വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

ഒരു ക്രിസ്‌തീയ സ്‌ത്രീ ആത്മീയ കാരണങ്ങളാൽ ഏതെല്ലാം സാഹചര്യങ്ങളിൽ ശിരോവസ്‌ത്രം ധരിക്കണം?

“മൂടുപടമില്ലാതെ പ്രാർത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്‌ത്രീയും തന്റെ തലയെ അപമാനിക്കുന്നു” എന്നു പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. എന്തുകൊണ്ട്‌? “സ്‌ത്രീയുടെ തല പുരുഷൻ” എന്ന ദൈവിക ശിരഃസ്ഥാന തത്ത്വം നിമിത്തം. ക്രിസ്‌തീയ സഭയിൽ പ്രാർഥിക്കുകയോ പ്രസംഗിക്കുകയോ ചെയ്യുന്നതു സാധാരണഗതിയിൽ പുരുഷന്റെ ഉത്തരവാദിത്വമാണ്‌. തന്മൂലം, തന്റെ ഭർത്താവോ സ്‌നാപനമേറ്റ ഒരു പുരുഷനോ നിർവഹിക്കേണ്ട ആരാധനാ സംബന്ധമായ കാര്യങ്ങൾ ഒരു ക്രിസ്‌തീയ സ്‌ത്രീ നടത്തേണ്ടിവരുമ്പോൾ അവൾ ഒരു ശിരോവസ്‌ത്രം ധരിക്കേണ്ടതാണ്‌.​—⁠1 കൊരിന്ത്യർ 11:3-10.

ഒരു ക്രിസ്‌തീയ സ്‌ത്രീ ശിരോവസ്‌ത്രം ധരിക്കേണ്ട സാഹചര്യങ്ങൾ അവളുടെ വിവാഹ ബന്ധത്തിൽ ഉടലെടുത്തേക്കാം. ഉദാഹരണത്തിന്‌, ബൈബിൾ പഠിക്കാൻ അല്ലെങ്കിൽ ആഹാരം കഴിക്കാൻ ഒരു കുടുംബത്തിലെ അംഗങ്ങൾ ഒന്നിച്ചുകൂടുമ്പോൾ അവരെ പഠിപ്പിക്കുന്നതിലും ദൈവത്തോടുള്ള പ്രാർഥനയിൽ അവരെ പ്രതിനിധാനം ചെയ്യുന്നതിലും സാധാരണഗതിയിൽ ഭർത്താവാണു നേതൃത്വമെടുക്കുന്നത്‌. എന്നാൽ അദ്ദേഹം ഒരു അവിശ്വാസി ആണെങ്കിൽ, ഈ ഉത്തരവാദിത്വം ഭാര്യയുടെ ചുമലിലായേക്കാം. അതുകൊണ്ട്‌, ഭർത്താവിന്റെ സാന്നിധ്യത്തിൽ തനിക്കും മറ്റുള്ളവർക്കും വേണ്ടി ഉച്ചത്തിൽ പ്രാർഥിക്കുമ്പോഴും കുട്ടികൾക്കു ബൈബിൾ അധ്യയനം എടുക്കുമ്പോഴും ഒരു ക്രിസ്‌തീയ സഹോദരി ഉചിതമായിത്തന്നെ ശിരോവസ്‌ത്രം ധരിക്കുന്നു. ഭർത്താവ്‌ സന്നിഹിതനല്ലെങ്കിൽ, ഭാര്യ ശിരോവസ്‌ത്രം ധരിക്കേണ്ടതില്ല. കാരണം, മക്കളെ പഠിപ്പിക്കാൻ ദൈവദത്തമായ അധികാരം അവൾക്കുണ്ട്‌.​—⁠സദൃശവാക്യങ്ങൾ 1:8; 6:⁠20.

