വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങൾക്കായി കരുതുന്നു

യഹോവ നിങ്ങൾക്കായി കരുതുന്നു

യഹോവ നിങ്ങൾക്കായി കരുതുന്നു

“[ദൈവം] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”​—⁠1 പത്രൊസ്‌ 5:⁠7.

1. യഹോവയും സാത്താനും തികച്ചും വിഭിന്നരായിരിക്കുന്ന ഒരു സുപ്രധാന വിധമേത്‌?

യഹോവയും സാത്താനും തികച്ചും വിപരീതസ്വഭാവക്കാരാണ്‌. യഹോവയോട്‌ അടുപ്പം തോന്നുന്ന ഒരു വ്യക്തിക്ക്‌ തീർച്ചയായും പിശാചിനോട്‌ കടുത്ത വെറുപ്പു തോന്നും. ഒരു പ്രാമാണിക പരാമർശ ഗ്രന്ഥം ഈ അന്തരത്തെ കുറിച്ചു പ്രസ്‌താവിക്കുന്നു. ബൈബിളിലെ ഇയ്യോബ്‌ എന്ന പുസ്‌തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന സാത്താന്റെ പ്രവർത്തനങ്ങളെ കുറിച്ച്‌ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (1970) ഇപ്രകാരം പറയുന്നു: ‘ആരുടെമേൽ അല്ലെങ്കിൽ എന്തിന്റെമേൽ കുറ്റമാരോപിക്കണം എന്നു നോക്കിക്കൊണ്ട്‌ ഭൂമിയിൽ ഊടാടുകയാണു സാത്താൻ; അതുകൊണ്ട്‌ അവന്റെ പ്രവർത്തനോദ്ദേശ്യം “കർത്താവിന്റെ ദൃഷ്‌ടി”കളുടേതിൽനിന്നു തികച്ചും വിഭിന്നമാണ്‌. നല്ലതിനെയെല്ലാം ശക്തീകരിക്കാനാണ്‌ [ദൈവത്തിന്റെ ദുഷ്ടികൾ] ഭൂമിയിൽ ഉടനീളം സഞ്ചരിക്കുന്നത്‌ (II ദിന. xvi, 9). നിസ്വാർഥമായ മാനവനന്മയെ പുച്ഛത്തോടും സന്ദേഹത്തോടും കൂടെയാണു സാത്താൻ വീക്ഷിക്കുന്നത്‌; ദൈവത്തിന്റെ അധികാരത്തിനു കീഴിൽ, ദൈവം വെച്ചിരിക്കുന്ന പരിധിക്കുള്ളിൽനിന്നുകൊണ്ട്‌ അതിനെ പരീക്ഷിക്കാൻ അവന്‌ അനുവാദമുണ്ട്‌.’ എത്ര വലിയ അന്തരം!​—⁠ഇയ്യോബ്‌ 1:6-12; 2:1-7.

2, 3. (എ) ഇയ്യോബിനോടുള്ള ബന്ധത്തിൽ പിശാച്‌ തന്റെ പേരിന്റെ അർഥത്തിനു ചേർച്ചയിൽ പ്രവർത്തിച്ചത്‌ എങ്ങനെ? (ബി) സാത്താൻ യഹോവയുടെ ഭൗമിക ദാസന്മാർക്ക്‌ എതിരെ കുറ്റാരോപണം നടത്തുന്നതിൽ തുടരുകയാണെന്നു ബൈബിൾ വ്യക്തമാക്കുന്നത്‌ എങ്ങനെ?

2 “പിശാച്‌” എന്നതിനുള്ള ഗ്രീക്കു പദത്തിന്റെ അർഥം “വ്യാജ ആരോപകൻ,” “ദൂഷകൻ” എന്നൊക്കെയാണ്‌. സ്വാർഥ താത്‌പര്യം മൂലമാണ്‌ യഹോവയുടെ വിശ്വസ്‌ത ദാസനായ ഇയ്യോബ്‌ ദൈവത്തെ സേവിക്കുന്നത്‌ എന്ന്‌ സാത്താൻ ആരോപിച്ചതായി ഇയ്യോബിന്റെ പുസ്‌തകം വെളിപ്പെടുത്തുന്നു. “വെറുതെയോ ഇയ്യോബ്‌ ദൈവഭക്തനായിരിക്കുന്നതു” എന്ന്‌ അവൻ ചോദിച്ചു. (ഇയ്യോബ്‌ 1:9) പരീക്ഷകളും പരിശോധനകളും നേരിട്ടപ്പോൾ ഇയ്യോബ്‌ ദൈവത്തോടു പൂർവാധികം അടുത്തുചെന്നതായി ബൈബിൾ വിവരണം പറയുന്നു. (ഇയ്യോബ്‌ 10:9, 12; 12:9, 10; 19:25; 27:5; 28:28) കഠിനപരീക്ഷകൾക്കു വിധേയനായ ശേഷം അവൻ ദൈവത്തോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു.”​—⁠ഇയ്യോബ്‌ 42:⁠5.

