വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാവിനു പറയാനുള്ളത്‌ കേൾപ്പിൻ

ആത്മാവിനു പറയാനുള്ളത്‌ കേൾപ്പിൻ

ആത്മാവിനു പറയാനുള്ളത്‌ കേൾപ്പിൻ

“നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:21.

1, 2. ചരിത്രത്തിലുടനീളം യഹോവ മനുഷ്യർക്കു സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്‌ എങ്ങനെ?

ലോകത്തിലെ ഏറ്റവും വലുതും ശക്തവുമായ റേഡിയോ-ദൂരദർശിനി സ്ഥാപിച്ചിരിക്കുന്നത്‌ പോർട്ടറിക്കോ ദ്വീപിലാണ്‌. ഈ കൂറ്റൻ ഉപകരണത്തിന്റെ സഹായത്തോടെ ഭൗമേതര ജീവികളിൽ നിന്നുള്ള സന്ദേശം സ്വീകരിക്കാനായി ശാസ്‌ത്രജ്ഞന്മാർ കാത്തിരിക്കാൻ തുടങ്ങിയിട്ടു ദശകങ്ങളായി. എങ്കിലും, ഇന്നുവരെ അത്തരമൊരു സന്ദേശം അവർക്കു ലഭിച്ചിട്ടില്ല. വിരോധാഭാസമെന്നു പറയട്ടെ, നമ്മിൽ ഏതൊരാൾക്കും എപ്പോൾ വേണമെങ്കിലും സങ്കീർണമായ ഒരു ഉപകരണത്തിന്റെ സഹായം കൂടാതെതന്നെ ഭൗമേതര ഉറവിടത്തിൽ നിന്നു വ്യക്തമായ സന്ദേശങ്ങൾ സ്വീകരിക്കാനാകും. ഏതൊരു കാൽപ്പനിക ഭൗമേതര ഉറവിടത്തെക്കാളും ഉന്നതമായ ഉറവിടത്തിൽ നിന്നുള്ളവയാണ്‌ ആ സന്ദേശങ്ങൾ. ഏതാണ്‌ ആ ഉറവിടം? ആർക്കാണ്‌ അവ ലഭിക്കുന്നത്‌? ആ സന്ദേശങ്ങളിൽ എന്താണ്‌ അടങ്ങിയിരിക്കുന്നത്‌?

2 ദിവ്യ സന്ദേശങ്ങൾ മനുഷ്യർക്കു കൈമാറപ്പെട്ടിട്ടുള്ള അനേകം സന്ദർഭങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ ആ സന്ദേശങ്ങൾ കൈമാറിയത്‌ ദൈവത്തിന്റെ സന്ദേശവാഹകരായി സേവിക്കുന്ന ആത്മ വ്യക്തികളാണ്‌. (ഉല്‌പത്തി 22:11, 15; സെഖര്യാവു 4:4, 5; ലൂക്കൊസ്‌ 1:26-28) മൂന്നു തവണ യഹോവ നേരിട്ടു സംസാരിക്കുകയുണ്ടായി. (മത്തായി 3:17; 17:5; യോഹന്നാൻ 12:28, 29) പ്രവാചകന്മാരിലൂടെയും ദൈവം സംസാരിച്ചിട്ടുണ്ട്‌. ആ പ്രവാചകന്മാരിൽ മിക്കവരും ദൈവം തങ്ങളോടു പറഞ്ഞ പല കാര്യങ്ങളും രേഖപ്പെടുത്തിവെച്ചു. ഇന്നു നമുക്കു ബൈബിൾ ലഭ്യമാണ്‌. ദൈവം മനുഷ്യർക്കു കൈമാറിയ പല സന്ദേശങ്ങൾക്കും പുറമേ, യേശുവിന്റെയും ശിഷ്യന്മാരുടെയും പഠിപ്പിക്കലുകളും ബൈബിളിൽ അടങ്ങിയിരിക്കുന്നു. (എബ്രായർ 1:1, 2) അങ്ങനെ, പല വിധങ്ങളിലും തന്റെ മനുഷ്യ സൃഷ്ടികൾക്ക്‌ യഹോവ സന്ദേശങ്ങൾ കൈമാറിയിരിക്കുന്നു.

3. ദൈവസന്ദേശത്തിന്റെ ഉദ്ദേശ്യം എന്ത്‌, നാം എന്തു ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നു?

