അഥോസ് പർവതം—ഒരു “വിശുദ്ധ പർവത”മോ?
അഥോസ് പർവതം—ഒരു “വിശുദ്ധ പർവത”മോ?
ഇരുപത്തിരണ്ടു കോടിയിലധികം വരുന്ന ഓർത്തഡോക്സ് സഭാംഗങ്ങളെ സംബന്ധിച്ചിടത്തോളം, ഉത്തര ഗ്രീസിലെ നിമ്നോന്നത പ്രദേശമായ അഥോസ് പർവതം “ഓർത്തഡോക്സ് ക്രിസ്തീയ ലോകത്തിലെ അതിവിശുദ്ധ പർവതമാണ്.” അവരിലനേകർക്കും “വിശുദ്ധ പർവത”മായ അഥോസിലേക്കുള്ള തീർഥാടനം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഈ “വിശുദ്ധ പർവത”ത്തിന്റെ പ്രത്യേകത എന്താണ്? അതിന് ഇത്ര പ്രാധാന്യം കൈവന്നത് എങ്ങനെ? ആത്മീയ മാർഗദർശനത്തിനും സത്യാരാധനയ്ക്കുമായി ദൈവഭയമുള്ളവർ ഈ “പർവത”ത്തിലേക്കാണോ നോക്കേണ്ടത്?
“വിശുദ്ധപർവ്വതം” എന്ന പ്രയോഗം ബൈബിളിൽ ഉണ്ട് എന്നതു ശരിതന്നെ. അത് സത്യദൈവമായ യഹോവയുടെ വിശുദ്ധവും നിർമലവും ഉന്നതവുമായ ആരാധനയോടു ബന്ധപ്പെട്ടിരിക്കുന്നു. ദാവീദ് രാജാവ് ഉടമ്പടിപ്പെട്ടകം പുരാതന യെരൂശലേമിലേക്കു കൊണ്ടുവന്നപ്പോൾ സീയോൻ പർവതം ഒരു ‘വിശുദ്ധ പർവതം’ ആയിത്തീർന്നു. (സങ്കീർത്തനം 15:1; 43:3; 2 ശമൂവേൽ 6:12, 17) മോരീയാ പർവതത്തിൽ ശലോമോന്റെ ആലയം പണിയപ്പെട്ടശേഷം ആലയ പ്രദേശവും ‘സീയോന്റെ’ ഭാഗമായിത്തീർന്നു; തന്മൂലം, സീയോൻ ദൈവത്തിന്റെ “വിശുദ്ധപർവ്വതമാ”യി നിലകൊണ്ടു. (സങ്കീർത്തനം 2:6; യോവേൽ 3:17) ദൈവത്തിന്റെ ആലയം യെരൂശലേമിൽ ആയിരുന്നതിനാൽ ചിലപ്പോഴൊക്കെ ആ നഗരത്തെയും ‘വിശുദ്ധ പർവതം’ എന്നു വിളിച്ചിരുന്നു.—യെശയ്യാവു 66:20; ദാനീയേൽ 9:16, 20.
ഇന്നത്തെ കാര്യമോ? അഥോസ് പർവതം—അല്ലെങ്കിൽ വേറെ ഏതെങ്കിലും പർവതം—ദൈവത്തെ സ്വീകാര്യമായ വിധത്തിൽ ആരാധിക്കുന്നതിന് ആളുകൾ കയറിച്ചെല്ലേണ്ട “വിശുദ്ധ പർവതം” ആണോ?
ഒരു സന്ന്യാസ “വിശുദ്ധ പർവതം”
ആധുനിക തെസ്സലൊനിക്കിയുടെ തൊട്ടു കിഴക്കായി ഇജിയൻ കടലിലേക്കു തള്ളിനിൽക്കുന്ന ഇടുങ്ങിയ ഭൂപ്രദേശത്തിന്റെ അഗ്രഭാഗമായ കൽസിഡസി ഉപദ്വീപിന്റെ കിഴക്കേ അറ്റത്താണ് അഥോസ് പർവതം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 6,667 അടി ഉയരത്തിൽ കുത്തനെ പൊങ്ങിനിൽക്കുന്ന ഗംഭീരമായ ഒരു വെൺകൽ പർവതമാണ് അത്.
