വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രാജകീയ മാതൃക പിൻപറ്റുക

രാജകീയ മാതൃക പിൻപറ്റുക

രാജകീയ മാതൃക പിൻപറ്റുക

‘അവൻ ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്‌തകത്തിൽ എഴുതി എടുക്കേണം. അതു അവന്റെ കൈവശം ഇരിക്കയും അവൻ തന്റെ ആയുഷ്‌കാലം ഒക്കെയും അതു വായിക്കയും വേണം.’​—⁠ആവർത്തനപുസ്‌തകം 17:18-20.

1. ആരെപ്പോലെ ആയിരിക്കാൻ ഒരു ക്രിസ്‌ത്യാനി ആഗ്രഹിച്ചേക്കാം?

നിങ്ങൾ ഒരു രാജാവോ രാജ്ഞിയോ ആണെന്നു സ്വയം വിചാരിക്കാനിടയില്ല. നല്ല രാജാക്കന്മാരായിരുന്ന ദാവീദ്‌, യോശീയാവ്‌, ഹിസ്‌കീയാവ്‌, യെഹോശാഫാത്ത്‌ എന്നിവരെ പോലെ തനിക്കു രാജകീയ അധികാരം ഉണ്ടെന്ന്‌ ബൈബിൾ പഠിക്കുന്ന, വിശ്വസ്‌തതയുള്ള ഏതു ക്രിസ്‌ത്യാനിയാണ്‌ വിചാരിക്കുക? എന്നാൽ ഒരു പ്രത്യേക കാര്യത്തിലെങ്കിലും നിങ്ങൾക്ക്‌ അവരെപ്പോലെ ആയിരിക്കാനാകും, ആയിരിക്കേണ്ടതുമാണ്‌. എന്താണത്‌? അക്കാര്യത്തിൽ അവരെപ്പോലെ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

2, 3. ഒരു മനുഷ്യ രാജാവിനെ സംബന്ധിച്ച്‌ യഹോവ എന്തു മുൻകൂട്ടി കണ്ടു, അത്തരമൊരു രാജാവ്‌ എന്തു ചെയ്യേണ്ടിയിരുന്നു?

2 മോശെയുടെ നാളിൽ, ഇസ്രായേല്യർക്ക്‌ ഒരു മനുഷ്യ രാജാവ്‌ ഉണ്ടായിരിക്കുന്നതിനുള്ള അംഗീകാരം ദൈവം കൊടുക്കുന്നതിനു ദീർഘകാലം മുമ്പ്‌, ഒരു രാജാവ്‌ വേണമെന്നുള്ള അഭിലാഷം തന്റെ ജനത്തിന്‌ ഉണ്ടാകുമെന്നു ദൈവം മുൻകൂട്ടി കണ്ടു. അതുകൊണ്ട്‌ ന്യായപ്രമാണ ഉടമ്പടിയിൽ ബന്ധപ്പെട്ട നിർദേശങ്ങൾ ഉൾപ്പെടുത്താൻ അവൻ മോശെയെ നിശ്വസ്‌തനാക്കി. ഇവ രാജകീയ നിർദേശങ്ങൾ​—⁠രാജാവിനു വേണ്ടിയുള്ളത്‌​—⁠ആയിരുന്നു.

3 ദൈവം പറഞ്ഞു: “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുററുമുള്ള സകലജാതികളെയും പോലെ ഞാൻ ഒരു രാജാവിനെ എന്റെമേൽ ആക്കുമെന്നു പറയുമ്പോൾ നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെമേൽ ആക്കേണം; . . . അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ . . . ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്‌തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്കയും . . . അവൻ തന്റെ ആയുഷ്‌കാലം ഒക്കെയും അതു വായിക്കയും വേണം.”​—⁠ആവർത്തനപുസ്‌തകം 17:14-20.

4. രാജാക്കന്മാർക്കുള്ള ദൈവത്തിന്റെ നിർദേശങ്ങളിൽ എന്ത്‌ ഉൾപ്പെട്ടിരുന്നു?

4 യഹോവ തന്റെ ആരാധകർക്കായി തിരഞ്ഞെടുക്കുമായിരുന്ന രാജാവ്‌, ബൈബിളിൽ നിങ്ങൾക്ക്‌ ഇപ്പോൾ കാണാൻ കഴിയുന്ന പുസ്‌തകങ്ങളുടെ വ്യക്തിപരമായ ഒരു പകർപ്പ്‌ എഴുതിയുണ്ടാക്കണമായിരുന്നു. എന്നിട്ട്‌ രാജാവ്‌ ആ പകർപ്പിൽനിന്ന്‌ ദിനംതോറും, ആവർത്തിച്ചാവർത്തിച്ച്‌, വായിക്കണമായിരുന്നു. ഓർമശക്തി മെച്ചപ്പെടുത്താനായിരുന്നില്ല അവർ അതു ചെയ്യേണ്ടിയിരുന്നത്‌, പിന്നെയോ അതു പഠനമായിരുന്നു. അതിനു ഗുണകരമായ ഒരു ഉദ്ദേശ്യം ഉണ്ടായിരുന്നു. യഹോവയുടെ അംഗീകാരം ലഭിക്കാൻ ആഗ്രഹിച്ചിരുന്ന ഒരു രാജാവ്‌ ശരിയായ ഹൃദയനില വികസിപ്പിക്കാനും നിലനിറുത്താനും അത്തരം പഠനം നടത്തേണ്ടിയിരുന്നു. ജയശാലിയായ, വിവേകമുള്ള ഒരു രാജാവ്‌ ആയിരിക്കാനും അവൻ ആ നിശ്വസ്‌ത ലിഖിതങ്ങൾ പഠിക്കണമായിരുന്നു.​—⁠2 രാജാക്കന്മാർ 22:8-13; സദൃശവാക്യങ്ങൾ 1:1-4.

