വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം സ്‌നേഹിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ?

ദൈവം സ്‌നേഹിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ?

ദൈവം സ്‌നേഹിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ?

“എന്റെ കല്‌പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്‌നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവു സ്‌നേഹിക്കുന്നു.”​—⁠യോഹന്നാൻ 14:⁠21.

1, 2. (എ) യഹോവ മനുഷ്യവർഗത്തോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ? (ബി) പൊ.യു. 33 നീസാൻ 14-നു രാത്രി യേശു എന്ത്‌ ഏർപ്പെടുത്തി?

യഹോവ തന്റെ മനുഷ്യ സൃഷ്ടിയെ സ്‌നേഹിക്കുന്നു. ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു അവനെ നൽകത്തക്കവിധം’ ദൈവം മനുഷ്യവർഗത്തെ അത്രയധികം സ്‌നേഹിച്ചിരിക്കുന്നു. (യോഹന്നാൻ 3:16) ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാനുള്ള സമയം അടുത്തുവരവേ, യഹോവ ‘നമ്മെ സ്‌നേഹിക്കുകയും തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയയ്‌ക്കുകയും’ ചെയ്‌തു എന്ന ബോധ്യം സത്യക്രിസ്‌ത്യാനികൾക്ക്‌ മുമ്പെന്നത്തെക്കാൾ അധികമായി ഉണ്ടായിരിക്കേണ്ടതാണ്‌.​—⁠1 യോഹന്നാൻ 4:⁠10.

2 ഈജിപ്‌തിൽനിന്നുള്ള ഇസ്രായേല്യരുടെ വിടുതലിനെ അനുസ്‌മരിപ്പിക്കുന്ന പെസഹ ആഘോഷിക്കാനായി പൊ.യു. 33 നീസാൻ 14-നു രാത്രി യേശുവും അവന്റെ 12 അപ്പൊസ്‌തലന്മാരും യെരൂശലേമിലെ ഒരു മാളികമുറിയിൽ കൂടിവന്നു. (മത്തായി 26:17-20) ഈ യഹൂദ ഉത്സവം ആഘോഷിച്ചശേഷം, യേശു യൂദാ ഈസ്‌കര്യോത്തായെ അവിടെനിന്നു പറഞ്ഞയയ്‌ക്കുകയും തുടർന്ന്‌, ക്രിസ്‌തുവിന്റെ മരണത്തിന്റെ ക്രിസ്‌തീയ സ്‌മാരകം ആയിത്തീരാനുള്ള ഒരു സ്‌മാരക അത്താഴം ഏർപ്പെടുത്തുകയും ചെയ്‌തു. * പുളിപ്പില്ലാത്ത അപ്പവും ചുവന്ന വീഞ്ഞും തന്റെ ഭൗതിക ശരീരത്തെയും രക്തത്തെയും പ്രതീകപ്പെടുത്തുന്ന ചിഹ്നങ്ങളായി ഉപയോഗിച്ചുകൊണ്ട്‌ യേശു ശേഷിച്ച 11 അപ്പൊസ്‌തലന്മാരെ ആ സന്ധ്യാഭക്ഷണത്തിൽ പങ്കെടുപ്പിച്ചു. ആ സന്ദർഭത്തിൽ യേശു ചെയ്‌ത കാര്യങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾ മത്തായി, മർക്കൊസ്‌, ലൂക്കൊസ്‌ എന്നിവരുടെ സമാനസുവിശേഷ വിവരണങ്ങളിലും ‘കർത്താവിന്റെ അത്താഴം’ എന്ന്‌ അതിനെ വിശേഷിപ്പിച്ച അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതിയ ലേഖനത്തിലും അടങ്ങിയിരിക്കുന്നു.​—⁠1 കൊരിന്ത്യർ 11:20; മത്തായി 26:26-28; മർക്കൊസ്‌ 14:22-25; ലൂക്കൊസ്‌ 22:19, 20.

3. മാളികമുറിയിൽ ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അവസാന മണിക്കൂറുകളെ കുറിച്ചുള്ള യോഹന്നാൻ അപ്പൊസ്‌തലന്റെ വിവരണം ഏതു വിധങ്ങളിൽ മറ്റുള്ളവയിൽനിന്നു ഭിന്നമായിരിക്കുന്നു?

