വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’

‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’

‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’

‘ദൈവത്തിന്റെ സന്നിധിയിൽ താഴ്‌മയോടെ [“എളിമയോടെ,” NW] നടപ്പാൻ അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?’—മീഖാ 6:8.

1, 2. എന്താണ്‌ എളിമ, അതു ധിക്കാരത്തിൽനിന്നു വ്യത്യസ്‌തമായിരിക്കുന്നത്‌ എങ്ങനെ?

പ്രമുഖനെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രമാകാൻ ആഗ്രഹിക്കാഞ്ഞ ഒരു അപ്പൊസ്‌തലൻ. കുടുംബത്തിലെ ഏറ്റവും ചെറിയവൻ എന്നു തന്നെത്തന്നെ വിശേഷിപ്പിച്ച ധീരനായ ഒരു ഇസ്രായേല്യ ന്യായാധിപൻ. ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച്‌ ഏറ്റവും മഹാനെങ്കിലും തനിക്ക്‌ പരിമിതമായ അധികാരമേ ഉള്ളൂ എന്ന്‌ തുറന്നു സമ്മതിച്ച ഒരു മനുഷ്യൻ. ഈ മൂന്നു പുരുഷന്മാരും എളിമ പ്രകടമാക്കുന്നതായി നമുക്കു കാണാൻ കഴിയും.

2 ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ്‌ എളിമ. എളിമയുള്ള ഒരു വ്യക്തിക്ക്‌ തന്റെ കഴിവുകളെയും സ്ഥാനത്തെയും കുറിച്ച്‌ സമനിലയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കും. താൻ വലിയവനാണെന്ന ഭാവം അയാൾക്ക്‌ ഉണ്ടായിരിക്കില്ല. അയാൾ ഗർവിഷ്‌ഠനോ വമ്പു പറയുന്നവനോ അധികാരമോഹിയോ ആയിരിക്കുകയില്ല, പകരം എപ്പോഴും തന്റെ പരിധികളെയും പരിമിതികളെയും കുറിച്ച്‌ അയാൾ ബോധവാൻ ആയിരിക്കും. അതുകൊണ്ടുതന്നെ, അയാൾ മറ്റുള്ളവർക്ക്‌ ഉചിതമായ പരിഗണന നൽകുകയും അവരുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും ആദരിക്കുകയും ചെയ്യുന്നു.

3. ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’ എന്നു പറയാൻ കാരണമെന്ത്‌?

3 ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’ എന്നു ബൈബിൾ പറയുന്നത്‌ എത്രയോ വാസ്‌തവമാണ്‌! (സദൃശവാക്യങ്ങൾ 11:2, NW) എളിമയുള്ള ഒരു വ്യക്തി ദൈവാംഗീകാരമുള്ള ഗതി സ്വീകരിക്കുന്നു, അപമാനം വരുത്തുന്ന ധിക്കാര മനോഭാവം അയാൾ ഒഴിവാക്കുന്നു. അതുകൊണ്ടാണ്‌ ബൈബിൾ അയാളെ ജ്ഞാനിയെന്നു വിശേഷിപ്പിക്കുന്നത്‌. (സദൃശവാക്യങ്ങൾ 8:13; 1 പത്രൊസ്‌ 5:5) എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌ എന്ന വസ്‌തുതയ്‌ക്ക്‌ ഒട്ടേറെ ദൈവദാസരുടെ ജീവിതഗതി സാക്ഷ്യം വഹിക്കുന്നു. ആദ്യ ഖണ്ഡികയിൽ പരാമർശിച്ച മൂന്നു വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം.

പൗലൊസ്‌—ഒരു ‘ശുശ്രൂഷകനും ഗൃഹവിചാരകനും’

4. ഏതു പ്രത്യേക പദവികളാണ്‌ പൗലൊസിന്‌ ഉണ്ടായിരുന്നത്‌?

4 ആദിമ ക്രിസ്‌ത്യാനികൾക്കിടയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നു പൗലൊസ്‌. അത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. തന്റെ ശുശ്രൂഷയ്‌ക്കിടയിൽ കടലിലൂടെയും കരയിലൂടെയുമായി അവൻ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചു, നിരവധി സഭകൾ സ്ഥാപിച്ചു. കൂടാതെ, ദർശനങ്ങളും അന്യഭാഷയിൽ സംസാരിക്കാനുള്ള കഴിവും നൽകി യഹോവ പൗലൊസിനെ അനുഗ്രഹിച്ചു. (1 കൊരിന്ത്യർ 14:18; 2 കൊരിന്ത്യർ 12:1-5) മാത്രമല്ല, ഇപ്പോൾ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ ഭാഗമായ 14 ലേഖനങ്ങൾ എഴുതാനും ദൈവം പൗലൊസിനെ നിശ്വസ്‌തനാക്കി. പൗലൊസ്‌ മറ്റെല്ലാ അപ്പൊസ്‌തലന്മാരെക്കാളും അധികം അധ്വാനിച്ചു എന്ന്‌ വ്യക്തമായും പറയാൻ സാധിക്കും.—1 കൊരിന്ത്യർ 15:10.

5. തന്നെ കുറിച്ചുതന്നെ എളിമയോടു കൂടിയ ഒരു വീക്ഷണമാണ്‌ പൗലൊസിന്‌ ഉണ്ടായിരുന്നത്‌ എന്നു പറയാൻ കാരണം എന്ത്‌?

