‘നിനക്കു കണ്ണിൽ എഴുതാനുള്ള ലേപം’
‘നിനക്കു കണ്ണിൽ എഴുതാനുള്ള ലേപം’
ഒന്നാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിലുണ്ടായിരുന്ന ലവൊദിക്യയിലെ ക്രിസ്‌തീയ സഭയ്‌ക്കുള്ളതായിരുന്നു യേശുക്രിസ്‌തുവിന്റെ ഈ ഔഷധവിധി.
യേശു പറഞ്ഞു: ‘നിനക്കു കാഴ്‌ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപം വിലെക്കു വാങ്ങുവിൻ.’ ഇവിടെ ചികിത്സ ആവശ്യമായിരുന്നത് അക്ഷരീയ നേത്രരോഗത്തിന് ആയിരുന്നില്ല, പിന്നെയോ ആത്മീയ അന്ധതയ്‌ക്ക് ആയിരുന്നു. സമ്പദ്‌സമൃദ്ധമായ ലവൊദിക്യ നഗരത്തിലെ പ്രബലമായ മനോഭാവം അവിടത്തെ ക്രിസ്‌ത്യാനികളെയും സ്വാധീനിച്ചിരുന്നു. അങ്ങനെ അവർ തങ്ങളുടെ യഥാർഥ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ച് ഉദാസീനരായിത്തീർന്നിരുന്നു.
അവരുടെ കാഴ്‌ചശക്തി വികലമാകാൻ ഇടയാക്കിയ ഈ കാരണത്തെ കുറിച്ച് വിവരിക്കവേ യേശു ഇങ്ങനെ പറഞ്ഞു: ‘ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിന്നും മുട്ടില്ല എന്നു [നീ] പറഞ്ഞിരിക്കുന്നു, [എന്നാൽ] നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് [നീ] അറിയാതിരിക്കുന്നു.’ പ്രസ്‌തുത അവസ്ഥ അവർക്ക് അറിയില്ലായിരുന്നെങ്കിലും, ആ സഭയിലെ അംഗങ്ങൾക്ക് സുഖപ്പെടുത്തുന്ന ‘നേത്രലേപം’ ആവശ്യമായിരുന്നു. യേശുക്രിസ്‌തുവിന്റെ പ്രബോധനത്തിനും ശിക്ഷണത്തിനും കീഴ്‌പെടുന്നതിനാൽ മാത്രമേ അതു ലഭിക്കുമായിരുന്നുള്ളൂ. ‘എന്നോടു വിലെക്കു വാങ്ങുവിൻ’ എന്ന് യേശു പറഞ്ഞു.—വെളിപ്പാടു 3:17, 18.
ലവൊദിക്യയിലെ ആ ക്രിസ്‌ത്യാനികളെ പോലെ, ഇന്നത്തെ സത്യക്രിസ്‌ത്യാനികളും തങ്ങൾ ജീവിക്കുന്ന ഭൗതികാസക്തവും സുഖലോലുപവുമായ ചുറ്റുപാടുകൾ ഒരുപക്ഷേ അറിയാതെ പോലും, തങ്ങളെ മോശമായി സ്വാധീനിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം. ആത്മീയമായി ആരോഗ്യകരമായ ഒരു വീക്ഷണം നിലനിറുത്താനുള്ള ഔഷധവിധി പിൻവരുന്ന ഉദ്‌ബോധനത്തിൽ കാണാം: ‘നിനക്കു കാഴ്‌ച ലഭിക്കേണ്ടതിനു കണ്ണിൽ എഴുതുവാൻ ലേപം [യേശുവിൽനിന്ന്] വിലെക്കു വാങ്ങുവിൻ.’
ഈ ‘നേത്രലേപം’ വിലയ്‌ക്കു വാങ്ങേണ്ടതാണെന്ന കാര്യം ശ്രദ്ധിക്കുക. അതേ, ഒരു വില ഉൾപ്പെട്ടിരിക്കുന്നു. ദൈവവചനം പഠിക്കാനും അതേക്കുറിച്ചു ധ്യാനിക്കാനും സമയം ചെലവഴിക്കേണ്ടതുണ്ട്. സങ്കീർത്തനക്കാരൻ നമുക്ക് ഉറപ്പു നൽകുന്നതു പോലെ ആ വചനം ‘നിർമ്മലമാണ്; അത് [ആത്മീയ] കണ്ണുകളെ പ്രകാശിപ്പിക്കുന്നു.’—സങ്കീർത്തനം 19:8.