വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വളരെ ഫലം കായ്‌ക്കുക’

‘വളരെ ഫലം കായ്‌ക്കുക’

‘വളരെ ഫലം കായ്‌ക്കുക’

“വളരെ ഫലം കായ്‌ക്കുന്നതിനാൽ . . . നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.”​—⁠യോഹന്നാൻ 15:⁠8.

1. (എ) ശിഷ്യത്വത്തിനുള്ള ഏതു വ്യവസ്ഥയെ കുറിച്ചാണ്‌ യേശു തന്റെ അപ്പൊസ്‌തലന്മാരോടു പറഞ്ഞത്‌? (ബി) നാം നമ്മോടുതന്നെ ഏതു ചോദ്യം ചോദിക്കണം?

യേശുവിന്റെ മരണത്തിനു മുമ്പുള്ള രാത്രിയായിരുന്നു അത്‌. ഉള്ളുതുറന്നുള്ള സംഭാഷണത്തിലൂടെ തന്റെ അപ്പൊസ്‌തലന്മാരെ ബലപ്പെടുത്താൻ അവൻ വേണ്ടത്ര സമയം ചെലവഴിച്ചിരുന്നു. ഇപ്പോൾ പാതിരാത്രി കഴിഞ്ഞെങ്കിലും, തന്റെ ഉറ്റ സുഹൃത്തുക്കളോടുള്ള സ്‌നേഹത്താൽ പ്രേരിതനായി യേശു തന്റെ സംസാരം തുടർന്നു. അതിനിടെ, തന്റെ ശിഷ്യരായി നിലകൊള്ളാൻ അവർ പാലിക്കേണ്ടിയിരുന്ന ഒരു വ്യവസ്ഥകൂടി അവൻ അവരെ ഓർമിപ്പിച്ചു. അവൻ പറഞ്ഞു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.” (യോഹന്നാൻ 15:8) ശിഷ്യത്വത്തിന്റെ ഈ വ്യവസ്ഥ നാം ഇന്നു നിറവേറ്റുന്നുണ്ടോ? ‘വളരെ ഫലം കായ്‌ക്കുക’ എന്നാൽ എന്താണർഥം? അതിനുള്ള ഉത്തരത്തിനായി നമുക്ക്‌ ആ സായാഹ്നത്തിൽ നടന്ന സംഭാഷണത്തിലേക്കു തിരികെപോകാം.

2. തന്റെ മരണത്തിനു മുമ്പുള്ള രാത്രിയിൽ ഫലം സംബന്ധിച്ച്‌ യേശു ഏതു ദൃഷ്ടാന്തം പറയുന്നു?

2 യേശു തന്റെ അപ്പൊസ്‌തലന്മാരോടു പറഞ്ഞ ഒരു ദൃഷ്ടാന്തത്തിന്റെ ഭാഗമാണ്‌ ഫലം കായ്‌ക്കാനുള്ള അഥവാ ഫലം പുറപ്പെടുവിക്കാനുള്ള ബുദ്ധിയുപദേശം. അവൻ പറഞ്ഞു: “ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്‌ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്‌ക്കുന്നതു ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു. ഞാൻ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങൾ ഇപ്പോൾ ശുദ്ധിയുള്ളവരാകുന്നു. എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിന്നു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്‌പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ [“എന്നോടുള്ള ഐക്യത്തിൽ നിലനിൽക്കാതെ,” NW] നിങ്ങൾക്കു കഴികയില്ല. ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു. . . . നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും. പിതാവു എന്നെ സ്‌നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്‌നേഹിക്കുന്നു; എന്റെ സ്‌നേഹത്തിൽ വസിപ്പിൻ. നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും.”​—⁠യോഹന്നാൻ 15:1-10.

3. ഫലം കായ്‌ക്കാൻ യേശുവിന്റെ അനുഗാമികൾ എന്തു ചെയ്യണം?

3 ഈ ദൃഷ്ടാന്തത്തിൽ യഹോവ തോട്ടക്കാരനും യേശു മുന്തിരിവള്ളിയും യേശു അഭിസംബോധന ചെയ്‌ത അപ്പൊസ്‌തലന്മാർ കൊമ്പുകളും ആണ്‌. യേശുവിനോടുള്ള ‘ഐക്യത്തിൽ നിലനിൽക്കാൻ’ അപ്പൊസ്‌തലന്മാർ ശ്രമിക്കുന്നിടത്തോളം കാലം അവർ ഫലം പുറപ്പെടുവിക്കുമായിരുന്നു. മർമപ്രധാനമായ ഈ ഐക്യം നിലനിറുത്തുന്നതിൽ അപ്പൊസ്‌തലന്മാർക്ക്‌ ഏതു വിധത്തിൽ വിജയിക്കാൻ കഴിയുമായിരുന്നു എന്ന്‌ യേശു പിൻവരുന്ന വിധം വിശദീകരിക്കുകയുണ്ടായി: “നിങ്ങൾ എന്റെ കല്‌പനകൾ പ്രമാണിച്ചാൽ എന്റെ സ്‌നേഹത്തിൽ വസിക്കും [“നിലനിൽക്കും,” NW].” പിൽക്കാലത്ത്‌, അപ്പൊസ്‌തലനായ യോഹന്നാൻ സഹക്രിസ്‌ത്യാനികൾക്ക്‌ സമാനമായ വാക്കുകൾ എഴുതി: “[ക്രിസ്‌തുവിന്റെ] കല്‌പനകൾ പ്രമാണിക്കുന്നവൻ അവനോടുള്ള ഐക്യത്തിൽ നിലനിൽക്കുന്നു.” * (1 യോഹന്നാൻ 2:24; 3:​24, NW) അതുകൊണ്ട്‌, ക്രിസ്‌തുവിന്റെ കൽപ്പനകൾ പാലിക്കുന്നതു വഴി അവന്റെ അനുഗാമികൾ അവനോടുള്ള ഐക്യത്തിൽ നിലനിൽക്കുന്നു. ആ ഐക്യം ഫലം പുറപ്പെടുവിക്കാൻ അവരെ പ്രാപ്‌തരാക്കുന്നു. എങ്ങനെയുള്ള ഫലമാണു നാം ഉത്‌പാദിപ്പിക്കേണ്ടത്‌?