3 അപ്പവും വീഞ്ഞും കൈമാറുന്നതിനെ കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ തന്റെ സുവിശേഷത്തിൽ പ്രതിപാദിച്ചിട്ടില്ലെന്നുള്ളതു ശ്രദ്ധേയമാണ്‌. അവൻ തന്റെ സുവിശേഷ വിവരണം എഴുതിയപ്പോഴേക്കും (ഏതാണ്ട്‌ പൊ.യു. 98-ൽ) ഈ നടപടി ആദിമ ക്രിസ്‌ത്യാനികൾക്കിടയിൽ സുസ്ഥാപിതമായി കഴിഞ്ഞിരുന്നു എന്നതായിരിക്കാം അതിനു കാരണം. (1 കൊരിന്ത്യർ 11:23-26) എന്നാൽ, തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തുന്നതിനു തൊട്ടു മുമ്പും അതുപോലെ അതു കഴിഞ്ഞ ഉടനെയും യേശു പറയുകയും പ്രവർത്തിക്കുകയും ചെയ്‌ത കാര്യങ്ങളെ കുറിച്ചുള്ള ചില മർമപ്രധാന വിവരങ്ങൾ ദൈവനിശ്വസ്‌തമായി യോഹന്നാൻ മാത്രമാണ്‌ നൽകുന്നത്‌. യോഹന്നാന്റെ സുവിശേഷത്തിലെ അഞ്ച്‌ അധ്യായങ്ങൾതന്നെ പുളകപ്രദമായ ഈ വിവരണങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്നു. ദൈവം ഏതുതരം വ്യക്തികളെയാണു സ്‌നേഹിക്കുന്നത്‌ എന്ന്‌ അവ വ്യക്തമാക്കുന്നു. യോഹന്നാൻ 13 മുതൽ 17 വരെയുള്ള അധ്യായങ്ങൾ നമുക്കു പരിശോധിക്കാം.

യേശുവിന്റെ മാതൃകാ സ്‌നേഹത്തിൽനിന്നു പഠിക്കുക

4. (എ) യേശു സ്‌മാരകം ഏർപ്പെടുത്തിയപ്പോൾ, ശിഷ്യന്മാരുമൊത്തുള്ള അവന്റെ കൂടിക്കാഴ്‌ചയുടെ പ്രമുഖ പ്രതിപാദ്യവിഷയം യോഹന്നാൻ ഊന്നിപ്പറഞ്ഞത്‌ എങ്ങനെ? (ബി) യഹോവ യേശുവിനെ സ്‌നേഹിക്കുന്നതിന്റെ ഒരു പ്രമുഖ കാരണം എന്താണ്‌?

4 തന്റെ അനുഗാമികൾക്കുള്ള യേശുവിന്റെ വിടവാങ്ങൽ ബുദ്ധിയുപദേശം അടങ്ങിയ ഈ അധ്യായങ്ങളിലെ ഒരു പ്രമുഖ പ്രതിപാദ്യ വിഷയം സ്‌നേഹമാണ്‌. ‘സ്‌നേഹം’ എന്ന വാക്കിന്റെ വിവിധ രൂപങ്ങൾ 31 പ്രാവശ്യം അവയിൽ പ്രത്യക്ഷപ്പെടുന്നു. തന്റെ പിതാവിനോടും ശിഷ്യന്മാരോടുമുള്ള യേശുവിന്റെ അഗാധമായ സ്‌നേഹം ഈ അധ്യായങ്ങളിലേതു പോലെ മറ്റൊരിടത്തും ഇത്ര വ്യക്തമായി പ്രതിപാദിച്ചിട്ടില്ല. യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങളിലൊക്കെയും അവന്‌ യഹോവയോടുള്ള സ്‌നേഹം ഏറെ ദൃശ്യമാണെങ്കിലും “ഞാൻ പിതാവിനെ സ്‌നേഹിക്കുന്നു” എന്ന്‌ യേശു തുറന്നു പ്രഖ്യാപിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്‌ യോഹന്നാൻ മാത്രമാണ്‌. (യോഹന്നാൻ 14:31) യഹോവ തന്നെ സ്‌നേഹിക്കുന്നുവെന്നും യേശു പറഞ്ഞു, അത്‌ എന്തുകൊണ്ടാണെന്നും അവൻ വ്യക്തമാക്കി. അവൻ ഇങ്ങനെ പറഞ്ഞു: “പിതാവു എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു; എന്റെ സ്‌നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്‌പനകൾ പ്രമാണിച്ചു അവന്റെ സ്‌നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും.” (യോഹന്നാൻ 15:9, 10) അതേ, യഹോവ തന്റെ പുത്രനെ സ്‌നേഹിക്കുന്നത്‌ അവന്റെ സമ്പൂർണമായ അനുസരണം നിമിത്തമാണ്‌. യേശുക്രിസ്‌തുവിന്റെ അനുഗാമികൾക്കുള്ള എത്ര നല്ല ഒരു പാഠം!

5. യേശു ശിഷ്യന്മാരോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ?

