വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആദിമ ക്രിസ്‌ത്യാനികളും മോശൈക ന്യായപ്രമാണവും

ആദിമ ക്രിസ്‌ത്യാനികളും മോശൈക ന്യായപ്രമാണവും

ആദിമ ക്രിസ്‌ത്യാനികളും മോശൈക ന്യായപ്രമാണവും

“ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു.”​—⁠ഗലാത്യർ 3:24.

1, 2. മോശൈക ന്യായപ്രമാണം ശ്രദ്ധാപൂർവം അനുസരിച്ച ഇസ്രായേല്യർക്കു ലഭിച്ച ചില പ്രയോജനങ്ങൾ ഏവയായിരുന്നു?

പൊ.യു.മു. 1513-ൽ യഹോവ ഇസ്രായേല്യർക്ക്‌ ഒരു നിയമസംഹിത നൽകി. തന്റെ വാക്ക്‌ കേട്ടനുസരിച്ചാൽ താൻ അവരെ അനുഗ്രഹിക്കുമെന്നും അവരുടെ ജീവിതം സന്തുഷ്ടവും സംതൃപ്‌തവും ആയിരിക്കുമെന്നും അവൻ അവരോടു പറഞ്ഞു.​—⁠പുറപ്പാടു 19:​5, 6.

2 മോശൈക ന്യായപ്രമാണം എന്നോ കേവലം “ന്യായപ്രമാണം” എന്നോ അറിയപ്പെടുന്ന ആ നിയമസംഹിത “വിശുദ്ധവും ന്യായവും നല്ലതും” ആയിരുന്നു. (റോമർ 7:12) ദയ, സത്യസന്ധത, ധാർമികത, അയൽസ്‌നേഹം എന്നിങ്ങനെയുള്ള സദ്‌ഗുണങ്ങളെ അത്‌ ഉന്നമിപ്പിച്ചു. (പുറപ്പാടു 23:​4, 5; ലേവ്യപുസ്‌തകം 19:14; ആവർത്തനപുസ്‌തകം 15:​13-15; 22:​10, 22) അന്യോന്യം സ്‌നേഹിക്കാനും ന്യായപ്രമാണം യഹൂദന്മാരെ പ്രോത്സാഹിപ്പിച്ചു. (ലേവ്യപുസ്‌തകം 19:18) കൂടാതെ, ന്യായപ്രമാണത്തിൻ കീഴിൽ അല്ലായിരുന്ന വിജാതീയരുമായി അവർ സഹവസിക്കുകയോ അവരുടെ ഇടയിൽനിന്നു ഭാര്യമാരെ എടുക്കുകയോ ചെയ്യരുതായിരുന്നു. (ആവർത്തനപുസ്‌തകം 7:​3, 4) യഹൂദന്മാരെയും വിജാതീയരെയും തമ്മിൽ വേർതിരിക്കുന്ന ഒരു ‘ചുവരായി’ വർത്തിച്ച മോശൈക ന്യായപ്രമാണം ദൈവജനത പുറജാതീയ ചിന്തകളാലും ആചാരങ്ങളാലും അശുദ്ധരായിത്തീരുന്നതു തടഞ്ഞു.​—⁠എഫെസ്യർ 2:​14, 15; യോഹന്നാൻ 18:28.

3. ന്യായപ്രമാണം പൂർണമായി അനുസരിക്കാൻ ആർക്കും സാധിക്കാഞ്ഞതുകൊണ്ട്‌ എന്തു ഫലം ഉണ്ടായി?

3 എന്നിരുന്നാലും എത്ര കഠിനമായി ശ്രമിച്ചാലും യഹൂദർക്ക്‌ ദൈവത്തിന്റെ ന്യായപ്രമാണം പൂർണമായി അനുസരിക്കാൻ സാധിക്കില്ലായിരുന്നു. അതിന്റെ അർഥം അവരെക്കൊണ്ട്‌ സാധിക്കുന്നതിലേറെ യഹോവ അവരിൽനിന്നു പ്രതീക്ഷിച്ചു എന്നാണോ? അല്ല. ന്യായപ്രമാണം ഇസ്രായേലിനു നൽകിയതിന്റെ ഒരു ഉദ്ദേശ്യം ‘ലംഘനങ്ങളെ പ്രത്യക്ഷമാക്കുക’ എന്നതായിരുന്നു. (ഗലാത്യർ 3:​19, NW) തങ്ങൾക്ക്‌ ഒരു വീണ്ടെടുപ്പുകാരൻ അത്യാവശ്യമാണെന്ന്‌ ആത്മാർഥഹൃദയരായ യഹൂദന്മാരെ ന്യായപ്രമാണം ബോധ്യപ്പെടുത്തി. ആ വീണ്ടെടുപ്പുകാരൻ വന്നപ്പോൾ വിശ്വസ്‌ത യഹൂദന്മാർ ആനന്ദിച്ചു. പാപത്തിന്റെയും മരണത്തിന്റെയും ശാപത്തിൽനിന്നുള്ള അവരുടെ മോചനം അടുത്തെത്തിയിരുന്നു!​—⁠യോഹന്നാൻ 1:29.

4. ന്യായപ്രമാണം ‘ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ ആയിരുന്നത്‌ ഏത്‌ അർഥത്തിൽ?