വളർച്ചയ്‌ക്കുള്ള അവസരം

4. ഫലം കായ്‌ക്കാത്ത ശാഖ ഒക്കെയും യഹോവ “നീക്കിക്കളയുന്നു” എന്ന വസ്‌തുതയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

4 മുന്തിരിവള്ളിയെ കുറിച്ചുള്ള ഈ ദൃഷ്ടാന്തത്തിൽ, ഫലം കായ്‌ക്കാത്ത ശാഖ ഒക്കെയും യഹോവ “നീക്കിക്കളയുന്നു” അഥവാ വെട്ടിക്കളയുന്നു. ഇത്‌ എന്താണു നമ്മോടു പറയുന്നത്‌? എല്ലാ ശിഷ്യരും ഫലം കായ്‌ക്കേണ്ടതാണെന്നു മാത്രമല്ല എല്ലാവരും​—⁠അവരുടെ സാഹചര്യങ്ങളോ പരിമിതികളോ എന്തുതന്നെ ആയിരുന്നാലും​—⁠അതിനു പ്രാപ്‌തരാണെന്നും ഇതു നമ്മോടു പറയുന്നു. തീർച്ചയായും, തന്റെ പ്രാപ്‌തിക്ക്‌ അതീതമായതു നിമിത്തം ഒരു കാര്യം ചെയ്യാൻ കഴിയാതെ വരുന്നതിന്റെ പേരിൽ ക്രിസ്‌തുവിന്റെ ഒരു ശിഷ്യനെ ‘നീക്കിക്കളയുന്നത്‌’ അല്ലെങ്കിൽ ‘അയോഗ്യനാക്കുന്നത്‌’ യഹോവയാം ദൈവത്തിന്റെ സ്‌നേഹനിർഭരമായ വഴികൾക്കു വിരുദ്ധമായിരിക്കും.​—⁠സങ്കീർത്തനം 103:14; കൊലൊസ്സ്യർ 3:23; 1 യോഹന്നാൻ 5:⁠3.

5. (എ) ഫലം കായ്‌ക്കുന്നതിൽ നമുക്കു പുരോഗതി വരുത്താൻ കഴിയുമെന്ന്‌ യേശുവിന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നതെങ്ങനെ? (ബി) ഏതു രണ്ടുതരം ഫലങ്ങളെ കുറിച്ചു നാം പരിചിന്തിക്കും?

5 നമ്മുടെ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്‌ ശിഷ്യരെന്ന നിലയിലുള്ള നമ്മുടെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനുള്ള അവസരങ്ങൾ നാം തേടണമെന്നും മുന്തിരിവള്ളിയെ കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. യേശു അത്‌ എങ്ങനെ പറയുന്നുവെന്ന്‌ ശ്രദ്ധിക്കുക: “എന്നിൽ കായ്‌ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു; കായ്‌ക്കുന്നതു ഒക്കെയും അധികം ഫലം കായ്‌ക്കേണ്ടതിന്നു ചെത്തി വെടിപ്പാക്കുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (യോഹന്നാൻ 15:2) ഈ ദൃഷ്ടാന്തത്തിന്റെ അവസാന ഭാഗത്ത്‌, “വളരെ ഫലം” കായ്‌ക്കാൻ അവൻ തന്റെ ശിഷ്യരെ പ്രോത്സാഹിപ്പിച്ചു. (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (8-ാം വാക്യം) ഇത്‌ എന്തു സൂചിപ്പിക്കുന്നു? ശിഷ്യരെന്ന നിലയിൽ നാം ഒരിക്കലും തണുപ്പൻ മനോഭാവമുള്ളവർ ആയിത്തീരരുത്‌. (വെളിപ്പാടു 3:14, 15, 19) മറിച്ച്‌, ഫലം കായ്‌ക്കുന്നതിൽ പുരോഗതി വരുത്താനുള്ള മാർഗങ്ങൾ നാം തേടണം. നാം കൂടുതൽ സമൃദ്ധമായി ഉത്‌പാദിപ്പിക്കാൻ ശ്രമിക്കേണ്ട ഫലം ഏതൊക്കെയാണ്‌? (1) ‘ആത്മാവിന്റെ ഫലം’ (2) രാജ്യഫലം എന്നിങ്ങനെ രണ്ടുതരം ഫലമുണ്ട്‌.​—⁠ഗലാത്യർ 5:22, 23; മത്തായി 24:14.

ക്രിസ്‌തീയ ഗുണങ്ങളാകുന്ന ഫലം

6. ആത്മാവിന്റെ ഫലത്തിൽ ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്ന ഗുണത്തിന്റെ മൂല്യത്തിന്‌ യേശുക്രിസ്‌തു ഊന്നൽ നൽകിയത്‌ എങ്ങനെ?

6 “ആത്മാവിന്റെ ഫല”ത്തിൽ ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്നത്‌ സ്‌നേഹമാണ്‌. ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌ ക്രിസ്‌ത്യാനികളിൽ ഈ ഗുണം ഉത്‌പാദിപ്പിക്കുന്നത്‌. കാരണം, ഫലം ഉത്‌പാദിപ്പിക്കുന്ന മുന്തിരിവള്ളിയെ കുറിച്ചുള്ള ദൃഷ്ടാന്തം പറയുന്നതിനു മുമ്പായി യേശു നൽകിയ കൽപ്പന അവർ പാലിക്കുന്നു. അവൻ അപ്പൊസ്‌തലന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു.” (യോഹന്നാൻ 13:34) വാസ്‌തവത്തിൽ, തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിലുടനീളം യേശു, സ്‌നേഹമെന്ന ഗുണം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ അപ്പൊസ്‌തലന്മാരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.​—⁠യോഹന്നാൻ 14:15, 21, 23, 24; 15:12, 13, 17.

7. ഫലം കായ്‌ക്കുന്നത്‌ ക്രിസ്‌തുസമാന ഗുണങ്ങൾ പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ പ്രകടമാക്കിയത്‌ എങ്ങനെ?