3 ദൈവത്തിൽ നിന്നുള്ള ഈ നിശ്വസ്‌ത സന്ദേശങ്ങൾ പ്രപഞ്ചത്തെ കുറിച്ചു കാര്യമായൊന്നും വെളിപ്പെടുത്തുന്നില്ല. ഇപ്പോഴത്തെയും ഭാവിയിലെയും നമ്മുടെ ജീവിതത്തെ ബാധിക്കുന്ന കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കാണ്‌ അവ പ്രാമുഖ്യം നൽകുന്നത്‌. (സങ്കീർത്തനം 19:7-11; 1 തിമൊഥെയൊസ്‌ 4:8) തന്റെ ഹിതം നമ്മെ അറിയിക്കാനും നമുക്കു മാർഗനിർദേശം പ്രദാനം ചെയ്യാനും യഹോവ ആ നിശ്വസ്‌ത സന്ദേശങ്ങൾ ഉപയോഗപ്പെടുത്തുന്നു. അവ്വണ്ണം, യെശയ്യാ പ്രവാചകന്റെ പിൻവരുന്ന വാക്കുകൾ നിവൃത്തിയേറുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) തന്റെ “വാക്കു” കേൾക്കാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. ദൈവത്തിന്റെ മാർഗനിർദേശം പിൻപറ്റി അവന്റെ വഴികളിൽ നടക്കണമോയെന്നു നാം വ്യക്തിപരമായി തീരുമാനിക്കേണ്ടതാണ്‌. യഹോവയിൽ നിന്നുള്ള സന്ദേശങ്ങൾക്കു ചെവികൊടുക്കാൻ തിരുവെഴുത്തുകൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നതും അക്കാരണത്താലാണ്‌. ‘ആത്മാവു പറയുന്നതു കേൾക്കുക’ എന്ന പ്രോത്സാഹനം വെളിപ്പാടു പുസ്‌തകത്തിൽ ഏഴു പ്രാവശ്യം കാണാനാകും.—വെളിപ്പാടു 2:7, 11, 17, 29; 3:6, 13, 22.

4. നമ്മുടെ നാളുകളിൽ ദൈവം സ്വർഗത്തിൽ നിന്നു നേരിട്ടു സംസാരിക്കുമെന്നു പ്രതീക്ഷിക്കുന്നതു യുക്തിസഹമാണോ?

4 ഇന്ന്‌ യഹോവ സ്വർഗത്തിൽ നിന്നു നമ്മോടു നേരിട്ടു സംസാരിക്കുന്നില്ല. ബൈബിൾ കാലങ്ങളിലും വളരെ വിരളമായേ അവൻ അങ്ങനെ ചെയ്‌തിട്ടുള്ളൂ. ചിലപ്പോഴൊക്കെ നൂറ്റാണ്ടുകളുടെ ഇടവേളയ്‌ക്കു ശേഷമാണു സന്ദേശങ്ങൾ അപ്രകാരം കൈമാറപ്പെട്ടത്‌. ചരിത്രത്തിൽ ഉടനീളം യഹോവ കൂടുതലും നേരിട്ടല്ല, മറിച്ച്‌ മറ്റു വിധങ്ങളിലാണു തന്റെ ജനത്തിനു സന്ദേശങ്ങൾ കൈമാറിയിരിക്കുന്നത്‌. നമ്മുടെ നാളുകളിലും അത്‌ അങ്ങനെതന്നെ. യഹോവ ഇന്നു നമുക്കു സന്ദേശങ്ങൾ കൈമാറുന്ന മൂന്നു വിധങ്ങളെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം.

‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തം’

5. ഇന്ന്‌ സന്ദേശങ്ങൾ കൈമാറാൻ ദൈവം ഉപയോഗിക്കുന്ന പ്രധാന സരണി എന്താണ്‌, അതിൽ നിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?

5 ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള പ്രധാന ആശയവിനിമയ സരണി ബൈബിളാണ്‌. ദൈവനിശ്വസ്‌തമായ അതിലെ എല്ലാ കാര്യങ്ങളും നമുക്കു പ്രയോജനപ്രദമാണ്‌. (2 തിമൊഥെയൊസ്‌ 3:16, NW) യഹോവയുടെ ശബ്ദത്തിനു ചെവികൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇച്ഛാസ്വാതന്ത്ര്യത്തെ ഉപയോഗിച്ച നിരവധി വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഉണ്ട്‌. ദൈവാത്മാവിനു ചെവികൊടുക്കുന്നതു ജീവത്‌പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ അത്തരം ദൃഷ്ടാന്തങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. (1 കൊരിന്ത്യർ 10:11) ബൈബിളിൽ പ്രായോഗിക ജ്ഞാനവും അടങ്ങിയിരിക്കുന്നു. ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ആവശ്യമായ ബുദ്ധിയുപദേശം അതു നമുക്കു പ്രദാനം ചെയ്യുന്നു. നമ്മുടെ പിറകിൽ നിന്നുകൊണ്ടു ദൈവം, “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു ചെവിയിൽ പറയുന്നതു പോലെയാണത്‌.

