വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

നമ്മുടെ രക്ഷയുടെ ദൈവത്തിൽ സന്തോഷിക്കുന്നു

“ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.”—ഹബക്കൂക്‌ 3:18.

1. പൊ.യു.മു. 539-ലെ ബാബിലോണിന്റെ പതനത്തിനു മുമ്പ്‌, ദാനീയേലിന്‌ എന്തിനെ കുറിച്ചുള്ള ഒരു ദർശനമാണു ലഭിച്ചത്‌?

പൊ.യു.മു. 539-ലെ ബാബിലോണിന്റെ പതനത്തിന്‌ ഒരു പതിറ്റാണ്ടിലേറെക്കാലം മുമ്പ്‌, വൃദ്ധനായ ദാനീയേൽ പുളകപ്രദമായ ഒരു ദർശനം കണ്ടു. യഹോവയുടെ ശത്രുക്കളും അവന്റെ നിയുക്ത രാജാവായ യേശുക്രിസ്‌തുവും തമ്മിലുള്ള അന്തിമ യുദ്ധം വരെ നീളുന്ന ലോകസംഭവങ്ങൾ മുൻകൂട്ടിപ്പറയുന്ന ദർശനമായിരുന്നു അത്‌. അതു കണ്ടപ്പോൾ ദാനീയേലിന്റെ പ്രതികരണം എന്തായിരുന്നു? അവൻ പറഞ്ഞു: “ഞാൻ ബോധംകെട്ടു . . . ദർശനത്തെക്കുറിച്ചു വിസ്‌മയിച്ചു.”—ദാനീയേൽ 8:27.

2. ദർശനത്തിൽ ദാനീയേൽ എന്തു പോരാട്ടമാണ്‌ കണ്ടത്‌, അത്‌ എത്ര ആസന്നമാണ്‌ എന്നതു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ എന്തു തോന്നുന്നു?

2 നമ്മുടെ കാര്യമോ? കാലം വളരെ കടന്നുപോയിരിക്കുന്നു! ദാനീയേൽ ദർശനത്തിൽ കണ്ട പോരാട്ടം, അതായത്‌ ദൈവത്തിന്റെ അർമഗെദോൻ യുദ്ധം, വളരെ ആസന്നമാണെന്നു തിരിച്ചറിയുമ്പോഴത്തെ നമ്മുടെ പ്രതികരണം എന്താണ്‌? ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കേണ്ടത്‌ ആവശ്യമായിരിക്കുമാറ്‌, ഹബക്കൂക്‌ 2-ാം അധ്യായത്തിൽ തുറന്നുകാട്ടിയിരിക്കുന്ന ദുഷ്‌ടത വളരെ വ്യാപകമായിരിക്കുന്നു എന്നു മനസ്സിലാക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കുന്നു? ഹബക്കൂകിന്റെ വികാരങ്ങളോടു സമാനം ആയിരിക്കാം നമ്മുടെ വികാരങ്ങളും. അവൻ എഴുതിയ പ്രാവചനിക പുസ്‌തകത്തിന്റെ 3-ാം അധ്യായത്തിൽ അവ വിവരിച്ചിരിക്കുന്നു.

ഹബക്കൂക്‌ ദൈവത്തിന്റെ കരുണയ്‌ക്കായി പ്രാർഥിക്കുന്നു

3. ആർക്കു വേണ്ടിയാണ്‌ ഹബക്കൂക്‌ പ്രാർഥിച്ചത്‌, അവന്റെ വാക്കുകൾ നമ്മെ എങ്ങനെ ബാധിച്ചേക്കാം?

3 ഹബക്കൂക്‌ 3-ാം അധ്യായം ഒരു പ്രാർഥനയാണ്‌. 1-ാം വാക്യം പറയുന്നത്‌ അനുസരിച്ച്‌ അതു വിഭ്രമരാഗത്തിലുള്ളതാണ്‌, അതായത്‌ വിലാപകീർത്തനത്തിന്റെ രൂപത്തിലുള്ളതാണ്‌. തനിക്കു വേണ്ടിത്തന്നെ എന്നതു പോലെയാണു പ്രവാചകൻ പ്രാർഥിക്കുന്നത്‌. എന്നാൽ, വാസ്‌തവത്തിൽ ഹബക്കൂക്‌ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയ്‌ക്കു വേണ്ടിയാണ്‌ അപേക്ഷിക്കുന്നത്‌. ഇന്ന്‌ അവന്റെ പ്രാർഥന, രാജ്യപ്രസംഗ വേലയിൽ ഏർപ്പെട്ടിരിക്കുന്ന ദൈവജനത്തെ സംബന്ധിച്ചിടത്തോളം വളരെ അർഥവത്താണ്‌. അതു മനസ്സിൽ പിടിച്ചുകൊണ്ട്‌ നാം ഈ അധ്യായം വായിക്കുമ്പോൾ, അതിലെ വാക്കുകൾ എന്തോ അനിഷ്‌ടസൂചന നൽകുന്നതായും ഒപ്പം നമ്മിൽ സന്തോഷം നിറയ്‌ക്കുന്നതായും നമുക്കു കാണാം. ഹബക്കൂകിന്റെ പ്രാർഥന അഥവാ വിലാപ ഗീതം, നമ്മുടെ രക്ഷയുടെ ദൈവമായ യഹോവയിൽ സന്തോഷിക്കാനുള്ള ശക്തമായ കാരണം നമുക്കു പ്രദാനം ചെയ്യുന്നു.