7 ക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യർക്കിടയിൽ ക്രിസ്‌തുസമാന സ്‌നേഹവും അനുബന്ധ ഗുണങ്ങളും പ്രകടമായിരിക്കേണ്ടതാണെന്ന്‌ ആ രാത്രി അവിടെ സന്നിഹിതനായിരുന്ന പത്രൊസ്‌ മനസ്സിലാക്കി. വർഷങ്ങൾക്കു ശേഷം, ആത്മനിയന്ത്രണം, സഹോദരപ്രീതി, സ്‌നേഹം തുടങ്ങിയ ഗുണങ്ങൾ നട്ടുവളർത്താൻ പത്രൊസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ ചെയ്യുന്നത്‌ “നിഷ്‌ക്രിയരോ നിഷ്‌ഫലരോ” ആയിത്തീരുന്നതിൽനിന്ന്‌ നമ്മെ തടയുമെന്നും അവൻ പറഞ്ഞു. (2 പത്രൊസ്‌ 1:5-8, NW) സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും നമുക്കേവർക്കും ആത്മാവിന്റെ ഫലം പ്രകടിപ്പിക്കാൻ സാധിക്കും. അതുകൊണ്ട്‌, സ്‌നേഹവും ദയയും സൗമ്യതയും മറ്റു ക്രിസ്‌തുസമാന ഗുണങ്ങളും തികഞ്ഞ അളവിൽ പ്രകടമാക്കാൻ നമുക്കു യത്‌നിക്കാം, എന്തെന്നാൽ “ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല” അല്ലെങ്കിൽ അതിനു പരിധിയില്ല. (ഗലാത്യർ 5:​23, NW) തീർച്ചയായും, നമുക്ക്‌ “അധികം ഫലം” പുറപ്പെടുവിക്കുന്നവർ ആയിരിക്കാം.

രാജ്യഫലം കായ്‌ക്കൽ

8. (എ) ആത്മാവിന്റെ ഫലവും രാജ്യഫലവും തമ്മിലുള്ള ബന്ധമെന്ത്‌? (ബി) ഏതു ചോദ്യം പരിചിന്തനം അർഹിക്കുന്നു?

8 നിറപ്പകിട്ടാർന്ന രുചികരമായ ഫലങ്ങൾ അത്‌ ഉത്‌പാദിപ്പിക്കുന്ന സസ്യത്തെ കൂടുതൽ ആകർഷകമാക്കുന്നു. എന്നിരുന്നാലും സസ്യത്തിനു ഭംഗി നൽകുന്നു എന്നതിലേറെ മൂല്യം അത്തരം ഫലങ്ങൾക്കുണ്ട്‌. വിത്തിലൂടെ വംശവർധന നടത്തുന്നതിലും ഫലങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു. സമാനമായി, ആത്മാവിന്റെ ഫലം നമ്മുടെ ക്രിസ്‌തീയ വ്യക്തിത്വത്തെ ആകർഷകമാക്കുന്നതിലധികം ചെയ്യുന്നു. ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന വിത്തു സമാന രാജ്യസന്ദേശം വ്യാപിപ്പിക്കാനും സ്‌നേഹവും വിശ്വാസവും പോലുള്ള ഗുണങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ ഈ സുപ്രധാന ബന്ധത്തിന്‌ ഊന്നൽ നൽകുന്നത്‌ എപ്രകാരമാണെന്നു ശ്രദ്ധിക്കുക. അവൻ പറയുന്നു: “ഞങ്ങളും വിശ്വസിക്കുന്നു [ഇത്‌ ആത്മാവിന്റെ ഫലത്തിന്റെ ഭാഗമാണ്‌] അതുകൊണ്ടു സംസാരിക്കുന്നു.” (2 കൊരിന്ത്യർ 4:13) ഈ വിധത്തിൽ, നാം ‘ദൈവത്തിന്‌ അധരഫലം എന്ന സ്‌തോത്രയാഗം അർപ്പിക്കുന്നു’വെന്ന്‌ പൗലൊസ്‌ കൂടുതലായി വിശദീകരിക്കുന്നു. നാം പ്രകടമാക്കേണ്ട രണ്ടാമത്തെ ഫലമാണ്‌ അത്‌. (എബ്രായർ 13:15) രാജ്യഘോഷകർ എന്ന നിലയിൽ “വളരെ ഫലം” കായ്‌ക്കാൻ അഥവാ കൂടുതൽ ഫലപ്രദരാകാൻ നമുക്ക്‌ അവസരങ്ങളുണ്ടോ?

9. ഫലം കായ്‌ക്കുക എന്നാൽ ശിഷ്യരെ ഉളവാക്കുക എന്നാണോ അർഥം? വിശദീകരിക്കുക.

9 അതിനുള്ള കൃത്യമായ ഉത്തരം കണ്ടെത്താൻ, രാജ്യഫലത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നുവെന്ന്‌ നാം ഒന്നാമതായി മനസ്സിലാക്കേണ്ടതുണ്ട്‌. ഫലം കായ്‌ക്കുകയെന്നാൽ ശിഷ്യരെ ഉളവാക്കുകയാണ്‌ എന്നു പറഞ്ഞാൽ ശരിയായിരിക്കുമോ? (മത്തായി 28:​19, 20) നാം പുറപ്പെടുവിക്കുന്ന ഫലം, യഹോവയുടെ സ്‌നാപനമേറ്റ ആരാധകരായിത്തീരാൻ നാം സഹായിക്കുന്ന വ്യക്തികളെയാണോ പ്രാഥമികമായി അർഥമാക്കുന്നത്‌? അല്ല. അങ്ങനെ ആണെങ്കിൽ, ഫലപ്രദത്വം കുറഞ്ഞ പ്രദേശങ്ങളിൽ വർഷങ്ങളായി വിശ്വസ്‌തതയോടെ രാജ്യ സന്ദേശം ഘോഷിച്ചുകൊണ്ട്‌ വിലപ്പെട്ട സേവനം അനുഷ്‌ഠിക്കുന്ന എല്ലാ സാക്ഷികൾക്കും അത്‌ വളരെ നിരുത്സാഹജനകമായിരിക്കും. നാം ഉത്‌പാദിപ്പിക്കുന്ന രാജ്യഫലം പുതുശിഷ്യരെ മാത്രമാണ്‌ പ്രതിനിധാനം ചെയ്യുന്നതെങ്കിൽ, കഠിനാധ്വാനം ചെയ്യുന്ന അത്തരം സാക്ഷികൾ യേശുവിന്റെ ദൃഷ്ടാന്തത്തിലെ ഫലം കായ്‌ക്കാത്ത കൊമ്പുകൾ പോലെ ആയിരിക്കും! വ്യക്തമായും അതിന്റെ അർഥം അതല്ല. ആ സ്ഥിതിക്ക്‌, നമ്മുടെ ശുശ്രൂഷയുടെ പ്രാഥമികമായ രാജ്യഫലം എന്താണ്‌?

