വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

ദൈവം ആരാണ്‌?

“മതഭക്തിക്കു പാത്രമായ, പ്രപഞ്ചത്തിലെ പരമോന്നത ശക്തിക്കും ഉത്ഭവഹേതുവിനും പൊതുവേ നൽകിയിരിക്കുന്ന പേരാണ്‌ ദൈവം” എന്ന്‌ ദി എൻസൈക്ലോപീഡിയ അമേരിക്കാനാ പറയുന്നു. “ദൈവം” എന്ന പദത്തെ ഒരു നിഘണ്ടു “ആത്യന്തിക യാഥാർഥ്യം” എന്നു നിർവചിച്ചിരിക്കുന്നു. അത്തരം ഒരു ഭയഗംഭീര യാഥാർഥ്യത്തിന്റെ പ്രകൃതം എന്താണ്‌?

ദൈവം ഒരു അമൂർത്ത ശക്തിയാണോ അതോ ഒരു യഥാർഥ വ്യക്തിയാണോ? അവന്‌ ഒരു പേര്‌ ഉണ്ടോ? പലരും വിശ്വസിക്കുന്നതുപോലെ അവൻ ഒരു ത്രിത്വമാണോ? നമുക്ക്‌ എങ്ങനെ ദൈവത്തെ അറിയാനാകും? ഈ ചോദ്യങ്ങൾക്കു ബൈബിൾ സത്യസന്ധവും തൃപ്‌തികരവുമായ ഉത്തരങ്ങൾ നൽകുന്നു. “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നു പറയുകവഴി, ദൈവത്തെ അന്വേഷിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. ​—⁠പ്രവൃത്തികൾ 17:27.

അമൂർത്ത ശക്തിയോ യഥാർഥ വ്യക്തിയോ?

ദൈവത്തിൽ വിശ്വസിക്കുന്ന മിക്കവരും അവൻ ഒരു യഥാർഥ വ്യക്തിയല്ല, മറിച്ച്‌ ഒരു ശക്തിയാണെന്നു കരുതുന്നു. ഉദാഹരണത്തിന്‌, ചില സംസ്‌കാരങ്ങളിൽപ്പെട്ട ആളുകൾ ദൈവങ്ങളെ പ്രകൃതിശക്തികളായി കണക്കാക്കുന്നു. പ്രപഞ്ചത്തിന്റെ ഘടനയെയും ഭൂമിയിലെ ജീവന്റെ സ്വഭാവത്തെയും സംബന്ധിച്ച്‌ ശാസ്‌ത്രീയ ഗവേഷണത്തിലൂടെ ലഭിച്ച തെളിവു പരിശോധിച്ച ചിലർ എല്ലാറ്റിനും ഒരു ആദികാരണം ഉണ്ടായിരിക്കേണ്ടതാണ്‌ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നു. എന്നിരുന്നാലും, ആ കാരണത്തിനു വ്യക്തിത്വം കൽപ്പിക്കാൻ അവർ മടിക്കുന്നു.

എന്നാൽ, സൃഷ്ടിയിലെ സങ്കീർണത ആ ആദികാരണത്തിന്‌ അതീവ ബുദ്ധിശക്തി ഉണ്ടായിരുന്നിരിക്കണമെന്നു സൂചിപ്പിക്കുന്നില്ലേ? ബുദ്ധിശക്തിയുണ്ടെങ്കിൽ അവിടെ ഒരു മനസ്സും ഉണ്ട്‌. സർവ സൃഷ്ടിക്കും നിദാനമായ ആ വലിയ മനസ്സ്‌ ദൈവത്തിന്റേതാണ്‌. അതേ, ദൈവത്തിന്‌ ഒരു ശരീരമുണ്ട്‌. നമുക്കുള്ളതുപോലെ ഭൗതികമായതല്ല മറിച്ച്‌ ആത്മീയമായ ഒന്ന്‌. “പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ടു” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:44) കൂടാതെ, “ദൈവം ആത്മാവു ആകുന്നു” എന്നും ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (യോഹന്നാൻ 4:24) ഒരു ആത്മ വ്യക്തിക്ക്‌ നമ്മുടേതിൽനിന്നു തികച്ചും വ്യത്യസ്‌തമായ ജീവരൂപമാണ്‌ ഉള്ളത്‌, അതു മനുഷ്യർക്ക്‌ അദൃശ്യമാണ്‌. (യോഹന്നാൻ 1:18) അദൃശ്യരായ ആത്മസൃഷ്ടികളും ഉണ്ട്‌. അവർ ദൂതന്മാർ​—⁠“ദൈവപുത്രന്മാർ”​—⁠ആണ്‌.​—⁠ഇയ്യോബ്‌ 1:6; 2:⁠1.

