വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അലംഭാവത്തിന്റെ രഹസ്യം പഠിച്ചെടുക്കൽ

അലംഭാവത്തിന്റെ രഹസ്യം പഠിച്ചെടുക്കൽ

അലംഭാവത്തിന്റെ രഹസ്യം പഠിച്ചെടുക്കൽ

ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾക്കുള്ള പ്രോത്സാഹനനിർഭരമായ ഒരു കത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ടു. താഴ്‌ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്‌തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.”​—⁠ഫിലിപ്പിയർ 4:11, 12.

പൗലൊസിന്റെ അലംഭാവത്തിന്റെ [മതിയെന്നുള്ള ഭാവം, സംതൃപ്‌തി] രഹസ്യം എന്തായിരുന്നു? നമ്മുടെ കാലത്തെ ഉയർന്ന ജീവിതച്ചെലവും സാമ്പത്തിക അസ്ഥിരതയും കണക്കിലെടുക്കുമ്പോൾ, സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവസേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ തുടരുക എന്ന ലക്ഷ്യത്തിൽ അലംഭാവം ഉള്ളവരായിരിക്കാൻ എങ്ങനെ സാധിക്കും എന്ന്‌ പഠിക്കുന്നത്‌ തീർച്ചയായും പ്രയോജനകരമായിരിക്കും.

വിജയപ്രദമായിരുന്ന തന്റെ മുൻകാല ജീവിതഗതിയെ കുറിച്ച്‌ ആ ലേഖനത്തിൽ ആദ്യം പൗലൊസ്‌ വിശദീകരിച്ചു. അവൻ പറഞ്ഞു: “പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മററാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം; എട്ടാം നാളിൽ പരിച്‌ഛേദന ഏററവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ; ശുഷ്‌കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.” (ഫിലിപ്പിയർ 3:4-6) കൂടാതെ, ശുഷ്‌കാന്തിയുള്ള ഒരു യഹൂദൻ എന്ന നിലയിൽ യെരൂശലേമിലെ പ്രധാന പുരോഹിതന്മാരിൽനിന്ന്‌ അവനൊരു നിയോഗവും അതു നിർവഹിക്കുന്നതിനുള്ള പിന്തുണയും ഉണ്ടായിരുന്നു. ഇവയെല്ലാം യഹൂദ വ്യവസ്ഥിതിയിലെ രാഷ്ടീയ-മത-സാമ്പത്തിക രംഗത്ത്‌ അവന്‌ അധികാരവും പ്രശസ്‌തിയും വാഗ്‌ദാനം ചെയ്‌തു.​—⁠പ്രവൃത്തികൾ 26:10, 12.

എന്നിരുന്നാലും പൗലൊസ്‌ തീക്ഷ്‌ണതയുള്ള ഒരു ക്രിസ്‌തീയ ശുശ്രൂഷകൻ ആയപ്പോൾ കാര്യങ്ങൾക്കു പാടേ മാറ്റംവന്നു. അന്നത്തെ യഹൂദന്മാരുടെ ദൃഷ്ടിയിൽ വിജയപ്രദമായിരുന്ന തന്റെ ജീവിതഗതിയും സമൂഹം അതിപ്രധാനമായി കരുതിയിരുന്ന സകല സംഗതികളും സുവിശേഷത്തിനായി അവൻ മനസ്സോടെ വിട്ടുകളഞ്ഞു. (ഫിലിപ്പിയർ 3:7, 8) സ്വന്തം ചെലവുകൾ വഹിക്കാൻ പൗലൊസിന്‌ ഇപ്പോൾ എങ്ങനെ സാധിക്കുമായിരുന്നു? ഒരു ശുശ്രൂഷകൻ എന്ന നിലയിൽ അവന്‌ വേതനം ലഭിക്കുമായിരുന്നോ? വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള വക അവൻ എങ്ങനെ കണ്ടെത്തുമായിരുന്നു?