5 അപ്പൊസ്‌തലന്മാരുമൊത്തുള്ള യേശുവിന്റെ അവസാന കൂടിക്കാഴ്‌ചയെ കുറിച്ചുള്ള വിവരണത്തിന്റെ തുടക്കത്തിൽത്തന്നെ യേശുവിന്‌ അവന്റെ അനുഗാമികളോടുള്ള അഗാധമായ സ്‌നേഹത്തെ കുറിച്ച്‌ യോഹന്നാൻ എടുത്തുപറയുന്നു. യോഹന്നാൻ ഇങ്ങനെ വിവരിക്കുന്നു: “പെസഹപെരുനാളിന്നു മുമ്പെ താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നു എന്നു യേശു അറിഞ്ഞിട്ടു, ലോകത്തിൽ തനിക്കുള്ളവരെ സ്‌നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്‌നേഹിച്ചു.” (യോഹന്നാൻ 13:1) ആ അവിസ്‌മരണീയ സന്ധ്യാവേളയിൽ, സ്‌നേഹപൂർവം മറ്റുള്ളവരെ സേവിക്കേണ്ടതിനെ കുറിച്ചുള്ള അമൂല്യമായ ഒരു സാരോപദേശപാഠം അവൻ ശിഷ്യന്മാർക്കു നൽകി. അവൻ അവരുടെ പാദങ്ങൾ കഴുകി. യേശുവിന്റെയും തങ്ങളുടെ സഹോദരന്മാരുടെയും പാദങ്ങൾ കഴുകാൻ അവർ ഓരോരുത്തരും മനസ്സൊരുക്കം കാണിക്കേണ്ടിയിരുന്നെങ്കിലും അവർ അങ്ങനെ ചെയ്‌തില്ല. ആ എളിയ സേവനത്തിനുശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: “കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.” (യോഹന്നാൻ 13:14, 15) തങ്ങളുടെ സഹോദരങ്ങളെ സേവിക്കാൻ സത്യക്രിസ്‌ത്യാനികൾ മനസ്സൊരുക്കവും സന്തോഷവും ഉള്ളവർ ആയിരിക്കണം.​—⁠മത്തായി 20:26, 27, NW, അടിക്കുറിപ്പ്‌; യോഹന്നാൻ 13:​17, NW.

പുതിയ കൽപ്പന പ്രമാണിക്കുക

6, 7. (എ) യേശു സ്‌മാരകം ഏർപ്പെടുത്തിയതു സംബന്ധിച്ച എന്തു സുപ്രധാന വിശദാംശം യോഹന്നാൻ നൽകുന്നു? (ബി) ശിഷ്യന്മാർക്ക്‌ യേശു എന്തു പുതിയ കൽപ്പന നൽകി, അതു പുതിയത്‌ ആയിരിക്കുന്നത്‌ എങ്ങനെ?

6 നീസാൻ 14-നു രാത്രി മാളികമുറിയിൽ നടന്ന കാര്യങ്ങളെ കുറിച്ചുള്ള യോഹന്നാന്റെ വിവരണം മാത്രമേ യൂദാ ഈസ്‌കര്യോത്താ അവിടം വിട്ടു പോയതായി പറയുന്നുള്ളൂ. (യോഹന്നാൻ 13:21-30) സുവിശേഷ വിവരണങ്ങൾ എല്ലാം ഒത്തുനോക്കുമ്പോൾ, ആ ഒറ്റുകാരൻ അവിടെനിന്നു പോയ ശേഷം മാത്രമാണ്‌ യേശു തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയത്‌ എന്നു കാണാനാകും. പിന്നെ അവൻ തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോടു ദീർഘനേരം സംസാരിച്ചു, നിരവധി ബുദ്ധിയുപദേശങ്ങളും നിർദേശങ്ങളും അവർക്കു നൽകി. നാം സ്‌മാരകത്തിൽ പങ്കെടുക്കാനായി ഒരുങ്ങവേ, യേശു ആ സന്ദർഭത്തിൽ സംസാരിച്ച കാര്യങ്ങളിൽ നാം അതീവ താത്‌പര്യം എടുക്കേണ്ടതാണ്‌; വിശേഷിച്ചും, ദൈവം സ്‌നേഹിക്കുന്നവരിൽ ഒരാളായിരിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നതുകൊണ്ട്‌.

