വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ജനമെന്ന നിലയിൽ സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

ഒരു ജനമെന്ന നിലയിൽ സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

ഒരു ജനമെന്ന നിലയിൽ സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

“ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.”​—⁠2 കൊരിന്ത്യർ 7:⁠1.

1. തന്റെ ആരാധകരിൽനിന്ന്‌ യഹോവ എന്ത്‌ ആവശ്യപ്പെടുന്നു?

“യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്‌ക്കും?” പുരാതന ഇസ്രായേലിലെ ദാവീദു രാജാവ്‌ യഹോവയ്‌ക്കു സ്വീകാര്യമായ ആരാധന സംബന്ധിച്ചു ചിന്തോദ്ദീപകമായ ആ ചോദ്യം ചോദിച്ചു. തുടർന്ന്‌ അവൻതന്നെ അതിന്‌ ഇങ്ങനെ ഉത്തരം നൽകുകയും ചെയ്‌തു: “വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സു വെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.” (സങ്കീർത്തനം 24:3, 4) വിശുദ്ധിയുടെ ആൾരൂപമായ യഹോവയുടെ അംഗീകാരം നേടുന്നതിന്‌ ഒരുവൻ ശുദ്ധിയും വിശുദ്ധിയും ഉള്ളവനായിരിക്കണം. മുമ്പ്‌, ഇസ്രായേൽ സഭയെ യഹോവ ഇങ്ങനെ ഓർമിപ്പിച്ചിരുന്നു: “ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം.”​—⁠ലേവ്യപുസ്‌തകം 11:44, 45; 19:⁠2.

2. സത്യാരാധനയിൽ ശുദ്ധിക്കുള്ള പ്രാധാന്യം പൗലൊസും യാക്കോബും ഊന്നിപ്പറഞ്ഞത്‌ എങ്ങനെ?

2 നൂറ്റാണ്ടുകൾക്കു ശേഷം, പൗലൊസ്‌ അപ്പൊസ്‌തലൻ ധാർമികമായി അധഃപതിച്ച കൊരിന്ത്‌ നഗരത്തിലെ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “പ്രിയമുള്ളവരേ, ഈ വാഗ്‌ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക.” (2 കൊരിന്ത്യർ 7:1) ദൈവവുമായി ഒരു ബന്ധം ഉണ്ടായിരിക്കുന്നതിനും അവന്റെ വാഗ്‌ദത്ത അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഒരുവൻ ശുദ്ധിയുള്ളവനും ജഡികവും ആത്മീയവുമായ കളങ്കത്തിൽനിന്നും അശുദ്ധിയിൽനിന്നും മുക്തനും ആയിരിക്കണമെന്ന്‌ ആ വാക്യവും വ്യക്തമാക്കുന്നു. അതുപോലെ, ദൈവത്തിനു സ്വീകാര്യമായ ആരാധനയെ കുറിച്ച്‌ എഴുതിയപ്പോൾ ശിഷ്യനായ യാക്കോബ്‌ പ്രസ്‌താവിച്ചു: “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ [“ആരാധനാരീതിയോ,” NW]: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.”​—⁠യാക്കോബ്‌ 1:⁠27.

3. നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമായിരിക്കണമെങ്കിൽ നാം ഏതു കാര്യത്തിനു ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌?

3 ശുദ്ധരും വിശുദ്ധരും കളങ്കരഹിതരും ആയിരിക്കുന്നത്‌ സത്യാരാധനയിൽ ഇത്രയേറെ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങൾ ആയതിനാൽ, ദൈവാംഗീകാരം പ്രാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും ആ വ്യവസ്ഥകളിൽ എത്തിച്ചേരുന്നതിന്‌ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌. എന്നാൽ ശുദ്ധി സംബന്ധിച്ച്‌ ആളുകൾക്ക്‌ ഇന്നു വളരെ ഭിന്നമായ നിലവാരങ്ങളും ആശയങ്ങളും ഉള്ളതിനാൽ, ശുദ്ധവും സ്വീകാര്യവുമെന്ന്‌ യഹോവ പറയുന്നതു നാം മനസ്സിലാക്കുകയും അതിൻപ്രകാരം ജീവിക്കുകയും വേണം. ദൈവം ഇക്കാര്യത്തിൽ തന്റെ ആരാധകരിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നുവെന്നും ശുദ്ധിയുള്ളവരും സ്വീകാര്യരും ആയിത്തീരാനും ആ അവസ്ഥയിൽ തുടരാനും അവരെ സഹായിക്കുന്നതിനായി അവൻ എന്താണു ചെയ്‌തിട്ടുള്ളതെന്നും നാം കണ്ടെത്തേണ്ടതുണ്ട്‌.​—⁠സങ്കീർത്തനം 119:9; ദാനീയേൽ 12:⁠10.

സത്യാരാധനയ്‌ക്കായി ശുദ്ധിയുള്ളവർ

4. ബൈബിളിൽ ശുദ്ധി ഏതെല്ലാം അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നതെന്നു വിവരിക്കുക.