4. ഹബക്കൂക്‌ ഭയന്നുപോയത്‌ എന്തുകൊണ്ട്‌, ദൈവം തന്റെ ശക്തി ഉപയോഗിക്കുന്ന വിധം സംബന്ധിച്ചു നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌?

4 നാം കഴിഞ്ഞ രണ്ടു ലേഖനങ്ങളിൽ കണ്ടതു പോലെ, ഹബക്കൂകിന്റെ നാളിൽ യഹൂദയിലെ അവസ്ഥ വളരെ മോശമായിരുന്നു. പ്രസ്‌തുത അവസ്ഥ തുടരാൻ ദൈവം അനുവദിക്കുമായിരുന്നില്ല. മുൻകാലത്തെ പോലെ, യഹോവ നടപടി എടുക്കുമായിരുന്നു. പ്രവാചകൻ ഇപ്രകാരം വിളിച്ചപേക്ഷിച്ചതിൽ അതിശയിക്കാനില്ല: “യഹോവേ, ഞാൻ നിന്നെക്കുറിച്ചുള്ള ശ്രുതി കേട്ടിരിക്കുന്നു. യഹോവേ, നിന്റെ പ്രവൃത്തിയെ പ്രതി ഞാൻ ഭയന്നുപോയിരിക്കുന്നു”! (NW) എന്താണ്‌ അവൻ അർഥമാക്കിയത്‌? ചെങ്കടലിലും മരുഭൂമിയിലും യെരീഹോയിലും ചെയ്‌തതു പോലുള്ള ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആയിരുന്നു ‘യഹോവയെ കുറിച്ചുള്ള ആ ശ്രുതി.’ അക്കാര്യങ്ങൾ ഹബക്കൂകിന്‌ നല്ലവണ്ണം അറിയാമായിരുന്നു. ദൈവം തന്റെ ശത്രുക്കൾക്കെതിരെ മഹാശക്തി വീണ്ടും ഉപയോഗിക്കുമെന്ന്‌ ഹബക്കൂകിന്‌ അറിയാമായിരുന്നതിനാലാണ്‌ അവൻ ഭയന്നുപോയത്‌. ഇന്നു നാം മനുഷ്യരുടെ ദുഷ്‌ടത കാണുമ്പോൾ, പുരാതന നാളുകളിൽ പ്രവർത്തിച്ചതു പോലെ യഹോവ പ്രവർത്തിക്കുമെന്ന്‌ നമുക്കും അറിയാം. അതു നമ്മെ ഭയപ്പെടുത്തുന്നുവോ? തീർച്ചയായും! എന്നിരുന്നാലും, ഹബക്കൂകിനെ പോലെ നാം പ്രാർഥിക്കുന്നു: “യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ.” (ഹബക്കൂക്‌ 3:2) ദൈവത്തിന്റെ തക്കസമയത്ത്‌, ‘ആണ്ടുകൾ കഴിയുമ്പോൾ’ അവൻ തന്റെ അത്ഭുതകരമായ ശക്തി ഉപയോഗിക്കുമാറാകട്ടെ. അക്കാലത്ത്‌, തന്നെ സ്‌നേഹിക്കുന്നവരോടു കരുണ കാണിക്കാൻ അവൻ ഓർക്കുമാറാകട്ടെ!

യഹോവ മുന്നേറുന്നു!

5. ‘ദൈവം തേമാനിൽനിന്നു വരാൻ’ തുടങ്ങിയത്‌ എങ്ങനെ, അർമഗെദോൻ സംബന്ധിച്ച്‌ അത്‌ എന്തു സൂചിപ്പിക്കുന്നു?

