വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവർ

ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവർ

ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവർ

“നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.”​—⁠എഫെസ്യർ 4:⁠25, പി.ഒ.സി. ബൈബിൾ.

1. മനുഷ്യ ശരീരത്തെ കുറിച്ച്‌ ഒരു എൻസൈക്ലോപീഡിയ എന്തു പറയുന്നു?

സൃഷ്ടിയിലെ ഒരു അത്ഭുതമാണ്‌ മനുഷ്യശരീരം! ദ വേൾഡ്‌ ബുക്ക്‌ എൻസൈക്ലോപീഡിയ പറയുന്നു: “നിർമിക്കപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും വിസ്‌മയകരമായ യന്ത്രം എന്ന്‌ ആളുകൾ ചിലപ്പോൾ മനുഷ്യശരീരത്തെ വിശേഷിപ്പിക്കാറുണ്ട്‌. മനുഷ്യ ശരീരം ഒരു യന്ത്രം അല്ലെന്നുള്ളത്‌ വാസ്‌തവമാണ്‌. എങ്കിലും പലവിധങ്ങളിലും അതിനെ ഒരു യന്ത്രത്തോട്‌ ഉപമിക്കാൻ കഴിയും. ഒരു യന്ത്രത്തെപ്പോലെതന്നെ ശരീരവും പല ഭാഗങ്ങൾകൊണ്ടു നിർമിക്കപ്പെട്ടിട്ടുള്ളതാണ്‌. ഒരു യന്ത്രത്തിന്റെ ഓരോ ഭാഗത്തെയുംപോലെതന്നെ, ശരീരത്തിലെ ഓരോ ഭാഗവും പ്രത്യേക ധർമങ്ങൾ നിർവഹിക്കുന്നു. എന്നാൽ എല്ലാ ഭാഗങ്ങളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ ശരീരത്തിന്റെ അല്ലെങ്കിൽ യന്ത്രത്തിന്റെ പ്രവർത്തനം സുഗമമായി നടക്കുന്നു.”

2. മനുഷ്യശരീരവും ക്രിസ്‌തീയ സഭയും ഒരുപോലെ ആയിരിക്കുന്നത്‌ ഏതു വിധത്തിൽ?

2 അതേ, ഒരു മനുഷ്യശരീരത്തിന്‌ പല ഭാഗങ്ങൾ അഥവാ അംഗങ്ങൾ ഉണ്ട്‌. ഓരോന്നിന്റെയും ധർമങ്ങൾ ഒഴിച്ചുകൂടാനാവാത്തതുമാണ്‌. ഓരോ ഞരമ്പിനും പേശിക്കും അവയവത്തിനും അതിന്റേതായ ധർമമുണ്ട്‌. സമാനമായി, ക്രിസ്‌തീയ സഭയിലെ ഓരോ അംഗത്തിനും അതിന്റെ ആത്മീയ ആരോഗ്യത്തിനും മനോഹാരിതയ്‌ക്കും സംഭാവന ചെയ്യാൻ കഴിയും. (1 കൊരിന്ത്യർ 12:14-26) സഭയിലെ ഒരംഗവും താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണെന്നു കരുതാൻ പാടില്ലെങ്കിലും താൻ പ്രാധാന്യം ഇല്ലാത്തവനാണെന്നും ആരും വിചാരിക്കരുത്‌.​—⁠റോമർ 12:⁠3.

3. ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവർ ആണെന്ന്‌ എഫെസ്യർ 4:25 സൂചിപ്പിക്കുന്നത്‌ എങ്ങനെ?

3 പരസ്‌പരം ആശ്രയിച്ചു പ്രവർത്തിക്കുന്ന ശരീരാവയവങ്ങളെ പോലെ ക്രിസ്‌ത്യാനികളും പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. ആത്മാഭിഷിക്തരായ സഹ വിശ്വാസികളോടു പൗലൊസ്‌ അപ്പൊസ്‌തലൻ ഇപ്രകാരം പറഞ്ഞു: “വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‌ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.” (എഫെസ്യർ 4:​25, പി.ഒ.സി. ബൈ.) ആത്മീയ ഇസ്രായേലിലെ അംഗങ്ങൾ “ഒരേ ശരീരത്തിന്റെ,” “ക്രിസ്‌തുവിന്റെ ശരീര”ത്തിന്റെ, ‘അവയവങ്ങൾ’ ആയതുകൊണ്ട്‌ അവർക്കിടയിൽ സത്യസന്ധമായ ആശയവിനിമയവും പൂർണ സഹകരണവും ഉണ്ട്‌. അതേ, അവർ പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. (എഫെസ്യർ 4:​11-13) സത്യസന്ധരും സഹകരണമനോഭാവം ഉള്ളവരുമായ ഭൗമിക പ്രത്യാശയുള്ള ക്രിസ്‌ത്യാനികൾ സന്തോഷപൂർവം ഐക്യത്തിൽ അവരോടു ചേർന്നു പ്രവർത്തിക്കുന്നു.

4. നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ പുതിയവരെ സഹായിക്കാൻ കഴിയും?