5 പൗലൊസ്‌ ക്രിസ്‌തീയ പ്രവർത്തനത്തിന്റെ മുന്നണിയിൽത്തന്നെ ഉണ്ടായിരുന്നതുകൊണ്ട്‌ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആയിരിക്കാനും തന്റെ അധികാരം ആളുകളുടെ മുമ്പിൽ പ്രദർശിപ്പിക്കാനുമൊക്കെ അവൻ ശ്രമിച്ചിരുന്നുവെന്നു ചിലർ കരുതിയേക്കാം. എന്നാൽ പൗലൊസ്‌ അത്തരമൊരു വ്യക്തി ആയിരുന്നില്ല, മറിച്ച്‌ അവൻ എളിമയുള്ളവൻ ആയിരുന്നു. ‘അപ്പൊസ്‌തലന്മാരിൽ ഏറ്റവും ചെറിയവൻ’ എന്നാണ്‌ അവൻ സ്വയം വിശേഷിപ്പിച്ചത്‌. എന്തിന്‌, ‘അപ്പൊസ്‌തലൻ എന്ന പേരിനു ഞാൻ യോഗ്യനല്ല’ എന്നുപോലും അവൻ പറയുകയുണ്ടായി. (1 കൊരിന്ത്യർ 15:9) മുമ്പ്‌ ക്രിസ്‌ത്യാനികളെ പീഡിപ്പിച്ചിരുന്നവനായ തനിക്ക്‌, ദൈവത്തിന്റെ “അനർഹദയ” (NW) ഒന്നുകൊണ്ടു മാത്രമാണ്‌ അവനുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ, പ്രത്യേകിച്ചും ചില സേവനപദവികൾ ആസ്വദിക്കാൻ, കഴിഞ്ഞത്‌ എന്ന സംഗതി പൗലൊസ്‌ ഒരിക്കലും വിസ്‌മരിച്ചിരുന്നില്ല. (യോഹന്നാൻ 6:44; എഫെസ്യർ 2:8) അതുകൊണ്ട്‌, ശുശ്രൂഷയിൽ താൻ കൈവരിച്ച അസാധാരണ നേട്ടങ്ങൾ തന്നെ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാക്കിത്തീർത്തു എന്ന തോന്നൽ പൗലൊസിന്‌ ഒരിക്കലും ഉണ്ടായില്ല.—1 കൊരിന്ത്യർ 9:16.

6. കൊരിന്ത്യരോടുള്ള ഇടപെടലിൽ പൗലൊസ്‌ എളിമ പ്രകടമാക്കിയത്‌ എങ്ങനെ?

6 പൗലൊസിന്റെ എളിമ, കൊരിന്ത്യരുമായുള്ള അവന്റെ ഇടപെടലുകളിൽ വിശേഷിച്ചും പ്രകടമായിരുന്നു. കൊരിന്ത്യരിൽ ചിലർ അപ്പൊല്ലോസ്‌, കേഫാവ്‌, പൗലൊസ്‌ എന്നിവർ ഉൾപ്പെടെ പ്രമുഖരെന്നു തങ്ങൾക്കു തോന്നിയ മേൽവിചാരകന്മാർക്ക്‌ വേണ്ടതിലധികം പ്രാധാന്യം നൽകിയിരുന്നു. (1 കൊരിന്ത്യർ 1:11-15) എന്നാൽ പൗലൊസ്‌ ഒരിക്കലും കൊരിന്ത്യരുടെ പ്രശംസയും അംഗീകാരവും പിടിച്ചുപറ്റാനോ അവർക്കു തന്നോടുള്ള ആദരവിനെ ചൂഷണം ചെയ്യാനോ ശ്രമിച്ചില്ല. കൊരിന്ത്യരെ സന്ദർശിച്ചപ്പോഴൊന്നും “വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം”കൊണ്ട്‌ അവരിൽ മതിപ്പുളവാക്കാൻ പൗലൊസ്‌ ആഗ്രഹിച്ചില്ല. മറിച്ച്‌, “ഞങ്ങളെ ക്രിസ്‌തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ” എന്നാണ്‌ തന്നെയും സഹകാരികളെയും കുറിച്ച്‌ അവൻ പറഞ്ഞത്‌. *1 കൊരിന്ത്യർ 2:1-5; 4:1.

7. ബുദ്ധിയുപദേശം നൽകുന്ന അവസരത്തിൽപ്പോലും പൗലൊസ്‌ എളിമ പ്രകടമാക്കിയത്‌ എങ്ങനെ?

7 ശക്തമായ ബുദ്ധിയുപദേശവും മാർഗനിർദേശവും നൽകേണ്ടിവന്ന സന്ദർഭങ്ങളിലും പൗലൊസ്‌ എളിമ പ്രകടമാക്കി. അപ്പൊസ്‌തലിക അധികാരം വെച്ചുകൊണ്ടല്ല, പിന്നെയോ “ദൈവത്തിന്റെ മനസ്സലിവു ഓർപ്പി”ച്ചുകൊണ്ട്‌, “സ്‌നേഹം നിമിത്ത”മാണ്‌ അവൻ സഹക്രിസ്‌ത്യാനികളെ പ്രബോധിപ്പിച്ചത്‌. (റോമർ 12:1, 2; ഫിലേമോൻ 8, 9) പൗലൊസ്‌ എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌? കാരണം, തന്റെ സഹോദരന്മാരുടെ “കൂട്ടുവേലക്കാരൻ” ആയിട്ടാണ്‌ അവൻ സ്വയം വീക്ഷിച്ചത്‌, അല്ലാതെ ‘അവരുടെ വിശ്വാസത്തിന്റെ അധിപൻ’ ആയിട്ടല്ല. (2 കൊരിന്ത്യർ 1:24, NW) പൗലൊസിന്റെ എളിമയാണ്‌, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ അവനെ പ്രിയപ്പെട്ടവനാക്കിത്തീർത്തത്‌ എന്നതിനു യാതൊരു സംശയവുമില്ല.—പ്രവൃത്തികൾ 20:36-38.