3 ഇയ്യോബിന്റെ കാലത്തിനു ശേഷം, ദൈവത്തിന്റെ വിശ്വസ്‌ത ദാസന്മാർക്കെതിരെ കുറ്റാരോപണം നടത്തുന്നത്‌ സാത്താൻ അവസാനിപ്പിച്ചോ? ഇല്ല. ഈ അന്ത്യകാലത്ത്‌, ക്രിസ്‌തുവിന്റെ അഭിഷിക്ത സഹോദരന്മാർക്കും അവരുടെ വിശ്വസ്‌ത സഹകാരികൾക്കും എതിരെ കുറ്റാരോപണം നടത്തുന്നതിൽ സാത്താൻ തുടരുന്നു എന്ന്‌ വെളിപ്പാടു പുസ്‌തകം പ്രകടമാക്കുന്നു. (2 തിമൊഥെയൊസ്‌ 3:12; വെളിപ്പാടു 12:10, 17) അതുകൊണ്ട്‌ സത്യക്രിസ്‌ത്യാനികളായ നാം, നമ്മെ കുറിച്ചു കരുതുന്നവനായ യഹോവയാം ദൈവത്തിനു കീഴ്‌പെട്ടിരിക്കുകയും ആഴമായ സ്‌നേഹത്താൽ പ്രചോദിതരായി അവനെ സേവിച്ചുകൊണ്ട്‌ സാത്താന്റെ ആരോപണം വ്യാജമാണെന്നു തെളിയിക്കുകയും ചെയ്യേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. അപ്രകാരം ചെയ്യുന്നെങ്കിൽ നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.​—⁠സദൃശവാക്യങ്ങൾ 27:⁠11.

യഹോവ നമ്മെ സഹായിക്കാനുള്ള വഴികൾ തേടുന്നു

4, 5. (എ) സാത്താനിൽനിന്നു വ്യത്യസ്‌തമായി യഹോവ ഭൂമിയിൽ അന്വേഷിക്കുന്നത്‌ എന്ത്‌? (ബി) യഹോവയുടെ പ്രീതി ലഭിക്കണമെങ്കിൽ നമ്മുടെ ഭാഗത്ത്‌ എന്ത്‌ ആവശ്യമാണ്‌?

4 ആരിൽ കുറ്റം ചുമത്തണം, ആരെ വിഴുങ്ങിക്കളയണം എന്നൊക്കെ അന്വേഷിച്ച്‌ പിശാച്‌ ഭൂമിയിൽ ഊടാടുകയാണ്‌. (ഇയ്യോബ്‌ 1:7, 9; 1 പത്രൊസ്‌ 5:8) എന്നാൽ ഇതിനു വിപരീതമായി യഹോവ, തന്റെ ശക്തി ആവശ്യമുള്ളവരെ സഹായിക്കാനുള്ള വഴികൾ തേടുന്നു. ഹനാനി പ്രവാചകൻ രാജാവായ ആസയോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) മനുഷ്യരിൽ കുറ്റം കണ്ടെത്താനുള്ള സാത്താന്റെ നീചമായ ശ്രമവും യഹോവയുടെ സ്‌നേഹപുരസ്സരമായ കരുതലും തമ്മിൽ എത്ര വലിയ അന്തരമാണുള്ളത്‌!

5 നമ്മുടെ ഓരോ കുറ്റവും കുറവും കണ്ടെത്താനായി യഹോവ നമ്മെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നില്ല. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും?” (സങ്കീർത്തനം 130:3) ആരും നിലനിൽക്കില്ല എന്നാണ്‌ ഉത്തരം. (സഭാപ്രസംഗി 7:20) പൂർണ ഹൃദയത്തോടെ നാം യഹോവയിലേക്ക്‌ അടുക്കുകയാണെങ്കിൽ അവന്റെ ദൃഷ്ടികൾ നമ്മുടെ മേൽ ഉണ്ടായിരിക്കും​—⁠നമ്മെ കുറ്റംവിധിക്കാനല്ല, പിന്നെയോ നമ്മുടെ ശ്രമങ്ങളെ നിരീക്ഷിക്കാനും സഹായത്തിനും പാപമോചനത്തിനുമായുള്ള നമ്മുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം അരുളാനും. പത്രൊസ്‌ അപ്പൊസ്‌തലൻ എഴുതി: “കർത്താവിന്റെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ പ്രാർത്ഥനെക്കും തുറന്നിരിക്കുന്നു; എന്നാൽ കർത്താവിന്റെ മുഖം ദുഷ്‌പ്രവൃത്തിക്കാർക്കു പ്രതികൂലമായിരിക്കുന്നു.”​—⁠1 പത്രൊസ്‌ 3:⁠12.