4 ഭൗമിക പറുദീസയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന ആയിരക്കണക്കിനാളുകൾ ഓരോ വർഷവും സ്‌നാപനമേൽക്കുന്നു. “പക്വതയിലേക്കു മുന്നേറാൻ” (NW) സഭയിലെ മറ്റംഗങ്ങൾ ഇവരെ സന്തോഷപൂർവം സഹായിക്കുന്നു. (എബ്രായർ 6:1-3) തിരുവെഴുത്തുകൾ സംബന്ധിച്ച ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നതോ ശുശ്രൂഷയിൽ പ്രായോഗിക സഹായം നൽകുന്നതോ ഇതിൽ ഉൾപ്പെട്ടേക്കാം. ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി പങ്കുപറ്റിക്കൊണ്ട്‌ ഒരു നല്ല മാതൃക വെക്കുന്നതിലൂടെയും നമുക്ക്‌ പുതിയവരെ സഹായിക്കാനാകും. അവർക്ക്‌ ക്ലേശങ്ങൾ ഉണ്ടാകുമ്പോൾ നമുക്കു പ്രോത്സാഹനമോ സാന്ത്വനമോ നൽകാൻ കഴിയും. (1 തെസ്സലൊനീക്യർ 5:14, 15) ‘സത്യത്തിൽ നടക്കുന്നതിൽ തുടരാൻ’ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള വഴികൾ നാം തേടേണ്ടതുണ്ട്‌. (3 യോഹന്നാൻ 4) നാം ചെറുപ്പക്കാരോ പ്രായമായവരോ ആയിക്കൊള്ളട്ടെ, പുതുതായി സത്യം സ്വീകരിച്ചവരോ വർഷങ്ങളായി സത്യത്തിൽ നടക്കുന്നവരോ ആയിക്കൊള്ളട്ടെ, സഹവിശ്വാസികളുടെ ആത്മീയ ക്ഷേമം ഉന്നമിപ്പിക്കാൻ നമുക്കു സാധിക്കും​—⁠തീർച്ചയായും അവർക്കു നമ്മെ വേണം.

അവർ ആവശ്യമായ സഹായം നൽകി

5. അക്വിലാസും പ്രിസ്‌കില്ലയും പൗലൊസിനെ സഹായിച്ചത്‌ എങ്ങനെ?

5 സഹവിശ്വാസികളെ സഹായിക്കുന്നതിൽ സംതൃപ്‌തി കണ്ടെത്തുന്നവരിൽ ക്രിസ്‌തീയ ദമ്പതികളും ഉൾപ്പെടും. ഉദാഹരണത്തിന്‌, അക്വിലാസും അവന്റെ ഭാര്യ പ്രിസ്‌കില്ലയും (പ്രിസ്‌ക) പൗലൊസിനെ സഹായിക്കുകയുണ്ടായി. അവർ പൗലൊസിനെ തങ്ങളുടെ ഭവനത്തിൽ കൈക്കൊണ്ടു, അവനോടൊപ്പം കൂടാരപ്പണിയിൽ ഏർപ്പെട്ടു, കൊരിന്തിലെ പുതിയ സഭയെ കെട്ടുപണി ചെയ്യുന്നതിൽ അവനെ സഹായിച്ചു. (പ്രവൃത്തികൾ 18:1-4) പൗലൊസിനു വേണ്ടി തങ്ങളുടെ ജീവൻ പണയപ്പെടുത്താൻ പോലും അവർ സന്നദ്ധരായി, അത്‌ എപ്രകാരമായിരുന്നെന്ന്‌ ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല. അക്വിലാസും പ്രിസ്‌കില്ലയും റോമിൽ താമസിക്കവേ അവിടത്തെ ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ ഇപ്രകാരം എഴുതി: “ക്രിസ്‌തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്‌കയെയും അക്വിലാവെയും വന്ദനംചെയ്‌വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടെ നന്ദിപറയുന്നു.” (റോമർ 16:3, 4) അക്വിലാസിനെയും പ്രിസ്‌കില്ലയെയും പോലെ ആധുനിക നാളിലെ ചില ക്രിസ്‌ത്യാനികൾ സഭകളെ കെട്ടുപണി ചെയ്യുന്നതിൽ പങ്കുവഹിക്കുകയും വിവിധ വിധങ്ങളിൽ സഹാരാധകരെ സഹായിക്കുകയും ചെയ്യുന്നു, പീഡകരുടെ കയ്യാലുള്ള മൃഗീയമായ പെരുമാറ്റത്തിനോ മരണത്തിനോ ഇരയാകുന്നതിൽനിന്ന്‌ മറ്റു ദൈവദാസരെ രക്ഷിക്കാനായി സ്വന്തം ജീവൻ പണയപ്പെടുത്താൻ പോലും ചിലപ്പോൾ ഈ ക്രിസ്‌ത്യാനികൾ തയ്യാറാകുന്നു.

6. അപ്പൊല്ലോസിന്‌ എന്തു സഹായം ലഭിച്ചു?