നമ്മുടെ പദവികളെ എളിമയോടെ വീക്ഷിക്കുക

8, 9. (എ) നമുക്ക്‌ നമ്മെ കുറിച്ചുതന്നെ എളിമയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഉത്തരവാദിത്വസ്ഥാനങ്ങളിൽ ഉള്ളവർക്ക്‌ എളിമ പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

8 ഇന്നത്തെ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ നല്ലൊരു മാതൃകയാണ്‌. നാം ഏതുതരത്തിലുള്ള ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരായാലും ശരി, മറ്റുള്ളവരെക്കാൾ ഒരുപടി മുന്നിലാണെന്ന്‌ ഒരിക്കലും കരുതാൻ പാടില്ല. “താൻ അല്‌പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു” എന്ന്‌ പൗലൊസ്‌ എഴുതി. (ഗലാത്യർ 6:3) കാരണം? “എല്ലാവരും പാപം ചെയ്‌കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു” എന്നതുതന്നെ. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (റോമർ 3:23; 5:12) അതേ, നമുക്കെല്ലാം ആദാമിൽനിന്ന്‌ പാപവും മരണവും പാരമ്പര്യമായി ലഭിച്ചിരിക്കുന്നു എന്ന കാര്യം നാം ഒരിക്കലും മറക്കരുത്‌. പ്രത്യേക പദവികൾ നമ്മെ ഈ എളിയ പാപപൂർണമായ അവസ്ഥയിൽനിന്ന്‌ ഉയർത്തുകയില്ല. (സഭാപ്രസംഗി 9:2) പൗലൊസിന്റെ കാര്യത്തിൽ സത്യമായിരുന്നതുപോലെതന്നെ, ദൈവത്തിന്റെ അനർഹദയകൊണ്ടു മാത്രമേ മനുഷ്യർക്കു ദൈവവുമായി ഒരു ബന്ധം വളർത്തിയെടുക്കാൻ, പ്രത്യേകിച്ച്‌ ചില പദവികളിൽ ഇരുന്നുകൊണ്ട്‌ അവനെ സേവിക്കാൻ, സാധിക്കുകയുള്ളൂ.—റോമർ 3:12, 24.

9 ഇത്‌ തിരിച്ചറിയുന്ന, എളിമയുള്ള ഒരു മനുഷ്യൻ ഒരിക്കലും തന്റെ പദവികളെപ്രതി അഹങ്കരിക്കുകയോ തന്റെ നേട്ടങ്ങളെ കുറിച്ച്‌ വീമ്പിളക്കുകയോ ചെയ്യുകയില്ല. (1 കൊരിന്ത്യർ 4:7) ബുദ്ധിയുപദേശമോ മാർഗനിർദേശമോ നൽകേണ്ടിവരുമ്പോൾ ഒരു യജമാനൻ എന്ന മട്ടിലല്ല, പിന്നെയോ ഒരു കൂട്ടുവേലക്കാരൻ എന്ന നിലയിലായിരിക്കും അയാൾ അതു നൽകുക. ചില പ്രത്യേക പ്രാപ്‌തികൾ ഉള്ള ഒരു വ്യക്തി, മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റാനോ സഹവിശ്വാസികൾക്കു തങ്ങളോടുള്ള ആദരവിനെ ചൂഷണം ചെയ്യാനോ ശ്രമിക്കുന്നത്‌ തീർച്ചയായും തെറ്റായിരിക്കും. (സദൃശവാക്യങ്ങൾ 25:27, NW; മത്തായി 6:2-4) സ്വപ്രേരിതരായി മറ്റുള്ളവർ നമുക്കു നൽകുന്ന പ്രശംസയ്‌ക്കാണ്‌ യഥാർഥത്തിൽ മൂല്യമുള്ളത്‌. അത്തരത്തിലുള്ള പ്രശംസ ലഭിക്കുകയാണെങ്കിൽക്കൂടി, ബൈബിൾ പറയുന്നതുപോലെ ഭാവിക്കേണ്ടതിനു മീതെ ഭാവിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.—സദൃശവാക്യങ്ങൾ 27:2; റോമർ 12:3.

10. എളിയവരായി കാണപ്പെടുന്ന ചിലർ “വിശ്വാസത്തിൽ സമ്പന്ന”ർ ആയിരുന്നേക്കാവുന്നത്‌ എങ്ങനെയെന്നു വിശദീകരിക്കുക.

