കണ്ടുമുട്ടാൻ പ്രയാസമുള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കൽ
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
കണ്ടുമുട്ടാൻ പ്രയാസമുള്ളവരുടെ പക്കൽ സുവാർത്ത എത്തിക്കൽ
കഴിയുന്നത്ര ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിക്കാൻ യഹോവയുടെ സാക്ഷികൾ കഠിനമായി യത്‌നിക്കുന്നു. വീടുകളിൽ സാധാരണ കണ്ടുമുട്ടാൻ കഴിയാത്തവരുമായി സുവാർത്ത പങ്കുവെക്കാൻ ചിലപ്പോൾ സാധാരണയിൽ കവിഞ്ഞ ശ്രമം ആവശ്യമായി വരുന്നു. (മർക്കൊസ് 13:10) ഇതിനോടുള്ള ബന്ധത്തിൽ, ഒരു തെക്കേ അമേരിക്കൻ രാജ്യത്തെ ഒരു പ്രത്യേക പയനിയറിന്റെ അനുഭവം പരിചിന്തിക്കുക.
“ഒരു ദിവസം, എന്റെയും ഭാര്യയുടെയും നിയമിത പ്രദേശത്ത് സ്റ്റേറ്റ് ഗവർണർ സന്ദർശിക്കാൻ എത്തുന്നതായി ഞാൻ മനസ്സിലാക്കി. അപൂർവമായി മാത്രം വീട്ടിൽ കാണുന്ന ആളായതിനാൽ ഞാൻ അദ്ദേഹത്തിന് ഒരു കത്തെഴുതി. അതോടൊപ്പം ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയും ദൈവത്തിനുവേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്നീ പുസ്‌തകങ്ങളും ഉൾപ്പെടെ നിരവധി ബൈബിൾ പ്രസിദ്ധീകരണങ്ങളും അടക്കം ചെയ്‌തു. ഓരോ പ്രസിദ്ധീകരണത്തിന്റെയും ഉദ്ദേശ്യവും ഞാൻ കത്തിൽ വ്യക്തമാക്കിയിരുന്നു.
ആ പ്രസിദ്ധീകരണങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം അറിയാൻ താത്‌പര്യം ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ നേരിൽ കാണാനുള്ള അനുവാദവും ഞാൻ ചോദിച്ചിരുന്നു. ഏതാനും ആഴ്‌ചകൾക്കു ശേഷം എനിക്ക് അദ്ദേഹത്തെ കാണാനുള്ള അനുവാദം ലഭിച്ചു. പോകുമ്പോൾ യഹോവയുടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സംഘടന എന്ന വീഡിയോയുടെ ഒരു കോപ്പിയും ഞാൻ കരുതിയിരുന്നു. ആ കൂടിക്കാഴ്‌ച രണ്ടു മണിക്കൂർ നീണ്ടുനിന്നു. ഗവർണറോടൊപ്പം ആ വീഡിയോ കണ്ടശേഷം ഞാൻ അദ്ദേഹത്തോട് അതേ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: ‘നിങ്ങളുടേതു പോലുള്ള മറ്റൊരു സംഘടനയും ഈ ഭൂമിയിൽ ഇല്ല. എന്റെ ഗവൺമെന്റ്-പദ്ധതികൾ പൂർത്തീകരിക്കാൻ സഹായത്തിന് നിങ്ങളെ പോലുള്ള ആളുകൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്നു ഞാൻ ആശിക്കുന്നു!’ നമ്മുടെ സംഘടനയുടെ ലോകാസ്ഥാനത്ത് ഞാൻ എപ്പോഴെങ്കിലും പോയിട്ടുണ്ടോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ഞങ്ങളുടെ ലോകാസ്ഥാനം സന്ദർശിക്കുക എന്നത് 14 വയസ്സു മുതലുള്ള എന്റെ ഒരു മോഹമാണെങ്കിലും എനിക്ക് ഇതുവരെ അതിന് അവസരം കിട്ടിയിട്ടില്ല എന്നു ഞാൻ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം കൈവരിക്കാൻ ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അത്. ഒരു നിമിഷം അദ്ദേഹം എന്നെ സൂക്ഷിച്ചുനോക്കി. എന്നിട്ട്, ആ അവസരം എനിക്കു ലഭിക്കാൻ താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിനു വേണ്ട നിയമനടപടികൾ എല്ലാം അദ്ദേഹം ചെയ്‌തുതന്നു, കൂടാതെ ഞങ്ങളുടെ യാത്രയ്‌ക്കുള്ള വിമാന ടിക്കറ്റുകളും അദ്ദേഹം സമ്മാനമായി നൽകി!
“ആ ഗവർണർക്ക് ഇപ്പോൾ പതിവായി വീക്ഷാഗോപുരം, ഉണരുക! മാസികകൾ ലഭിക്കുന്നുണ്ട്. താമസിയാതെ അദ്ദേഹവുമൊത്ത് ഒരു ബൈബിൾ അധ്യയനം തുടങ്ങാൻ സാധിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.”