6. ദാവീദിന്റെ അനുഭവം നമുക്ക്‌ ആശ്വാസവും മുന്നറിയിപ്പും പ്രദാനം ചെയ്യുന്നത്‌ എങ്ങനെ?

6 ദാവീദ്‌ അപൂർണനായിരുന്നു, അവൻ ഗുരുതരമായ പാപം ചെയ്‌തു. (2 ശമൂവേൽ 12:7-9) എന്നാൽ അവൻ തന്റെ ഹൃദയം യഹോവയുടെ മുമ്പാകെ പകരുകയും ഹൃദയംഗമമായ പ്രാർഥനയിൽ അവനോട്‌ അടുത്തു ചെല്ലുകയും ചെയ്‌തു. (സങ്കീർത്തനം 51:1-12, മേലെഴുത്ത്‌) യഹോവ ദാവീദിന്റെ പ്രാർഥന കേട്ട്‌ അവനോടു ക്ഷമിച്ചു. എങ്കിലും തന്റെ തെറ്റിന്റെ പ്രത്യാഘാതങ്ങൾ അവന്‌ ഏറ്റുവാങ്ങേണ്ടിവന്നു. (2 ശമൂവേൽ 12:10-14) ഇതു നമുക്ക്‌ ആശ്വാസവും മുന്നറിയിപ്പുമായി ഉതകണം. നാം യഥാർഥമായി അനുതപിക്കുന്നെങ്കിൽ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ ഒരുക്കമുള്ളവനാണ്‌ എന്ന്‌ അറിയുന്നത്‌ ആശ്വാസദായകമാണ്‌, എന്നാൽ മിക്കപ്പോഴും പാപം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്ന അറിവ്‌ ചിന്തയ്‌ക്കു വകനൽകുന്നു. (ഗലാത്യർ 6:7-9) നാം യഹോവയോട്‌ അടുത്തു ചെല്ലാൻ ആഗ്രഹിക്കുന്നെങ്കിൽ അവനെ അപ്രീതിപ്പെടുത്തുന്ന എന്തിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ പരമാവധി ശ്രമിക്കണം.​—⁠സങ്കീർത്തനം 97:⁠10.

യഹോവ തന്റെ ജനത്തെ തന്നിലേക്ക്‌ അടുപ്പിക്കുന്നു

7. യഹോവ ഏതുതരം ആളുകൾക്കായാണു നോക്കുന്നത്‌, അവൻ അവരെ തന്നിലേക്ക്‌ അടുപ്പിക്കുന്നത്‌ എങ്ങനെ?

7 തന്റെ സങ്കീർത്തനങ്ങളിലൊന്നിൽ ദാവീദ്‌ എഴുതി: “യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.” (സങ്കീർത്തനം 138:6) സമാനമായി മറ്റൊരു സങ്കീർത്തനം പറയുന്നു: ‘ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു. അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്‌പിക്കുന്നു.’ (സങ്കീർത്തനം 113:5-7) അതേ, പ്രപഞ്ചത്തിന്റെ സർവശക്തനായ സ്രഷ്ടാവ്‌ ഭൂമിയിലേക്കു കുനിഞ്ഞുനോക്കുന്നു, അവന്റെ ദൃഷ്ടികൾ ‘താഴ്‌മയുള്ളവരെ,’ ‘എളിമയുള്ളവരെ,’ ചുറ്റും നടക്കുന്ന “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വരെ നിരീക്ഷിക്കുന്നു. (യെഹെസ്‌കേൽ 9:4) അത്തരം വ്യക്തികളെ തന്റെ പുത്രൻ മുഖാന്തരം അവൻ തന്നിലേക്ക്‌ അടുപ്പിക്കുന്നു. ഭൂമിയിലായിരിക്കെ യേശു പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല. . . . പിതാവു കൃപ നല്‌കീട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.”​—⁠യോഹന്നാൻ 6:44, 65.

