വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

“ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാററിന്നും സ്‌തോത്രം ചെയ്‌വിൻ.”​—⁠1 തെസ്സലൊനീക്യർ 5:17, 18.

1, 2. പ്രാർഥന എന്ന പദവിയെ താൻ വിലമതിക്കുന്നുവെന്ന്‌ ദാനീയേൽ പ്രകടമാക്കിയത്‌ എങ്ങനെ, ദൈവവുമായുള്ള അവന്റെ ബന്ധത്തിന്മേൽ അതിന്‌ എന്തു ഫലമാണ്‌ ഉണ്ടായിരുന്നത്‌?

ദിവസവും മൂന്നു തവണ ദൈവത്തോടു പ്രാർഥിക്കുന്ന ശീലം പ്രവാചകനായ ദാനീയേലിന്‌ ഉണ്ടായിരുന്നു. തന്റെ മാളികമുറിയിൽ, യെരൂശലേം നഗരത്തിന്‌ അഭിമുഖമായുള്ള അതിന്റെ കിളിവാതിലിനരികെ മുട്ടിന്മേൽനിന്നാണ്‌ അവൻ പ്രാർഥിച്ചിരുന്നത്‌. (1 രാജാക്കന്മാർ 8:46-49; ദാനീയേൽ 6:10) മേദ്യ രാജാവായ ദാര്യാവേശിനോടല്ലാതെ ആരോടും പ്രാർഥിക്കരുതെന്ന രാജകൽപ്പന ഉണ്ടായിരുന്നപ്പോൾപ്പോലും, ദാനീയേൽ അതിൽനിന്ന്‌ അണുവിട വ്യതിചലിച്ചില്ല. തന്റെ ജീവൻ അപകടത്തിലായാലും ഇല്ലെങ്കിലും, പ്രാർഥനാശീലമുണ്ടായിരുന്ന ഈ മനുഷ്യൻ യഹോവയോട്‌ ഇടതടവില്ലാതെ അപേക്ഷിച്ചു.

2 യഹോവ ദാനീയേലിനെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌? ദാനീയേലിന്റെ ഒരു പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകാനായി വന്ന ഗബ്രിയേൽ ദൂതൻ പ്രവാചകനെ ‘ഏറ്റവും പ്രിയനായവൻ’ എന്ന്‌ വിശേഷിപ്പിച്ചു. (ദാനീയേൽ 9:20-23) യെഹെസ്‌കേലിന്റെ പ്രവചനത്തിൽ യഹോവ ദാനീയേലിനെ നീതിമാൻ എന്നു പരാമർശിച്ചു. (യെഹെസ്‌കേൽ 14:14, 20) വ്യക്തമായും, തന്റെ ജീവിതകാലത്ത്‌ ദാനീയേൽ പ്രാർഥനയിലൂടെ ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുത്തു. ദാര്യാവേശ്‌ പോലും ആ വസ്‌തുത അംഗീകരിക്കുകയുണ്ടായി.—ദാനീയേൽ 6:16.

3. ഒരു മിഷനറിയുടെ അനുഭവം പ്രകടമാക്കുന്നതനുസരിച്ച്‌, ദൃഢവിശ്വസ്‌തത നിലനിറുത്താൻ പ്രാർഥനയ്‌ക്കു നമ്മെ സഹായിക്കാനാകുന്നത്‌ എങ്ങനെ?

3 നിരന്തരമായ പ്രാർഥന കഠിനമായ പരിശോധനകളെ നേരിടാൻ നമ്മെയും സഹായിക്കും. ഉദാഹരണത്തിന്‌, അഞ്ചു വർഷത്തെ ഏകാന്ത തടവിനു വിധിക്കപ്പെട്ട ചൈനയിലെ ഹാരൊൾഡ്‌ കിങ്‌ എന്ന മിഷനറിയുടെ കാര്യമെടുക്കുക. തന്റെ അനുഭവത്തെ കുറിച്ച്‌ കിങ്‌ സഹോദരൻ പറഞ്ഞു: “സഹമനുഷ്യരിൽനിന്ന്‌ ഞാൻ ഒറ്റപ്പെട്ടിരിക്കാം, എന്നാൽ ദൈവത്തിൽനിന്ന്‌ എന്നെ ഒറ്റപ്പെടുത്താൻ ആർക്കും കഴിഞ്ഞില്ല. . . . അതുകൊണ്ട്‌, ഞാൻ ബൈബിളിലെ ദാനീയേലിനെ മനസ്സിൽ പിടിച്ചുകൊണ്ട്‌, ദിവസം മൂന്നു തവണ മുട്ടുകുത്തി ഉറക്കെ പ്രാർഥിച്ചിരുന്നു. . . . എന്റെ ജയിലറയ്‌ക്കരിലൂടെ കടന്നുപോകുന്നവർക്കെല്ലാം അതു കാണാമായിരുന്നു. അത്തരം സന്ദർഭങ്ങളിൽ ദൈവാത്മാവ്‌ എന്റെ മനസ്സിനെ ഏറ്റവും പ്രയോജനപ്രദമായ കാര്യങ്ങളിലേക്കു നയിച്ചതായും എനിക്കു ശാന്തത പകർന്നുതന്നതായും എനിക്ക്‌ അനുഭവപ്പെട്ടു. പ്രാർഥന കൈവരുത്തിയ ആത്മീയ ശക്തിയും ആശ്വാസവും എത്ര വലുതായിരുന്നു!”

