വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ ആനന്ദിക്കുക

യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ ആനന്ദിക്കുക

യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ ആനന്ദിക്കുക

“ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” Nw].”​—⁠ലൂക്കൊസ്‌ 11:⁠28.

1. യഹോവ മനുഷ്യരുമായി ആശയവിനിമയം ചെയ്യാൻ തുടങ്ങിയത്‌ എപ്പോൾ?

യഹോവ മനുഷ്യരെ സ്‌നേഹിക്കുന്നു. അവരുടെ ക്ഷേമത്തിൽ അവൻ അങ്ങേയറ്റം തത്‌പരനാണ്‌. അതുകൊണ്ട്‌ അവൻ അവരുമായി ആശയവിനിമയം നടത്തുന്നതിൽ അതിശയമില്ല. ഇപ്രകാരം അവൻ ആശയവിനിമയം ചെയ്യാൻ തുടങ്ങിയത്‌ ഏദെൻ തോട്ടത്തിൽ വെച്ചാണ്‌. “വെയിലാറിയപ്പോൾ” ആദാമും ഹവ്വായും “യഹോവയാം ദൈവത്തിന്റെ ശബ്ദം കേട്ടു” [NW] എന്ന്‌ ഉല്‌പത്തി 3:8 പറയുന്നു. യഹോവ പതിവായി, സാധ്യതയനുസരിച്ച്‌ എല്ലാ ദിവസവും ഈ സമയത്ത്‌ ആദാമുമായി ആശയവിനിമയം നടത്തിയിരുന്നു എന്ന്‌ ഇതു സൂചിപ്പിക്കുന്നതായി ചിലർ അഭിപ്രായപ്പെടുന്നു. സംഗതി എന്തുതന്നെ ആയിരുന്നാലും, ആദ്യ മനുഷ്യനു നിർദേശങ്ങൾ നൽകാൻ മാത്രമല്ല, തന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിന്‌ അവൻ അറിഞ്ഞിരിക്കേണ്ടിയിരുന്ന കാര്യങ്ങൾ അവനെ പഠിപ്പിക്കാനും ദൈവം സമയമെടുത്തു എന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു.​—⁠ഉല്‌പത്തി 1:28-30.

2. ആദ്യ ദമ്പതികൾ യഹോവയുടെ വഴിനടത്തിപ്പിൻ കീഴിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്തിയത്‌ എങ്ങനെ, എന്തു ഫലത്തോടെ?

2 യഹോവ ആദാമിനും ഹവ്വായ്‌ക്കും ജീവനും ജന്തുക്കളുടെ മേലും മുഴു ഭൂമിയുടെ മേലും അധികാരവും നൽകി. എന്നാൽ ഒരു വിലക്കു മാത്രം അവൻ ഏർപ്പെടുത്തിയിരുന്നു, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം അവർ തിന്നാൻ പാടില്ലായിരുന്നു. സാത്താന്റെ സ്വാധീനത്തിനു വഴങ്ങി ആദാമും ഹവ്വായും ദൈവ കൽപ്പന ലംഘിച്ചു. (ഉല്‌പത്തി 2:​16, 17; 3:​1-6) ശരിയേത്‌, തെറ്റേത്‌ എന്ന്‌ സ്വയം തീരുമാനിച്ചുകൊണ്ട്‌ അവർ തന്നിഷ്ടപ്രകാരം പ്രവർത്തിച്ചു. അങ്ങനെ ചെയ്യുക വഴി, അവർ തങ്ങളുടെ സ്‌നേഹവാനായ സ്രഷ്ടാവിന്റെ വഴിനടത്തിപ്പിൻ കീഴിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്തി. ബുദ്ധിശൂന്യമായ ആ പ്രവൃത്തിയുടെ പരിണതഫലങ്ങൾ അവരെയും അവരുടെ ജനിക്കാനിരുന്ന മക്കളെയും സംബന്ധിച്ചിടത്തോളം ദാരുണമായിരുന്നു. ആദാമും ഹവ്വായും വാർധക്യം പ്രാപിക്കുകയും ഒടുവിൽ പുനരുത്ഥാന പ്രത്യാശ ഇല്ലാത്തവരായി മരിക്കുകയും ചെയ്‌തു. അവരുടെ സന്തതികളിലേക്ക്‌ പാപവും അതിന്റെ ഫലമായ മരണവും കൈമാറപ്പെട്ടു.​—⁠റോമർ 5:⁠12.

3. യഹോവ കയീനുമായി ആശയവിനിമയം നടത്തിയത്‌ എന്തുകൊണ്ട്‌, കയീൻ എങ്ങനെ പ്രതികരിച്ചു?