ദീർഘകാലമായി, പലരും അഥോസിനെ ഒരു വിശുദ്ധ സ്ഥലമായി കരുതിപ്പോരുന്നു. ഗ്രീക്ക് പുരാണം അനുസരിച്ച്, ഒളിമ്പസ് പർവതം തങ്ങളുടെ ഭവനം ആകുന്നതിനു മുമ്പ് ദേവന്മാർ അഥോസിലാണു വസിച്ചിരുന്നത്. മഹാനായ കോൺസ്റ്റന്റയ്നിന്റെ കാലശേഷം (പൊ.യു. നാലാം നൂറ്റാണ്ടിൽ) എപ്പോഴോ ആണ് അഥോസ് ക്രൈസ്തവ സഭകൾക്കു വിശുദ്ധ സ്ഥലമായിത്തീർന്നത്. ഒരു പുരാണ കഥ അനുസരിച്ച്, സൈപ്രസിൽ ചെന്ന് ലാസറിനെ സന്ദർശിക്കാനായി സുവിശേഷകനായ യോഹന്നാനോടൊപ്പം യാത്ര ചെയ്ത “കന്യാ” മറിയം വഴിമധ്യേ പെട്ടെന്നുണ്ടായ കൊടുങ്കാറ്റിന്റെ ഫലമായി അഥോസിൽ തങ്ങി. ആ പർവതത്തിന്റെ ഭംഗിയിൽ ആകൃഷ്ടയായ മറിയം, അതു തനിക്കു തരണമെന്ന് യേശുവിനോട് ആവശ്യപ്പെട്ടു. അങ്ങനെ, “വിശുദ്ധ കന്യകയുടെ ഉദ്യാനം” എന്ന പേരിലും അഥോസ് അറിയപ്പെടാൻ ഇടയായി. ബൈസാന്റൈൻ കാലഘട്ടത്തിന്റെ പകുതി ആയപ്പോഴേക്കും ഉന്തിനിൽക്കുന്ന മുഴു പാറഭാഗവും വിശുദ്ധ പർവതം എന്ന് അറിയപ്പെടാൻ തുടങ്ങി. 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ മോണോമക്കസ് എന്ന കോൺസ്റ്റന്റയ്ൻ ഒമ്പതാമൻ ചക്രവർത്തിയുടെ കൽപ്പനപ്രകാരം ആ പേര് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
ഒറ്റപ്പെട്ടു കിടക്കുന്ന നിമ്നോന്നത പ്രദേശം ആയതിനാൽ, സന്ന്യാസ ജീവിതം നയിക്കാൻ പറ്റിയ ഒരു ഇടമായി അഥോസ് വീക്ഷിക്കപ്പെടുന്നു. നൂറ്റാണ്ടുകളിലുടനീളം, അത് ഗ്രീക്ക്, സെർബിയൻ, റൊമേനിയൻ, ബൾഗേറിയൻ, റഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ഓർത്തഡോക്സ് വിഭാഗങ്ങളിലെയും ഭക്തരെ ആകർഷിച്ചിരിക്കുന്നു. അവരെല്ലാം തങ്ങളുടെ സഭകളുടെയും സമുദായങ്ങളുടെയും പേരിൽ നിരവധി സന്ന്യാസി മഠങ്ങൾ അവിടെ സ്ഥാപിച്ചിട്ടുണ്ട്. അതിൽ ഏകദേശം 20 എണ്ണം ഇപ്പോഴും അവിടെയുണ്ട്.