ഒരു രാജാവിനെപ്പോലെ പഠിക്കുക

5. ദാവീദ്‌ രാജാവ്‌ ബൈബിളിന്റെ ഏതു ഭാഗങ്ങൾ പകർത്തിയെഴുതി വായിക്കണമായിരുന്നു, അതു സംബന്ധിച്ച്‌ അവന്‌ എന്തു തോന്നി?

5 ആ സ്ഥിതിക്ക്‌, ദാവീദ്‌ ഇസ്രായേലിന്റെ രാജാവ്‌ ആയിത്തീർന്നപ്പോൾ അവൻ എന്തു ചെയ്യേണ്ടതുണ്ടായിരുന്നു എന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? അവൻ പഞ്ചഗ്രന്ഥങ്ങളുടെ (ഉല്‌പത്തി, പുറപ്പാടു, ലേവ്യപുസ്‌തകം, സംഖ്യാപുസ്‌തകം, ആവർത്തനപുസ്‌തകം) ഒരു പകർപ്പ്‌ ഉണ്ടാക്കണമായിരുന്നു. സ്വന്തം കണ്ണുകളും കരങ്ങളും ഉപയോഗിച്ച്‌ ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ്‌ എഴുതിയുണ്ടാക്കിയപ്പോൾ ദാവീദിന്റെ മനസ്സിലും ഹൃദയത്തിലും അത്‌ എത്ര ആഴത്തിൽ പതിഞ്ഞിരിക്കും എന്നു ചിന്തിക്കുക. അതുപോലെ, മോശെ എഴുതിയിരിക്കാൻ സാധ്യതയുള്ള ഇയ്യോബിന്റെ പുസ്‌തകവും 90, 91 സങ്കീർത്തനങ്ങളും ദാവീദ്‌ പകർത്തിയെഴുതിയിരിക്കുമോ? ഒരുപക്ഷേ എഴുതിയിരിക്കും. കൂടാതെ, യോശുവ, ന്യായാധിപന്മാർ, രൂത്ത്‌ എന്നീ പുസ്‌തകങ്ങളും അവനു ലഭ്യമായിരുന്നിരിക്കാം. അതുകൊണ്ട്‌ വായിക്കാനും ഗ്രാഹ്യം നേടാനും ദാവീദ്‌ രാജാവിനു ബൈബിളിന്റെ നല്ലൊരു ഭാഗം ഉണ്ടായിരുന്നു എന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. അവൻ അതുതന്നെ ചെയ്‌തു എന്നു വിശ്വസിക്കാൻ അടിസ്ഥാനമുണ്ട്‌, എന്തെന്നാൽ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ച്‌ ഇപ്പോൾ സങ്കീർത്തനം 19:7-11-ൽ കാണുന്ന അവന്റെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക.

6. യേശുവിനു തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ തിരുവെഴുത്തുകളിൽ താത്‌പര്യം ഉണ്ടായിരുന്നു എന്നു നമുക്ക്‌ എങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?

6 വലിയ ദാവീദ്‌​—⁠ദാവീദിന്റെ പുത്രനായ യേശു​—⁠സമാനമായ മാതൃക പിൻപറ്റി. വാരംതോറും സ്ഥലത്തെ സിനഗോഗിൽ പോകുന്നത്‌ അവന്റെ പതിവായിരുന്നു. അവിടെ തിരുവെഴുത്തുകൾ വായിച്ചു വിശദീകരിക്കുന്നത്‌ അവൻ കേട്ടു. അതു കൂടാതെ, ചിലപ്പോഴൊക്കെ യേശുതന്നെയും ദൈവവചനം പരസ്യമായി വായിച്ച്‌ അത്‌ എങ്ങനെ നിവൃത്തിയാകുന്നു എന്നു വിശദീകരിക്കുമായിരുന്നു. (ലൂക്കൊസ്‌ 4:16-21) അവനു തിരുവെഴുത്തുകൾ എത്ര പരിചിതമായിരുന്നു എന്നു നിങ്ങൾക്ക്‌ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേ ഉള്ളൂ. സുവിശേഷ വിവരണങ്ങൾ വായിച്ച്‌ ‘എന്നു എഴുതിയിരിക്കുന്നു’ എന്നു പറഞ്ഞുകൊണ്ടോ മറ്റേതെങ്കിലും വിധത്തിലോ യേശു എത്ര തവണ പ്രത്യേക തിരുവെഴുത്തു ഭാഗങ്ങൾ പരാമർശിച്ചിട്ടുണ്ടെന്ന്‌ ശ്രദ്ധിക്കുക. എന്തിന്‌, മത്തായി രേഖപ്പെടുത്തിയ ഗിരിപ്രഭാഷണത്തിൽ, യേശു 21 പ്രാവശ്യം എബ്രായ തിരുവെഴുത്തുകളിൽനിന്ന്‌ ഉദ്ധരിച്ചു.​—⁠മത്തായി 4:4-10; 7:29; 11:10; 21:13; 26:24, 31; യോഹന്നാൻ 6:31, 45; 8:17.

7. യേശു മതനേതാക്കന്മാരിൽനിന്നു വ്യത്യസ്‌തനായിരുന്നത്‌ എങ്ങനെ?

7 സങ്കീർത്തനം 1:1-3-ലെ ബുദ്ധിയുപദേശം യേശു പിൻപറ്റി: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെ . . . യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ [“മന്ദസ്വരത്തിൽ വായിക്കുന്നവൻ,” NW] ഭാഗ്യവാൻ. . . . അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” “മോശെയുടെ പീഠത്തിൽ ഇരിക്കു”ന്നെങ്കിലും, ‘യഹോവയുടെ ന്യായപ്രമാണത്തെ’ അവഗണിച്ച അവന്റെ നാളിലെ മതനേതാക്കന്മാരിൽനിന്ന്‌ എത്ര വ്യത്യസ്‌തമായിരുന്നു അത്‌!​—⁠മത്തായി 23:2-4.