4 മിക്കവരെയും സംബന്ധിച്ചിടത്തോളം ശുദ്ധരായിരിക്കുക എന്നാൽ കേവലം അഴുക്കിൽനിന്നോ മാലിന്യത്തിൽനിന്നോ മുക്തമായിരിക്കുക എന്നാണർഥം. എന്നാൽ ജഡിക ശുദ്ധിയെ മാത്രമല്ല അതിനെക്കാൾ കൂടുതലായി ധാർമികവും ആത്മീയവുമായ ശുദ്ധിയെയും വർണിക്കുന്ന നിരവധി എബ്രായ, ഗ്രീക്കു പദങ്ങളാലാണു ശുദ്ധി എന്ന ആശയം ബൈബിളിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്‌. അതിനാൽ, ഒരു ബൈബിൾ വിജ്ഞാനകോശം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “‘ശുദ്ധമായ,’ ‘അശുദ്ധമായ’ എന്നിവ ശുചിത്വ സംബന്ധമായ പ്രശ്‌നങ്ങളോടു വിരളമായും മതപരമായ ആശയങ്ങളോടു പ്രമുഖമായും ബന്ധപ്പെട്ടിരിക്കുന്ന പ്രയോഗങ്ങളാണ്‌. അതിനാൽ, ‘ശുദ്ധി’ എന്ന തത്ത്വം ജീവിതത്തിന്റെ മിക്കവാറും എല്ലാ തലങ്ങളെയും ബാധിക്കുന്നു.”

5. ശുദ്ധിയുടെ കാര്യത്തിൽ ഇസ്രായേല്യരുടെ ജീവിതത്തിൽ മോശൈക ന്യായപ്രമാണം എത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നു?

5 തീർച്ചയായും, വിശുദ്ധവും സ്വീകാര്യവും എന്താണെന്നും അല്ലാത്തത്‌ എന്താണെന്നും വ്യക്തമായി പ്രതിപാദിച്ചുകൊണ്ട്‌ ഇസ്രായേല്യരുടെ ജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളെയും ബാധിക്കുന്ന നിയമങ്ങളും വ്യവസ്ഥകളും മോശൈക ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. ഉദാഹരണത്തിന്‌, ശുദ്ധിയോടും അശുദ്ധിയോടും ബന്ധപ്പെട്ട വിശദമായ നിർദേശങ്ങൾ ലേവ്യപുസ്‌തകം 11-15 അധ്യായങ്ങളിൽ നാം കണ്ടെത്തുന്നു. ചില മൃഗങ്ങൾ അശുദ്ധമായവ ആയിരുന്നു. ഇസ്രായേല്യർ അവയെ ഭക്ഷിക്കാൻ പാടില്ലായിരുന്നു. പ്രസവം സ്‌ത്രീയെ ഒരു നിശ്ചിത കാലത്തേക്ക്‌ അശുദ്ധയാക്കുമായിരുന്നു. അതുപോലെ ചില ത്വഗ്രോഗങ്ങൾ, പ്രത്യേകിച്ചും കുഷ്‌ഠം, പുരുഷന്റെയും സ്‌ത്രീയുടെയും ജനനേന്ദ്രിയങ്ങളിൽനിന്നു വരുന്ന സ്രവങ്ങൾ എന്നിവയും ഒരു വ്യക്തിയെ അശുദ്ധമാക്കുമായിരുന്നു. അശുദ്ധിയുള്ള സാഹചര്യങ്ങളിൽ എന്തു ചെയ്യണമെന്നും ന്യായപ്രമാണം കൃത്യമായി പ്രതിപാദിച്ചിരുന്നു. ഉദാഹരണത്തിന്‌ സംഖ്യാപുസ്‌തകം 5:​2-ൽ നാം ഇങ്ങനെ കാണുന്നു: “സകലകുഷ്‌ഠരോഗിയെയും സകലസ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്‌പിക്ക.”

6. ശുദ്ധി സംബന്ധിച്ച നിയമങ്ങൾ എന്ത്‌ ഉദ്ദേശ്യത്തിലാണു നൽകപ്പെട്ടത്‌?

6 നിസ്സംശയമായും, യഹോവയിൽ നിന്നുള്ള ഈ നിയമങ്ങളിലും മറ്റു നിയമങ്ങളിലും വൈദ്യശാസ്‌ത്രപരവും ശരീരധർമശാസ്‌ത്രപരവുമായ ആശയങ്ങൾ അടങ്ങിയിരുന്നു, ശാസ്‌ത്രജ്ഞരും ഡോക്ടർമാരും ദീർഘകാലങ്ങൾക്കു ശേഷമാണ്‌ അവയെക്കുറിച്ചു മനസ്സിലാക്കിയതെങ്കിലും. ആളുകൾ ആ നിയമങ്ങൾ പിൻപറ്റിയപ്പോൾ അവ അവർക്കു ഗുണം ചെയ്‌തു. എന്നാൽ, പ്രസ്‌തുത നിയമങ്ങൾ നൽകപ്പെട്ടത്‌ കേവലം ഒരു ആരോഗ്യ നിയമസംഹിത എന്ന നിലയിലോ കേവലം വൈദ്യസംബന്ധമായ മാർഗദർശി എന്ന നിലയിലോ ആയിരുന്നില്ല. അവ സത്യാരാധനയുടെ ഭാഗമായിരുന്നു. അവ ആളുകളുടെ അനുദിന ജീവിതത്തെ​—⁠തീറ്റി, പ്രസവം, ദാമ്പത്യ ബന്ധങ്ങൾ എന്നിവയെയും മറ്റും​—⁠സ്‌പർശിച്ചു എന്ന വസ്‌തുത, യഹോവയ്‌ക്കു പരിപൂർണമായി സമർപ്പിക്കപ്പെട്ട അവരുടെ ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലും എന്ത്‌ ഉചിതമാണ്‌ എന്ത്‌ ഉചിതമല്ല എന്നു നിർണയിക്കാനുള്ള അവകാശം അവരുടെ ദൈവം എന്ന നിലയിൽ യഹോവയ്‌ക്കായിരുന്നു എന്ന വസ്‌തുതയെ വ്യക്തമായും ഊന്നിപ്പറഞ്ഞു.​—⁠ആവർത്തനപുസ്‌തകം 7:6; സങ്കീർത്തനം 135:⁠4.