5 കരുണയ്‌ക്കായുള്ള നമ്മുടെ പ്രാർഥന യഹോവ കേൾക്കുമ്പോൾ എന്തു സംഭവിക്കും? ഹബക്കൂക്‌ 3:3, 4-ൽ അതിനുള്ള ഉത്തരം കാണാം. ഒന്നാമതായി, പ്രവാചകൻ ഇങ്ങനെ പറയുന്നു: “ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻപർവ്വതത്തിൽനിന്നും വരുന്നു.” മോശെയുടെ കാലത്ത്‌ കനാനിലേക്കുള്ള ഇസ്രായേലിന്റെ മരുഭൂമിയിലൂടെയുള്ള വഴിമധ്യേ ആയിരുന്നു തേമാനും പാറാനും. ആ വൻ ജനത മുന്നേറിയപ്പോൾ, യഹോവതന്നെ മുന്നേറുന്നതു പോലെയാണു തോന്നിയത്‌. യാതൊന്നിനും അവനെ തടയാനായില്ല. മരിക്കുന്നതിനു തൊട്ടു മുമ്പ്‌ മോശെ പറഞ്ഞു: ‘യഹോവ സീനായിൽനിന്നു വന്നു, അവർക്കു സേയീരിൽനിന്നു ഉദിച്ചു, പാറാൻപർവ്വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം ദൂത വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു.’ (ആവർത്തനപുസ്‌തകം 33:2) അർമഗെദോനിൽ യഹോവ തന്റെ ശത്രുക്കൾക്കെതിരെ നീങ്ങുമ്പോൾ, അവന്റെ അപ്രതിരോധ്യമായ ശക്തിയുടെ സമാനമായ ഒരു പ്രകടനം ഉണ്ടായിരിക്കും.

6. ദൈവമഹത്ത്വത്തിനു പുറമേ, വിവേകമുള്ള ക്രിസ്‌ത്യാനികൾ എന്തുകൂടി കാണുന്നു?

6 ഹബക്കൂക്‌ ഇങ്ങനെയും പ്രസ്‌താവിക്കുന്നു: “യഹോവയുടെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്‌തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു.” എത്ര ഗംഭീരമായ ദർശനം! അതേ, മനുഷ്യർക്ക്‌ യഹോവയെ കണ്ടിട്ട്‌ ജീവിച്ചിരിക്കാനാവില്ല എന്നതിൽ തെല്ലും സംശയമില്ല. (പുറപ്പാടു 33:20) എന്നിരുന്നാലും, അവന്റെ മഹത്ത്വത്തെ കുറിച്ചു ചിന്തിക്കുമ്പോൾ വിശ്വസിക്കുന്നവരുടെ ഹൃദയ ദൃഷ്‌ടികളിൽ ആശ്ചര്യം സ്‌ഫുരിക്കുന്നു. (എഫെസ്യർ 1:17, 18) വിവേകമുള്ള ക്രിസ്‌ത്യാനികൾ യഹോവയുടെ മഹത്ത്വം മാത്രമല്ല കാണുന്നത്‌. ഹബക്കൂക്‌ 3:4 ഇങ്ങനെ ഉപസംഹരിക്കുന്നു: “കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.” അതേ, ശക്തിയുടെയും ബലത്തിന്റെയും വലതുകരം ഉപയോഗിച്ചു പ്രവർത്തിക്കാൻ യഹോവ ഒരുങ്ങിയിരിക്കുന്നതായി നാം കാണുന്നു.

7. ദൈവത്തിന്റെ ജയോത്സവ മുന്നേറ്റം അവനോടു മത്സരിക്കുന്നവർക്ക്‌ എന്തിനെ അർഥമാക്കുന്നു?

7 ദൈവത്തിന്റെ ജയോത്സവ മുന്നേറ്റം അവനോടു മത്സരിക്കുന്നവർക്കു വിപത്തിനെ അർഥമാക്കുന്നു. ഹബക്കൂക്‌ 3:5 ഇങ്ങനെ പറയുന്നു: “മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു.” പൊ.യു.മു. 1473-ൽ ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്തിന്റെ അതിർത്തിക്ക്‌ അടുത്ത്‌ ആയിരുന്നപ്പോൾ, അവരിൽ പലരും മത്സരിക്കുകയും അധാർമികതയിലും വിഗ്രഹാരാധനയിലും ഏർപ്പെടുകയും ചെയ്‌തു. തത്‌ഫലമായി, ദൈവത്തിൽ നിന്നുള്ള ഒരു ബാധ നിമിത്തം 20,000-ത്തിൽപരം പേർ മരിച്ചുപോയി. (സംഖ്യാപുസ്‌തകം 25:1-9) സമീപ ഭാവിയിൽ, യഹോവ ‘സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്‌’ പുറപ്പെടുമ്പോൾ അവന്റെ ഹിതത്തിനെതിരെ മത്സരിക്കുന്നവർ തങ്ങളുടെ പാപങ്ങളെ പ്രതി സമാനമായി നാശം അനുഭവിക്കും. ചിലർ അക്ഷരീയ മഹാമാരി നിമിത്തം പോലും മരിച്ചേക്കാം.—വെളിപ്പാടു 16:14, 16.