8, 9. (എ) നാം എല്ലാവരും യേശുവിന്റെ അടുക്കലേക്കു ചെല്ലേണ്ടത്‌ എന്തുകൊണ്ട്‌? (ബി) മറുവില ക്രമീകരണം സംബന്ധിച്ച്‌ ഏറെ ശ്രദ്ധേയമായിരിക്കുന്നത്‌ എന്ത്‌?

8 എല്ലാ മനുഷ്യരും ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട്‌ പാപികളായി ജനിച്ചിരിക്കയാൽ അവർ യേശുവിങ്കലേക്കു വരികയും അവന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. (യോഹന്നാൻ 3:36) അവർ ദൈവവുമായി നിരന്നുകൊള്ളേണ്ടതുണ്ട്‌. (2 കൊരിന്ത്യർ 5:20) പാപികൾക്ക്‌ താനുമായി സമാധാനത്തിലാകാനുള്ള ക്രമീകരണം യഹോവ ചെയ്‌തത്‌ അവർ അതിനുവേണ്ടി അപേക്ഷിച്ച ശേഷം ആയിരുന്നില്ല. പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി: “ക്രിസ്‌തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.”​—⁠റോമർ 5:8, 10.

9 ദൈവം മനുഷ്യരെ താനുമായി നിരപ്പിക്കുകയാണെന്ന മഹത്തായ സത്യത്തിന്‌ അടിവരയിട്ടുകൊണ്ടു യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി: “ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്‌നേഹം പ്രത്യക്ഷമായി. നാം ദൈവത്തെ സ്‌നേഹിച്ചതല്ല, അവൻ നമ്മെ സ്‌നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്‌നേഹം ആകുന്നു.” (1 യോഹന്നാൻ 4:9, 10) ദൈവമാണു മുൻകൈ എടുത്തത്‌, മനുഷ്യനല്ല. “പാപികൾ” മാത്രമല്ല, തന്റെ ‘ശത്രുക്കൾ’ കൂടെ ആയിരുന്നവരോട്‌ ഇത്രയധികം സ്‌നേഹം കാണിച്ച ദൈവത്തിലേക്കു നിങ്ങൾ ആകർഷിക്കപ്പെടുന്നില്ലേ?​—⁠യോഹന്നാൻ 3:⁠16.

യഹോവയെ അന്വേഷിക്കേണ്ടതിന്റെ ആവശ്യം

10, 11. (എ) യഹോവയെ അന്വേഷിക്കാൻ നാം എന്തു ചെയ്യണം? (ബി) സാത്താന്റെ വ്യവസ്ഥിതിയെ നാം എങ്ങനെ വീക്ഷിക്കണം?

10 തന്റെ അടുത്തേക്കു വരാൻ യഹോവ തീർച്ചയായും നമ്മെ നിർബന്ധിക്കുന്നില്ല. “[ദൈവം] നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എങ്കിലും നാം അവനെ അന്വേഷിക്കണം, ‘[അവനെ] തപ്പിനോക്കി കണ്ടെത്തണം.’ (പ്രവൃത്തികൾ 17:27) നമ്മിൽനിന്നു കീഴ്‌പെടൽ ആവശ്യപ്പെടാനുള്ള ദൈവത്തിന്റെ അധികാരത്തെ നാം അംഗീകരിക്കണം. ശിഷ്യനായ യാക്കോബ്‌ എഴുതി: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധികരിപ്പിൻ.” (യാക്കോബ്‌ 4:7, 8) പിശാചിനോട്‌ എതിർത്തുനിന്നുകൊണ്ട്‌ യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കാൻ നാം മടിക്കരുത്‌.

11 സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയിൽനിന്നു വേർപെട്ടു നിൽക്കുന്നതിനെ അത്‌ അർഥമാക്കുന്നു. യാക്കോബ്‌ ഇങ്ങനെയും എഴുതി: “ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്‌നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” (യാക്കോബ്‌ 4:4) നേരെ മറിച്ച്‌ നാം യഹോവയുടെ സ്‌നേഹിതരാകാൻ ആഗ്രഹിക്കുന്നെങ്കിൽ, സാത്താന്റെ ലോകം നമ്മെ വെറുക്കുമെന്നു നാം പ്രതീക്ഷിക്കണം.​—⁠യോഹന്നാൻ 15:19; 1 യോഹന്നാൻ 3:⁠13.

12. (എ) ദാവീദ്‌ ആശ്വാസദായകമായ എന്തു വാക്കുകൾ എഴുതി? (ബി) പ്രവാചകനായ അസര്യാവ്‌ മുഖാന്തരം യഹോവ എന്തു മുന്നറിയിപ്പു നൽകി?

