വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദിവ്യ ഇടപെടൽ—നമുക്ക്‌ എന്തു പ്രതീക്ഷിക്കാം?

ദിവ്യ ഇടപെടൽ—നമുക്ക്‌ എന്തു പ്രതീക്ഷിക്കാം?

ദിവ്യ ഇടപെടൽ—നമുക്ക്‌ എന്തു പ്രതീക്ഷിക്കാം?

പൊ.യു.മു. എട്ടാം നൂറ്റാണ്ട്‌ ആയിരുന്നു അത്‌. 39 വയസ്സുണ്ടായിരുന്ന യഹൂദായിലെ ഹിസ്‌കീയാ രാജാവ്‌ തനിക്ക്‌ ഒരു മാരക രോഗം ബാധിച്ചിരിക്കുന്നതായി മനസ്സിലാക്കി. കുണ്‌ഠിതനായ രാജാവ്‌, തന്നെ സുഖപ്പെടുത്തേണമേ എന്ന്‌ പ്രാർഥനയിൽ ദൈവത്തോടു കേണപേക്ഷിച്ചു. അപ്പോൾ ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.”​—⁠യെശയ്യാവു 38:1-5.

എന്തുകൊണ്ടാണ്‌ ആ പ്രത്യേക അവസരത്തിൽ ദൈവം ഇടപെട്ടത്‌? നൂറ്റാണ്ടുകൾക്കു മുമ്പ്‌ ദൈവം നീതിമാനായ ദാവീദ്‌ രാജാവിന്‌ ഈ വാഗ്‌ദാനം നൽകിയിരുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” മിശിഹാ ദാവീദിന്റെ വംശത്തിൽ പിറക്കുമെന്നും ദൈവം വെളിപ്പെടുത്തി. (2 ശമൂവേൽ 7:16; സങ്കീർത്തനം 89:20, 26-29; യെശയ്യാവു 11:1) രോഗബാധിതനായ സമയത്ത്‌ ഹിസ്‌കീയാവിന്‌ ആൺമക്കളാരും ഇല്ലായിരുന്നു. അതുകൊണ്ട്‌, ദാവീദിന്റെ രാജവംശം അന്യംനിന്നുപോകും എന്ന ഭീഷണി ഉണ്ടായിരുന്നു. ഹിസ്‌കീയാവിന്റെ കാര്യത്തിൽ ദൈവം ഇടപെട്ടത്‌, മിശിഹായിലേക്കുള്ള വംശപരമ്പര കാത്തുസൂക്ഷിക്കുക എന്ന പ്രത്യേക ഉദ്ദേശ്യം നിറവേറ്റുന്നതിന്‌ ഉതകി.

തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാനായി, യഹോവ ക്രിസ്‌തീയപൂർവ കാലഘട്ടത്തിൽ ഉടനീളം അനേകം അവസരങ്ങളിൽ തന്റെ ജനത്തിനുവേണ്ടി ഇടപെടാൻ പ്രേരിതനായി. ഈജിപ്‌തിലെ അടിമത്തത്തിൽനിന്നുള്ള ഇസ്രായേലിന്റെ വിടുതലിനോടു ബന്ധപ്പെട്ട്‌ മോശെ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ നിങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു താൻ ചെയ്‌ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കയ്യാൽ പുറപ്പെടുവിച്ചു . . . വീണ്ടെടുത്തത്‌.”​—⁠ആവർത്തനപുസ്‌തകം 7:⁠8.

സമാനമായി ഒന്നാം നൂറ്റാണ്ടിൽ, ദിവ്യ ഇടപെടൽ ദൈവോദ്ദേശ്യങ്ങളുടെ ഉന്നമനത്തിന്‌ ഉതകി. ഉദാഹരണത്തിന്‌, ശൗൽ എന്നു പേരുള്ള ഒരു യഹൂദന്‌ ദമസ്‌കൊസിലേക്കുള്ള യാത്രാ മധ്യേ അത്ഭുതകരമായ ഒരു ദർശനം ലഭിച്ചു. ക്രിസ്‌തുവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കുന്നതിൽനിന്ന്‌ അവനെ തടയാനായിരുന്നു അത്‌. അപ്പൊസ്‌തലനായ പൗലൊസ്‌ ആയിത്തീർന്ന ഈ മനുഷ്യന്റെ മതപരിവർത്തനം ജാതികൾക്കിടയിൽ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിച്ചു.​—⁠പ്രവൃത്തികൾ 9:1-16; റോമർ 11:13.