8. ഹബക്കൂക്‌ 3:6 പറയുന്നതനുസരിച്ച്‌, ദൈവത്തിന്റെ ശത്രുക്കൾക്ക്‌ എന്തു സംഭവിക്കാൻ പോകുന്നു?

8 സൈന്യങ്ങളുടെ യഹോവ യുദ്ധം നടത്തുന്നതിനെ കുറിച്ചുള്ള പ്രവാചകന്റെ വ്യക്തമായ വർണന ഇനി ശ്രദ്ധിക്കുക. ഹബക്കൂക്‌ 3:6-ൽ നാം ഇങ്ങനെ വായിക്കുന്നു: “അവൻ [യഹോവയാം ദൈവം] നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു.” യുദ്ധക്കളം നിരീക്ഷിക്കുന്ന ഒരു പട്ടാള ജനറലിനെ പോലെ, യഹോവ ആദ്യം ‘നിൽക്കുന്നു.’ അവന്റെ ശത്രുക്കൾ ഭയന്നു വിറയ്‌ക്കുന്നു. തങ്ങളുടെ പ്രതിയോഗി ആരാണെന്നു കാണുന്ന അവർ ഞെട്ടിപ്പോകുന്നു, അസ്വസ്ഥരായി ചാടുന്നു. ‘ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിക്കു’ന്ന ഒരു സമയത്തെ കുറിച്ച്‌ യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:30) യഹോവയുടെ ഹിതത്തിനെതിരെ ആർക്കും നിൽക്കാനാവില്ല എന്ന്‌ അവർ അറിയുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. മനുഷ്യ സംഘടനകൾ—“ശാശ്വതപർവ്വതങ്ങൾ” പോലെയും “പുരാതനഗിരികൾ” പോലെയും സ്ഥായിയെന്നു തോന്നുന്നവ പോലും—തകർന്നുവീഴും. ദൈവം ‘പുരാതനപാതകളിൽ നടക്കുന്നതു’ പോലെ, പുരാതനകാലങ്ങളിൽ അവൻ പ്രവർത്തിച്ചതു പോലെ, ആയിരിക്കും അത്‌.

9, 10. ഹബക്കൂക്‌ 3:7-11-ൽ എന്തിനെ കുറിച്ച്‌ നമ്മെ ഓർമിപ്പിച്ചിരിക്കുന്നു?

9 ശത്രുക്കൾക്കെതിരെ യഹോവയുടെ ‘കോപം വന്നിരിക്കുന്നു.’ തന്റെ മഹായുദ്ധത്തിൽ അവൻ ഉപയോഗിക്കുന്ന ആയുധങ്ങൾ എന്തൊക്കെയാണ്‌? പ്രവാചകൻ അവയെക്കുറിച്ചു വർണിക്കുമ്പോൾ ശ്രദ്ധിക്കുക: “നിന്റെ വില്ലു മുററും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടു കൂടിയിരിക്കുന്നു. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു. പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു. നിന്റെ അസ്‌ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്‌ക്കുന്നു.”—ഹബക്കൂക്‌ 3:7-11.

10 യോശുവയുടെ നാളുകളിൽ, യഹോവ അസാധാരണമായ വിധത്തിൽ ശക്തി പ്രകടിപ്പിച്ചുകൊണ്ട്‌ സൂര്യനും ചന്ദ്രനും നിശ്ചലമായി നിൽക്കാൻ ഇടയാക്കി. (യോശുവ 10:12-14) അർമഗെദോനിൽ യഹോവ അതേ ശക്തിതന്നെ ഉപയോഗിക്കുമെന്ന്‌ ഹബക്കൂകിന്റെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. പൊ.യു.മു. 1513-ൽ ഫറവോന്റെ സൈന്യങ്ങളെ നശിപ്പിക്കാൻ യഹോവ ചെങ്കടലിനെ ഉപയോഗിച്ചപ്പോൾ, ഭൂമിയിലെ വെള്ളത്തിന്മേലുള്ള അവന്റെ അധികാരം വ്യക്തമായി. 40 വർഷത്തിനു ശേഷം, വാഗ്‌ദത്ത ദേശത്തേക്കുള്ള ഇസ്രായേല്യരുടെ ജയോത്സവ പ്രയാണത്തിന്‌ കരകവിഞ്ഞ്‌ ഒഴുകുന്ന യോർദാൻ നദി ഒരു തടസ്സമായില്ല. (യോശുവ 3:15-17) ദെബോരാ പ്രവാചകിയുടെ നാളുകളിൽ ഇസ്രായേലിന്റെ ശത്രുവായ സീസെരയുടെ രഥങ്ങൾ പേമാരിയിൽ ഒഴുകിപ്പോയി. (ന്യായാധിപന്മാർ 5:21) അർമഗെദോനിൽ പ്രളയത്തെയും പേമാരിയെയും സമുദ്രജലത്തെയും ഒക്കെ ദൈവത്തിന്‌ ഉപയോഗിക്കാനാകും. കുന്തവും അമ്പുകൾ നിറഞ്ഞ ആവനാഴിയും പോലെ, ഇടിമുഴക്കവും മിന്നലും അവന്റെ പക്കലുണ്ട്‌.

