വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണം

സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണം

സൗമ്യത—അനിവാര്യമായ ഒരു ക്രിസ്‌തീയ ഗുണം

‘സൗമ്യത ധരിക്കുവിൻ.’​—⁠കൊലൊസ്സ്യർ 3:​12.

1. സൗമ്യതയെ ഒരു ശ്രദ്ധേയ ഗുണമാക്കിത്തീർക്കുന്നത്‌ എന്ത്‌?

സൗമ്യനായ ഒരാളോടൊത്ത്‌ ആയിരിക്കുക എന്നത്‌ ഹൃദ്യമായ ഒരു അനുഭവമാണ്‌. എങ്കിലും, “സൗമ്യമായ നാവ്‌ എല്ലൊടിക്കും” എന്നു ജ്ഞാനിയായ ശലോമോൻ രാജാവ്‌ പറയുകയുണ്ടായി. (സദൃശവാക്യങ്ങൾ 25:​15, ഓശാന ബൈബിൾ) ഹൃദ്യതയും ശക്തിയും ഒരുമിച്ചു കുടികൊള്ളുന്ന ഒരു ശ്രദ്ധേയ ഗുണമാണ്‌ സൗമ്യത.

2, 3. സൗമ്യതയും പരിശുദ്ധാത്മാവും തമ്മിലുള്ള ബന്ധമെന്ത്‌, ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

2 ഗലാത്യർ 5:22, 23-ൽ കാണുന്ന “ആത്മാവിന്റെ ഫല”ത്തിന്റെ പട്ടികയിൽ അപ്പൊസ്‌തലനായ പൗലൊസ്‌ സൗമ്യതയെയും ഉൾപ്പെടുത്തി. ഇംഗ്ലീഷിലുള്ള പുതിയലോക ഭാഷാന്തരം ബൈബിളിൽ 23-ാം വാക്യത്തിൽ “സൗമ്യത” (mildness) എന്നു തർജ്ജമ ചെയ്‌തിരിക്കുന്ന ഗ്രീക്ക്‌ പദത്തെ മിക്കപ്പോഴും മറ്റ്‌ ഇംഗ്ലീഷ്‌ ബൈബിളുകൾ “വിനയം” (meekness), “ശാന്തത” (gentleness) എന്നൊക്കെയാണ്‌ പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. വാസ്‌തവത്തിൽ, ഈ ഗ്രീക്ക്‌ പദത്തിന്‌ തത്തുല്യമായ ഒരു പദം ഒട്ടുമിക്ക ഭാഷകളിലും കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. കാരണം, മൂല ഗ്രീക്കു പദം പുറമേയുള്ള സൗമ്യതയെ അല്ല അകമേയുള്ള സൗമ്യതയെയും ദയാപൂർവമായ കരുതലിനെയുമാണ്‌ അർഥമാക്കുന്നത്‌. അത്‌ ഒരുവന്റെ പെരുമാറ്റ രീതിയെ അല്ല ഹൃദയത്തിന്റെയും മനസ്സിന്റെയും അവസ്ഥയെ ആണു ചിത്രീകരിക്കുന്നത്‌.

3 സൗമ്യത എന്ന പദത്തിന്റെ അർഥവും അതിന്റെ മൂല്യവും കൂടുതൽ പൂർണമായി മനസ്സിലാക്കുന്നതിന്‌ നാലു ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം. (റോമർ 15:4) ഈ ഗുണം എന്താണെന്നു മാത്രമല്ല അത്‌ എങ്ങനെ ആർജിച്ചെടുക്കാമെന്നും നമ്മുടെ എല്ലാ ഇടപെടലുകളിലും എങ്ങനെ പ്രകടമാക്കാമെന്നും ഈ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ നാം പഠിക്കും.

‘ദൈവസന്നിധിയിൽ വിലയേറിയത്‌’

4. യഹോവ സൗമ്യതയെ വിലമതിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

4 സൗമ്യത ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്‌. അതുകൊണ്ടുതന്നെ യുക്തിസഹമായും അത്‌ ദൈവത്തിന്റെ അതിശ്രേഷ്‌ഠ വ്യക്തിത്വവുമായി അടുത്തു ബന്ധപ്പെട്ടിരിക്കും. ‘സൗമ്യതയും സാവധാനതയുമുള്ള മനസ്സു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു’ എന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി. (1 പത്രൊസ്‌ 3:4) സൗമ്യത ദൈവത്തിന്റെ ഒരു ഗുണമാണ്‌; യഹോവ അതിനെ വളരെയേറെ വിലമതിക്കുന്നു. തീർച്ചയായും, ഈ വസ്‌തുതതന്നെ എല്ലാ ദൈവദാസന്മാരും സൗമ്യത എന്ന ഗുണം നട്ടുവളർത്തേണ്ടതിനുള്ള മതിയായ കാരണമാണ്‌. എന്നാൽ, സർവശക്തനായ ദൈവം, പ്രപഞ്ചത്തിലെ പരമാധികാരി, എങ്ങനെയാണ്‌ സൗമ്യത പ്രകടമാക്കുന്നത്‌?