4 മോശൈക ന്യായപ്രമാണം ഒരു താത്‌കാലിക ക്രമീകരണം ആയിരിക്കാനാണ്‌ ഉദ്ദേശിച്ചിരുന്നത്‌. സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവേ അപ്പൊസ്‌തലനായ പൗലൊസ്‌ അതിനെ ‘ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ എന്നു വിളിച്ചു. (ഗലാത്യർ 3:24) പുരാതനകാലത്ത്‌ ഒരു ശിശുപാലകൻ കുട്ടികളെ പാഠശാലയിൽ കൊണ്ടുചെന്നാക്കുകയും തിരികെ കൂട്ടിക്കൊണ്ടുവരികയും ചെയ്‌തിരുന്നു. ശിശുപാലകൻ കുട്ടികളെ അധ്യാപകന്റെ അടുത്തേക്കു നയിച്ചിരുന്നതിനു സമാനമായി ദൈവഭയമുള്ള യഹൂദന്മാരെ ക്രിസ്‌തുവിലേക്കു നയിക്കാനായി രൂപകൽപ്പന ചെയ്‌തതായിരുന്നു മോശൈക ന്യായപ്രമാണം. “വ്യവസ്ഥിതിയുടെ സമാപനത്തോളം എല്ലാ നാളും” താൻ തന്റെ അനുഗാമികളോടൊപ്പം ഉണ്ടായിരിക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്‌തു. (മത്തായി 28:​20, NW) അതുകൊണ്ട്‌ ക്രിസ്‌തീയ സഭ നിലവിൽ വന്നതോടെ “ശിശുപാലകന്റെ” അതായത്‌ ന്യായപ്രമാണത്തിന്റെ ആവശ്യം ഇല്ലാതായി. (റോമർ 10:4; ഗലാത്യർ 3:25) എന്നാൽ ചില യഹൂദ ക്രിസ്‌ത്യാനികൾ ഈ സുപ്രധാന സത്യം ഗ്രഹിക്കുന്നതിനു സമയമെടുത്തു. അതുകൊണ്ട്‌ യേശുവിന്റെ പുനരുത്ഥാനശേഷവും അവർ ന്യായപ്രമാണത്തിലെ ചില നിബന്ധനകൾ പാലിക്കുന്നതിൽ തുടർന്നു. എന്നാൽ മറ്റുള്ളവർ തങ്ങളുടെ ചിന്താഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി. അങ്ങനെ അവർ നമുക്ക്‌ ഇന്ന്‌ അനുകരിക്കാൻ ഒരു നല്ല മാതൃക വെച്ചിരിക്കുന്നു. അത്‌ എങ്ങനെയാണെന്നു നമുക്കു പരിചിന്തിക്കാം.

ക്രിസ്‌തീയ ഉപദേശത്തിൽ ആവേശജനകമായ വികാസങ്ങൾ

5. പത്രൊസിന്‌ ഒരു ദർശനത്തിൽ എന്തു നിർദേശങ്ങൾ ലഭിച്ചു, അവൻ ഞെട്ടിപ്പോകാൻ കാരണം എന്ത്‌?

5 പൊ.യു. 36-ൽ ക്രിസ്‌തീയ അപ്പൊസ്‌തലനായ പത്രൊസിന്‌ ശ്രദ്ധേയമായ ഒരു ദർശനം ഉണ്ടായി. ന്യായപ്രമാണത്തിൻ കീഴിൽ അശുദ്ധമായി കണക്കാക്കപ്പെട്ടിരുന്ന പക്ഷികളെയും മൃഗങ്ങളെയും അറുത്തുതിന്നാൻ ഒരു സ്വർഗീയ ശബ്ദം അവനോടു കൽപ്പിച്ചു. പത്രൊസ്‌ ഞെട്ടിപ്പോയി! “മലിനമോ അശുദ്ധമോ ആയതൊന്നും” അവൻ ഒരുനാളും തിന്നിട്ടില്ലായിരുന്നു. എന്നാൽ ആ ശബ്ദം അവനോടു പറഞ്ഞു: “ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു.” (പ്രവൃത്തികൾ 10:​9-15) ന്യായപ്രമാണത്തോടു ശാഠ്യപൂർവം പറ്റിനിൽക്കുന്നതിനു പകരം പത്രൊസ്‌ തന്റെ വീക്ഷണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി. ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച അത്ഭുതകരമായ ഒരു വസ്‌തുത ഗ്രഹിക്കുന്നതിലേക്ക്‌ ഇത്‌ അവനെ നയിച്ചു.

6, 7. തനിക്ക്‌ ഇനി വിജാതീയരോടു പ്രസംഗിക്കാമെന്നു നിഗമനം ചെയ്യാൻ പത്രൊസിനെ സഹായിച്ചത്‌ എന്ത്‌, സാധ്യതയനുസരിച്ച്‌ അവൻ കൂടുതലായ എന്തു നിഗമനങ്ങളിൽ എത്തി?

6 സംഭവിച്ചത്‌ ഇതാണ്‌. പരിച്ഛേദനയേറ്റിട്ടില്ലാഞ്ഞ കൊർന്നേല്യൊസ്‌ എന്ന ദൈവഭക്തനായ വിജാതീയന്റെ ഭവനത്തിലേക്ക്‌ തങ്ങളോടൊപ്പം വരാമോ എന്നു ചോദിക്കാനായി പത്രൊസ്‌ താമസിച്ചിരുന്ന വീട്ടിൽ മൂന്ന്‌ പുരുഷന്മാർ ചെന്നു. ഈ പുരുഷന്മാരെ അവൻ അകത്തു വിളിച്ചു പാർപ്പിച്ചു. തനിക്കു ലഭിച്ച ദർശനത്തിന്റെ അർഥം ഗ്രഹിച്ച പത്രൊസ്‌ അവരോടൊപ്പം അടുത്ത ദിവസം കൊർന്നേല്യൊസിന്റെ വീട്ടിലേക്കു തിരിച്ചു. അവിടെ പത്രൊസ്‌ യേശുക്രിസ്‌തുവിനെ കുറിച്ച്‌ ഒരു സമഗ്ര സാക്ഷ്യം നൽകി. ആ സമയത്ത്‌ പത്രൊസ്‌ പറഞ്ഞു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” കൊർന്നേല്യൊസ്‌ മാത്രമല്ല അവന്റെ ബന്ധുക്കളും അടുത്ത സ്‌നേഹിതരും യേശുവിൽ വിശ്വാസം അർപ്പിച്ചു. “വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.” സംഭവിക്കുന്ന കാര്യങ്ങളിൽ യഹോവയുടെ കരം ദർശിച്ച പത്രൊസ്‌ “അവരെ യേശുക്രിസ്‌തുവിന്റെ നാമത്തിൽ സ്‌നാനം കഴിപ്പിപ്പാൻ കല്‌പിച്ചു.”​—⁠പ്രവൃത്തികൾ 10:​17-48.