8. യഹൂദ മതനേതാക്കന്മാർ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്‌തതുകൊണ്ട്‌ യാതൊരു പ്രയോജനവും ഇല്ലായിരുന്നത്‌ എന്തുകൊണ്ട്‌?

8 എന്നാൽ, യേശു ബൈബിളിന്റെ പഠനത്തെ നിരുത്സാഹപ്പെടുത്തുന്നതായി വ്യാഖ്യാനിക്കാവുന്ന ഒരു ഭാഗം ചിലരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. തന്റെ നാളിൽ യേശു ചിലരോട്‌ ഇങ്ങനെ പറഞ്ഞതായി യോഹന്നാൻ 5:39, 40-ൽ നാം വായിക്കുന്നു: “നിങ്ങൾ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു. എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.” അങ്ങനെ പറയുകവഴി തിരുവെഴുത്തുകൾ പഠിക്കുന്നതിൽനിന്ന്‌ യേശു തന്റെ യഹൂദ ശ്രോതാക്കളെ നിരുത്സാഹപ്പെടുത്തുകയായിരുന്നില്ല. പകരം, അവൻ അവരുടെ ആത്മാർഥതയില്ലായ്‌മയും പരസ്‌പരവിരുദ്ധമായ പെരുമാറ്റവും തുറന്നു കാട്ടുകയായിരുന്നു. തിരുവെഴുത്തുകൾക്കു തങ്ങളെ നിത്യജീവനിലേക്കു നയിക്കാൻ കഴിയുമെന്ന്‌ അവർ മനസ്സിലാക്കി. എന്നാൽ, അവർ ശോധന ചെയ്‌തുകൊണ്ടിരുന്ന തിരുവെഴുത്തുകൾതന്നെ മിശിഹായായ യേശുവിലേക്കും അവരെ നയിക്കേണ്ടതായിരുന്നു. പക്ഷേ, അവർ അവനെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. ആത്മാർഥതയുള്ളവരും പ്രബോധനം സ്വീകരിക്കാൻ മനസ്സുള്ളവരും അല്ലാഞ്ഞതിനാൽ പഠനം അവർക്കു പ്രയോജനകരം ആയിരുന്നില്ല.​—⁠ആവർത്തനപുസ്‌തകം 18:15; ലൂക്കൊസ്‌ 11:52; യോഹന്നാൻ 7:47, 48.

9. അപ്പൊസ്‌തലന്മാരും മുൻകാല പ്രവാചകന്മാരും ഏതു നല്ല മാതൃക വെച്ചു?

9 എന്നാൽ, അപ്പൊസ്‌തലന്മാർ ഉൾപ്പെടെ, യേശുവിന്റെ ശിഷ്യന്മാരുടെ അവസ്ഥ എത്ര വ്യത്യസ്‌തമായിരുന്നു! ഒരുവനെ “രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ” അവർ പഠിച്ചു. (2 തിമൊഥെയൊസ്‌ 3:14) ഇക്കാര്യത്തിൽ അവർ “ആരാഞ്ഞു അന്വേഷിച്ച” മുൻകാല പ്രവാചകന്മാരെ പോലെ ആയിരുന്നു. ഏതാനും മാസത്തേക്കോ ഒരു വർഷത്തേക്കോ മാത്രം ഉത്സാഹപൂർവം അന്വേഷണം നടത്തിയാൽ മതിയെന്ന്‌ ആ പ്രവാചകന്മാർ വിചാരിച്ചില്ല. വിശേഷിച്ചും ക്രിസ്‌തുവിനെയും മനുഷ്യവർഗത്തെ രക്ഷിക്കുകയെന്ന അവന്റെ ധർമത്തിൽ ഉൾപ്പെട്ടിരിക്കുന്ന മഹിമകളെയും “അവർ ആരാഞ്ഞുകൊണ്ടിരുന്നു” (NW) എന്നു പത്രൊസ്‌ അപ്പൊസ്‌തലൻ പറയുന്നു. തന്റെ ഒന്നാമത്തെ ലേഖനത്തിൽ, പത്രൊസ്‌ പത്തു ബൈബിൾ പുസ്‌തകങ്ങളിൽനിന്ന്‌ 34 പ്രാവശ്യം ഉദ്ധരിക്കുകയുണ്ടായി.​—⁠1 പത്രൊസ്‌ 1:10, 11.

10. നാം ഓരോരുത്തരും ബൈബിൾ പഠനത്തിൽ താത്‌പര്യം കാട്ടേണ്ടത്‌ എന്തുകൊണ്ട്‌?

10 അപ്പോൾ വ്യക്തമായും, പുരാതന ഇസ്രായേലിലെ രാജാക്കന്മാർക്കുള്ള ഒരു രാജകീയ നിയമനമായിരുന്നു ദൈവവചനത്തിന്റെ ശ്രദ്ധാപൂർവകമായ പഠനം. യേശു ആ മാതൃക പിൻപറ്റി. മാത്രമല്ല, സ്വർഗത്തിൽ ക്രിസ്‌തുവിനോടു കൂടെ രാജാക്കന്മാരായി ഭരിക്കേണ്ടവരും അതുതന്നെ ചെയ്‌തു. (ലൂക്കൊസ്‌ 22:28-30; റോമർ 8:17; 2 തിമൊഥെയൊസ്‌ 2:11ബി, 12; വെളിപ്പാടു 5:10; 20:6) രാജ്യഭരണത്തിൻ കീഴിൽ ഭൂമിയിൽ വരാൻ പോകുന്ന അനുഗ്രഹങ്ങൾക്കായി ഇന്ന്‌ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന സകലർക്കും ഈ രാജകീയ മാതൃക അതുപോലെതന്നെ അനിവാര്യമാണ്‌.​—⁠മത്തായി 25:34, 46.

രാജാക്കന്മാർക്കും നിങ്ങൾക്കുമുള്ള ഒരു ദൗത്യം

11. (എ) പഠനത്തിന്റെ കാര്യത്തിൽ ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ അപകടമുണ്ട്‌? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്‌?