രാജ്യവിത്ത്‌ വ്യാപിപ്പിച്ചുകൊണ്ട്‌ ഫലം കായ്‌ക്കുന്നു

10. രാജ്യഫലം എന്താണെന്നും എന്തല്ലെന്നും വിതക്കാരനെയും വ്യത്യസ്‌തതരം മണ്ണുകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നത്‌ എങ്ങനെ?

10 വിതക്കാരനെയും വ്യത്യസ്‌തതരം മണ്ണുകളെയും കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം അതിനുള്ള ഉത്തരത്തിലേക്കു വിരൽ ചൂണ്ടുന്നു. ഫലപ്രദത്വം കുറഞ്ഞ പ്രദേശങ്ങളിൽ സാക്ഷീകരിക്കുന്നവർക്ക്‌ പ്രോത്സാഹനമേകുന്നതാണ്‌ ആ ഉത്തരം. വിത്ത്‌, ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന രാജ്യസന്ദേശവും മണ്ണ്‌ മനുഷ്യരുടെ പ്രതീകാത്മക ഹൃദയവും ആണെന്നു യേശു വ്യക്തമാക്കി. ചില വിത്ത്‌ ‘നല്ല മണ്ണിൽ വീണ്‌ മുളച്ച്‌ ഫലം ഉത്‌പാദിപ്പിച്ചു.’ (ലൂക്കൊസ്‌ 8:​8, NW) എന്തു ഫലം? ഗോതമ്പ്‌ മുളച്ച്‌ വളർന്നുകഴിയുമ്പോൾ അത്‌ ഉത്‌പാദിപ്പിക്കുന്ന ഫലം ചെറു ഗോതമ്പു ചെടികളല്ല, മറിച്ച്‌ പുതിയ വിത്താണ്‌. സമാനമായി ഒരു ക്രിസ്‌ത്യാനി ഉത്‌പാദിപ്പിക്കുന്ന ഫലം അവശ്യം പുതുശിഷ്യരല്ല മറിച്ച്‌ പുതിയ രാജ്യവിത്താണ്‌.

11. രാജ്യഫലത്തെ എങ്ങനെ നിർവചിക്കാവുന്നതാണ്‌?

11 അതുകൊണ്ട്‌, ഇവിടെ ഫലം പുതുശിഷ്യരെയോ നല്ല ക്രിസ്‌തീയ ഗുണങ്ങളെയോ അല്ല അർഥമാക്കുന്നത്‌. വിതയ്‌ക്കപ്പെടുന്ന വിത്ത്‌ രാജ്യത്തിന്റെ വചനം ആയതുകൊണ്ട്‌, ഫലം കൂടുതൽ വിത്തുകളെ പരാമർശിക്കുന്നു. രാജ്യത്തെ കുറിച്ച്‌ സംസാരിക്കുന്നതിനെയാണ്‌ ഇവിടെ ഫലം കായ്‌ക്കൽ എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌. (മത്തായി 24:14) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, അത്തരം രാജ്യഫലം കായ്‌ക്കാൻ അതായത്‌, രാജ്യത്തിന്റെ സുവാർത്ത ഘോഷിക്കാൻ നമുക്കു സാധിക്കുമോ? തീർച്ചയായും! അതേ ദൃഷ്ടാന്തത്തിൽത്തന്നെ യേശു അതിന്റെ കാരണം വിശദീകരിക്കുന്നുണ്ട്‌.

ദൈവമഹത്ത്വത്തിനായി ഏറ്റവും നല്ലതു കൊടുക്കൽ

12. എല്ലാ ക്രിസ്‌ത്യാനികൾക്കും രാജ്യഫലം ഉത്‌പാദിപ്പിക്കാൻ കഴിയുമോ? വിശദീകരിക്കുക.

12 ‘നല്ല നിലത്തു വിതെക്കപ്പെട്ടത്‌ വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്‌കുന്നു’ എന്ന്‌ യേശു പറഞ്ഞു. (മത്തായി 13:23) ഒരു വയലിൽ വിതയ്‌ക്കുന്ന ധാന്യത്തിന്റെ വിളവിൽ സാഹചര്യം അനുസരിച്ച്‌ വ്യത്യാസമുണ്ടായേക്കാം. സമാനമായി, സുവാർത്താ ഘോഷണവേലയിൽ നമുക്കു ചെയ്യാൻ കഴിയുന്നത്‌ നമ്മുടെ സാഹചര്യം അനുസരിച്ച്‌ വ്യത്യാസപ്പെട്ടേക്കാം. താൻ അതു തിരിച്ചറിയുന്നുണ്ടെന്ന്‌ യേശു പ്രകടമാക്കുകയും ചെയ്‌തു. ചിലർക്ക്‌ കൂടുതൽ അവസരങ്ങൾ ഉണ്ടാകാം, മറ്റുചിലർക്ക്‌ മെച്ചപ്പെട്ട ആരോഗ്യവും ഓജസ്സുമുണ്ടാകാം. അതുകൊണ്ട്‌ നമുക്ക്‌ ചെയ്യാൻ കഴിയുന്നത്‌ മറ്റുള്ളവർ ചെയ്യുന്നതിനെക്കാൾ കുറവോ കൂടുതലോ ആകാം. എന്നാൽ അത്‌ നമ്മുടെ കഴിവിന്റെ പരമാവധി ആയിരിക്കുന്നിടത്തോളം യഹോവയ്‌ക്കു പ്രസാദകരമാണ്‌. (ഗലാത്യർ 6:4) പ്രായാധിക്യമോ ഗുരുതരമായ രോഗമോ നിമിത്തം, പ്രസംഗവേലയിലുള്ള നമ്മുടെ പങ്ക്‌ പരിമിതപ്പെട്ടാൽ പോലും അനുകമ്പയുള്ള സ്വർഗീയ പിതാവായ യഹോവ നമ്മെ “വളരെ ഫലം” കായ്‌ക്കുന്നവരിൽ ഒരാളായി വീക്ഷിക്കും എന്നതിൽ സംശയമില്ല. എന്തുകൊണ്ട്‌? എന്തെന്നാൽ നാം ‘നമുക്കുള്ളതൊക്കെയും,’ നമ്മുടെ മുഴുദേഹിയോടെയുള്ള സേവനം, അവനു നൽകുന്നു. *​—⁠മർക്കൊസ്‌ 12:43, 44; ലൂക്കൊസ്‌ 10:27.

