വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ക്രിസ്‌ത്യാനിത്വ”ത്തിന്റെ മാറുന്ന മുഖച്ഛായ—ദൈവത്തിനു സ്വീകാര്യമോ?

“ക്രിസ്‌ത്യാനിത്വ”ത്തിന്റെ മാറുന്ന മുഖച്ഛായ—ദൈവത്തിനു സ്വീകാര്യമോ?

“ക്രിസ്‌ത്യാനിത്വ”ത്തിന്റെ മാറുന്ന മുഖച്ഛായ—ദൈവത്തിനു സ്വീകാര്യമോ?

നിങ്ങൾ ഒരു ചിത്രകാരനെക്കൊണ്ട്‌ നിങ്ങളുടെ ചിത്രം വരപ്പിക്കുന്നു എന്നു കരുതുക. ചിത്രം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക്‌ എന്തെന്നില്ലാത്ത സന്തോഷം; നിങ്ങളുടെ തനിരൂപമാണ്‌ ചിത്രത്തിലുള്ളത്‌! നിങ്ങളുടെ മക്കളും കൊച്ചുമക്കളും അവരുടെ കൊച്ചുമക്കളും ഒക്കെ അഭിമാനപൂർവം ആ ചിത്രത്തിലേക്കു നോക്കുന്നതിനെ കുറിച്ചു നിങ്ങൾ ചിന്തിക്കുന്നു.

എന്നാൽ ചിത്രത്തിലെ കഷണ്ടിത്തല കാണാൻ അത്ര രസമില്ലെന്ന്‌ ഏതാനും തലമുറകൾക്കു ശേഷം നിങ്ങളുടെ പിൻഗാമികളിൽ ഒരാൾ വിചാരിക്കുന്നു. അതുകൊണ്ട്‌ അയാൾ കുറെ മുടികൂടെ വരച്ചു ചേർക്കുന്നു. മറ്റൊരാൾക്ക്‌ മൂക്കിന്റെ ആകൃതി തീരെ ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട്‌ അയാൾ അതിനു മാറ്റം വരുത്തുന്നു. തുടർന്നുവന്ന തലമുറകൾ കൂടുതലായ “പരിഷ്‌കാരങ്ങൾ” വരുത്തുന്നു. അങ്ങനെ കാലക്രമത്തിൽ ചിത്രത്തിനു നിങ്ങളുമായി ഒരു സാമ്യവും ഇല്ലാതാകുന്നു. ഇങ്ങനെ സംഭവിക്കുമെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ, നിങ്ങൾക്ക്‌ എന്തു തോന്നുമായിരുന്നു? തീർച്ചയായും നിങ്ങൾക്കു ദേഷ്യം തോന്നുമായിരുന്നു.

സങ്കടകരമെന്നു പറയട്ടെ, നാമധേയ ക്രിസ്‌തീയ സഭയുടെ കാര്യത്തിൽ അതുതന്നെയാണ്‌ ഫലത്തിൽ സംഭവിച്ചിരിക്കുന്നത്‌. ക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണശേഷം താമസിയാതെ, ബൈബിൾ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ, “ക്രിസ്‌ത്യാനിത്വ”ത്തിന്റെ ഔദ്യോഗിക മുഖച്ഛായ മാറാൻ തുടങ്ങി.—മത്തായി 13:24-30, 37-43; പ്രവൃത്തികൾ 20:30. *

വ്യത്യസ്‌ത സംസ്‌കാരങ്ങളിലും യുഗങ്ങളിലുമുള്ളവർ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത്‌ തികച്ചും ഉചിതമാണ്‌. എന്നാൽ, ജനകീയ ചിന്താഗതിയോടു പൊരുത്തപ്പെടുത്താനായി ബൈബിളിലെ പഠിപ്പിക്കലുകൾക്കു മാറ്റം വരുത്തുന്നത്‌ തീർത്തും അനുചിതമാണ്‌. പക്ഷേ അതാണു വാസ്‌തവത്തിൽ സംഭവിച്ചിരിക്കുന്നത്‌. ഉദാഹരണത്തിന്‌, ചില സുപ്രധാന മണ്ഡലങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ പരിചിന്തിക്കുക.