6 അക്വിലാസും പ്രിസ്‌കില്ലയും അപ്പൊല്ലോസ്‌ എന്ന മറ്റൊരു ക്രിസ്‌ത്യാനിയെയും സഹായിച്ചു. നല്ല വാഗ്വൈഭവമുള്ള വ്യക്തിയായിരുന്ന അപ്പൊല്ലോസ്‌, യേശുക്രിസ്‌തുവിനെ കുറിച്ച്‌ എഫെസൊസ്‌ നിവാസികളെ പഠിപ്പിക്കുകയായിരുന്നു. ന്യായപ്രമാണ ഉടമ്പടിക്കെതിരെയുള്ള പാപങ്ങൾ സംബന്ധിച്ച അനുതാപത്തിന്റെ പ്രതീകമായി യോഹന്നാൻ നടത്തിയിരുന്ന സ്‌നാപനത്തെ കുറിച്ചു മാത്രമേ അപ്പൊല്ലോസിന്‌ ആ സമയത്ത്‌ അറിവുണ്ടായിരുന്നുള്ളൂ. അപ്പൊല്ലോസിന്‌ സഹായം ആവശ്യമാണെന്നു തിരിച്ചറിഞ്ഞ അക്വിലാസും പ്രിസ്‌കില്ലയും “ദൈവത്തിന്റെ മാർഗ്ഗം അധികം സ്‌പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.” ക്രിസ്‌തീയ സ്‌നാപനത്തിൽ, ജലനിമജ്ജനത്തിനു വിധേയമാകുന്നതും പരിശുദ്ധാത്മാവു ലഭിക്കുന്നതും ഉൾപ്പെട്ടിരിക്കുന്നതായി അവർ അവനു വിവരിച്ചുകൊടുത്തിരിക്കണം. അപ്പൊല്ലോസ്‌ എല്ലാം നന്നായി ഗ്രഹിച്ചു. പിന്നീട്‌ അഖായയിൽ വെച്ച്‌, “അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തീർന്നു. യേശുതന്നേ ക്രിസ്‌തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.” (പ്രവൃത്തികൾ 18:24-28) യോഗങ്ങളിൽ സഹാരാധകർ പറയുന്ന അഭിപ്രായങ്ങൾക്ക്‌ മിക്കപ്പോഴും ദൈവവചനത്തെ കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുന്നതിൽ സഹായിക്കാനാകും. ഈ വിധത്തിലും, നാം പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌.

ഭൗതിക സഹായം നൽകൽ

7. സഹക്രിസ്‌ത്യാനികൾക്ക്‌ ഭൗതിക സഹായം ആവശ്യമായി വന്ന ഘട്ടത്തിൽ ഫിലിപ്പിയർ എങ്ങനെ പ്രതികരിച്ചു?

7 ഫിലിപ്പിയിലെ ക്രിസ്‌തീയ സഭാംഗങ്ങൾ പൗലൊസിനെ ഗാഢമായി സ്‌നേഹിച്ചിരുന്നു. പൗലൊസ്‌ തെസ്സലൊനീക്യയിൽ താമസിച്ചിരുന്ന സമയത്ത്‌ അവർ അവന്‌ ആവശ്യമായ ഭൗതിക വസ്‌തുക്കൾ അയച്ചുകൊടുത്തു. (ഫിലിപ്പിയർ 4:15, 16) യെരൂശലേമിലെ സഹോദരങ്ങൾക്കു ഭൗതിക സഹായം ആവശ്യമായി വന്നപ്പോൾ, തങ്ങളെക്കൊണ്ടു കഴിയുന്നതിലധികം സംഭാവന ചെയ്യാൻ ഫിലിപ്പിയർ സന്നദ്ധത കാണിച്ചു. ഫിലിപ്പിയിലെ തന്റെ സഹോദരീസഹോദരന്മാരുടെ ഈ നല്ല മനോഭാവത്തെ പൗലൊസ്‌ അങ്ങേയറ്റം വിലമതിക്കുകയും മറ്റു വിശ്വാസികൾക്ക്‌ ഒരു മാതൃകയായി അവരെ എടുത്തുകാണിക്കുകയും ചെയ്‌തു.​—⁠2 കൊരിന്ത്യർ 8:1-6.

8. എപ്പഫ്രൊദിത്തോസ്‌ എന്തു മനോഭാവം പ്രകടമാക്കി?

8 പൗലൊസ്‌ തടവിലായിരിക്കെ, ഫിലിപ്പിയർ അവന്‌ ഭൗതിക സമ്മാനങ്ങൾ മാത്രമല്ല അയച്ചുകൊടുത്തത്‌. തങ്ങളുടെ ഒരു വ്യക്തിഗത സന്ദേശവാഹകൻ എന്ന നിലയ്‌ക്ക്‌ അവർ എപ്പഫ്രൊദിത്തോസിനെ പൗലൊസിന്റെ അടുത്തേക്കു വിട്ടു. “എനിക്കു വേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീർപ്പാനല്ലോ [എപ്പഫ്രൊദിത്തോസ്‌] തന്റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്‌തുവിന്റെ വേല നിമിത്തം മരണത്തോളം ആയ്‌പോയതു” എന്ന്‌ പൗലൊസ്‌ പറയുകയുണ്ടായി. (ഫിലിപ്പിയർ 2:25-30; 4:18) എപ്പഫ്രൊദിത്തോസ്‌ ഒരു മൂപ്പനായിരുന്നോ ശുശ്രൂഷാദാസൻ ആയിരുന്നോ എന്നു നമ്മോടു പറഞ്ഞിട്ടില്ല. എങ്കിലും അവൻ ആത്മത്യാഗ മനോഭാവമുള്ള, സഹായമനസ്‌കനായ ഒരു ക്രിസ്‌ത്യാനി ആയിരുന്നു. പൗലൊസിന്‌ വാസ്‌തവമായും അവനെ വേണമായിരുന്നു. എപ്പഫ്രൊദിത്തോസിനെ പോലുള്ളവർ നിങ്ങളുടെ സഭയിൽ ഉണ്ടോ?

അവർ ‘ബലപ്പെടുത്തുന്ന സഹായം’ ആയിരുന്നു

9. അരിസ്‌തർഹോസ്‌ നമുക്ക്‌ എന്തു മാതൃക വെച്ചിരിക്കുന്നു?