യാതൊരു തരത്തിലുള്ള വേതനവും വാങ്ങാതെയായിരുന്നു പൗലൊസ്‌ തന്റെ വേല നിർവഹിച്ചിരുന്നത്‌. തന്റെ ശുശ്രൂഷ സ്വീകരിച്ചിരുന്നവർക്ക്‌ ഒരു ഭാരമാകാതെയിരിക്കാൻ, കൊരിന്തിലായിരുന്നപ്പോൾ അവൻ അക്വിലായോടും പ്രിസ്‌കില്ലയോടുമൊപ്പം കൂടാരപ്പണി ചെയ്‌തു. വ്യക്തിപരമായ ചെലവുകൾ വഹിക്കാനായി അവൻ മറ്റു ജോലികളും ചെയ്യുമായിരുന്നു. (പ്രവൃത്തികൾ 18:1-3; 1 തെസ്സലൊനീക്യർ 2:9; 2 തെസ്സലൊനീക്യർ 3:8-10) പൗലൊസ്‌ മൂന്ന്‌ വലിയ മിഷനറിയാത്രകൾ നടത്തി. അതിനുപുറമേ പ്രോത്സാഹനം ആവശ്യമായിരുന്ന സഭകൾ സന്ദർശിക്കുന്നതിനായും പൗലൊസ്‌ യാത്രചെയ്‌തു. ദൈവസേവനത്തിൽ പൂർണമായി മുഴുകിയിരുന്നതിനാൽ അവൻ ഭൗതികമായി സമ്പന്നനായിരുന്നില്ല. സാധാരണഗതിയിൽ സഹോദരന്മാരാണ്‌ അവനെ സഹായിച്ചിരുന്നത്‌. എന്നിരുന്നാലും, പ്രതികൂല സാഹചര്യങ്ങൾ നിമിത്തം ചിലപ്പോഴൊക്കെ അവന്‌ ഇല്ലായ്‌മയും പട്ടിണിയും അനുഭവിക്കേണ്ടിവന്നു. (2 കൊരിന്ത്യർ 11:27; ഫിലിപ്പിയർ 4:15-18) അപ്പോൾ പോലും പൗലൊസ്‌ തന്റെ അവസ്ഥ സംബന്ധിച്ച്‌ പരാതിപ്പെടുകയോ മറ്റുള്ളവർക്കുള്ളത്‌ മോഹിക്കുകയോ ചെയ്‌തില്ല. സഹക്രിസ്‌ത്യാനികൾക്കായി അവൻ മനസ്സോടെ, സന്തോഷത്തോടെ കഠിനമായി അധ്വാനിച്ചു. യേശുവിന്റെ സുപ്രസിദ്ധമായ ഈ വാക്കുകൾ ഉദ്ധരിച്ചത്‌ വാസ്‌തവത്തിൽ പൗലൊസായിരുന്നു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.” നമുക്കെല്ലാം അനുകരിക്കാൻ കഴിയുന്ന എത്ര മുന്തിയ ഒരു മാതൃക!​—⁠പ്രവൃത്തികൾ 20:33-35, NW.

അലംഭാവത്തിന്റെ അർഥം

സന്തോഷവും സംതൃപ്‌തിയും ഉള്ളവനായിരിക്കാൻ പൗലൊസിനെ സഹായിച്ച ഒരു പ്രധാന ഘടകം അലംഭാവമായിരുന്നു. എന്നാൽ എന്താണ്‌ അലംഭാവത്തിന്റെ അർഥം? ലളിതമായി പറഞ്ഞാൽ, അടിസ്ഥാന സംഗതികൾകൊണ്ട്‌ തൃപ്‌തനായിരിക്കുക എന്നാണ്‌ അതിന്റെ അർഥം. ഇതിനെ കുറിച്ച്‌, ശുശ്രൂഷയിൽ തന്റെ പങ്കാളിയായിരുന്ന തിമൊഥെയൊസിനോട്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും. ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാൻ കഴിയുന്നതുമല്ല. ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്നു നാം വിചാരിക്ക.”​—⁠1 തിമൊഥെയൊസ്‌ 6:6-8.

അലംഭാവത്തെ പൗലൊസ്‌ ദൈവഭക്തിയുമായി ബന്ധപ്പെടുത്തി എന്നതു ശ്രദ്ധിക്കുക. യഥാർഥ സന്തുഷ്ടി ഭൗതിക സ്വത്തുക്കളിൽനിന്നോ സമ്പത്തിൽനിന്നോ അല്ല, പിന്നെയോ ദൈവഭക്തിയിൽനിന്ന്‌, അഥവാ ദൈവസേവനത്തെ ഒന്നാമതു വെക്കുന്നതിൽനിന്നാണ്‌ ഉളവാകുന്നത്‌ എന്ന്‌ അവൻ തിരിച്ചറിഞ്ഞു. “ഉണ്മാനും ഉടുപ്പാനും” ഉണ്ടായിരിക്കുന്നത്‌ ദൈവിക ഭക്തി പിന്തുടരുന്നതിൽ അവനെ സഹായിക്കുന്ന ഉപാധികൾ മാത്രമായിരുന്നു. അതുകൊണ്ട്‌ പൗലൊസിനെ സംബന്ധിച്ചിടത്തോളം അലംഭാവത്തിന്റെ രഹസ്യം ഇതായിരുന്നു: സാഹചര്യം എന്തുതന്നെ ആയിരുന്നാലും യഹോവയിൽ ആശ്രയിക്കുക.