3 ഏദെനിൽ വെച്ച്‌ ആദ്യ ദമ്പതികൾ യഹോവയോടു മത്സരിച്ചിട്ടും തന്റെ മനുഷ്യ സൃഷ്ടിയുമായി ആശയവിനിമയം നടത്തുന്നതിൽ അവൻ തുടർന്നു. ആദാമിന്റെയും ഹവ്വായുടെയും ആദ്യജാതനായ കയീനെ പാപം കീഴടക്കുന്നതിനുള്ള സാധ്യതയുണ്ടായിരുന്നു. കുഴപ്പത്തിലേക്കാണ്‌ അവന്റെ പോക്കെന്ന്‌ യഹോവ അവനു മുന്നറിയിപ്പു നൽകുകയും ‘നന്മ ചെയ്യാൻ’ അവനെ ഉപദേശിക്കുകയും ചെയ്‌തു. കയീൻ സ്‌നേഹപൂർവകമായ ആ ബുദ്ധിയുപദേശം നിരസിക്കുകയും തന്റെ അനുജനെ കൊല്ലുകയും ചെയ്‌തു. (ഉല്‌പത്തി 4:3-8) അങ്ങനെ, ഭൂമിയിലെ ആദ്യത്തെ മൂന്നു മനുഷ്യരും തങ്ങളുടെ ജീവദാതാവ്‌, ശുഭകരമായി പ്രവർത്തിക്കാൻ തന്റെ ജനത്തെ പഠിപ്പിക്കുന്നവനായ ദൈവം, നൽകിയ വ്യക്തമായ മാർഗനിർദേശത്തെ പുച്ഛിച്ചു തള്ളി. (യെശയ്യാവു 48:17) ഇത്‌ യഹോവയുടെ ഹൃദയത്തെ എത്രമാത്രം ദുഃഖിപ്പിച്ചിരിക്കണം!

പുരാതന കാലത്തെ വിശ്വസ്‌ത ഗോത്രപിതാക്കന്മാർക്ക്‌ യഹോവ തന്നെത്തന്നെ വെളിപ്പെടുത്തുന്നു

4. ആദാമിന്റെ സന്തതികളെ സംബന്ധിച്ച്‌ യഹോവയ്‌ക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരുന്നു, അതു മനസ്സിൽ പിടിച്ചുകൊണ്ട്‌ അവൻ എന്തു പ്രത്യാശാ ദൂതാണു പ്രഖ്യാപിച്ചത്‌?

4 മനുഷ്യരുമായി ആശയവിനിമയം നടത്തുന്നത്‌ അവസാനിപ്പിക്കുന്നതിനുള്ള എല്ലാ കാരണങ്ങളും ഉണ്ടായിരുന്നെങ്കിലും യഹോവ അപ്രകാരം ചെയ്‌തില്ല. ആദാമിന്റെ സന്തതികളിൽ ചിലർ തന്റെ മാർഗനിർദേശം ജ്ഞാനപൂർവം പിൻപറ്റുമെന്ന്‌ അവന്‌ ഉറപ്പുണ്ടായിരുന്നു. ഉദാഹരണത്തിന്‌, ആദാമിന്റെയും ഹവ്വായുടെയും മേൽ ന്യായവിധി ഉച്ചരിക്കവേ, പിശാചായ സാത്താനാകുന്ന പാമ്പിനെതിരെ നിലയുറപ്പിക്കുന്ന ഒരു “സന്തതി”യുടെ ആഗമനത്തെ കുറിച്ച്‌ യഹോവ മുൻകൂട്ടി പറഞ്ഞു. കാലക്രമത്തിൽ, സാത്താന്റെ തല തകർക്കപ്പെടുമായിരുന്നു. (ഉല്‌പത്തി 3:15) “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവ”രെ സംബന്ധിച്ചിടത്തോളം ഈ പ്രവചനം ആഹ്ലാദകരമായ ഒരു പ്രത്യാശാ ദൂതായിരുന്നു.​—⁠ലൂക്കൊസ്‌ 11:⁠28.

5, 6. പൊ.യു. ഒന്നാം നൂറ്റാണ്ടിനു മുമ്പ്‌ യഹോവ തന്റെ ജനവുമായി ഏതെല്ലാം വിധങ്ങളിലാണ്‌ ആശയവിനിമയം നടത്തിയത്‌, അത്‌ അവർക്ക്‌ ഏതു വിധത്തിൽ പ്രയോജനം ചെയ്‌തു?