6. ബൈബിൾ മറ്റേതൊരു ഗ്രന്ഥത്തെക്കാളും ശ്രേഷ്‌ഠമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ബൈബിളിന്റെ താളുകളിലൂടെ ആത്മാവു പറയുന്നതു കേൾക്കേണ്ടതിന്‌ നാം പതിവായി അതു വായിക്കേണ്ടതുണ്ട്‌. നല്ല ഭാഷയിൽ എഴുതപ്പെട്ട, പ്രചാരം സിദ്ധിച്ച ഇന്നത്തെ പുസ്‌തകങ്ങളിൽ ഒരെണ്ണം പോലെയല്ല ബൈബിൾ. അത്‌ ദൈവാത്മാവിനാൽ നിശ്വസ്‌തമാണ്‌. ദൈവത്തിന്റെ ചിന്താധാരകളാണ്‌ അതിൽ അടങ്ങിയിരിക്കുന്നത്‌. എബ്രായർ 4:12 അതേക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” ബൈബിൾ വായിക്കുമ്പോൾ അതിലെ സന്ദേശങ്ങൾ ഒരു വാൾ എന്നപോലെ നമ്മുടെ ആന്തരങ്ങളിലേക്കും ഉൾപ്രേരണകളിലേക്കും തുളച്ചുകയറുന്നു. അങ്ങനെ, നമ്മുടെ ജീവിതം എത്രത്തോളം ദൈവഹിതത്തിനു ചേർച്ചയിൽ കൊണ്ടുവരേണ്ടതുണ്ടെന്ന്‌ അതു വെളിപ്പെടുത്തുന്നു.

7. ബൈബിൾ വായന ജീവത്‌പ്രധാനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌, എത്ര പതിവായി അതു ചെയ്യാനാണു നാം പ്രോത്സാഹിപ്പിക്കപ്പെടുന്നത്‌?

7 കാലം കടന്നുപോകുന്നതോടെ, നല്ലതും തീയതുമായ ജീവിതാനുഭവങ്ങളുടെ ഫലമായി ‘ഹൃദയത്തിലെ ചിന്തനങ്ങൾക്കും ഭാവങ്ങൾക്കും’ മാറ്റം സംഭവിച്ചേക്കാം. ദൈവവചനം പതിവായി പഠിക്കുന്നില്ലെങ്കിൽ നമ്മുടെ ചിന്തകളും മനോഭാവങ്ങളും വികാരങ്ങളും ദൈവിക തത്ത്വങ്ങളുമായി ചേർച്ചയിലായിരിക്കില്ല. തന്മൂലം, ബൈബിൾ നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ [“പരീക്ഷിച്ചുകൊണ്ടിരിപ്പിൻ”, NW]; നിങ്ങളെത്തന്നേ ശോധനചെയ്‌വിൻ [“ശോധന ചെയ്‌തുകൊണ്ടിരിപ്പിൻ,” NW].” (2 കൊരിന്ത്യർ 13:5) ആത്മാവു പറയുന്നതു നിരന്തരം കേൾക്കുന്നതിന്‌, ദൈവവചനം അനുദിനം വായിക്കാനുള്ള ബുദ്ധിയുപദേശം നാം പിൻപറ്റേണ്ടതുണ്ട്‌.—സങ്കീർത്തനം 1:2.

8. ബൈബിൾ വായനയോടുള്ള ബന്ധത്തിൽ ആത്മപരിശോധന നടത്താൻ പൗലൊസ്‌ അപ്പൊസ്‌തലന്റെ ഏതു വാക്കുകൾ നമ്മെ സഹായിക്കും?

8 ബൈബിൾ വായിക്കുന്നവർക്കുള്ള ഒരു ഓർമിപ്പിക്കൽ ഇതാ: വായിക്കുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ സമയം ചെലവഴിക്കുക! ദിനംതോറും ബൈബിൾ വായിക്കുക എന്ന ബുദ്ധിയുപദേശം പിൻപറ്റാനുള്ള വ്യഗ്രതയിൽ, വിവരങ്ങൾ ഉൾക്കൊള്ളാതെ നിരവധി പേജുകൾ തിടുക്കത്തിൽ വായിച്ചുതള്ളാൻ നാം ആഗ്രഹിക്കില്ല. പതിവായ ബൈബിൾ വായന ജീവത്‌പ്രധാനം തന്നെ. എന്നാൽ, അതിന്റെ പിന്നിലെ നമ്മുടെ ഉദ്ദേശ്യം ബൈബിൾ വായനാ പട്ടിക പിൻപറ്റുക എന്നതു മാത്രമായിരിക്കരുത്‌. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ അറിയാനുള്ള ആത്മാർഥമായ ആഗ്രഹമായിരിക്കണം നമ്മെ അതിനു പ്രേരിപ്പിക്കേണ്ടത്‌. അതിനോടുള്ള ബന്ധത്തിൽ ആത്മപരിശോധന നടത്താൻ പൗലൊസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന വാക്കുകൾ നമ്മെ സഹായിക്കും. സഹക്രിസ്‌ത്യാനികൾക്ക്‌ അവൻ ഇങ്ങനെ എഴുതി: ‘ഞാൻ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു. ക്രിസ്‌തു വിശ്വാസത്താൽ നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കേണ്ടതിന്നു വരം നല്‌കേണം എന്നും നിങ്ങൾ സ്‌നേഹത്തിൽ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകലവിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും പരിജ്ഞാനത്തെ കവിയുന്ന ക്രിസ്‌തുവിൻ സ്‌നേഹത്തെ അറിവാനും പ്രാപ്‌തരാകയും ദൈവത്തിന്റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാർത്ഥിക്കുന്നു.’—എഫെസ്യർ 3:14-19.