9 അക്വിലാസ്‌, പ്രിസ്‌കില്ല, എപ്പഫ്രൊദിത്തോസ്‌ എന്നിവരെ പോലുള്ള സ്‌നേഹനിധികളായ സഹോദരീസഹോദരന്മാർ ഏതു സഭയിലും ഏറെ വിലമതിക്കപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിലെ അരിസ്‌തർഹോസ്‌ എന്ന ക്രിസ്‌ത്യാനിയെ പോലുള്ളവരും നമ്മുടെ സഹാരാധകർക്കിടയിൽ ഉണ്ടായിരിക്കാം. അവനും മറ്റുള്ളവരും അടിസ്ഥാനപരമായ സംഗതികളിൽ ആശ്വാസത്തിന്റെയോ സഹായത്തിന്റെയോ ഒരു ഉറവ്‌ ആയിരുന്നുകൊണ്ട്‌ ‘ബലപ്പെടുത്തുന്ന ഒരു സഹായം’ ആയി വർത്തിച്ചു. (കൊലൊസ്സ്യർ 4:10, 11, NW) പൗലൊസിനെ സഹായിക്കുകവഴി, അരിസ്‌തർഹോസ്‌ ആവശ്യ സമയത്തെ ഒരു യഥാർഥ സുഹൃത്താണ്‌ എന്നു തെളിഞ്ഞു. സദൃശവാക്യങ്ങൾ 17:​17-ൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു അവൻ: “സ്‌നേഹിതൻ എല്ലാകാലത്തും സ്‌നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്‌തീരുന്നു.” സഹക്രിസ്‌ത്യാനികൾക്ക്‌ ‘ബലപ്പെടുത്തുന്ന സഹായം’ ആയിത്തീരാൻ നാം എല്ലാവരും ശ്രമിക്കേണ്ടതല്ലേ? വിശേഷിച്ചും ക്ലേശങ്ങൾ അനുഭവിക്കുന്നവർക്കു നാം സഹായം നൽകേണ്ടതുണ്ട്‌.

10. പത്രൊസ്‌ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ എന്തു മാതൃക വെച്ചിരിക്കുന്നു?

10 ക്രിസ്‌തീയ മൂപ്പന്മാർ വിശേഷിച്ചും തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാർക്ക്‌ ബലപ്പെടുത്തുന്ന സഹായം ആയിരിക്കണം. “നിന്റെ സഹോദരങ്ങളെ ശക്തീകരിക്കുക” എന്ന്‌ അപ്പൊസ്‌തലനായ പത്രൊസിനോട്‌ ക്രിസ്‌തു പറയുകയുണ്ടായി. (ലൂക്കൊസ്‌ 22:​32, NW) വിശേഷിച്ചും യേശുവിന്റെ പുനരുത്ഥാനശേഷം, പാറപോലെ ഉറച്ച ഗുണങ്ങൾ പ്രകടമാക്കിയതിനാൽ പത്രൊസിന്‌ ആ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. മൂപ്പന്മാരേ, മനസ്സൊരുക്കത്തോടും ആർദ്രതയോടും കൂടെ അതുതന്നെ ചെയ്യാൻ നിങ്ങളും കഠിനശ്രമം ചെയ്യുക, കാരണം സഹവിശ്വാസികൾക്കു നിങ്ങളെ വേണം.​—⁠പ്രവൃത്തികൾ 20:28-30; 1 പത്രൊസ്‌ 5:2, 3.

11. തിമൊഥെയൊസിന്റെ മനോഭാവത്തെ കുറിച്ചു പരിചിന്തിക്കുന്നതിൽനിന്ന്‌ നമുക്കു പ്രയോജനം ലഭിക്കുന്നത്‌ എങ്ങനെ?

11 സഹ ക്രിസ്‌ത്യാനികളിൽ ആഴമായ താത്‌പര്യം പ്രകടമാക്കിയിരുന്ന ഒരു മൂപ്പനായിരുന്നു പൗലൊസിന്റെ സഞ്ചാര സഹകാരിയായിരുന്ന തിമൊഥെയൊസ്‌. ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും തിമൊഥെയൊസ്‌ മുഴുഹൃദയാലുള്ള വിശ്വാസം പ്രകടമാക്കുകയും പൗലൊസിനോടൊപ്പം “സുവിശേഷഘോഷണത്തിൽ സേവചെ”യ്യുകയും ചെയ്‌തു. അതുകൊണ്ട്‌ തിമൊഥെയൊസിനെ കുറിച്ച്‌ പൗലൊസിന്‌ ഫിലിപ്പിയരോട്‌ ഇങ്ങനെ പറയാൻ സാധിച്ചു: “നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല.” (ഫിലിപ്പിയർ 2:20, 22; 1 തിമൊഥെയൊസ്‌ 5:23; 2 തിമൊഥെയൊസ്‌ 1:​4, 5) തിമൊഥെയൊസിന്റേതുപോലുള്ള ഒരു മനോഭാവം പ്രകടമാക്കുകവഴി സഹാരാധകർക്ക്‌ ഒരു അനുഗ്രഹമായിരിക്കാൻ നമുക്കു കഴിയും. നമ്മുടെതന്നെ ബലഹീനതകളും വിവിധ പരിശോധനകളുമായി നമുക്ക്‌ മല്ലിടേണ്ടതുണ്ട്‌ എന്നതു ശരിയാണ്‌. പക്ഷേ ശക്തമായ വിശ്വാസവും നമ്മുടെ ആത്മീയ സഹോദരങ്ങളിൽ സ്‌നേഹപുരസ്സരമായ താത്‌പര്യവും പ്രകടമാക്കാൻ നമുക്കു കഴിയും, നാം അതു ചെയ്യേണ്ടതാണുതാനും. അവർക്കു നമ്മെ വേണമെന്ന്‌ നാം എപ്പോഴും ഓർക്കണം.