7 തന്റെ മരണത്തിന്റെ സ്‌മാരകം ഏർപ്പെടുത്തിയശേഷം യേശു ശിഷ്യന്മാർക്കു നൽകിയ ആദ്യത്തെ നിർദേശംതന്നെ പുതിയ ഒന്നായിരുന്നു. അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) ഈ കൽപ്പന പുതിയ ഒന്നായിരുന്നത്‌ എന്തുകൊണ്ടാണ്‌? കുറച്ചു കഴിഞ്ഞ്‌ അവൻ ഇങ്ങനെ വ്യക്തമാക്കി: “ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നാകുന്നു എന്റെ കല്‌പന. സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.” (യോഹന്നാൻ 15:12-14എ) ‘കൂട്ടുകാരനെ തങ്ങളെപ്പോലെ തന്നേ സ്‌നേഹിക്കേണം’ എന്ന്‌ മോശൈക ന്യായപ്രമാണം ഇസ്രായേല്യരെ അനുശാസിച്ചിരുന്നു. (ലേവ്യപുസ്‌തകം 19:18) എന്നാൽ യേശുവിന്റെ കൽപ്പനയിൽ അതിലുമധികം ഉൾപ്പെട്ടിരുന്നു. ക്രിസ്‌തു തങ്ങളെ സ്‌നേഹിച്ചതുപോലെ, തങ്ങളുടെ സഹോദരങ്ങൾക്കായി സ്വന്തം ജീവൻതന്നെ ബലികഴിക്കാൻ സന്നദ്ധരായിരുന്നുകൊണ്ട്‌, ക്രിസ്‌ത്യാനികൾ പരസ്‌പരം സ്‌നേഹിക്കേണ്ടിയിരുന്നു.

8. (എ) ആത്മത്യാഗപരമായ സ്‌നേഹത്തിൽ എന്ത്‌ ഉൾപ്പെടുന്നു? (ബി) ഇന്ന്‌ യഹോവയുടെ സാക്ഷികൾ ആത്മത്യാഗപരമായ സ്‌നേഹം പ്രകടമാക്കുന്നത്‌ എങ്ങനെ?

8 സത്യക്രിസ്‌ത്യാനിത്വത്തെ തിരിച്ചറിയിക്കുന്ന അടയാളമായ ഈ ക്രിസ്‌തുസമാന സ്‌നേഹം യഥാർഥത്തിൽ നമ്മിൽ ഉണ്ടോ എന്ന്‌ വ്യക്തിപരമായും ഒരു സഭ എന്ന നിലയിലും വിശകലനം ചെയ്യാനുള്ള അനുയോജ്യ സമയമാണ്‌ സ്‌മാരകകാലം. ആത്മത്യാഗപരമായ അത്തരം സ്‌നേഹം, തന്റെ സഹോദരങ്ങളെ ഒറ്റിക്കൊടുക്കാത്തതിന്റെ പേരിൽ ഒരു ക്രിസ്‌ത്യാനിക്ക്‌ സ്വന്തം ജീവൻ പണയപ്പെടുത്തേണ്ടി വന്നേക്കാമെന്ന്‌​—⁠ചിലപ്പോൾ അങ്ങനെ വന്നിട്ടുണ്ടെന്നും​—⁠അർഥമാക്കുന്നു. എന്നാൽ പലപ്പോഴും അതിൽ, നമ്മുടെ സഹോദരങ്ങളെയും മറ്റുള്ളവരെയും സഹായിക്കാനും സേവിക്കാനുമായി വ്യക്തിപരമായ താത്‌പര്യങ്ങൾ ബലികഴിക്കാനുള്ള നമ്മുടെ മനസ്സൊരുക്കമാണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌. അപ്പൊസ്‌തലനായ പൗലൊസ്‌ ഇക്കാര്യത്തിൽ നല്ല ഒരു മാതൃക ആയിരുന്നു. (2 കൊരിന്ത്യർ 12:15; ഫിലിപ്പിയർ 2:17) തങ്ങളുടെ സഹോദരങ്ങളെയും അയൽക്കാരെയും സഹായിച്ചുകൊണ്ടും സഹമനുഷ്യർക്കു ബൈബിൾ സത്യം എത്തിച്ചുകൊടുക്കാൻ തങ്ങളെത്തന്നെ വിട്ടുകൊടുത്തുകൊണ്ടും യഹോവയുടെ സാക്ഷികൾ പ്രകടമാക്കുന്ന ആത്മത്യാഗ മനോഭാവം നിമിത്തം അവർ ലോകമെമ്പാടും അറിയപ്പെടുന്നു. *​—⁠ഗലാത്യർ 6:⁠10.

നിധിപോലെ കാക്കേണ്ട ബന്ധങ്ങൾ

9. ദൈവവും അവന്റെ പുത്രനുമായി നമുക്കുള്ള അമൂല്യ ബന്ധം കാത്തുസൂക്ഷിക്കുന്നതിന്‌ എന്തു ചെയ്യാൻ നാം സന്തോഷമുള്ളവരാണ്‌?