ഈ രഹസ്യത്തെ കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടോ അതിനെ അവഗണിക്കുന്നതുകൊണ്ടോ അനേകർ ഇന്ന്‌ ഉത്‌കണ്‌ഠാകുലരും അസന്തുഷ്ടരുമാണ്‌. അലംഭാവം നട്ടുവളർത്തുന്നതിനു പകരം അവർ പണത്തിലും പണംകൊടുത്തു വാങ്ങാൻ കഴിയുന്ന സംഗതികളിലും ആശ്രയം വെക്കുന്നു. ഏറ്റവും പുതിയ, വിലപിടിപ്പുള്ള ഉത്‌പന്നങ്ങളും ഗൃഹോപകരണങ്ങളും ഇല്ലെങ്കിൽ സന്തുഷ്ടരായിരിക്കാനേ കഴിയില്ല എന്നൊരു ധാരണ പരസ്യ വ്യവസായവും മാധ്യമങ്ങളും ആളുകളിൽ കുത്തിവെക്കുന്നു. തത്‌ഫലമായി, നിരവധി ആളുകൾ പണവും ഭൗതിക വസ്‌തുക്കളും വാരിക്കൂട്ടുന്നതിനായി പരക്കം പായുകയും അപകടങ്ങളിൽ ചെന്നുചാടുകയും ചെയ്യുന്നു. സന്തുഷ്ടിയും സംതൃപ്‌തിയും കണ്ടെത്തുന്നതിനുപകരം അവർ “പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.”—1 തിമൊഥെയൊസ്‌ 6:9, 10.

അവർ രഹസ്യം പഠിച്ചിരിക്കുന്നു

ഇക്കാലത്ത്‌, ദൈവിക ഭക്തിയോടും അലംഭാവത്തോടുംകൂടെ ജീവിച്ച്‌ സന്തുഷ്ടിയും സംതൃപ്‌തിയും കണ്ടെത്തുക വാസ്‌തവത്തിൽ സാധ്യമാണോ? ഉവ്വ്‌, സാധ്യമാണ്‌. അങ്ങനെ ജീവിക്കുന്ന ദശലക്ഷങ്ങൾതന്നെ ഇന്നുണ്ട്‌. ഉള്ളതുകൊണ്ട്‌ സന്തോഷമായി കഴിയേണ്ടത്‌ എങ്ങനെയെന്ന്‌ അവർ പഠിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികൾ എന്നാണ്‌ അവർ അറിയപ്പെടുന്നത്‌. ദൈവത്തിനു തങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്ന അവർ അവന്റെ ഇഷ്ടം ചെയ്യുകയും എല്ലായിടത്തുമുള്ള ആളുകളെ ദൈവോദ്ദേശ്യം സംബന്ധിച്ച്‌ പഠിപ്പിക്കുകയും ചെയ്യുന്നു.

ദൃഷ്ടാന്തത്തിന്‌, ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാൻ പരിശീലനം നേടി തങ്ങൾക്കു പരിചയമില്ലാത്ത നാടുകളിലേക്കു പോകാൻ മനസ്സൊരുക്കം പ്രകടിപ്പിച്ചിരിക്കുന്ന സ്വമേധയാ സേവകരെ കുറിച്ചു ചിന്തിക്കുക. (മത്തായി 24:14) മിക്കപ്പോഴും, സ്വന്തം നാട്ടിൽ തങ്ങൾ പരിചയിച്ചിരുന്ന തരത്തിലുള്ള ഭൗതിക സൗകര്യങ്ങൾ, ചെല്ലുന്ന രാജ്യത്ത്‌ ഉണ്ടായിരിക്കുകയില്ല. ഒരു ഉദാഹരണം പറഞ്ഞാൽ, ഒരു ഏഷ്യൻ രാജ്യത്ത്‌ 1947-ന്റെ തുടക്കത്തിൽ മിഷനറിമാർ എത്തിച്ചേരുമ്പോൾ യുദ്ധം വരുത്തിയ മുറിവുകൾ അവിടെ ഉണങ്ങിയിരുന്നില്ല, ചുരുക്കം ചില വീടുകളിൽ മാത്രമാണ്‌ വൈദ്യുതി എത്തിച്ചേർന്നിരുന്നത്‌. പല ദേശങ്ങളിലും, തുണി നനയ്‌ക്കുന്നതിന്‌ വൈദ്യുത അലക്കു യന്ത്രങ്ങളുണ്ടായിരുന്നില്ല. പകരം, ആളുകൾ ആറ്റരികത്ത്‌ അലക്കുകല്ലിലോ പാറയിലോ ഓരോ വസ്‌ത്രങ്ങളായി അലക്കിയെടുക്കുന്നതാണ്‌ മിഷനറിമാർ കണ്ടത്‌. എന്നാൽ ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനാണ്‌ തങ്ങൾ ആ ദേശത്ത്‌ എത്തിച്ചേർന്നിരിക്കുന്നത്‌ എന്നകാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട്‌ അവർ പ്രാദേശിക രീതികളുമായി ഇണങ്ങിച്ചേർന്ന്‌ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെട്ടു.