9. യഹോവയിൽ നിന്നു പഠിക്കാനുള്ള നമ്മുടെ ആഗ്രഹം വളർത്തിയെടുക്കുകയും കൂടുതൽ ശക്തമാക്കുകയും ചെയ്യാവുന്നത്‌ എങ്ങനെ?

9 നമ്മിൽ ചിലർ അത്ര നല്ല വായനാശീലം ഉള്ളവരായിരിക്കില്ല. അതേസമയം മറ്റു ചിലരാണെങ്കിൽ വായനാകുതുകികളാണ്‌. നാം അതിൽ ഏതു തരക്കാർ ആയിരുന്നാലും, നമുക്ക്‌ യഹോവയിൽ നിന്നു പഠിക്കാനുള്ള ആഗ്രഹം വളർത്തിയെടുക്കുകയും അതു കൂടുതൽ ശക്തമാക്കുകയും ചെയ്യാവുന്നതാണ്‌. ബൈബിൾ പരിജ്ഞാനത്തിനായി നാം വാഞ്‌ഛിക്കേണ്ടതുണ്ടെന്നു പത്രൊസ്‌ അപ്പൊസ്‌തലൻ വിശദീകരിച്ചു. അത്തരം ആഗ്രഹം നാം വളർത്തിയെടുക്കേണ്ട ഒന്നാണെന്നും അവൻ തിരിച്ചറിഞ്ഞിരുന്നു. തന്മൂലം അവൻ ഇങ്ങനെ എഴുതി: “ഇപ്പോൾ ജനിച്ച ശിശുക്കളെപ്പോലെ രക്ഷെക്കായി വളരുവാൻ വചനം എന്ന മായമില്ലാത്ത പാൽ കുടിപ്പാൻ വാഞ്‌ഛിപ്പിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (1 പത്രൊസ്‌ 2:2, 3) ബൈബിൾ പഠിക്കാൻ “വാഞ്‌ഛ”യുള്ളവർ ആയിരിക്കുന്നതിനു നമുക്ക്‌ ആത്മശിക്ഷണം അനിവാര്യമാണ്‌. പുതിയ ഒരു വിഭവം പല തവണ രുചിച്ചു കഴിയുമ്പോൾ നാം അത്‌ ഇഷ്ടപ്പെടാൻ തുടങ്ങുന്നതുപോലെ, നല്ല ആത്മശിക്ഷണം പാലിച്ചുകൊണ്ട്‌ ക്രമമായ ദിനചര്യ പിൻപറ്റുന്നെങ്കിൽ ബൈബിൾ വായനയോടും പഠനത്തോടുമുള്ള നമ്മുടെ മനോഭാവത്തിനു മാറ്റം വരും.

‘തക്കസമയത്ത്‌ ആഹാരം’

10. “വിശ്വസ്‌തനും വിവേകിയുമായ അടിമ” ആരാണ്‌, ഇന്ന്‌ യഹോവ അവരെ ഉപയോഗിക്കുന്നത്‌ എങ്ങനെ?

10 ഇന്നു നമ്മോടു സംസാരിക്കാൻ യഹോവ ഉപയോഗിക്കുന്ന മറ്റൊരു സരണി ഏതാണെന്നു മത്തായി 24:45-47-ൽ (NW) യേശു വ്യക്തമാക്കി. ആത്മാഭിഷിക്ത ക്രിസ്‌തീയ സഭയെ കുറിച്ച്‌, “തക്കസമയത്ത്‌” ആത്മീയ “ആഹാരം” പ്രദാനം ചെയ്യാൻ നിയുക്തരാക്കപ്പെട്ട ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’യെ കുറിച്ച്‌, അവൻ അവിടെ പറയുന്നു. വ്യക്തികളെന്ന നിലയിൽ ഈ വർഗത്തിലുള്ളവർ യേശുവിന്റെ “വീട്ടുകാർ” ആണ്‌. അവർക്കും വേറെ ആടുകളുടെ “മഹാപുരുഷാര”ത്തിനും പ്രോത്സാഹനവും മാർഗദർശനവും ലഭിക്കുന്നു. (വെളിപ്പാടു 7:9; യോഹന്നാൻ 10:16) തക്കസമയത്തെ ആ ആഹാരത്തിൽ അധികവും വീക്ഷാഗോപുരം, ഉണരുക! എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങളിലൂടെയാണു നമ്മുടെ അടുക്കൽ എത്തിച്ചേരുന്നത്‌. കൂടാതെ, കൺവെൻഷനുകളിലും സമ്മേളനങ്ങളിലും സഭായോഗങ്ങളിലും അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും നമുക്ക്‌ ആത്മീയ ആഹാരം ലഭ്യമാകുന്നു.

11. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ ആത്മാവു പറയുന്ന കാര്യങ്ങൾക്കു നാം ചെവികൊടുക്കുന്നു എന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാനാകും?

11 “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന വിവരങ്ങൾ നമ്മുടെ വിശ്വാസത്തെ ബലിഷ്‌ഠമാക്കാനും ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ്‌. (എബ്രായർ 5:14, NW) അത്തരം ബുദ്ധിയുപദേശങ്ങൾ നമുക്ക്‌ ഓരോരുത്തർക്കും വ്യക്തിപരമായി ബാധകമാക്കാനാകും. ഉദാഹരണത്തിന്‌, പെരുമാറ്റവുമായി ബന്ധപ്പെട്ട ചില ബുദ്ധിയുപദേശങ്ങൾ ഇടയ്‌ക്കിടെ നമുക്കു ലഭിക്കാറുണ്ട്‌. അങ്ങനെയെങ്കിൽ, അടിമവർഗത്തിലൂടെ ആത്മാവു പറയുന്ന കാര്യങ്ങൾക്കു ചെവികൊടുക്കേണ്ടതിനു നമുക്ക്‌ ഏതുതരം മനോഭാവം ഉണ്ടായിരിക്കേണ്ടതാണ്‌? പൗലൊസ്‌ അപ്പൊസ്‌തലൻ ഉത്തരം പറയുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ.” (എബ്രായർ 13:17) അവരെല്ലാം അപൂർണ മനുഷ്യരാണ്‌. എന്നുവരികിലും, ഈ അന്ത്യനാളുകളിൽ നമ്മെ വഴിനയിക്കാൻ തന്റെ അപൂർണ മനുഷ്യ ദാസന്മാരെ ഉപയോഗിക്കുന്നതിൽ യഹോവ സംതൃപ്‌തനാണ്‌.

മനസ്സാക്ഷി നൽകുന്ന മാർഗനിർദേശം

12, 13. (എ) മാർഗനിർദേശത്തിനായി വേറെ ഏത്‌ ഉറവിടമാണ്‌ യഹോവ നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നത്‌? (ബി) ദൈവവചനത്തെ കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനം ഇല്ലാത്തവരിലും മനസ്സാക്ഷി എങ്ങനെ നല്ല ഫലം ഉളവാക്കിയേക്കാം?

12 മാർഗനിർദേശത്തിന്റെ മറ്റൊരു ഉറവിടമാണു നമ്മുടെ മനസ്സാക്ഷി. ശരിയും തെറ്റും തിരിച്ചറിയാനുള്ള ആ ആന്തരിക പ്രാപ്‌തിയോടെയാണ്‌ യഹോവയാം ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌. അതു മനുഷ്യർക്കു മാത്രമുള്ള ഒരു സവിശേഷതയാണ്‌. റോമർക്ക്‌ എഴുതിയ ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ വിശദീകരിച്ചു: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്‌തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.”—റോമർ 2:14, 15.

13 യഹോവയെ കുറിച്ച്‌ അറിവില്ലാത്തവർക്കു പോലും ഒരു പരിധിവരെ തങ്ങളുടെ ചിന്തകളെയും പ്രവൃത്തികളെയും ശരിയും തെറ്റും സംബന്ധിച്ചുള്ള ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ കൊണ്ടുവരാനാകും. നേരായ പാതയിൽ തങ്ങളെ നയിക്കുന്ന നേർത്ത ഒരു ആന്തരിക ശബ്ദം കേൾക്കുന്നതു പോലെയാണ്‌ അത്‌. ദൈവവചനത്തെ കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനമില്ലാത്തവരുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നെങ്കിൽ, സത്യക്രിസ്‌ത്യാനികളുടെ കാര്യത്തിൽ ആ ആന്തരിക ശബ്ദം എത്രമാത്രം ഉച്ചത്തിൽ കേൾക്കേണ്ടതാണ്‌! ദൈവവചനത്തിലെ സൂക്ഷ്‌മ പരിജ്ഞാനത്താൽ സ്‌ഫുടം ചെയ്യപ്പെടുകയും യഹോവയുടെ പരിശുദ്ധാത്മാവിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ക്രിസ്‌ത്യാനിയുടെ മനസ്സാക്ഷിയുടെ ശബ്ദം തീർച്ചയായും ആശ്രയയോഗ്യമാണ്‌.—റോമർ 9:1, 2.