13. (എ) രാജ്യഫലം ഉത്‌പാദിപ്പിക്കുന്നതിൽ ‘തുടരാൻ’ നമുക്കുള്ള മുഖ്യ കാരണം എന്ത്‌? (ബി) കാര്യമായ പ്രതികരണമില്ലാത്ത പ്രദേശങ്ങളിൽ ഫലം കായ്‌ക്കുന്നതിൽ തുടരാൻ നമ്മെ എന്തു സഹായിക്കും? (21-ാം പേജിലെ ചതുരം കാണുക.)

13 രാജ്യഫലം ഉത്‌പാദിപ്പിക്കാനുള്ള നമ്മുടെ കഴിവ്‌ എത്രത്തോളം ആണെങ്കിലും, അങ്ങനെ ചെയ്യുന്നതിന്റെ കാരണം മനസ്സിൽ പിടിക്കുമ്പോൾ ‘ഫലം കായ്‌ക്കുന്നതിൽ തുടരാൻ’ നാം പ്രചോദിതരായിത്തീരുന്നു. (യോഹന്നാൻ 15:​16, NW) രാജ്യഫലം ഉത്‌പാദിപ്പിക്കേണ്ടതിന്റെ മുഖ്യ കാരണത്തെ കുറിച്ച്‌ യേശു പരാമർശിച്ചു: “നിങ്ങൾ വളരെ ഫലം കായ്‌ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു.” (യോഹന്നാൻ 15:8) അതേ, നമ്മുടെ പ്രസംഗ പ്രവർത്തനം മുഴു മനുഷ്യവർഗത്തിന്റെയും മുമ്പാകെ യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നു. (സങ്കീർത്തനം 109:30) 75-ന്‌ അടുത്ത്‌ പ്രായമുള്ള ഓണർ എന്ന ഒരു വിശ്വസ്‌ത സാക്ഷി പറയുന്നു: “കാര്യമായ ഫലമൊന്നും ലഭിക്കാത്ത പ്രദേശങ്ങളിൽപ്പോലും പരമോന്നതനെ പ്രതിനിധാനം ചെയ്യാൻ സാധിക്കുന്നത്‌ ഒരു പദവിയാണ്‌.” 1974 മുതൽ തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായി സേവിക്കുന്ന ക്ലൗദ്യോയോട്‌, വലിയ പ്രതികരണമൊന്നുമില്ലാത്ത ഒരു പ്രദേശത്ത്‌ അദ്ദേഹം പ്രസംഗ പ്രവർത്തനം തുടരുന്നത്‌ എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ യോഹന്നാൻ 4:34 ഉദ്ധരിക്കുകയാണ്‌ സഹോദരൻ ചെയ്‌തത്‌. അവിടെ യേശുവിന്റെ പിൻവരുന്ന വാക്കുകൾ നാം വായിക്കുന്നു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” ക്ലൗദ്യോ തുടർന്ന്‌ ഇങ്ങനെ കൂട്ടിച്ചേർത്തു: “യേശുവിനെപ്പോലെ, ഞാനും ഒരു രാജ്യഘോഷകൻ എന്ന നിലയിൽ വേല തുടങ്ങാൻ മാത്രമല്ല അതു തികെക്കാനും ആഗ്രഹിക്കുന്നു.” (യോഹന്നാൻ 17:4) ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്കും അതേ അഭിപ്രായമാണ്‌ ഉള്ളത്‌.​—⁠“‘സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കാനാകുന്ന’ വിധം” എന്ന 21-ാം പേജിലെ ചതുരം കാണുക.

പ്രസംഗവും പഠിപ്പിക്കലും

14. (എ) യോഹന്നാൻ സ്‌നാപകന്റെയും യേശുവിന്റെയും വേലയ്‌ക്ക്‌ ഏത്‌ രണ്ട്‌ ഉദ്ദേശ്യമാണ്‌ ഉണ്ടായിരുന്നത്‌? (ബി) ഇക്കാലത്തെ ക്രിസ്‌തീയ പ്രവർത്തനത്തെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?