10 നാം ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരാണെങ്കിൽ നമുക്കുതന്നെ അമിത പ്രാധാന്യം നൽകാതിരിക്കാൻ, അതായത്‌ നമ്മുടെ ശ്രമങ്ങളും പ്രാപ്‌തികളും കാരണമാണ്‌ സഭ മുമ്പോട്ടു പോകുന്നത്‌ എന്ന വിധത്തിൽ ചിന്തിക്കാതിരിക്കാൻ, എളിമ നമ്മെ സഹായിക്കും. ദൃഷ്ടാന്തത്തിന്‌, നമുക്ക്‌ പ്രത്യേക പ്രസംഗ, പഠിപ്പിക്കൽ പ്രാപ്‌തി ഉണ്ടായിരുന്നേക്കാം. (എഫെസ്യർ 4:11, 12) എന്നാൽ നമുക്ക്‌ എളിമയുണ്ടെങ്കിൽ സഭയിലുള്ളവർ കാര്യങ്ങൾ പഠിക്കുന്നത്‌ നമ്മുടെ പ്രസംഗങ്ങളിൽനിന്നു മാത്രമല്ല എന്ന വസ്‌തുത നാം തിരിച്ചറിയും. ഉദാഹരണത്തിന്‌, ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ തന്റെ കുട്ടികളെയുംകൊണ്ട്‌ ക്രമമായി രാജ്യഹാളിലേക്കു വരുന്നതു കാണുന്നത്‌ പ്രോത്സാഹജനകമായ ഒരു സംഗതിയല്ലേ? തന്നെ ഒന്നിനും കൊള്ളുകയില്ലെന്ന തോന്നലുമായി മല്ലിട്ടു കഴിയുന്ന ഒരു വ്യക്തി യോഗങ്ങൾക്കു മുടങ്ങാതെ വരുന്നതു കാണുന്നതോ? അല്ലെങ്കിൽ സ്‌കൂളിലും മറ്റുമുള്ള മോശമായ സ്വാധീനങ്ങളെ ചെറുത്തുനിന്നുകൊണ്ട്‌ ആത്മീയ പുരോഗതി വരുത്തുന്ന ഒരു യുവപ്രായക്കാരനെ നിരീക്ഷിക്കുന്നതോ? (സങ്കീർത്തനം 84:10) ഈ വ്യക്തികൾ ഒരുപക്ഷേ ആരുടെയും ശ്രദ്ധാകേന്ദ്രമായിരിക്കുകയില്ല. അവർ നേരിടുന്ന വിശ്വസ്‌തതയുടെ പരിശോധനകൾ അധികമാരും നിരീക്ഷിച്ചെന്നും വരില്ല. എന്നാൽ, പ്രാമുഖ്യതയുള്ളവരായി നാം കരുതുന്നവരുടെ അത്രയുംതന്നെ “വിശ്വാസത്തിൽ സമ്പന്ന”ർ ആയിരുന്നേക്കാം അവരും. (യാക്കോബ്‌ 2:5) തങ്ങളുടെ മാതൃകയാൽ മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ അവർക്കും കഴിയും. ഒടുവിൽ വിശ്വസ്‌തതയാണ്‌ യഹോവയുടെ പ്രീതി നേടുന്നത്‌ എന്ന കാര്യം നമുക്ക്‌ എപ്പോഴും ഓർമയുണ്ടായിരിക്കണം.—മത്തായി 10:22; 1 കൊരിന്ത്യർ 4:2.

ഗിദെയോൻ—തന്റെ പിതാവിന്റെ ‘കുടുംബത്തിൽവെച്ചു ചെറിയവൻ’

11. ദൈവത്തിന്റെ ദൂതനോടു സംസാരിക്കവെ ഗിദെയോൻ എളിമ പ്രകടമാക്കിയത്‌ എങ്ങനെ?

11 മനശ്ശെയുടെ ഗോത്രത്തിൽപ്പെട്ട കരുത്തനായ ഒരു യുവാവായിരുന്നു ഗിദെയോൻ. ഇസ്രായേൽ ചരിത്രത്തിലെ പ്രക്ഷുബ്‌ധമായ ഒരു കാലഘട്ടത്തിലാണ്‌ അവൻ ജീവിച്ചിരുന്നത്‌. ഏഴു വർഷമായി ദൈവജനം മിദ്യാന്യരുടെ മർദക ഭരണത്തിൻ കീഴിൽ ദുരിതം അനുഭവിക്കുകയായിരുന്നു. തന്റെ ജനത്തെ വിടുവിക്കാനുള്ള യഹോവയുടെ സമയം ആഗതമായപ്പോൾ ഒരു ദൂതൻ ഗിദെയോനു പ്രത്യക്ഷനായി. ‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട്‌’ എന്ന്‌ ദൂതൻ ഗിദെയോനോടു പറഞ്ഞു. ഗിദെയോൻ എളിമയുള്ള ഒരു വ്യക്തിയായിരുന്നു. അതുകൊണ്ട്‌, അപ്രതീക്ഷിതമായി ഒരു അംഗീകാരം ലഭിച്ചപ്പോൾ അവൻ അതിൽ അഹങ്കരിച്ചില്ല. പകരം, അവൻ ആദരപൂർവം ദൂതനോടു ചോദിച്ചു: “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു?” ദൂതൻ കാര്യങ്ങളെല്ലാം അവനു വിശദീകരിച്ചുകൊടുത്തു. എന്നിട്ട്‌, “നീ യിസ്രായേലിനെ മിദ്യാന്യരുടെ കയ്യിൽനിന്നു രക്ഷിക്കും” എന്നു പറഞ്ഞു. ഗിദെയോന്റെ പ്രതികരണം എന്തായിരുന്നു? ദേശത്തിലെ നായക തലത്തിലേക്ക്‌ തന്നെത്തന്നെ ഉയർത്താനുള്ള ഒരു അവസരമായി കണ്ട്‌ അവൻ ആ പദവി ആർത്തിയോടെ പിടിച്ചുവാങ്ങിയില്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: “അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ.” എളിമയുടെ എത്ര നല്ല മാതൃക!—ന്യായാധിപൻമാർ 6:11-15.

12. തന്റെ നിയമനം നിറവേറ്റുന്നതിൽ ഗിദെയോൻ വിവേകം പ്രകടമാക്കിയത്‌ എങ്ങനെ?