7. ന്യായപ്രമാണം അനുസരിക്കുന്നതിനാൽ, ഇസ്രായേൽ ജനതയ്‌ക്ക്‌ എന്ത്‌ അനുഗ്രഹം ലഭിക്കുമായിരുന്നു?

7 ന്യായപ്രമാണ ഉടമ്പടി ഇസ്രായേല്യർക്ക്‌, ചുറ്റുമുള്ള ജനതകളുടെ അശുദ്ധമായ ആചാരങ്ങളിൽനിന്നുള്ള സംരക്ഷണമായും ഉതകി. യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിനുള്ള എല്ലാ വ്യവസ്ഥകളും സഹിതം ന്യായപ്രമാണം വിശ്വസ്‌തമായി അനുസരിക്കുന്നതിനാൽ ദൈവത്തെ സേവിക്കാനും അവന്റെ അനുഗ്രഹങ്ങൾ പ്രാപിക്കാനും ഇസ്രായേല്യർ യോഗ്യതയുള്ളവർ ആയിത്തീരുമായിരുന്നു. ഇതു സംബന്ധിച്ച്‌ യഹോവ ആ ജനതയോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേകസമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ. നിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും.”​—⁠പുറപ്പാടു 19:5, 6; ആവർത്തനപുസ്‌തകം 26:⁠19.

8. ശുദ്ധി സംബന്ധിച്ചു ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്കു ക്രിസ്‌ത്യാനികൾ ഇന്നു ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

8 എങ്ങനെ ശുദ്ധിയുള്ളവരും വിശുദ്ധരും ദൈവത്തിനു സ്വീകാര്യരും ആയിത്തീരാം എന്നതു സംബന്ധിച്ച്‌ ഇസ്രായേല്യരെ പ്രബോധിപ്പിക്കാൻ യഹോവ ന്യായപ്രമാണത്തിൽ അത്തരത്തിലുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയതിനാൽ, ആ വ്യവസ്ഥകൾ തങ്ങൾ എങ്ങനെ പാലിക്കുന്നു എന്ന്‌ ഇന്നു ക്രിസ്‌ത്യാനികൾ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നത്‌ ഉചിതമല്ലേ? ക്രിസ്‌ത്യാനികൾ ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും, പൗലൊസ്‌ വിശദീകരിച്ചതു പോലെ, ന്യായപ്രമാണത്തിലുള്ള സകല കാര്യങ്ങളും “വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം [“യാഥാർഥ്യം,” NW] എന്നതോ ക്രിസ്‌തുവിന്നുള്ളതു” എന്ന കാര്യം അവർ മനസ്സിൽ പിടിക്കേണ്ടതുണ്ട്‌. (കൊലൊസ്സ്യർ 2:17; എബ്രായർ 10:1) “ഞാൻ മാറാത്തവൻ” എന്നു പ്രഖ്യാപിക്കുന്ന യഹോവയാം ദൈവം ശുദ്ധവും നിർമലവുമായിരിക്കുന്നതിനെ അക്കാലത്ത്‌ സത്യാരാധനയിലെ ഒരു സുപ്രധാന ഘടകമായി വീക്ഷിച്ചെങ്കിൽ, ഇന്ന്‌ അവന്റെ അംഗീകാരവും അനുഗ്രഹവും ലഭിക്കാൻ ആഗ്രഹിക്കുന്നവരെന്ന നിലയിൽ നാം ജഡികവും ധാർമികവും ആത്മീയവുമായി ശുദ്ധിയുള്ളവർ ആയിരിക്കുന്നതിനെ ഗൗരവത്തോടെ വീക്ഷിക്കേണ്ടതാണ്‌.​—⁠മലാഖി 3:6; റോമർ 15:4; 1 കൊരിന്ത്യർ 10:11, 31.

ജഡിക ശുദ്ധി നമ്മെ ശുപാർശ ചെയ്യുന്നു

9, 10. (എ) ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ജഡിക ശുദ്ധി പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ സാക്ഷികളുടെ കൺവെൻഷനുകളെ കുറിച്ചു കൂടെക്കൂടെ കേൾക്കാറുള്ള അഭിപ്രായങ്ങൾ എന്തൊക്കെയാണ്‌?