5. യഹോവയുടെ സൗമ്യത നിമിത്തം നമുക്ക്‌ ഏതു പ്രത്യാശയാണുള്ളത്‌?

5 നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്‌ എന്ന വ്യക്തമായ ദൈവകൽപ്പനയോട്‌ ആദ്യ മനുഷ്യ ജോടിയായ ആദാമും ഹവ്വായും അനുസരണക്കേട്‌ കാണിച്ചു. അവർ അത്‌ മനഃപൂർവം ചെയ്‌തതായിരുന്നു. (ഉല്‌പത്തി 2:16, 17) അനുസരണക്കേടിന്റെ ആ മനഃപൂർവ പ്രവൃത്തി അവരെയും അവരുടെ ജനിക്കാനിരുന്ന സന്തതികളെയും പാപത്തിലേക്കും മരണത്തിലേക്കും നയിച്ചു. അവർ ദൈവത്തിൽനിന്ന്‌ അന്യപ്പെട്ടുപോകാനും അത്‌ ഇടയാക്കി. (റോമർ 5:12) ആ ന്യായവിധി അവരുടെമേൽ നടപ്പാക്കുന്നതിനു യഹോവയ്‌ക്ക്‌ ഈടുറ്റ കാരണം ഉണ്ടായിരുന്നു. എന്നിരുന്നാലും, യാതൊരു വിധത്തിലും നേരെയാക്കാനും വീണ്ടെടുക്കാനും കഴിയാത്തവരായി അവൻ മനുഷ്യകുലത്തെ പരുഷമായി എഴുതിത്തള്ളിയില്ല. (സങ്കീർത്തനം 130:3) മറിച്ച്‌, തന്റെ ദയാപൂർവകമായ കരുതലും കാര്യങ്ങൾ നിർബന്ധപൂർവം ആവശ്യപ്പെടാതിരിക്കാനുള്ള അവന്റെ സന്നദ്ധതയും​—⁠സൗമ്യതയുടെ പ്രകടനങ്ങളാണ്‌ ഇവ​—⁠നിമിത്തം യഹോവ, പാപികളായ മനുഷ്യവർഗത്തിന്‌ തന്നിലേക്ക്‌ വരാനും തന്റെ പ്രീതി സമ്പാദിക്കാനും ഉള്ള മാർഗം പ്രദാനം ചെയ്‌തു. അതേ, അവന്റെ പുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗമെന്ന ദാനത്തിലൂടെ യഹോവ നമുക്ക്‌ അവന്റെ മഹോന്നതമായ സിംഹാസനത്തെ ഭയം കൂടാതെ സമീപിക്കുക സാധ്യമാക്കുന്നു.​—⁠റോമർ 6:23; എബ്രായർ 4:14-16; 1 യോഹന്നാൻ 4:9, 10, 18.

6. കയീനുമായി ദൈവം ഇടപെട്ടപ്പോൾ സൗമ്യത പ്രകടമായത്‌ എങ്ങനെ?

6 യേശു ഭൂമിയിലേക്കു വന്നതിന്‌ വളരെക്കാലം മുമ്പ്‌, ആദാമിന്റെ പുത്രന്മാരായ കയീനും ഹാബെലും ദൈവത്തിന്‌ യാഗങ്ങളർപ്പിച്ച സന്ദർഭത്തിൽ യഹോവയുടെ സൗമ്യത പ്രകടമായി. അവരുടെ ഹൃദയാവസ്ഥ മനസ്സിലാക്കിക്കൊണ്ട്‌, യഹോവ കയീന്റെ യാഗം തള്ളിക്കളയുകയും എന്നാൽ ഹാബെലിലും അവന്റെ യാഗത്തിലും ‘പ്രസാദിക്കുകയും’ ചെയ്‌തു. വിശ്വസ്‌തനായ ഹാബെലിന്മേലും അവന്റെ യാഗത്തിന്മേലും ഉള്ള ദൈവപ്രസാദം കയീനിൽ പ്രതികൂലമായ പ്രതികരണം ഉളവാക്കി. “കയീന്നു ഏററവും കോപമുണ്ടായി, അവന്റെ മുഖം വാടി” എന്നു ബൈബിൾ വിവരണം പറയുന്നു. യഹോവ എങ്ങനെയാണു പ്രതികരിച്ചത്‌? കയീന്റെ മോശമായ മനോഭാവം അവനെ നീരസപ്പെടുത്തിയോ? ഇല്ല. കയീൻ എന്തിനാണ്‌ ഇത്ര കോപിക്കുന്നത്‌ എന്ന്‌ യഹോവ സൗമ്യതയോടെ അവനോടു ചോദിച്ചു. ‘പ്രസാദം’ ലഭിക്കാൻ കയീന്‌ എന്തു ചെയ്യാൻ കഴിയും എന്നുപോലും യഹോവ വിശദീകരിച്ചു. (ഉല്‌പത്തി 4:3-7) വ്യക്തമായും, സൗമ്യതയുടെ നിറകുടമാണ്‌ യഹോവ.​—⁠പുറപ്പാടു 34:⁠6.