14 സുവിശേഷങ്ങളിൽ പരാമർശിച്ചിരിക്കുന്ന ആദ്യത്തെ രാജ്യഘോഷകൻ യോഹന്നാൻ സ്‌നാപകനാണ്‌. (മത്തായി 3:1, 2; ലൂക്കൊസ്‌ 3:18) അവന്റെ പ്രാഥമിക ഉദ്ദേശ്യം ‘സാക്ഷ്യം പറയുക’ എന്നതായിരുന്നു, “എല്ലാവരും വിശ്വസിക്കേണ്ടതിന്നു” ഉറച്ച വിശ്വാസത്തോടും പ്രത്യാശയോടും കൂടെയായിരുന്നു അവൻ അതു ചെയ്‌തത്‌. (യോഹന്നാൻ 1:6, 7) യോഹന്നാന്റെ പ്രസംഗം കേട്ട ചിലർ ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീർന്നു. (യോഹന്നാൻ 1:35-37) അതുകൊണ്ട്‌, യോഹന്നാൻ സുവാർത്ത പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്‌തു. യേശുവും സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തു. (മത്തായി 4:23; 11:​1, പി.ഒ.സി. ബൈ.) അപ്പോൾ, രാജ്യ സന്ദേശം പ്രസംഗിക്കാൻ മാത്രമല്ല അതു സ്വീകരിക്കുന്നവരെ തന്റെ ശിഷ്യരായിത്തീരാൻ സഹായിക്കാനുമുള്ള കൽപ്പന യേശു തന്റെ അനുഗാമികൾക്കു നൽകിയതിൽ അതിശയിക്കാനില്ല. (മത്തായി 28:19, 20) അക്കാരണത്താൽ, ഇക്കാലത്തെ നമ്മുടെ വേലയിൽ പ്രസംഗവും പഠിപ്പിക്കലും ഉൾപ്പെട്ടിരിക്കുന്നു.

15. പൊ.യു. ഒന്നാം നൂറ്റാണ്ടിലെയും ഇക്കാലത്തെയും പ്രസംഗ വേലയോടുള്ള പ്രതികരണത്തിൽ എന്തു സമാനതയുണ്ട്‌?

15 പൊ.യു. ഒന്നാം നൂറ്റാണ്ടിൽ പൗലൊസ്‌ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തവരിൽ ചിലർ ‘അവൻ പറഞ്ഞതു സമ്മതിച്ചു [“വിശ്വസിച്ചു,” NW]; ചിലർ വിശ്വസിച്ചില്ല.’ (പ്രവൃത്തികൾ 28:24) ഇന്നും പ്രതികരണം ഏതാണ്ട്‌ അതുപോലെതന്നെയാണ്‌. സങ്കടകരമെന്നു പറയട്ടെ, രാജ്യ വിത്തിൽ അധികവും സ്വീകാര്യക്ഷമമല്ലാത്ത മണ്ണിലാണു വീഴുന്നത്‌. എങ്കിൽപ്പോലും, യേശു മുൻകൂട്ടി പറഞ്ഞതുപോലെ ഇപ്പോഴും ചില വിത്തുകൾ നല്ല മണ്ണിൽ വീണ്‌ വേരിറങ്ങി മുളയ്‌ക്കുന്നുണ്ട്‌. യഥാർഥത്തിൽ ലോകമെമ്പാടുമായി ഓരോ വാരത്തിലും ശരാശരി 5,000-ത്തിലധികം പേർ ക്രിസ്‌തുവിന്റെ യഥാർഥ ശിഷ്യരായിക്കൊണ്ടിരിക്കുന്നു! ഭൂരിപക്ഷം ആളുകളിൽനിന്നു വ്യത്യസ്‌തമായി ഈ പുതുശിഷ്യർ കേൾക്കുന്ന കാര്യങ്ങൾ ‘വിശ്വസിക്കുന്നു.’ രാജ്യസന്ദേശത്തോടുള്ള ബന്ധത്തിൽ തങ്ങളുടെ ഹൃദയം സ്വീകാര്യക്ഷമമാക്കുന്നതിൽ ഇവരെ സഹായിച്ചത്‌ എന്താണ്‌? മിക്കപ്പോഴും സാക്ഷികൾ കാണിച്ച വ്യക്തിപരമായ താത്‌പര്യം, മറ്റൊരു തരത്തിൽ പറഞ്ഞാൽ വിതച്ച വിത്ത്‌ നനയ്‌ക്കുന്നത്‌, ആണ്‌ ഈ ഫലം ഉളവാക്കിയത്‌. (1 കൊരിന്ത്യർ 3:6) അനേകം ഉദാഹരണങ്ങളിൽ രണ്ടെണ്ണം മാത്രം പരിചിന്തിക്കുക.

വ്യക്തിപരമായ താത്‌പര്യം ഫലപ്രദം

16, 17. ശുശ്രൂഷയിലായിരിക്കെ കണ്ടുമുട്ടുന്നവരിൽ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

16 ബെൽജിയത്തിൽ, കരോളിൻ എന്ന ഒരു യുവസാക്ഷി പ്രായമുള്ള ഒരു സ്‌ത്രീയെ സന്ദർശിച്ചു. അവർക്ക്‌ രാജ്യ സന്ദേശത്തിൽ യാതൊരു താത്‌പര്യവും ഇല്ലായിരുന്നു. ആ സ്‌ത്രീയുടെ കൈക്ക്‌ ബാൻഡേജ്‌ ഇട്ടിരുന്നതിനാൽ, അവരെ സഹായിക്കാമെന്നു കരോളിനും കൂട്ടുകാരിയും പറഞ്ഞിട്ടും അവർ അതിനു സമ്മതിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞ്‌ ഈ സാക്ഷികൾ ആ സ്‌ത്രീയുടെ വീട്ടിൽ മടങ്ങിച്ചെന്ന്‌ അവരുടെ ക്ഷേമം അന്വേഷിച്ചു. കരോളിൻ പറയുന്നു: “അതാണ്‌ ഫലം ഉളവാക്കിയത്‌. ഒരു വ്യക്തിയെന്ന നിലയിൽ അവരിൽ ഞങ്ങൾ ശരിക്കും തത്‌പരരാണെന്നു കണ്ട അവർ അതിശയിച്ചുപോയി. അവർ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു, തുടർന്ന്‌ ഒരു ബൈബിളധ്യയനം ആരംഭിച്ചു.”