സഭ രാഷ്‌ട്രവുമായി കൈകോർക്കുന്നു

തന്റെ ഭരണാധിപത്യം അഥവാ രാജ്യം സ്വർഗീയമാണെന്നും തക്കസമയത്ത്‌ അതു സകല മനുഷ്യ ഭരണാധിപത്യങ്ങളെയും നശിപ്പിച്ച്‌ മുഴു ഭൂമിയുടെയുംമേൽ ഭരണം നടത്തുമെന്നും യേശു പഠിപ്പിച്ചു. (ദാനീയേൽ 2:44; മത്തായി 6:9, 10) മാനുഷ രാഷ്‌ട്രീയ വ്യവസ്ഥിതികളെ ഉപയോഗിച്ച്‌ അതു ഭരണം നടത്തുകയില്ല. കാരണം, “[തന്റെ] രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന്‌ യേശു പറയുകയുണ്ടായി. (യോഹന്നാൻ 17:16; 18:36, NW) അതുകൊണ്ട്‌ യേശുവിന്റെ ശിഷ്യന്മാർ രാഷ്‌ട്രത്തിന്റെ നിയമങ്ങൾ അനുസരിച്ചിരുന്നപ്പോൾത്തന്നെ രാഷ്‌ട്രീയത്തിൽനിന്നു വിട്ടുനിന്നിരുന്നു.

എന്നിരുന്നാലും, നാലാം നൂറ്റാണ്ടിലെ റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്‌ന്റെ കാലം ആയപ്പോഴേക്കും ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന അനേകരും ക്രിസ്‌തുവിന്റെ തിരിച്ചുവരവും ദൈവരാജ്യത്തിന്റെ സംസ്ഥാപനവും കാത്തിരുന്ന്‌ അക്ഷമരായിത്തീർന്നിരുന്നു. രാഷ്‌ട്രീയത്തോടുള്ള അവരുടെ മനോഭാവത്തിനു ക്രമേണ മാറ്റം വന്നു. യൂറോപ്പ്‌—ഒരു ചരിത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “കോൺസ്റ്റന്റയ്‌നു മുമ്പുള്ള ക്രിസ്‌ത്യാനികൾ തങ്ങളുടെ ലക്ഷ്യങ്ങളെ ഉന്നമിപ്പിക്കാനുള്ള ഒരു മാർഗമെന്ന നിലയിൽ [രാഷ്‌ട്രീയ] അധികാരം നേടാൻ ശ്രമിച്ചിരുന്നില്ല. എന്നാൽ കോൺസ്റ്റന്റയ്‌ന്റെ കാലത്തിനു ശേഷം ക്രിസ്‌ത്യാനിത്വവും ഉന്നത രാഷ്‌ട്രീയവും തമ്മിൽ കൈകോർത്തു.” മാറ്റംവരുത്തപ്പെട്ട ക്രിസ്‌ത്യാനിത്വം റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക “സാർവത്രിക” അഥവാ “കത്തോലിക്കാ” മതം ആയിത്തീർന്നു.

സഭയും രാഷ്‌ട്രവും തമ്മിലുള്ള ഈ സംബന്ധത്തിന്റെ ഫലമായി “ഏ.ഡി. 385-ഓടെ, അതായത്‌ ക്രിസ്‌ത്യാനികൾക്ക്‌ എതിരായ കൊടിയ പീഡനത്തിന്റെ അവസാനത്തെ വലിയ അലയടി ഉണ്ടായിട്ട്‌ വെറും 80 വർഷം കഴിഞ്ഞപ്പോൾ, സഭതന്നെ പാഷണ്ഡികളെ വധിക്കാൻ തുടങ്ങി. പുരോഹിതന്മാർ ചക്രവർത്തിമാരുടേതിനോട്‌ ഏതാണ്ട്‌ തുല്യമായ അധികാരം കയ്യാളുകയും” ചെയ്‌തിരുന്നു എന്ന്‌ ഗ്രേയ്‌ററ്‌ എയ്‌ജെസ്‌ ഓഫ്‌ മാൻ എന്ന വിശ്വവിജ്ഞാനകോശം പറയുന്നു. അങ്ങനെ, പ്രേരണക്കു പകരം വാൾ ഉപയോഗിച്ച്‌ മതപരിവർത്തനം ചെയ്യിക്കുന്ന ഒരു യുഗം ഉടലെടുത്തു. ഒന്നാം നൂറ്റാണ്ടിലെ എളിയ പ്രസംഗകരുടെ സ്ഥാനത്ത്‌ പദവി നാമങ്ങൾ വഹിക്കുന്ന, അധികാര മോഹികളായ പുരോഹിതവർഗം കടന്നുവന്നു. (മത്തായി 23:9, 10; 28:19, 20) നാലാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വവും “നസറായനായ യേശുവിന്റെ പഠിപ്പിക്കലും തമ്മിൽ അജഗജാന്തര”മുള്ളതായി ചരിത്രകാരനായ എച്ച്‌. ജി. വെൽസ്‌ എഴുതി. ഈ “അജഗജാന്തരം” ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ചുള്ള അടിസ്ഥാന പഠിപ്പിക്കലുകളെപ്പോലും ബാധിച്ചു.