4. പ്രാർഥനയോടു ബന്ധപ്പെട്ട ഏതു ചോദ്യങ്ങൾ ഈ ലേഖനത്തിൽ പരിചിന്തിക്കപ്പെടും?

4 ബൈബിൾ ഇങ്ങനെ പറയുന്നു: “ഇടവിടാതെ പ്രാർത്ഥിപ്പിൻ; എല്ലാററിന്നും സ്‌തോത്രം ചെയ്‌വിൻ.” (1 തെസ്സലൊനീക്യർ 5:17, 18) ഈ ബുദ്ധിയുപദേശത്തിന്റെ വീക്ഷണത്തിൽ നമുക്ക്‌ പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കാം: നമ്മുടെ പ്രാർഥനകൾക്ക്‌ നാം ശ്രദ്ധ കൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌? യഹോവയെ നിരന്തരം സമീപിക്കാൻ നമുക്ക്‌ ഏതു കാരണങ്ങളാണ്‌ ഉള്ളത്‌? നമ്മുടെ ഭാഗത്തെ ചില കുറവുകൾ നിമിത്തം ദൈവത്തോടു പ്രാർഥിക്കാനുള്ള യോഗ്യതയില്ലെന്നു തോന്നുന്നെങ്കിൽ നാം എന്തു ചെയ്യണം?

പ്രാർഥനയിലൂടെ സൗഹൃദം വളർത്തിയെടുക്കുക

5. ഏത്‌ അതുല്യ സൗഹൃദം ആസ്വദിക്കാൻ പ്രാർഥന നമ്മെ സഹായിക്കുന്നു?

5 യഹോവ നിങ്ങളെ അവന്റെ സുഹൃത്തായി കരുതാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഗോത്രപിതാവായ അബ്രാഹാമിനെ കുറിച്ച്‌ അവൻ അങ്ങനെ പരാമർശിച്ചു. (യെശയ്യാവു 41:8; യാക്കോബ്‌ 2:23) നാം യഹോവയുമായി അത്തരത്തിലുള്ള ബന്ധം വളർത്തിയെടുക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. തന്നോട്‌ അടുത്തുവരാൻ അവൻ യഥാർഥത്തിൽ നമ്മെ ക്ഷണിക്കുന്നു. (യാക്കോബ്‌ 4:8) ഈ ക്ഷണം, പ്രാർഥന എന്ന അതുല്യ കരുതലിനെ കുറിച്ച്‌ ശ്രദ്ധാപൂർവം പരിചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? ഒരു ഉന്നത ഗവൺമെന്റ്‌ ഉദ്യോഗസ്ഥനോടു സംസാരിക്കാൻ അനുമതി കിട്ടുക എന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌, അദ്ദേഹത്തിന്റെ സുഹൃത്താകുന്ന കാര്യം പറയുകയും വേണ്ട! എന്നാൽ, നാം ആഗ്രഹിക്കുന്ന, നമുക്ക്‌ ആവശ്യമുള്ള ഏതു സമയത്തും തന്നെ പ്രാർഥനയിൽ സ്വതന്ത്രമായി സമീപിക്കാൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്‌ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (സങ്കീർത്തനം 37:5) ഇടവിടാതെയുള്ള പ്രാർഥന യഹോവയുമായി ഒരു അടുത്ത ബന്ധം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കുന്നു.

6. ‘ഉണർന്നിരുന്നു പ്രാർഥിക്കേണ്ടതിന്റെ’ ആവശ്യം സംബന്ധിച്ച്‌ യേശുവിന്റെ ദൃഷ്ടാന്തം നമ്മെ എന്താണു പഠിപ്പിക്കുന്നത്‌?

6 എന്നാൽ, പ്രാർഥനയെ അവഗണിക്കുക എന്നത്‌ എത്ര എളുപ്പമാണ്‌! ദൈവത്തോടു സംസാരിക്കാൻ ശ്രമിക്കാതിരിക്കുന്ന അളവോളം ദൈനംദിന ജീവിത സമ്മർദങ്ങൾ നമ്മുടെ ശ്രദ്ധ കവർന്നുകളഞ്ഞേക്കാം. ‘തുടർച്ചയായി പ്രാർഥിക്കാൻ’ യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു, അവൻതന്നെയും അങ്ങനെ ചെയ്‌തു. (മത്തായി 26:​41, NW) പ്രഭാതം മുതൽ പ്രദോഷം വരെ സദാ തിരക്കിലായിരുന്നെങ്കിലും തന്റെ സ്വർഗീയ പിതാവിനോടു സംസാരിക്കാൻ അവൻ സമയം നീക്കിവെച്ചു. പ്രാർഥിക്കാനായി, ചില അവസരങ്ങളിൽ “അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേററു.” (മർക്കൊസ്‌ 1:35) മറ്റുചില സന്ദർഭങ്ങളിൽ, യഹോവയോടു സംസാരിക്കാനായി അവൻ വൈകുന്നേരം ഒരു ഏകാന്ത സ്ഥലത്തേക്കു പോകുമായിരുന്നു. (മത്തായി 14:23) പ്രാർഥനയ്‌ക്കായി യേശു എല്ലായ്‌പോഴും സമയം കണ്ടെത്തിയിരുന്നു, നാമും അങ്ങനെ ചെയ്യേണ്ടതാണ്‌.​—⁠1 പത്രൊസ്‌ 2:21.