സൃഷ്ടിക്കപ്പെടാത്ത ആത്മശരീരമുള്ള ഒരു വ്യക്തിയായതിനാൽ ദൈവത്തിനു ന്യായമായും ഒരു വാസസ്ഥലമുണ്ട്‌. ആ ആത്മമണ്ഡലത്തെ പരാമർശിച്ചുകൊണ്ട്‌, സ്വർഗം ദൈവത്തിന്റെ “വാസസ്ഥല”മാണെന്നു ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 8:43) മാത്രമല്ല, ബൈബിൾ എഴുത്തുകാരനായ പൗലൊസ്‌ ഇപ്രകാരം പറയുന്നു: ‘നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ [ക്രിസ്‌തു] സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.’​—⁠എബ്രായർ 9:24.

“ആത്മാവ്‌” എന്ന പദം ബൈബിളിൽ മറ്റൊരു അർഥത്തിലും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്‌. പ്രാർഥനയിൽ ദൈവത്തെ അഭിസംബോധന ചെയ്‌തപ്പോൾ സങ്കീർത്തനക്കാരൻ ഇപ്രകാരം പറഞ്ഞു: ‘നീ നിന്റെ ശ്വാസം [“ആത്മാവ്‌,” NW] അയക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു.’ (സങ്കീർത്തനം 104:30) ഈ ആത്മാവ്‌ ദൈവമല്ല, മറിച്ച്‌ താൻ ആഗ്രഹിക്കുന്നതെന്തും നിവർത്തിക്കാൻ അവൻ അയയ്‌ക്കുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന ശക്തിയാണ്‌. അതു മുഖാന്തരമാണ്‌ ദൈവം ഭൗതിക ആകാശങ്ങളെയും ഭൂമിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചത്‌. (ഉല്‌പത്തി 1:2; സങ്കീർത്തനം 33:​6, NW) അവന്റെ ആത്മാവിനെ പരിശുദ്ധാത്മാവ്‌ എന്നാണു വിളിക്കുന്നത്‌. ബൈബിൾ എഴുതിയ പുരുഷന്മാരെ അതിനു നിശ്വസ്‌തരാക്കാൻ ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. (2 പത്രൊസ്‌ 1:20, 21) അതുകൊണ്ട്‌, തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി ദൈവം ഉപയോഗിക്കുന്ന പ്രവർത്തനനിരതമായ അദൃശ്യശക്തിയാണ്‌ പരിശുദ്ധാത്മാവ്‌.

ദൈവത്തിന്‌ ഒരു അതുല്യ നാമമുണ്ട്‌

ബൈബിൾ എഴുത്തുകാരനായ ആഗൂർ ഇങ്ങനെ ചോദിച്ചു: “കാററിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവൻ ആർ? വെള്ളങ്ങളെ വസ്‌ത്രത്തിൽ കെട്ടിയവൻ ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവൻ ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേർ എന്തു?” (സദൃശവാക്യങ്ങൾ 30:4) ഫലത്തിൽ, ആഗൂർ പിൻവരുന്നപ്രകാരം ചോദിക്കുകയായിരുന്നു: ‘ഈ കാര്യങ്ങൾ ചെയ്‌ത ഏതെങ്കിലും ഒരു മനുഷ്യന്റെ പേര്‌ അല്ലെങ്കിൽ അയാളുടെ വംശപരമ്പര നിനക്ക്‌ അറിയാമോ?’ ദൈവത്തിനു മാത്രമേ പ്രകൃതിശക്തികളെ നിയന്ത്രിക്കാനുള്ള കഴിവുള്ളൂ. ദൈവം സ്ഥിതിചെയ്യുന്നുവെന്നതിന്‌ സൃഷ്ടി ശക്തമായ തെളിവു നൽകുന്നെങ്കിലും അവ അവന്റെ പേര്‌ വെളിപ്പെടുത്തുന്നില്ല. വാസ്‌തവത്തിൽ, ദൈവംതന്നെ അതു വെളിപ്പെടുത്തിയില്ലെങ്കിൽ നമുക്ക്‌ അത്‌ ഒരിക്കലും അറിയാനാകില്ല. ദൈവം അതു വെളിപ്പെടുത്തുകതന്നെ ചെയ്‌തിരിക്കുന്നു. സ്രഷ്ടാവ്‌ പറയുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.”​—⁠യെശയ്യാവു 42:⁠8.