സൗമ്യത​—⁠ആകർഷിക്കുന്നു, നവോന്മേഷം പ്രദാനം ചെയ്യുന്നു

7, 8. (എ) യഹോവയുടെ സൗമ്യതയെ നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്‌ എങ്ങനെ? (ബി) മത്തായി 11:27-29-ലെ വാക്കുകൾ യഹോവയെയും യേശുവിനെയും സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

7 യഹോവയുടെ അതുല്യ ഗുണങ്ങളെ കുറിച്ചു മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വിധങ്ങളിലൊന്ന്‌ യേശുക്രിസ്‌തുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു പഠിക്കുന്നതാണ്‌. (യോഹന്നാൻ 1:18; 14:6-9) തന്റെ പ്രസംഗ വേലയുടെ രണ്ടാം വർഷം ഗലീലയിൽ ആയിരിക്കെ യേശു കോരസീൻ, ബേത്ത്‌സയിദ, കഫർന്നഹൂം എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും അനേകം വീര്യപ്രവൃത്തികൾ ചെയ്‌തു. എങ്കിലും, ഭൂരിഭാഗം ആളുകളും ഗർവിഷ്‌ഠരും താത്‌പര്യമില്ലാത്തവരുമായിരുന്നു, അവർ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. യേശു എങ്ങനെയാണു പ്രതികരിച്ചത്‌? അവരുടെ അവിശ്വസ്‌തതയുടെ ഭവിഷ്യത്തുകൾ സംബന്ധിച്ച്‌ അവൻ ശക്തമായി അവരെ ഓർമിപ്പിച്ചെങ്കിലും അവന്‌, ആംഹാ-ആരെറ്റ്‌സിന്റെ അഥവാ അവരുടെ ഇടയിലെ എളിയവരായ സാമാന്യ ജനത്തിന്റെ ആത്മീയ ശോച്യാവസ്ഥയിൽ അലിവു തോന്നി.​—⁠മത്തായി 9:35, 36; 11:20-24.

8 യേശുവിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ അവൻ തന്റെ ‘പിതാവിനെ പൂർണമായി അറിയുകയും’ (NW) അനുകരിക്കുകയും ചെയ്‌തുവെന്ന്‌ പ്രകടമാക്കി. സാധാരണക്കാരായ ജനങ്ങൾക്ക്‌ യേശു ഊഷ്‌മളമായ ഈ ക്ഷണം വെച്ചുനീട്ടി: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും [“ഞാൻ നിങ്ങളെ നവോന്മേഷിതരാക്കും,” NW]. ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം [“നവോന്മേഷം,” NW] കണ്ടെത്തും.” മർദിതരും അടിച്ചമർത്തപ്പെട്ടവരുമായ ജനത്തിന്‌ ആ വാക്കുകൾ എത്ര ആശ്വാസപ്രദവും നവോന്മേഷദായകവുമായിരുന്നു! നമുക്കിന്ന്‌ ആശ്വാസവും നവോന്മേഷവും പകരാനും ആ വാക്കുകൾക്ക്‌ കഴിയും. നാം ആത്മാർഥമായി സൗമ്യത ധരിച്ചാൽ, തന്റെ പിതാവിനെ “പുത്രൻ വെളിപ്പെടുത്തിക്കൊടുപ്പാൻ ഇച്ഛിക്കുന്ന”വരുടെ കൂട്ടത്തിൽ നാമും ഉണ്ടായിരിക്കും.​—മത്തായി 11:27-29.

9. സൗമ്യതയുമായി ഏതു ഗുണം ബന്ധപ്പെട്ടിരിക്കുന്നു, ഈ കാര്യത്തിൽ യേശു ഒരു നല്ല മാതൃക ആയിരിക്കുന്നത്‌ എങ്ങനെ?

9 സൗമ്യതയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്ന ഗുണമാണ്‌ താഴ്‌മ. അതേസമയം അഹങ്കാരം ഒരു വ്യക്തിയെ ആത്മപ്രശംസയിലേക്കു നയിക്കുകയും മിക്കപ്പോഴും മറ്റുള്ളവരോടു പരുഷമായും പരിഗണനയില്ലാതെയും പെരുമാറാൻ ഇടയാക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 16:18, 19) തന്റെ ഭൗമിക ശുശ്രൂഷയിൽ ഉടനീളം യേശു താഴ്‌മ പ്രകടമാക്കി. യേശു തന്റെ മരണത്തിന്‌ ആറു ദിവസം മുമ്പ്‌ മൃഗത്തിന്റെ പുറത്തേറി യെരൂശലേമിലേക്ക്‌ പോയപ്പോഴും യഹൂദന്മാരുടെ രാജാവ്‌ എന്ന്‌ ജനക്കൂട്ടം അവനെ പുകഴ്‌ത്തിയപ്പോഴും അവൻ ലൗകിക ഭരണാധികാരികളിൽനിന്ന്‌ വളരെ വ്യത്യസ്‌തനായിരുന്നു. മിശിഹായെ സംബന്ധിച്ചുള്ള സെഖര്യാവിന്റെ ഈ പ്രവചനം അവൻ നിവൃത്തിച്ചു: “ഇതാ, നിന്റെ രാജാവു സൌമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്റെ കുട്ടിയുടെ പുറത്തും കയറി നിന്റെ അടുക്കൽ വരുന്നു.” (മത്തായി 21:4; സെഖര്യാവു 9:9) യഹോവ ഭരണാധിപത്യം തന്റെ പുത്രന്‌ നൽകുന്ന ഒരു ദർശനം വിശ്വസ്‌ത പ്രവാചകനായ ദാനീയേൽ കാണുകയുണ്ടായി. എന്നാൽ അതിനു മുമ്പുള്ള ഒരു പ്രവചനത്തിൽ യേശുവിനെ ‘ഏറ്റം എളിയ മനുഷ്യൻ’ എന്ന്‌ അവൻ വിശേഷിപ്പിച്ചു. സൗമ്യതയും താഴ്‌മയും തീർച്ചയായും വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.​—⁠ദാനീയേൽ 4:​17, ഓശാന ബൈ.; 7:13, 14.