17 ഐക്യനാടുകളിൽ, സാൻഡി എന്ന ഒരു സാക്ഷിയും താൻ പ്രസംഗിക്കുന്നവരിൽ വ്യക്തിപരമായ താത്‌പര്യം കാണിക്കുന്നു. അവർ പ്രാദേശിക വർത്തമാനപത്രത്തിൽ, കുട്ടികളുടെ ജനനത്തെ കുറിച്ചുള്ള അറിയിപ്പുകൾ നോക്കിയിട്ട്‌ എന്റെ ബൈബിൾ കഥാ പുസ്‌തകവുമായി പുതിയ മാതാപിതാക്കളെ സന്ദർശിക്കുന്നു. * കുഞ്ഞിന്റെ അമ്മ സാധാരണഗതിയിൽ വീട്ടിൽ കാണും എന്നതും സന്ദർശകരെ തന്റെ കുഞ്ഞിനെ കാണിക്കാൻ ഇഷ്ടപ്പെടും എന്നതും മിക്കപ്പോഴും ഒരു സംഭാഷണത്തിനു വഴിയൊരുക്കുന്നു. “വായനയിലൂടെ നവജാത ശിശുവുമായി ഒരു ബന്ധം സ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച്‌ ഞാൻ കുഞ്ഞിന്റെ മാതാപിതാക്കളുമായി സംസാരിക്കുന്നു. പിന്നീട്‌, ഇക്കാലത്ത്‌ ഒരു കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിന്റെ വെല്ലുവിളികളെ കുറിച്ച്‌ ഞാൻ സംസാരിക്കുന്നു” എന്ന്‌ സാൻഡി വിശദീകരിക്കുന്നു. അത്തരം സന്ദർശനങ്ങൾ നടത്തുന്നതിന്റെ ഫലമായി കഴിഞ്ഞയിടെ ഒരു സ്‌ത്രീയും അവരുടെ ആറു മക്കളും യഹോവയെ സേവിക്കാൻ തുടങ്ങി. മുൻകൈയെടുക്കുകയും ആളുകളിൽ വ്യക്തിപരമായ താത്‌പര്യം പ്രകടമാക്കുകയും ചെയ്‌താൽ നമുക്കും ശുശ്രൂഷയിൽ ഇതുപോലുള്ള സന്തോഷകരമായ ഫലങ്ങൾ ലഭിച്ചേക്കാം.

18. (എ) വളരെ ഫലം കായ്‌ക്കുക എന്ന വ്യവസ്ഥ നമുക്കെല്ലാം നിറവേറ്റാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന ഏതു മൂന്നു വ്യവസ്ഥകൾ നിറവേറ്റാൻ നിങ്ങൾ ദൃഢചിത്തരാണ്‌?

18 ‘വളരെ ഫലം കായ്‌ക്കുക’ എന്ന വ്യവസ്ഥ നമുക്കു നിറവേറ്റാനാകും എന്ന്‌ അറിയുന്നത്‌ എത്ര പ്രോത്സാഹജനകമാണ്‌! ചെറുപ്പക്കാരോ പ്രായമായവരോ ആയിരുന്നാലും നല്ല ആരോഗ്യമുള്ളവരോ ആരോഗ്യം കുറഞ്ഞവരോ ആയിരുന്നാലും പ്രതികരണമുള്ളതോ ഇല്ലാത്തതോ ആയ പ്രദേശത്തു പ്രവർത്തിക്കുന്നവർ ആയിരുന്നാലും നമുക്കെല്ലാം വളരെ ഫലം കായ്‌ക്കാനാകും. എങ്ങനെ? ആത്മാവിന്റെ ഫലം തികഞ്ഞ അളവിൽ പ്രകടമാക്കുകയും ദൈവരാജ്യ സന്ദേശം നമ്മുടെ കഴിവിന്റെ പരമാവധി വ്യാപിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌. അതേസമയം, ‘യേശുവിന്റെ വചനത്തിൽ നിലനിൽക്കാനും’ ‘തമ്മിൽ തമ്മിൽ സ്‌നേഹിക്കാനും’ നാം പരിശ്രമിക്കുന്നു. അതേ, യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന ശിഷ്യത്വത്തിന്റെ സുപ്രധാനമായ ഈ മൂന്നു വ്യവസ്ഥകൾ പാലിച്ചുകൊണ്ട്‌ ‘നാം വാസ്‌തവത്തിൽ [ക്രിസ്‌തുവിന്റെ] ശിഷ്യന്മാരാണെന്നു’ തെളിയിക്കുന്നു.​—⁠യോഹന്നാൻ 8:31; 13:35.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ദൃഷ്ടാന്തത്തിലെ മുന്തിരിവള്ളിയുടെ ശാഖകൾ, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ പങ്ക്‌ ലഭിക്കുന്ന യേശുവിന്റെ അപ്പൊസ്‌തലന്മാരെയും മറ്റു ക്രിസ്‌ത്യാനികളെയുമാണു പരാമർശിക്കുന്നതെങ്കിലും, ക്രിസ്‌തുവിന്റെ സകല അനുഗാമികൾക്കും ഇന്ന്‌ പ്രയോജനം അനുഭവിക്കാൻ കഴിയുന്ന സത്യങ്ങൾ ഈ ദൃഷ്ടാന്തത്തിൽ അടങ്ങിയിരിക്കുന്നു.​—⁠യോഹന്നാൻ 3:16; 10:16.

^ ഖ. 12 പ്രായാധിക്യമോ രോഗമോ നിമിത്തം വീടിനുള്ളിൽത്തന്നെ കഴിഞ്ഞു കൂടുന്നവർക്ക്‌ കത്തിലൂടെയോ സാധ്യമെങ്കിൽ ടെലിഫോണിലൂടെയോ സാക്ഷീകരിക്കാനായേക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, തങ്ങളെ സന്ദർശിക്കാൻ വരുന്നവരുമായി സുവാർത്ത പങ്കുവെക്കാൻ അവർക്കു കഴിഞ്ഞേക്കാം.

^ ഖ. 17 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

പുനരവലോകന ചോദ്യങ്ങൾ

• ഏതുതരം ഫലമാണ്‌ നാം കൂടുതൽ സമൃദ്ധമായി പുറപ്പെടുവിക്കേണ്ടത്‌?

• ‘വളരെ ഫലം കായ്‌ക്കുക’ എന്ന ലക്ഷ്യം നമുക്ക്‌ കൈവരിക്കാനാകുന്ന ഒന്നായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിച്ചിരിക്കുന്ന സുപ്രധാനമായ ഏതു മൂന്നു വ്യവസ്ഥകളാണു നാം പരിചിന്തിച്ചത്‌?