9 ജഡിക ശുദ്ധി ഇപ്പോഴും സത്യാരാധനയുടെ ഒരു പ്രമുഖ ഘടകമാണോ? ജഡിക ശുദ്ധി മാത്രം ഒരുവനെ ദൈവത്തിന്റെ സത്യാരാധകൻ ആക്കുന്നില്ല എന്നിരിക്കെ, തന്റെ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം സത്യാരാധകൻ ജഡികമായി ശുദ്ധിയുള്ളവൻ ആയിരിക്കുന്നതു തീർച്ചയായും ഉചിതമാണ്‌. സ്വന്തം ശരീരവും വസ്‌ത്രങ്ങളും ചുറ്റുപാടുകളും ശുദ്ധമായി സൂക്ഷിക്കുന്നതിനു പലരും ശ്രദ്ധ കൊടുക്കാത്ത ഈ നാളുകളിൽ പ്രത്യേകിച്ചും, അങ്ങനെ ചെയ്യുന്നവരെ ചുറ്റുമുള്ള ആളുകൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്‌. ഇതിന്‌, കൊരിന്തിലെ ക്രിസ്‌ത്യാനികളോടു പൗലൊസ്‌ പറഞ്ഞതുപോലെ, നല്ല ഫലങ്ങളിലേക്കു നയിക്കാൻ കഴിയും: “ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു [“ശുപാർശ ചെയ്യുന്നു,” NW].”​—⁠2 കൊരിന്ത്യർ 6:3, 4.

10 യഹോവയുടെ സാക്ഷികളുടെ, വിശേഷിച്ചും അവരുടെ വലിയ കൺവെൻഷനുകളിലെ, ശുദ്ധവും ചിട്ടയുള്ളതും ആദരണീയവുമായ നടത്തയെയും ശീലങ്ങളെയും പ്രതി ഉദ്യോഗസ്ഥർ കൂടെക്കൂടെ അവരെ പ്രശംസിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഇറ്റലിയിലെ സവോന പ്രവിശ്യയിൽ നടത്തപ്പെട്ട ഒരു കൺവെൻഷനെ കുറിച്ച്‌ ലാ സ്റ്റാമ്പ എന്ന പത്രം ഇപ്രകാരം അഭിപ്രായപ്പെട്ടു: “ആ കൺവെൻഷൻ സ്ഥലത്തുകൂടി നടക്കുമ്പോൾ ഒരുവന്റെ സത്വര ശ്രദ്ധ ആകർഷിക്കുന്നത്‌ അവിടം ഉപയോഗിക്കുന്ന ജനത്തിന്റെ ശുചിത്വവും അടുക്കും ചിട്ടയുമാണ്‌.” ബ്രസീലിലെ സാവൊ പൗലോയിലുള്ള ഒരു സ്റ്റേഡിയത്തിൽ സാക്ഷികളുടെ ഒരു കൺവെൻഷൻ നടന്നശേഷം, സ്റ്റേഡിയത്തിലെ ഒരു ഉദ്യോഗസ്ഥൻ ശുചീകരണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ആളോട്‌ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ചെയ്‌ത അതേ വിധത്തിൽ ഈ സ്റ്റേഡിയം വൃത്തിയാക്കാനാണ്‌ ഇനി നാം ആഗ്രഹിക്കുന്നത്‌.” അതേ സ്റ്റേഡിയത്തിലെ മറ്റൊരു ഉദ്യോഗസ്ഥൻ പ്രസ്‌താവിച്ചു: “യഹോവയുടെ സാക്ഷികൾ സ്റ്റേഡിയം വാടകയ്‌ക്ക്‌ എടുക്കാൻ ആഗ്രഹിക്കുമ്പോൾ, തീയതികളുടെ കാര്യത്തിൽ മാത്രമേ ഞങ്ങൾക്കു വേവലാതി ഉള്ളൂ. മറ്റൊന്നും ഞങ്ങളെ ഉത്‌കണ്‌ഠപ്പെടുത്തുന്നില്ല.”

11, 12. (എ) വ്യക്തിപരമായ ശുദ്ധിയുടെ കാര്യത്തിൽ ഏതു ബൈബിൾ തത്ത്വം നാം മനസ്സിൽ പിടിക്കേണ്ടതുണ്ട്‌? (ബി) നമ്മുടെ വ്യക്തിപരമായ ശീലങ്ങളും ജീവിതരീതിയും സംബന്ധിച്ച്‌ എന്തു ചോദ്യങ്ങൾ ചോദിക്കാൻ കഴിയും?