10. ക്രിസ്‌തീയ സൗമ്യത ബലഹീനതയെ സൂചിപ്പിക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌?

10 യഹോവയും യേശുവും പ്രകടമാക്കിയ സൗമ്യത എന്ന ഹൃദ്യമായ ഗുണം അവരിലേക്ക്‌ അടുത്തു ചെല്ലാൻ നമ്മെ സഹായിക്കുന്നു. (യാക്കോബ്‌ 4:8) തീർച്ചയായും, സൗമ്യത ഒരിക്കലും ബലഹീനതയെ സൂചിപ്പിക്കുന്നില്ല. സർവശക്തനാം ദൈവമായ യഹോവ ചലനാത്മക ഊർജവും ശക്തിയും വൻതോതിൽ പ്രകടമാക്കുന്നുണ്ട്‌. അനീതിയ്‌ക്കെതിരെ അവന്റെ കോപം ജ്വലിക്കുന്നു. (യെശയ്യാവു 30:27; 40:​26, NW) യേശു ആണെങ്കിൽ, പിശാചായ സാത്താനിൽനിന്നുള്ള ആക്രമണം നേരിട്ടപ്പോൾപ്പോലും അനുരഞ്‌ജനപ്പെടാതിരിക്കാനുള്ള ദൃഢതീരുമാനം പ്രകടമാക്കി. തന്റെ കാലത്തെ മതനേതാക്കന്മാരുടെ നിയമവിരുദ്ധമായ വ്യാപാര ഇടപാടുകൾ വെച്ചുപൊറുപ്പിക്കാഞ്ഞവനാണ്‌ അവൻ. (മത്തായി 4:1-11; 21:12, 13; യോഹന്നാൻ 2:13-17) എന്നാൽ, തന്റെ ശിഷ്യന്മാരുടെ കുറവുകൾ കൈകാര്യം ചെയ്‌തപ്പോൾ അവൻ സൗമ്യത നിലനിറുത്തുകയും ക്ഷമാപൂർവം അവരുടെ ബലഹീനതകൾ സഹിക്കുകയും ചെയ്‌തു. (മത്തായി 20:20-28) ഒരു ബൈബിൾ പണ്ഡിതൻ സൗമ്യതയെ ഉചിതമായി ഇപ്രകാരം വർണിച്ചു: ‘സൗമ്യതയ്‌ക്കു പിന്നിൽ ഉള്ളത്‌ ഉരുക്കിന്റെ ശക്തിയാണ്‌.’ നമുക്ക്‌ സൗമ്യത എന്ന ഈ ക്രിസ്‌തുസമാന ഗുണം പ്രദർശിപ്പിക്കാം.

തന്റെ കാലത്തെ ഏറ്റവും സൗമ്യൻ

11, 12. മോശെ വളർന്നുവന്ന വിധം പരിഗണിക്കുമ്പോൾ അവന്റെ സൗമ്യതയെ ശ്രദ്ധേയമാക്കിയത്‌ എന്ത്‌?

11 നാം പരിചിന്തിക്കാൻ പോകുന്ന മൂന്നാമത്തെ ദൃഷ്ടാന്തം മോശെയുടേതാണ്‌. ‘ഭൂമുഖത്ത്‌ ഉണ്ടായിരുന്ന എല്ലാ മനുഷ്യരിലും വച്ച്‌ ഏററവും സൗമ്യൻ’ എന്നു ബൈബിൾ അവനെ വർണിച്ചിരിക്കുന്നു. (സംഖ്യാപുസ്‌തകം 12:​3, ഓശാന ബൈ.) ഈ വർണന രേഖപ്പെടുത്തപ്പെട്ടത്‌ ദിവ്യനിശ്വസ്‌തതയിൽ ആയിരുന്നു. മോശെയുടെ ശ്രദ്ധേയമായ സൗമ്യത യഹോവയുടെ മാർഗനിർദേശത്തോട്‌ സ്വീകാര്യക്ഷമത ഉള്ളവനായിരിക്കാൻ അവനെ സഹായിച്ചു.