7 മോശൈക ന്യായപ്രമാണത്തിൻ കീഴിൽ അല്ലായിരുന്ന വിജാതീയർക്കും ഇനി യേശുക്രിസ്‌തുവിന്റെ അനുഗാമികളായിത്തീരാൻ കഴിയുമെന്നു നിഗമനം ചെയ്യാൻ പത്രൊസിനെ സഹായിച്ചത്‌ എന്തായിരുന്നു? ആത്മീയ വിവേചന. പരിച്ഛേദന ഏൽക്കാത്ത വിജാതീയരുടെമേൽ തന്റെ ആത്മാവിനെ പകർന്നുകൊണ്ട്‌ താൻ അവരെ അംഗീകരിച്ചിരിക്കുന്നുവെന്ന്‌ ദൈവം പ്രകടമാക്കിയതിനാൽ അവർ സ്‌നാപനത്തിനു യോഗ്യരാണെന്നു പത്രൊസ്‌ വിവേചിച്ചു. അതേസമയംതന്നെ സ്‌നാപനത്തിനുള്ള ഒരു നിബന്ധനയെന്ന നിലയിൽ വിജാതീയ ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണം അനുസരിക്കാൻ ദൈവം പ്രതീക്ഷിക്കുന്നില്ലെന്നും പത്രൊസ്‌ തിരിച്ചറിഞ്ഞതായി കാണുന്നു. നിങ്ങൾ ആ സമയത്തു ജീവിച്ചിരുന്നെങ്കിൽ, വീക്ഷണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ നിങ്ങൾ പത്രൊസിന്റെ അത്രയും മനസ്സൊരുക്കം കാണിക്കുമായിരുന്നോ?

ചിലർ ‘ശിശുപാലകനെ’ അനുഗമിക്കുന്നതിൽ തുടർന്നു

8. പരിച്ഛേദന സംബന്ധിച്ച്‌ പത്രൊസിന്റേതിൽനിന്നു ഭിന്നമായ ഏതു വീക്ഷണത്തെ യെരൂശലേമിലെ ചില ക്രിസ്‌ത്യാനികൾ പ്രോത്സാഹിപ്പിച്ചു, എന്തുകൊണ്ട്‌?

8 കൊർന്നേല്യൊസിന്റെ വീട്ടിൽനിന്നു മടങ്ങിയ പത്രൊസ്‌ യെരൂശലേമിലേക്കു പോയി. പരിച്ഛേദനയേൽക്കാത്ത വിജാതീയർ “ദൈവവചനം കൈക്കൊണ്ടു” എന്ന വാർത്ത അവിടത്തെ സഭയിൽ എത്തിയിരുന്നു. ചില യഹൂദ ശിഷ്യന്മാർ ഇതിൽ അസ്വസ്ഥരായിരുന്നു. (പ്രവൃത്തികൾ 11:​1-3) വിജാതീയർക്ക്‌ യേശുവിന്റെ അനുഗാമികൾ ആകാമെങ്കിലും രക്ഷിക്കപ്പെടണമെങ്കിൽ യഹൂദേതര ജനതകളിൽപ്പെട്ട ഈ ആളുകൾ ന്യായപ്രമാണം അനുസരിക്കേണ്ടതാണെന്ന അഭിപ്രായത്തോട്‌ “പരിച്ഛേദനയെ പിന്തുണച്ചവർ” (NW) ശാഠ്യപൂർവം പറ്റിനിന്നു. അതേസമയം യഹൂദ ക്രിസ്‌ത്യാനികളുടെ എണ്ണം കുറവായിരുന്ന വിജാതീയ പ്രാബല്യമുള്ള പ്രദേശങ്ങളിൽ പരിച്ഛേദന വലിയൊരു പ്രശ്‌നം ആയിരുന്നില്ല. വ്യത്യസ്‌തമായ ഈ രണ്ടു വീക്ഷണഗതികൾ ഏകദേശം 13 വർഷം നിലനിന്നു. (1 കൊരിന്ത്യർ 1:10) ആ ആദിമ ക്രിസ്‌ത്യാനികൾക്ക്‌, പ്രത്യേകിച്ച്‌ യഹൂദന്മാർ കൂടുതൽ ഉള്ള പ്രദേശങ്ങളിൽ വസിച്ചിരുന്ന വിജാതീയർക്ക്‌ അത്‌ എത്ര വലിയ ഒരു പരിശോധന ആയിരുന്നിരിക്കണം!

9. പരിച്ഛേദന സംബന്ധിച്ച പ്രശ്‌നത്തിന്‌ തീർപ്പുകൽപ്പിക്കേണ്ടത്‌ അനിവാര്യമായിരുന്നത്‌ എന്തുകൊണ്ട്‌?

9 യെരൂശലേമിൽനിന്നുള്ള ക്രിസ്‌ത്യാനികൾ പൗലൊസ്‌ പ്രസംഗപ്രവർത്തനം നടത്തിക്കൊണ്ടിരുന്ന സിറിയയിലെ അന്ത്യോക്യയിൽ എത്തിയ പൊ.യു. 49-ൽ ഈ പ്രശ്‌നം അതിന്റെ പാരമ്യത്തിലെത്തി. ക്രിസ്‌ത്യാനികൾ ആയിത്തീരുന്ന വിജാതീയർ ന്യായപ്രമാണപ്രകാരം പരിച്ഛേദന ഏൽക്കേണ്ടതാണെന്ന്‌ ഇവർ പഠിപ്പിക്കാൻ തുടങ്ങി. അതിന്റെ ഫലമായി പൗലൊസും ബർന്നബാസും അവരും തമ്മിൽ അൽപ്പമല്ലാത്ത വാദവും തർക്കവും ഉണ്ടായി! പ്രശ്‌നം പരിഹരിക്കപ്പെടാത്ത പക്ഷം ക്രിസ്‌ത്യാനികളിൽ ചിലർ​—⁠അവർ യഹൂദ പശ്ചാത്തലത്തിൽനിന്നോ വിജാതീയ പശ്ചാത്തലത്തിൽനിന്നോ ഉള്ളവരായിരുന്നാലും​—⁠ഇടറിക്കപ്പെടുമെന്നത്‌ തീർച്ചയായിരുന്നു. അതുകൊണ്ട്‌ പൗലൊസും മറ്റു ചിലരും യെരൂശലേമിൽ പോയി ഈ പ്രശ്‌നത്തിന്‌ അന്തിമമായി തീർപ്പുകൽപ്പിക്കാൻ ക്രിസ്‌തീയ ഭരണസംഘത്തോട്‌ അഭ്യർഥിക്കാൻ തീരുമാനിച്ചു.​—⁠പ്രവൃത്തികൾ 15:​1, 2, 24.