9 യഹോവയുടെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെയും സ്‌നേഹത്തെക്കാൾ മൂല്യവത്തായ യാതൊന്നും നമുക്കു ലഭിക്കാനില്ല. എന്നാൽ ആ സ്‌നേഹം ലഭിക്കാനും അനുഭവിച്ചറിയാനും നാം ചിലതു ചെയ്യേണ്ടതുണ്ട്‌. തന്റെ ശിഷ്യന്മാരുമൊത്തുള്ള അവസാന രാത്രിയിൽ യേശു പറഞ്ഞു: “എന്റെ കല്‌പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്‌നേഹിക്കുന്നവൻ ആകുന്നു; എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവു സ്‌നേഹിക്കുന്നു; ഞാനും അവനെ സ്‌നേഹിച്ചു അവന്നു എന്നെത്തന്നേ വെളിപ്പെടുത്തും.” (യോഹന്നാൻ 14:21) ദൈവവും അവന്റെ പുത്രനുമായി നമുക്കുള്ള ബന്ധത്തെ നാം അമൂല്യമായി കരുതുന്നതുകൊണ്ട്‌ നാം സന്തോഷപൂർവം അവരുടെ കൽപ്പനകൾ അനുസരിക്കുന്നു. ആത്മത്യാഗപരമായ സ്‌നേഹം കാണിക്കുന്നതും സുവാർത്ത സ്വീകരിക്കുന്നവരെ ‘ശിഷ്യരാക്കിക്കൊണ്ട്‌,’ പുനരുത്ഥാനത്തിനുശേഷം ക്രിസ്‌തു നൽകിയ ‘പ്രസംഗിച്ചു സാക്ഷീകരിപ്പിൻ’ എന്ന കൽപ്പന അനുസരിക്കുന്നതും അതിൽ ഉൾപ്പെടുന്നു.​—⁠പ്രവൃത്തികൾ 10:42; മത്തായി 28:19, 20.

10. അഭിഷിക്തർക്കും “വേറെ ആടുക”ൾക്കും ഏത്‌ അമൂല്യ ബന്ധങ്ങൾ ആസ്വദിക്കുന്നതിനുള്ള പദവിയുണ്ട്‌?

10 അതേ രാത്രിയിൽ പിന്നീട്‌, വിശ്വസ്‌ത അപ്പൊസ്‌തലനായ യൂദാ (തദ്ദായി) ചോദിച്ച ചോദ്യത്തിന്‌ ഉത്തരമായി യേശു ഇങ്ങനെ പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവും അവനെ സ്‌നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.” (യോഹന്നാൻ 14:22, 23) സ്വർഗത്തിൽ ക്രിസ്‌തുവിനോടു കൂടെ വാഴാൻ ക്ഷണം ലഭിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌, ഭൂമിയിലായിരിക്കുമ്പോൾ പോലും, യഹോവയുമായും അവന്റെ പുത്രനുമായും വിശേഷതരമായ ഒരു അടുത്ത ബന്ധം ഉണ്ട്‌. (യോഹന്നാൻ 15:15; 16:27; 17:22; എബ്രായർ 3:1; 1 യോഹന്നാൻ 3:2, 24) ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള “വേറെ ആടുകൾ” ആകുന്ന അവരുടെ സഹകാരികൾക്കും യഹോവയാം ദൈവവും “ഏക ഇടയൻ” [NW] ആയ യേശുക്രിസ്‌തുവുമായി ഒരു അമൂല്യ ബന്ധമുണ്ട്‌. ഈ ബന്ധം അവർ അനുസരണമുള്ളവർ ആണെന്നു തെളിയിക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.​—⁠യോഹന്നാൻ 10:16; സങ്കീർത്തനം 15:1-5; 25:⁠14.

നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല

11. ഗൗരവാവഹമായ എന്തു മുന്നറിയിപ്പാണ്‌ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയത്‌?

11 തന്റെ മരണത്തിനു മുമ്പ്‌ ശിഷ്യന്മാരുമൊത്തു നടത്തിയ ഈ അവസാന കൂടിക്കാഴ്‌ചയിൽ യേശു അവർക്ക്‌ ഗൗരവാവഹമായ ഒരു മുന്നറിയിപ്പു നൽകി: ദൈവം സ്‌നേഹിക്കുന്ന വ്യക്തിയെ ലോകം പകയ്‌ക്കും. അവൻ ഇങ്ങനെ പറഞ്ഞു: “ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ [“ലോകത്തിന്റെ ഭാഗമല്ല,” NW] ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.”​—⁠യോഹന്നാൻ 15:18-20.

12. (എ) ലോകം തന്റെ ശിഷ്യന്മാരെ പകയ്‌ക്കുമെന്ന്‌ യേശു അവർക്കു മുന്നറിയിപ്പു നൽകിയത്‌ എന്തുകൊണ്ട്‌? (ബി) സ്‌മാരകകാലം അടുത്തുവരവേ, നാമെല്ലാം എന്തു ചെയ്യേണ്ടതാണ്‌?