എന്നാൽ, കുടുംബത്തിലെ പ്രായം കുറഞ്ഞ ഒരു മകൻ യഹോവയാം ദൈവത്തിന്റെ സമർപ്പിതനും സ്‌നാപനമേറ്റവനുമായ ഒരു ദാസനാണെങ്കിലോ? ആ മകൻ ക്രിസ്‌തീയ സഭയിലെ ഒരു അംഗമായതിനാൽ, സഭയിലെ പുരുഷന്മാരിൽനിന്നാണ്‌ അവനു പ്രബോധനം ലഭിക്കേണ്ടത്‌. (1 തിമൊഥെയൊസ്‌ 2:12) പിതാവ്‌ ഒരു വിശ്വാസിയാണെങ്കിൽ, ഈ മകനെ അദ്ദേഹം വേണം പഠിപ്പിക്കാൻ. എന്നാൽ പിതാവ്‌ സ്ഥലത്ത്‌ ഇല്ലാത്തപ്പോൾ, സ്‌നാപനമേറ്റ പ്രായം കുറഞ്ഞ ഈ മകനും മറ്റു കുട്ടികൾക്കും മാതാവ്‌ ബൈബിൾ അധ്യയനം എടുക്കുന്നപക്ഷം അവർ ഒരു ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ട്‌. അധ്യയനവേളയിലോ ഭക്ഷണസമയത്തോ സ്‌നാപനമേറ്റ ആ മകനോടു പ്രാർഥിക്കാൻ ആവശ്യപ്പെടണമോ വേണ്ടയോ എന്ന്‌ യുക്ത്യാനുസരണം മാതാവിനു തീരുമാനിക്കാവുന്നതാണ്‌. മകനു വേണ്ടത്ര പ്രാപ്‌തി ആയിട്ടില്ലെന്നു തോന്നുന്നപക്ഷം മാതാവിനു പ്രാർഥന നടത്താവുന്നതാണ്‌. എന്നാൽ അങ്ങനെ പ്രാർഥിക്കുന്ന സന്ദർഭത്തിൽ, മാതാവ്‌ ശിരോവസ്‌ത്രം ധരിക്കേണ്ടതാണ്‌.

ചില സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ക്രിസ്‌തീയ സ്‌ത്രീകൾ ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, വയൽസേവനത്തിനുള്ള ഒരു മധ്യവാര യോഗത്തിൽ ഒരുപക്ഷേ ക്രിസ്‌തീയ സഹോദരിമാർ മാത്രമേ കാണുകയുള്ളൂ, സ്‌നാപനമേറ്റ സഹോദരന്മാർ ഉണ്ടായെന്നു വരില്ല. ഇനി, ഒരു ക്രിസ്‌തീയ യോഗത്തിൽ സ്‌നാപനമേറ്റ ആണുങ്ങളാരും ഇല്ലാത്ത മറ്റ്‌ അവസരങ്ങളും ഉണ്ടായേക്കാം. സഭാപരമായി ക്രമീകരിച്ചിട്ടുള്ള ഒരു യോഗത്തിലോ വയൽസേവന യോഗത്തിലോ സാധാരണഗതിയിൽ ഒരു സഹോദരൻ നിർവഹിക്കേണ്ടതായ ഉത്തരവാദിത്വങ്ങൾ ഒരു സഹോദരി കൈകാര്യം ചെയ്യുന്നപക്ഷം അവൾ ഒരു ശിരോവസ്‌ത്രം ധരിക്കേണ്ടതാണ്‌.

ബൈബിൾ പ്രസംഗങ്ങളുടെ വാചിക പരിഭാഷയോ ആംഗ്യ പരിഭാഷയോ നടത്തുമ്പോൾ അല്ലെങ്കിൽ ഒരു സഭായോഗത്തിൽ ഉപയോഗിക്കുന്ന ഒരു ബൈബിൾ അധ്യയന പ്രസിദ്ധീകരണത്തിൽനിന്നു ഖണ്ഡികകൾ വായിക്കുമ്പോൾ ഒരു ക്രിസ്‌തീയ സ്‌ത്രീ ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ടോ? ഇല്ല. ഈ ചുമതലകൾ നിർവഹിക്കുമ്പോൾ സഹോദരിമാർ ആധ്യക്ഷ്യം വഹിക്കുകയോ പഠിപ്പിക്കുകയോ അല്ല ചെയ്യുന്നത്‌. അതുപോലെ, പ്രകടനങ്ങൾ നടത്തുകയോ അനുഭവങ്ങൾ വിവരിക്കുകയോ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ വിദ്യാർഥി പ്രസംഗങ്ങൾ നടത്തുകയോ ചെയ്യുമ്പോഴും സഹോദരിമാർ ശിരോവസ്‌ത്രം ധരിക്കേണ്ടതില്ല.

സ്‌നാപനമേറ്റ പുരുഷന്മാരാണു ക്രിസ്‌തീയ സഭയിൽ പഠിപ്പിക്കേണ്ടത്‌ എന്നിരിക്കെ, സഭയ്‌ക്കു പുറത്തു പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള ഉത്തരവാദിത്വം പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഉണ്ട്‌. (മത്തായി 24:14; 28:19, 20) അതിനാൽ, യഹോവയുടെ സാക്ഷിയായ ഒരു ആണിന്റെ സാന്നിധ്യത്തിൽ ഒരു ക്രിസ്‌തീയ സ്‌ത്രീ ദൈവരാജ്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ അവൾ ശിരോവസ്‌ത്രം ധരിക്കേണ്ടതില്ല.