ആദ്യം അഭിപ്രായവ്യത്യാസം ​—⁠പിന്നെ, ഐക്യം!

10. വിജാതീയരുടെ നില സംബന്ധിച്ച്‌ ഒരു തീരുമാനം എടുക്കുന്നതിന്‌ മുമ്പ്‌ ഭരണസംഘം പരിചിന്തിച്ച ചില കാര്യങ്ങൾ ഏവ?

10 ഒരു യോഗം വിളിച്ചുകൂട്ടപ്പെട്ടു. ആ യോഗത്തിൽ ചിലർ പരിച്ഛേദനയെ അനുകൂലിച്ചും മറ്റു ചിലർ അതിനെ എതിർത്തും വാദിച്ചു. എന്നാൽ വെറും വികാരങ്ങൾ ആയിരുന്നില്ല ആ യോഗത്തെ ഭരിച്ചത്‌. വളരെ തർക്കം ഉണ്ടായശേഷം അപ്പൊസ്‌തലന്മാരായ പത്രൊസും പൗലൊസും പരിച്ഛേദനയേൽക്കാഞ്ഞ വിശ്വാസികളുടെ ഇടയിൽ യഹോവ ചെയ്‌ത അടയാളങ്ങൾ വിവരിച്ചു. പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയരുടെമേൽ ദൈവം പരിശുദ്ധാത്മാവിനെ പകർന്നതിനെ കുറിച്ച്‌ അവർ വിശദീകരിച്ചു. ഫലത്തിൽ, അവർ ഇങ്ങനെ ചോദിച്ചു: ‘ദൈവം അംഗീകരിച്ചിരിക്കുന്നവരെ ക്രിസ്‌തീയ സഭ തള്ളിക്കളയുന്നത്‌ ഉചിതമായിരിക്കുമോ?’ പിന്നെ ഈ സംഗതി സംബന്ധിച്ച യഹോവയുടെ ഹിതം മനസ്സിലാക്കാൻ കൂടിവന്ന എല്ലാവരെയും സഹായിച്ച ഒരു തിരുവെഴുത്തു ഭാഗം ശിഷ്യനായ യാക്കോബ്‌ വായിച്ചു.​—⁠പ്രവൃത്തികൾ 15:​4-17.

11. പരിച്ഛേദന സംബന്ധിച്ച തീരുമാനത്തെ ഏതു സംഗതി സ്വാധീനിച്ചില്ല, ആ തീരുമാനത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നെന്ന്‌ എന്തു പ്രകടമാക്കുന്നു?

11 ഇപ്പോൾ എല്ലാവരുടെയും ശ്രദ്ധ ഭരണസംഘത്തിലേക്കു തിരിഞ്ഞു. അവരുടെ യഹൂദ പശ്ചാത്തലം പരിച്ഛേദനയ്‌ക്ക്‌ അനുകൂലമായ ഒരു തീരുമാനം എടുക്കാൻ അവരെ പ്രേരിപ്പിക്കുമായിരുന്നോ? ഇല്ല. ഈ വിശ്വസ്‌ത പുരുഷന്മാർ തിരുവെഴുത്തുകളുടെയും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെയും വഴിനടത്തിപ്പിനു ചേർച്ചയിൽ പ്രവർത്തിക്കാൻ ദൃഢചിത്തരായിരുന്നു. തെളിവുകളെല്ലാം ശ്രദ്ധിച്ചശേഷം, വിജാതീയ ക്രിസ്‌ത്യാനികൾ പരിച്ഛേദനയേൽക്കുകയും മോശൈക ന്യായപ്രമാണത്തിൻ കീഴിൽ വരുകയും ചെയ്യേണ്ട ആവശ്യമില്ലെന്ന്‌ ഭരണസംഘം ഐകകണ്‌ഠ്യേന തീരുമാനിച്ചു. ഈ വാർത്ത സഹോദരങ്ങളുടെയടുത്ത്‌ എത്തിയപ്പോൾ അവർ സന്തോഷിച്ചു. സഭകൾ ‘എണ്ണത്തിൽ ദിവസേന പെരുകാൻ’ തുടങ്ങി. സ്‌പഷ്ടമായ ദിവ്യാധിപത്യ മാർഗനിർദേശത്തിനു കീഴ്‌പെട്ട ആ ക്രിസ്‌ത്യാനികൾക്കു വ്യക്തവും തിരുവെഴുത്തധിഷ്‌ഠിതവുമായ ഒരു ഉത്തരം ലഭിച്ചു. (പ്രവൃത്തികൾ 15:​19-23, 28, 29; 16:​1-5) എന്നിരുന്നാലും പ്രധാനപ്പെട്ട ഒരു ചോദ്യത്തിന്‌ അപ്പോഴും ഉത്തരം ലഭിച്ചിരുന്നില്ല.

യഹൂദ ക്രിസ്‌ത്യാനികളെ സംബന്ധിച്ചെന്ത്‌?

12. ഏതു ചോദ്യത്തിന്‌ ഉത്തരം ലഭിച്ചിരുന്നില്ല?