11. യഹോവ തന്റെ മഹാശക്തി അഴിച്ചുവിടുമ്പോൾ എന്തു സംഭവിക്കും?

11 യഹോവ തന്റെ മഹാശക്തി പൂർണമായി അഴിച്ചുവിടുമ്പോൾ, അതു തീർച്ചയായും ഭയജനകമായിരിക്കും. രാത്രി പകലായി മാറുമെന്നും പകൽ സൂര്യപ്രകാശം മുമ്പെന്നത്തേതിലും തീവ്രമായിത്തീരുമെന്നും ഹബക്കൂകിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു. അർമഗെദോനെ കുറിച്ചുള്ള ഈ പ്രാവചനിക വർണന അക്ഷരീയമായിരുന്നാലും ആലങ്കാരികമായിരുന്നാലും, ഒരു കാര്യം ഉറപ്പാണ്‌—യഹോവ വിജയിക്കുകതന്നെ ചെയ്യും, ശത്രുക്കൾ ആരും രക്ഷപ്പെടുകയില്ല.

ദൈവജനത്തിനു രക്ഷ ഉറപ്പാക്കപ്പെട്ടിരിക്കുന്നു!

12. ദൈവം തന്റെ ശത്രുക്കളെ എന്തു ചെയ്യും, എന്നാൽ ആർ രക്ഷിക്കപ്പെടും?

12 തന്റെ ശത്രുക്കളെ നശിപ്പിക്കാനായി യഹോവ ചെയ്യുന്ന കാര്യങ്ങളെ കുറിച്ചു പ്രവാചകൻ തുടർന്നു വർണിക്കുന്നു. ഹബക്കൂക്‌ 3:12-ൽ നാം ഇങ്ങനെ വായിക്കുന്നു: “ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.” എന്നാൽ യഹോവ വരുത്തുന്ന ഈ നാശം വിവേചനാരഹിതം ആയിരിക്കില്ല. ചില മനുഷ്യർ രക്ഷിക്കപ്പെടും. “നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു” എന്ന്‌ ഹബക്കൂക്‌ 3:13 പറയുന്നു. അതേ, യഹോവ തന്റെ വിശ്വസ്‌ത അഭിഷിക്ത ദാസന്മാരെ രക്ഷിക്കും. അപ്പോൾ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോന്റെ നാശം പൂർത്തിയായിരിക്കും. എന്നാൽ, ഇന്നു രാഷ്‌ട്രങ്ങൾ ശുദ്ധാരാധന ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്‌. താമസിയാതെ, ദൈവദാസന്മാർ മാഗോഗിലെ ഗോഗിന്റെ സൈന്യങ്ങളാൽ ആക്രമിക്കപ്പെടും. (യെഹെസ്‌കേൽ 38:1-39:13; വെളിപ്പാടു 17:1-5, 16-18) സാത്താന്റെ ആ ആക്രമണം വിജയിക്കുമോ? ഇല്ല! അപ്പോൾ യഹോവ മെതിക്കളത്തിലെ ധാന്യത്തെ പോലെ തന്റെ ശത്രുക്കളെ കോപത്തോടെ കാൽക്കീഴെ മെതിക്കും. എന്നാൽ, തന്നെ ആത്മാവോടും സത്യത്തോടും കൂടെ ആരാധിക്കുന്നവരെ അവൻ രക്ഷിക്കും.—യോഹന്നാൻ 4:24.

13. ഹബക്കൂക്‌ 3:13-ന്‌ എപ്രകാരം നിവൃത്തിയുണ്ടാകും?

13 ദുഷ്‌ടന്മാരുടെ സമ്പൂർണ നാശത്തെ വർണിച്ചിരിക്കുന്നത്‌ നോക്കുക: “നീ ദുഷ്‌ടന്റെ വീട്ടിൽനിന്നു മോന്തായം [“തലവനെ,” NW] തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു.” (ഹബക്കൂക്‌ 3:13) പിശാചായ സാത്താന്റെ സ്വാധീനത്തിൻ കീഴിൽ വളർന്നുവന്നിരിക്കുന്ന ദുഷ്‌ട വ്യവസ്ഥിതിയാണ്‌ ഈ ‘വീട്‌.’ അതു തകർന്നുപോകും. ‘തലവൻ’ അഥവാ ദൈവത്തെ എതിർക്കുന്ന നേതാക്കന്മാർ നശിച്ചുപോകും. മുഴു വ്യവസ്ഥിതിയും, അതിന്റെ അടിസ്ഥാനം പോലും നശിക്കും. അതു മേലാൽ നിലനിൽക്കുകയില്ല. എത്ര അത്ഭുതകരമായ ആശ്വാസമായിരിക്കും അതു കൈവരുത്തുക!