11 നമ്മുടെ ആരാധനാസ്ഥലത്തിന്റെ ശുദ്ധിക്കും അടുക്കിനും ചിട്ടയ്‌ക്കും നാം ആരാധിക്കുന്ന ദൈവത്തിനു സ്‌തുതി കരേറ്റാൻ കഴിയുമെങ്കിൽ, നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ആ ഗുണങ്ങൾ പ്രകടമാക്കുന്നതു തീർച്ചയായും അതുപോലെതന്നെ പ്രധാനമാണ്‌. എന്നിരുന്നാലും, നമ്മുടെ വീടിന്റെ സ്വകാര്യതയിൽ ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള അവകാശം നമുക്കുണ്ട്‌ എന്നു നാം കരുതിയേക്കാം. വസ്‌ത്രധാരണത്തിന്റെയും ചമയത്തിന്റെയും കാര്യത്തിൽ, സൗകര്യപ്രദവും ആകർഷകവുമായതെന്നു നമുക്കു തോന്നുന്ന ഒന്നു തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തീർച്ചയായും നമുക്കുണ്ട്‌! എങ്കിലും, ഒരു വലിയ അളവോളം ഇതെല്ലാം ആപേക്ഷികമാണ്‌. ചില ഭക്ഷണസാധനങ്ങൾ കഴിക്കാനുള്ള ഒരുവന്റെ തീരുമാനത്തെ കുറിച്ചു ചർച്ച ചെയ്യവേ, പൗലൊസ്‌ സഹക്രിസ്‌ത്യാനികൾക്ക്‌ ഈ മുന്നറിയിപ്പു നൽകിയെന്ന്‌ ഓർക്കുക: “നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാർക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.” തുടർന്ന്‌ മൂല്യവത്തായ ഒരു തത്ത്വം അവൻ പ്രസ്‌താവിച്ചു: “എല്ലാം നിയമാനുസൃതമാണ്‌; എന്നാൽ, എല്ലാം പ്രയോജനകരങ്ങളല്ല. എല്ലാം നിയമാനുസൃതമാണ്‌; എന്നാൽ, എല്ലാം പടുത്തുയർത്തുന്നില്ല [“കെട്ടുപണി ചെയ്യുന്നില്ല,” NW].” (1 കൊരിന്ത്യർ 8:9; 10:​23, പി.ഒ.സി. ബൈബിൾ) ശുദ്ധിയുടെ കാര്യത്തിൽ പൗലൊസിന്റെ ബുദ്ധിയുപദേശം നമുക്ക്‌ എങ്ങനെയാണു ബാധകമാകുന്നത്‌?

12 ദൈവത്തിന്റെ ഒരു ശുശ്രൂഷകൻ ശുദ്ധവും അടുക്കും ചിട്ടയുമുള്ളതും ആയ ഒരു ജീവിതം നയിക്കണമെന്ന്‌ ആളുകൾ പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണ്‌. അതുകൊണ്ട്‌ നാം ആരാണെന്ന്‌​—⁠ദൈവവചനത്തിന്റെ ശുശ്രൂഷകർ​—⁠അവകാശപ്പെടുന്നുവോ, അതിനു ചേർച്ചയിലാണു നമ്മുടെ വീടും ചുറ്റുപാടുകളും കാണപ്പെടുന്നത്‌ എന്നു നാം ഉറപ്പു വരുത്തണം. നമ്മുടെ ഭവനം നമ്മെയും നമ്മുടെ വിശ്വാസങ്ങളെയും കുറിച്ച്‌ എങ്ങനെയുള്ള ഒരു സാക്ഷ്യമാണു നൽകുന്നത്‌? നാം മറ്റുള്ളവരോടു ശക്തമായി ശുപാർശ ചെയ്യുന്ന, വൃത്തിയും അടുക്കും ചിട്ടയുമുള്ള നീതി വസിക്കുന്ന ഒരു പുതിയ ലോകത്തിൽ ജീവിക്കാൻ നാം യഥാർഥമായി കാംക്ഷിക്കുന്നുവെന്ന്‌ അതു പ്രകടമാക്കുന്നുവോ? (2 പത്രൊസ്‌ 3:13) സമാനമായി, ശുശ്രൂഷയിൽ ആയിരിക്കുമ്പോഴും ഒഴിവു സമയത്തുമുള്ള നമ്മുടെ വ്യക്തിപരമായ വസ്‌ത്രധാരണവും ചമയവും നാം പ്രസംഗിക്കുന്ന സന്ദേശത്തിന്റെ ആകർഷകത്വം വർധിപ്പിക്കുകയോ കുറയ്‌ക്കുകയോ ചെയ്‌തേക്കാം. ഉദാഹരണത്തിന്‌, മെക്‌സിക്കോയിലെ ഒരു പത്രറിപ്പോർട്ടർ പറഞ്ഞ ഈ അഭിപ്രായം ശ്രദ്ധിക്കുക: “തീർച്ചയായും, യഹോവയുടെ സാക്ഷികളിൽ നല്ലൊരു ശതമാനവും യുവജനങ്ങളാണ്‌. അവരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്‌ ഹെയർസ്റ്റൈലും ശുചിത്വവും ഉചിതമായ വസ്‌ത്രധാരണവുമാണ്‌.” നമ്മുടെ ഇടയിൽ അത്തരം യുവജനങ്ങൾ ഉണ്ടായിരിക്കുന്നത്‌ എത്ര വലിയ സന്തോഷമാണ്‌!