12 ഗിദെയോനെ യുദ്ധത്തിനു പറഞ്ഞയയ്‌ക്കുന്നതിനു മുമ്പ്‌ യഹോവ അവനെ പരീക്ഷിച്ചു. എങ്ങനെ? തന്റെ പിതാവ്‌ പണിയിച്ച ബാലിന്റെ ബലിപീഠം ഇടിച്ചുകളയാനും അതിനരികെയുള്ള അശേര പ്രതിഷ്‌ഠ നശിപ്പിക്കാനും യഹോവ ഗിദെയോനോട്‌ ആവശ്യപ്പെട്ടു. ആ നിയമനം നിറവേറ്റാൻ ധൈര്യം ആവശ്യമായിരുന്നു. എന്നാൽ ഗിദെയോൻ അക്കാര്യത്തിൽ എളിമയും വിവേകവും പ്രകടമാക്കി. പരസ്യമായി അതു ചെയ്യാതെ രാത്രിയിൽ ആരും കാണാതെയാണ്‌ ഗിദെയോൻ അതു ചെയ്‌തത്‌. മാത്രമല്ല, അവൻ വേണ്ടത്ര ജാഗ്രത പുലർത്തുകയും ചെയ്‌തിരുന്നു. അവൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി പുറപ്പെട്ടു. അങ്ങനെയാകുമ്പോൾ അവരിൽ ചിലർക്ക്‌ ബലിപീഠവും അശേര പ്രതിഷ്‌ഠയും നശിപ്പിക്കുന്നതിൽ അവനെ സഹായിക്കാനും ബാക്കിയുള്ളവർക്ക്‌ കാവൽനിൽക്കാനും കഴിയുമായിരുന്നു. * യഹോവയുടെ അനുഗ്രഹത്താൽ ഗിദെയോൻ തന്റെ നിയമനം വിജയകരമായി പൂർത്തിയാക്കി. കാലാന്തരത്തിൽ മിദ്യാന്യരുടെ കൈയിൽനിന്ന്‌ ഇസ്രായേല്യരെ വിടുവിക്കാനും ദൈവം അവനെ ഉപയോഗിച്ചു.—ന്യായാധിപൻമാർ 6:25-27.

എളിമയും വിവേകവും പ്രകടമാക്കുക

13, 14. (എ) ഒരു സേവനപദവിക്കായി ശുപാർശ ചെയ്യപ്പെടുമ്പോൾ നമുക്ക്‌ എങ്ങനെ എളിമ പ്രകടമാക്കാൻ സാധിക്കും? (ബി) എളിമ പ്രകടമാക്കുന്നതിൽ എ. എച്ച്‌. മാക്‌മില്ലൻ സഹോദരൻ ഒരു നല്ല മാതൃക വെച്ചത്‌ എങ്ങനെ?

13 ഗിദെയോന്റെ എളിമയിൽനിന്ന്‌ നമുക്ക്‌ അനേകം കാര്യങ്ങൾ പഠിക്കാനുണ്ട്‌. ഉദാഹരണത്തിന്‌, ഒരു സേവനപദവിക്കായി ശുപാർശ ചെയ്യപ്പെടുമ്പോൾ നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? തത്‌ഫലമായി ഉണ്ടായേക്കാവുന്ന പ്രാമുഖ്യതയെയും പ്രശസ്‌തിയെയും കുറിച്ചാണോ നാം ആദ്യം ചിന്തിക്കുന്നത്‌? അതോ, ആ നിയമനം നിറവേറ്റാൻ സാധിക്കുമോ എന്ന്‌ എളിമയോടെ പ്രാർഥനാപൂർവം നാം പരിചിന്തിക്കുന്നുവോ? 1966-ൽ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയ എ. എച്ച്‌. മാക്‌മില്ലൻ സഹോദരൻ ഇക്കാര്യത്തിൽ നല്ല ഒരു മാതൃക വെക്കുകയുണ്ടായി. വാച്ച്‌ ടവർ സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന സി. റ്റി. റസ്സൽ ഒരിക്കൽ, തന്റെ അസാന്നിദ്ധ്യത്തിൽ പ്രവർത്തനത്തിന്റെ ചുമതല ആർ ഏറ്റെടുക്കും എന്നതു സംബന്ധിച്ച്‌ മാക്‌മില്ലൻ സഹോദരനോട്‌ അഭിപ്രായം ചോദിച്ചു. തുടർന്നു നടന്ന ചർച്ചയിൽ മാക്‌മില്ലൻ സഹോദരൻ ഒരിക്കൽപ്പോലും തന്റെ കാര്യം സൂചിപ്പിച്ചില്ല, അത്‌ നിഷ്‌പ്രയാസം സാധിക്കുമായിരുന്നിട്ടുകൂടി. ഒടുവിൽ, ആ നിയമനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചു പരിചിന്തിക്കാൻ റസ്സൽ സഹോദരൻതന്നെ മാക്‌മില്ലൻ സഹോദരനോടു പറഞ്ഞു. “ഞാൻ മിഴിച്ചുനിന്നുപോയി,” വർഷങ്ങൾക്കുശേഷം മാക്‌മില്ലൻ സഹോദരൻ എഴുതി. “ഞാൻ അതേക്കുറിച്ച്‌ പലവട്ടം ചിന്തിച്ചു, ഗൗരവമായിത്തന്നെ. ദീർഘനേരം ഞാൻ യഹോവയോടു പ്രാർഥിച്ചു. ഒടുവിൽ, ആ നിയമനം ഏറ്റെടുക്കാൻ എനിക്കു സന്തോഷമേയുള്ളൂ എന്ന്‌ ഞാൻ അറിയിച്ചു.”