ദൈവം എല്ലായ്‌പോഴും ഇടപെട്ടിരുന്നോ?

ദൈവം എല്ലായ്‌പോഴും ഇടപെട്ടിരുന്നോ അതോ അപൂർവമായി മാത്രമായിരുന്നോ? എല്ലായ്‌പോഴും ഇടപെട്ടിരുന്നില്ല എന്ന്‌ തിരുവെഴുത്തുകൾ വ്യക്തമായി പ്രകടമാക്കുന്നു. ദൈവം മൂന്ന്‌ എബ്രായ യുവാക്കന്മാരെ എരിയുന്ന തീച്ചൂളയിൽനിന്നും പ്രവാചകനായ ദാനീയേലിനെ സിംഹങ്ങളുടെ കുഴിയിൽനിന്നും രക്ഷിച്ചെങ്കിലും, മറ്റ്‌ പ്രവാചകന്മാരെ മരണത്തിൽനിന്നു രക്ഷിക്കാനായി അവൻ പ്രവർത്തിച്ചില്ല. (2 ദിനവൃത്താന്തം 24:20, 21; ദാനീയേൽ 3:21-27; 6:16-22; എബ്രായർ 11:37) ഹെരോദ്‌ അഗ്രിപ്പാ ഒന്നാമൻ തടവിലാക്കിയിരുന്നിടത്തുനിന്നും പത്രൊസ്‌ അത്ഭുതകരമായി വിടുവിക്കപ്പെട്ടു. എങ്കിലും, ഇതേ രാജാവുതന്നെ അപ്പൊസ്‌തലനായ യാക്കോബിനെ കൊല്ലിച്ചു. ആ കുറ്റകൃത്യത്തെ തടയാനായി ദൈവം ഇടപെട്ടില്ല. (പ്രവൃത്തികൾ 12:1-11) രോഗികളെ സൗഖ്യമാക്കാനും മരിച്ചവരെ ഉയിർപ്പിക്കാനും പോലുമുള്ള ശക്തി ദൈവം അപ്പൊസ്‌തലന്മാർക്ക്‌ നൽകിയെങ്കിലും, അപ്പൊസ്‌തലനായ പൗലൊസിന്‌ ബുദ്ധിമുട്ട്‌ ഉളവാക്കിയ ‘ജഡത്തിലെ ശൂലം’ നീങ്ങിപ്പോകാൻ അവൻ ഇടയാക്കിയില്ല. പൗലൊസിനുണ്ടായിരുന്ന ഒരു ശാരീരിക രോഗമായിരുന്നിരിക്കാം അത്‌.​—⁠2 കൊരിന്ത്യർ 12:7-9; പ്രവൃത്തികൾ 9:32-41; 1 കൊരിന്ത്യർ 12:28.