12 മോശെയുടെ ബാല്യകാലം അസാധാരണമായ ഒന്നായിരുന്നു. വഞ്ചനയും ശിശുപാതകവും നടന്നിരുന്ന ഒരു സമയത്ത്‌ വിശ്വസ്‌ത എബ്രായ മാതാപിതാക്കളുടെ ഈ പുത്രൻ ജീവനോടെ സംരക്ഷിക്കപ്പെട്ടുവെന്ന്‌ യഹോവ ഉറപ്പുവരുത്തി. മോശെ തന്റെ പ്രാരംഭ വർഷങ്ങളിൽ അവന്റെ അമ്മയുടെ പരിപാലനയിലായിരുന്നു. അവൾ സത്യദൈവമായ യഹോവയെ കുറിച്ച്‌ അവനെ ശ്രദ്ധാപൂർവം പഠിപ്പിച്ചു. പിന്നീട്‌, സ്വന്ത ഭവനത്തിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു ചുറ്റുപാടിലേക്ക്‌ അവൻ പറിച്ചു നടപ്പെട്ടു. ആദിമകാല ക്രിസ്‌തീയ രക്തസാക്ഷി ആയ സ്‌തെഫാനൊസ്‌ ഇപ്രകാരം വിവരിച്ചു: “മോശെ മിസ്രയീമ്യരുടെ സകല ജഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു.” (പ്രവൃത്തികൾ 7:22) ഫറവോന്റെ ഊഴിയ വിചാരകന്മാർ തന്റെ സഹോദരന്മാരോട്‌ കാണിക്കുന്ന അനീതികൾ കണ്ടപ്പോൾ മോശെ തന്റെ വിശ്വാസം പ്രകടമാക്കി. ഒരു എബ്രായനെ അടിക്കുന്നതായി കണ്ട ഒരു ഈജിപ്‌തുകാരനെ കൊന്നതു നിമിത്തം മോശെയ്‌ക്ക്‌ ഈജിപ്‌തിൽനിന്ന്‌ മിദ്യാനിലേക്ക്‌ ഓടിപ്പോകേണ്ടിവന്നു.​—⁠പുറപ്പാടു 1:15, 16; 2:1-15; എബ്രായർ 11:24, 25.

13. മിദ്യാനിലെ 40 വർഷക്കാലത്തെ ജീവിതത്തിന്‌ മോശെയുടെമേൽ എന്തു ഫലമാണ്‌ ഉണ്ടായിരുന്നത്‌?

13 നാൽപ്പതാം വയസ്സിൽ മോശെയ്‌ക്ക്‌ ഒരു മരുഭൂമിയിൽ സ്വന്തനിലയിൽ കഴിയേണ്ടിവന്നു. മിദ്യാനിൽവെച്ച്‌ അവൻ റെഗൂവേലിന്റെ ഏഴു പുത്രിമാരെ കണ്ടുമുട്ടി. അവരുടെ പിതാവിന്റെ വലിയ ആട്ടിൻപറ്റത്തിന്‌ കുടിക്കാനുള്ള വെള്ളം കോരാൻ അവൻ അവരെ സഹായിച്ചു. വീട്ടിൽ തിരിച്ചെത്തിയ ആ യുവതികൾ, പ്രശ്‌നക്കാരായ ഇടയന്മാരിൽനിന്ന്‌ “ഒരു മിസ്രയീമ്യൻ” തങ്ങളെ രക്ഷിച്ചതായി റെഗൂവേലിനോട്‌ വളരെ സന്തോഷത്തോടെ വിശദീകരിച്ചു. റെഗൂവേലിന്റെ ക്ഷണം സ്വീകരിച്ച്‌ മോശെ ആ കുടുംബത്തോടൊപ്പം പാർത്തു. അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകൾ അവനെ നീരസപ്പെടുത്തുകയോ പുതിയ ചുറ്റുപാടുമായി തന്റെ ജീവിതരീതിയെ പൊരുത്തപ്പെടുത്താൻ പഠിക്കുന്നതിൽ നിന്ന്‌ അവനെ തടയുകയോ ചെയ്‌തില്ല. യഹോവയുടെ ഇഷ്ടം ചെയ്യാനുള്ള ആഗ്രഹത്തിൽനിന്ന്‌ അവൻ ഒരിക്കലും വ്യതിചലിച്ചില്ല. റെഗൂവേലിന്റെ ആടുകളെ പരിപാലിക്കുകയും സിപ്പോറയെ വിവാഹം കഴിക്കുകയും സ്വന്ത പുത്രന്മാരെ വളർത്തുകയും ചെയ്‌ത ദീർഘമായ 40 വർഷക്കാലത്തുടനീളം, മോശെ തന്റെ മുഖമുദ്രയായിത്തീർന്ന ഗുണം വികസിപ്പിക്കുകയും മെച്ചമായ വിധത്തിൽ അതു പ്രകടമാക്കാൻ പഠിക്കുകയും ചെയ്‌തു. അതേ, പ്രതികൂല സാഹചര്യങ്ങളിൽ സഹിച്ചുനിന്നതിലൂടെ മോശെ സൗമ്യത പഠിച്ചു.​—⁠പുറപ്പാടു 2:16-22; പ്രവൃത്തികൾ 7:29, 30.