14. യഹോവയുടെ ആത്മാവിന്റെ മാർഗനിർദേശം പിൻപറ്റാൻ ബൈബിൾ പരിശീലിത മനസ്സാക്ഷിക്കു നമ്മെ എങ്ങനെ സഹായിക്കാനാകും?

14 ആത്മാവ്‌ ആഗ്രഹിക്കുന്ന വഴികളിൽ എങ്ങനെ നടക്കാനാകും എന്ന്‌ ബൈബിൾ പരിശീലിതമായ ഒരു നല്ല മനസ്സാക്ഷിക്കു നമ്മെ ഓർമിപ്പിക്കാനാകും. ചിലപ്പോഴെല്ലാം നാം നിർണായക സാഹചര്യങ്ങളെ അഭിമുഖീകരിക്കാറുണ്ട്‌. അതേക്കുറിച്ചു ബൈബിളോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളോ പ്രത്യേകിച്ചൊന്നും പറയുന്നില്ലായിരിക്കാം. അപ്പോഴും, ഹാനികരം ആയിരുന്നേക്കാവുന്ന ഗതിയെ കുറിച്ചു നമ്മുടെ മനസ്സാക്ഷി നമുക്കു മുന്നറിയിപ്പു നൽകിയേക്കാം. അത്തരം സാഹചര്യങ്ങളിൽ മനസ്സാക്ഷിയെ അവഗണിച്ചുകൊണ്ടു പ്രവർത്തിക്കുന്നത്‌ യഹോവയുടെ ആത്മാവു പറയുന്നത്‌ അവഗണിക്കുന്നതിനു തുല്യമാണ്‌. നേരെ മറിച്ച്‌, നമ്മുടെ ബൈബിൾ പരിശീലിത ക്രിസ്‌തീയ മനസ്സാക്ഷിയിൽ ആശ്രയിക്കാൻ പഠിക്കുന്നതിലൂടെ പ്രസ്‌തുത സംഗതി സംബന്ധിച്ചു ലിഖിത നിർദേശങ്ങൾ ഇല്ലെങ്കിലും ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമുക്കു കഴിയും. എന്നിരുന്നാലും, ഒരു സംഗതി മനസ്സിൽ പിടിക്കേണ്ടത്‌ ആവശ്യമാണ്‌: തികച്ചും വ്യക്തിപരമായ കാര്യങ്ങളോടുള്ള ബന്ധത്തിൽ സുനിശ്ചിതമായ ദൈവിക തത്ത്വമോ ചട്ടമോ നിയമമോ ഇല്ലാത്തപ്പോൾ നമ്മുടെ മനസ്സാക്ഷി പറയുന്ന കാര്യങ്ങൾ സഹക്രിസ്‌ത്യാനികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്‌ അനുചിതമായിരിക്കും.—റോമർ 14:1-4; ഗലാത്യർ 6:5.

15, 16. മനസ്സാക്ഷിയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നതെന്ത്‌, അതു തടയുന്നതിനു നമുക്ക്‌ എന്തു ചെയ്യാനാകും?

15 ബൈബിൾ പരിശീലിതമായ ഒരു ശുദ്ധ മനസ്സാക്ഷി ദൈവത്തിൽ നിന്നുള്ള ഒരു നല്ല ദാനമാണ്‌. (യാക്കോബ്‌ 1:17) എന്നാൽ, ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽ നിന്ന്‌ ആ ദാനത്തെ നാം സംരക്ഷിക്കേണ്ടതുണ്ട്‌. അപ്പോൾ മാത്രമേ അതു ധാർമികമായ അർഥത്തിൽ ഒരു സുരക്ഷാ യന്ത്രമായി പ്രവർത്തിക്കുകയുള്ളൂ. വേണ്ടത്ര ശ്രദ്ധ നൽകാത്തപക്ഷം, ദൈവിക നിലവാരങ്ങൾക്കു വിരുദ്ധമായ പ്രാദേശിക ആചാരങ്ങളും പാരമ്പര്യങ്ങളും ശീലങ്ങളുമൊക്കെ നമ്മുടെ മനസ്സാക്ഷിയുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും നേരായ വഴിയിൽ നമ്മെ നയിക്കുന്നതിൽ അതു പരാജയപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്നെങ്കിൽ, കാര്യങ്ങളെ ശരിയായ വിധത്തിൽ വിലയിരുത്താൻ നാം അപ്രാപ്‌തരാണെന്നു തെളിയിക്കുകയാകും ചെയ്യുന്നത്‌. മോശമായ ഒരു പ്രവൃത്തി നല്ലതാണെന്നു വിശ്വസിക്കാൻ പോലും അത്‌ ഇടയാക്കിയേക്കാം.—യോഹന്നാൻ 16:2 താരതമ്യം ചെയ്യുക.