റോമൻ ചക്രവർത്തി നീറോ, ക്രിസ്‌തുവിന്റെ ശിഷ്യർക്കെതിരെ അഴിച്ചുവിട്ട പീഡനത്തിന്റെ അലകളെ തടയാനായി ദൈവം ഇടപെട്ടില്ല. ക്രിസ്‌ത്യാനികളെ ദണ്ഡിപ്പിക്കുകയും ജീവനോടെ ചുട്ടെരിക്കുകയും വന്യമൃഗങ്ങളുടെ മുമ്പിലേക്ക്‌ വലിച്ചെറിയുകയും ചെയ്‌തു. എന്നിരുന്നാലും, ഈ എതിർപ്പ്‌ ആദിമ ക്രിസ്‌ത്യാനികളെ ആശ്ചര്യപ്പെടുത്തിയില്ല. ഒരു പ്രകാരത്തിലും അത്‌ ദൈവത്തിന്റെ അസ്‌തിത്വത്തിലുള്ള അവരുടെ വിശ്വാസത്തെ ദുർബലപ്പെടുത്തിയുമില്ല. തന്റെ ശിഷ്യർ ന്യായാധിപസഭകൾക്കു മുമ്പാകെ കൊണ്ടുവരപ്പെടുമെന്നും വിശ്വാസത്തിനു വേണ്ടി കഷ്ടമനുഭവിക്കാനും മരിക്കാനുംപോലും തയ്യാറായിരിക്കണമെന്നും യേശു അവരോടു മുൻകൂട്ടി പറഞ്ഞിരുന്നു.​—⁠മത്തായി 10:17-22.

കഴിഞ്ഞ കാലത്തേതുപോലെതന്നെ, ഇക്കാലത്തും അപകടകരമായ സാഹചര്യങ്ങളിൽനിന്നു തന്റെ ദാസരെ വിടുവിക്കാൻ ദൈവത്തിനു സാധിക്കും എന്നതിനു സംശയമില്ല. ദൈവത്തിന്റെ സംരക്ഷണത്തിൽനിന്നു പ്രയോജനം അനുഭവിച്ചിരിക്കുന്നതായി കരുതുന്നവരെ വിമർശിക്കേണ്ടതില്ല. എന്നിരുന്നാലും, അത്തരം സന്ദർഭങ്ങളിൽ ദൈവം ഇടപെട്ടോ ഇല്ലയോ എന്ന്‌ ഉറപ്പിച്ചു പറയുക ബുദ്ധിമുട്ടാണ്‌. ടുലൂസിൽ ഉണ്ടായ ഒരു സ്‌ഫോടനത്തിന്റെ ഫലമായി യഹോവയുടെ പല വിശ്വസ്‌ത ദാസർക്കു പരിക്കേറ്റു. കൂടാതെ, വിശ്വസ്‌തരായ ആയിരക്കണക്കിനു ക്രിസ്‌ത്യാനികൾ നാസി തടങ്കൽപ്പാളയങ്ങളിലോ കമ്മ്യൂണിസ്റ്റ്‌ പാളയങ്ങളിലോ ദാരുണമായ മറ്റു സാഹചര്യങ്ങളിലോവെച്ച്‌ മരണമടഞ്ഞു. അതു തടയാനായി ദൈവം ഇടപെട്ടില്ല. താൻ അംഗീകരിക്കുന്ന എല്ലാവരുടെയും സംരക്ഷണാർഥം ദൈവം ഇടപെടാത്തത്‌ എന്തുകൊണ്ട്‌?—ദാനീയേൽ 3:17, 18.

‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’

ഒരു വിപത്ത്‌ ആഞ്ഞടിക്കുമ്പോൾ ആരുവേണമെങ്കിലും അതിന്‌ ഇരയാകാം, ദൈവത്തോടുള്ള വിശ്വസ്‌തത ഇക്കാര്യത്തിൽ അവശ്യം ഒരു പങ്കുവഹിക്കുന്നില്ല. ടുലൂസിലെ സ്‌ഫോടനത്തിൽനിന്ന്‌ അലാനും ലില്യാനും രക്ഷപെട്ടപ്പോൾ 30 പേർ മരിക്കുകയും നൂറുകണക്കിന്‌ ആളുകൾക്കു പരിക്കേൽക്കുകയും ചെയ്‌തു, തങ്ങളുടേതല്ലാത്ത കാരണത്താൽ. വലിയൊരളവിൽ, പതിനായിരക്കണക്കിന്‌ ആളുകൾ കുറ്റകൃത്യത്തിന്റെയും അശ്രദ്ധമായ ഡ്രൈവിങ്ങിന്റെയും യുദ്ധങ്ങളുടെയും ഫലം അനുഭവിക്കുന്നു. അവർക്കുണ്ടാകുന്ന അനർഥത്തിന്‌ ദൈവത്തെ കുറ്റപ്പെടുത്താനാവില്ല. ‘കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും’ ഏവർക്കും വന്നു ഭവിക്കുന്നുവെന്ന്‌ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു.—സഭാപ്രസംഗി 9:​11, NW.