14. ഇസ്രായേലിന്‌ നായകത്വം വഹിച്ച സമയത്ത്‌ മോശെയുടെ സൗമ്യത പ്രകടമായ ഒരു സംഭവം വിവരിക്കുക.

14 യഹോവ മോശെയെ ഇസ്രായേൽ ജനതയ്‌ക്ക്‌ നേതാവാക്കിയ ശേഷവും അവൻ സൗമ്യത പ്രകടമാക്കി. മോശെയുടെ സഹായികളായി സേവിക്കേണ്ടിയിരുന്ന പ്രായമേറിയ 70 പുരുഷന്മാരുടെമേൽ യഹോവ തന്റെ ആത്മാവിനെ പകർന്ന സമയത്ത്‌ അവിടെ സന്നിഹിതരല്ലായിരുന്ന എൽദാദ്‌, മേദാദ്‌ എന്നീ രണ്ടു പുരുഷന്മാർ പാളയത്തിൽ പ്രവചിക്കുന്നുവെന്ന്‌ ഒരു യുവാവു വന്ന്‌ മോശെയോട്‌ പറഞ്ഞു. അപ്പോൾ യോശുവ പിൻവരുന്നവിധം പ്രഖ്യാപിച്ചു: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ.” മോശെ സൗമ്യതയോടെ ഇങ്ങനെ പ്രതിവചിച്ചു: “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്‌തെങ്കിൽ കൊള്ളായിരുന്നു.” (സംഖ്യാപുസ്‌തകം 11:26-29) സംഘർഷാത്മകമായ ആ സാഹചര്യത്തെ മയപ്പെടുത്താൻ സൗമ്യത എന്ന ഗുണം ഉപകരിച്ചു.

15. മോശെ അപൂർണനായിരുന്നെങ്കിലും, അവന്റെ മാതൃക അനുകരണാർഹമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ഒരു സന്ദർഭത്തിൽ മോശെയ്‌ക്ക്‌ തന്റെ സൗമ്യത നഷ്ടമായെന്നു തോന്നുന്നു. കാദേശിനടുത്തുള്ള മെരീബയിൽവെച്ച്‌, അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനായ യഹോവയ്‌ക്ക്‌ അവൻ മഹത്വം നൽകാതിരുന്നു. (സംഖ്യാപുസ്‌തകം 20:1, 9-13) മോശെ അപൂർണനായിരുന്നെങ്കിലും അചഞ്ചല വിശ്വാസം ജീവിതത്തിൽ ഉടനീളം അവനെ പുലർത്തി. അവന്റെ ശ്രദ്ധേയമായ സൗമ്യത ഇക്കാലത്തും നമ്മെ ആകർഷിക്കുന്നു.​—⁠എബ്രായർ 11:23-28.

നിഷ്‌ഠുരതയും സൗമ്യതയും

16, 17. നാബാലിനെയും അബീഗയിലിനെയും കുറിച്ചുള്ള വിവരണത്തിൽ നമുക്കുള്ള ഏതു മുന്നറിയിപ്പ്‌ അടങ്ങിയിരിക്കുന്നു?

16 ദൈവത്തിന്റെ പ്രവാചകനായ ശമൂവേൽ മരിച്ചശേഷം ദാവീദിന്റെ കാലത്തു നടന്ന ഒരു സംഭവത്തിൽനിന്നുള്ള ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തം നമുക്കു പരിചിന്തിക്കാം. നാബാലും അദ്ദേഹത്തിന്റെ ഭാര്യ അബീഗയിലും ഉൾപ്പെട്ടതാണ്‌ അത്‌. ഇവർ തമ്മിൽ എത്ര വലിയ അന്തരമാണ്‌ ഉണ്ടായിരുന്നത്‌! അബീഗയിൽ “നല്ല വിവേകമുള്ളവളും” അവളുടെ ഭർത്താവ്‌ “നിഷ്‌ഠുരനും ദുഷ്‌കർമ്മിയും ആയിരുന്നു.” നാബാലിന്റെ വലിയ ആട്ടിൻകൂട്ടത്തെ കള്ളന്മാരിൽനിന്നു സംരക്ഷിച്ച ദാവീദിന്റെ ആളുകൾ നാബാലിനോട്‌ ആഹാരം ചോദിച്ചപ്പോൾ അവൻ പരുഷമായി അവരുടെ അപേക്ഷ തള്ളിക്കളഞ്ഞു. ധാർമികരോഷംപൂണ്ട ദാവീദും അവന്റെ ആളുകളും നാബാലുമായി ഏറ്റുമുട്ടാനായി വാൾ അരയ്‌ക്കുകെട്ടി പുറപ്പെട്ടു.​—⁠1 ശമൂവേൽ 25:2-13.