14 അധികനാൾ കഴിയുന്നതിനു മുമ്പ്‌ റസ്സൽ സഹോദരൻ മരിച്ചു. വാച്ച്‌ ടവർ സൊസൈറ്റിയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മറ്റൊരാളെ കണ്ടുപിടിക്കേണ്ടതായി വന്നു. റസ്സൽ സഹോദരന്റെ അവസാനത്തെ പ്രസംഗ പര്യടന സമയത്ത്‌ മാക്‌മില്ലൻ സഹോദരനായിരുന്നു പ്രവർത്തനത്തിന്റെ ചുമതല വഹിച്ചിരുന്നത്‌. അതുകൊണ്ട്‌ ഒരു സഹോദരൻ അദ്ദേഹത്തോട്‌ ഇങ്ങനെ പറഞ്ഞു: “മാക്‌, പ്രസിഡന്റ്‌ സ്ഥാനം താങ്കൾക്കുതന്നെ ആയിരിക്കും ലഭിക്കാൻ പോകുന്നത്‌. റസ്സൽ സഹോദരന്റെ അസാന്നിധ്യത്തിൽ താങ്കളാണല്ലോ അദ്ദേഹത്തെ പ്രതിനിധാനം ചെയ്‌തത്‌. താങ്കൾ പറയുന്നതുപോലെ ചെയ്യണമെന്ന്‌ അദ്ദേഹം ഞങ്ങളോടു പറഞ്ഞിരുന്നു. അദ്ദേഹം മരിച്ച സ്ഥിതിക്ക്‌ ഇനിയിപ്പോൾ താങ്കൾ ആ സ്ഥാനം എറ്റെടുക്കേണ്ടിവരുമെന്നു തോന്നുന്നു.” മാക്‌മില്ലൻ സഹോദരന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “സഹോദരാ, ഈ സാഹചര്യത്തെ നാം ഇങ്ങനെയല്ല വീക്ഷിക്കേണ്ടത്‌. ഇത്‌ കർത്താവിന്റെ വേലയാണ്‌. തന്റെ സംഘടനയിൽ ഒരു വ്യക്തിക്ക്‌ ഏതു പദവി ലഭിക്കണമെന്നു നിശ്ചയിക്കുന്നത്‌ കർത്താവു തന്നെയാണ്‌. ആ പദവിക്ക്‌ ഞാൻ യോഗ്യനാണെന്ന്‌ എനിക്കു തോന്നുന്നില്ല.” മാക്‌മില്ലൻ സഹോദരൻ ആ പദവിക്കു വേണ്ടി മറ്റൊരാളെ ശുപാർശ ചെയ്‌തു. ഗിദെയോനെ പോലെ അദ്ദേഹത്തിന്‌ തന്നെക്കുറിച്ചുതന്നെ എളിമയോടെയുള്ള വീക്ഷണം ഉണ്ടായിരുന്നു. നമ്മുടെ വീക്ഷണവും അത്തരത്തിലുള്ളതായിരിക്കണം.

15. മറ്റുള്ളവരോടു പ്രസംഗിക്കുമ്പോൾ നമുക്ക്‌ വിവേകം ഉപയോഗിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?

15 നമ്മുടെ നിയമനം നിറവേറ്റുന്ന വിധത്തിലും നാം താഴ്‌മ പ്രകടമാക്കേണ്ടതുണ്ട്‌. ഗിദെയോൻ വിവേകമുള്ളവൻ ആയിരുന്നു. തന്റെ എതിരാളികളെ അനാവശ്യമായി പ്രകോപിപ്പിക്കാതിരിക്കാൻ അവൻ ശ്രമിച്ചു. സമാനമായി, ശുശ്രൂഷയ്‌ക്കിടയിൽ മറ്റുള്ളവരോടു സംസാരിക്കുന്ന വിധം സംബന്ധിച്ച്‌ നാമും എളിമയും വിവേകവും ഉള്ളവർ ആയിരിക്കണം. “കോട്ടകളെ”യും “സങ്കല്‌പങ്ങ”ളെയും ഇടിച്ചു കളയുന്ന ഒരു ആത്മീയ പോരാട്ടത്തിലാണ്‌ നാം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്‌ എന്നതു ശരിതന്നെ. (2 കൊരിന്ത്യർ 10:4, 5) എന്നാൽ നമ്മുടെ സന്ദേശത്തെ തള്ളിക്കളയാൻ ഇടയാക്കുംവിധം നാം മറ്റുള്ളവരെ താഴ്‌ത്തിക്കെട്ടുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുത്‌. പകരം നാം അവരുടെ വീക്ഷണങ്ങളെ ആദരിക്കുകയും അവർക്കും നമുക്കും പൊതുവായുള്ള കാര്യങ്ങൾക്ക്‌ ഊന്നൽ നൽകുകയും അതിനുശേഷം നമ്മുടെ സന്ദേശത്തിന്റെ ക്രിയാത്മക വശത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയും ചെയ്യണം.—പ്രവൃത്തികൾ 22:1-3; 1 കൊരിന്ത്യർ 9:22; വെളിപ്പാടു 21:4, 5.

യേശു—എളിമയുടെ ഉത്തമ ദൃഷ്ടാന്തം

16. യേശുവിന്‌ തന്നെക്കുറിച്ചുതന്നെ എളിമയോടു കൂടിയ ഒരു വീക്ഷണമാണ്‌ ഉണ്ടായിരുന്നത്‌ എന്നു പറയാൻ കാരണമെന്ത്‌?