ദൈവത്തെ കുറിച്ചുള്ള പഠിപ്പിക്കലുകൾക്കു മാറ്റം വരുത്തുന്നു

“പിതാവായ ഏകദൈവമേ” ഉള്ളു എന്ന്‌ ക്രിസ്‌തുവും ശിഷ്യന്മാരും പഠിപ്പിച്ചു. യഹോവ എന്ന വ്യക്തിനാമത്താൽ ബൈബിൾ അവനെ വേർതിരിച്ചു കാണിച്ചിരിക്കുന്നു. ആദിമ ബൈബിൾ കയ്യെഴുത്തുപ്രതികളിൽ ആ നാമം ഏതാണ്ട്‌ 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. (1 കൊരിന്ത്യർ 8:6; സങ്കീർത്തനം 83:18) യേശു ദൈവത്തിന്റെ സൃഷ്ടിയാണ്‌. അവൻ “സർവസൃഷ്ടികളിലും ആദ്യജാത”നാണെന്ന്‌ കൊലൊസ്സ്യർ 1:15-ൽ ബൈബിളിന്റെ കാത്തലിക്‌ ഡുവേ വേർഷൻ പറയുന്നു. അതുകൊണ്ട്‌, ഒരു സൃഷ്ടി എന്ന നിലയിൽ യേശു ഇങ്ങനെ തുറന്നുപറഞ്ഞു: “പിതാവു എന്നെക്കാൾ വലിയവനല്ലോ.”—യോഹന്നാൻ 14:28.

എന്നാൽ മൂന്നാം നൂറ്റാണ്ടോടെ, പുറജാതീയ ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറ്റോയുടെ ത്രിത്വ പഠിപ്പിക്കലുകളിൽ ആകൃഷ്ടരായ, സ്വാധീനശക്തി ഉണ്ടായിരുന്ന ചില പുരോഹിതന്മാർ ത്രിത്വോപദേശത്തിനു ചേരുംവിധം ദൈവത്തെ കുറിച്ചുള്ള പഠിപ്പിക്കലുകളിൽ മാറ്റം വരുത്താൻ തുടങ്ങി. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ഈ തിരുവെഴുത്തു വിരുദ്ധ ഉപദേശം യേശുവിനെ യഹോവയ്‌ക്കു തുല്യനായി ഉയർത്തിക്കാട്ടുകയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ അഥവാ അവന്റെ പ്രവർത്തനനിരതമായ ശക്തിയെ ഒരു വ്യക്തിയായി ചിത്രീകരിക്കുകയും ചെയ്‌തു.

സഭ പുറജാതീയ ത്രിത്വസങ്കൽപ്പം സ്വീകരിച്ചതിനെ കുറിച്ച്‌ ന്യൂ കാത്തലിക്‌ എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “‘മൂന്നു വ്യക്തികൾ ചേർന്ന ഒരു ദൈവം’ എന്ന ഫോർമുല നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ഉറപ്പായി സ്ഥാപിക്കപ്പെട്ടിരുന്നില്ല, തീർച്ചയായും ക്രിസ്‌തീയ ജീവിതത്തിലും വിശ്വാസത്തിലും അതു പൂർണമായി അലിഞ്ഞു ചേർന്നിരുന്നുമില്ല. എന്നാൽ കൃത്യമായും ഈ ഫോർമുലയാണ്‌ ത്രിത്വോപദേശം എന്ന ശീർഷകത്തിന്‌ ആദ്യം അർഹമായത്‌. അത്തരമൊരു മനോഭാവത്തോടോ കാഴ്‌ചപ്പാടിനോടോ അൽപ്പമെങ്കിലും സാമ്യമുള്ള യാതൊരു ആശയവും അപ്പൊസ്‌തലിക പിതാക്കന്മാരുടെ ഇടയിൽ ഉണ്ടായിരുന്നില്ല.”