13. നമ്മുടെ അനുദിന ജീവിതത്തിന്റെ എല്ലാ വശങ്ങളും ശുദ്ധവും അടുക്കും ചിട്ടയുമുള്ളതും ആണെന്ന്‌ ഉറപ്പു വരുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

13 തീർച്ചയായും, നമ്മുടെ ശരീരം, വസ്‌ത്രധാരണം, ചമയം എന്നിവയും വസ്‌തുവകകളും വീടുമൊക്കെ എപ്പോഴും ശുദ്ധവും അടുക്കും ചിട്ടയുമുള്ളതും ആയിരിക്കണം എന്നു പറയാൻ എളുപ്പമാണ്‌. ചെയ്യാനാണ്‌ ബുദ്ധിമുട്ട്‌. സങ്കീർണവും വിലപിടിച്ചതുമായ കുറെയേറെ ഉപകരണങ്ങളല്ല ആവശ്യമായിരിക്കുന്നത്‌, പിന്നെയോ നല്ല ആസൂത്രണവും അതിനു ചേർച്ചയിലുള്ള ശ്രമവുമാണ്‌. നമ്മുടെ ദേഹവും വസ്‌ത്രങ്ങളും വീടും വാഹനവുമെല്ലാം വൃത്തിയാക്കാൻ നാം സമയം നീക്കിവെക്കേണ്ടതുണ്ട്‌. ശുശ്രൂഷ, യോഗഹാജർ, വ്യക്തിപരമായ പഠനം എന്നിവയിലും അനുദിന ജീവിതത്തിലെ മറ്റു കടമകൾ നിർവഹിക്കുന്നതിലും തിരക്കുള്ളവരായിരിക്കുന്നത്‌ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ ശുദ്ധിയുള്ളവരും സ്വീകാര്യരും ആയി നിലകൊള്ളുകയെന്ന ആവശ്യത്തിൽനിന്നു നമ്മെ ഒഴിവുള്ളവരാക്കുന്നില്ല. “സകലത്തിനും ഒരു നിയമിത സമയമുണ്ട്‌” എന്ന പരിചിതമായ തത്ത്വം നമ്മുടെ ജീവിതത്തിലെ ഇക്കാര്യത്തിലും ബാധകമാണ്‌.​—⁠സഭാപ്രസംഗി 3:⁠1, NW.

നിർമലമായ ഒരു ഹൃദയം

14. ജഡിക ശുദ്ധിയെക്കാൾ ധാർമികവും ആത്മീയവുമായ ശുദ്ധി ഏറെ പ്രധാനമാണെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

14 ജഡിക ശുദ്ധിക്കു ശ്രദ്ധ കൊടുക്കുന്നതു പ്രധാനമാണെങ്കിലും, അതിനെക്കാൾ പ്രാധാന്യമുള്ളതാണു ധാർമികവും ആത്മീയവുമായ ശുദ്ധി. നാം ഈ നിഗമനത്തിൽ എത്തുന്നത്‌, ഇസ്രായേൽ ജനതയെ യഹോവ തള്ളിക്കളഞ്ഞത്‌, അവർ ജഡികമായി അശുദ്ധർ ആയിരുന്നതുകൊണ്ടല്ല, മറിച്ച്‌ ധാർമികവും ആത്മീയവുമായി ദുഷിച്ചുപോയതു നിമിത്തമാണെന്ന വസ്‌തുത മനസ്സിൽ വെച്ചുകൊണ്ടാണ്‌. ആ ജനത “പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം!” ആയതിനാൽ, അവരുടെ യാഗങ്ങളും അമാവാസ്യയും ശബ്ബത്തും, എന്തിന്‌ പ്രാർഥനകൾ പോലും, തനിക്കു ഭാരമായിത്തീർന്നിരിക്കുന്നു എന്ന്‌ യഹോവ യെശയ്യാ പ്രവാചകനിലൂടെ അവരോടു പറഞ്ഞു. വീണ്ടും ദൈവത്തിന്റെ പ്രീതി നേടാൻ അവർ എന്താണു ചെയ്യേണ്ടിയിരുന്നത്‌? യഹോവ പറഞ്ഞു: “നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.”​—⁠യെശയ്യാവു 1:4, 11-16.

15, 16. മനുഷ്യനെ എന്ത്‌ അശുദ്ധമാക്കുന്നുവെന്ന്‌ യേശു പറഞ്ഞു, നമുക്ക്‌ യേശുവിന്റെ വാക്കുകളിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാനാകും?

15 ധാർമികവും ആത്മീയവുമായ ശുദ്ധിയുടെ പ്രാധാന്യം കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന്‌, യേശുവിന്റെ ശിഷ്യന്മാർ ഭക്ഷണത്തിനു മുമ്പു കൈ കഴുകാഞ്ഞതിനാൽ അശുദ്ധരാണ്‌ എന്നു പരീശന്മാരും ശാസ്‌ത്രിമാരും പറഞ്ഞപ്പോൾ, യേശു പറഞ്ഞ കാര്യം പരിചിന്തിക്കുക. അവരെ തിരുത്തിക്കൊണ്ട്‌ യേശു പ്രസ്‌താവിച്ചു: “മനുഷ്യന്നു അശുദ്ധിവരുത്തുന്നതു വായിക്കകത്തു ചെല്ലുന്നതു അല്ല, വായിൽനിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.” എന്നിട്ട്‌ അവൻ ഇങ്ങനെ വിശദീകരിച്ചു: “വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധനാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.”​—⁠മത്തായി 15:11, 18-20.