17 വിവരമറിഞ്ഞ അബീഗയിൽ, ഉടനെതന്നെ അപ്പവും വീഞ്ഞും മാംസവും ഉണക്കമുന്തിരി അടയും അത്തിയടയും എടുത്തുകൊണ്ട്‌ ദാവീദിനെ എതിരേൽക്കാനായി യാത്രതിരിച്ചു. അവനെ കണ്ടപ്പോൾ അവൾ ഇങ്ങനെ യാചിച്ചു: “യജമാനനേ, കുററം എന്റെമേൽ ഇരിക്കട്ടെ; അടിയൻ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്റെ വാക്കുകളെ കേൾക്കേണമേ.” സൗമ്യതയോടെയുള്ള അബീഗയിലിന്റെ അഭ്യർഥന ദാവീദിന്റെ ഹൃദയത്തെ മയപ്പെടുത്തി. അവളുടെ വിശദീകരണം കേട്ടശേഷം ദാവീദ്‌ പ്രഖ്യാപിച്ചു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.” (1 ശമൂവേൽ 25:18, 24, 32, 33) നാബാലിന്റെ നിഷ്‌ഠുരത ഒടുവിൽ അവനെ മരണത്തിൽ കൊണ്ടെത്തിച്ചു. അബീഗയിലിന്റെ നല്ല ഗുണങ്ങൾ നിമിത്തം ദാവീദിന്റെ ഭാര്യ ആയിത്തീരുകയെന്ന സന്തോഷകരമായ പദവി അവൾക്ക്‌ ലഭിച്ചു. ഇന്ന്‌ യഹോവയെ സേവിക്കുന്ന സകലർക്കും അവളുടെ സൗമ്യത ഒരു മാതൃകയാണ്‌.​—⁠1 ശമൂവേൽ 25:36-42.

സൗമ്യത പിന്തുടരുക

18, 19. (എ) നാം സൗമ്യത ധരിക്കുമ്പോൾ പ്രകടമായിത്തീരുന്ന മാറ്റങ്ങൾ ഏവ? (ബി) ഫലകരമായ ആത്മപരിശോധന നടത്താൻ നമ്മെ എന്തു സഹായിക്കും?

18 അതുകൊണ്ട്‌ സൗമ്യത എന്ന ഗുണം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌. കേവലം മൃദുവായ പെരുമാറ്റം ഉണ്ടായിരിക്കുന്നതിലധികം അതിൽ ഉൾപ്പെട്ടിരിക്കുന്നു; മറ്റുള്ളവർക്ക്‌ നവോന്മേഷം പകരുന്ന ആകർഷകമായ ഒരു വൈകാരികഭാവമാണ്‌ അത്‌. കഴിഞ്ഞ കാലങ്ങളിൽ, പരുഷമായി സംസാരിക്കുകയും ദയാരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ശീലം നമുക്ക്‌ ഉണ്ടായിരുന്നിരിക്കാം. എന്നാൽ, ബൈബിൾ സത്യം പഠിച്ചപ്പോൾ, നമുക്കു മാറ്റംവരികയും നമ്മുടെ സംസാരവും പ്രവൃത്തിയും ഏറെ ഹൃദ്യമായിത്തീരുകയും ചെയ്‌തു. സഹക്രിസ്‌ത്യാനികളെ പിൻവരുന്ന പ്രകാരം ഉദ്‌ബോധിപ്പിച്ചപ്പോൾ പൗലൊസ്‌ ഈ മാറ്റത്തെ കുറിച്ച്‌ സംസാരിക്കുകയുണ്ടായി: ‘മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുക.’ (കൊലൊസ്സ്യർ 3:12) ബൈബിൾ ഈ പരിവർത്തനത്തെ ഉപദ്രവകാരികളായ വന്യജന്തുക്കളിൽനിന്ന്‌​—⁠ചെന്നായ്‌, പുള്ളിപ്പുലി, സിംഹം, കരടി, മൂർഖൻ എന്നിവ​—⁠ശാന്തരായ വളർത്തുമൃഗങ്ങളിലേക്കുള്ള​—⁠ചെമ്മരിയാട്ടിൻകുട്ടി, കോലാട്ടിൻകുട്ടി, പശുക്കിടാവ്‌, പശു എന്നിവ​—⁠മാറ്റത്തോട്‌ ഉപമിച്ചിരിക്കുന്നു. (യെശയ്യാവു 11:6-9; 65:25) നിരീക്ഷകർ അത്ഭുതംകൂറത്തക്കവിധം ശ്രദ്ധേയമാണ്‌ അത്തരം വ്യക്തിത്വമാറ്റങ്ങൾ. എന്നിരുന്നാലും, ഈ പരിവർത്തനത്തിന്‌ നിദാനം ദൈവാത്മാവിന്റെ പ്രവർത്തനമാണെന്നു നാം മനസ്സിലാക്കുന്നു. എന്തെന്നാൽ, ആത്മാവിന്റെ അതിശ്രേഷ്‌ഠ ഫലത്തിൽ സൗമ്യതയെയും പട്ടികപ്പെടുത്തിയിരിക്കുന്നു.