സമാനമായി, ദി എൻസൈക്ലോപീഡിയ അമേരിക്കാനാ ഇപ്രകാരം പറയുന്നു: “ദൈവത്തിന്റെ പ്രകൃതി സംബന്ധിച്ച ആദിമ ക്രിസ്‌ത്യാനികളുടെ പഠിപ്പിക്കലിനെ കൃത്യമായി പ്രതിഫലിപ്പിക്കുന്നത്‌ ആയിരുന്നില്ല നാലാം നൂറ്റാണ്ടിലെ ത്രിത്വവാദം; മറിച്ച്‌ ആ പഠിപ്പിക്കലിൽ നിന്നുള്ള ഒരു വ്യതിചലനമായിരുന്നു അത്‌.” ദി ഓക്‌സ്‌ഫോർഡ്‌ കമ്പാനിയൻ ടു ദ ബൈബിൾ ത്രിത്വോപദേശത്തെ ‘പിൽക്കാലത്ത്‌ ഉണ്ടായ അനേകം വിശ്വാസപ്രമാണ’ങ്ങളിൽ ഒന്ന്‌ എന്നു വിളിക്കുന്നു. എന്നാൽ, പുറജാതീയ പഠിപ്പിക്കലുകളിൽനിന്ന്‌ ത്രിത്വോപദേശം മാത്രമല്ല സഭ സ്വീകരിച്ചിരിക്കുന്നത്‌.

ആത്മാവിനെ കുറിച്ചുള്ള പഠിപ്പിക്കലിനു മാറ്റം വരുത്തുന്നു

ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ആത്മാവ്‌ മനുഷ്യർക്കുണ്ടെന്ന്‌ ഇന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ ഈ സഭാ പഠിപ്പിക്കലും പിൽക്കാലത്തു കൂട്ടിച്ചേർത്തത്‌ ആണെന്നു നിങ്ങൾക്ക്‌ അറിയാമായിരുന്നോ? ആലങ്കാരികമായ ഒരർഥത്തിൽ, മരിച്ചവർ നിദ്രകൊള്ളുകയാണെന്നു പ്രസ്‌താവിച്ചുകൊണ്ട്‌ അവർ ‘ഒന്നും അറിയുന്നില്ല’ എന്ന ബൈബിൾ സത്യം യേശു സ്ഥിരീകരിച്ചു. (സഭാപ്രസംഗി 9:5; യോഹന്നാൻ 11:11-13) പുനരുത്ഥാനത്തിലൂടെ—മരണത്തിൽനിന്നുള്ള ‘ഒരു ഉയിർത്തെഴുന്നേൽപ്പി’ലൂടെ—ജീവൻ തിരികെ ലഭിക്കുമായിരുന്നു. (യോഹന്നാൻ 5:28, 29) ഒരു അമർത്യ ആത്മാവ്‌ ഉണ്ടെങ്കിൽ പുനരുത്ഥാനത്തിന്റെ ആവശ്യമില്ല, കാരണം അമർത്യതയുള്ളപ്പോൾ മരണം അസാധ്യമാണ്‌.

മരിച്ചവരെ ഉയിർത്തെഴുന്നേൽപ്പിച്ചുകൊണ്ട്‌ ബൈബിളിലെ പുനരുത്ഥാന ഉപദേശം യേശു പ്രകടിപ്പിച്ചു കാണിക്കുകപോലും ചെയ്‌തു. മരിച്ചിട്ട്‌ നാലു ദിവസമായിരുന്ന ലാസറിന്റെ കാര്യം പരിചിന്തിക്കുക. യേശു ലാസറിനെ പുനരുത്ഥാനപ്പെടുത്തിയപ്പോൾ ജീവനുള്ള, ശ്വാസോച്ഛ്വാസം ചെയ്യുന്ന മനുഷ്യനായി ലാസർ കല്ലറയിൽനിന്ന്‌ പുറത്തുവന്നു. ലാസർ മരണത്തിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റപ്പോൾ ഒരു അമർത്യ ആത്മാവ്‌ സ്വർഗീയ ആനന്ദത്തിൽനിന്ന്‌ അവന്റെ ശരീരത്തിലേക്കു തിരികെ പ്രവേശിച്ചില്ല. അങ്ങനെയാണു സംഭവിച്ചിരുന്നതെങ്കിൽ, അവനെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരുകവഴി യേശു അവന്‌ നന്മ ചെയ്യുകയായിരുന്നു എന്നു തീർച്ചയായും പറയാനാവില്ല!—യോഹന്നാൻ 11:39, 43, 44.