12 ലോകത്തിൽനിന്നുള്ള വിദ്വേഷം നിമിത്തം, ഈ 11 അപ്പൊസ്‌തലന്മാരും അവർക്കു ശേഷമുള്ള എല്ലാ സത്യക്രിസ്‌ത്യാനികളും നിരുത്സാഹിതരായി പിൻവാങ്ങാതിരിക്കാനാണ്‌ യേശു ഈ മുന്നറിയിപ്പു നൽകിയത്‌. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ ഇടറിപ്പോകാതിരിപ്പാൻ ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു. അവർ പിതാവിനെയും എന്നെയും അറിയായ്‌കകൊണ്ടു ഇങ്ങനെ ചെയ്യും.” (യോഹന്നാൻ 16:1-3) ‘ഇടറിപ്പോകുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഒരു ക്രിയാരൂപത്തിന്റെ അർഥം, “ഒരുവൻ വിശ്വാസം അർപ്പിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട വ്യക്തിയെ അവിശ്വസിച്ചു തുടങ്ങാനും ഉപേക്ഷിക്കാനും അവനെ ഇടയാക്കുക; വീണുപോകാൻ ഇടയാക്കുക” എന്നാണെന്ന്‌ ഒരു ബൈബിൾ നിഘണ്ടു പറയുന്നു. സ്‌മാരകകാലം അടുത്തുവരവേ, നാം കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും വിശ്വസ്‌തരുടെ ജീവിതഗതിയെ കുറിച്ചു ധ്യാനിക്കുകയും പരിശോധനകളിൻ കീഴിൽ അവർ പ്രകടമാക്കിയ അചഞ്ചലമായ വിശ്വസ്‌തത അനുകരിക്കുകയും ചെയ്യേണ്ടതാണ്‌. യഹോവയെയും യേശുവിനെയും ഉപേക്ഷിക്കാൻ എതിർപ്പിനെയോ പീഡനത്തെയോ അനുവദിക്കരുത്‌, മറിച്ച്‌ അവരെ വിശ്വസിക്കാനും അനുസരിക്കാനും ദൃഢചിത്തരായിരിക്കുക.

13. പിതാവിനോടുള്ള പ്രാർഥനയിൽ യേശു ശിഷ്യന്മാർക്കായി എന്ത്‌ അപേക്ഷ നടത്തി?

13 യെരൂശലേമിലെ മാളികമുറി വിട്ടുപോകുന്നതിനു മുമ്പു നടത്തിയ സമാപന പ്രാർഥനയിൽ യേശു തന്റെ പിതാവിനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്‌കകൊണ്ടു ലോകം അവരെ പകെച്ചു. അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” (യോഹന്നാൻ 17:14-16) യഹോവ സ്‌നേഹിക്കുന്നവരെ അവൻ കാത്തുകൊള്ളുമെന്നും അവർ ലോകത്തിൽനിന്നു വേർപെട്ടുനിൽക്കവേ അവൻ അവരെ ശക്തീകരിക്കുമെന്നും നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌.​—⁠യെശയ്യാവു 40:29-31.

പിതാവിന്റെയും പുത്രന്റെയും സ്‌നേഹത്തിൽ നിലനിൽക്കുക

14, 15. (എ) യേശു തന്നെത്തന്നെ എന്തിനോട്‌ ഉപമിച്ചു, ഏത്‌ “കാട്ടുമുന്തിരി വള്ളി”യോടുള്ള വിപരീത താരതമ്യത്തിൽ? (ബി) “സാക്ഷാൽ മുന്തിരിവള്ളി”യുടെ ‘കൊമ്പുകൾ’ ആര്‌?

14 നീസാൻ 14-നു രാത്രി തന്റെ ശിഷ്യരുമൊത്തു നടത്തിയ ഹൃദയംഗമമായ സംഭാഷണത്തിൽ യേശു തന്നെത്തന്നെ “സാക്ഷാൽ മുന്തിരിവള്ളി”യോട്‌ ഉപമിച്ചു. ‘നശിച്ചുകൊണ്ടിരിക്കുന്ന മുന്തിരിവള്ളി’യായ അവിശ്വസ്‌ത ഇസ്രായേലിൽനിന്നു വ്യത്യസ്‌തനായിരുന്നു അവൻ. യേശു പറഞ്ഞു: “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു.” (യോഹന്നാൻ 15:1) നൂറ്റാണ്ടുകൾക്കു മുമ്പ്‌, മത്സരികളായ ഇസ്രായേല്യരോടുള്ള യഹോവയുടെ ഈ വാക്കുകൾ പ്രവാചകനായ യിരെമ്യാവ്‌ രേഖപ്പെടുത്തിവെച്ചു: “ഞാൻ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി . . . നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരി വള്ളിയുടെ തൈയായ്‌തീർന്നതു എങ്ങനെ?” (യിരെമ്യാവു 2:21) പ്രവാചകനായ ഹോശേയ ഇങ്ങനെ എഴുതി: “ഇസ്രായേൽ നശിച്ചുകൊണ്ടിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ തനിക്കായിത്തന്നെ ഫലം കായ്‌ക്കുന്നു; . . . അവരുടെ ഹൃദയം കപടമായി മാറിയിരിക്കുന്നു.”​—⁠ഹോശേയ 10:1, 2, NW.