7. നമ്മുടെ സ്വർഗീയ പിതാവുമായി ദിവസവും സംസാരിക്കാൻ ഏതു സാഹചര്യങ്ങൾ നമ്മെ പ്രേരിപ്പിക്കണം?

7 സ്വകാര്യ പ്രാർഥന നടത്താനുള്ള ഉചിതമായ അനവധി സന്ദർഭങ്ങൾ ദിവസവും നമുക്കു ലഭിക്കുന്നുണ്ട്‌, പ്രശ്‌നങ്ങളെ നേരിടുകയോ പ്രലോഭനങ്ങളെ അഭിമുഖീകരിക്കുകയോ തീരുമാനങ്ങൾ എടുക്കുകയോ ചെയ്യുമ്പോഴൊക്കെ നമുക്കു സ്വകാര്യമായി പ്രാർഥിക്കാൻ കഴിയും. (എഫെസ്യർ 6:18) ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നാം ദൈവത്തിന്റെ മാർഗനിർദേശം ആരായുമ്പോൾ അവനുമായുള്ള നമ്മുടെ സൗഹൃദം നിശ്ചയമായും വളരും. രണ്ടു സുഹൃത്തുക്കൾ ഒരുമിച്ച്‌ പ്രശ്‌നങ്ങളെ നേരിടുന്നെങ്കിൽ അവർക്കിടയിലെ സുഹൃദ്‌ബന്ധം കൂടുതൽ ശക്തമാകില്ലേ? (സദൃശവാക്യങ്ങൾ 17:17) നാം യഹോവയിൽ ആശ്രയിക്കുകയും അവന്റെ സഹായം അനുഭവിച്ചറിയുകയും ചെയ്യുമ്പോൾ അതുതന്നെ സത്യമാണ്‌.​—⁠2 ദിനവൃത്താന്തം 14:11.

8. നെഹെമ്യാവ്‌, യേശു, ഹന്നാ എന്നിവരുടെ ദൃഷ്ടാന്തങ്ങളിൽനിന്ന്‌ വ്യക്തിപരമായ പ്രാർഥനകളുടെ ദൈർഘ്യം സംബന്ധിച്ച്‌ നാം എന്തു പഠിക്കുന്നു?

8 നമ്മുടെ പ്രാർഥനയുടെ ദൈർഘ്യം സംബന്ധിച്ചോ എത്ര കൂടെക്കൂടെ പ്രാർഥിക്കാം എന്നതു സംബന്ധിച്ചോ ദൈവം യാതൊരു പരിധിയും വെച്ചിട്ടില്ലാത്തതിൽ നമുക്ക്‌ എത്ര സന്തോഷമുള്ളവർ ആയിരിക്കാൻ കഴിയും! പേർഷ്യൻ രാജാവിനോട്‌ ഒരു കാര്യം ഉണർത്തിക്കുന്നതിനു മുമ്പായി നെഹെമ്യാവ്‌ പെട്ടെന്ന്‌ ഒരു മൗനപ്രാർഥന നടത്തുകയുണ്ടായി. (നെഹെമ്യാവു 2:4, 5) ലാസറിനെ ഉയിർപ്പിക്കാനുള്ള ശക്തിക്കായി യഹോവയോട്‌ അപേക്ഷിച്ചപ്പോൾ യേശുവും ഹ്രസ്വമായ ഒരു പ്രാർഥന നടത്തി. (യോഹന്നാൻ 11:41, 42) അതേസമയം, ഹന്നാ ദൈവമുമ്പാകെ തന്റെ ഹൃദയം പകർന്നപ്പോൾ “യഹോവയുടെ മുമ്പാകെ ദീർഘമായി പ്രാർഥിച്ചു.” (1 ശമൂവേൽ 1:12, 15, 16, NW) സാഹചര്യവും ആവശ്യവും അനുസരിച്ച്‌ നമ്മുടെ വ്യക്തിപരമായ പ്രാർഥനകൾ ഹ്രസ്വമോ ദൈർഘ്യമേറിയതോ ആകാം.