മിഷനറിമാരല്ലാത്ത മറ്റ്‌ അനേകംപേർ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുകയോ സുവാർത്ത എത്തിച്ചേർന്നിട്ടില്ലാത്ത പ്രദേശങ്ങളിലേക്കു മാറിത്താമസിക്കുകയോ ചെയ്‌തിട്ടുണ്ട്‌. മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളിൽ 50-ലധികം വർഷം മുഴുസമയ ശുശ്രൂഷ ചെയ്‌തിട്ടുള്ള വ്യക്തിയാണ്‌ ആഡൂൾഫോ. അദ്ദേഹം ഇങ്ങനെ പറയുന്നു: “അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ ഞാനും ഭാര്യയും പഠിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, ഞങ്ങൾ സന്ദർശിച്ച ഒരു സഭയുടെ അടുത്തെങ്ങും ഒരു നഗരമോ അങ്ങാടിയോ ഉണ്ടായിരുന്നില്ല. അൽപ്പം പന്നിനെയ്യ്‌ പുരട്ടി ചുട്ടെടുത്ത ടോർട്ടില്ലയും ഒരു കപ്പു ചായയും മാത്രമായിരുന്നു അവിടത്തെ സഹോദരങ്ങളുടെ ആഹാരം. എങ്കിലും അവർ സംതൃപ്‌തരായിരുന്നു. അവർക്കതേ ഉണ്ടായിരുന്നുള്ളൂ, ദിവസം മൂന്നു ടോർട്ടില്ലകൾ മാത്രം. അങ്ങനെ ഞങ്ങളും ആ സഹോദരങ്ങളെപ്പോലെ ജീവിക്കാൻ പഠിച്ചു. മുഴുസമയവും യഹോവയ്‌ക്കു ശുശ്രൂഷ ചെയ്‌ത ഈ 54 വർഷവും ഇതുപോലുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടായത്‌ ഞാൻ ആസ്വദിച്ചിരിക്കുന്നു.”

താനും കുടുംബവും ദുർഘടമായ സാഹചര്യങ്ങളോട്‌ എങ്ങനെയാണ്‌ പൊരുത്തപ്പെട്ടത്‌ എന്ന്‌ ഫ്‌ളോറെന്റീനോ ഓർമിക്കുന്നു. ചെറുപ്പകാലത്തേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “എന്റെ പിതാവ്‌ ധനാഢ്യനായ ഒരു വ്യാപാരിയായിരുന്നു. അദ്ദേഹത്തിന്‌ പല സ്ഥലങ്ങളിലും വീടും പുരയിടവും ഉണ്ടായിരുന്നു. ഞങ്ങളുടെ പലചരക്കുകടയിലെ കൗണ്ടർ ഇപ്പോഴും എന്റെ ഓർമയിലുണ്ട്‌. അരമീറ്റർ വീതിയും 20 സെന്റിമീറ്റർ പൊക്കവുമുള്ള നാല്‌ അറകളോടുകൂടിയ വലിച്ചുതുറക്കാവുന്ന ഒരു പണപ്പെട്ടി അവിടെ ഉണ്ടായിരുന്നു. ദിവസവും പിരിയുന്ന പണം ഞങ്ങൾ അതിൽ ഇടുമായിരുന്നു. വൈകുന്നേരം നാണയത്തുട്ടുകളും നോട്ടുകളും കൊണ്ട്‌ അതു നിറഞ്ഞു കവിഞ്ഞിരിക്കും.