16 എളിമയുടെ ഉത്തമ ദൃഷ്ടാന്തം യേശുക്രിസ്‌തുവാണ്‌. * തന്റെ പിതാവുമായി ഉറ്റ ബന്ധം ഉണ്ടായിരുന്നിട്ടും ചില കാര്യങ്ങൾ തന്റെ അധികാരത്തിന്‌ അതീതമാണെന്നു സമ്മതിക്കാൻ യേശുവിനു മടിയുണ്ടായിരുന്നില്ല. (യോഹന്നാൻ 1:14) ദൃഷ്ടാന്തത്തിന്‌, യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ തന്റെ പുത്രന്മാർക്ക്‌ ഇരുവർക്കും യേശുവിന്റെ രാജ്യത്തിൽ അവന്റെ ഇടത്തും വലത്തും ഇരിക്കാനുള്ള അനുവാദം നൽകണമെന്ന്‌ അപേക്ഷിച്ചപ്പോൾ യേശു ഇപ്രകാരം പറഞ്ഞു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നൽകുന്നതു എന്റേതല്ല.” (മത്തായി 20:20-23) മറ്റൊരവസരത്തിൽ യേശു യാതൊരു മടിയും കൂടാതെ ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: ‘എനിക്കു സ്വതേ ഒന്നും ചെയ്‌വാൻ കഴിയുന്നതല്ല; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നു.’—യോഹന്നാൻ 5:30; 14:28; ഫിലിപ്പിയർ 2:5, 6.

17. മറ്റുള്ളവരോടുള്ള ഇടപെടലിൽ യേശു എളിമ പ്രകടമാക്കിയത്‌ എങ്ങനെ?

17 യേശു എല്ലാ കാര്യത്തിലും അപൂർണ മനുഷ്യരെക്കാൾ ഉയർന്നവനായിരുന്നു. മറ്റ്‌ ഏതൊരു മനുഷ്യനും ഉള്ളതിനെക്കാൾ അധികാരം അവന്റെ പിതാവായ യഹോവ അവനു നൽകിയിരുന്നു. എന്നാൽ തന്റെ അനുഗാമികളോടുള്ള ഇടപെടലിൽ യേശു എളിമ പ്രകടമാക്കി. തന്റെ അറിവിന്റെ ആഴം കാണിച്ച്‌ അവൻ അവരെ അമ്പരപ്പിച്ചില്ല. അവൻ ആർദ്രതയും പരിഗണനയും കാണിച്ചു, അവരുടെ ആവശ്യങ്ങൾ കണക്കിലെടുത്തു. (മത്തായി 15:32; 26:40, 41; മർക്കൊസ്‌ 6:31) അതുകൊണ്ട്‌, പൂർണനായിരുന്ന യേശു മറ്റുള്ളവരിൽനിന്നു പൂർണത പ്രതീക്ഷിച്ചില്ല. തന്റെ ശിഷ്യന്മാർക്ക്‌ ചെയ്യാവുന്നതിനെക്കാൾ കൂടുതൽ അവൻ അവരിൽ നിന്ന്‌ ആവശ്യപ്പെട്ടില്ല, അവർക്കു വഹിക്കാൻ കഴിയുന്നതിനെക്കാൾ അധികം ചുമട്‌ അവൻ അവർക്കു നൽകിയില്ല. (യോഹന്നാൻ 16:12) ആശ്വാസകനായി ആളുകൾ അവനെ വീക്ഷിച്ചതിൽ അതിശയിക്കാനില്ല!—മത്തായി 11:29.

യേശുവിന്റെ എളിമ അനുകരിക്കുക

18, 19. നമ്മെത്തന്നെ വീക്ഷിക്കുന്ന വിധത്തിലും മറ്റുള്ളവരോട്‌ ഇടപെടുന്ന വിധത്തിലും നമുക്ക്‌ യേശുവിന്റെ എളിമ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

18 ജീവിച്ചിരുന്നിട്ടുള്ളതിൽവെച്ച്‌ ഏറ്റവും മഹാനായ മനുഷ്യൻ എളിമ പ്രകടമാക്കിയെങ്കിൽ നാം അത്‌ എത്രയധികം ചെയ്യേണ്ടതാണ്‌! തങ്ങൾക്കു പരമാധികാരം ഇല്ലെന്ന കാര്യം സമ്മതിക്കാൻ അപൂർണ മനുഷ്യർക്ക്‌ പലപ്പോഴും മടിയാണ്‌. എന്നാൽ ക്രിസ്‌ത്യാനികൾ യേശുവിനെ അനുകരിച്ചുകൊണ്ട്‌ എളിമ പ്രകടിപ്പിക്കാൻ കഠിനമായി ശ്രമിക്കുന്നു. ഉത്തരവാദിത്വം വഹിക്കാൻ യോഗ്യരായവർക്ക്‌ അതു നൽകാതിരിക്കാൻ മാത്രം അഹങ്കാരികൾ അല്ല അവർ. മാർഗനിർദേശം നൽകാൻ അധികാരമുള്ളവരിൽനിന്ന്‌ അതു സ്വീകരിക്കാതിരിക്കാൻ മാത്രം മനസ്സൊരുക്കമില്ലാത്തവരോ ഗർവിഷ്‌ഠരോ അല്ല അവർ. സഹകരണ മനോഭാവം പ്രകടമാക്കിക്കൊണ്ട്‌ സഭയിൽ കാര്യങ്ങളെല്ലാം “ഉചിതമായും ക്രമമായും” നടക്കാൻ അവർ ഇടയാക്കുന്നു.—1 കൊരിന്ത്യർ 14:39ബി.