16 യേശുവിന്റെ വാക്കുകളിൽനിന്നു നമുക്ക്‌ എന്തു പഠിക്കാൻ കഴിയും? ദുഷ്ടവും അധാർമികവും അശുദ്ധവുമായ പ്രവൃത്തികൾ ദുഷ്ടവും അധാർമികവും അശുദ്ധവുമായ ഹൃദയചായ്‌വുകളിൽനിന്നാണു വരുന്നതെന്ന്‌ യേശു ചൂണ്ടിക്കാട്ടുകയായിരുന്നു. ശിഷ്യനായ യാക്കോബ്‌ പ്രസ്‌താവിച്ചതുപോലെ, “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.” (യാക്കോബ്‌ 1:14, 15) അതുകൊണ്ട്‌ യേശു വർണിച്ച കൊടുംപാപങ്ങളിൽ വീഴാതിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അത്തരം സംഗതികളോടുള്ള ചായ്‌വുകൾ നാം പാടേ നീക്കം ചെയ്യുകയും അവ ഹൃദയത്തിൽ കടക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. അതിന്റെ അർഥം നാം വായിക്കുകയും കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തണം എന്നാണ്‌. ഇന്നു സംസാരത്തിന്റെയും കലയുടെയും സ്വാതന്ത്ര്യത്തെ മുതലെടുത്തുകൊണ്ട്‌, വിനോദ-പരസ്യ വ്യവസായങ്ങൾ വീഴ്‌ച ഭവിച്ച ജഡത്തിന്റെ തൃഷ്‌ണകളെ തൃപ്‌തിപ്പെടുത്തുന്ന ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും ഒരു തീരാ പ്രവാഹത്തിനുതന്നെ ഇടയാക്കിയിരിക്കുകയാണ്‌. അത്തരം ആശയങ്ങൾക്കു നമ്മുടെ ഹൃദയത്തിൽ സ്ഥാനം നൽകാതിരിക്കാൻ നാം ദൃഢചിത്തരായിരിക്കണം. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും അവന്റെ അംഗീകാരം നേടുന്നതിനും, ശുദ്ധവും നിർമലവുമായ ഒരു ഹൃദയം കാത്തുസൂക്ഷിക്കാൻ നാം നിതാന്ത ജാഗ്രത പുലർത്തണം, അതാണ്‌ മുഖ്യ ആശയം.​—⁠സദൃശവാക്യങ്ങൾ 4:⁠23.

സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

17. യഹോവ തന്റെ ജനത്തെ ശുദ്ധമായ ഒരു അവസ്ഥയിലേക്കു കൊണ്ടുവന്നിരിക്കുന്നത്‌ എന്തിനാണ്‌?

17 യഹോവയുടെ സഹായത്തോടെ, അവന്റെ മുമ്പാകെ ശുദ്ധമായ ഒരു നിലപാടു സ്വീകരിക്കാൻ നമുക്കു സാധിക്കും എന്നത്‌ ഒരു അനുഗ്രഹവും സംരക്ഷണവും ആണ്‌. (2 കൊരിന്ത്യർ 6:14-18) എന്നാൽ, ഒരു പ്രത്യേക ഉദ്ദേശ്യത്തിനാണ്‌ യഹോവ തന്റെ ജനത്തെ ശുദ്ധമായ അവസ്ഥയിലേക്കു കൊണ്ടുവന്നിരിക്കുന്നത്‌ എന്നും നാം മനസ്സിലാക്കുന്നു. യേശുക്രിസ്‌തു “നമ്മെ സകല അധർമ്മത്തിൽനിന്നും വീണ്ടെടുത്തു സൽപ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താൻ നമുക്കുവേണ്ടി കൊടുത്തു” എന്നു തീത്തൊസിനോട്‌ പൗലൊസ്‌ പറയുകയുണ്ടായി. (തീത്തൊസ്‌ 2:14) ശുദ്ധീകരിക്കപ്പെട്ട ഒരു ജനം എന്ന നിലയിൽ, എന്തു പ്രവൃത്തികൾക്കാണ്‌ നാം ശുഷ്‌കാന്തിയുള്ളവർ ആയിരിക്കേണ്ടത്‌?