14-16. ഹബക്കൂക്‌ 3:14, 15 അനുസരിച്ച്‌, യഹോവയുടെ ജനത്തിനും അവരുടെ ശത്രുക്കൾക്കും എന്തു സംഭവിക്കും?

14 അർമഗെദോനിൽ, യഹോവയുടെ ‘അഭിഷിക്തനെ’ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക്‌ ആശയക്കുഴപ്പം സംഭവിക്കും. ഹബക്കൂക്‌ 3:14, 15 (പി.ഒ.സി. ബൈബിൾ) പറയുന്നതനുസരിച്ച്‌, പ്രവാചകൻ യഹോവയോട്‌ ഇങ്ങനെ സംസാരിക്കുന്നു: “അഗതിയെ ഒളിവിൽ വിഴുങ്ങാമെന്ന വ്യാമോഹത്തോടെ [“അത്യാനന്ദത്തോടെ,” NW] എന്നെ ചിതറിക്കാൻ ചുഴലിക്കാററുപോലെ വന്ന അവന്റെ യോദ്ധാക്കളുടെ തല അങ്ങ്‌ കുന്തംകൊണ്ട്‌ പിളർന്നു. സമുദ്രത്തെ, അതിന്റെ ഇളകിമറിയുന്ന തിരമാലകളെ, അശ്വാരൂഢനായി അങ്ങ്‌ ചവിട്ടിമെതിച്ചു.”

15 ‘എന്നെ ചിതറിക്കാൻ യോദ്ധാക്കൾ ചുഴലിക്കാററുപോലെ വന്നു’ എന്നു ഹബക്കൂക്‌ പറയുമ്പോൾ, പ്രവാചകൻ യഹോവയുടെ അഭിഷിക്ത ദാസന്മാർക്കു വേണ്ടിയാണു സംസാരിക്കുന്നത്‌. പതിയിരിക്കുന്ന പെരുവഴിക്കൊള്ളക്കാരെ പോലെ, രാഷ്‌ട്രങ്ങൾ യഹോവയുടെ ആരാധകരെ നശിപ്പിക്കാനായി അവരുടെമേൽ ചാടിവീഴും. ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും ശത്രുക്കളായ അവർ വിജയ പ്രതീക്ഷയിൽ ‘അത്യധികമായി ആനന്ദിക്കും.’ വിശ്വസ്‌ത ക്രിസ്‌ത്യാനികൾ ദുർബലനായ ഒരു “അഗതിയെ” പോലെ കാണപ്പെടും. എന്നാൽ, ദൈവത്തിന്‌ എതിരെയുള്ള ശക്തികൾ ആക്രമണം അഴിച്ചുവിടുമ്പോൾ, യഹോവ അവരുടെ ആയുധങ്ങൾ അവർക്കു നേരെതന്നെ തിരിയാൻ ഇടയാക്കും. അവർ തങ്ങളുടെ ആയുധങ്ങൾ അഥവാ “കുന്തങ്ങൾ” സ്വന്തം യോദ്ധാക്കൾക്കെതിരെ ഉപയോഗിക്കും.

16 എന്നാൽ, അതു മാത്രമായിരിക്കില്ല സംഭവിക്കുക. തന്റെ ശത്രുക്കളുടെ നാശം പൂർത്തിയാക്കാനായി യഹോവ മനുഷ്യാതീത ആത്മ സേനകളെ ഉപയോഗിക്കും. യേശുക്രിസ്‌തുവിൻ കീഴിലെ സ്വർഗീയ സൈന്യങ്ങളുടെ ‘കുതിരകളെ’ ഉപയോഗിച്ച്‌ അവൻ ‘സമുദ്രത്തി’ലൂടെയും ‘പെരുവെള്ളക്കൂട്ടത്തി’ലൂടെയും, അതായത്‌ വൻതിര പോലുള്ള മനുഷ്യ ശത്രുക്കളുടെ ഇടയിലൂടെ, വിജയിച്ച്‌ മുന്നേറും. (വെളിപ്പാടു 19:11-21) അപ്പോൾ ദുഷ്‌ടന്മാർ ഭൂമിയിൽനിന്നു നീക്കം ചെയ്യപ്പെടും. ദിവ്യ ശക്തിയുടെയും നീതിയുടെയും എത്ര കരുത്തുറ്റ ഒരു പ്രകടനം!

യഹോവയുടെ ദിവസം ആസന്നം!