5 നോഹ, അബ്രാഹാം, യിസ്‌ഹാക്‌, യാക്കോബ്‌, ഇയ്യോബ്‌ തുടങ്ങിയ പുരാതന കാലത്തെ വിശ്വസ്‌ത ഗോത്രപിതാക്കന്മാരെ യഹോവ തന്റെ ഹിതം അറിയിച്ചു. (ഉല്‌പത്തി 6:13; പുറപ്പാടു 33:​1; ഇയ്യോബ്‌ 38:1-3) പിന്നീട്‌, മോശെയിലൂടെ അവൻ ഇസ്രായേൽ ജനത്തിന്‌ ഒരു സമ്പൂർണ നിയമ സംഹിത നൽകി. ഈ മോശൈക ന്യായപ്രമാണം അവർക്കു പല വിധങ്ങളിൽ പ്രയോജനം ചെയ്‌തു. അത്‌ അനുസരിക്കുക വഴി, ഇസ്രായേൽ ദൈവത്തിന്റെ പ്രത്യേക ജനം എന്ന നിലയിൽ മറ്റെല്ലാ ജനതകളിൽനിന്നും വേർതിരിക്കപ്പെട്ടു. ന്യായപ്രമാണം അനുസരിക്കുന്ന പക്ഷം, ഭൗതികമായി മാത്രമല്ല, ഒരു പുരോഹിത രാജത്വം, ഒരു വിശുദ്ധ ജനം ആക്കിത്തീർത്തുകൊണ്ട്‌ ആത്മീയമായും താൻ അവരെ അനുഗ്രഹിക്കുമെന്ന്‌ ദൈവം ഇസ്രായേല്യർക്ക്‌ ഉറപ്പു കൊടുത്തു. ഭക്ഷണവും ശുചിത്വവും സംബന്ധിച്ച നിബന്ധനകളും ന്യായപ്രമാണത്തിലുണ്ടായിരുന്നു. നല്ല ആരോഗ്യം നിലനിറുത്താൻ ഇത്‌ ഇസ്രായേല്യരെ സഹായിച്ചു. എന്നാൽ, അനുസരണക്കേടു കാണിച്ചാൽ ഉണ്ടാകുന്ന ദാരുണ ഭവിഷ്യത്തുകളെ കുറിച്ചുള്ള മുന്നറിയിപ്പും യഹോവ അവർക്കു നൽകി.​—⁠പുറപ്പാടു 19:5, 6; ആവർത്തനപുസ്‌തകം 28:1-68.

6 കാലക്രമത്തിൽ, മറ്റു നിശ്വസ്‌ത പുസ്‌തകങ്ങളും ബൈബിൾ കാനോനോടു ചേർക്കപ്പെട്ടു. ചരിത്ര വിവരണങ്ങൾ ജനതകളോടുള്ള യഹോവയുടെ ഇടപെടലുകളെ കുറിച്ചു പറഞ്ഞു. കാവ്യ പുസ്‌തകങ്ങൾ അവന്റെ ഗുണഗണങ്ങളെ മനോഹരമായി വർണിച്ചു. പ്രാവചനിക പുസ്‌തകങ്ങൾ യഹോവയുടെ ഹിതം ഭാവിയിൽ എങ്ങനെ നിറവേറും എന്നു മുൻകൂട്ടി പറഞ്ഞു. പുരാതന കാലത്തെ വിശ്വസ്‌ത പുരുഷന്മാർ ഈ നിശ്വസ്‌ത എഴുത്തുകൾ ശ്രദ്ധാപൂർവം പഠിക്കുകയും ബാധകമാക്കുകയും ചെയ്‌തു. അവരിൽ ഒരാൾ ഇങ്ങനെ എഴുതി: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (സങ്കീർത്തനം 119:105) ശ്രദ്ധിക്കാൻ മനസ്സൊരുക്കം കാണിച്ചവർക്ക്‌ യഹോവ ഉപദേശവും പ്രബുദ്ധതയും പ്രദാനം ചെയ്‌തു.

പ്രകാശത്തിനു ശോഭയേറുന്നു

7. യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിലും അവൻ മുഖ്യമായും അറിയപ്പെട്ടത്‌ ആരായിട്ടാണ്‌, എന്തുകൊണ്ട്‌?

7 ഒന്നാം നൂറ്റാണ്ട്‌ ആയപ്പോഴേക്കും യഹൂദ മതവിഭാഗങ്ങൾ ന്യായപ്രമാണത്തിലേക്കു മാനുഷ പാരമ്പര്യങ്ങൾ കൂട്ടിച്ചേർത്തിരുന്നു. ന്യായപ്രമാണം വളച്ചൊടിക്കപ്പെട്ടു. ആ പാരമ്പര്യങ്ങൾ നിമിത്തം, പ്രബുദ്ധതയുടെ ഒരു ഉറവ്‌ ആയിരിക്കുന്നതിനു പകരം ന്യായപ്രമാണം ഒരു ഭാരമായിത്തീർന്നു. (മത്തായി 23:2-4) അങ്ങനെയിരിക്കെ പൊ.യു. 29-ൽ യേശു, മിശിഹായായി പ്രത്യക്ഷപ്പെട്ടു. മനുഷ്യവർഗത്തിനു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നതിനു പുറമേ, ‘സത്യത്തിന്നു സാക്ഷിനിൽക്കു’ന്നതും അവന്റെ നിയോഗത്തിൽ ഉൾപ്പെട്ടിരുന്നു. അത്ഭുതങ്ങൾ പ്രവർത്തിച്ചെങ്കിലും അവൻ മുഖ്യമായും അറിയപ്പെട്ടത്‌ “ഗുരു” എന്ന നിലയിലാണ്‌. ആളുകളുടെ മനസ്സിനെ മൂടിയിരുന്ന ആത്മീയ അന്ധകാരത്തെ കീറിമുറിക്കുന്ന ഒരു വെളിച്ചം പോലെയായിരുന്നു അവന്റെ പഠിപ്പിക്കൽ. “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്ന്‌ യേശു തന്നെക്കുറിച്ചുതന്നെ പറഞ്ഞത്‌ എത്രയോ സത്യമായിരുന്നു.​—⁠യോഹന്നാൻ 8:12; 11:28; 18:⁠37.

8. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഏതെല്ലാം നിശ്വസ്‌ത പുസ്‌തകങ്ങൾ എഴുതപ്പെട്ടു, ആദിമ ക്രിസ്‌ത്യാനികൾക്ക്‌ അവ എങ്ങനെ പ്രയോജനപ്പെട്ടു?

8 പിന്നീട്‌, സുവിശേഷങ്ങൾ എന്നറിയപ്പെടുന്ന, യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള നാല്‌ ലിഖിത വിവരണങ്ങളും യേശുവിന്റെ മരണശേഷം ക്രിസ്‌ത്യാനിത്വം വ്യാപിച്ചതിനെ കുറിച്ചുള്ള ചരിത്രം അടങ്ങിയ പ്രവൃത്തികളുടെ പുസ്‌തകവും ചേർക്കപ്പെട്ടു. കൂടാതെ, യേശുവിന്റെ ശിഷ്യന്മാർ എഴുതിയ നിശ്വസ്‌ത ലേഖനങ്ങളും പ്രാവചനിക പുസ്‌തകമായ വെളിപ്പാടും തിരുവെഴുത്തുകളുടെ ഭാഗമായിത്തീർന്നു. എബ്രായ തിരുവെഴുത്തുകളോടൊപ്പം ഈ എഴുത്തുകളും കൂടെ ആയപ്പോൾ ബൈബിൾ കാനോൻ പൂർത്തിയായി. ഈ നിശ്വസ്‌ത ഗ്രന്ഥസമാഹാരത്തിന്റെ സഹായത്താൽ ക്രിസ്‌ത്യാനികൾക്ക്‌ സത്യത്തിന്റെ “വീതിയും നീളവും ഉയരവും ആഴവും എന്തു എന്നു സകലവിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാ”ൻ കഴിയുമായിരുന്നു. (എഫെസ്യർ 3:14-18) അവർക്ക്‌ “ക്രിസ്‌തുവിന്റെ മനസ്സു” ഉണ്ടായിരിക്കാനാകുമായിരുന്നു. (1 കൊരിന്ത്യർ 2:16) എങ്കിലും, ആ ആദിമ ക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ ഉദ്ദേശ്യങ്ങളുടെ എല്ലാ വശങ്ങളും പൂർണമായി മനസ്സിലായില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികൾക്ക്‌ എഴുതി: “ഇപ്പോൾ നമ്മൾ കണ്ണാടിയിലൂടെ [“ലോഹക്കണ്ണാടിയിലൂടെ, NW) അവ്യക്തമായി കാണുന്നു.” (1 കൊരിന്ത്യർ 13:​12, പി.ഒ.സി. ബൈ.) അത്തരം ഒരു കണ്ണാടി അവ്യക്തമായ രൂപം മാത്രമേ പ്രതിഫലിപ്പിക്കുമായിരുന്നുള്ളൂ. എല്ലാ വിശദാംശങ്ങളും കാണാൻ അതു സഹായിക്കുമായിരുന്നില്ല. ദൈവവചനത്തെ സംബന്ധിച്ച കൂടുതൽ പൂർണമായ ഒരു ഗ്രാഹ്യം പിന്നീട്‌ ലഭിക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

9. ‘അന്ത്യകാലത്ത്‌’ എന്തു പ്രബുദ്ധത കൈവന്നിരിക്കുന്നു?

9 ഇന്നു നാം ജീവിക്കുന്നത്‌ ‘അന്ത്യകാലം’ എന്നു വിളിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ്‌, “ദുർഘടസമയങ്ങൾ” ഈ കാലഘട്ടത്തിന്റെ സവിശേഷതയാണ്‌. (2 തിമൊഥെയൊസ്‌ 3:1) ഈ കാലത്ത്‌ ‘ജ്ഞാനം വർദ്ധിക്കും’ എന്ന്‌ പ്രവാചകനായ ദാനീയേൽ മുൻകൂട്ടി പറയുകയുണ്ടായി. (ദാനീയേൽ 12:4) ആയതിനാൽ, വലിയ ആശയവിനിമയകർത്താവ്‌ ആയ യഹോവ തന്റെ വചനത്തിന്റെ അർഥം ഗ്രഹിക്കാൻ ആത്മാർഥഹൃദയരെ സഹായിച്ചിരിക്കുന്നു. 1914-ൽ ക്രിസ്‌തുയേശു അദൃശ്യ സ്വർഗത്തിൽ സിംഹാസനസ്ഥനാക്കപ്പെട്ടു എന്ന്‌ ദശലക്ഷങ്ങൾ ഇന്നു മനസ്സിലാക്കുന്നു. കൂടാതെ, അവൻ പെട്ടെന്നുതന്നെ സകല ദുഷ്ടതയ്‌ക്കും അറുതി വരുത്തുമെന്നും ഭൂമിയെ ഒരു ആഗോള പറുദീസ ആക്കി മാറ്റുമെന്നും അവർക്ക്‌ അറിയാം. രാജ്യ സുവിശേഷത്തിന്റെ ഈ പ്രധാനപ്പെട്ട വശം ഭൂമിയിലെമ്പാടും ഇന്നു പ്രസംഗിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.​—⁠മത്തായി 24:⁠14.