അങ്ങനെയിരിക്കെ പെട്ടെന്ന്‌ ഞങ്ങളുടെ കച്ചവടം പൊളിഞ്ഞു. സമൃദ്ധിയുടെ സ്ഥാനത്ത്‌ മുഴുപ്പട്ടിണിയായി. വീടൊഴികെ സകലതും നഷ്ടപ്പെട്ടു. കൂനിന്മേൽ കുരു എന്നപോലെ, എന്റെ ഒരു ജ്യേഷ്‌ഠൻ അപകടത്തിൽപ്പെട്ട്‌ കാലു രണ്ടും തളർന്ന്‌ കിടപ്പിലുമായി. കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. കുറേനാൾ ഞാൻ പഴവും മാംസവും വിറ്റു. പിന്നെ പരുത്തി, മുന്തിരി, കാലിപ്പുല്ല്‌ എന്നിവയൊക്കെ കൊയ്യാൻ പോകുമായിരുന്നു. കൃഷിയിടങ്ങൾ നനയ്‌ക്കാനും കൂടിയിരുന്നു. ചിലർ എന്നെ ‘സർവകലാ വല്ലഭൻ’ എന്നാണ്‌ വിളിച്ചിരുന്നത്‌. അപ്പോഴും അമ്മ ഞങ്ങളെ ഇങ്ങനെ പറഞ്ഞ്‌ ആശ്വസിപ്പിക്കും, ‘നമ്മുടെ പക്കൽ സത്യമുണ്ടല്ലോ, വളരെ ചുരുക്കം പേർക്കല്ലേ ആ ആത്മീയ ധനമുള്ളൂ.’ അങ്ങനെ സമൃദ്ധിയിൽ ജീവിക്കാനും ദാരിദ്ര്യത്തിൽ ജീവിക്കാനും ഇല്ലായ്‌മയിൽ ജീവിക്കാനും എല്ലാം ഞാൻ പഠിച്ചു. കഴിഞ്ഞ 25 വർഷമായി മുഴുസമയം ഞാൻ യഹോവയെ സേവിക്കുന്നു. ഇന്നു പുറകോട്ടു തിരിഞ്ഞുനോക്കുമ്പോൾ, യഹോവയെ മുഴുസമയം സേവിക്കുക എന്ന ജീവിതത്തിലെ ഏറ്റവും മികച്ച മാർഗം തന്നെ തിരഞ്ഞെടുത്തതിന്റെ സംതൃപ്‌തി ഓരോ ദിവസവും ഞാൻ ആസ്വദിച്ചിരിക്കുന്നു.”

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്‌” (NW) എന്ന്‌ ബൈബിൾ വളരെ വ്യക്തമായി പറയുന്നു. അക്കാരണത്താൽ അത്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം.”​—⁠1 കൊരിന്ത്യർ 7:29-31.

അതുകൊണ്ട്‌, നിങ്ങളുടെ ജീവിതരീതിയെ അടുത്തു പരിശോധിക്കേണ്ട സമയമാണ്‌ ഇപ്പോൾ. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സാഹചര്യമല്ല നിങ്ങളുടേതെങ്കിൽ അതിൽ അമർഷം കൊള്ളാതിരിക്കാൻ സൂക്ഷിക്കുക; നീരസവും അസൂയയും വെച്ചുപുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. അതേസമയം, നിങ്ങൾക്ക്‌ എത്രതന്നെ ഭൗതിക സ്വത്തുക്കൾ ഉണ്ടായിരുന്നാലും അവ നിങ്ങളെ അടിമയാക്കാതിരിക്കാൻ അവ സംബന്ധിച്ച്‌ സമനിലയുള്ള ഒരു വീക്ഷണം വെച്ചുപുലർത്തുക. അപ്പൊസ്‌തലനായ പൗലൊസ്‌ ബുദ്ധിയുപദേശിക്കുന്നതുപോലെ നിങ്ങൾ പ്രത്യാശ വെക്കേണ്ടത്‌ “നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ” ആയിരിക്കണം. അങ്ങനെ ചെയ്യുന്നെങ്കിൽ അലംഭാവത്തിന്റെ രഹസ്യം നിങ്ങളും പഠിച്ചിരിക്കുന്നു എന്നു പറയാൻ കഴിയും.​—⁠1 തിമൊഥെയൊസ്‌ 6:17-19.

[9 -ാം പേജിലെ ചിത്രം]

മറ്റുള്ളവർക്ക്‌ ഒരു ഭാരമാകാതിരിക്കാൻ പൗലൊസ്‌ സ്വന്തകൈകൊണ്ടു വേല ചെയ്‌തു

[10 -ാം പേജിലെ ചിത്രങ്ങൾ]

“അലംഭാവത്തോടുകൂടിയ ദൈവഭക്തി” ആചരിക്കുന്ന ഒരു ജീവിതത്തിൽ ആയിരങ്ങൾ സന്തുഷ്ടി കണ്ടെത്തുന്നു