9. നമ്മുടെ പ്രാർഥനകളിൽ യഹോവ നമുക്കായി ചെയ്യുന്ന സകല കാര്യങ്ങൾക്കും വേണ്ടിയുള്ള സ്‌തുതിയും നന്ദിപ്രകടനവും ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 യഹോവയുടെ പരമോന്നത സ്ഥാനത്തോടും അവന്റെ അത്ഭുതകരമായ വേലകളോടുമുള്ള ഹൃദയംഗമമായ വിലമതിപ്പ്‌ പ്രകടമാക്കുന്നവയാണ്‌ ബൈബിളിലെ പല പ്രാർഥനകളും. (പുറപ്പാടു 15:1-19; 1 ദിനവൃത്താന്തം 16:7-36; സങ്കീർത്തനം 145) 24 മൂപ്പന്മാർ​—⁠സ്വർഗീയ സ്ഥാനം അലങ്കരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളുടെ മുഴു എണ്ണം​—⁠പിൻവരുന്ന വിധം പറഞ്ഞുകൊണ്ട്‌ യഹോവയെ സ്‌തുതിക്കുന്നതായി അപ്പൊസ്‌തലനായ യോഹന്നാൻ ഒരു ദർശനത്തിൽ കാണുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:10, 11) സ്രഷ്ടാവിന്‌ നിരന്തരം സ്‌തുതിയർപ്പിക്കാൻ നമുക്കും കാരണമുണ്ട്‌. മാതാപിതാക്കൾ തനിക്കു വേണ്ടി ചെയ്‌ത ഒരു കാര്യത്തെ പ്രതി കുട്ടി ഹൃദയംഗമമായി നന്ദി പറയുമ്പോൾ അവർക്ക്‌ എത്ര സന്തോഷമാണു തോന്നുക! യഹോവയുടെ ദയാപ്രവൃത്തികളെ കുറിച്ച്‌ വിലമതിപ്പോടെ ധ്യാനിക്കുന്നതും അവയോടുള്ള നമ്മുടെ ഹൃദയംഗമമായ നന്ദി പ്രകടിപ്പിക്കുന്നതും നമ്മുടെ പ്രാർഥനയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള ഒരു ഉത്തമ മാർഗമാണ്‌.

‘ഇടവിടാതെ പ്രാർഥിപ്പിൻ’​—⁠എന്തുകൊണ്ട്‌?

10. നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ പ്രാർഥന വഹിക്കുന്ന പങ്കെന്ത്‌?

10 നിരന്തരമായ പ്രാർഥന നമ്മുടെ വിശ്വാസത്തിന്‌ അനിവാര്യമാണ്‌. ‘മടുത്തുപോകാതെ എപ്പോഴും പ്രാർഥിക്കേണ്ടതിന്റെ’ ആവശ്യം ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കിയശേഷം യേശു ഇപ്രകാരം ചോദിച്ചു: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ?” (ലൂക്കൊസ്‌ 18:1-8) അർഥവത്തും ഹൃദയംഗമവുമായ പ്രാർഥന വിശ്വാസത്തെ ബലപ്പെടുത്തുന്നു. ഗോത്രപിതാവായ അബ്രാഹാം സന്താനലബ്ധി കൂടാതെ വൃദ്ധനായിക്കൊണ്ടിരുന്നപ്പോൾ അവൻ ദൈവത്തോട്‌ അതു സംബന്ധിച്ച്‌ സംസാരിച്ചു. മറുപടിയായി, ആകാശത്തിലേക്കു നോക്കി സാധിക്കുമെങ്കിൽ നക്ഷത്രങ്ങളെ എണ്ണാൻ യഹോവ ആദ്യം അവനോട്‌ ആവശ്യപ്പെട്ടു. തുടർന്ന്‌ ദൈവം അവന്‌ ഈ ഉറപ്പു നൽകി: “നിന്റെ സന്തതി ഇങ്ങനെ ആകും.” ഫലമെന്തായിരുന്നു? “അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു.” (ഉല്‌പത്തി 15:5, 6) പ്രാർഥനയിൽ നാം യഹോവയുടെ മുമ്പാകെ ഹൃദയങ്ങളെ തുറക്കുകയും ബൈബിളിലൂടെ അവൻ നൽകുന്ന ഉറപ്പ്‌ സ്വീകരിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്നെങ്കിൽ അവൻ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും.

11. പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ പ്രാർഥനയ്‌ക്കു നമ്മെ സഹായിക്കാനാകുന്നത്‌ എങ്ങനെ?

11 പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിന്‌ നമ്മെ സഹായിക്കാനും പ്രാർഥനയ്‌ക്കു കഴിയും. നമ്മുടെ ദൈനംദിന ജീവിതം ഭാരമേറിയതോ അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ബുദ്ധിമുട്ടു നിറഞ്ഞതോ ആണോ? ബൈബിൾ നമ്മോടു പറയുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) പ്രയാസകരമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നമുക്ക്‌ യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയും. തന്റെ 12 അപ്പൊസ്‌തലന്മാരെ നിയമിക്കുന്നതിനു മുമ്പായി അവൻ ഒരു രാത്രി മുഴുവൻ സ്വകാര്യ പ്രാർഥനയിൽ ചെലവഴിച്ചു. (ലൂക്കൊസ്‌ 6:12-16) തന്റെ മരണത്തിന്റെ തലേ രാത്രിയിൽ “വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ” ആകത്തക്കവിധം തീവ്രമായി യേശു പ്രാർഥിച്ചു. (ലൂക്കൊസ്‌ 22:44) ഫലമോ? ‘ഭയഭക്തി നിമിത്തം അവന്‌ ഉത്തരം ലഭിച്ചു.’ (എബ്രായർ 5:7) സമ്മർദപൂരിതമായ സാഹചര്യങ്ങളെയും ദുഷ്‌കരമായ പരിശോധനകളെയും തരണം ചെയ്യാൻ തീവ്രവും ഇടവിടാതെയുമുള്ള പ്രാർഥന നമ്മെ സഹായിക്കും.