12 സാത്താന്റെ ലോകം ഏതെങ്കിലും വിധത്തിൽ നമ്മെ എതിർക്കുമ്പോൾ സഹായത്തിനായി അപേക്ഷിച്ചുകൊണ്ട്‌ നാം വിശേഷിച്ചും പ്രാർഥനയിൽ യഹോവയെ സമീപിക്കേണ്ടതുണ്ട്‌. ഒട്ടനവധി പ്രാവശ്യം യഹോവയാലുള്ള വിടുതൽ അനുഭവിച്ചറിഞ്ഞ ദാവീദ്‌ നമുക്ക്‌ ആശ്വാസത്തിനായി ഇങ്ങനെ എഴുതി: “യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു. തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും. യഹോവ തന്നെ സ്‌നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും.” (സങ്കീർത്തനം 145:18-20) നാം വ്യക്തിപരമായി പരിശോധിക്കപ്പെടുമ്പോൾ യഹോവയ്‌ക്കു നമ്മെ രക്ഷിക്കാൻ കഴിയുമെന്നും “മഹോപദ്രവ”സമയത്ത്‌ അവൻ തന്റെ ജനത്തെ കൂട്ടമെന്നനിലയിൽ സംരക്ഷിക്കുമെന്നും ഈ സങ്കീർത്തനം കാണിക്കുന്നു. (വെളിപ്പാടു 7:​14, NW) നാം യഹോവയോടു പറ്റിനിൽക്കുന്നെങ്കിൽ അവൻ നമ്മോടും പറ്റിനിൽക്കും. ‘ദൈവത്തിന്റെ ആത്മാവിനാൽ’ നയിക്കപ്പെട്ട്‌, പ്രവാചകനായ അസര്യാവ്‌ ഒരു പൊതുസത്യം വെളിപ്പെടുത്തി: “നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.”​—⁠2 ദിനവൃത്താന്തം 15:1, 2.

യഹോവ നമുക്ക്‌ യഥാർഥമായിരിക്കണം

13. യഹോവ നമുക്കു യഥാർഥമാണെന്നു പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ?

13 മോശെ ‘അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിന്നു’ എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (എബ്രായർ 11:27) തീർച്ചയായും മോശെ ഒരിക്കലും യഹോവയെ അക്ഷരാർഥത്തിൽ കണ്ടില്ല. (പുറപ്പാടു 33:20) എന്നാൽ, യഹോവയെ കണ്ടാലെന്നപോലെ മോശെക്ക്‌ അവൻ അത്രയധികം യഥാർഥമായിരുന്നു. സമാനമായി, പരിശോധനകൾക്കു ശേഷം ഇയ്യോബ്‌ വിശ്വാസനേത്രങ്ങൾ കൊണ്ട്‌ യഹോവയെ​—⁠തന്റെ വിശ്വസ്‌ത ദാസർ പരീക്ഷിക്കപ്പെടാൻ അനുവദിക്കുന്നവനെങ്കിലും അവരെ ഒരിക്കലും കൈവിടുകയില്ലാത്ത ദൈവമായി​—⁠കൂടുതൽ വ്യക്തതയോടെ കണ്ടു. (ഇയ്യോബ്‌ 42:5) ഹാനോക്കും നോഹയും ‘ദൈവത്തോടുകൂടെ നടന്ന’തായി പറയപ്പെട്ടിരിക്കുന്നു. ദൈവത്തെ അനുസരിക്കുകയും അവനു പ്രസാദകരമായ വിധത്തിൽ പ്രവർത്തിക്കുകയും ചെയ്‌തതിനാലാണ്‌ അവർക്ക്‌ അതു സാധിച്ചത്‌. (ഉല്‌പത്തി 5:22-24; 6:9, 22; എബ്രായർ 11:5, 7) ഹാനോക്ക്‌, നോഹ, ഇയ്യോബ്‌, മോശെ എന്നിവരുടെ കാര്യത്തിൽ ആയിരുന്നതുപോലെ യഹോവ നമുക്കും യഥാർഥമാണെങ്കിൽ നാം എല്ലാ വഴികളിലും ‘അവനെ നിനെച്ചുകൊള്ളും,’ അവൻ ‘നമ്മുടെ പാതകളെ നേരെയാക്കു’കയും ചെയ്യും.​—⁠സദൃശവാക്യങ്ങൾ 3:5, 6.

14. യഹോവയോടു ‘ചേർന്നിരിക്കുക’ എന്നതിന്റെ അർഥമെന്ത്‌?