10. നൂറ്റാണ്ടുകളിൽ ഉടനീളം ആളുകൾ യഹോവയുടെ ബുദ്ധിയുപദേശത്തോട്‌ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

10 അതേ, ചരിത്രത്തിലുടനീളം യഹോവ തന്റെ ഹിതവും ഉദ്ദേശ്യവും ഭൂമിയിലെ ആളുകളെ അറിയിച്ചിരിക്കുന്നു. ദൈവിക ജ്ഞാനത്തിനു ചെവികൊടുക്കുകയും അതു ബാധകമാക്കുകയും തന്നിമിത്തം അനുഗ്രഹിക്കപ്പെടുകയും ചെയ്‌ത അനേകരെ കുറിച്ച്‌ ബൈബിൾ വിവരിക്കുന്നുണ്ട്‌. ആദാമിന്റെയും ഹവ്വായുടെയും വിനാശകമായ ഗതി പിൻപറ്റിക്കൊണ്ട്‌ ദൈവത്തിന്റെ സ്‌നേഹപൂർവകമായ ബുദ്ധിയുപദേശം നിരസിച്ച ആളുകളെ കുറിച്ചും അതു പറയുന്നു. രണ്ട്‌ ആലങ്കാരിക വഴികളെ കുറിച്ചു പറഞ്ഞപ്പോൾ യേശു ഈ സാഹചര്യം വ്യക്തമാക്കി. നാശത്തിലേക്കു നയിക്കുന്ന വഴിയാണ്‌ ഒന്ന്‌. വിശാലമായ ഈ വഴിയിലൂടെ ദൈവവചനം നിരസിക്കുന്ന അനേകർ സഞ്ചരിക്കുന്നു. ഞെരുക്കമുള്ളതെങ്കിലും, നിത്യജീവനിലേക്കു നയിക്കുന്ന വഴിയാണ്‌ മറ്റേത്‌. ബൈബിൾ ദൈവവചനമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ അതനുസരിച്ചു ജീവിക്കുന്ന ചുരുക്കം ചിലർ ഈ പാതയിലൂടെ സഞ്ചരിക്കുന്നു.​—⁠മത്തായി 7:13, 14.

നമുക്കുള്ളതിനെ വിലമതിക്കൽ

11. ബൈബിളിനെ കുറിച്ചുള്ള നമ്മുടെ അറിവും അതിലുള്ള വിശ്വാസവും എന്തിന്റെ തെളിവാണ്‌?

11 ജീവനിലേക്കു പോകുന്ന വഴി തിരഞ്ഞെടുത്തിരിക്കുന്നവരുടെ കൂട്ടത്തിലാണോ നിങ്ങൾ? ആണെങ്കിൽ ആ വഴിയിൽത്തന്നെ തുടരാൻ നിങ്ങൾ ആഗ്രഹിക്കും എന്നതിനു സംശയമില്ല. നിങ്ങൾക്ക്‌ അതിന്‌ എങ്ങനെ കഴിയും? ബൈബിൾ സത്യങ്ങൾ അറിഞ്ഞതു നിമിത്തം നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഗ്രഹങ്ങളെ കുറിച്ച്‌ ക്രമമായ അടിസ്ഥാനത്തിൽ, വിലമതിപ്പോടെ ധ്യാനിക്കുക. നിങ്ങൾ സുവാർത്തയോട്‌ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു എന്ന വസ്‌തുത തന്നെ ദൈവാനുഗ്രഹത്തിന്റെ തെളിവാണ്‌. യേശു തന്റെ പിതാവിനോട്‌ പിൻവരുന്ന പ്രകാരം പ്രാർഥിച്ചപ്പോൾ അതു സൂചിപ്പിക്കുകയുണ്ടായി: “പിതാവേ, സ്വർഗ്ഗത്തിന്നും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറെച്ചു ശിശുക്കൾക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാൻ നിന്നെ വാഴ്‌ത്തുന്നു.” (മത്തായി 11:25) മീൻപിടുത്തക്കാർക്കും നികുതി പിരിവുകാർക്കും യേശുവിന്റെ പഠിപ്പിക്കലിന്റെ അർഥം പിടികിട്ടി. എന്നാൽ ഉന്നത വിദ്യാഭ്യാസമുള്ള മത നേതാക്കന്മാർക്ക്‌ അതു മനസ്സിലായില്ല. യേശു കൂടുതലായി ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) നിങ്ങൾ ബൈബിൾ അറിയാൻ ഇടവന്നിരിക്കുന്നെങ്കിൽ, അതിലെ പഠിപ്പിക്കലുകൾ വിശ്വസിക്കുകയും പിൻപറ്റുകയും ചെയ്യുന്നെങ്കിൽ, അത്‌ യഹോവ നിങ്ങളെ ആകർഷിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്‌. അത്‌ ആനന്ദിക്കുന്നതിനുള്ള കാരണമാണ്‌.

12. ബൈബിൾ ഏതെല്ലാം വിധങ്ങളിൽ പ്രബുദ്ധത പ്രദാനം ചെയ്യുന്നു?