17. (എ) ഹബക്കൂകിന്റെ വാക്കുകളുടെ നിവൃത്തിയിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ മഹാ ദിവസത്തിനായി കാത്തിരിക്കവെ, നമുക്ക്‌ എങ്ങനെ ഹബക്കൂകിനെ പോലെ ആയിരിക്കാൻ കഴിയും?

17 ഹബക്കൂകിന്റെ വാക്കുകൾക്കു പെട്ടെന്നുതന്നെ നിവൃത്തിയുണ്ടാകും എന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അവ താമസിക്കുകയില്ല. മുന്നമേ ലഭിച്ചിരിക്കുന്ന ഈ അറിവിനോട്‌ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു? ദിവ്യ നിശ്വസ്‌തതയിലാണു ഹബക്കൂക്‌ അത്‌ എഴുതിയത്‌ എന്ന്‌ ഓർക്കുക. യഹോവ നടപടി എടുക്കും, അപ്പോൾ ഭൂമിയിൽ സമ്പൂർണ വിനാശമായിരിക്കും ഉണ്ടാകുക. പ്രവാചകൻ ഇപ്രകാരം എഴുതിയതിൽ അതിശയിക്കാനില്ല: “ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്‌ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി.” (ഹബക്കൂക്‌ 3:16) ഹബക്കൂക്‌ വളരെ ഭയന്നുപോയി—അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ അവന്റെ വിശ്വാസത്തിന്‌ ഉലച്ചിൽ തട്ടിയോ? ഒരു പ്രകാരത്തിലും ഇല്ല! യഹോവയുടെ മഹാ ദിവസത്തിനായി നിശ്ശബ്‌ദം കാത്തിരിക്കാൻ അവൻ സന്നദ്ധനായിരുന്നു. (2 പത്രൊസ്‌ 3:11, 12) അതല്ലേ നമ്മുടെ മനോഭാവവും? തീർച്ചയായും! ഹബക്കൂകിന്റെ പ്രവചനം നിവൃത്തിയേറും എന്ന കാര്യത്തിൽ നമുക്കു പൂർണ വിശ്വാസമുണ്ട്‌. എന്നാൽ, അതു സംഭവിക്കുംവരെ നമുക്കു ക്ഷമയോടെ കാത്തിരിക്കാം.

18. ഹബക്കൂക്‌ കഷ്‌ടതകൾ പ്രതീക്ഷിച്ചെങ്കിലും, എന്തായിരുന്നു അവന്റെ മനോഭാവം?

18 യുദ്ധം എല്ലായ്‌പോഴും യാതന വരുത്തിവെക്കുന്നു, വിജയിക്കുന്നവർക്കു പോലും. ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം. സ്വത്തുക്കൾ നശിച്ചേക്കാം. ജീവിതനിലവാരം താണുപോയേക്കാം. അതു നമുക്കു സംഭവിക്കുന്നെങ്കിൽ, നാം എങ്ങനെ പ്രതികരിക്കും? മാതൃകായോഗ്യമായ ഒരു മനോഭാവം ഹബക്കൂകിന്‌ ഉണ്ടായിരുന്നു: “അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്‌നം നിഷ്‌ഫലമായ്‌പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.” (ഹബക്കൂക്‌ 3:17, 18) ഹബക്കൂക്‌ വാസ്‌തവികമായിത്തന്നെ യാതനകൾ, ഒരുപക്ഷേ ക്ഷാമം, പ്രതീക്ഷിച്ചു. എങ്കിലും, തന്റെ രക്ഷയുടെ ഉറവായ യഹോവയിലുള്ള അവന്റെ സന്തോഷം ഒരിക്കലും നഷ്‌ടമായില്ല.

19. എന്തെല്ലാം കഷ്‌ടപ്പാടുകളാണ്‌ ഇന്നു പല ക്രിസ്‌ത്യാനികൾക്കുമുള്ളത്‌, നമ്മുടെ ജീവിതത്തിൽ യഹോവയ്‌ക്കു പ്രഥമ സ്ഥാനം കൊടുക്കുന്നെങ്കിൽ എന്തു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