14 ഇസ്രായേല്യർ വാഗ്‌ദത്ത ദേശത്ത്‌ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്‌ മോശെ അവരെ ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്‌പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.” (ആവർത്തനപുസ്‌തകം 13:5) അവർ യഹോവയെ അനുസരിക്കുകയും ഭയപ്പെടുകയും അവനോടു ചേർന്നിരിക്കുകയും ചെയ്യണമായിരുന്നു. ഇവിടെ ‘ചേർന്നിരിക്കുക’ എന്നതിന്റെ മൂലപദം “ഗാഢമായ ഒരു ഉറ്റ ബന്ധത്തെ സൂചിപ്പിക്കുന്നു” എന്ന്‌ ഒരു ബൈബിൾ പണ്ഡിതൻ പറയുന്നു. “യഹോവയുമായുള്ള ഉറ്റബന്ധം അവനെ ഭയപ്പെടുന്നവർക്കുള്ളതാണ്‌” എന്ന്‌ സങ്കീർത്തനക്കാരൻ പറയുകയുണ്ടായി. (സങ്കീർത്തനം 25:​14, NW) യഹോവ നമുക്ക്‌ യഥാർഥമാണെങ്കിൽ, ഏതെങ്കിലും പ്രകാരത്തിൽ അവനെ അപ്രീതിപ്പെടുത്താൻ ഭയപ്പെടുംവിധം നാം അവനെ അത്രയധികം സ്‌നേഹിക്കുന്നെങ്കിൽ, അവനുമായി ഇത്തരത്തിൽ അമൂല്യമായ അടുത്ത ബന്ധം ആസ്വദിക്കാൻ നമുക്കു കഴിയും.—സങ്കീർത്തനം 19:9-14, NW.

നിങ്ങൾ യഹോവയുടെ കരുതലിനെ കുറിച്ചു ബോധവാനാണോ?

15, 16. (എ) യഹോവ നമുക്കായി കരുതുന്നു എന്ന്‌ 34-ാം സങ്കീർത്തനം വ്യക്തമാക്കുന്നത്‌ എങ്ങനെ? (ബി) യഹോവ നമുക്കു ചെയ്യുന്ന നന്മപ്രവൃത്തികൾ ഓർമിച്ചെടുക്കുന്നതിൽ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നെങ്കിൽ നാം എന്തു ചെയ്യണം?

15 സാത്താന്റെ കുടില തന്ത്രങ്ങളിൽ ഒന്ന്‌, നമ്മുടെ ദൈവമായ യഹോവ തന്റെ വിശ്വസ്‌ത ദാസരെ കുറിച്ച്‌ സദാ കരുതൽ ഉള്ളവനാണ്‌ എന്ന വസ്‌തുത നാം മറന്നുകളയാൻ ഇടയാക്കുക എന്നതാണ്‌. അത്യന്തം അപകടകരമായ ഒരു സാഹചര്യത്തെ നേരിട്ടപ്പോൾ പോലും, ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ്‌ യഹോവയുടെ സംരക്ഷണത്തെ കുറിച്ച്‌ അത്യന്തം ബോധവാനായിരുന്നു. ഗത്ത്‌ രാജാവായ ആഖീശിന്റെ മുമ്പിൽ ബുദ്ധിഭ്രമം ഉള്ളവനായി നടിക്കേണ്ടി വന്നതിനെ തുടർന്ന്‌ അവൻ ഒരു ഗീതം, വളരെ മനോഹരമായ ഒരു സങ്കീർത്തനം, രചിച്ചു. അതിൽ വിശ്വാസത്തിന്റെ ഈ പ്രകടനങ്ങൾ ഉൾപ്പെട്ടിരുന്നു: “എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുവിൻ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയർത്തുക. ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു. യഹോവയുടെ ദൂതൻ അവന്റെ ഭക്തന്മാരുടെ ചുററും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണംപ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ. ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു. നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.”​—⁠സങ്കീർത്തനം 34:3, 4, 7, 8, 18, 19; 1 ശമൂവേൽ 21:10-15.