[അധ്യയന ചോദ്യങ്ങൾ]

[21 -ാം പേജിലെ ചതുരം/ചിത്രം]

‘സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കാനാകുന്ന’ വിധം

പ്രതികരണം കുറഞ്ഞ പ്രദേശങ്ങളിൽ വിശ്വസ്‌തതയോടെ രാജ്യസന്ദേശം പ്രസംഗിക്കുന്നതിൽ തുടരാൻ നിങ്ങളെ സഹായിക്കുന്നതെന്ത്‌? ഈ ചോദ്യത്തിനുള്ള സഹായകമായ ചില ഉത്തരങ്ങൾ ഇതാ.

“പ്രദേശത്തെ ആളുകളുടെ പ്രതികരണം എന്തുതന്നെ ആയിരുന്നാലും നമുക്ക്‌ യേശുവിന്റെ പൂർണ പിന്തുണ ഉണ്ടെന്ന അറിവ്‌, ശുഭാപ്‌തിവിശ്വാസം ഉണ്ടായിരിക്കാനും പ്രവർത്തനത്തിൽ തുടരാനും നമ്മെ സഹായിക്കുന്നു.”​—⁠ഹാരി, വയസ്സ്‌ 72; സ്‌നാപനം 1946.

“എനിക്ക്‌ എല്ലായ്‌പോഴും പ്രോത്സാഹനം പകരുന്ന തിരുവെഴുത്താണ്‌ 2 കൊരിന്ത്യർ 2:17. ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം ‘ദൈവസന്നിധിയിൽ ക്രിസ്‌തുവിലാണ്‌’ പ്രവർത്തിക്കുന്നതെന്ന്‌ അവിടെ പറയുന്നു. അതുകൊണ്ട്‌ ശുശ്രൂഷയിൽ ആയിരിക്കുമ്പോൾ ഞാൻ എന്റെ ഉറ്റ സുഹൃത്തുക്കളോടൊപ്പമുള്ള പ്രവർത്തനം ആസ്വദിക്കുന്നു.”​—⁠ക്ലൗദ്യോ, വയസ്സ്‌ 43; സ്‌നാപനം 1974.

“തുറന്നു പറഞ്ഞാൽ, പ്രസംഗവേല എനിക്കൊരു വെല്ലുവിളിയാണ്‌. എങ്കിലും സങ്കീർത്തനം 18:​29-ലെ പിൻവരുന്ന വാക്കുകളുടെ സത്യത ഞാൻ അനുഭവിച്ചറിയുന്നു: “എന്റെ ദൈവത്താൽ ഞാൻ മതിൽ ചാടിക്കടക്കും.”​—⁠ഗെരറ്റ്‌, വയസ്സ്‌ 79; സ്‌നാപനം 1955.

“ശുശ്രൂഷയിലായിരിക്കെ ഒരു തിരുവെഴുത്തെങ്കിലും വായിക്കുന്നത്‌, ഹൃദയത്തെ ശോധന ചെയ്യാൻ ഒരാളെങ്കിലും ബൈബിളിനെ അനുവദിച്ചല്ലോ എന്ന സംതൃപ്‌തി എനിക്കു നൽകുന്നു.”​—⁠എലിനർ, വയസ്സ്‌ 26; സ്‌നാപനം 1989.

“ഞാൻ എല്ലായ്‌പോഴും വ്യത്യസ്‌ത സമീപനങ്ങൾ ഉപയോഗിച്ചു നോക്കുന്നു. എന്റെ ജീവിതത്തിലെ ശേഷിച്ച സമയംകൊണ്ട്‌ ഉപയോഗിച്ചു തീർക്കാൻ പറ്റാത്തത്ര അവതരണങ്ങളുണ്ട്‌.”​—⁠പോൾ, വയസ്സ്‌ 79; സ്‌നാപനം 1940.

“നിഷേധാത്മക പ്രതികരണങ്ങളെ ഞാൻ വ്യക്തിപരമായി എടുക്കാറില്ല. ആളുകളുമായി സംസാരിച്ചുകൊണ്ടും അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചുകൊണ്ടും സൗഹൃദ ഭാവം നിലനിറുത്താൻ ഞാൻ ശ്രമിക്കുന്നു.”​—⁠ഡാനിയൽ, വയസ്സ്‌ 75; സ്‌നാപനം 1946.

“പുതുതായി സ്‌നാപനമേറ്റ ചിലർ, തങ്ങൾ സാക്ഷികളായിത്തീരുന്നതിൽ എന്റെ പ്രസംഗവേല ഒരു പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ എന്നോടു പറഞ്ഞിട്ടുണ്ട്‌. ഞാൻ അത്‌ അറിഞ്ഞില്ലെങ്കിലും പിന്നീട്‌ മറ്റാരോ ബൈബിളധ്യയനം നടത്തിക്കൊണ്ട്‌ പുരോഗമിക്കാൻ അവരെ സഹായിച്ചു. നമ്മുടെ വേല ഒരു കൂട്ടായ പ്രവർത്തനമാണ്‌ എന്ന അറിവ്‌ എന്നെ സന്തോഷിപ്പിക്കുന്നു.”​—⁠ജോൻ, വയസ്സ്‌ 66; സ്‌നാപനം 1954.

‘സഹിഷ്‌ണുതയോടെ ഫലം പുറപ്പെടുവിക്കാൻ’ നിങ്ങളെ സഹായിക്കുന്നത്‌ എന്താണ്‌?​—⁠ലൂക്കൊസ്‌ 8:​15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

[20 -ാം പേജിലെ ചിത്രങ്ങൾ]

ആത്മാവിന്റെ ഫലം പ്രകടമാക്കിക്കൊണ്ടും രാജ്യസന്ദേശം ഘോഷിച്ചു കൊണ്ടും നാം വളരെ ഫലം കായ്‌ക്കുന്നു

[23 -ാം പേജിലെ ചിത്രം]

‘വളരെ ഫലം കായ്‌ക്കുക’ എന്ന്‌ അപ്പൊസ്‌തലന്മാരോടു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌?