നമ്മുടെ നാളിലെ സുപ്രധാന ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകുന്നു
നമ്മുടെ നാളിലെ സുപ്രധാന ചോദ്യങ്ങൾക്ക് ബൈബിൾ ഉത്തരം നൽകുന്നു
ബൈബിൾ ഇന്നു പ്രസക്തമാണോ? അതേ എന്ന ഉത്തരം ലഭിക്കണമെങ്കിൽ, ഈ പുരാതന ഗ്രന്ഥം ഇക്കാലത്ത് ആളുകൾക്കു താത്പര്യമുള്ള പ്രസക്തമായ വിഷയങ്ങളെ കുറിച്ചു മാർഗദർശനം പ്രദാനം ചെയ്യേണ്ടതുണ്ട്. ഇന്നത്തെ ലോകത്തിൽ വളരെ പ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചു ബൈബിൾ പ്രയോജനപ്രദമായ ബുദ്ധിയുപദേശം നൽകുന്നുണ്ടോ?
ഇക്കാലത്ത് ആളുകൾ ഉന്നയിക്കാറുള്ള രണ്ടു ചോദ്യങ്ങൾ നമുക്കു പരിചിന്തിക്കാം. അങ്ങനെ ചെയ്യവെ, അവയെ കുറിച്ചു ബൈബിൾ എന്താണു പറയുന്നത് എന്നു നാം പരിശോധിക്കുന്നതായിരിക്കും.
ദൈവം കഷ്ടപ്പാടുകൾ അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
ഇന്നത്തെ ലോകാവസ്ഥകൾ കണക്കിലെടുക്കുമ്പോൾ ആളുകൾ വളരെ സാധാരണമായി ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: നിരപരാധികൾ കഷ്ടത അനുഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്? കൊടിയ അക്രമത്തിനും അഴിമതിക്കും വർഗീയ കശാപ്പിനും വ്യക്തിപരമായ ദുരന്തത്തിനും മറ്റും വിധേയരാകുന്ന ആളുകളുടെ എണ്ണം വർധിക്കുന്നതിന്റെ വീക്ഷണത്തിൽ ഈ ചോദ്യം തികച്ചും ന്യായയുക്തമാണ്.
ഉദാഹരണത്തിന്, 1998 ജൂണിൽ, ഉത്തര ജർമനിയിൽ ഒരു എക്സ്പ്രസ് ട്രെയിൻ ഒരു പാലത്തിൽ ഇടിച്ചതിന്റെ ഫലമായി നൂറിലേറെ യാത്രക്കാർ മരണമടഞ്ഞു. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിലും ശവശരീരങ്ങൾ എടുത്തു മാറ്റുന്നതിലും ഏർപ്പെട്ടിരുന്ന വൈദ്യരംഗത്തെയും അഗ്നിശമന വിഭാഗത്തിലെയും അനുഭവസമ്പന്നരായ വ്യക്തികൾ പോലും മൃതശരീരങ്ങൾ കുന്നുകൂടിക്കിടക്കുന്നതു കണ്ട് അസ്വസ്ഥരായി. ഇവാഞ്ചലിക്കൽ സഭയിലെ ഒരു ബിഷപ്പ് ഇങ്ങനെ ചോദിച്ചു: “എന്റെ ദൈവമേ, എന്തിനിങ്ങനെ സംഭവിച്ചു?” അദ്ദേഹത്തിന്റെ പക്കൽ അതിന് ഉത്തരം ഇല്ലായിരുന്നു.
തങ്ങൾ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിന്റെ കാരണം സംബന്ധിച്ചു യാതൊരു വിശദീകരണവും ലഭിക്കാതെ വരുമ്പോൾ നിരപരാധികൾ ചിലപ്പോഴൊക്കെ രോഷാകുലരാകുന്നതായി അനുഭവങ്ങൾ തെളിയിക്കുന്നു. അവിടെയാണു ബൈബിൾ സഹായകമായിരിക്കുന്നത്. കാരണം, നിരപരാധികൾ ദുഷ്ടതയ്ക്കും കഷ്ടപ്പാടുകൾക്കും ഇരകളാകുന്നത് എന്തുകൊണ്ടെന്ന് അതു വിശദീകരിക്കുന്നു.