16 യഹോവയുടെ രക്ഷാശക്തിയെ കുറിച്ചു നിങ്ങൾക്കു ബോധ്യമുണ്ടോ? അവന്റെ ദൂതസംരക്ഷണത്തെ കുറിച്ചു നിങ്ങൾ ബോധവാനാണോ? യഹോവ നല്ലവനാണെന്നു നിങ്ങൾ വ്യക്തിപരമായി രുചിച്ചറിഞ്ഞിട്ടുണ്ടോ? യഹോവ നിങ്ങളോടു നന്മ കാണിച്ചിരിക്കുന്നതായി നിങ്ങൾക്കു വിശേഷാൽ തോന്നിയ അവസാനത്തെ സന്ദർഭം ഏതാണ്‌? ഓർമിക്കാൻ ശ്രമിക്കുക. ശുശ്രൂഷയിൽ ഏറ്റവും അവസാനമായി സന്ദർശിച്ച ഭവനത്തിൽ വെച്ചായിരുന്നോ അത്‌, ഇനി കൂടുതൽ ചെയ്യാൻ വയ്യാ എന്നു തോന്നിയ ഉടനെ? ഒരുപക്ഷേ അപ്പോൾ വീട്ടുകാരനുമായി വളരെ നല്ല ഒരു ചർച്ച നടത്താൻ നിങ്ങൾക്കു സാധിച്ചിരിക്കാം. ആവശ്യമായ ശക്തി നൽകിയതിനും നിങ്ങളെ അനുഗ്രഹിച്ചതിനും യഹോവയ്‌ക്കു നന്ദി പറയാൻ നിങ്ങൾ ഓർമിച്ചുവോ? (2 കൊരിന്ത്യർ 4:7) ഒരുപക്ഷേ, യഹോവ നിങ്ങൾക്കു ചെയ്‌ത എന്തെങ്കിലും നന്മപ്രവൃത്തി ഓർമിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലായിരിക്കാം. ഒരുപക്ഷേ ഒരാഴ്‌ചയോ മാസമോ വർഷമോ അതിൽ കൂടുതലോ പിന്നിലേക്കു നിങ്ങൾ പോകേണ്ടതുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, യഹോവയോടു കൂടുതൽ അടുക്കാനും അവൻ നിങ്ങളെ നയിക്കുന്നത്‌ എങ്ങനെയെന്നു കാണാനും ബോധപൂർവകമായ ശ്രമം നടത്തരുതോ? പത്രൊസ്‌ അപ്പൊസ്‌തലൻ ക്രിസ്‌ത്യാനികൾക്ക്‌ ഈ ബുദ്ധിയുപദേശം നൽകി: “ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ്‌ 5:6, 7) അവൻ നിങ്ങൾക്കായി എത്രയധികം കരുതുന്നു എന്നു മനസ്സിലാക്കുമ്പോൾ നിങ്ങൾ വിസ്‌മയിച്ചുപോകും!⁠—⁠സങ്കീർത്തനം 73:⁠28.

യഹോവയെ അന്വേഷിക്കുന്നതിൽ തുടരുക

17. യഹോവയെ അന്വേഷിക്കുന്നതിൽ തുടരണമെങ്കിൽ എന്ത്‌ ആവശ്യമാണ്‌?

17 യഹോവയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാൻ നാം നിരന്തരം ശ്രമിക്കേണ്ടതുണ്ട്‌. തന്റെ പിതാവിനോടുള്ള പ്രാർഥനയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്‌.” (യോഹന്നാൻ 17:​3, NW) യഹോവയെയും അവന്റെ പുത്രനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കാൻ നമ്മുടെ ഭാഗത്ത്‌ നിരന്തര ശ്രമം ആവശ്യമാണ്‌. ‘ദൈവത്തിന്റെ ആഴമേറിയ കാര്യങ്ങൾ’ ഗ്രഹിക്കാൻ നമുക്കു പ്രാർഥനയും പരിശുദ്ധാത്മാവിന്റെ സഹായവും ആവശ്യമാണ്‌. (1 കൊരിന്ത്യർ 2:​10, NW; ലൂക്കൊസ്‌ 11:13) “തക്കസമയത്ത്‌” നൽകപ്പെടുന്ന ആത്മീയ ആഹാരത്താൽ നമ്മുടെ മനസ്സുകളെ പോഷിപ്പിക്കാൻ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ മാർഗനിർദേശവും നമുക്കു വേണം. (മത്തായി 24:​45, NW) ആ സരണി മുഖാന്തരം, തന്റെ വചനം ദിവസവും വായിക്കാനും നമ്മുടെ ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകാനും ‘രാജ്യത്തിന്റെ സുവിശേഷം’ പ്രസംഗിക്കുന്നതിൽ ആത്മാർഥമായ ഒരു പങ്ക്‌ ഉണ്ടായിരിക്കാനും യഹോവ നമ്മെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (മത്തായി 24:14) അപ്രകാരം ചെയ്യുന്നെങ്കിൽ, കരുതലുള്ള നമ്മുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിൽ നാം തുടരുന്നുവെന്നു പറയാൻ കഴിയും.