യഹോവ എന്ന അതുല്യ ദൈവനാമം എബ്രായ തിരുവെഴുത്തുകളിൽത്തന്നെ ഏതാണ്ട്‌ 7,000 തവണ കാണപ്പെടുന്നുണ്ട്‌. യേശുക്രിസ്‌തു ആ നാമം മറ്റുള്ളവരെ അറിയിക്കുകയും അവരുടെ മുമ്പാകെ അതിനെ പുകഴ്‌ത്തുകയും ചെയ്‌തു. (യോഹന്നാൻ 17:6, 26) ആ നാമം ബൈബിളിന്റെ അവസാന പുസ്‌തകത്തിലെ “ഹല്ലെലൂയ്യാ” എന്ന പ്രയോഗത്തിന്റെ ഭാഗമായി കാണാവുന്നതാണ്‌. “യാഹിനെ സ്‌തുതിക്കുക” എന്നാണ്‌ അതിന്റെ അർഥം. “യഹോവ” എന്നതിന്റെ ഹ്രസ്വരൂപമാണ്‌ “യാഹ്‌.” (വെളിപ്പാടു 19:1-6) എന്നിരുന്നാലും, പല ആധുനിക ബൈബിളുകളിലും വളരെ വിരളമായി മാത്രമേ ആ നാമം ഉപയോഗിക്കുന്നുള്ളൂ. ചില ഭാഷകളിൽ, “കർത്താവ്‌” എന്നും “ദൈവം” എന്നുമുള്ള പൊതുസ്ഥാനപ്പേരുകളിൽനിന്ന്‌ അതിനെ വേർതിരിച്ചുകാണിക്കാൻ അവർ മിക്കപ്പോഴും അത്‌ “കർത്താവ്‌” അല്ലെങ്കിൽ “ദൈവം” എന്ന്‌ വല്യക്ഷരങ്ങളിൽ എഴുതുന്നു. ദിവ്യനാമം യാഹ്‌വേ എന്നായിരിക്കാം ഉച്ചരിക്കപ്പെട്ടിരുന്നത്‌ എന്നു ചില പണ്ഡിതന്മാർക്ക്‌ അഭിപ്രായമുണ്ട്‌.

പ്രപഞ്ചത്തിലെ പരമോന്നത വ്യക്തിയുടെ നാമം സംബന്ധിച്ച്‌ ഇത്തരം വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഉള്ളത്‌ എന്തുകൊണ്ട്‌? നൂറ്റാണ്ടുകൾക്കു മുമ്പ്‌ അന്ധവിശ്വാസം നിമിത്തം യഹൂദന്മാർ ദൈവനാമം ഉച്ചരിക്കുന്നതു നിറുത്തുകയും പകരം തിരുവെഴുത്തു വായിക്കുമ്പോഴെല്ലാം ദിവ്യനാമത്തിന്റെ സ്ഥാനത്ത്‌ “പരമാധീശ കർത്താവ്‌” എന്നർഥം വരുന്ന ഒരു എബ്രായ വാക്ക്‌ ഉപയോഗിക്കുകയും ചെയ്‌തതോടെയാണ്‌ ഈ പ്രശ്‌നത്തിന്റെ തുടക്കം. ബൈബിൾ എഴുതാൻ ഉപയോഗിച്ച എബ്രായഭാഷ സ്വരാക്ഷരങ്ങൾ കൂടാതെയാണ്‌ എഴുതപ്പെട്ടിരുന്നത്‌. അതുകൊണ്ട്‌ മോശെയോ ദാവീദോ പുരാതന കാലത്തെ മറ്റുള്ളവരോ എങ്ങനെയാണ്‌ ദിവ്യനാമം ഉച്ചരിച്ചിരുന്നത്‌ എന്നു കൃത്യമായി മനസ്സിലാക്കാൻ നിർവാഹമില്ല. എന്നിരുന്നാലും യഹോവ എന്ന ഉച്ചാരണം കാലങ്ങളായി ഉപയോഗിച്ചുവരുന്നു. മാത്രമല്ല, അതിനു തത്തുല്യമായ പദങ്ങൾ ഇന്ന്‌ എല്ലാ ഭാഷകളിലും പരക്കെ അറിയപ്പെടുകയും ചെയ്യുന്നു.​—⁠പുറപ്പാടു 6:3; യെശയ്യാവു 26:⁠4.