ഉല്പത്തി 1:31) നിങ്ങളോടുതന്നെ ചോദിക്കുക: “ദുഷ്ടമായ എന്തെങ്കിലും കണ്ടിട്ട് ഞാൻ അതിനെ ‘എത്രയും നല്ലത്’ എന്നു വിശേഷിപ്പിക്കുമോ?” തീർച്ചയായുമില്ല! അതുപോലെതന്നെ, ദൈവം സകലത്തെയും നോക്കി ‘എത്രയും നല്ലത്’ എന്നു പറഞ്ഞപ്പോൾ ഭൂമിയിൽ ദുഷ്ടതയുടെ കണിക പോലും ഉണ്ടായിരുന്നില്ല. അങ്ങനെയെങ്കിൽ, ദുഷ്ടത തുടങ്ങിയത് എപ്പോൾ, എങ്ങനെ?
യഹോവയാം ദൈവം ഭൂമിയും അതിലുള്ള സകലതും സൃഷ്ടിച്ചപ്പോൾ മനുഷ്യവർഗം ദുഷ്ടതയാലും കഷ്ടപ്പാടിനാലും യാതന അനുഭവിക്കാൻ അവൻ ഉദ്ദേശിച്ചിരുന്നില്ല. നമുക്കത് എങ്ങനെ ഉറപ്പോടെ പറയാനാകും? തന്റെ സൃഷ്ടി ക്രിയ പൂർത്തിയാക്കിയപ്പോൾ, “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു” എന്നതാണ് അതിന്റെ കാരണം. (നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും സൃഷ്ടിക്കപ്പെട്ട് അധികം താമസിയാതെ, ശക്തനായ ഒരു ആത്മ സൃഷ്ടി സ്ത്രീയെ സമീപിച്ച് യഹോവയുടെ സത്യസന്ധതയെയും അവന്റെ പരമാധികാരത്തിന്റെ ഔചിത്യത്തെയും കുറിച്ച് വെല്ലുവിളി ഉയർത്തി. (ഉല്പത്തി 3:1-5) പ്രതികൂലാവസ്ഥയിൽ മനുഷ്യർ ദൈവത്തോടു വിശ്വസ്തർ ആയിരിക്കുകയില്ലെന്ന് ആ സൃഷ്ടി, പിശാചായ സാത്താൻ, പിന്നീട് ആരോപണം ഉന്നയിച്ചു. (ഇയ്യോബ് 2:1-5) ഈ സാഹചര്യത്തോട് യഹോവ എങ്ങനെയാണു പ്രതികരിച്ചത്? കുറെ കാലം കടന്നു പോകാൻ യഹോവ അനുവദിച്ചു. അതുവഴി, അവന്റെ സഹായം കൂടാതെ മനുഷ്യർക്കു വിജയപ്രദമായി തങ്ങളുടെ കാലടികളെ നയിക്കാനാകില്ലെന്നു വ്യക്തമാകുമായിരുന്നു. (യിരെമ്യാവു 10:23) സൃഷ്ടികൾ ദൈവത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ അതു പാപത്തിൽ കലാശിക്കുന്നു, ദോഷകരമായ അവസ്ഥകൾ സംജാതമാകുന്നു. (സഭാപ്രസംഗി 8:9; 1 യോഹന്നാൻ 3:4) എന്നാൽ, പ്രതികൂലമായ ഈ സാഹചര്യങ്ങളിന്മധ്യേയും ചില മനുഷ്യർ തന്നോടുള്ള ദൃഢവിശ്വസ്തത കാത്തുകൊള്ളും എന്ന് യഹോവയ്ക്ക് അറിയാമായിരുന്നു.
ദാരുണമായ ആ മത്സരം ഏദെനിൽ ഉടലെടുത്തിട്ട് ഏകദേശം 6,000 വർഷം പിന്നിട്ടിരിക്കുന്നു. അതു ദീർഘമായ ഒരു കാലമാണോ? സാത്താനെയും അവന്റെ പിന്തുണക്കാരെയും നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ യഹോവയ്ക്കു നശിപ്പിക്കാൻ കഴിയുമായിരുന്നു. എന്നാൽ, യഹോവയുടെ പരമാധികാരത്തിന്റെ ഔചിത്യത്തോടും അവനോടുള്ള മനുഷ്യരുടെ ദൃഢവിശ്വസ്തതയോടും ബന്ധപ്പെട്ട് ഉയർന്നുവന്നേക്കാവുന്ന ഏതൊരു സംശയവും ദൂരീകരിക്കപ്പെടുന്നതു വരെയുള്ള കാത്തിരിപ്പ് ഉചിതമായിരുന്നിട്ടില്ലേ? ഒരു കേസിൽ ആരാണു കുറ്റക്കാരൻ ആരാണു കുറ്റരഹിതൻ എന്നു തെളിയിക്കാൻ വർഷങ്ങൾതന്നെ വേണ്ടിവന്നേക്കാവുന്ന ഇന്നത്തെ നീതിന്യായ വ്യവസ്ഥകളുടെ കാര്യത്തിലും അതു ശരിയല്ലേ?
യഹോവയുടെ സാർവത്രിക പരമാധികാരവും മനുഷ്യരുടെ ദൃഢവിശ്വസ്തതയും ഉൾപ്പെടുന്ന വിവാദ വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ ദൈവം കുറെ കാലം അനുവദിച്ചിരിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്! മനുഷ്യർ ദൈവനിയമങ്ങൾ അവഗണിച്ചുകൊണ്ട് തങ്ങളുടെ കാര്യാദികൾ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ എന്തു സംഭവിക്കും എന്നു നമുക്കിപ്പോൾ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു—സർവത്ര ദുഷ്ടത. നിരപരാധികളായ അനേകർ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിന്റെ കാരണവും അതുതന്നെ.
സന്തോഷകരമെന്നു പറയട്ടെ, ദുഷ്ടത എക്കാലവും ഉണ്ടായിരിക്കുകയില്ലെന്നു ദൈവവചനം പറയുന്നു. വാസ്തവത്തിൽ, പെട്ടെന്നുതന്നെ യഹോവ ദുഷ്ടതയ്ക്ക് അറുതി വരുത്തുകയും അതിന്റെ കാരണക്കാരെ നശിപ്പിക്കുകയും ചെയ്യും. സദൃശവാക്യങ്ങൾ 2:22 ഇങ്ങനെ പറയുന്നു: “ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” നേരെ മറിച്ച്, ദൈവത്തോടു വിശ്വസ്തർ ആയിരിക്കുന്നവർക്ക് ‘മരണമോ ദുഃഖമോ മുറവിളിയോ കഷ്ടതയോ’ ഇല്ലാത്ത ഒരു കാലത്തിനായി നോക്കിപ്പാർത്തിരിക്കാനാകും, ആ കാലം ആസന്നമാണ്.—വെളിപ്പാടു 21:4, 5.
അങ്ങനെ, നിരപരാധികൾ കഷ്ടത അനുഭവിക്കുന്നത് എന്തുകൊണ്ടെന്നു ബൈബിൾ വ്യക്തമായി വിശദീകരിക്കുന്നു. ദുഷ്ടതയും കഷ്ടപ്പാടും പെട്ടെന്നുതന്നെ അവസാനിക്കുമെന്നും അതു നമുക്ക് ഉറപ്പേകുന്നു. എന്നിരുന്നാലും, ജീവിതത്തിൽ നാം ഇന്ന് കഷ്ടപ്പാടുകൾ അനുഭവിക്കവെ, സുപ്രധാനമായ മറ്റൊരു ചോദ്യത്തിനും നമുക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?
ഒരുപക്ഷേ, മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ മുമ്പെന്നത്തെക്കാളും അധികമായി ഇന്ന് ജീവിതത്തിന്റെ അർഥമെന്താണെന്നു കണ്ടെത്താൻ ആളുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അനേകരും സ്വയം ഇങ്ങനെ ചോദിക്കുന്നു: ‘ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? ജീവിതത്തിന്റെ അർഥം എനിക്കെങ്ങനെ കണ്ടെത്താനാകും?’ ഈ ചോദ്യങ്ങൾ ഉന്നയിക്കാൻ അവരെ പ്രേരിപ്പിക്കുന്നതു പല സാഹചര്യങ്ങളാണ്.
വ്യക്തിപരമായ ദുരന്തം ഒരു വ്യക്തിയുടെ ജീവിതത്തെ തകർത്തേക്കാം. ദൃഷ്ടാന്തത്തിന്, 1998-ന്റെ ആരംഭത്തിൽ ജർമനിയിലെ ബവെറിയയിൽ താമസിച്ചിരുന്ന ഒരു 12 വയസ്സുകാരിയെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒരു വർഷത്തിനു ശേഷം, താൻ ജീവിതത്തിന്റെ ഉദ്ദേശ്യം തേടി പകൽസമയം ചെലവഴിക്കുന്നതായി അവളുടെ അമ്മ പറഞ്ഞു. പക്ഷേ അവരുടെ അന്വേഷണത്തിനു യാതൊരു ഫലവുമുണ്ടായില്ല. യുവജനങ്ങളിൽ ചിലരും ജീവിതത്തിന്റെ അർഥത്തെ കുറിച്ചു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. സുരക്ഷിതത്വം ഉണ്ടായിരിക്കാനും ജീവിതം സഫലമാക്കാനും അന്യഥാബോധം അകറ്റാനും അവർ
ആഗ്രഹിക്കുന്നെങ്കിലും, എങ്ങും നടമാടുന്ന കാപട്യവും അഴിമതിയും ഒടുവിൽ അവരെ നിരാശപ്പെടുത്തുകയാണു ചെയ്യുന്നത്. മറ്റു ചിലർ തൊഴിലിനെ ചുറ്റിപ്പറ്റിയാണു തങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നത്. എന്നാൽ, അധികാരത്തിനും പ്രശസ്തിക്കും വസ്തുവകകൾക്കും തങ്ങളുടെ അസ്തിത്വത്തിന്റെ കാരണം കണ്ടെത്താനുള്ള ആന്തരിക തൃഷ്ണയെ തൃപ്തിപ്പെടുത്താൻ കഴിയാത്തതായി അവർ കണ്ടെത്തുന്നു.ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നത് എന്തുതന്നെ ആയിരുന്നാലും, പ്രസ്തുത ചോദ്യത്തിനു ഗൗരവാവഹവും തൃപ്തികരവും ആയ ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും ബൈബിൾ വളരെയധികം പ്രയോജനപ്രദമാണ്. അത് യഹോവയെ ഉദ്ദേശ്യങ്ങളുള്ള ദൈവമായി തിരിച്ചറിയിക്കുകയും അവൻ ചെയ്യുന്ന ഓരോ കാര്യത്തിനും പിന്നിൽ ഈടുറ്റ കാരണങ്ങൾ ഉണ്ടെന്നു വ്യക്തമാക്കുകയും ചെയ്യുന്നു. ഇതു ചിന്തിക്കുക, യാതൊരു കാരണവും ഇല്ലാതെ നിങ്ങൾ ഒരു വീടു പണിയുമോ? സാധ്യതയില്ല. കാരണം, ഒരു വീടു പണിയുന്നതിനു ധാരാളം പണം ആവശ്യമാണ്, അതു പൂർത്തിയാക്കാൻ മാസങ്ങളോ വർഷങ്ങളോ എടുത്തേക്കാം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ താമസിക്കാനാണു നിങ്ങൾ ഒരു വീടു പണിയുന്നത്. അതുതന്നെ യഹോവയുടെ കാര്യത്തിലും ബാധകമാക്കാനാകും. എന്തെങ്കിലും കാരണമോ ഉദ്ദേശ്യമോ ഇല്ലായിരുന്നെങ്കിൽ ഭൂമിയെയും അതിലുള്ള ചരാചരങ്ങളെയും അവൻ സൃഷ്ടിക്കുമായിരുന്നില്ല. (എബ്രായർ 3:4 താരതമ്യം ചെയ്യുക.) ഭൂമിയെ സംബന്ധിച്ചുള്ള അവന്റെ ഉദ്ദേശ്യം എന്താണ്?