12. യഹോവയ്‌ക്ക്‌ നമ്മിലുള്ള വ്യക്തിപരമായ താത്‌പര്യത്തെ പ്രാർഥന ചിത്രീകരിക്കുന്നത്‌ എങ്ങനെ?

12 പ്രാർഥനയിലൂടെ യഹോവയോട്‌ അടുത്തുചെല്ലേണ്ടതിന്റെ മറ്റൊരു കാരണം, അവനും നമ്മോട്‌ അടുത്തുവരുന്നു എന്നതാണ്‌. (യാക്കോബ്‌ 4:8) പ്രാർഥനയിൽ നാം ഹൃദയങ്ങളെ യഹോവയുടെ മുമ്പാകെ തുറക്കുമ്പോൾ, അവൻ നമ്മുടെ ആവശ്യങ്ങളിൽ തത്‌പരനാണെന്നും നമുക്കുവേണ്ടി ആർദ്രമായി കരുതുന്നുവെന്നും നാം തിരിച്ചറിയുന്നില്ലേ? തികച്ചും വ്യക്തിപരമായ ഒരു വിധത്തിൽ നാം ദൈവസ്‌നേഹം അനുഭവിച്ചറിയുന്നു. തന്റെ ദാസർ തങ്ങളുടെ സ്വർഗീയ പിതാവെന്ന നിലയിൽ തനിക്ക്‌ അർപ്പിക്കുന്ന ഓരോ പ്രാർഥനയും കേൾക്കാനുള്ള ഉത്തരവാദിത്വം യഹോവ മറ്റാരെയും ഏൽപ്പിച്ചിട്ടില്ല. (സങ്കീർത്തനം 66:19, 20; ലൂക്കൊസ്‌ 11:2) ‘അവൻ നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലവും അവന്റെമേൽ ഇടാൻ’ അവൻ നമ്മെ ക്ഷണിക്കുന്നു.​—⁠1 പത്രൊസ്‌ 5:6, 7.

13, 14. ഇടവിടാതെ പ്രാർഥിക്കുന്നതിന്‌ നമുക്ക്‌ എന്തു കാരണങ്ങളാണ്‌ ഉള്ളത്‌?

13 പരസ്യ ശുശ്രൂഷ നിർവഹിക്കാനായി നമ്മെ കൂടുതൽ തീക്ഷ്‌ണരാക്കാനും ആളുകളുടെ താത്‌പര്യമില്ലായ്‌മയോ എതിർപ്പോ നിമിത്തം ശുശ്രൂഷ ഉപേക്ഷിച്ചാലോ എന്ന്‌ ചിന്തിച്ചേക്കാവുന്ന സന്ദർഭങ്ങളിൽ നമ്മെ ശക്തീകരിക്കാനും പ്രാർഥനയ്‌ക്കു കഴിയും. (പ്രവൃത്തികൾ 4:23-31) പ്രാർഥനയ്‌ക്ക്‌, ‘പിശാചിന്റെ തന്ത്രങ്ങളിൽനിന്നു’ നമ്മെ സംരക്ഷിക്കാനും കഴിയും. (എഫെസ്യർ 6:11, 17, 18) ദൈനംദിന പരിശോധനകളെ കൈകാര്യം ചെയ്യാനായി പാടുപെടുന്ന അവസരങ്ങളിൽ ശക്തിക്കായി നമുക്ക്‌ ഇടവിടാതെ ദൈവത്തോട്‌ അപേക്ഷിക്കാവുന്നതാണ്‌. പിശാചായ സാത്താൻ എന്ന ‘ദുഷ്ടനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ’ എന്ന യഹോവയോടുള്ള അഭ്യർഥന യേശുവിന്റെ മാതൃകാ പ്രാർഥനയിലുണ്ട്‌.​—⁠മത്തായി 6:13.

14 പാപപൂർണമായ ചായ്‌വുകളെ നിയന്ത്രിക്കുന്നതിനുള്ള സഹായത്തിനായി നാം തുടർച്ചയായി പ്രാർഥിക്കുന്നെങ്കിൽ, യഹോവ നൽകുന്ന സഹായം നാം അനുഭവിച്ചറിയും. നമുക്ക്‌ പിൻവരുന്ന ഉറപ്പ്‌ ലഭിച്ചിരിക്കുന്നു: “ദൈവം വിശ്വസ്‌തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) അപ്പൊസ്‌തലനായ പൗലൊസ്‌തന്നെ നാനാതരം സാഹചര്യങ്ങളിൽ യഹോവയുടെ ശക്തിപ്പെടുത്തുന്ന സഹായം അനുഭവിച്ചറിഞ്ഞിരുന്നു. അവൻ പറഞ്ഞു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”​—⁠ഫിലിപ്പിയർ 4:13; 2 കൊരിന്ത്യർ 11:23-29.