19 മറ്റുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ “ന്യായബോധ”മുള്ളവർ ആയിരിക്കാനും അവരുടെ ആവശ്യങ്ങളോടു പരിഗണന കാണിക്കാനും എളിമ നമ്മെ പ്രേരിപ്പിക്കും. (ഫിലിപ്പിയർ 4:5, NW) മറ്റുള്ളവർക്കില്ലാത്ത ചില പ്രാപ്‌തികളും കഴിവുകളും നമുക്ക്‌ ഉണ്ടായിരിക്കാം. നാം എളിമയുള്ളവർ ആണെങ്കിൽ മറ്റുള്ളവരെല്ലാം നാം പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ ചെയ്യണമെന്നു നാം ശഠിക്കുകയില്ല. എളിമയുള്ളവർ എന്ന നിലയിൽ നാം, എല്ലാവർക്കും തങ്ങളുടേതായ പരിമിതികൾ ഉണ്ടെന്നു മനസ്സിലാക്കിക്കൊണ്ട്‌ മറ്റുള്ളവരുടെ പോരായ്‌മകൾ ക്ഷമിക്കാൻ സന്നദ്ധരായിരിക്കും. പത്രൊസ്‌ ഇങ്ങനെ എഴുതി: “സകലത്തിന്നും മുമ്പെ തമ്മിൽ ഉറ്റ സ്‌നേഹം ഉള്ളവരായിരിപ്പിൻ. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു.”—1 പത്രൊസ്‌ 4:8.

20. എളിമ പ്രകടമാക്കുന്നത്‌ ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?

20 അതേ, നാം പഠിച്ചുകഴിഞ്ഞതുപോലെ എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌. ഇനി, എളിമ പ്രകടമാക്കുന്നത്‌ നിങ്ങൾക്ക്‌ ബുദ്ധിമുട്ടായി തോന്നുന്നെങ്കിലോ? നിരുത്സാഹപ്പെടരുത്‌. പകരം, ദാവീദിന്റെ മാതൃക അനുകരിക്കുക. അവൻ ഇങ്ങനെ പ്രാർഥിച്ചു: “സ്വമേധാപാപങ്ങളെ [“ധിക്കാരപരമായ ചെയ്‌തികളെ,” NW] അകററി അടിയനെ കാക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്‌കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.” (സങ്കീർത്തനം 19:13) പൗലൊസിന്റെയും ഗിദെയോന്റെയും വിശേഷിച്ച്‌ യേശുവിന്റെയും മാതൃക അനുകരിക്കുകവഴി, ‘എളിമയുള്ളവരുടെ പക്കൽ ജ്ഞാനമുണ്ട്‌’ എന്ന വാക്കുകളുടെ സത്യത നാം അനുഭവിച്ചറിയും.—സദൃശവാക്യങ്ങൾ 11:2, NW.

[അടിക്കുറിപ്പുകൾ]

^ ഖ. 6 ‘ശുശ്രൂഷക്കാർ’ എന്ന്‌ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്‌, പ്രാചീന കാലങ്ങളിലെ വലിയ കപ്പലുകളിലെ ഏറ്റവും താഴത്തെ തട്ടിൽ തണ്ടുവലിച്ചുകൊണ്ടിരുന്ന അടിമകളെ അർഥമാക്കാനും കഴിയും. ‘ഗൃഹവിചാരകന്മാരുടെ’ കാര്യത്തിൽ പക്ഷേ, വസ്‌തുവകകൾ പരിപാലിക്കുന്നതു പോലുള്ള കൂടുതലായ ഉത്തരവാദിത്വങ്ങൾ അവരെ ഭരമേൽപ്പിച്ചേക്കാം. എങ്കിൽപ്പോലും മിക്ക യജമാനന്മാരുടെയും ദൃഷ്ടിയിൽ ഗൃഹവിചാരകന്മാരും കപ്പലിലെ അടിമകളെപ്പോലെതന്നെ ദാസ്യവൃത്തി ചെയ്യുന്നവരാണ്‌.

^ ഖ. 12 ഗിദെയോൻ പ്രകടമാക്കിയ വിവേകവും ജാഗ്രതയും ഭീരുത്വമായി തെറ്റിദ്ധരിക്കേണ്ടതില്ല. കാരണം, “ശക്തി പ്രാപി”ക്കുകയും “യുദ്ധത്തിൽ വീരന്മാരായ്‌ത്തീ”രുകയും ചെയ്‌തവരുടെ കൂട്ടത്തിൽ ഗിദെയോനെ ഉൾപ്പെടുത്തിക്കൊണ്ട്‌ എബ്രായർ 11:32-38 അവന്റെ ധീരതയെ സ്ഥിരീകരിക്കുന്നു.

^ ഖ. 16 എളിമ ഉണ്ടായിരിക്കുന്നതിൽ ഒരു വ്യക്തിക്ക്‌ സ്വന്തം പരിമിതികളെ കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുന്നത്‌ ഉൾപ്പെട്ടിരിക്കുന്നു. അതുകൊണ്ട്‌ യഹോവയ്‌ക്ക്‌ എളിമ ഉണ്ട്‌ എന്നു പറയുന്നതു ശരിയായിരിക്കില്ല. എന്നാൽ അവൻ താഴ്‌മ അഥവാ സൗമ്യതയുള്ളവനാണ്‌.—സങ്കീർത്തനം 18:35.

നിങ്ങൾ ഓർമിക്കുന്നുവോ?

എന്താണ്‌ എളിമ?

നമുക്ക്‌ പൗലൊസിന്റെ എളിമ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

ഗിദെയോന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എളിമയെ കുറിച്ച്‌ എന്തു പഠിക്കാൻ സാധിക്കും?

• എളിമയുടെ കാര്യത്തിൽ യേശു ഉത്തമ ദൃഷ്ടാന്തം ആയിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

പൗലൊസിന്റെ എളിമ സഹക്രിസ്‌ത്യാനികൾക്ക്‌ അവനെ പ്രിയപ്പെട്ടവനാക്കി

[17-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ ഹിതം നടപ്പാക്കവെ ഗിദെയോൻ വിവേകം പ്രകടമാക്കി

[18-ാം പേജിലെ ചിത്രം]

ദൈവപുത്രനായ യേശു തന്റെ എല്ലാ പ്രവൃത്തികളിലും എളിമ പ്രകടമാക്കുന്നു