11 ഓരോ സത്യ ക്രിസ്‌ത്യാനിയും വ്യക്തിപരമായി ബൈബിൾ പരിശോധിക്കേണ്ടതാണ്‌ എന്ന്‌ തീർച്ചയായും ഉറപ്പിച്ചു പറയാൻ കഴിയും. അതു നിങ്ങൾ യഹോവയുടെ സാക്ഷികളോടൊത്ത്‌ ആദ്യമായി ബൈബിൾ പഠിക്കുമ്പോൾ മാത്രം ചെയ്യേണ്ട ഒരു സംഗതിയല്ല. പൗലൊസ്‌ അപ്പൊസ്‌തലന്റെ കാലത്ത്‌ വ്യക്തിപരമായ പഠനത്തിൽ ക്രമേണ അയവു വരുത്തിയ ചിലരെപ്പോലെ ആകാതിരിക്കാൻ നാം ഓരോരുത്തരും ദൃഢനിശ്ചയം ചെയ്യണം. “ക്രിസ്‌തുവിനെക്കുറിച്ചുള്ള ആദ്യവചനം” പോലുള്ള ‘ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങൾ’ അവർ പഠിച്ചു. എന്നാൽ, അവർ പഠനം തുടരാഞ്ഞതിനാൽ, “പക്വതയിലേക്കു” (ഓശാന ബൈബിൾ) പുരോഗമിച്ചില്ല. (എബ്രായർ 5:12-6:3) അതുകൊണ്ട്‌ നമുക്കു സ്വയം ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ഞാൻ ക്രിസ്‌തീയ സഭയുമായി സഹവസിക്കാൻ തുടങ്ങിയത്‌ ഈ അടുത്ത കാലത്താണെങ്കിലും ദീർഘകാലം മുമ്പാണെങ്കിലും, ദൈവവചനം വ്യക്തിപരമായി പഠിക്കുന്നതു സംബന്ധിച്ച്‌ എനിക്ക്‌ എന്തു തോന്നുന്നു? തന്റെ നാളിലെ ക്രിസ്‌ത്യാനികൾ “ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനത്തിൽ വർധിച്ചുവരു”ന്നതിൽ തുടരുമാറാകട്ടെ എന്നു പൗലൊസ്‌ പ്രാർഥിച്ചു. എനിക്ക്‌ അതേ ആഗ്രഹം ഉണ്ടെന്നു ഞാൻ പ്രകടമാക്കുന്നുവോ?’​—⁠കൊലൊസ്സ്യർ 1:9, 10, NW.

12. ദൈവവചനത്തോടു തുടർച്ചയായ ഒരു പ്രിയം ഉണ്ടായിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 നല്ല പഠനശീലങ്ങൾ ഉണ്ടായിരിക്കുന്നതിൽ ഒരു മുഖ്യ ഘടകം ദൈവവചനത്തോടു പ്രിയം വളർത്തിയെടുക്കുക എന്നതാണ്‌. ദൈവവചനത്തിൽ ആനന്ദിക്കുന്നതിലേക്കു നയിച്ചേക്കാവുന്ന ഒരു മാർഗമെന്ന നിലയിൽ അതേക്കുറിച്ചു പതിവായി, ഉദ്ദേശ്യപൂർവം ധ്യാനിക്കുന്നതിലേക്കു സങ്കീർത്തനം 119:14-16 വിരൽ ചൂണ്ടുന്നു. നിങ്ങൾ ഒരു ക്രിസ്‌ത്യാനി ആയിട്ട്‌ എത്ര കാലമായെങ്കിലും അതു സത്യമാണ്‌. തിമൊഥെയൊസിന്റെ മാതൃക ഇതിന്‌ അടിവരയിടുന്നു. ആ ക്രിസ്‌തീയ മൂപ്പൻ അപ്പോൾത്തന്നെ “ക്രിസ്‌തുയേശുവിന്റെ ഉത്തമ പടയാളി”യായി സേവിക്കുകയായിരുന്നെങ്കിലും, “സത്യത്തിന്റെ വചനം ശരിയായി കൈകാര്യം” ചെയ്യുന്നതിൽ പരമാവധി ശ്രമിക്കാൻ പൗലൊസ്‌ അവനെ ഉദ്‌ബോധിപ്പിച്ചു. (2 തിമൊഥെയൊസ്‌ 2:3, 15, ഓശാന ബൈ.; 1 തിമൊഥെയൊസ്‌ 4:15) വ്യക്തമായും, ‘പരമാവധി ശ്രമിക്കുന്നതിൽ’ നല്ല പഠനശീലങ്ങൾ ഉണ്ടായിരിക്കുന്നത്‌ ഉൾപ്പെടുന്നു.

13. (എ) ബൈബിൾ പഠിക്കാൻ എങ്ങനെ കൂടുതൽ സമയം ഉണ്ടാക്കാൻ കഴിഞ്ഞേക്കും? (ബി) പഠനത്തിനു സമയം കണ്ടെത്തുന്നതിന്‌ നിങ്ങൾക്ക്‌ എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്താൻ സാധിക്കും?