16 മനസ്സാക്ഷിയുടെ മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിക്കുന്നപക്ഷം, അതിന്റെ ശബ്ദം നേർത്തു നേർത്ത്‌ തെല്ലും കേൾക്കാൻ കഴിയാതാകും. അങ്ങനെ, നമ്മുടെ മനസ്സു തഴമ്പിച്ച്‌ നമുക്കു പ്രതികരണ ശേഷി നഷ്ടപ്പെടും. അത്തരക്കാരെ കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ പറഞ്ഞു: “അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു.” (സങ്കീർത്തനം 119:70) മനസ്സാക്ഷിക്കുത്ത്‌ അവഗണിക്കുന്ന ചിലർക്കു ചിന്താപ്രാപ്‌തി നഷ്ടപ്പെടുന്നു. അവരുടെ ചിന്താഗതികൾ മേലാൽ ദൈവിക തത്ത്വങ്ങളാൽ നയിക്കപ്പെടുന്നില്ല. ശരിയായ തീരുമാനങ്ങൾ എടുക്കാനും അവർ അപ്രാപ്‌തരായിരിക്കും. അത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിന്‌, നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളിൽ പോലും നാം ക്രിസ്‌തീയ മനസ്സാക്ഷിക്ക്‌ അടുത്ത ശ്രദ്ധ കൊടുത്തുകൊണ്ടു പ്രവർത്തിക്കേണ്ടതുണ്ട്‌.—ലൂക്കൊസ്‌ 16:10.

കേട്ടനുസരിക്കുന്നവർ സന്തുഷ്ടർ

17. ‘പിറകിൽനിന്നുള്ള’ ‘വാക്കു’ ശ്രദ്ധിക്കുകയും നമ്മുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയെ അനുസരിക്കുകയും ചെയ്യുന്നത്‌ എന്ത്‌ അനുഗ്രഹങ്ങൾ കൈവരുത്തും?

17 തിരുവെഴുത്തുകളിലൂടെയും വിശ്വസ്‌തനും വിവേകിയുമായ അടിമയിലൂടെയും ലഭ്യമാക്കുന്ന ‘പിറകിൽനിന്നുള്ള’ ‘വാക്കിനു’ ചെവികൊടുക്കുന്നതു നാം ഒരു ശീലമാക്കുകയും നമ്മുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ ഓർമിപ്പിക്കലുകൾ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ തന്റെ ആത്മാവിനാൽ യഹോവ നമ്മെ അനുഗ്രഹിക്കും. പരിശുദ്ധാത്മാവ്‌, യഹോവ പറയുന്ന കാര്യങ്ങൾ സ്വീകരിക്കാനും ഗ്രഹിക്കാനുമുള്ള നമ്മുടെ പ്രാപ്‌തികൾക്കു മൂർച്ച കൂട്ടും.

18, 19. ശുശ്രൂഷയിലും വ്യക്തിപരമായ ജീവിതത്തിലും യഹോവയുടെ മാർഗനിർദേശത്തിനു നമ്മെ എങ്ങനെ സഹായിക്കാനാകും?

18 ദുഷ്‌കരമായ സാഹചര്യങ്ങളെ ജ്ഞാനത്തോടും ധൈര്യത്തോടും കൂടെ അഭിമുഖീകരിക്കാനും യഹോവയുടെ ആത്മാവു നമ്മെ ബലപ്പെടുത്തും. അപ്പൊസ്‌തലന്മാരുടെ കാര്യത്തിലെന്നപോലെ ദൈവാത്മാവിനു നമ്മുടെ മനോബലത്തെ ജ്വലിപ്പിച്ചു നിറുത്താനാകും. മാത്രമല്ല, എല്ലായ്‌പോഴും ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനും സംസാരിക്കാനും അതു നമ്മെ സഹായിക്കും. (മത്തായി 10:18-20; യോഹന്നാൻ 14:26; പ്രവൃത്തികൾ 4:5-8, 13, 31; 15:28) പരിശുദ്ധാത്മാവിന്റെ സഹായവും നമ്മുടെ വ്യക്തിപരമായ ശ്രമങ്ങളും കൂടെയാകുമ്പോൾ, ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ വിജയത്തിൽ കലാശിക്കും. അങ്ങനെ, ആ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനുള്ള ധൈര്യവും നമുക്കു ലഭിക്കും. ദൃഷ്ടാന്തത്തിന്‌, ആത്മീയ കാര്യങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുന്നതിനായി ജീവിതത്തിൽ ചില പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. അല്ലെങ്കിൽ, നിങ്ങൾ വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുന്നതോ ഒരു തൊഴിൽ വാഗ്‌ദാനം വിലയിരുത്തുന്നതോ വീടു വാങ്ങുന്നതോ പോലെ ജീവിതത്തിൽ ആകമാനം മാറ്റം വരുത്തുന്ന ചില സുപ്രധാന തീരുമാനങ്ങളെ നേരിടുകയായിരിക്കാം. അത്തരം ഘട്ടങ്ങളിൽ തന്നിഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യുന്നതിനു പകരം നാം ദൈവാത്മാവിനു ചെവികൊടുക്കുകയും ദൈവത്തിന്റെ മാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യണം.