പുരാതന എബ്രായയിൽ ദിവ്യനാമം എങ്ങനെ ഉച്ചരിക്കപ്പെട്ടിരുന്നു എന്നതു സംബന്ധിച്ച്‌ അനിശ്ചിതത്വമുണ്ടെങ്കിലും, അതിന്റെ അർഥം അജ്ഞാതമായിരിക്കുന്നില്ല. അവന്റെ പേരിന്റെ അർഥം “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്‌. അങ്ങനെ ഉദ്ദേശ്യമുള്ള മഹാ ദൈവം എന്ന നിലയിൽ യഹോവ തന്നെത്തന്നെ തിരിച്ചറിയിക്കുന്നു. അവൻ എല്ലായ്‌പോഴും തന്റെ ഉദ്ദേശ്യങ്ങളും വാഗ്‌ദാനങ്ങളും നിവൃത്തിയേറാൻ ഇടയാക്കുന്നു. ഇതു ചെയ്യാൻ പ്രാപ്‌തനായ സത്യദൈവത്തിനു മാത്രമേ ഉചിതമായി ആ നാമം വഹിക്കാനാകൂ.​—⁠യെശയ്യാവു 55:11.

യഹോവ എന്ന നാമം മറ്റെല്ലാ ദൈവങ്ങളിൽനിന്നും സർവശക്തനായ ദൈവത്തെ വേർതിരിച്ചറിയാൻ സഹായിക്കുന്നു എന്നതിനു സംശയമില്ല. അതുകൊണ്ടാണ്‌ ആ നാമം കൂടെക്കൂടെ ബൈബിളിൽ കാണപ്പെടുന്നത്‌. മിക്ക ഭാഷാന്തരങ്ങളും ദിവ്യനാമം ഉപയോഗിക്കുന്നില്ലെങ്കിലും സങ്കീർത്തനം 83:18 വ്യക്തമായി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” ആകുന്നു. തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു തന്റെ അനുഗാമികളെ ഇപ്രകാരം പഠിപ്പിച്ചു: “നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) അതുകൊണ്ട്‌, പ്രാർഥിക്കുമ്പോഴും ദൈവത്തെ കുറിച്ചു സംസാരിക്കുമ്പോഴും മറ്റുള്ളവരുടെ മുമ്പാകെ അവനെ സ്‌തുതിക്കുമ്പോഴും നാം ദിവ്യനാമം ഉപയോഗിക്കണം.

യേശു ദൈവമാണോ?

തന്റെ പുത്രൻ ആരാണ്‌ എന്നതു സംബന്ധിച്ച്‌ യഹോവയാം ദൈവംതന്നെ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്‌. യേശു സ്‌നാപനമേറ്റ ശേഷം, ‘ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായി’ എന്നു മത്തായിയുടെ സുവിശേഷ വിവരണം പറയുന്നു. (മത്തായി 3:16, 17) യേശുക്രിസ്‌തു ദൈവത്തിന്റെ പുത്രനാണ്‌.