13 നല്ല പഠനശീലങ്ങൾ ഉണ്ടായിരിക്കുന്നതിലെ ഒരു പടി പതിവായി ബൈബിൾ പഠിക്കാൻ സമയം മാറ്റിവെക്കുന്നതാണ്‌. ഇക്കാര്യത്തിൽ നിങ്ങൾ എങ്ങനെയാണു ചെയ്‌തുപോന്നിരിക്കുന്നത്‌? നിങ്ങളുടെ സത്യസന്ധമായ പ്രതികരണം എന്തായിരുന്നാലും, വ്യക്തിപരമായ പഠനത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിൽനിന്നു പ്രയോജനം നേടാൻ കഴിയുമെന്നു നിങ്ങൾ കരുതുന്നുവോ? ‘എനിക്ക്‌ അതിനായി എങ്ങനെ സമയം ക്രമീകരിക്കാൻ കഴിയും?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. രാവിലെ അൽപ്പം നേരത്തേ എഴുന്നേറ്റുകൊണ്ട്‌ ചിലർ ഫലകരമായ ബൈബിൾ പഠനത്തിനുള്ള സമയം വർധിപ്പിച്ചിട്ടുണ്ട്‌. അവർ 15 മിനിട്ടു നേരം ബൈബിൾ വായിക്കുകയോ വ്യക്തിപരമായ ഒരു പഠന പ്രോജക്‌റ്റ്‌ നിർവഹിക്കുകയോ ചെയ്‌തേക്കാം. നിങ്ങളുടെ പ്രതിവാര പട്ടികയിൽ ചെറിയൊരു മാറ്റം വരുത്തുന്നതാണ്‌ മറ്റൊരു മാർഗം. ഉദാഹരണത്തിന്‌, മിക്ക ദിവസങ്ങളിലും പത്രം വായിക്കുകയോ വൈകുന്നേരം ടെലിവിഷനിൽ വാർത്ത കാണുകയോ ചെയ്യുന്ന രീതി നിങ്ങൾക്കുണ്ടെങ്കിൽ, ആഴ്‌ചയിൽ ഒരു ദിവസത്തേക്കു നിങ്ങൾക്ക്‌ അതു വേണ്ടെന്നു വെക്കാൻ കഴിയുമോ? ആ സമയം കൂടുതലായി ബൈബിൾ പഠിക്കുന്നതിനു നിങ്ങൾക്ക്‌ ഉപയോഗിക്കാൻ കഴിയും. ഇങ്ങനെ വാർത്തയ്‌ക്കായി ഒരു ദിവസം മാറ്റിവെക്കുന്ന ഏകദേശം 30 മിനിട്ട്‌ സമയം വ്യക്തിപരമായ പഠനത്തിന്‌ ഉപയോഗിക്കുന്നെങ്കിൽ, ഒരു വർഷം നിങ്ങൾക്ക്‌ 25 മണിക്കൂറിലധികം ലഭിക്കും. ഇങ്ങനെ ബൈബിളിന്റെ വായനയ്‌ക്കും പഠനത്തിനുമായി കൂടുതലായി ലഭിക്കുന്ന 25 മണിക്കൂറുകളുടെ പ്രയോജനത്തെ കുറിച്ചു ചിന്തിക്കുക! മറ്റൊരു നിർദേശം ഇതാ: അടുത്ത ഒരാഴ്‌ചയിൽ ഓരോ ദിവസത്തിന്റെ അവസാനത്തേക്കുമുള്ള നിങ്ങളുടെ പരിപാടികൾ വിശകലനം ചെയ്യുക. ബൈബിൾ വായനയ്‌ക്കും പഠനത്തിനും കൂടുതൽ സമയം ലഭിക്കുമാറ്‌ അവയിൽ ഏതെങ്കിലും വേണ്ടെന്നു വെക്കാനോ അതിന്‌ ഉപയോഗിക്കുന്ന സമയം വെട്ടിക്കുറയ്‌ക്കാനോ നിങ്ങൾക്കു കഴിയുമോ എന്നു നോക്കുക.​—⁠എഫെസ്യർ 5:15, 16, NW.

14, 15. (എ) വ്യക്തിപരമായ പഠനത്തിന്റെ കാര്യത്തിൽ ലാക്കുകൾ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ബൈബിൾ വായനയിൽ വെക്കാൻ കഴിയുന്ന ലാക്കുകൾ ഏവ?

14 പഠനത്തെ കൂടുതൽ എളുപ്പവും രസകരവും ആക്കിത്തീർക്കുന്നത്‌ എന്താണ്‌? ലാക്കുകൾ. പഠനത്തിന്റെ കാര്യത്തിൽ പ്രായോഗികമായ എന്തു ലാക്കുകൾ നിങ്ങൾക്കു വെക്കാൻ കഴിയും? പലരും ആദ്യംതന്നെ വെക്കുന്ന നല്ല ഒരു ലാക്ക്‌ മുഴു ബൈബിളും വായിച്ചുതീർക്കുക എന്നതാണ്‌. ഒരുപക്ഷേ, ഇതുവരെ നിങ്ങൾ വല്ലപ്പോഴുമൊക്കെ ബൈബിളിന്റെ ചില ഭാഗങ്ങൾ വായിച്ച്‌ അതിൽനിന്നു പ്രയോജനം നേടിയിരിക്കാം. മുഴു ബൈബിളും വായിച്ചുതീർക്കാൻ നിങ്ങൾക്ക്‌ ഇപ്പോൾ ദൃഢനിശ്ചയം ചെയ്യരുതോ? നിങ്ങളുടെ ലക്ഷ്യത്തിന്റെ ആദ്യ പടി എന്ന നിലയിൽ, നിങ്ങൾക്കു നാലു സുവിശേഷങ്ങൾ വായിക്കാവുന്നതാണ്‌. ഒരുപക്ഷേ, അടുത്ത പടിയെന്ന നിലയിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ശേഷിക്കുന്ന ഭാഗം വായിക്കുക. അതിൽനിന്നു സംതൃപ്‌തിയും പ്രയോജനങ്ങളും ലഭിച്ചുകഴിയുമ്പോൾ മോശെയുടെ പുസ്‌തകങ്ങളും എസ്ഥേർ വരെയുള്ള ചരിത്ര പുസ്‌തകങ്ങളും വായിക്കാവുന്നതാണ്‌. അതു തീർന്നുകഴിയുമ്പോൾ, ബൈബിളിന്റെ ശേഷിക്കുന്ന ഭാഗം കൂടി വായിച്ചുതീർക്കുക സാധ്യമാണെന്നു നിങ്ങൾ കാണും. ഏതാണ്ട്‌ 65-ാം വയസ്സിൽ ക്രിസ്‌ത്യാനി ആയിത്തീർന്ന ഒരു സ്‌ത്രീ തന്റെ ബൈബിളിന്റെ കവറിന്റെ ഉൾവശത്ത്‌ ബൈബിൾ വായന തുടങ്ങിയ തീയതിയും പിന്നീട്‌, അതു പൂർത്തിയാക്കിയ തീയതിയും കുറിച്ചിട്ടു. ഇപ്പോൾ അങ്ങനെയുള്ള അഞ്ച്‌ ഇരട്ടത്തീയതികൾ അവരുടെ ബൈബിളിലുണ്ട്‌! (ആവർത്തനപുസ്‌തകം 32:45-47) കമ്പ്യൂട്ടർ സ്‌ക്രീനിലോ പ്രിന്റ്‌ഔട്ടിൽനിന്നോ വായിക്കുന്നതിനു പകരം, ബൈബിൾ കയ്യിൽ പിടിച്ചാണ്‌ അവർ വായിച്ചിരുന്നത്‌.