അഥോസ് പർവതം—ഇന്ന്
ഇന്ന് അഥോസ് സ്വയം ഭരണാവകാശമുള്ള ഒരു പ്രദേശമാണ്, 1926-ലാണ് അതിന്റെ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്. വർഷങ്ങളായി അവിടത്തെ സന്ന്യാസിമാരുടെ എണ്ണം കുറഞ്ഞുവന്നിരുന്നെങ്കിലും, സമീപ വർഷങ്ങളിൽ അവരുടെ എണ്ണം 2,000-ത്തിലധികമായി വർധിച്ചിരിക്കുന്നു.
ഓരോ സന്ന്യാസി മഠത്തിനും അതിന്റേതായ കൃഷിയിടങ്ങളും ചാപ്പലുകളും താമസസൗകര്യങ്ങളും ഉണ്ട്. സന്ന്യാസിമാരുടെ ആത്യന്തിക പുണ്യസ്ഥലം കാരൂല്യ പ്രദേശത്ത്, അഥോസ് പർവതത്തിന്റെ അവസാന ഭാഗത്തായി കുത്തനെയുള്ള ഭാഗത്താണ്. അവിടെ ഏതാനും കുടിലുകളുണ്ട്. കെട്ടുപിണഞ്ഞതു പോലെ കാണപ്പെടുന്ന നടപ്പാതകളും കരിങ്കൽ പടവുകളും ചങ്ങലകളും പിന്നിട്ടു വേണം അവിടെ എത്താൻ. ബൈസാന്റൈൻ ഘടികാരവും (അതനുസരിച്ചു ദിവസം തുടങ്ങുന്നതു
സൂര്യാസ്തമയത്തിലാണ്) ജൂലിയൻ കലണ്ടറും (ഗ്രിഗോറിയൻ കലണ്ടറിനേക്കാൾ 13 ദിവസം പിന്നിലാണത്) ഉപയോഗിച്ച് അവിടത്തെ സന്ന്യാസിമാർ ഇപ്പോഴും തങ്ങളുടെ പ്രാചീന മതാനുഷ്ഠാനങ്ങൾ പതിവായി പിൻപറ്റുന്നു.മതപരമായി പ്രസക്തിയുള്ള ഈ സ്ഥലത്തിന്റെ “മഹത്ത്വ”ത്തിന് ഒരു സ്ത്രീയോടു കടപ്പെട്ടിരിക്കുന്നു എന്നു പറയപ്പെടുന്നെങ്കിലും കഴിഞ്ഞ 1,000 വർഷക്കാലമായി, മനുഷ്യനോ മൃഗമോ ആയിക്കൊള്ളട്ടെ, പെൺ വർഗത്തിൽപ്പെട്ട യാതൊന്നിനും ഷണ്ഡനും ദീക്ഷയില്ലാത്തവനും ആ ഉപദ്വീപിലൊരിടത്തും പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ, ഈയിടെ പുറത്തിറക്കിയ ഒരു നിയമപ്രകാരം, ദീക്ഷയില്ലാത്തവർക്കും പെൺ വർഗത്തിൽപ്പെട്ട ചില മൃഗങ്ങൾക്കും ഉള്ള നിരോധനത്തിൽ ഇളവു വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, സ്ത്രീകൾ അഥോസ് തീരത്തിന്റെ 500 മീറ്റർ അടുത്തുപോലും ചെല്ലാൻ പാടില്ലെന്ന കർശന വിലക്ക് ഇപ്പോഴും പ്രാബല്യത്തിലുണ്ട്.
സകലർക്കുമായുള്ള ഒരു “വിശുദ്ധ പർവതം”
ദൈവഭയമുള്ള ക്രിസ്ത്യാനികൾ ആരാധനയ്ക്കായി എത്തിച്ചേരേണ്ട “വിശുദ്ധ പർവത”മാണോ അഥോസ്? ദൈവത്തെ ആരാധിക്കേണ്ടതു ഗെരിസീം പർവ്വതത്തിൽ ആണെന്നു വിശ്വസിച്ചിരുന്ന ഒരു ശമര്യക്കാരിയോടു സംസാരിക്കവെ, ദൈവത്തെ ആരാധിക്കുന്നതിന് ഏതെങ്കിലുമൊരു അക്ഷരീയ പർവതം നീക്കിവെക്കപ്പെടുകയില്ല എന്ന് യേശു വ്യക്തമാക്കി. “നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു” എന്ന് അവൻ പറഞ്ഞു. കാരണം? “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—യോഹന്നാൻ 4:21, 24.