എന്നിരുന്നാലും യേശു ദൈവമാണെന്ന്‌ മതഭക്തരായ ചിലർ പറയുന്നു, ദൈവം ത്രിത്വമാണെന്നു മറ്റു ചിലരും. ആ പഠിപ്പിക്കൽ അനുസരിച്ച്‌ പിതാവ്‌ ദൈവമാണ്‌, പുത്രൻ ദൈവമാണ്‌, പരിശുദ്ധാത്മാവ്‌ ദൈവമാണ്‌. എങ്കിലും മൂന്നു ദൈവങ്ങളില്ല, ഒരു ദൈവമേയുള്ളൂ. ഈ മൂവരും “സഹതുല്യന്മാരും സഹനിത്യന്മാരും” ആണെന്നും വിശ്വസിക്കപ്പെടുന്നു. (ദ കാത്തലിക്‌ എൻസൈക്ലോപീഡിയ) അത്തരം വിശ്വാസങ്ങൾ ശരിയാണോ?

യഹോവയെ സംബന്ധിച്ച്‌ നിശ്വസ്‌ത തിരുവെഴുത്തുകൾ പറയുന്നു: “നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.” (സങ്കീർത്തനം 90:2) അവൻ ആരംഭമോ അവസാനമോ ഇല്ലാത്ത “നിത്യരാജാവ്‌” ആണ്‌. (1 തിമൊഥെയൊസ്‌ 1:17) എന്നാൽ യേശു, “സർവ്വസൃഷ്ടിക്കും ആദ്യജാതനും” ‘ദൈവസൃഷ്ടിയുടെ ആരംഭവുമാണ്‌’ എന്ന്‌ ബൈബിൾ പറയുന്നു. (കൊലൊസ്സ്യർ 1:13-15; വെളിപ്പാടു 3:14) ദൈവത്തെ തന്റെ പിതാവെന്നു പരാമർശിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “പിതാവു എന്നെക്കാൾ വലിയവനല്ലോ.” (യോഹന്നാൻ 14:28) തനിക്കോ ദൂതന്മാർക്കോ അറിയാത്ത ചില സംഗതികൾ ഉണ്ടെന്നും അത്‌ ദൈവത്തിനു മാത്രമേ അറിയാവൂ എന്നും യേശു വ്യക്തമാക്കി. (മർക്കൊസ്‌ 13:32) കൂടാതെ, പ്രാർഥിക്കുകയിൽ യേശു തന്റെ പിതാവിനോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നേ ആകട്ടെ.” (ലൂക്കൊസ്‌ 22:42) തന്നെക്കാൾ ഉന്നതനായ ഒരു വ്യക്തിയോടല്ലെങ്കിൽ ആരോടാണ്‌ അവൻ പ്രാർഥിച്ചത്‌? യേശുവിനെ മരണത്തിൽനിന്ന്‌ ഉയിർപ്പിച്ചത്‌ ദൈവമായിരുന്നു, യേശു സ്വയം ഉയിർക്കുകയായിരുന്നില്ല.​—⁠പ്രവൃത്തികൾ 2:32.

അതേ, യഹോവ സർവശക്തനായ ദൈവമാണെന്നും യേശു അവന്റെ പുത്രനാണെന്നും തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. യേശു ഭൂമിയിലേക്കു വരുന്നതിനു മുമ്പോ അവന്റെ ഭൗമിക ജീവിതകാലത്തോ രണ്ടു പേരും തുല്യരായിരുന്നില്ല. സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെട്ട ശേഷവും യേശു തന്റെ പിതാവിനു തുല്യനായില്ല. (1 കൊരിന്ത്യർ 11:3; 15:28) നാം കണ്ടുകഴിഞ്ഞതുപോലെ, ത്രിത്വത്തിലെ മൂന്നാമത്തെ വ്യക്തിയെന്നു വിളിക്കപ്പെടുന്ന പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയല്ല. പകരം, താൻ ആഗ്രഹിക്കുന്നതെന്തും നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്ന ഒരു ശക്തിയാണ്‌. അതുകൊണ്ട്‌, ത്രിത്വം ഒരു ബൈബിളുപദേശമല്ല. * “യഹോവ ഏകൻ തന്നേ” എന്ന്‌ ബൈബിൾ പറയുന്നു​—⁠ആവർത്തനപുസ്‌തകം 6:⁠4.