മറ്റുള്ളവരോടു കരുതൽ പ്രകടമാക്കിയ സ്‌ത്രീകൾ

12. തബീഥായുടെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 മറ്റുള്ളവരോടു കരുതൽ പ്രകടമാക്കിയ ദൈവഭക്തിയുള്ള സ്‌ത്രീകളിൽ ഒരുവളായിരുന്നു തബീഥാ. അവൾ മരിച്ചപ്പോൾ, ശിഷ്യന്മാർ പത്രൊസിനെ വിളിപ്പിച്ചു. ഒരു മാളികമുറിയിലേക്ക്‌ അവർ അവനെ കൂട്ടിക്കൊണ്ടുപോയി. “അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുററും നിന്നു.” പത്രൊസ്‌ അവളെ ജീവനിലേക്കു തിരികെ വരുത്തി. തുടർന്നും അവൾ “വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും” ചെയ്‌തിരിക്കും എന്നതിനു സംശയമില്ല. ആവശ്യമുള്ളവർക്ക്‌ വസ്‌ത്രങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയോ അല്ലെങ്കിൽ സ്‌നേഹത്തോടെ മറ്റു കാര്യങ്ങൾ ചെയ്‌തുകൊടുക്കുകയോ ചെയ്യുന്ന, തബീഥായെ പോലുള്ള സ്‌ത്രീകൾ ആധുനിക ക്രിസ്‌തീയ സഭയിൽ ഉണ്ട്‌. അവരുടെ സത്‌പ്രവൃത്തികളിൽ മുഖ്യമായും ഉൾപ്പെടുന്നത്‌ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതും ശിഷ്യരാക്കൽ വേലയിൽ പങ്കുപറ്റുന്നതും ആണ്‌.​—⁠പ്രവൃത്തികൾ 9:36-42; മത്തായി 6:33; 28:19, 20.

13. ലുദിയാ സഹക്രിസ്‌ത്യാനികളോട്‌ കരുതൽ പ്രകടമാക്കിയത്‌ എങ്ങനെ?

13 ലുദിയാ എന്ന ദൈവഭക്തയായ സ്‌ത്രീയും മറ്റുള്ളവരോടു കരുതൽ പ്രകടമാക്കി. തുയത്തൈരാക്കാരിയായിരുന്ന അവൾ ഏതാണ്ട്‌ പൊ.യു. 50-ൽ പൗലൊസ്‌ ഫിലിപ്പിയിൽ പ്രസംഗിച്ചിരുന്ന കാലത്ത്‌ അവിടെയാണു വസിച്ചിരുന്നത്‌. സാധ്യതയനുസരിച്ച്‌ ലുദിയാ ഒരു യഹൂദ മതപരിവർത്തിത ആയിരുന്നു. എന്നാൽ ഫിലിപ്പിയിൽ ഏതാനും യഹൂദർ മാത്രമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ, അവിടെ സിനഗോഗുകളൊന്നും ഉണ്ടായിരുന്നതുമില്ല. അവളും ദൈവഭക്തരായ വേറെ ചില സ്‌ത്രീകളും ആരാധനയ്‌ക്കായി ഒരു നദിക്കരയിൽ കൂടിവന്നിരിക്കുമ്പോഴാണ്‌ അപ്പൊസ്‌തലൻ അവരോടു സുവാർത്ത ഘോഷിച്ചത്‌. വിവരണം ഇങ്ങനെ പറയുന്നു: ‘പൗലൊസിന്റെ സന്ദേശം സ്വീകരിക്കുവാൻതക്കവണ്ണം കർത്താവ്‌ [ലുദിയയുടെ] ഹൃദയം തുറന്നു. അവളും കുടുംബാംഗങ്ങളും സ്‌നാനം ഏറ്റശേഷം ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു. “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്‌തയെന്നു കരുതുന്നപക്ഷം വന്ന്‌ എന്റെ വീട്ടിൽ പാർക്കണം” എന്ന്‌ അപേക്ഷിച്ചു ഞങ്ങളെ സമ്മതിപ്പിച്ചു.’ (പ്രവൃത്തികൾ 16:12-15, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) മറ്റുള്ളവർക്കു നന്മ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ലുദിയാ തന്റെ ഭവനത്തിൽ വന്നുതാമസിക്കാൻ പൗലൊസിനെയും അവന്റെ സഹകാരികളെയും സമ്മതിപ്പിക്കുന്നതിൽ വിജയിച്ചു. ഇന്ന്‌, ദയാശീലരും സ്‌നേഹസമ്പന്നരുമായ ക്രിസ്‌ത്യാനികൾ പ്രകടമാക്കുന്ന സമാനമായ അതിഥിപ്രിയത്തെ നാം എത്രയധികം വിലമതിക്കുന്നു!​—⁠റോമർ 12:13; 1 പത്രൊസ്‌ 4:⁠9.

കുട്ടികളേ നിങ്ങളും ഞങ്ങൾക്കു വേണ്ടപ്പെട്ടവരാണ്‌

14. യേശുക്രിസ്‌തു കുട്ടികളോടു പെരുമാറിയത്‌ എങ്ങനെ?