19 ദുഷ്‌ടന്മാർക്ക്‌ എതിരെയുള്ള യഹോവയുടെ യുദ്ധത്തിനു മുമ്പുള്ള ഇക്കാലത്തു പോലും പലർക്കും കടുത്ത യാതനകൾ ഉണ്ടാകുന്നുണ്ട്‌. രാജ്യാധികാരത്തിലുള്ള തന്റെ സാന്നിധ്യത്തിന്റെ അടയാളത്തിന്റെ ഭാഗമായി യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും മഹാമാരികളും ഉണ്ടാകുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞു. (മത്തായി 24:3-14; ലൂക്കൊസ്‌ 21:10, 11) യേശുവിന്റെ വാക്കുകൾ വലിയ അളവിൽ നിവൃത്തിയേറുന്ന ദേശങ്ങളിലാണു നമ്മുടെ സഹോദരങ്ങളിൽ പലരും വസിക്കുന്നത്‌. അതിന്റെ ഫലമായി, അവർ വലിയ ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു. ഭാവിയിൽ അത്തരം പ്രശ്‌നങ്ങൾ മറ്റു ക്രിസ്‌ത്യാനികളെയും ബാധിച്ചേക്കാം. ഇനിയും നമ്മിൽ പലരുടെയും കാര്യത്തിൽ, അന്ത്യം വരുന്നതിനു മുമ്പ്‌ ‘അത്തിവൃക്ഷം തളിർക്കാതിരിക്കാൻ’ വലിയ സാധ്യതയുണ്ട്‌. എന്നിരുന്നാലും, അവ എന്തുകൊണ്ട്‌ സംഭവിക്കുന്നു എന്ന്‌ നമുക്കറിയാം. അത്‌ നമുക്കു കരുത്തേകുന്നു. മാത്രമല്ല, നമുക്കു സഹായമുണ്ട്‌. യേശു ഇങ്ങനെ വാഗ്‌ദാനം ചെയ്‌തു: “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) കുഴപ്പങ്ങൾ ഏതുമില്ലാത്ത ഒരു ജീവിതം സംബന്ധിച്ച ഉറപ്പല്ല ഇത്‌. മറിച്ച്‌, നാം യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നെങ്കിൽ, അവൻ നമുക്കായി കരുതും എന്ന ഉറപ്പാണ്‌.—സങ്കീർത്തനം 37:25.

20. താത്‌കാലികമായ കഷ്‌ടങ്ങൾ ഉണ്ടായാലും, എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം?

20 താത്‌കാലികമായി എന്തെല്ലാം കഷ്‌ടങ്ങൾ നമുക്കു സഹിക്കേണ്ടി വന്നാലും, നമുക്ക്‌ യഹോവയുടെ രക്ഷാശക്തിയിലുള്ള വിശ്വാസം നഷ്‌ടമാകുകയില്ല. ആഫ്രിക്കയിലും പൂർവ യൂറോപ്പിലും മറ്റു പല സ്ഥലങ്ങളിലുമുള്ള നമ്മുടെ സഹോദരങ്ങളിൽ പലർക്കും വലിയ കഷ്‌ടപ്പാടുകൾ സഹിക്കേണ്ടിവരുന്നു. എങ്കിലും, അവർ ‘യഹോവയിൽ ആനന്ദിക്കുന്നതിൽ’ തുടരുന്നു. നമുക്കും അവരെപ്പോലെ, ആനന്ദിക്കാം. നമ്മുടെ “ബല”ത്തിന്റെ ഉറവ്‌ പരമാധികാരിയാം കർത്താവായ യഹോവ ആണെന്നു നമുക്ക്‌ ഓർക്കാം. (ഹബക്കൂക്‌ 3:19) അവൻ നമ്മെ ഒരിക്കലും നിരാശരാക്കുകയില്ല. അർമഗെദോൻ വരുമെന്നത്‌ ഉറപ്പാണ്‌, തുടർന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ വ്യവസ്ഥിതി വരുമെന്നതും തീർച്ചയാണ്‌. (2 പത്രൊസ്‌ 3:13) അപ്പോൾ “വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണമാകും.” (ഹബക്കൂക്‌ 2:14) ആ അത്ഭുതകരമായ സമയം വരെ, നമുക്ക്‌ ഹബക്കൂകിന്റെ നല്ല മാതൃക പിൻപറ്റാം. ‘നമ്മുടെ രക്ഷയുടെ ദൈവത്തിൽ’ നമുക്ക്‌ എപ്പോഴും ‘സന്തോഷിക്കാം.’

നിങ്ങൾ ഓർമിക്കുന്നുവോ?

• ഹബക്കൂകിന്റെ പ്രാർഥന നമ്മെ എങ്ങനെ ബാധിച്ചേക്കാം?

• യഹോവ മുന്നേറുന്നത്‌ എന്തുകൊണ്ട്‌?

• രക്ഷ സംബന്ധിച്ചു ഹബക്കൂകിന്റെ പ്രവചനം എന്തു പറയുന്നു?

• എന്തു മനോഭാവത്തോടെ യഹോവയുടെ മഹാ ദിവസത്തിനായി നാം കാത്തിരിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

അർമഗെദോനിൽ ദുഷ്‌ടർക്കെതിരെ യഹോവ എന്തെല്ലാം ശക്തികൾ ഉപയോഗിക്കുമെന്നു നിങ്ങൾക്ക്‌ അറിയാമോ?