ദൈവത്തെ മെച്ചമായി അറിയുക

ദൈവത്തെ സ്‌നേഹിക്കുന്നതിനും അവൻ അർഹിക്കുന്ന അനന്യഭക്തി നൽകുന്നതിനും അവൻ യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ നാം അവനെ അറിയേണ്ടതുണ്ട്‌. നമുക്ക്‌ എങ്ങനെ ദൈവത്തെ മെച്ചമായി അറിയാൻ സാധിക്കും? ബൈബിൾ പറയുന്നു: “അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.” (റോമർ 1:20) ദൈവത്തെ മെച്ചമായി അറിയാനുള്ള ഒരു വിധം അവന്റെ സൃഷ്ടികളെ നിരീക്ഷിക്കുകയും അവയെക്കുറിച്ചു വിലമതിപ്പോടെ ചിന്തിക്കുകയും ചെയ്യുന്നതാണ്‌.

എന്നിരുന്നാലും, ദൈവത്തെ കുറിച്ച്‌ നാം അറിയേണ്ട എല്ലാ കാര്യങ്ങളും സൃഷ്ടിയിൽനിന്നു നമുക്കു ലഭിക്കുന്നില്ല. ഉദാഹരണത്തിന്‌, അവൻ അതുല്യ നാമമുള്ള ഒരു യഥാർഥ ആത്മവ്യക്തിയാണെന്നു മനസ്സിലാക്കണമെങ്കിൽ, നാം ബൈബിൾ പരിശോധിക്കേണ്ടതുണ്ട്‌. വാസ്‌തവത്തിൽ, ദൈവത്തെ ഏറ്റവും മെച്ചമായി അറിയാനുള്ള ഒരു ഉത്തമ മാർഗം ബൈബിൾ പഠനമാണ്‌. താൻ ഏതു തരം ദൈവമാണ്‌ എന്നതു സംബന്ധിച്ച്‌ കൂടുതലായ വിവരങ്ങൾ തിരുവെഴുത്തുകളിലൂടെ യഹോവ നമുക്കു നൽകുന്നു. അവൻ തന്റെ ഉദ്ദേശ്യങ്ങൾ നമുക്കു വെളിപ്പെടുത്തുകയും അവന്റെ മാർഗത്തിൽ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. (ആമോസ്‌ 3:7; 2 തിമൊഥെയൊസ്‌ 3:16, 17) തന്റെ സ്‌നേഹനിർഭരമായ കരുതലുകളിൽനിന്നു പ്രയോജനം നേടത്തക്കവിധം നാം ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ’ ദൈവം ആഗ്രഹിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! (1 തിമൊഥെയൊസ്‌ 2:4) അതുകൊണ്ട്‌, യഹോവയെ കുറിച്ച്‌ സാധിക്കുന്നത്ര കാര്യങ്ങൾ പഠിക്കാൻ നമുക്കു സകല ശ്രമവും ചെയ്യാം.

[അടിക്കുറിപ്പ്‌]

^ ഖ. 19 ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.

[5-ാം പേജിലെ ചിത്രം]

ഭൂമിയെ സൃഷ്ടിക്കാനും ബൈബിൾ എഴുത്തുകാരെ നിശ്വസ്‌തരാക്കാനും ദൈവം തന്റെ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു

[5-ാം പേജിലെ ചിത്രം]

സ്വർഗത്തിൽനിന്ന്‌ ഒരു ശബ്ദം ഉണ്ടായി: ‘ഇവൻ എന്റെ പുത്രനാകുന്നു’

[7-ാം പേജിലെ ചിത്രം]

തന്നെക്കാൾ ഉയർന്ന ഒരു വ്യക്തിയോട്‌, ദൈവത്തോട്‌, യേശു പ്രാർഥിച്ചു

[7-ാം പേജിലെ ചിത്രം]

യേശു ദൈവനാമം മറ്റുള്ളവരെ അറിയിച്ചു

[7-ാം പേജിലെ ചിത്രങ്ങൾ]

നമുക്ക്‌ ദൈവത്തെ മെച്ചമായി അറിയാൻ കഴിയും