18. നാം സത്‌പ്രവൃത്തികൾക്കു ശുഷ്‌കാന്തിയുള്ള ഒരു ജനമാണെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

18 പ്രഥമവും പ്രധാനവുമായി, ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത പരസ്യമായി ഘോഷിക്കുന്നതിൽ നാം തീവ്രശ്രമം ചെയ്യേണ്ടതുണ്ട്‌. (മത്തായി 24:14) അങ്ങനെ ചെയ്യുന്നതിനാൽ, സകലതരം അശുദ്ധിയിൽനിന്നും മുക്തമായ ഒരു ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ എല്ലായിടത്തുമുള്ള ആളുകൾക്കു നാം വെച്ചുനീട്ടുകയാണ്‌. (2 പത്രൊസ്‌ 3:13) നമ്മുടെ അനുദിന ജീവിതത്തിൽ ദൈവാത്മാവിന്റെ ഫലം പ്രകടമാക്കിക്കൊണ്ട്‌ നമ്മുടെ സ്വർഗീയ പിതാവിനെ മഹത്ത്വപ്പെടുത്തുന്നതും നമ്മുടെ സത്‌പ്രവൃത്തികളിൽ ഉൾപ്പെടുന്നു. (ഗലാത്യർ 5:22, 23; 1 പത്രൊസ്‌ 2:12) കൂടാതെ, പ്രകൃതി ദുരന്തങ്ങളാലോ മനുഷ്യർ വരുത്തിവെക്കുന്ന വിപത്തുകളാലോ അങ്ങേയറ്റം ദുരിതമനുഭവിക്കുന്ന, സത്യത്തിൽ അല്ലാത്ത വ്യക്തികളെ നാം മറക്കുന്നില്ല. പൗലൊസിന്റെ ബുദ്ധിയുപദേശം നാം മനസ്സിൽ പിടിക്കുന്നു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.” (ഗലാത്യർ 6:10) ശുദ്ധമായ ഒരു ഹൃദയത്തോടെയും നിർമലമായ ഒരു ആന്തരത്തോടെയും ചെയ്യുന്ന അത്തരം സേവനങ്ങളെല്ലാം ദൈവത്തിനു പ്രസാദകരമാണ്‌.​—⁠1 തിമൊഥെയൊസ്‌ 1:⁠5.

19. ജഡികവും ധാർമികവും ആത്മീയവുമായ ശുദ്ധിയുടെ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ നാം തുടരുന്നെങ്കിൽ, എന്തെല്ലാം അനുഗ്രഹങ്ങൾ നമ്മെ കാത്തിരിക്കുന്നു?

19 അത്യുന്നത ദൈവത്തിന്റെ ദാസന്മാർ എന്ന നിലയിൽ പൗലൊസിന്റെ വാക്കുകൾ നാം ചെവിക്കൊള്ളുന്നു: “സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.” (റോമർ 12:1) യഹോവയാൽ ശുദ്ധീകരിക്കപ്പെടുകയെന്ന പദവിയെ വിലമതിക്കുന്നതിലും ജഡികവും ധാർമികവും ആത്മീയവുമായ ശുദ്ധിയുടെ ഉയർന്ന നിലവാരം കാത്തുസൂക്ഷിക്കുന്നതിൽ പരമാവധി പ്രവർത്തിക്കുന്നതിലും നമുക്കു തുടരാം. അപ്രകാരം ചെയ്യുന്നത്‌ ഇപ്പോൾ ആത്മാഭിമാനവും സംതൃപ്‌തിയും കൈവരുത്തുന്നതിനു പുറമേ, ദൈവം ‘സകലവും പുതിയത്‌ ആക്കുമ്പോൾ’ “പൂർവ കാര്യങ്ങൾ”​—⁠ദുഷ്ടവും മലീമസവുമായ ഇപ്പോഴത്തെ വ്യവസ്ഥിതി​—⁠നീങ്ങിപ്പോകുന്നത്‌ കാണാമെന്ന പ്രത്യാശയും നമുക്ക്‌ ഉണ്ടായിരിക്കും.​—⁠വെളിപ്പാടു 21:4, 5, NW.

നിങ്ങൾ ഓർമിക്കുന്നുവോ?

• ശുദ്ധി സംബന്ധിച്ച നിരവധി നിയമങ്ങൾ ഇസ്രായേല്യർക്കു നൽകപ്പെട്ടത്‌ എന്തുകൊണ്ട്‌?

• ജഡിക ശുദ്ധി, നാം പ്രസംഗിക്കുന്ന സന്ദേശത്തിന്റെ ആകർഷകത്വം വർധിപ്പിക്കുന്നത്‌ എങ്ങനെ?

• ധാർമികവും ആത്മീയവുമായ ശുദ്ധി ജഡിക ശുദ്ധിയെക്കാൾ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നാം ‘സൽപ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള’ ഒരു ജനമാണെന്ന്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]

[21-ാം പേജിലെ ചിത്രങ്ങൾ]

ജഡിക ശുദ്ധി, നാം പ്രസംഗിക്കുന്ന സന്ദേശത്തിന്റെ ആകർഷകത്വം വർധിപ്പിക്കുന്നു

[22-ാം പേജിലെ ചിത്രം]

ദുഷ്ട ചിന്തകൾ ദുഷ്ട ചെയ്‌തികളിലേക്കു നയിക്കുന്നുവെന്ന്‌ യേശു മുന്നറിയിപ്പു നൽകി

[23-ാം പേജിലെ ചിത്രങ്ങൾ]

ശുദ്ധീകരിക്കപ്പെട്ട ഒരു ജനത എന്ന നിലയിൽ, യഹോവയുടെ സാക്ഷികൾ സത്‌പ്രവൃത്തികൾക്കു ശുഷ്‌കാന്തിയുള്ളവരാണ്‌