15 മുഴു ബൈബിളും വായിച്ചുതീർക്കുക എന്ന ലക്ഷ്യം കൈവരിച്ച ചിലർ തങ്ങളുടെ തുടർച്ചയായ പഠനം കൂടുതൽ ഫലപ്രദവും പ്രതിഫലദായകവും ആക്കുന്നതിനു മറ്റു പടികൾ സ്വീകരിക്കുന്നു. ബൈബിളിലെ ഓരോ പുസ്‌തകവും വായിക്കുന്നതിനു മുമ്പ്‌, തിരഞ്ഞെടുത്ത പഠന വിവരങ്ങൾ ഉൾപ്പെടുത്തുന്നതാണ്‌ ഒരു വിധം. ‘എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു’ എന്ന പുസ്‌തകത്തിലും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച എന്ന പ്രസിദ്ധീകരണത്തിലും ഓരോ ബൈബിൾ പുസ്‌തകത്തിന്റെയും ചരിത്ര പശ്ചാത്തലവും ശൈലിയും അതിൽനിന്നു നേടാൻ കഴിയുന്ന പ്രയോജനങ്ങളും സംബന്ധിച്ച അമൂല്യ വിവരങ്ങൾ ഒരുവനു കണ്ടെത്താനാകും. *

16. ബൈബിൾ പഠിക്കുമ്പോൾ ആരുടെ മാതൃക പിൻപറ്റുന്നത്‌ നാം ഒഴിവാക്കണം?

16 നിങ്ങളുടെ പഠനസമയത്ത്‌, ബൈബിൾ പണ്ഡിതന്മാർ എന്നു വിളിക്കപ്പെടുന്ന പലരുടെയും സമീപനം ഒഴിവാക്കുക. ബൈബിൾ മനുഷ്യ ഉറവിൽനിന്ന്‌ ഉള്ളത്‌ എന്നതുപോലെ അവർ പാഠഭാഗങ്ങൾ വിശകലനം ചെയ്യുന്നതിന്‌ അമിത ശ്രദ്ധ കൊടുക്കുന്നു. അവരിൽ ചിലർ ഓരോ പുസ്‌തകവും ഒരു പ്രത്യേക വിഭാഗത്തെ ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതാണെന്നു കൽപ്പിക്കുകയോ ഓരോ പുസ്‌തകത്തിന്റെയും മനുഷ്യ ഗ്രന്ഥകർത്താവിന്റെ മനസ്സിൽ ഇന്നിന്ന ലക്ഷ്യമോ വീക്ഷണമോ ഉണ്ടായിരുന്നതായി സങ്കൽപ്പിച്ചെടുക്കുകയോ ചെയ്യുന്നു. ബൈബിൾ പുസ്‌തകങ്ങൾ ചരിത്രപുസ്‌തകങ്ങളായി മാത്രം അല്ലെങ്കിൽ മതത്തോടുള്ള പുരോഗമനാത്മക സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്ന പുസ്‌തകങ്ങളായി വീക്ഷിക്കപ്പെടാൻ ഇടയാകുന്നു എന്നതാണ്‌ അത്തരം മനുഷ്യ ചിന്തയുടെ ഫലം. മറ്റു ചില പണ്ഡിതന്മാർ ബൈബിൾ സാഹിത്യത്തിന്റെ ഭാഷാപഠനം പോലുള്ള, വാക്കുകളെ കുറിച്ചുള്ള പഠനത്തിൽ മുഴുകുന്നു. ദൈവസന്ദേശത്തിന്റെ പൊരുൾ മനസ്സിലാക്കുന്നതിനെക്കാളധികം പദോത്‌പത്തിയെ കുറിച്ചു പഠിക്കാനും എബ്രായ, ഗ്രീക്ക്‌ അർഥങ്ങൾ ഉദ്ധരിക്കാനും മറ്റും അവർ ഏറെ സമയം ചെലവഴിക്കുന്നു. അത്തരം സമീപനങ്ങൾ ആഴത്തിലുള്ള, പ്രചോദനാത്മകമായ വിശ്വാസം ഉളവാക്കുമെന്നു നിങ്ങൾ കരുതുന്നുവോ?​—⁠1 തെസ്സലൊനീക്യർ 2:13.

17. സകലർക്കുമുള്ള സന്ദേശം അടങ്ങിയ ഒരു പുസ്‌തകമായി നാം ബൈബിളിനെ കാണേണ്ടത്‌ എന്തുകൊണ്ട്‌?