14 ദയാലുവും ആർദ്രശീലനുമായ, ദൈവപുത്രനായ യേശുക്രിസ്‌തുവാണ്‌ ക്രിസ്‌തീയ സഭയുടെ സ്ഥാപകൻ. അവൻ സ്‌നേഹവാനും കരുണാമയനും ആയിരുന്നതിനാൽ അവന്റെ സാമീപ്യം ആളുകളിൽ പിരിമുറുക്കം ഉളവാക്കിയില്ല. ഒരിക്കൽ, ചിലർ തങ്ങളുടെ കുഞ്ഞുങ്ങളെ യേശുവിന്റെ പക്കലേക്കു കൊണ്ടുവന്നപ്പോൾ ശിഷ്യന്മാർ അവരെ തിരിച്ചയയ്‌ക്കാൻ ശ്രമിച്ചു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ. ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മർക്കൊസ്‌ 10:13-15) രാജ്യാനുഗ്രഹങ്ങൾ ലഭിക്കണമെങ്കിൽ നാം കൊച്ചുകുട്ടികളെ പോലെ താഴ്‌മയുള്ളവരും പഠിപ്പിക്കപ്പെടാവുന്നവരും ആയിരിക്കണം. കുഞ്ഞുങ്ങളെ കയ്യിലെടുത്ത്‌ അനുഗ്രഹിച്ചുകൊണ്ട്‌ യേശു അവരോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കി. (മർക്കൊസ്‌ 10:​16, പി.ഒ.സി. ബൈ.) ഇന്നത്തെ കുട്ടികളെ സംബന്ധിച്ചെന്ത്‌? കുട്ടികളേ, സഭയിലുള്ളവർ നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും അവർക്ക്‌ നിങ്ങളെ വേണമെന്നും ഉറപ്പുണ്ടായിരിക്കുക.

15. യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള എന്തു വസ്‌തുതകളാണ്‌ ലൂക്കൊസ്‌ 2:40-52-ൽ രേഖപ്പെടുത്തിയിരിക്കുന്നത്‌, അവൻ കുട്ടികൾക്ക്‌ എന്തു മാതൃകയാണു വെച്ചിരിക്കുന്നത്‌?

15 കുട്ടിയായിരിക്കെതന്നെ യേശുവിനു ദൈവത്തോടും തിരുവെഴുത്തുകളോടും സ്‌നേഹം ഉണ്ടായിരുന്നു. യേശുവിന്‌ 12 വയസ്സുള്ളപ്പോൾ അവനും മാതാപിതാക്കളായ യോസേഫും മറിയയും പെസഹാ ആഘോഷിക്കാനായി സ്വന്തപട്ടണമായ നസറെത്തിൽനിന്ന്‌ യെരൂശലേമിലേക്കു പോയി. മടക്കയാത്രയിൽ യേശു തങ്ങളുടെ കൂട്ടത്തോടൊപ്പം ഇല്ലെന്ന്‌ അവന്റെ മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ഒടുവിൽ, അവർ അവനെ ആലയത്തിൽ കണ്ടെത്തി. അവൻ യഹൂദ ഉപദേഷ്ടാക്കന്മാരിൽനിന്ന്‌ ഉപദേശം കേൾക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്‌തുകൊണ്ട്‌ അവിടെ ഇരിക്കുകയായിരുന്നു. തന്നെ എവിടെ കണ്ടെത്താൻ കഴിയുമെന്ന്‌ യോസേഫിനും മറിയയ്‌ക്കും അറിവില്ലാതിരുന്നതിൽ അത്ഭുതംപൂണ്ട്‌ യേശു ചോദിച്ചു: “എന്റെ പിതാവിന്നുള്ളതിൽ [“പിതാവിന്റെ ഭവനത്തിൽ,” ഓശാന ബൈ.] ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ?” പിന്നെ അവൻ മാതാപിതാക്കളോടൊപ്പം വീട്ടിൽ തിരിച്ചുപോയി, അവർക്ക്‌ കീഴടങ്ങിയിരിക്കുകയും ജ്ഞാനത്തിലും വളർച്ചയിലും മുതിർന്നുവരികയും ചെയ്‌തു. (ലൂക്കൊസ്‌ 2:40-52) നമ്മുടെ യുവപ്രായക്കാർക്ക്‌ എത്ര നല്ല മാതൃകയാണ്‌ യേശു വെച്ചിരിക്കുന്നത്‌! തീർച്ചയായും അവർ മാതാപിതാക്കളോട്‌ അനുസരണമുള്ളവരും ആത്മീയ കാര്യങ്ങൾ പഠിക്കാൻ താത്‌പര്യമുള്ളവരും ആയിരിക്കണം.​—⁠ആവർത്തനപുസ്‌തകം 5:16; എഫെസ്യർ 6:1-3.

16. (എ) യേശു ആലയത്തിൽ സാക്ഷീകരിച്ചുകൊണ്ടിരിക്കെ ചില ബാലന്മാർ എന്ത്‌ ആർത്തുവിളിച്ചു? (ബി) യുവപ്രായത്തിലുള്ള ക്രിസ്‌ത്യാനികൾക്ക്‌ ഇന്ന്‌ എന്തു പദവിയുണ്ട്‌?