കുറവുകളുണ്ടെങ്കിലും പ്രാർഥനയിൽ ഉറ്റിരിപ്പിൻ

15. നമ്മുടെ നടത്ത ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലല്ലാതെ വരുമ്പോൾ എന്തു സംഭവിച്ചേക്കാം?

15 ദൈവം നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം നൽകണമെങ്കിൽ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന ബുദ്ധിയുപദേശത്തെ നാം തിരസ്‌കരിക്കാൻ പാടില്ല. “അവന്റെ കല്‌പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതുകയുണ്ടായി. (1 യോഹന്നാൻ 3:22) എന്നാൽ, നമ്മുടെ നടത്ത ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിലല്ലാതെ വരുമ്പോൾ എന്തു സംഭവിച്ചേക്കാം? ഏദെൻതോട്ടത്തിൽവെച്ച്‌ പാപം ചെയ്‌തശേഷം ആദാമും ഹവ്വായും ഒളിച്ചു. ‘യഹോവയായ ദൈവം കാണാതിരിപ്പാൻ’ തക്കവണ്ണം ഒളിക്കാനും പ്രാർഥന നിറുത്തിക്കളയാനും ഉള്ള പ്രവണത നമുക്കും തോന്നിയേക്കാം. (ഉല്‌പത്തി 3:8) “യഹോവയിൽനിന്നും അവന്റെ സംഘടനയിൽനിന്നും അകന്നുപോകുന്നവർ മിക്കപ്പോഴും എടുക്കുന്ന ആദ്യത്തെ തെറ്റായ പടിയായി എന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നത്‌ അവർ പ്രാർഥന നിറുത്തിക്കളയുന്നു എന്നതാണ്‌” എന്ന്‌ ക്ലൗസ്‌ എന്ന അനുഭവസമ്പന്നനായ ഒരു സഞ്ചാര മേൽവിചാരകൻ പറയുകയുണ്ടായി. (എബ്രായർ 2:1) ഹോസേ ആങ്‌ചേലിന്റെ കാര്യത്തിൽ ഇതു സത്യമായിരുന്നു. അദ്ദേഹം പറയുന്നു: “ഏതാണ്ട്‌ എട്ടുവർഷത്തേക്ക്‌ വിരളമായേ ഞാൻ യഹോവയോടു പ്രാർഥിച്ചുള്ളൂ. എന്റെ സ്വർഗീയ പിതാവായി അപ്പോഴും ഞാൻ അവനെ കണക്കാക്കിയിരുന്നെങ്കിലും അവനോടു സംസാരിക്കാനുള്ള യോഗ്യത എനിക്ക്‌ ഇല്ലാത്തതായി തോന്നി.”

16, 17. ആത്മീയ ബലഹീനതയെ തരണം ചെയ്യാൻ നിരന്തരമായ പ്രാർഥനയ്‌ക്ക്‌ നമ്മെ എങ്ങനെ സഹായിക്കാനാകും എന്നു കാണിക്കുന്ന ഉദാഹരണങ്ങൾ നൽകുക.

16 ആത്മീയ ബലഹീനതയോ ദുഷ്‌പ്രവൃത്തിയിൽ ഏർപ്പെട്ടതോ നിമിത്തം പ്രാർഥിക്കാനുള്ള യോഗ്യത തങ്ങൾക്കില്ലെന്ന്‌ നമ്മിൽ ചിലർക്കു തോന്നിയേക്കാം. എന്നാൽ വാസ്‌തവത്തിൽ പ്രാർഥന എന്ന കരുതലിനെ നാം പൂർണമായി പ്രയോജനപ്പെടുത്തേണ്ടത്‌ അപ്പോഴാണ്‌. തന്റെ നിയോഗം വിട്ട്‌ യോനാ ഓടിപ്പോയെങ്കിലും ‘അവൻ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ അവന്‌ ഉത്തരം അരുളി; യോന പാതാളത്തിന്റെ വയററിൽനിന്നു അയ്യം വിളിച്ചു; യഹോവ അവന്റെ നിലവിളികേട്ടു.’ (യോനാ 2:2) യോനാ പ്രാർഥിച്ചു, യഹോവ ഉത്തരം നൽകി. അവൻ ആത്മീയ സൗഖ്യം വീണ്ടെടുക്കുകയും ചെയ്‌തു.