അങ്ങനെയെങ്കിൽ, അമർത്യ ആത്മാവ്‌ എന്ന സിദ്ധാന്തം എങ്ങനെയാണ്‌ ഉത്ഭവിച്ചത്‌? ഈ സങ്കൽപ്പം “ഉത്ഭവിച്ചത്‌ ബൈബിൾ വെളിപ്പാടിൽനിന്നല്ല, പിന്നെയോ പ്രധാനമായും ഗ്രീക്കു തത്ത്വചിന്തയിൽനിന്നാണ്‌” എന്ന്‌ ദ വെസ്റ്റ്‌മിൻസ്റ്റർ ഡിക്‌ഷണറി ഓഫ്‌ ക്രിസ്റ്റ്യൻ തിയോളജി പറയുന്നു. ദ ജൂയിഷ്‌ എൻസൈക്ലോപീഡിയ ഇങ്ങനെ വിശദീകരിക്കുന്നു: “ശരീരം അഴിഞ്ഞുപോയ ശേഷവും ആത്മാവ്‌ അസ്‌തിത്വത്തിൽ തുടരുന്നു എന്നുള്ള വിശ്വാസം തത്ത്വശാസ്‌ത്രപരമോ ദൈവശാസ്‌ത്രപരമോ ആയ ഒരു സങ്കൽപ്പമാണ്‌, ഒരു യഥാർഥ വിശ്വാസമല്ല, അത്‌ തിരുവെഴുത്തുകളിൽ ഒരിടത്തും വ്യക്തമായി പഠിപ്പിക്കപ്പെടുന്നുമില്ല.”

മിക്കപ്പോഴും ഒരു നുണ മറ്റൊരു നുണയിലേക്കു നയിക്കുന്നു. അമർത്യ ആത്മാവിനെ കുറിച്ചുള്ള പഠിപ്പിക്കലിന്റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. അഗ്നിനരകത്തിലെ * നിത്യദണ്ഡനം എന്ന പുറജാതീയ ആശയത്തിനു അതു വഴിതുറന്നു. എന്നാൽ “പാപത്തിന്റെ ശമ്പളം” നിത്യദണ്ഡനമല്ല “മരണ”മാണെന്നു ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (റോമർ 6:23) അതുകൊണ്ട്‌ പുനരുത്ഥാനത്തെ വർണിച്ചുകൊണ്ട്‌ ജെയിംസ്‌ രാജാവിന്റെ ഭാഷാന്തരം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താവിക്കുന്നു: “സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു; മരണവും നരകവും അവയിലുള്ള മരിച്ചവരെ ഏൽപ്പിച്ചുകൊടുത്തു.” സമാനമായി, “സമുദ്രവും . . . മരണവും നരകവും അവരുടെ മരിച്ചവരെ വിട്ടുകൊടുത്തു” എന്ന്‌ ഡുവെ ബൈബിൾ പറയുന്നു. അതേ, ലളിതമായി പറഞ്ഞാൽ നരകത്തിൽ ഉള്ളവർ മരിച്ചവർ ആണ്‌, യേശു പറഞ്ഞതുപോലെ ‘നിദ്രകൊള്ളുന്നവർ’ ആണ്‌.—വെളിപ്പാടു 20:13.

നരകത്തിലെ നിത്യ ശിക്ഷാവിധിയെ കുറിച്ചുള്ള പഠിപ്പിക്കൽ ആളുകളെ ദൈവത്തിലേക്ക്‌ ആകർഷിക്കുമെന്നു നിങ്ങൾ ആത്മാർഥമായി വിശ്വസിക്കുന്നുണ്ടോ? യാതൊരു സാധ്യതയുമില്ല. നീതിയും സ്‌നേഹവുമുള്ള ആളുകളെ സംബന്ധിച്ചിടത്തോളം അത്‌ നിന്ദ്യമായ ഒരു ആശയമാണ്‌! “ദൈവം സ്‌നേഹം തന്നേ” ആണെന്നും ക്രൂരത, അതു മൃഗങ്ങളോടു കാട്ടുന്നതായാൽപ്പോലും, അവനു വെറുപ്പാണെന്നും ബൈബിൾ പഠിപ്പിക്കുന്നു.—1 യോഹന്നാൻ 4:8; സദൃശവാക്യങ്ങൾ 12:10; യിരെമ്യാവു 7:31; യോനാ 4:11.