19 ഒരിക്കൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നാം യഹോവയ്‌ക്കു നമ്മെത്തന്നെ സമർപ്പിച്ചുകഴിഞ്ഞാൽ സൗമ്യതയുള്ളവർ ആയിരിക്കാൻ നാം കൂടുതലായ ശ്രമമൊന്നും ചെയ്യേണ്ടതില്ലെന്നാണോ അതിന്റെ അർഥം? ഒരിക്കലുമല്ല. ഉദാഹരണത്തിന്‌, പുതിയ വസ്‌ത്രം വൃത്തിയും വെടിപ്പുമുള്ളതായി സൂക്ഷിക്കാൻ നമ്മുടെ ഭാഗത്ത്‌ നിരന്തര ശ്രദ്ധ ആവശ്യമാണ്‌. ദൈവവചനത്തിലേക്ക്‌ ചുഴിഞ്ഞുനോക്കി അതിൽ അടങ്ങിയിരിക്കുന്ന ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കുന്നത്‌ നമ്മെക്കുറിച്ചുതന്നെ നവീനവും വസ്‌തുനിഷ്‌ഠവുമായ ഒരു വീക്ഷണം കൈക്കൊള്ളാൻ നമ്മെ സഹായിക്കുന്നു. ദൈവത്തിന്റെ നിശ്വസ്‌ത വചനമാകുന്ന കണ്ണാടി നിങ്ങളെ കുറിച്ച്‌ എന്താണ്‌ വെളിപ്പെടുത്തുന്നത്‌?​—⁠യാക്കോബ്‌ 1:23-25.

20. സൗമ്യത കാണിക്കുന്നതിൽ നമുക്ക്‌ എങ്ങനെ വിജയിക്കാം?

20 ആളുകളുടെ പ്രകൃതം സ്വതവേ വ്യത്യാസപ്പെട്ടിരിക്കുന്നു. ചില ദൈവദാസന്മാർ മറ്റുചിലരെ അപേക്ഷിച്ച്‌ സൗമ്യത പ്രകടമാക്കുക എളുപ്പമാണെന്നു കണ്ടെത്തുന്നു. എന്നിരുന്നാലും, ക്രിസ്‌ത്യാനികളായ എല്ലാവരും സൗമ്യത ഉൾപ്പെടെയുള്ള ദൈവാത്മാവിന്റെ ഫലം നട്ടുവളർത്തേണ്ടതുണ്ട്‌. പൗലൊസ്‌ സ്‌നേഹപുരസ്സരം തിമൊഥെയൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നീതി, ഭക്തി, വിശ്വാസം, സ്‌നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊഥെയൊസ്‌ 6:11) “പിന്തുടരുക” എന്ന പദം ശ്രമം ആവശ്യമാണെന്നു സൂചിപ്പിക്കുന്നു. ഒരു ബൈബിൾ പരിഭാഷ ഈ ഉദ്‌ബോധനത്തെ “ഉന്നംവയ്‌ക്കുക” എന്നു വിവർത്തനം ചെയ്യുന്നു. (പി.ഒ.സി. ബൈബിൾ) ദൈവവചനത്തിലെ ഉത്തമ ദൃഷ്ടാന്തങ്ങളെ കുറിച്ചു ധ്യാനിക്കാൻ നിങ്ങൾ ശ്രമിക്കുന്നെങ്കിൽ അവ നിങ്ങളിൽ ഉൾനട്ടാലെന്നപോലെ നിങ്ങളുടെ ഭാഗമായിത്തീരും. അവ നിങ്ങളെ കരുപ്പിടിപ്പിക്കുകയും വഴിനടത്തുകയും ചെയ്യും.​—⁠യാക്കോബ്‌ 1:21.

21. (എ) നാം സൗമ്യത പിന്തുടരേണ്ടത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത ലേഖനം എന്തു ചർച്ച ചെയ്യും?

21 മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റം നാം ഏതളവോളം സൗമ്യത ഉള്ളവരാണെന്നു പ്രകടമാക്കുന്നു. ശിഷ്യനായ യാക്കോബ്‌ ചോദിച്ചു: “നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ? അവൻ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പിൽ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.” (യാക്കോബ്‌ 3:13) ഭവനത്തിലും ക്രിസ്‌തീയ ശുശ്രൂഷയിലും സഭയിലും നമുക്ക്‌ ഈ ക്രിസ്‌തീയ ഗുണം എങ്ങനെ പ്രകടമാക്കാനാകും? അടുത്ത ലേഖനം സഹായകമായ നിർദേശങ്ങൾ നൽകും.

പുനരവലോകനം

• പിൻവരുന്നവരുടെ മാതൃകയിൽനിന്ന്‌ സൗമ്യതയെ കുറിച്ച്‌ നിങ്ങൾ എന്തു പഠിച്ചു?

• യഹോവ

• യേശു

• മോശെ

• അബീഗയിൽ

• നാം സൗമ്യത പിന്തുടരേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16 -ാം പേജിലെ ചിത്രം]

യഹോവ ഹാബെലിന്റെ യാഗത്തിൽ പ്രസാദിച്ചത്‌ എന്തുകൊണ്ട്‌?

[17 -ാം പേജിലെ ചിത്രം]

സൗമ്യതയും താഴ്‌മയും വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ യേശു പ്രകടമാക്കി

[18 -ാം പേജിലെ ചിത്രം]

മോശെ സൗമ്യതയുടെ കാര്യത്തിൽ ഒരു നല്ല മാതൃക വെച്ചു