17 ഹോസേ ആങ്‌ചേലും സഹായത്തിനായി തീവ്രമായി പ്രാർഥിച്ചു. അദ്ദേഹം പറയുന്നു: “ഞാൻ ഹൃദയം തുറന്ന്‌ ദൈവത്തിന്റെ ക്ഷമയ്‌ക്കായി യാചിച്ചു. അവൻ എന്നെ സഹായിക്കുകതന്നെ ചെയ്‌തു. പ്രാർഥനയുടെ സഹായമില്ലാതെ സത്യത്തിലേക്കു തിരിച്ചുവരാനാകുമായിരുന്നു എന്ന്‌ എനിക്കു തോന്നുന്നില്ല. ഇപ്പോൾ ഞാൻ ദിവസവും നിരന്തരം പ്രാർഥിക്കുന്നുണ്ട്‌, ആ സന്ദർഭങ്ങൾക്കായി ആകാംക്ഷയോടെ നോക്കിയിരിക്കുകയും ചെയ്യുന്നു.” തെറ്റുകൾ സംബന്ധിച്ച്‌ ദൈവത്തോടു തുറന്നു സംസാരിക്കാനും താഴ്‌മയോടെ അവന്റെ ക്ഷമ തേടാനും നമുക്കു മടി തോന്നരുത്‌. ദാവീദ്‌ രാജാവ്‌ തന്റെ ലംഘനങ്ങൾ ഏറ്റുപറഞ്ഞപ്പോൾ യഹോവ അവന്റെ പാപങ്ങൾ ക്ഷമിച്ചു. (സങ്കീർത്തനം 32:3-5) നമ്മെ കുറ്റംവിധിക്കാനല്ല, സഹായിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. (1 യോഹന്നാൻ 3:19, 20) സഭയിലെ മൂപ്പന്മാരുടെ പ്രാർഥനകൾക്ക്‌ നമ്മെ ആത്മീയമായി സഹായിക്കാനാകും. കാരണം, അത്തരം അപേക്ഷകൾക്കു “വലിയ ശക്തിയുണ്ട്‌.”​—⁠യാക്കോബ്‌ 5:13-16, ഓശാന ബൈബിൾ.

18. നേരായ വഴിയിൽനിന്ന്‌ എത്ര അകന്നു പോയിരിക്കാമെങ്കിലും ദൈവദാസർക്ക്‌ എന്ത്‌ ഉറപ്പ്‌ ഉണ്ടായിരിക്കാനാകും?

18 ഒരു തെറ്റു ചെയ്‌തശേഷം സഹായത്തിനും ഉപദേശത്തിനുമായി താഴ്‌മയോടെ തന്റെ അടുക്കൽ വരുന്ന ഒരു മകനെ ഏതു പിതാവാണ്‌ തിരസ്‌കരിക്കുക? നാം നേരായ വഴി വിട്ട്‌ എത്ര ദൂരത്തേക്കു പോയിരിക്കാമെങ്കിലും നമ്മുടെ സ്വർഗീയ പിതാവിലേക്കു തിരിച്ചുവരുമ്പോൾ അവൻ സന്തോഷിക്കുന്നുവെന്ന്‌ ധൂർത്തപുത്രനെ കുറിച്ചുള്ള യേശുവിന്റെ സാരോപദേശകഥ പ്രകടമാക്കുന്നു. (ലൂക്കൊസ്‌ 15:21, 22, 32) തന്നെ വിളിച്ചപേക്ഷിക്കാൻ യഹോവ തെറ്റു ചെയ്യുന്ന സകലരെയും പ്രോത്സാഹിപ്പിക്കുന്നു. കാരണം, ‘അവൻ ധാരാളമായി ക്ഷമിക്കും.’ (യെശയ്യാവു 55:6, 7) ദാവീദ്‌ ഗുരുതരമായ പല പാപങ്ങൾ ചെയ്‌ത ഒരു വ്യക്തിയായിരുന്നെങ്കിലും പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ അവൻ യഹോവയെ വിളിച്ചപേക്ഷിച്ചു: “ദൈവമേ, എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.” അവൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; [യഹോവ] എന്റെ പ്രാർത്ഥന കേൾക്കും.’ (സങ്കീർത്തനം 55:1, 17) എത്ര ആശ്വാസകരം!

19. പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കാത്തതായി തോന്നുന്നെങ്കിൽ അത്‌ ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണെന്ന്‌ നാം നിഗമനം ചെയ്യരുതാത്തത്‌ എന്തുകൊണ്ട്‌?

19 നമ്മുടെ പ്രാർഥനകൾക്ക്‌ ഉടനടി ഉത്തരം ലഭിക്കുന്നില്ലെങ്കിലോ? നമ്മുടെ അപേക്ഷ യഹോവയുടെ ഹിതത്തിനു ചേർച്ചയിലാണെന്നും അത്‌ അർപ്പിക്കപ്പെടുന്നത്‌ യേശുവിന്റെ നാമത്തിലാണെന്നും നാം ഉറപ്പുവരുത്തേണ്ടതുണ്ട്‌. (യോഹന്നാൻ 16:23; 1 യോഹന്നാൻ 5:14) “തെറ്റായ ഉദ്ദേശ്യത്തിനു വേണ്ടി” അപേക്ഷിച്ചതു നിമിത്തം പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കാഞ്ഞ ചില ക്രിസ്‌ത്യാനികളെ കുറിച്ച്‌ ശിഷ്യനായ യാക്കോബ്‌ പരാമർശിക്കുകയുണ്ടായി. (യാക്കോബ്‌ 4:​3, NW) എന്നാൽ, പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിക്കാത്തതായി തോന്നുന്നെങ്കിൽ അത്‌ എല്ലായ്‌പോഴും ദൈവത്തിന്റെ അപ്രീതിയുടെ തെളിവാണെന്ന്‌ നാം പെട്ടെന്നു നിഗമനം ചെയ്യരുത്‌. ചിലപ്പോൾ ഒരു പ്രത്യേക കാര്യം സംബന്ധിച്ച്‌ തന്നോട്‌ കുറച്ചുകാലം അപേക്ഷിച്ചുകൊണ്ടേയിരിക്കാൻ അനുവദിച്ചശേഷമായിരിക്കാം യഹോവ തന്റെ വിശ്വസ്‌ത ആരാധകർക്ക്‌ വ്യക്തമായ ഉത്തരം നൽകുന്നത്‌. യേശു പറഞ്ഞു: “യാചിപ്പിൻ [“യാചിച്ചുകൊണ്ടേയിരിപ്പിൻ,” NW] എന്നാൽ നിങ്ങൾക്കു കിട്ടും.” (മത്തായി 7:7) അതുകൊണ്ട്‌, നാം ‘പ്രാർഥനയിൽ ഉറ്റിരിക്കേണ്ടത്‌’ ആവശ്യമാണ്‌.—റോമർ 12:13.