ആധുനിക കാലത്ത്‌ “ചിത്രം” വികൃതമാക്കുന്നു

ദൈവത്തെ കുറിച്ചുള്ള പഠിപ്പിക്കലുകളും ക്രിസ്‌ത്യാനിത്വവും ഇന്നും വികൃതമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തയിടെ ഒരു മത പ്രൊഫസർ തന്റെ പ്രൊട്ടസ്റ്റന്റു മതത്തിൽ നടക്കുന്ന പോരാട്ടത്തെ, “തിരുവെഴുത്തിന്റെയും വിശ്വാസപ്രമാണത്തിന്റെയും അധികാരവും, വിഭിന്നവും മനുഷ്യത്വവാദപരവുമായ പ്രത്യയശാസ്‌ത്രങ്ങളുടെ അധികാരവും തമ്മിലുള്ള വടംവലിയായി, ക്രിസ്‌തുവിന്റെ കർതൃത്വത്തോടുള്ള സഭയുടെ വിശ്വസ്‌തതയ്‌ക്ക്‌ എതിരായി കാലത്തിന്റെ ചിന്താഗതിക്ക്‌ ഇണങ്ങുംവിധം ക്രിസ്‌ത്യാനിത്വത്തെ അനുരഞ്‌ജനപ്പെടുത്തുകയും രൂപപ്പെടുത്തുകയും ചെയ്യാനുള്ള പോരാട്ടമായി” വർണിച്ചു. “തർക്കവിഷയം ഇതാണ്‌: സഭയുടെ പ്രവർത്തനഗതി നിശ്ചയിക്കുന്നതാർ, . . . വിശുദ്ധ തിരുവെഴുത്തുകളോ അതോ അതതു കാലയളവിൽ ആധിപത്യം പുലർത്തുന്ന പ്രത്യയശാസ്‌ത്രമോ?”

ദുഃഖകരമെന്നു പറയട്ടെ, “അതതു കാലയളവിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രത്യയശാസ്‌ത്ര”ങ്ങൾ വിജയം വരിക്കുന്ന ഒരു പ്രവണതയാണ്‌ ഇന്നും നിലവിലുള്ളത്‌. ദൃഷ്ടാന്തത്തിന്‌, പുരോഗമന ചിന്താഗതിയും തുറന്ന മനസ്സും ഉണ്ടെന്നു കാണിക്കാനായി അനേകം സഭകൾ നിരവധി വിഷയങ്ങളിൽ തങ്ങളുടെ നിലപാടിനു മാറ്റം വരുത്തിയിരിക്കുന്നു എന്നുള്ളത്‌ ഒരു രഹസ്യമല്ല. ആദ്യത്തെ ലേഖനത്തിൽ പരാമർശിച്ചതു പോലെ, വിശേഷിച്ചും ധാർമിക കാര്യങ്ങളിൽ സഭകൾ വളരെ അയഞ്ഞ നിലപാടാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. എന്നാൽ, പരസംഗം, വ്യഭിചാരം, സ്വവർഗരതി എന്നിവ ദൈവത്തിന്റെ ദൃഷ്ടിയിൽ കടുത്ത പാപങ്ങൾ ആണെന്നും അത്തരം കാര്യങ്ങൾ ചെയ്യുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്നും ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു.—1 കൊരിന്ത്യർ 6:9, 10; മത്തായി 5:27-32; റോമർ 1:26, 27.

