വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓടിയകലുന്നത്‌ ജ്ഞാനമാർഗം

ഓടിയകലുന്നത്‌ ജ്ഞാനമാർഗം

ഓടിയകലുന്നത്‌ ജ്ഞാനമാർഗം

ഇന്നത്തെ ലോകത്തിന്റെ പൊതുവേയുള്ള സവിശേഷതകളാണു സാഹസിക ധീരത, ശത്രുത, വശ്യത എന്നിവ. ഒരു സാഹചര്യത്തിൽനിന്ന്‌ ഓടിയകലുന്ന ഒരു വ്യക്തി സാധാരണഗതിയിൽ ബലഹീനനോ ഭീരുവോ ആയി വീക്ഷിക്കപ്പെടുന്നു. മാത്രമല്ല, അയാൾ പരിഹാസത്തിനു പാത്രമാവുക പോലും ചെയ്‌തേക്കാം.

എന്നിരുന്നാലും, ഓടിയകലുന്നത്‌ ജ്ഞാനവും ധീരതയും ആയിരിക്കുന്ന ചില സമയങ്ങൾ ഉണ്ടെന്നു ബൈബിൾ വ്യക്തമാക്കുന്നു. ആ സത്യം സ്ഥിരീകരിച്ചുകൊണ്ട്‌ തന്റെ ശിഷ്യന്മാരെ ശുശ്രൂഷയ്‌ക്ക്‌ അയയ്‌ക്കുന്നതിനു മുമ്പായി യേശു അവരോടു പറഞ്ഞു: “ഒരു പട്ടണത്തിൽ നിങ്ങളെ ഉപദ്രവിച്ചാൽ മറെറാന്നിലേക്കു ഓടിപ്പോകുവിൻ.” (മത്തായി 10:23) അതേ, യേശുവിന്റെ ശിഷ്യന്മാർ തങ്ങളെ പീഡിപ്പിക്കുന്നവരിൽനിന്ന്‌ ഓടിയകലാൻ ശ്രമിക്കേണ്ടതുണ്ടായിരുന്നു. മറ്റുള്ളവരെ ബലാത്‌കാരേണ പരിവർത്തനം ചെയ്യിക്കുക എന്ന ലക്ഷ്യത്തിൽ അവർ കുരിശുയുദ്ധം പോലുള്ള എന്തിലെങ്കിലും ഏർപ്പെടാൻ പാടില്ലായിരുന്നു. സമാധാനത്തിന്റെ സന്ദേശമാണ്‌ അവരുടെ പക്കൽ ഉണ്ടായിരുന്നത്‌. (മത്തായി 10:11-14; പ്രവൃത്തികൾ 10:34-37) അതുകൊണ്ട്‌ കോപാകുലരാകുന്നതിനു പകരം ക്രിസ്‌ത്യാനികൾ ഓടിപ്പോകണമായിരുന്നു, അതായത്‌, അവർ പ്രകോപനം ഉണ്ടാകുന്നിടത്തുനിന്ന്‌ അകന്നു നിൽക്കണമായിരുന്നു. ആ വിധത്തിൽ, ഒരു നല്ല മനസ്സാക്ഷിയും യഹോവയുമായുള്ള തങ്ങളുടെ അമൂല്യ ബന്ധവും നിലനിറുത്താൻ അവർക്കു സാധിച്ചു.​—⁠2 കൊരിന്ത്യർ 4:1, 2.

നേർ വിപരീതമായ ഒരു ദൃഷ്ടാന്തം ബൈബിൾ പുസ്‌തകമായ സദൃശവാക്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രലോഭനം ഉണ്ടാകുമ്പോൾ ഓടിയകലുന്നതിനു പകരം ഒരു വേശ്യയുടെ പുറകേ ‘അറുക്കുന്നേടത്തേക്കുള്ള കാള’യെ പോലെ പോകുന്ന ഒരു യുവാവിനെക്കുറിച്ച്‌ അവിടെ നാം വായിക്കുന്നു. അതിന്റെ ഫലം എന്താണ്‌? സ്വന്ത ജീവൻതന്നെ ഉൾപ്പെട്ടിരുന്ന ആ പ്രലോഭനത്തിനു വഴിപ്പെട്ടതു മൂലം അവനു വിപത്തു വന്നുഭവിക്കുന്നു.​—⁠സദൃശവാക്യങ്ങൾ 7:5-8, 21-23.

ലൈംഗിക അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെയോ അപകടകരം ആയിത്തീർന്നേക്കാവുന്ന മറ്റേതെങ്കിലും സാഹചര്യത്തെയോ അഭിമുഖീകരിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യും? ദൈവവചനം പറയുന്നതനുസരിച്ച്‌, ആ സാഹചര്യത്തിൽനിന്നും ഉടനടി ഓടിയകലുന്നതായിരിക്കാം ഉചിതം.​—⁠സദൃശവാക്യങ്ങൾ 4:14, 15; 1 കൊരിന്ത്യർ 6:18; 2 തിമൊഥെയൊസ്‌ 2:22.