12 നമ്മെ സ്വതന്ത്രരാക്കുന്ന സത്യങ്ങൾ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്നു, അത്‌ പ്രബുദ്ധത പ്രദാനം ചെയ്യുന്നു. ബൈബിൾ പരിജ്ഞാനം അനുസരിച്ചു ജീവിക്കുന്നവർ, കോടിക്കണക്കിന്‌ ആളുകളുടെ ജീവിതത്തിൽ ആധിപത്യം പുലർത്തുന്ന അന്ധവിശ്വാസങ്ങളിൽനിന്നും തെറ്റായ പഠിപ്പിക്കലുകളിൽ നിന്നും അജ്ഞതയിൽനിന്നും സ്വതന്ത്രരാക്കപ്പെടുന്നു. ഉദാഹരണത്തിന്‌, ആത്മാവിനെ സംബന്ധിച്ച സത്യം അറിയുന്നത്‌ മരിച്ചവർക്കു നമ്മെ ഉപദ്രവിക്കാൻ കഴിയുമെന്നോ മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ യാതന അനുഭവിക്കുകയാണെന്നോ ഉള്ള ഏതൊരു ഭയത്തിൽനിന്നും നമ്മെ വിടുവിക്കുന്നു. ദുഷ്ട ദൂതന്മാരെ കുറിച്ചുള്ള സത്യം അറിയുന്നത്‌ ആത്മവിദ്യയുടെ അപകടങ്ങൾ ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. പുനരുത്ഥാനത്തെ സംബന്ധിച്ച പഠിപ്പിക്കൽ പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിരിക്കുന്നവർക്ക്‌ സാന്ത്വനമേകുന്നു. (യോഹന്നാൻ 11:25) ബൈബിൾ പ്രവചനങ്ങൾ, കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നു കാണിച്ചു തരുകയും ഭാവിയെ സംബന്ധിച്ച ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ തീർച്ചയായും നിവൃത്തിയേറുമെന്ന്‌ നമുക്ക്‌ ഉറപ്പു നൽകുകയും ചെയ്യുന്നു. കൂടാതെ അവ എന്നേക്കും ജീവിക്കുന്നതിനുള്ള നമ്മുടെ പ്രത്യാശയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.

13. ദൈവവചനം അനുസരിക്കുന്നത്‌ നമുക്കു ശാരീരികമായി പ്രയോജനം കൈവരുത്തുന്നത്‌ എങ്ങനെ?

13 ബൈബിളിലെ ദൈവിക തത്ത്വങ്ങൾ, ശാരീരിക പ്രയോജനങ്ങൾ കൈവരുത്തുന്ന വിധത്തിൽ ജീവിതം നയിക്കാൻ നമ്മെ പഠിപ്പിക്കുന്നു. ഉദാഹരണത്തിന്‌, പുകയിലയുടെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം പോലെയുള്ള, നമ്മുടെ ശരീരത്തെ ദുഷിപ്പിക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ നാം പഠിക്കുന്നു. അമിത മദ്യപാനം നാം ഒഴിവാക്കുന്നു. (2 കൊരിന്ത്യർ 7:1) ദൈവത്തിന്റെ ധാർമിക നിയമങ്ങളോടുള്ള അനുസരണം ലൈംഗികമായി പകരുന്ന രോഗങ്ങളിൽനിന്ന്‌ ഒരു സംരക്ഷണമായി ഉതകുന്നു. (1 കൊരിന്ത്യർ 6:18) പണസ്‌നേഹം ഒഴിവാക്കാനുള്ള ദൈവത്തിന്റെ ബുദ്ധിയുപദേശം അനുസരിക്കുക വഴി പണത്തിനു പിന്നാലെ പരക്കം പായുന്ന പലർക്കും സംഭവിക്കുന്നതുപോലെ നമുക്കു മനസ്സമാധാനം നഷ്ടപ്പെടുന്നില്ല. (1 തിമൊഥെയൊസ്‌ 6:10) ദൈവവചനം നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കിയതു നിമിത്തം ഏതെല്ലാം വിധങ്ങളിലുള്ള ശാരീരിക പ്രയോജനങ്ങളാണ്‌ നിങ്ങൾക്ക്‌ ഉണ്ടായിരിക്കുന്നത്‌?

14. പരിശുദ്ധാത്മാവ്‌ നമ്മുടെ ജീവിതത്തിൽ എന്തു സ്വാധീനമാണു ചെലുത്തുന്നത്‌?

14 ദൈവവചന പ്രകാരം ജീവിക്കുമ്പോൾ നമുക്ക്‌ യഹോവയുടെ പരിശുദ്ധാത്മാവ്‌ ലഭിക്കുന്നു. കരുണ, മനസ്സലിവ്‌ തുടങ്ങിയ ആകർഷകമായ ഗുണങ്ങൾ സവിശേഷതയായുള്ള ക്രിസ്‌തുസമാന വ്യക്തിത്വം നാം നട്ടുവളർത്തുന്നു. (എഫെസ്യർ 4:24, 32) ദൈവാത്മാവ്‌ നമ്മിൽ അതിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം എന്നിവ ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. (ഗലാത്യർ 5:22, 23) ഈ ഗുണങ്ങൾ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള മറ്റാളുകളുമായി സന്തോഷപ്രദവും അർഥപൂർണവുമായ ബന്ധങ്ങൾ ഉണ്ടായിരിക്കുന്നതിനു സഹായിക്കുന്നു. ക്ലേശങ്ങളെ ചങ്കുറപ്പോടെ നേരിടുന്നതിനു നമ്മെ സഹായിക്കുന്ന ഉൾക്കരുത്ത്‌ നാം നേടുന്നു. പരിശുദ്ധാത്മാവ്‌ നിങ്ങളുടെ ജീവിതത്തിൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്തിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ നിങ്ങൾ തിരിച്ചറിയുന്നുവോ?