12 വിജാതീയ ക്രിസ്‌ത്യാനികൾ പരിച്ഛേദന ഏൽക്കേണ്ട ആവശ്യമില്ലെന്ന്‌ ഭരണസംഘം വ്യക്തമാക്കിയിരുന്നു. എന്നാൽ യഹൂദ ക്രിസ്‌ത്യാനികളെ സംബന്ധിച്ചെന്ത്‌? ഭരണസംഘത്തിന്റെ തീരുമാനത്തിൽ അതിനെ കുറിച്ചുള്ള പ്രത്യേക പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

13. മോശൈക ന്യായപ്രമാണം ആചരിക്കേണ്ടത്‌ രക്ഷയ്‌ക്ക്‌ അനിവാര്യമാണെന്നു ശഠിക്കുന്നത്‌ തെറ്റായിരുന്നത്‌ എന്തുകൊണ്ട്‌?

13 “ന്യായപ്രമാണതല്‌പരന്മാർ” ആയിരുന്ന ചില യഹൂദ ക്രിസ്‌ത്യാനികൾ തങ്ങളുടെ മക്കളെ പരിച്ഛേദന കഴിപ്പിക്കുന്നതിലും ന്യായപ്രമാണത്തിലെ ചില നിബന്ധനകൾ പാലിക്കുന്നതിലും തുടർന്നു. (പ്രവൃത്തികൾ 21:20) മറ്റു ചിലർ ഒരു പടി കൂടെ മുമ്പോട്ടു പോയി. രക്ഷിക്കപ്പെടണമെങ്കിൽ യഹൂദ ക്രിസ്‌ത്യാനികൾ ന്യായപ്രമാണം ആചരിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ അവർ ശഠിച്ചു. എന്നാൽ ഇതിൽ അവർക്കു തീർത്തും തെറ്റിപ്പോയിരുന്നു. ഉദാഹരണത്തിന്‌, ഒരു ക്രിസ്‌ത്യാനിക്ക്‌ പാപങ്ങൾ ക്ഷമിച്ചു കിട്ടുന്നതിനായി എങ്ങനെ ഒരു മൃഗയാഗം അർപ്പിക്കാൻ സാധിക്കുമായിരുന്നു? ക്രിസ്‌തുവിന്റെ യാഗം അത്തരം യാഗങ്ങളുടെ ആവശ്യം ഇല്ലാതാക്കിയിരുന്നു. യഹൂദർ വിജാതീയരുമായുള്ള അടുത്ത സഹവാസം ഒഴിവാക്കണമെന്ന ന്യായപ്രമാണത്തിലെ നിബന്ധന സംബന്ധിച്ചെന്ത്‌? ആ നിബന്ധന പാലിച്ചുകൊണ്ട്‌ യേശുവിന്റെ ഉപദേശങ്ങളൊക്കെയും വിജാതീയരെ പഠിപ്പിക്കുക എന്ന നിയമനം നിറവേറ്റുക തീക്ഷ്‌ണ ക്രിസ്‌തീയ സുവിശേഷകരെ സംബന്ധിച്ചിടത്തോളം വളരെ ദുഷ്‌കരമായിരിക്കുമായിരുന്നു. (മത്തായി 28:​19, 20; പ്രവൃത്തികൾ 1:8; 10:28) * ഈ സംഗതിക്ക്‌ ഭരണസംഘത്തിന്റെ ഒരു യോഗത്തിൽ തീർപ്പുകൽപ്പിക്കപ്പെട്ടതായി തെളിവൊന്നുമില്ല. എന്നിരുന്നാലും സഭയ്‌ക്ക്‌ ആവശ്യമായ സഹായം ലഭിക്കുകതന്നെ ചെയ്‌തു.

14. പൗലൊസിന്റെ നിശ്വസ്‌ത ലേഖനങ്ങൾ ന്യായപ്രമാണം സംബന്ധിച്ച്‌ എന്തു മാർഗനിർദേശം പ്രദാനം ചെയ്‌തു?

14 മാർഗനിർദേശം വന്നത്‌ ഭരണസംഘത്തിൽനിന്നുള്ള ഒരു കത്തിന്റെ രൂപത്തിൽ ആയിരുന്നില്ല, മറിച്ച്‌ അപ്പൊസ്‌തലന്മാർ എഴുതിയ നിശ്വസ്‌ത ലേഖനങ്ങളിലൂടെ ആയിരുന്നു. ഉദാഹരണത്തിന്‌, അപ്പൊസ്‌തലനായ പൗലൊസ്‌ റോമിലെ യഹൂദന്മാർക്കും വിജാതീയർക്കും ശക്തമായ ഒരു സന്ദേശം അയച്ചു. അവർക്കുള്ള ലേഖനത്തിൽ യഥാർഥ യഹൂദൻ ‘അകമെ യഹൂദനായവൻ ആണെന്നും അവന്റെ പരിച്ഛേദന ആത്മാവിലുള്ള ഹൃദയപരിച്ഛേദന’ ആണെന്നും അവൻ വിശദീകരിച്ചു. (റോമർ 2:​28, 29) അതേ ലേഖനത്തിൽ, ക്രിസ്‌ത്യാനികൾ മേലാൽ ന്യായപ്രമാണത്തിൻ കീഴിലല്ല എന്നു തെളിയിക്കാനായി പൗലൊസ്‌ ഒരു ദൃഷ്ടാന്തം നൽകി. ഒരു സ്‌ത്രീക്ക്‌ ഒരേസമയം രണ്ടു ഭർത്താക്കന്മാർ ഉണ്ടായിരിക്കാൻ കഴിയില്ലെന്ന്‌ അവൻ പറഞ്ഞു. എന്നാൽ അവളുടെ ഭർത്താവ്‌ മരിക്കുന്നെങ്കിൽ വീണ്ടും വിവാഹം കഴിക്കാൻ അവൾക്കു സ്വാതന്ത്ര്യം ഉണ്ട്‌. പിന്നെ ആ ദൃഷ്ടാന്തവും ചർച്ച ചെയ്യുന്ന വിഷയവുമായുള്ള ബന്ധം അവൻ വ്യക്തമാക്കി. അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ ഒരേസമയം മോശൈക ന്യായപ്രമാണത്തിൻ കീഴിൽ ആയിരിക്കാനും ക്രിസ്‌തുവിനുള്ളവർ ആയിരിക്കാനും കഴിയില്ലെന്ന്‌ അവൻ കാണിച്ചുകൊടുത്തു. ക്രിസ്‌തുവുമായി ഐക്യത്തിലാകുന്നതിന്‌ അവർ ‘ന്യായപ്രമാണസംബന്ധമായി മരിക്കേണ്ടിയിരുന്നു.’​—⁠റോമർ 7:​1-5.