യെശയ്യാവിന്റെ പ്രവചനം യഹോവയെ, “ഭൂമിയെ നിർമ്മിച്ചുണ്ടാക്കി”യ “[സത്യ] ദൈവം” ആയി തിരിച്ചറിയിക്കുന്നു. വാസ്തവത്തിൽ, അവൻ “[ഭൂമിയെ] ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ.” (യെശയ്യാവു 45:18) അതേ, ഭൂമിയെ സൃഷ്ടിച്ച നാൾ മുതൽ അതിൽ ആളുകൾ വസിക്കണം എന്നതായിരുന്നു യഹോവയുടെ ഉദ്ദേശ്യം. സങ്കീർത്തനം 115:16 ഇങ്ങനെ പറയുന്നു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.” അങ്ങനെ, ഭൂമിയെ പരിപാലിക്കുന്ന അനുസരണമുള്ള മനുഷ്യരുടെ നിവാസത്തിനു വേണ്ടിയാണ് യഹോവ അതിനെ സൃഷ്ടിച്ചതെന്നു ബൈബിൾ വ്യക്തമാക്കുന്നു.—ഉല്പത്തി 1:27, 28.
ആദാമിന്റെയും ഹവ്വായുടെയും അനുസരണക്കേടു നിമിത്തം യഹോവ തന്റെ ഉദ്ദേശ്യത്തിനു മാറ്റം വരുത്തിയോ? ഇല്ല. അക്കാര്യത്തിൽ നമുക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും? ഈ വസ്തുത പരിചിന്തിക്കുക: ഏദെനിലെ മത്സരം നടന്ന് ആയിരക്കണക്കിനു വർഷങ്ങൾ കഴിഞ്ഞാണു ബൈബിൾ എഴുതപ്പെട്ടത്. തന്റെ ആദിമ ഉദ്ദേശ്യത്തിനു ദൈവം മാറ്റം വരുത്തിയെങ്കിൽ ബൈബിളിൽ ആ വിവരം കാണേണ്ടതല്ലേ? അപ്പോൾ, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച ദൈവോദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ല എന്നു വ്യക്തം.
മാത്രമല്ല, യഹോവയുടെ ഉദ്ദേശ്യങ്ങൾ ഒരിക്കലും നിവൃത്തിയേറാതെ പോകില്ല. യെശയ്യാവിലൂടെ യെശയ്യാവു 55:10, 11.
ദൈവം ഈ ഉറപ്പു നൽകുന്നു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതെപ്പാൻ വിത്തും തിന്മാൻ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—ദൈവം നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്
ആ സ്ഥിതിക്ക്, അനുസരണമുള്ള മനുഷ്യർ ഭൂമിയിൽ എന്നേക്കും വസിക്കണമെന്ന ദൈവോദ്ദേശ്യം നിവൃത്തിയേറുമെന്ന കാര്യത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ഭൂമിയിൽ ശാശ്വതമായി ജീവിക്കാൻ പദവി ലഭിക്കുന്നവരിൽ ഉൾപ്പെടണമെങ്കിൽ, ജ്ഞാനിയായ ശലോമോൻ രാജാവു പറഞ്ഞതുപോലെ നാം ചെയ്യേണ്ടതുണ്ട്: “[സത്യ]ദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പാലിക്കുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും അതാണ്.”—സഭാപ്രസംഗി 12:13, NW; യോഹന്നാൻ 17:3.
മനുഷ്യവർഗത്തോടുള്ള യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ ജീവിക്കുക എന്നതിന്റെ അർഥം, സത്യദൈവത്തെ അറിയുകയും വിശുദ്ധ തിരുവെഴുത്തുകളിൽ കൊടുത്തിരിക്കുന്ന അവന്റെ വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുക എന്നാണ്. ഇപ്പോൾ നാം അതു ചെയ്യുന്നപക്ഷം, ദൈവത്തെയും അവന്റെ മഹത്തായ സൃഷ്ടികളെയും കുറിച്ച് അനന്തമായി പഠിക്കുന്നതിന് അവസരമുള്ള പറുദീസാ ഭൂമിയിലെ നിത്യജീവനുള്ള പ്രത്യാശ നമുക്കു വെച്ചുപുലർത്താനാകും. (ലൂക്കൊസ് 23:43) എത്ര മഹത്തായ പ്രത്യാശ!