15. നാം നമ്മുടെ ജീവിതത്തെ യഹോവയുടെ ഹിതത്തിനു ചേർച്ചയിലാക്കുമ്പോൾ അത്‌ നമുക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തുന്നു?

15 നാം ജീവിതത്തെ യഹോവയുടെ ഹിതത്തിനു ചേർച്ചയിലാക്കുമ്പോൾ അവനുമായുള്ള നമ്മുടെ ബന്ധം കരുത്തുറ്റത്‌ ആയിത്തീരുന്നു. അവൻ നമ്മെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന നമ്മുടെ ബോധ്യം ഒന്നിനൊന്ന്‌ വർധിക്കുന്നു. ദുഷ്‌കര നാളുകളിൽ അവൻ നമ്മെ തുണയ്‌ക്കുന്നുവെന്ന്‌ അനുഭവത്തിലൂടെ നാം മനസ്സിലാക്കുന്നു. (സങ്കീർത്തനം 18:18) നമ്മുടെ പ്രാർഥനകൾ അവൻ യഥാർഥമായും കേൾക്കുന്നുണ്ടെന്ന്‌ നാം തിരിച്ചറിയുന്നു. (സങ്കീർത്തനം 65:2) അവന്റെ മാർഗനിർദേശം നമുക്കു പ്രയോജനം ചെയ്യുമെന്ന ഉറപ്പോടെ നാം അതിൽ ആശ്രയിക്കാൻ പഠിക്കുന്നു. ദൈവം തക്കസമയത്ത്‌ തന്റെ വിശ്വസ്‌തരെ പൂർണതയിലേക്കു വരുത്തുമെന്നും അവർക്കു നിത്യജീവൻ എന്ന കൃപാവരം അഥവാ സമ്മാനം നൽകുമെന്നും ഉള്ള അത്ഭുത പ്രത്യാശയും നമുക്കുണ്ട്‌. (റോമർ 6:23) “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 4:8) യഹോവയോട്‌ അടുത്തു ചെന്നതു നിമിത്തം അവനുമായുള്ള നിങ്ങളുടെ ബന്ധം കരുത്തുറ്റത്‌ ആയിത്തീർന്നിരിക്കുന്നുവെന്ന്‌ നിങ്ങൾക്കു തോന്നിയിട്ടുണ്ടോ?

അതുല്യമായ നിധി

16. ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികൾ എന്തു മാറ്റങ്ങൾ വരുത്തി?

16 ഒന്നാം നൂറ്റാണ്ടിലെ ആത്മാഭിഷിക്ത ക്രിസ്‌ത്യാനികളിൽ ചിലർ ഒരുകാലത്ത്‌ ദുർന്നടപ്പുകാരും വ്യഭിചാരികളും സ്വയഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും വാവിഷ്‌ഠാണക്കാരും പിടിച്ചുപറിക്കാരും ആയിരുന്നെന്ന്‌ പൗലൊസ്‌ അവരെ ഓർമിപ്പിച്ചു. (1 കൊരിന്ത്യർ 6:9-11) വലിയ മാറ്റങ്ങൾ വരുത്താൻ ബൈബിൾ സത്യം അവരെ പ്രേരിപ്പിച്ചു; അവർ ‘കഴുകി ശുദ്ധീകരിക്ക’പ്പെട്ടു. സ്വാതന്ത്ര്യം നേടിത്തരുന്ന ബൈബിൾ സത്യങ്ങൾ മനസ്സിലാക്കിയില്ലായിരുന്നെങ്കിൽ നിങ്ങളുടെ ജീവിതം എങ്ങനെയാകുമായിരുന്നു എന്നു സങ്കൽപ്പിച്ചുനോക്കുക. തീർച്ചയായും സത്യം അതുല്യമായ ഒരു നിധി തന്നെയാണ്‌. യഹോവ നമ്മോട്‌ ആശയവിനിമയം നടത്തുന്നതിൽ നാം എത്ര സന്തുഷ്ടരാണ്‌!