15 സത്യാരാധനയുടെ ഫലം കായ്‌ക്കുന്നതിനു പകരം, ഇസ്രായേൽ വിശ്വാസത്യാഗത്തിലേക്കു വഴുതിവീഴുകയും തനിക്കായിത്തന്നെ ഫലം കായ്‌ക്കുകയും ചെയ്‌തു. തന്റെ വിശ്വസ്‌ത ശിഷ്യന്മാരുമൊത്തുള്ള അവസാന കൂടിക്കാഴ്‌ചയ്‌ക്കു മൂന്നു ദിവസം മുമ്പ്‌ യേശു കപടഭക്തരായ യഹൂദ നേതാക്കന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (മത്തായി 21:43) ആ പുതിയ ജാതി 1,44,000 അഭിഷിക്ത ക്രിസ്‌ത്യാനികൾ അടങ്ങുന്ന ‘ദൈവത്തിന്റെ യിസ്രായേൽ’ ആണ്‌. ക്രിസ്‌തുയേശു ആകുന്ന “സാക്ഷാൽ മുന്തിരിവള്ളി”യുടെ “കൊമ്പുക”കളോട്‌ അവരെ ഉപമിച്ചിരിക്കുന്നു.​—⁠ഗലാത്യർ 6:16; യോഹന്നാൻ 15:5; വെളിപ്പാടു 14:1, 3.

16. വിശ്വസ്‌തരായ 11 അപ്പൊസ്‌തലന്മാർക്ക്‌ യേശു എന്ത്‌ ആഹ്വാനം നൽകി, ഈ അന്ത്യകാലത്തെ വിശ്വസ്‌ത ശേഷിപ്പിനെ കുറിച്ച്‌ എന്തു പറയാവുന്നതാണ്‌?

16 മാളികമുറിയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന 11 അപ്പൊസ്‌തലന്മാരോട്‌ യേശു പറഞ്ഞു: “എന്നിൽ കായ്‌ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്‌ക്കുന്നതു ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്‌പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ [“എന്നോടുള്ള ഐക്യത്തിൽ നിലനിൽക്കുന്നില്ലെങ്കിൽ,” NW] നിങ്ങൾക്കു കഴികയില്ല.” (യോഹന്നാൻ 15:2, 4) അഭിഷിക്ത ക്രിസ്‌ത്യാനികളുടെ വിശ്വസ്‌ത ശേഷിപ്പ്‌ തങ്ങളുടെ ശിരസ്സായ ക്രിസ്‌തുയേശുവിനോടുള്ള ഐക്യത്തിൽ നിലനിന്നിരിക്കുന്നതായി യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രം കാണിക്കുന്നു. (എഫെസ്യർ 5:23) ചെത്തിവെടിപ്പാക്കലിനും ശുദ്ധീകരണത്തിനും അവർ വഴങ്ങിയിരിക്കുന്നു. (മലാഖി 3:2, 3) 1919 മുതൽ അവർ രാജ്യഫലങ്ങൾ​—⁠ആദ്യം മറ്റ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെയും 1935 മുതൽ, എണ്ണത്തിൽ സദാ വർധിച്ചുകൊണ്ടിരിക്കുന്ന “മഹാപുരുഷാരം” ആകുന്ന സഹകാരികളെയും​—⁠സമൃദ്ധമായി പുറപ്പെടുവിച്ചിരിക്കുന്നു.​—⁠വെളിപ്പാടു 7:9; യെശയ്യാവു 60:4, 8-11.

17, 18. (എ) യഹോവയുടെ സ്‌നേഹത്തിൽ നിലനിൽക്കാൻ അഭിഷിക്തരെയും വേറെ ആടുകളെയും യേശുവിന്റെ ഏതു വാക്കുകൾ സഹായിക്കുന്നു? (ബി) സ്‌മാരകാചരണത്തിനു ഹാജരാകുന്നത്‌ നമ്മെ ഏതു വിധത്തിൽ സഹായിക്കും?

17 എല്ലാ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും അവരുടെ സഹകാരികൾക്കും യേശുവിന്റെ ഈ വാക്കുകൾ ബാധകമാണ്‌: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവു എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു; എന്റെ സ്‌നേഹത്തിൽ വസിപ്പിൻ. ഞാൻ എന്റെ പിതാവിന്റെ കല്‌പനകൾ പ്രമാണിച്ചു അവന്റെ സ്‌നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും.”​—⁠യോഹന്നാൻ 15:8-10.