17 പണ്ഡിതന്മാരുടെ നിഗമനങ്ങൾ കഴമ്പുള്ളതാണോ? ബൈബിളിലെ ഓരോ പുസ്‌തകത്തിനും ഒരൊറ്റ കേന്ദ്ര വിഷയമുണ്ട്‌ അല്ലെങ്കിൽ അത്‌ ഒരു പ്രത്യേക അനുവാചകവൃന്ദത്തെ മാത്രം ഉദ്ദേശിച്ച്‌ എഴുതപ്പെട്ടതാണ്‌ എന്ന വീക്ഷണം ശരിയാണോ? (1 കൊരിന്ത്യർ 1:19-21) ദൈവവചനത്തിലെ പുസ്‌തകങ്ങൾക്ക്‌ എല്ലാ പ്രായത്തിലും പശ്ചാത്തലങ്ങളിലും പെട്ട ആളുകളെ സംബന്ധിച്ചിടത്തോളം സ്ഥിരമായ മൂല്യം ഉണ്ട്‌ എന്നതാണു വസ്‌തുത. തുടക്കത്തിൽ, ഒരു ബൈബിൾ പുസ്‌തകം തിമൊഥെയൊസിനെയോ തീത്തൊസിനെയോ പോലുള്ള ഒരു വ്യക്തിയെയോ ഗലാത്യരെയോ ഫിലിപ്പിയരെയോ പോലുള്ള ഒരു പ്രത്യേക കൂട്ടത്തെയോ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളത്‌ ആയിരുന്നെങ്കിലും, നമുക്കെല്ലാവർക്കും ആ പുസ്‌തകങ്ങൾ പഠിക്കാൻ കഴിയും, പഠിക്കേണ്ടതുമാണ്‌. അവ നമുക്ക്‌ ഓരോരുത്തർക്കും പ്രാധാന്യമുള്ളതാണ്‌. മാത്രമല്ല, ഒരു പ്രത്യേക പുസ്‌തകം നിരവധി വിഷയങ്ങളെ കുറിച്ചു പ്രതിപാദിക്കുകയും പല വിഭാഗങ്ങളിൽ പെട്ട വായനക്കാർക്കു ഗുണകരമാകുകയും ചെയ്‌തേക്കാം. അതേ, ബൈബിളിന്റെ സന്ദേശം സാർവത്രികമാണ്‌. ഗോളമെങ്ങുമുള്ള ആളുകളുടെ ഭാഷകളിലേക്ക്‌ അതു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ അതു സഹായിക്കുന്നു.​—⁠റോമർ 15:⁠4.

നിങ്ങൾക്കും മറ്റുള്ളവർക്കും പ്രയോജനം

18. ദൈവവചനം വായിക്കുമ്പോൾ നിങ്ങൾ എന്തിനെ കുറിച്ചു ചിന്തിക്കേണ്ടതാണ്‌?

18 നിങ്ങൾ പഠിക്കവേ, ബൈബിളിന്റെ ഗ്രാഹ്യം നേടാനും അതുപോലെ വ്യത്യസ്‌ത ഘടകങ്ങൾ പരസ്‌പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാനും ശ്രമിക്കുന്നതു ഗുണകരമാണെന്നു നിങ്ങൾ കണ്ടെത്തും. (സദൃശവാക്യങ്ങൾ 2:3-5; 4:​7, NW) യഹോവ തന്റെ വചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ അവന്റെ ഉദ്ദേശ്യവുമായി വളരെ അടുത്തു ബന്ധപ്പെട്ടവയാണ്‌. അതുകൊണ്ട്‌ നിങ്ങൾ വായിക്കവേ, വസ്‌തുതകളും ബുദ്ധിയുപദേശവും അതുമായി ബന്ധപ്പെടുത്തുക. ഒരു സംഭവം, ആശയം, അല്ലെങ്കിൽ പ്രവചനം യഹോവയുടെ ഉദ്ദേശ്യത്തോട്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്‌. സ്വയം ഇങ്ങനെ ചോദിക്കുക: ‘യഹോവയെ കുറിച്ച്‌ ഇത്‌ എന്തു പറയുന്നു? ദൈവത്തിന്റെ രാജ്യം മുഖാന്തരം അവന്റെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നതുമായി അത്‌ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?’ നിങ്ങൾക്ക്‌ ഇങ്ങനെയും സ്വയം ചോദിക്കാവുന്നതാണ്‌: ‘ഈ വിവരം എനിക്ക്‌ എങ്ങനെ ഉപയോഗിക്കാൻ കഴിയും? തിരുവെഴുത്ത്‌ അധിഷ്‌ഠിതമായി മറ്റുള്ളവരെ പഠിപ്പിക്കുകയോ ബുദ്ധിയുപദേശിക്കുകയോ ചെയ്യുമ്പോൾ എനിക്ക്‌ ഇത്‌ ഉപയോഗിക്കാൻ കഴിയുമോ?’​—⁠യോശുവ 1:⁠8.

19. പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരോടു പറയുമ്പോൾ ആർക്കാണു പ്രയോജനം ലഭിക്കുന്നത്‌? വിശദീകരിക്കുക.

19 മറ്റുള്ളവരെ കുറിച്ചു ചിന്തിക്കുന്നത്‌ മറ്റൊരു വിധത്തിലും പ്രയോജനം ചെയ്യും. ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കുകയും പുതിയ ഉൾക്കാഴ്‌ചകൾ നേടുകയും ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളോടും മറ്റുള്ളവരോടുമുള്ള പരിപുഷ്ടിപ്പെടുത്തുന്ന സംഭാഷണത്തിൽ അവ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഉചിതമായ അവസരങ്ങളിൽ എളിമയോടെ നിങ്ങൾ അതു ചെയ്യുന്നപക്ഷം അത്തരം ചർച്ചകൾ തീർച്ചയായും പ്രതിഫലദായകം ആയിരിക്കും. നിങ്ങൾ പഠിച്ച കാര്യങ്ങളെയോ രസകരമെന്നു നിങ്ങൾ കണ്ടെത്തിയ വിവരങ്ങളെയോ കുറിച്ച്‌ ആത്മാർഥതയോടെ, ഉത്സാഹപൂർവം സംസാരിക്കുന്നത്‌ അത്തരം വിവരങ്ങളോടുള്ള മറ്റുള്ളവരുടെ വിലമതിപ്പു വർധിക്കാൻ ഇടയാക്കിയേക്കാം. അതിലും പ്രധാനമായി, അവ നിങ്ങൾക്കു വ്യക്തിപരമായി പ്രയോജനം ചെയ്യും. ഏതു വിധത്തിൽ? ഒരു വ്യക്തി പഠിക്കുകയോ വായിക്കുകയോ ചെയ്‌ത വിവരങ്ങൾ മനസ്സിൽ പുതുമയോടെ ഉള്ളപ്പോൾത്തന്നെ, മറ്റുള്ളവരോടു പറയുകയോ മറ്റോ ചെയ്‌തുകൊണ്ട്‌ അത്‌ ഉപയോഗിക്കുകയോ ആവർത്തിക്കുകയോ ചെയ്യുന്നപക്ഷം അദ്ദേഹം അതു കൂടുതൽ കാലം ഓർത്തിരിക്കുമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. *