19 മൂപ്പന്മാർ ഉൾപ്പെടെയുള്ള സഹക്രിസ്‌ത്യാനികളുടെ ദയാപുരസ്സരമായ ഓർമിപ്പിക്കലുകളും ബുദ്ധിയുപദേശങ്ങളും നാം വിലമതിക്കുകതന്നെ ചെയ്യുന്നു. എന്നുവരികിലും, എല്ലായ്‌പോഴും മറ്റുള്ളവർ കാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽപ്പെടുത്താനായി നാം കാത്തിരിക്കേണ്ടതില്ല. ജ്ഞാനപൂർവകമായ ഗതി ഏതെന്നും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതിനു നമ്മുടെ മനോനിലയിലും നടത്തയിലും എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടെന്നും അറിയാമെങ്കിൽ നമുക്ക്‌ അതനുസരിച്ചു പ്രവർത്തിക്കാനാകും. അതേക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്‌താൽ ഭാഗ്യവാന്മാർ.”—യോഹന്നാൻ 13:17.

20. ‘പിറകിൽനിന്നുള്ള’ ‘വാക്കി’നു ദത്തശ്രദ്ധ നൽകുന്നവർക്ക്‌ എന്തനുഗ്രഹം ലഭിക്കും?

20 ദൈവത്തെ പ്രീതിപ്പെടുത്തേണ്ട വിധം അറിയുന്നതിനു ക്രിസ്‌ത്യാനികൾക്ക്‌ സ്വർഗത്തിൽ നിന്നുള്ള ശബ്ദം കേൾക്കേണ്ടതിന്റെയോ ഒരു ദൂതൻ അവരെ സന്ദർശിക്കേണ്ടതിന്റെയോ ആവശ്യമില്ല. ദൈവത്തിന്റെ ലിഖിത വചനത്താലും ഭൂമിയിലെ അവന്റെ അഭിഷിക്ത വർഗത്തിന്റെ സ്‌നേഹനിർഭരമായ മാർഗദർശനത്താലും അവർ അനുഗൃഹീതരാണ്‌. ‘പിറകിൽനിന്നുള്ള’ ‘വാക്കി’നു ദത്തശ്രദ്ധ നൽകുകയും ബൈബിൾ പരിശീലിത മനസ്സാക്ഷിയുടെ മാർഗനിർദേശം പിൻപറ്റുകയും ചെയ്യുന്നെങ്കിൽ ദൈവഹിതം ചെയ്യുന്നതിൽ ക്രിസ്‌ത്യാനികൾക്കു വിജയിക്കാനാകും. അങ്ങനെയെങ്കിൽ, അവർ യോഹന്നാൻ അപ്പൊസ്‌തലന്റെ പിൻവരുന്ന വാഗ്‌ദാനത്തിന്റെ നിവൃത്തി കാണുമെന്ന്‌ ഉറപ്പാണ്‌. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.

ഒരു ഹ്രസ്വ പുനരവലോകനം

• ദൈവം തന്റെ മനുഷ്യ സൃഷ്ടിയുമായി ആശയവിനിമയം നടത്തുന്നത്‌ എന്തുകൊണ്ട്‌?

• പതിവായ ബൈബിൾ വായനയിൽ നിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാനാകും?

• അടിമവർഗത്തിന്റെ മാർഗനിർദേശത്തോടു നാം എങ്ങനെ പ്രതികരിക്കണം?

• ബൈബിൾ പരിശീലിത മനസ്സാക്ഷിയെ നാം അവഗണിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ദൈവത്തിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുന്നതിന്‌ മനുഷ്യനു സങ്കീർണമായ ഉപകരണത്തിന്റെ ആവശ്യമില്ല

[കടപ്പാട്‌]

Courtesy Arecibo Observatory/David Parker/Science Photo Library

[15-ാം പേജിലെ തലവാചകം]

ബൈബിളിലൂടെയും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെയും യഹോവ നമ്മോടു സംസാരിക്കുന്നു