മേലുദ്ധരിച്ച വാക്കുകൾ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതിയ സമയത്ത്‌, അവനു ചുറ്റുമുണ്ടായിരുന്ന ഗ്രീക്ക്‌-റോമൻ ലോകത്തിൽ സകല തരത്തിലുള്ള ദുഷ്ടതയും വ്യാപകമായി നിലവിലിരുന്നു. പൗലൊസിന്‌ ഒരുപക്ഷേ ഇങ്ങനെ ന്യായവാദം ചെയ്യാമായിരുന്നു: ‘കടുത്ത ലൈംഗിക പാപങ്ങൾ നിമിത്തം ദൈവം സൊദോമിനെയും ഗൊമോറയെയും ചാമ്പലാക്കിയെന്നത്‌ ശരിതന്നെ, എന്നാൽ അത്‌ 2,000 വർഷം മുമ്പായിരുന്നു! അതൊന്നും ഒരിക്കലും ഈ പ്രബുദ്ധ യുഗത്തിനു ബാധകമാകുന്നില്ല.’ പക്ഷേ, അവൻ അത്തരം യുക്തിചിന്തയിലേക്കു തിരിഞ്ഞില്ല, ബൈബിൾ സത്യത്തെ ദുഷിപ്പിക്കാൻ അവൻ വിസമ്മതിച്ചു.—ഗലാത്യർ 5:19-23.

യഥാർഥ “ചിത്ര”ത്തിലേക്കു നോക്കുക

തന്റെ നാളിലെ യഹൂദ മത നേതാക്കന്മാർ ‘മാനുഷ കൽപ്പനകളായ ഉപദേശങ്ങൾ പഠിപ്പിച്ചിരുന്നതുകൊണ്ട്‌’ അവരുടെ ആരാധന “വ്യർത്ഥ”മാണെന്ന്‌ യേശു അവരോടു പറഞ്ഞു. (മത്തായി 15:9) മോശെ മുഖാന്തരം യഹോവ നൽകിയ ന്യായപ്രമാണത്തോട്‌ ആ പുരോഹിത വർഗം ചെയ്‌ത അതേ സംഗതിയാണ്‌ ക്രൈസ്‌തവ ലോകത്തിലെ വൈദികർ ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളോടു ചെയ്‌തതും, ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതും—അവർ ദിവ്യ സത്യത്തിന്മേൽ പാരമ്പര്യത്തിന്റെ “ചായം” പൂശി. എന്നാൽ ആത്മാർഥ ഹൃദയരായ ആളുകളുടെ പ്രയോജനത്തിനായി യേശു സകല വ്യാജവും നീക്കം ചെയ്‌തു. (മർക്കൊസ്‌ 7:7-13) യേശു സത്യം സംസാരിച്ചു, അത്‌ ജനരഞ്‌ജകം ആയിരുന്നെങ്കിലും അല്ലായിരുന്നെങ്കിലും. ദൈവവചനത്തെയാണ്‌ അവൻ എല്ലായ്‌പോഴും പ്രമാണമായെടുത്തത്‌.—യോഹന്നാൻ 17:17.

ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്ന മിക്കവരിൽനിന്നും എത്രയോ വ്യത്യസ്‌തനാണ്‌ യേശു! ബൈബിൾ ഇങ്ങനെ മുൻകൂട്ടി പറഞ്ഞിരുന്നു: “ആളുകൾ ഏറ്റവും നവീനമായതു മോഹിച്ച്‌ തങ്ങളുടെ അഭിരുചിക്ക്‌ ഇണങ്ങുന്ന ഉപദേഷ്ടാക്കന്മാരെ . . . കൂട്ടുകയും തുടർന്ന്‌ സത്യം ശ്രവിക്കുന്നതിനു പകരം കെട്ടുകഥകളിലേക്കു തിരിയുകയും ചെയ്യും.” (2 തിമൊഥെയൊസ്‌ 4:3, 4, ദ ജറുസലേം ബൈബിൾ) ഈ ‘കെട്ടുകഥകൾ’—അവയിൽ ചിലത്‌ നാം ഇപ്പോൾ പരിചിന്തിച്ചു—ആത്മീയ നാശത്തിന്‌ ഇടയാക്കുന്നവയാണ്‌. എന്നാൽ ദൈവവചനത്തിലെ സത്യം കെട്ടുപണിചെയ്യുന്നതാണ്‌, അത്‌ നമ്മെ നിത്യജീവനിലേക്കു നയിക്കുന്നു. ആ സത്യം പരിശോധിച്ചു നോക്കാനാണ്‌ യഹോവയുടെ സാക്ഷികൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്‌.—യോഹന്നാൻ 4:24; 8:32; 17:3.