18 ദൈവസ്‌നേഹത്തിൽ നിലനിൽക്കാൻ നാം ഏവരും ആഗ്രഹിക്കുന്നു. ഫലം പുറപ്പെടുവിക്കുന്ന ക്രിസ്‌ത്യാനികൾ ആയിരിക്കാൻ ഇതു നമ്മെ പ്രചോദിപ്പിക്കുന്നു. ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കാനുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തിക്കൊണ്ടാണ്‌ നാം അതു ചെയ്യുന്നത്‌. (മത്തായി 24:14) വ്യക്തിഗത ജീവിതത്തിൽ ‘ആത്മാവിന്റെ ഫലം’ പ്രകടമാക്കാനും നാം സകല ശ്രമവും ചെയ്യുന്നു. (ഗലാത്യർ 5:22, 23) ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകാചരണത്തിൽ പങ്കുകൊള്ളുന്നത്‌ അതു ചെയ്യാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ ഊട്ടിയുറപ്പിക്കും. കാരണം ദൈവത്തിനും ക്രിസ്‌തുവിനും നമ്മോടുള്ള ആഴമായ സ്‌നേഹത്തെ കുറിച്ച്‌ അതിലൂടെ നാം ഓർമിപ്പിക്കപ്പെടും.​—⁠2 കൊരിന്ത്യർ 5:14, 15.

19. കൂടുതലായ എന്തു സഹായത്തെ കുറിച്ച്‌ പിൻവരുന്ന ലേഖനത്തിൽ നാം ചർച്ച ചെയ്യുന്നതാണ്‌?

19 തന്റെ വിശ്വസ്‌ത അനുഗാമികൾക്കായി പിതാവ്‌ ‘പരിശുദ്ധാത്മാവ്‌ എന്ന കാര്യസ്ഥ’നെ അയയ്‌ക്കുമെന്ന്‌ സ്‌മാരകം ഏർപ്പെടുത്തിയശേഷം യേശു വാഗ്‌ദാനം ചെയ്‌തു. (യോഹന്നാൻ 14:26) യഹോവയുടെ സ്‌നേഹത്തിൽ നിലനിൽക്കാൻ ഈ ആത്മാവ്‌ അഭിഷിക്തരെയും വേറെ ആടുകളെയും എങ്ങനെ സഹായിക്കുന്നു എന്നത്‌ പിൻവരുന്ന ലേഖനത്തിൽ പരിചിന്തിക്കുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 2 ബൈബിൾപ്രകാരം കണക്കാക്കുമ്പോൾ 2002-ലെ നീസാൻ 14 തുടങ്ങുന്നത്‌ മാർച്ച്‌ 28 വ്യാഴാഴ്‌ച സൂര്യാസ്‌തമയ ശേഷമാണ്‌. ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ അന്നു സന്ധ്യയ്‌ക്ക്‌ യേശുക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ കൂടിവരും.

^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികൾ​—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ 19-ഉം 32-ഉം അധ്യായങ്ങൾ കാണുക.

പുനരവലോകന ചോദ്യങ്ങൾ

• സ്‌നേഹപൂർവകമായ സേവനത്തിന്റെ കാര്യത്തിൽ എന്തു പ്രായോഗിക പാഠമാണ്‌ യേശു തന്റെ ശിഷ്യന്മാർക്കു നൽകിയത്‌?

• സ്‌മാരകകാലം എന്ത്‌ ആത്മപരിശോധന നടത്തുന്നതിനുള്ള ഒരു അനുയോജ്യ സമയമാണ്‌?

• ലോകം നമ്മെ പകയ്‌ക്കുകയും പീഡിപ്പിക്കുകയും ചെയ്യുമെന്ന യേശുവിന്റെ മുന്നറിയിപ്പിൽ നാം ഇടറിപ്പോകരുതാത്തത്‌ എന്തുകൊണ്ട്‌?

• “സാക്ഷാൽ മുന്തിരിവള്ളി” ആര്‌? അതിന്റെ ‘കൊമ്പുകൾ’ ആര്‌, അവരിൽനിന്ന്‌ എന്തു പ്രതീക്ഷിക്കപ്പെടുന്നു?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

സ്‌നേഹപൂർവകമായ സേവനത്തിന്റെ കാര്യത്തിൽ ഒരു അവിസ്‌മരണീയ പാഠം യേശു തന്റെ അപ്പൊസ്‌തലന്മാർക്കു നൽകി

[16, 17 പേജിലെ ചിത്രങ്ങൾ]

ആത്മത്യാഗപരമായ സ്‌നേഹം പ്രകടമാക്കാനുള്ള ക്രിസ്‌തുവിന്റെ കൽപ്പന അവന്റെ ശിഷ്യന്മാർ അനുസരിക്കുന്നു