ഗ്രഹിക്കാൻ താമസമുള്ളവർ

15, 16. ന്യായപ്രമാണം സംബന്ധിച്ച വസ്‌തുത ഗ്രഹിക്കാൻ ചില യഹൂദ ക്രിസ്‌ത്യാനികൾ പരാജയപ്പെട്ടത്‌ എന്തുകൊണ്ട്‌, ആത്മീയമായി ജാഗ്രതയുള്ളവർ ആയിരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച്‌ ഇത്‌ എന്തു പ്രകടമാക്കുന്നു?

15 ന്യായപ്രമാണം സംബന്ധിച്ച പൗലൊസിന്റെ ന്യായവാദങ്ങൾ തർക്കമറ്റവ ആയിരുന്നു. അപ്പോൾപ്പിന്നെ ചില യഹൂദ ക്രിസ്‌ത്യാനികൾ വസ്‌തുതകൾ ഗ്രഹിക്കാൻ പരാജയപ്പെട്ടത്‌ എന്തുകൊണ്ടായിരുന്നു? ഒരു കാരണം അവർക്ക്‌ ആത്മീയ വിവേചന ഇല്ലായിരുന്നു എന്നതാണ്‌. ഉദാഹരണത്തിന്‌, കട്ടിയായ ആത്മീയ ആഹാരം കഴിക്കുന്നത്‌ അവർ അവഗണിച്ചിരുന്നു. (എബ്രായർ 5:​11-14) അവർ ക്രിസ്‌തീയ യോഗങ്ങൾക്കു ക്രമമായി കൂടിവന്നിരുന്നുമില്ല. (എബ്രായർ 10:​23-25) ന്യായപ്രമാണത്തിന്റെ സ്വഭാവം ആയിരുന്നിരിക്കണം വസ്‌തുതകൾ ഗ്രഹിക്കാൻ ചിലർ പരാജയപ്പെട്ടതിന്റെ മറ്റൊരു കാരണം. ആലയവും പൗരോഹിത്യവും പോലെ കാണാനും അനുഭവിക്കാനും തൊടാനും കഴിയുന്ന കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു അത്‌. ആത്മീയത ഇല്ലാത്ത ഒരു വ്യക്തിക്ക്‌ അദൃശ്യ യാഥാർഥ്യങ്ങളെ കേന്ദ്രീകരിച്ചുള്ള ക്രിസ്‌ത്യാനിത്വത്തിന്റെ ആഴമേറിയ തത്ത്വങ്ങൾ സ്വീകരിക്കുന്നതിനെക്കാൾ എളുപ്പം ന്യായപ്രമാണം സ്വീകരിക്കുന്നതായിരുന്നു.​—⁠2 കൊരിന്ത്യർ 4:18.

16 ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന ചിലർ ന്യായപ്രമാണം അനുസരിക്കാൻ വ്യഗ്രത കാണിച്ചിരുന്നതിന്റെ മറ്റൊരു കാരണം ഗലാത്യർക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ്‌ പരാമർശിച്ചു. ഈ വ്യക്തികൾ ഒരു മുഖ്യധാര മതത്തിന്റെ ഭാഗമായിരുന്നുകൊണ്ട്‌ ബഹുമാന്യരായി വീക്ഷിക്കപ്പെടാൻ ആഗ്രഹിച്ചെന്ന്‌ അവൻ വിശദീകരിച്ചു. സമൂഹത്തിലെ മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തരായി നിലകൊള്ളുന്നതിനു പകരം സമൂഹവുമായി ഇഴുകിച്ചേരുന്നതിന്‌ എന്തു വിട്ടുവീഴ്‌ച ചെയ്യാനും അവർ തയ്യാറായിരുന്നു. ദൈവത്തിന്റെ അംഗീകാരം നേടുന്നതിനെക്കാൾ മനുഷ്യരുടെ അംഗീകാരം നേടുന്നതിലായിരുന്നു അവർക്കു താത്‌പര്യം.​—⁠ഗലാത്യർ 6:12.

17. ന്യായപ്രമാണം അനുസരിക്കുന്നതു സംബന്ധിച്ചുള്ള ഉചിതമായ വീക്ഷണഗതി പൂർണമായും വ്യക്തമാക്കപ്പെട്ടത്‌ എപ്പോൾ?

17 പൗലൊസിന്റെയും മറ്റുള്ളവരുടെയും ദിവ്യനിശ്വസ്‌ത ലേഖനങ്ങൾ ശ്രദ്ധാപൂർവം പഠിച്ച വിവേചനയുള്ള ക്രിസ്‌ത്യാനികൾക്ക്‌ ന്യായപ്രമാണത്തെ കുറിച്ചുള്ള കൃത്യമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിച്ചു. എന്നിരുന്നാലും മോശൈക ന്യായപ്രമാണം സംബന്ധിച്ച ഉചിതമായ വീക്ഷണം എല്ലാ യഹൂദ ക്രിസ്‌ത്യാനികൾക്കും സംശയലേശമന്യേ വ്യക്തമായിത്തീർന്നത്‌ പൊ.യു. 70-ൽ മാത്രമാണ്‌. അന്ന്‌ യെരൂശലേമും അതിലെ ആലയവും അതിന്റെ പൗരോഹിത്യം സംബന്ധിച്ച രേഖകളും നശിപ്പിക്കപ്പെടാൻ ദൈവം അനുവദിച്ചു. അങ്ങനെ ന്യായപ്രമാണത്തിലെ സകല നിബന്ധനകളും പാലിക്കുക അസാധ്യമായിത്തീർന്നു.