16 ഒരു കുട്ടിയെന്ന നിലയിൽ നിങ്ങൾ സ്‌കൂളിലോ മാതാപിതാക്കളോടൊപ്പം വീടുതോറുമോ യഹോവയെ കുറിച്ച്‌ സാക്ഷീകരിക്കുന്നുണ്ടാകാം. (യെശയ്യാവു 43:10-12; പ്രവൃത്തികൾ 20:20, 21) തന്റെ മരണത്തിന്‌ അൽപ്പനാൾ മുമ്പ്‌ യേശു ആലയത്തിൽവെച്ച്‌ സാക്ഷീകരിക്കുകയും ആളുകളെ സൗഖ്യമാക്കുകയും ചെയ്‌തുകൊണ്ടിരിക്കെ, ചില ബാലന്മാർ, “ദാവീദ്‌പുത്രന്നു ഹോശന്നാ” എന്ന്‌ ആർത്തുവിളിച്ചു. ഇതിൽ രോഷംപൂണ്ട മഹാപുരോഹിതന്മാരും ശാസ്‌ത്രിമാരും അവനോട്‌ “ഇവർ പറയുന്നതു കേൾക്കുന്നുവോ” എന്നു ചോദിച്ചു. മറുപടിയായി യേശു പറഞ്ഞു: “ഉവ്വു; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു നീ പുകഴ്‌ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ.” (മത്തായി 21:15-17) സഭയിലെ യുവപ്രായക്കാരായ നിങ്ങൾക്കും ആ ബാലന്മാരെ പോലെ ദൈവത്തെയും അവന്റെ പുത്രനെയും സ്‌തുതിക്കുന്നതിനുള്ള മഹത്തായ പദവിയുണ്ട്‌. രാജ്യഘോഷകരെന്നനിലയിൽ നിങ്ങളും ഞങ്ങളോടു ചേർന്നു പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, തീർച്ചയായും ഞങ്ങൾക്കു നിങ്ങളെ വേണം.

ക്ലേശങ്ങൾ ആഞ്ഞടിക്കുമ്പോൾ

17, 18. (എ) യെഹൂദ്യയിലെ ക്രിസ്‌ത്യാനികൾക്കായി സംഭാവന ശേഖരിക്കാൻ പൗലൊസ്‌ ക്രമീകരണം ചെയ്‌തത്‌ എന്തുകൊണ്ട്‌? (ബി) യെഹൂദ്യയിലെ വിശ്വാസികൾക്കായുള്ള സ്വമേധയാ സംഭാവനകൾ യഹൂദ ക്രിസ്‌ത്യാനികളുടെ മേലും വിജാതീയ ക്രിസ്‌ത്യാനികളുടെ മേലും എന്തു ഫലം ഉളവാക്കി?

17 നമ്മുടെ സാഹചര്യം എന്തായിരുന്നാലും, ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സഹ ക്രിസ്‌ത്യാനികളെ സഹായിക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (യോഹന്നാൻ 13:34, 35; യാക്കോബ്‌ 2:14-17) യെഹൂദ്യയിലുള്ള തന്റെ സഹോദരീസഹോദരന്മാരോടുള്ള സ്‌നേഹമാണ്‌ അഖായ, ഗലാത്യ, മക്കെദോന്യ, ആസ്യ എന്നിവിടങ്ങളിലെ സഭകളിൽനിന്ന്‌ അവർക്കായി സംഭാവന ശേഖരിക്കാൻ പൗലൊസിനെ പ്രേരിപ്പിച്ചത്‌. യെരൂശലേമിലുള്ള ശിഷ്യന്മാർ നേരിട്ട ഉപദ്രവവും ആഭ്യന്തരകലഹവും ക്ഷാമവും മറ്റും, ‘കഷ്ടങ്ങൾ,’ “പീഡ,” ‘സമ്പത്തുകളുടെ അപഹാരം’ എന്നു പൗലൊസ്‌ വിശേഷിപ്പിച്ച കാര്യങ്ങളിലേക്കു നയിച്ചിരിക്കാം. (എബ്രായർ 10:32-34; പ്രവൃത്തികൾ 11:27-12:1) അതുകൊണ്ട്‌ അവൻ യെഹൂദ്യയിലെ ദരിദ്രരായ ക്രിസ്‌ത്യാനികൾക്കായി സംഭാവന ശേഖരിക്കാൻ ക്രമീകരണം ചെയ്‌തു.​—⁠1 കൊരിന്ത്യർ 16:1-3; 2 കൊരിന്ത്യർ 8:1-4, 13-15; 9:1, 2, 7.

18 യെഹൂദ്യയിലെ വിശുദ്ധർക്കായി നൽകപ്പെട്ട സ്വമേധയാ സംഭാവനകൾ, യഹോവയുടെ യഹൂദ ആരാധകരുടെയും വിജാതീയ ആരാധകരുടെയും ഇടയിൽ ഒരു സഹോദരബന്ധം നിലനിന്നിരുന്നുവെന്നു തെളിയിച്ചു. യെഹൂദ്യ സഹാരാധകരിൽനിന്ന്‌ ലഭിച്ച ആത്മീയ സമ്പത്തിനായി തങ്ങൾ കൃതജ്ഞതയുള്ളവർ ആണെന്ന്‌ പ്രകടമാക്കാനും തങ്ങളുടെ സംഭാവനകളിലൂടെ വിജാതീയ ക്രിസ്‌ത്യാനികൾക്കു കഴിഞ്ഞു. അതുകൊണ്ട്‌ ഭൗതിക അർഥത്തിലും ആത്മീയ അർഥത്തിലും ഒരു പങ്കുവെക്കൽ അവർക്കിടയിൽ ഉണ്ടായി. (റോമർ 15:26, 27) സ്വമേധയാ, സ്‌നേഹത്താൽ പ്രചോദിതമായി തന്നെയാണ്‌ ഇന്നത്തെ ക്രിസ്‌ത്യാനികളും ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സഹവിശ്വാസികളെ സഹായിക്കാൻ സംഭാവനകൾ നൽകുന്നത്‌. (മർക്കൊസ്‌ 12:28-31) ഇക്കാര്യത്തിലും നാം പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. അങ്ങനെ, ‘അൽപ്പം ഉള്ളവന്‌ തീരെ കുറഞ്ഞുപോകാതെ’ ഒരു സമത്വം ഉണ്ടാകാൻ ഇടയാകുന്നു.​—⁠2 കൊരിന്ത്യർ 8:​15, NW.

19, 20. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ യഹോവയുടെ ജനം സഹായം പ്രദാനം ചെയ്യുന്നത്‌ എങ്ങനെയെന്നതിന്‌ ഒരു ഉദാഹരണം നൽകുക.

19 ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌ എന്ന്‌ അറിയാവുന്നതിനാൽ, വിശ്വാസത്തിലുള്ള സഹോദരീസഹോദരന്മാരുടെ സഹായത്തിനായി നാം ഓടിയെത്തുന്നു. ദൃഷ്ടാന്തത്തിന്‌, 2001-ന്റെ ആരംഭത്തിൽ എൽ സാൽവഡോറിൽ കനത്ത ഭൂകമ്പങ്ങളും മണ്ണിടിച്ചിലുകളും ഉണ്ടായപ്പോൾ സംഭവിച്ചതെന്തെന്നു പരിചിന്തിക്കുക. ഒരു റിപ്പോർട്ട്‌ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “എൽ സാൽവഡോറിന്റെ എല്ലാ ഭാഗങ്ങളിലും സഹോദരങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഗ്വാട്ടിമാല, ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിൽനിന്നൊക്കെ സഹോദരന്മാരുടെ കൂട്ടങ്ങൾ ഞങ്ങളെ സഹായിക്കാനെത്തി. . . . പെട്ടെന്നുതന്നെ 500-ലധികം വീടുകളും മനോഹരമായ 3 രാജ്യഹാളുകളും നിർമിക്കപ്പെട്ടു. ത്യാഗശീലരായ ഈ സഹോദരന്മാരുടെ കഠിനാധ്വാനവും സഹകരണവും ഒരു വലിയ സാക്ഷ്യം നൽകിയിരിക്കുന്നു.”

20 ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ വായിക്കുന്നു: “മൊസാമ്പിക്കിന്റെ ഒട്ടുമിക്ക ഭാഗങ്ങളെയും ദുരിതത്തിലാഴ്‌ത്തിയ കനത്ത വെള്ളപ്പൊക്കങ്ങൾ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളെയും വെറുതെ വിട്ടില്ല. അവരുടെ ആവശ്യങ്ങളിലധികവും മൊസാമ്പിക്കിലെ ബ്രാഞ്ച്‌ ഓഫീസ്‌തന്നെ നോക്കിനടത്തി. എങ്കിലും ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സഹോദരങ്ങൾക്കായി, ഉപയോഗിച്ചതെങ്കിലും നല്ല വസ്‌ത്രങ്ങൾ അയച്ചുകൊടുക്കാൻ അവർ അഭ്യർഥിച്ചു. മൊസാമ്പിക്കിലെ നമ്മുടെ സഹോദരങ്ങൾക്ക്‌ അയച്ചുകൊടുക്കാൻ 12 മീറ്റർ വരുന്ന ഒരു കണ്ടെയ്‌നർ നിറയെ വസ്‌ത്രങ്ങൾ ഞങ്ങൾ ശേഖരിച്ചു.” അതേ, ഈ വിധങ്ങളിലും നാം പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌.

21. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 തുടക്കത്തിൽ പരാമർശിച്ചതുപോലെ, മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങളും പ്രാധാന്യമുള്ളവയാണ്‌. ക്രിസ്‌തീയ സഭയുടെ കാര്യത്തിലും അതുതന്നെ സത്യമാണ്‌. അതിലെ എല്ലാ അംഗങ്ങളും പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. അവർ ഐക്യത്തിൽ സേവിക്കേണ്ടതും പ്രധാനമാണ്‌. അതു സാധ്യമാക്കുന്ന ചില ഘടകങ്ങളെ കുറിച്ച്‌ അടുത്ത ലേഖനത്തിൽ നാം പരിചിന്തിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• മനുഷ്യശരീരവും ക്രിസ്‌തീയ സഭയും തമ്മിലുള്ള സാമ്യം എന്ത്‌?

• സഹവിശ്വാസികൾക്ക്‌ സഹായം ആവശ്യമായി വന്നപ്പോൾ ആദിമ ക്രിസ്‌ത്യാനികൾ പ്രതികരിച്ചത്‌ എങ്ങനെ?

• ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവരാണെന്നും പരസ്‌പരം സഹായിക്കുന്നവരാണെന്നും കാണിക്കുന്ന ചില തിരുവെഴുത്ത്‌ ഉദാഹരണങ്ങൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

അക്വിലാസും പ്രിസ്‌കില്ലയും മറ്റുള്ളവരോടു കരുതൽ പ്രകടമാക്കി

[12-ാം പേജിലെ ചിത്രങ്ങൾ]

ക്ലേശങ്ങൾ ആഞ്ഞടിക്കുമ്പോൾ യഹോവയുടെ ജനം പരസ്‌പരം സഹായിക്കുന്നു, ഒപ്പം മറ്റുള്ളവരെയും