18, 19. (എ) നാം എന്തു ചെയ്യാൻ ദൃഢചിത്തർ ആയിരിക്കണം? (ബി) സാത്താനോട്‌ എതിർത്തുനിൽക്കുകയും യഹോവയെ അന്വേഷിക്കുന്നതിൽ തുടരുകയും ചെയ്യുന്നെങ്കിൽ നാം എപ്രകാരം അനുഗ്രഹിക്കപ്പെടും?

18 എല്ലാ വശത്തുനിന്നും യഹോവയുടെ ജനത്തിന്റെ മേൽ പീഡനവും എതിർപ്പും സമ്മർദവും കൊണ്ടുവരാൻ സാത്താൻ കിണഞ്ഞു ശ്രമിക്കുകയാണ്‌. നമ്മുടെ സമാധാനവും ദൈവമുമ്പാകെയുള്ള നല്ല നിലയും തകർക്കാൻ അവൻ ശ്രമിക്കുന്നു. പരമാർഥഹൃദയരെ കണ്ടെത്താനും സാർവത്രിക പരമാധികാരം സംബന്ധിച്ച വിവാദത്തിൽ യഹോവയുടെ പക്ഷം ചേരുന്നതിൽ അവരെ സഹായിക്കാനുമുള്ള നമ്മുടെ വേല നാം തുടർന്നുകൊണ്ടുപോകാൻ അവൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ദുഷ്ടനിൽനിന്നു യഹോവ നമ്മെ വിടുവിക്കുമെന്നു വിശ്വസിച്ചുകൊണ്ട്‌ അവനോടു വിശ്വസ്‌തരായി നിലകൊള്ളാൻ നാം ദൃഢചിത്തർ ആയിരിക്കണം. നമ്മെ വഴിനയിക്കാൻ ദൈവത്തിന്റെ വചനത്തെ അനുവദിക്കുകയും അവന്റെ ദൃശ്യ സംഘടനയോടൊത്തു സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നെങ്കിൽ നമ്മെ പിന്തുണയ്‌ക്കാൻ അവൻ എപ്പോഴും ഉണ്ടാകുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ സാധിക്കും.​—⁠യെശയ്യാവു 41:8-13.

19 അതുകൊണ്ട്‌ നമുക്ക്‌ ഏവർക്കും പിശാചിനോടും അവന്റെ കുടിലതകളോടും എതിർത്തുനിൽക്കാം, ഒപ്പം ‘നമ്മെ ഉറപ്പിച്ചു ശക്തീകരിക്കാൻ’ ഒരിക്കലും മറക്കുകയില്ലാത്ത നമ്മുടെ പ്രിയപ്പെട്ട യഹോവയാം ദൈവത്തെ അന്വേഷിക്കുന്നതിൽ തുടരുകയും ചെയ്യാം. (1 പത്രൊസ്‌ 5:8-11) അതുവഴി, നാം ‘നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്‌നേഹത്തിൽ നമ്മെത്തന്നെ സൂക്ഷിക്കും.’​—⁠യൂദാ 21.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• “പിശാച്‌” എന്ന പദത്തിന്റെ അർഥമെന്ത്‌, ആ പേരിനു ചേർച്ചയിൽ പിശാച്‌ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

• ഭൂവാസികളെ നിരീക്ഷിക്കുന്ന വിധത്തിൽ യഹോവ സാത്താനിൽനിന്നു വ്യത്യസ്‌തൻ ആയിരിക്കുന്നത്‌ എങ്ങനെ?

• യഹോവയെ സമീപിക്കുന്നതിന്‌ ഒരുവൻ മറുവിലയെ അംഗീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• യഹോവയോട്‌ ‘ചേർന്നിരിക്കുക’ എന്നതിന്റെ അർഥമെന്ത്‌, നമുക്ക്‌ അവനെ അന്വേഷിക്കുന്നതിൽ തുടരാൻ സാധിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

പരിശോധനകളെ നേരിടേണ്ടിവന്നിട്ടും യഹോവ തനിക്കായി കരുതുന്നുവെന്ന്‌ ഇയ്യോബ്‌ മനസ്സിലാക്കി

[16, 17 പേജിലെ ചിത്രങ്ങൾ]

നിത്യേനയുള്ള ബൈബിൾ വായനയും ക്രിസ്‌തീയ യോഗങ്ങളിലെ ക്രമമായ ഹാജരാകലും പ്രസംഗവേലയിലെ തീക്ഷ്‌ണമായ പങ്കുപറ്റലും യഹോവ നമുക്കായി കരുതുന്നുവെന്നു നമ്മെ അനുസ്‌മരിപ്പിക്കും