ജീവിതത്തിന്റെ ഉദ്ദേശ്യം തേടുന്ന അനേകരും ബൈബിളിലേക്കു തിരിയുന്നതിന്റെ ഫലമായി ഇപ്പോൾ വളരെയധികം സന്തുഷ്ടി കണ്ടെത്തുന്നു. ഉദാഹരണത്തിന്, ആൽഫ്രെഡ് എന്ന യുവാവിന്റെ കാര്യമെടുക്കാം. ജീവിതത്തിന്റെ അർഥം കണ്ടെത്താൻ അവനു കഴിഞ്ഞില്ല. മതങ്ങൾ യുദ്ധത്തിൽ പങ്കുപറ്റുന്നത് അവനിൽ വെറുപ്പുളവാക്കി. രാഷ്ട്രീയത്തിലെ കാപട്യവും അഴിമതിയും അവനെ അലോസരപ്പെടുത്തി. ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ വടക്കേ അമേരിക്കയിലെ ഇൻഡ്യക്കാരെ സന്ദർശിച്ചെങ്കിലും നിരാശപൂണ്ട് അവൻ യൂറോപ്പിലേക്കു മടങ്ങി. ഹതാശനായ അവൻ മയക്കുമരുന്നിലും വന്യസംഗീതത്തിലും അഭയം തേടി. എന്നുവരികിലും, ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താനും അതിൽ സംതൃപ്തി കണ്ടെത്താനും ബൈബിളിന്റെ പതിവായ സൂക്ഷ്മ പരിശോധന പിന്നീട് ആൽഫ്രെഡിനെ സഹായിച്ചു.
നമ്മുടെ പാതയ്ക്ക് ആശ്രയയോഗ്യമായ വെളിച്ചം
അങ്ങനെയെങ്കിൽ, ബൈബിളിനെ കുറിച്ചു നമുക്ക് എന്തു നിഗമനത്തിൽ എത്താനാകും? ഇന്ന് അതിനു പ്രസക്തിയുണ്ടോ? തീർച്ചയായും. കാരണം, ഇന്നത്തെ പ്രശ്നങ്ങൾ സംബന്ധിച്ച് അതു മാർഗദർശനം പ്രദാനം ചെയ്യുന്നു. ദൈവം ദുഷ്ടതയുടെ കാരണഭൂതനല്ല എന്നു ബൈബിൾ വിശദീകരിക്കുന്നു. ജീവിതത്തിൽ തൃപ്തിദായകമായ ഉദ്ദേശ്യം കണ്ടെത്താനും അതു നമ്മെ സഹായിക്കുന്നു. കൂടാതെ, ഇന്ന് ആളുകൾക്ക് അതീവ താത്പര്യമുള്ള മറ്റു പല കാര്യങ്ങളെ കുറിച്ചും ബൈബിളിന് ഏറെ പറയാനുണ്ട്. വിവാഹം, കുട്ടികളെ വളർത്തൽ, മനുഷ്യ ബന്ധങ്ങൾ, മരിച്ചവർക്കുള്ള പ്രത്യാശ എന്നീ വിഷയങ്ങളെ കുറിച്ചെല്ലാം ദൈവവചനം പ്രതിപാദിക്കുന്നു.
ഇതിനോടകം നിങ്ങൾ ബൈബിൾ പരിചിന്തിച്ചിട്ടില്ലെങ്കിൽ, ദയവായി അതു ചെയ്യുക. അതിലെ മാർഗനിർദേശം ജീവിതത്തിൽ എത്ര മൂല്യവത്താണെന്നു തിരിച്ചറിയുമ്പോൾ സങ്കീർത്തനക്കാരനെ പോലെ തന്നെ നിങ്ങളും പ്രതികരിച്ചേക്കാം. മാർഗദർശനത്തിനായി യഹോവയിലേക്കു നോക്കിയ ആ സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.”—സങ്കീർത്തനം 119:105.
[6-ാം പേജിലെ ചിത്രം]
നിരപരാധികൾ കഷ്ടത അനുഭവിക്കാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ടെന്നു നിങ്ങൾക്ക് അറിയാമോ?
[7-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ഉദ്ദേശ്യപൂർണമായ ജീവിതം ആസ്വദിക്കാനാകും