20. ബൈബിൾ ആവർത്തിച്ചു വായിക്കുന്നത്‌ ഗുണകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

20 ഒരു ബൈബിൾ പുസ്‌തകം ഓരോ തവണ വായിക്കുമ്പോഴും നിങ്ങൾക്കു പുതിയ എന്തെങ്കിലും വിവരം ലഭിക്കും. മുമ്പു നിങ്ങളിൽ അത്ര മതിപ്പുളവാക്കാതിരുന്ന ഭാഗങ്ങൾക്ക്‌ ഇപ്പോൾ പ്രത്യേകത ഉള്ളതായി നിങ്ങൾ കണ്ടെത്തും. അവയ്‌ക്കു പുതിയ അർഥം കൈവരുന്നതായി നിങ്ങൾ മനസ്സിലാക്കും. കേവലം മനുഷ്യ സാഹിത്യം ആയിരിക്കുന്നതിനു പകരം, ബൈബിളിലെ പുസ്‌തകങ്ങൾ നിങ്ങളുടെ ആവർത്തിച്ചുള്ള പഠനത്തിനും പ്രയോജനത്തിനും ഉതകുന്ന നിക്ഷേപങ്ങളാണ്‌ എന്നതിന്‌ ഇത്‌ അടിവര ഇടേണ്ടതാണ്‌. ദാവീദിനെ പോലുള്ള ഒരു രാജാവ്‌ ‘തന്റെ ആയുഷ്‌കാലം ഒക്കെയും അതു വായിക്കേണ്ടി’യിരുന്നു എന്ന കാര്യം ഓർക്കുക.

21. ദൈവവചനത്തിന്റെ പഠനം വർധിപ്പിക്കുന്നതിൽനിന്നു നിങ്ങൾക്ക്‌ എന്തു പ്രതിഫലം പ്രതീക്ഷിക്കാൻ കഴിയും?

21 അതേ, ബൈബിൾ ഗഹനമായി പഠിക്കാൻ സമയം കണ്ടെത്തുന്നവർക്കുള്ള പ്രയോജനങ്ങൾ അനവധിയാണ്‌. അവർക്ക്‌ ആത്മീയ നിധികളും ഉൾക്കാഴ്‌ചയും ലഭിക്കും. ദൈവവുമായുള്ള അവരുടെ ബന്ധം കൂടുതൽ ദൃഢവും ആഴമുള്ളതും ആയിത്തീരും. അവർ കുടുംബാംഗങ്ങൾക്കും, ക്രിസ്‌തീയ സഭയിലെ സഹോദരങ്ങൾക്കും, ഇനിയും യഹോവയുടെ ആരാധകർ ആയിത്തീരാനുള്ളവർക്കും കൂടുതൽ കൂടുതൽ മൂല്യമുള്ളവരായിത്തീരുകയും ചെയ്യും.​—⁠റോമർ 10:9-14; 1 തിമൊഥെയൊസ്‌ 4:⁠16.

[അടിക്കുറിപ്പുകൾ]

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പഠന സഹായികൾ നിരവധി ഭാഷകളിൽ ലഭ്യമാണ്‌.

^ ഖ. 19 1993 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 13-14 പേജുകൾ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഇസ്രായേലിലെ രാജാക്കന്മാർ എന്തു ചെയ്യേണ്ടത്‌ ആവശ്യമായിരുന്നു?

• ബൈബിൾ പഠിക്കുന്നതു സംബന്ധിച്ച്‌ യേശുവും അപ്പൊസ്‌തലന്മാരും എന്തു മാതൃക വെച്ചു?

• വ്യക്തിപരമായ പഠനത്തിനുള്ള നിങ്ങളുടെ സമയം വർധിപ്പിക്കാൻ നിങ്ങൾക്ക്‌ എന്തു പൊരുത്തപ്പെടുത്തലുകൾ വരുത്താനാകും?

• എങ്ങനെയുള്ള മനോഭാവത്തോടെ വേണം ദൈവവചനത്തിന്റെ പഠനത്തെ സമീപിക്കാൻ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചതുരം]

“നമ്മുടെ കരങ്ങളിൽ”

“നാം ഒരു ബൈബിൾ കൺകോർഡൻസ്‌ . . . ആഗ്രഹിക്കുന്നെങ്കിൽ, അതു കണ്ടെത്താൻ ഇന്റർനെറ്റിനെക്കാൾ മെച്ചപ്പെട്ട മറ്റൊരു സ്ഥലമില്ല. എന്നാൽ, ബൈബിൾ വായിക്കാനും പഠിക്കാനും അതേക്കുറിച്ചു ചിന്തിക്കാനും ധ്യാനിക്കാനും ആഗ്രഹിക്കുന്നെങ്കിൽ, അതു നമ്മുടെ കയ്യിൽത്തന്നെ ഉണ്ടായിരിക്കണം. അതിലെ വിവരങ്ങൾ നമ്മുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും സ്വീകരിക്കുന്നതിനുള്ള ഏക മാർഗം അതാണ്‌.”​—⁠ഗെർട്രൂഡ്‌ ഹിമൽഫാർബ്‌, ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധയായ റിട്ടയർഡ്‌ പ്രൊഫസർ.