നിരന്തരം പ്രാർഥിക്കുക

20, 21. (എ) ഈ “അന്ത്യനാളുകളിൽ” നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) യഹോവയുടെ അനർഹദയയുടെ സിംഹാസനത്തെ ദിവസവും സമീപിക്കുമ്പോൾ നമുക്ക്‌ എന്തു ലഭിക്കും?

20 “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ” സവിശേഷതയായുള്ള ഈ “അന്ത്യനാളുകളിൽ” സമ്മർദങ്ങളും പ്രശ്‌നങ്ങളും ഒന്നിനൊന്നു വർധിച്ചുവരികയാണ്‌. (2 തിമൊഥെയൊസ്‌ 3:​1, NW) പരിശോധനകൾ നമ്മുടെ മനസ്സുകളെ കവർന്നുകളയാൻ എളുപ്പമാണ്‌. എന്നാൽ, നമ്മെ വിടാതെ പിന്തുടരുന്ന പ്രശ്‌നങ്ങളുടെയും പ്രലോഭനങ്ങളുടെയും നിരുത്സാഹത്തിന്റെയും മധ്യേ ജീവിതത്തെ ആത്മീയ കാര്യങ്ങളിൽ കേന്ദ്രീകരിച്ചു നിറുത്താൻ ഇടവിടാതെയുള്ള പ്രാർഥന നമ്മെ സഹായിക്കും. യഹോവയോടുള്ള ദൈനംദിന പ്രാർഥനകൾ നമുക്ക്‌ അവശ്യംവേണ്ട സഹായം ലഭ്യമാക്കും.

21 “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവ ഒരിക്കലും നമ്മുടെ അപേക്ഷകൾ ശ്രദ്ധിക്കാനാവാത്തവിധം തിരക്കുള്ളവനല്ല. (സങ്കീർത്തനം 65:2) നമുക്ക്‌ ഒരിക്കലും അവനോടു സംസാരിക്കാനാകാത്തവിധം തിരക്കുള്ളവർ ആകാതിരിക്കാം. ദൈവവുമായുള്ള സൗഹൃദമാണ്‌ നമ്മുടെ ഏറ്റവും വിലയേറിയ സ്വത്ത്‌. നമുക്ക്‌ അതിനെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കാം. “അതുകൊണ്ട്‌, തക്കസമയത്തു സഹായത്തിനായി കരുണ ലഭിക്കാനും അനർഹദയ കണ്ടെത്താനും നമുക്ക്‌ സംസാരസ്വാതന്ത്ര്യത്തോടെ അനർഹദയയുടെ സിംഹാസനത്തെ സമീപിക്കാം.”​—⁠എബ്രായർ 4:​16, NW.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പ്രാർഥനയുടെ മൂല്യം സംബന്ധിച്ച്‌ ദാനീയേൽ പ്രവാചകനിൽനിന്ന്‌ നാം എന്തു പഠിക്കുന്നു?

• യഹോവയുമായുള്ള സൗഹൃദം നമുക്ക്‌ എങ്ങനെ ശക്തിപ്പെടുത്താം?

• നാം ഇടവിടാതെ പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• യോഗ്യരല്ലെന്ന തോന്നൽ യഹോവയോടു പ്രാർഥിക്കുന്നതിൽനിന്ന്‌ നമ്മെ തടയരുതാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16 -ാം പേജിലെ ചിത്രം]

രാജാവിനോട്‌ ഒരു കാര്യം ഉണർത്തിക്കുന്നതിനു മുമ്പായി നെഹെമ്യാവ്‌ ഹ്രസ്വമായ ഒരു മൗനപ്രാർഥന നടത്തി

[17 -ാം പേജിലെ ചിത്രം]

ഹന്നാ “യഹോവയുടെ മുമ്പാകെ ദീർഘമായി പ്രാർഥിച്ചു”

[18 -ാം പേജിലെ ചിത്രങ്ങൾ]

12 അപ്പൊസ്‌തലന്മാരെ നിയമിക്കുന്നതിനു മുമ്പായി യേശു ഒരു രാത്രി മുഴുവൻ പ്രാർഥിച്ചു

[20 -ാം പേജിലെ ചിത്രങ്ങൾ]

ദിവസത്തിലുടനീളം പ്രാർഥനയ്‌ക്കുള്ള അവസരങ്ങൾ ലഭ്യമാണ്‌