നമ്മുടെ നാളിലേക്കു വിരൽചൂണ്ടിക്കൊണ്ട്, “അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള,” “പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കു”ന്ന, ഒരു പ്രതീകാത്മക “പർവ്വത”ത്തെ കുറിച്ച് യെശയ്യാ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞു. സകല ജനതകളിലും നിന്നുള്ളവർ ആലങ്കാരിക അർഥത്തിൽ അതിലേക്കു കയറിച്ചെല്ലും.—യെശയ്യാവു 2:2, 3.
ദൈവവുമായി ഒരു അംഗീകൃത ബന്ധമുണ്ടായിരിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാരും സ്ത്രീകളും യഹോവയെ “ആത്മാവിലും സത്യത്തിലും” ആരാധിക്കാൻ ക്ഷണിക്കപ്പെടുന്നു. ലോകവ്യാപകമായി ദശലക്ഷക്കണക്കിന് ആളുകൾ “യഹോവയുടെ ആലയ”ത്തിലേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്നു. മറ്റു പലരെയും പോലെ, അവരും അഥോസിനെ കുറിച്ചു പിൻവരുന്ന പ്രകാരം പറഞ്ഞ ഒരു ഗ്രീക്ക് അഭിഭാഷകയുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നു: “മതിലുകളാൽ ചുറ്റപ്പെട്ട ഇടങ്ങളിലോ സന്ന്യാസി മഠങ്ങളിലോ മാത്രമേ ആത്മീയത കണ്ടെത്താനാകൂ എന്നു ഞാൻ കരുതുന്നില്ല.”—പ്രവൃത്തികൾ 17:24, 25 താരതമ്യം ചെയ്യുക.
[31-ാം പേജിലെ ചതുരം]
ദീർഘകാലമായി മറഞ്ഞിരുന്ന ഒരു അമൂല്യ ശേഖരം
നൂറ്റാണ്ടുകളായി അഥോസ്യ സന്ന്യാസിമാരുടെ പക്കൽ ഒരു അമൂല്യ ശേഖരം ഉണ്ട്. ഏകദേശം 15,000 കയ്യെഴുത്തു പ്രതികൾ അതിൽ ഉൾപ്പെടുന്നു. അവയിൽ ചിലത് നാലാം നൂറ്റാണ്ടിലേതാണ് എന്നു പറയപ്പെടുന്നു. തന്മൂലം, അത് ലോകത്തിലെ ഏറ്റവും വിലയേറിയ ശേഖരങ്ങളിൽ പെടുന്നു. പുരാതന ചിത്രരചനകൾക്കും ബിംബങ്ങൾക്കും കൊത്തിയുണ്ടാക്കിയതും ലോഹത്തിൽ തീർത്തതുമായ ശിൽപ്പങ്ങൾക്കും പുറമേ സുവിശേഷങ്ങളുടെ ചില ഭാഗങ്ങളും ചുരുളുകളും മുഴു വാല്യങ്ങളും സങ്കീർത്തനങ്ങളും സ്തോത്രഗീതങ്ങളും അവയിൽ ഉൾപ്പെടും. ലോകത്തിലെ ഗ്രീക്ക് കയ്യെഴുത്തു പ്രതികളിൽ നാലിലൊന്ന് അഥോസിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. അവയിൽ പലതും യഥോചിതം വർഗീകരിക്കേണ്ടിയിരിക്കുന്നു. 1997-ൽ ആദ്യമായി, തങ്ങളുടെ ഈ ശേഖരങ്ങളിൽ ചിലത് തെസ്സലൊനിക്കിയിൽ പ്രദർശിപ്പിക്കാൻ സന്ന്യാസിമാർ അനുമതി നൽകി.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Telis/Greek National Tourist Organization