17. യഹോവയുടെ സാക്ഷികൾ ക്രിസ്‌തീയ യോഗങ്ങളിൽ ആത്മീയമായി പോഷിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

17 കൂടാതെ, നാനാ വംശങ്ങളിൽ പെട്ടവർ അടങ്ങിയ നമ്മുടെ സഹോദരവർഗത്തോടുള്ള ബന്ധത്തിൽ നാം ആസ്വദിക്കുന്ന അനുഗ്രഹത്തെ കുറിച്ചു ചിന്തിക്കുക. “വിശ്വസ്‌തനും വിവേകിയുമായ അടിമ” തക്കസമയത്ത്‌ ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു, നിരവധി ഭാഷകളിലുള്ള ബൈബിളുകളും മാസികകളും മറ്റു പ്രസിദ്ധീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. (മത്തായി 24:45-47, NW) 2000-ാം ആണ്ടിലെ സഭായോഗങ്ങളിൽ പല രാജ്യങ്ങളിലും ഉള്ള യഹോവയുടെ സാക്ഷികൾ എബ്രായ തിരുവെഴുത്തുകളിലെ എട്ടു വലിയ പുസ്‌തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ പുനരവലോകനം ചെയ്‌തു. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ ചർച്ചചെയ്യപ്പെട്ടിരിക്കുന്ന 40 ബൈബിൾ കഥാപാത്രങ്ങളുടെ ജീവിതത്തെ കുറിച്ച്‌ അവർ ധ്യാനിച്ചു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകത്തിന്റെ ഏതാണ്ട്‌ നാലിലൊന്നു ഭാഗവും ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ ഏതാണ്ട്‌ മുഴുവൻ ഭാഗവും അവർ പരിചിന്തിക്കുകയുണ്ടായി. വീക്ഷാഗോപുരം മാസികയിലെ 52 അധ്യയന ലേഖനങ്ങൾക്കു പുറമേ 36 മറ്റു ലേഖനങ്ങളും അവർ പരിചിന്തിച്ചു. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 12 ലക്കങ്ങളും വ്യത്യസ്‌ത ബൈബിൾ വിഷയങ്ങളെ ആസ്‌പദമാക്കി വാരം തോറും നടത്തപ്പെട്ട പരസ്യ പ്രസംഗങ്ങളും യഹോവയുടെ ജനത്തിന്‌ കൂടുതലായ പോഷണം നൽകി. എത്ര സമൃദ്ധമായ അളവിലുള്ള ആത്മീയ പരിജ്ഞാനമാണ്‌ ലഭ്യമായിരിക്കുന്നത്‌!

18. ക്രിസ്‌തീയ സഭയ്‌ക്കുള്ളിൽ നമുക്ക്‌ ഏതെല്ലാം വിധങ്ങളിലുള്ള സഹായം ലഭിക്കുന്നു?

18 ലോകമെമ്പാടുമായി, 91,000-ത്തിലധികം സഭകൾ യോഗങ്ങളിലൂടെയും സഹവാസത്തിലൂടെയും പിന്തുണയും പ്രോത്സാഹനവും പ്രദാനം ചെയ്യുന്നു. ആത്മീയമായി നമ്മെ സഹായിക്കാൻ മനസ്സൊരുക്കമുള്ള പക്വതയുള്ള സഹ ക്രിസ്‌ത്യാനികളുടെ പിന്തുണയും നാം ആസ്വദിക്കുന്നു. (എഫെസ്യർ 4:11-13) അതേ, സത്യത്തിന്റെ പരിജ്ഞാനം സ്വീകരിച്ചതിലൂടെ നമുക്ക്‌ അനേകം പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു. യഹോവയെ അറിയുന്നതും അവനെ സേവിക്കുന്നതും സന്തോഷകരമായ ഒരു അനുഭവമാണ്‌. “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ [“സന്തുഷ്ടർ,” NW]” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ എത്രയോ സത്യമാണ്‌!​—⁠സങ്കീർത്തനം 144:⁠15.

[നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌തീയ പൂർവ കാലങ്ങളിൽ യഹോവ ആരോടെല്ലാം ആശയവിനിമയം നടത്തി?

• ഒന്നാം നൂറ്റാണ്ടിലും അതുപോലെതന്നെ ആധുനിക നാളുകളിലും ആത്മീയ പ്രകാശത്തിന്റെ ശോഭ വർധിച്ചത്‌ എങ്ങനെ?

• ദൈവ പരിജ്ഞാന പ്രകാരം ജീവിക്കുന്നതു കൊണ്ടുള്ള അനുഗ്രഹങ്ങൾ എന്തെല്ലാം?

• ദൈവ പരിജ്ഞാനത്തിൽ നാം ആനന്ദിക്കുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[8, 9 പേജിലെ ചിത്രങ്ങൾ]

യഹോവ മോശെയെയും നോഹയെയും അബ്രാഹാമിനെയും തന്റെ ഹിതം അറിയിച്ചു

[9-ാം പേജിലെ ചിത്രം]

നമ്മുടെ നാളിൽ യഹോവ തന്റെ വചനത്തിന്മേൽ പ്രകാശം ചൊരിഞ്ഞിരിക്കുന്നു

[10-ാം പേജിലെ ചിത്രം]

നാനാ വംശങ്ങളിൽ പെട്ടവർ അടങ്ങിയ നമ്മുടെ സഹോദരവർഗത്തോടുള്ള ബന്ധത്തിൽ നാം ആസ്വദിക്കുന്ന അനുഗ്രഹത്തെ കുറിച്ചു ചിന്തിക്കുക!