എന്നാൽ, ഒരു ക്രിസ്‌തീയ സഹോദരി പതിവനുസരിച്ചുള്ള ഒരു ബൈബിൾ അധ്യയനം നടത്തുമ്പോൾ സമർപ്പിതനും സ്‌നാപനമേറ്റവനുമായ ഒരു സാക്ഷി അവളോടൊപ്പം സന്നിഹിതൻ ആയിരിക്കുന്നെങ്കിലോ? അധ്യയനം എടുക്കുന്ന വ്യക്തി ആധ്യക്ഷ്യം വഹിക്കുന്ന, മുൻകൂട്ടി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു പഠനപരിപാടിയാണ്‌ അത്‌. ഇത്തരം സാഹചര്യങ്ങളിൽ, ഒരു അധ്യയന ക്രമീകരണം സഭയുടെ ഒരു അനുബന്ധ ഭാഗം ആയിത്തീരുന്നു. സ്‌നാപനമേറ്റ ഒരു ആണിന്റെ സാന്നിധ്യത്തിൽ സ്‌നാപനമേറ്റ ഒരു സ്‌ത്രീ അത്തരമൊരു അധ്യയനം നിർവഹിക്കുമ്പോൾ, ആ സഹോദരി ഉചിതമായും ശിരോവസ്‌ത്രം ധരിക്കും. എന്നാൽ, സ്‌നാപനമേറ്റ സഹോദരൻ വേണം പ്രാർഥന നടത്താൻ. സഹോദരനു സംസാര പ്രാപ്‌തി നഷ്ടപ്പെട്ടതു പോലുള്ള അസാധാരണമായ എന്തെങ്കിലും കാരണത്താലല്ലാതെ സമർപ്പിതനായ ഒരു സഹോദരന്റെ സാന്നിധ്യത്തിൽ ഒരു സഹോദരി പ്രാർഥിക്കാൻ പാടില്ല.

ചിലപ്പോൾ ഒരു ക്രിസ്‌തീയ സഹോദരിയോടൊപ്പം സ്‌നാപനമേറ്റിട്ടില്ലാത്ത ഒരു രാജ്യപ്രസാധകൻ ബൈബിൾ അധ്യയനത്തിനു പോയെന്നുവരാം. ആഗ്രഹിക്കുന്നപക്ഷം, സഹോദരിക്ക്‌ ആ പ്രസാധകനോട്‌ അധ്യയനം നടത്താൻ പറയാവുന്നതാണ്‌. എന്നാൽ ആ വ്യക്തിക്ക്‌ യഹോവയോടുള്ള പ്രാർഥനയിൽ ആ സഹോദരിയെ ഉചിതമായി പ്രതിനിധീകരിക്കാൻ സാധിക്കാത്തതിനാൽ അധ്യയന സമയത്ത്‌ സഹോദരി ഒരു ശിരോവസ്‌ത്രം ധരിച്ചുകൊണ്ട്‌ പ്രാർഥിക്കുന്നതായിരിക്കും ഉചിതം. അധ്യയനം നടത്തുന്നത്‌ സഹോദരിതന്നെ ആണെങ്കിൽ, അപ്പോഴും അവർ ശിരോവസ്‌ത്രം ധരിക്കേണ്ടതുണ്ട്‌. കൂടെയുള്ള വ്യക്തി സ്‌നാപനമേറ്റ വ്യക്തിയല്ലെങ്കിലും, അയാളുടെ പ്രസംഗപ്രവർത്തനം നിമിത്തം പുറത്തുള്ളവർ അയാളെ സഭയുടെ ഭാഗമായി കണ്ടേക്കാം.

‘ദൂതന്മാർ നിമിത്തം സ്‌ത്രീക്കു തലയ്‌ക്കുമീതെ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്‌’ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) അതേ, യഹോവയ്‌ക്കു വിശ്വസ്‌തമായി കീഴ്‌പെട്ടിരിക്കുന്നതിൽ തുടരുന്ന ദശലക്ഷക്കണക്കിനു ദൂതന്മാർക്ക്‌ ഒരു നല്ല മാതൃക ആയിരിക്കുകയെന്ന പദവി ക്രിസ്‌തീയ സഹോദരിമാർക്കുണ്ട്‌. ദൈവഭക്തിയുള്ള സ്‌ത്രീകൾ സാഹചര്യം ആവശ്യപ്പെടുമ്പോൾ ശിരോവസ്‌ത്രം ധരിക്കുന്ന കാര്യം കണക്കിലെടുക്കുന്നത്‌ എത്ര ഉചിതമാണ്‌!

[26-ാം പേജിലെ ചിത്രങ്ങൾ]

ശിരോവസ്‌ത്രം ശിരഃസ്ഥാനത്തോടുള്ള ആദരവിന്റെ അടയാളമാണ്‌