[അടിക്കുറിപ്പുകൾ]

^ ഖ. 4 ഗോതമ്പിന്റെയും കളകളുടെയും ഉപമയിലും വിശാലമായ വഴിയെയും ഇടുങ്ങിയ വഴിയെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിലും (മത്തായി 7:13, 14) യേശു വെളിപ്പെടുത്തിയതു പോലെ, യഥാർഥ ക്രിസ്‌ത്യാനിത്വം ആചരിക്കുന്ന ചുരുക്കം ചിലർ എല്ലാക്കാലത്തും ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ, തങ്ങളെത്തന്നെയും ക്രിസ്‌ത്യാനിത്വത്തിന്റെ യഥാർഥ മുഖമായി തങ്ങളുടെ സ്വന്തം പഠിപ്പിക്കലുകളെയും ഉയർത്തിക്കാട്ടുന്ന കളതുല്യരായ ഭൂരിപക്ഷത്താൽ അവർ മറയ്‌ക്കപ്പെടുമായിരുന്നു. ഈ മുഖച്ഛായയെ ആണ്‌ നമ്മുടെ ലേഖനം പരാമർശിക്കുന്നത്‌.

^ ഖ. 19 ഷീയോൾ എന്ന എബ്രായ പദവും ഹേഡീസ്‌ എന്ന ഗ്രീക്കു പദവുമാണ്‌ “നരകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ആ രണ്ടു പദങ്ങൾക്കും “ശവക്കുഴി” എന്ന അർഥമേ ഉള്ളൂ. അതുകൊണ്ട്‌, ജെയിംസ്‌ രാജാവിന്റെ ഭാഷാന്തരത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷകർ ഷീയോളിനെ 31 പ്രാവശ്യം “നരകം” എന്നും 31 പ്രാവശ്യം “ശവക്കുഴി” എന്നും 3 പ്രാവശ്യം “കുഴി” എന്നും പരിഭാഷപ്പെടുത്തിക്കൊണ്ട്‌ അടിസ്ഥാനപരമായി ഇവയെല്ലാം ഒരേ സംഗതിയെയാണ്‌ അർഥമാക്കുന്നതെന്നു പ്രകടമാക്കി.

[7-ാം പേജിലെ ചതുരം/ചിത്രം]

ക്രിസ്‌ത്യാനി എന്ന പേരിന്റെ ഉത്ഭവം

യേശുവിന്റെ അനുഗാമികൾ അവന്റെ മരണ ശേഷം ഒരു പതിറ്റാണ്ടെങ്കിലും ‘മാർഗക്കാർ’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. (പ്രവൃത്തികൾ 9:2; 19:9, 23; 22:4) എന്തുകൊണ്ട്‌? എന്തെന്നാൽ, “വഴിയും [അല്ലെങ്കിൽ, മാർഗവും] സത്യവും ജീവനും” ആയ യേശുവിലുള്ള വിശ്വാസത്തെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ ജീവിതം. (യോഹന്നാൻ 14:6) പിന്നീട്‌ പൊ.യു. 44-നു ശേഷം സിറിയയിലെ അന്ത്യോക്യയിൽ വെച്ച്‌ യേശുവിന്റെ ശിഷ്യന്മാർ “ദിവ്യ മാർഗനിർദേശത്താൽ ക്രിസ്‌ത്യാനികൾ എന്നു പേർ വിളിക്കപ്പെട്ടു.” (പ്രവൃത്തികൾ 11:26, NW) ഈ പേര്‌ പെട്ടെന്നുതന്നെ അംഗീകരിക്കപ്പെട്ടു, ഗവൺമെന്റ്‌ അധികാരികളുടെ ഇടയിൽപ്പോലും. (പ്രവൃത്തികൾ 26:28) പുതിയ പേർ ക്രിസ്‌തീയ ജീവിതരീതിക്കു മാറ്റം വരുത്തിയില്ല. അതു തുടർന്നും ക്രിസ്‌തുവിന്റെ മാതൃകയ്‌ക്കു ചേർച്ചയിൽ നിലകൊണ്ടു.—1 പത്രൊസ്‌ 2:21.

[7-ാം പേജിലെ ചിത്രം]

യഹോവയുടെ സാക്ഷികൾ തങ്ങളുടെ പരസ്യ ശുശ്രൂഷയിലൂടെ, ആളുകളെ ദൈവവചനമായ ബൈബിളിലേക്കു നയിക്കുന്നു

[4-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

ഇടത്തുനിന്നു മൂന്നാമത്‌: United Nations/Photo by Saw Lwin