പഠിച്ചത്‌ ഇന്ന്‌ ബാധകമാക്കൽ

18, 19. (എ) ആത്മീയ ആരോഗ്യം നിലനിറുത്തണമെങ്കിൽ നാം ഏതു മനോഭാവങ്ങൾ സ്വീകരിക്കുകയും ഏതു മനോഭാവങ്ങൾ ഒഴിവാക്കുകയും വേണം? (ബി) ഉത്തരവാദിത്വ സ്ഥാനങ്ങളിലുള്ള സഹോദരന്മാരിൽനിന്നു ലഭിക്കുന്ന മാർഗനിർദേശങ്ങൾ പിൻപറ്റുന്നതു സംബന്ധിച്ച്‌ പൗലൊസിന്റെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു? (24-ാം പേജിലെ ചതുരം കാണുക.)

18 പണ്ട്‌ നടന്ന ഈ സംഭവങ്ങൾ പരിചിന്തിച്ച സ്ഥിതിക്ക്‌ നിങ്ങൾ ഒരുപക്ഷേ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകാം: ‘ആ കാലത്തു ജീവിച്ചിരുന്നെങ്കിൽ ദൈവഹിതത്തിന്റെ ക്രമാനുഗതമായ വെളിപ്പെടലിനോട്‌ ഞാൻ എങ്ങനെ പ്രതികരിക്കുമായിരുന്നു? പരമ്പരാഗതമായ വീക്ഷണഗതികളോടു ഞാൻ ശാഠ്യപൂർവം പറ്റിനിൽക്കുമായിരുന്നോ? അതോ ശരിയായ ഗ്രാഹ്യം വ്യക്തമാകുന്നതുവരെ ഞാൻ ക്ഷമാപൂർവം കാത്തിരിക്കുമായിരുന്നോ? വ്യക്തമായ ഗ്രാഹ്യം ലഭിക്കുമ്പോൾ ഞാൻ അതിനെ മുഴുഹൃദയത്തോടെ പിന്തുണയ്‌ക്കുമായിരുന്നോ?’

19 നാം അന്ന്‌ ജീവിച്ചിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്ന്‌ കൃത്യമായി പറയാൻ തീർച്ചയായും നമുക്കാവില്ല. എന്നാൽ നമുക്ക്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാൻ കഴിയും: ‘ബൈബിൾ വിഷയങ്ങൾ സംബന്ധിച്ച്‌ ഇന്ന്‌ കൂടുതലായ വിശദീകരണങ്ങൾ ലഭിക്കുമ്പോൾ ഞാൻ അതിനോട്‌ എങ്ങനെയാണ്‌ പ്രതികരിക്കുന്നത്‌? (മത്തായി 24:45) തിരുവെഴുത്തു മാർഗനിർദേശം ലഭിക്കുമ്പോൾ അതു ബാധകമാക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ? നിയമങ്ങളുടെ അക്ഷരങ്ങൾക്ക്‌ ഉപരിയായി അതിന്റെ അന്തഃസത്ത മനസ്സിലാക്കിക്കൊണ്ടാണോ ഞാൻ അതു ചെയ്യുന്നത്‌? (1 കൊരിന്ത്യർ 14:​20, NW) ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടാൻ വൈകുന്നതു പോലെ തോന്നുന്നെങ്കിൽ ഞാൻ ക്ഷമയോടെ യഹോവയ്‌ക്കായി കാത്തിരിക്കുന്നുവോ?’ “നാം വല്ലപ്പോഴും [“ഒരിക്കലും,” NW] ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു” ഇന്ന്‌ ലഭിക്കുന്ന ആത്മീയ ആഹാരം നന്നായി ഉപയോഗപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. (എബ്രായർ 2:​1) യഹോവ തന്റെ വചനം, ആത്മാവ്‌, ഭൗമിക സംഘടന എന്നിവയിലൂടെ മാർഗനിർദേശം പ്രദാനം ചെയ്യുമ്പോൾ നമുക്ക്‌ അതിനു സൂക്ഷ്‌മ ശ്രദ്ധ നൽകാം. അങ്ങനെ ചെയ്യുന്നെങ്കിൽ സന്തുഷ്ടവും സംതൃപ്‌തവുമായ അനന്തജീവൻ നൽകി യഹോവ നമ്മെ അനുഗ്രഹിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 13 പത്രൊസ്‌ സിറിയയിലെ അന്ത്യോക്യ സന്ദർശിച്ചപ്പോൾ വിജാതീയ വിശ്വാസികളുമായി ഊഷ്‌മളമായ സഹവാസം ആസ്വദിച്ചു. എന്നാൽ യെരൂശലേമിൽനിന്ന്‌ യഹൂദ ക്രിസ്‌ത്യാനികൾ എത്തിയപ്പോൾ പത്രൊസ്‌ “പരിച്‌ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞുനിന്നു.” ബഹുമാന്യനായ അപ്പൊസ്‌തലൻ തങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചത്‌ വിജാതീയ ക്രിസ്‌ത്യാനികളെ എത്രമാത്രം മുറിപ്പെടുത്തിയിരിക്കുമെന്ന്‌ നമുക്ക്‌ ഊഹിക്കാൻ കഴിയും.​—⁠ഗലാത്യർ 2:​11-13.

നിങ്ങൾ എങ്ങനെ പ്രതികരിക്കും?

• മോശൈക ന്യായപ്രമാണം ‘ക്രിസ്‌തുവിന്റെ അടുക്കലേക്കു നടത്തുന്ന ശിശുപാലകൻ’ ആയിരുന്നത്‌ ഏതർഥത്തിൽ?

• സത്യത്തെ കുറിച്ചുള്ള ഗ്രാഹ്യത്തിൽ വന്ന പൊരുത്തപ്പെടുത്തലുകളോട്‌ പത്രൊസും ‘പരിച്ഛേദനയെ പിന്തുണച്ചവരും’ പ്രതികരിച്ച വിധങ്ങളിലുള്ള വ്യത്യാസത്തെ നിങ്ങൾ എങ്ങനെ വിശദീകരിക്കും?

• യഹോവ ഇന്ന്‌ സത്യം വെളിപ്പെടുത്തുന്ന വിധത്തെ കുറിച്ചു നിങ്ങൾ എന്തു പഠിച്ചു?

[അധ്യയന ചോദ്യങ്ങൾ]

[24 -ാം പേജിലെ ചതുരം/ചിത്രം]

പൗലൊസ്‌ ഒരു പരിശോധനയോടു താഴ്‌മയോടെ പ്രതികരിക്കുന്നു

വിജയപ്രദമായ ഒരു മിഷനറി പര്യടനം പൂർത്തിയാക്കി പൗലൊസ്‌ പൊ.യു. 56-ൽ യെരൂശലേമിൽ എത്തിച്ചേർന്നു. അവിടെ അവന്‌ ഒരു പരിശോധനയെ നേരിടേണ്ടി വന്നു. ന്യായപ്രമാണം നീങ്ങിപ്പോയി എന്ന്‌ പൗലൊസ്‌ പഠിപ്പിച്ചുകൊണ്ടിരുന്ന വാർത്ത അവിടത്തെ സഭയിൽ എത്തിയിരുന്നു. ന്യായപ്രമാണം സംബന്ധിച്ച പൗലൊസിന്റെ വെട്ടിത്തുറന്നുള്ള പഠിപ്പിക്കൽ പുതുതായി ക്രിസ്‌ത്യാനിത്വം സ്വീകരിച്ച യഹൂദന്മാരെ ഇടറിക്കുമെന്നും ക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ ക്രമീകരണങ്ങളോട്‌ ആദരവില്ല എന്ന്‌ അവർ നിഗമനം ചെയ്‌തേക്കുമെന്നും മൂപ്പന്മാർ ഭയപ്പെട്ടു. ആ സഭയിൽ നേർച്ച നേർന്നിരുന്ന​—⁠ഒരുപക്ഷേ അവർ നാസീർ വ്രതക്കാർ ആയിരുന്നിരിക്കാം​—⁠നാല്‌ യഹൂദ ക്രിസ്‌ത്യാനികൾ ഉണ്ടായിരുന്നു. നേർച്ചയോട്‌ അനുബന്ധിച്ചുള്ള നിബന്ധനകൾ പൂർത്തിയാക്കുന്നതിന്‌ അവർക്ക്‌ ആലയത്തിൽ പോകേണ്ടിയിരുന്നു.

ഈ നാലു പേരോടൊപ്പം ആലയത്തിൽ പോകാനും അവരുടെ ചെലവുകൾ വഹിക്കാനും മൂപ്പന്മാർ പൗലൊസിനോട്‌ ആവശ്യപ്പെട്ടു. അതിനോടകം പൗലൊസ്‌, രക്ഷിക്കപ്പെടാൻ ന്യായപ്രമാണം അനുസരിക്കേണ്ടതില്ലെന്നു സമർഥിച്ചുകൊണ്ട്‌ കുറഞ്ഞപക്ഷം രണ്ട്‌ നിശ്വസ്‌ത ലേഖനങ്ങൾ എഴുതിയിരുന്നു. എന്നിരുന്നാലും അവൻ മറ്റുള്ളവരുടെ മനസ്സാക്ഷിയോടു പരിഗണന കാണിച്ചു. “ന്യായപ്രമാണത്തിൻകീഴുള്ളവരെ നേടേണ്ടതിന്നു ഞാൻ . . . ന്യായപ്രമാണത്തിൻകീഴുള്ളവർക്കു ന്യായപ്രമാണത്തിൻകീഴുള്ളവനെപ്പോലെ ആയി” എന്ന്‌ അവൻ മുമ്പ്‌ എഴുതിയിരുന്നു. (1 കൊരിന്ത്യർ 9:​20-23) പ്രധാനപ്പെട്ട തിരുവെഴുത്തു തത്ത്വങ്ങൾ ഉൾപ്പെട്ടിരുന്നപ്പോൾ ഒരിക്കലും വിട്ടുവീഴ്‌ച ചെയ്‌തിരുന്നില്ലെങ്കിലും ഈ കാര്യത്തിൽ മൂപ്പന്മാരുടെ നിർദേശം അനുസരിക്കുന്നതുകൊണ്ട്‌ കുഴപ്പമില്ല എന്ന്‌ പൗലൊസിനു തോന്നി. (പ്രവൃത്തികൾ 21:​15-26) അവൻ അങ്ങനെ ചെയ്യുന്നതു തെറ്റല്ലായിരുന്നു. നേർച്ച നേരുന്ന ക്രമീകരണം തിരുവെഴുത്തുവിരുദ്ധം ആയിരുന്നില്ല. കൂടാതെ, ആലയം വിഗ്രഹാരാധനയ്‌ക്കല്ല മറിച്ച്‌ സത്യാരാധനയ്‌ക്കാണ്‌ ഉപയോഗിച്ചു പോന്നിരുന്നത്‌. അതുകൊണ്ട്‌ മറ്റുള്ളവരെ ഇടറിക്കാതിരിക്കാനുള്ള ലക്ഷ്യത്തിൽ പൗലൊസ്‌ മൂപ്പന്മാർ പറഞ്ഞതുപോലെ ചെയ്‌തു. (1 കൊരിന്ത്യർ 8:13) അതിന്‌ പൗലൊസിന്റെ പക്ഷത്ത്‌ വളരെയധികം താഴ്‌മ ആവശ്യമായിരുന്നു എന്നതിനു സംശയമില്ല. ഈ വസ്‌തുത അവനോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കുന്നു.

[ 22, 23  പേജുകളിലെ ചിത്രം]

മോശൈക ന്യായപ്രമാണം സംബന്ധിച്ച വ്യത്യസ്‌ത വീക്ഷണങ്ങൾ കുറെ വർഷം ക്രിസ്‌ത്യാനികൾക്കിടയിൽ നിലനിന്നു

[25 -ാം പേജിലെ തലവാചകം]