ഇനിയും, മനുഷ്യർ രോഗത്തിനും വാർധക്യത്തിനും മരണത്തിനും വിധേയരാണ്‌. തങ്ങളുടെ ജീവനെ ദൈവം അത്ഭുതകരമായി രക്ഷിച്ചെന്നു വിചാരിക്കുകയോ അല്ലെങ്കിൽ അപ്രതീക്ഷിതമായ വിധത്തിൽ രോഗമുക്തി ലഭിച്ചതിനുള്ള ബഹുമതി അവനു നൽകുകയോ ചെയ്‌തിട്ടുള്ള ചിലർപോലും കാലക്രമത്തിൽ മരണത്തിനു വിധേയരായിത്തീർന്നു. രോഗത്തെയും മരണത്തെയും നീക്കം ചെയ്യുന്നതും മനുഷ്യരുടെ ‘കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയുന്നതും’ ഭാവിയിലാണ്‌.​—⁠വെളിപ്പാടു 21:1-4.

അതു സംഭവിക്കുന്നതിന്‌, വല്ലപ്പോഴുമുള്ള ദിവ്യ ഇടപെടലിനെക്കാൾ വളരെ വ്യാപകവും സമഗ്രവുമായ ഒന്ന്‌ ആവശ്യമാണ്‌. “യഹോവയുടെ മഹാദിവസം” എന്ന ഒരു സംഭവത്തെ കുറിച്ച്‌ ബൈബിൾ പറയുന്നു. (സെഫന്യാവു 1:14) ദൈവം വലിയ അളവിൽ ഇടപെടുന്ന ആ സമയത്ത്‌, അവൻ സകല ദുഷ്ടതയും നിർമാർജനം ചെയ്യും. ‘മുമ്പിലെത്തവ ആരും ഓർക്കുകയില്ലാത്ത, ആരുടെയും മനസ്സിൽ വരികയുമില്ലാത്ത,’ പൂർണമായ അവസ്ഥകളിൽകീഴിൽ എന്നേക്കും ജീവിക്കാനുള്ള അവസരം മനുഷ്യവർഗത്തിനു ലഭിക്കും. (യെശയ്യാവു 65:17) മരിച്ചവർപോലും ജീവനിലേക്കു തിരികെ വരുത്തപ്പെടും. അങ്ങനെ സകല മാനുഷ ദുരന്തങ്ങളിലും വെച്ച്‌ ഏറ്റവും വലിയതിന്റെ ഫലങ്ങൾ ഇല്ലായ്‌മ ചെയ്യപ്പെടും. (യോഹന്നാൻ 5:28, 29) തന്റെ അനന്തമായ സ്‌നേഹത്തിലും നന്മയിലും ദൈവം അപ്പോൾ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങളെ എന്നെന്നേക്കുമായി പരിഹരിച്ചിരിക്കും.

ദൈവം ഇക്കാലത്ത്‌ ഇടപെടുന്ന വിധം

എന്നാൽ, തന്റെ സൃഷ്ടികൾ തീവ്രയാതന അനുഭവിക്കുമ്പോൾ ദൈവം ഇന്ന്‌ നിർവികാരനായി വെറുതെ നോക്കിയിരിക്കുകയാണെന്ന്‌ അതിനർഥമില്ല. ദൈവം ഇക്കാലത്ത്‌, തന്നെ അറിയാനും താനുമായി ഒരു വ്യക്തിഗത ബന്ധം വളർത്തിയെടുക്കാനും ഉള്ള അവസരം സാമൂഹികമോ വംശീയമോ ആയ പശ്ചാത്തലം നോക്കാതെ സകല മനുഷ്യർക്കും വെച്ചുനീട്ടുന്നു. (1 തിമൊഥെയൊസ്‌ 2:3, 4) പിൻവരുംവിധം പറഞ്ഞുകൊണ്ടു യേശു അതു വിശദീകരിച്ചു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) തന്റെ ദാസർ ലോകവ്യാപകമായി പ്രഖ്യാപിക്കുന്ന രാജ്യസന്ദേശം മുഖേനയാണ്‌ ദൈവം ആത്മാർഥഹൃദയരെ തന്നിലേക്ക്‌ ആകർഷിക്കുന്നത്‌.

കൂടാതെ, ദൈവത്താൽ നയിക്കപ്പെടാൻ മനസ്സൊരുക്കമുള്ളവരുടെ ജീവിതത്തെ അവൻ നേരിട്ടു സ്വാധീനിക്കുന്നു. തന്റെ ഹിതം മനസ്സിലാക്കാനും ദിവ്യവ്യവസ്ഥകൾ ജീവിതത്തിൽ ബാധകമാക്കാനുമായി ദൈവം പരിശുദ്ധാത്മാവിനാൽ ‘അവരുടെ ഹൃദയത്തെ തുറക്കുന്നു.’ (പ്രവൃത്തികൾ 16:14) അതേ, തന്നെയും തന്റെ വചനത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ അറിയാനുള്ള അവസരം പ്രദാനം ചെയ്‌തുകൊണ്ട്‌ നമ്മിൽ ഓരോരുത്തരിലുമുള്ള തന്റെ സ്‌നേഹനിർഭരമായ താത്‌പര്യത്തിന്‌ ദൈവം തെളിവു നൽകുന്നു.—യോഹന്നാൻ 17:⁠3.

അവസാനമായി, ഇന്ന്‌ ദൈവം തന്റെ ദാസരെ സഹായിക്കുന്നു. അവൻ ഇതു ചെയ്യുന്നത്‌ അവരെ അത്ഭുതകരമായി സംരക്ഷിച്ചുകൊണ്ടല്ല, മറിച്ച്‌, അവർ അഭിമുഖീകരിച്ചേക്കാവുന്ന ഏതൊരു സാഹചര്യത്തെയും തരണം ചെയ്യാനായി തന്റെ പരിശുദ്ധാത്മാവും ‘സാധാരണയിൽ കവിഞ്ഞ ശക്തിയും’ പ്രദാനം ചെയ്‌തുകൊണ്ടാണ്‌. (2 കൊരിന്ത്യർ 4:​7, NW) അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”​—⁠ഫിലിപ്പിയർ 4:13.

അതുകൊണ്ട്‌, ജീവൻ നൽകിയതിനും എല്ലാത്തരം കഷ്ടപ്പാടുകളിൽനിന്നും വിമുക്തമായ ഒരു ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നീട്ടിത്തന്നതിനും ദൈവത്തോട്‌ ഓരോ ദിവസവും നന്ദിയുള്ളവരായിരിക്കാൻ നമുക്കു സകല കാരണവുമുണ്ട്‌. സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം ചോദിച്ചു: “യഹോവ എനിക്കു ചെയ്‌ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീർത്തനം 116:12, 13) നിങ്ങൾക്ക്‌ ഇപ്പോൾ സന്തുഷ്ടിയും ഭാവിയിലേക്ക്‌ ഒരു ഉറപ്പുള്ള പ്രത്യാശയും നൽകാൻ കഴിയുന്ന എന്താണ്‌ ദൈവം ചെയ്‌തിരിക്കുന്നതെന്നും ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും ഇനി ചെയ്യാൻ പോകുന്നതെന്നും മനസ്സിലാക്കാൻ ഈ മാസികയുടെ സ്ഥിരമായ വായന നിങ്ങളെ സഹായിക്കും.​—⁠1 തിമൊഥെയൊസ്‌ 4:⁠8.

[6 -ാം പേജിലെ ആകർഷക വാക്യം]

“മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.”​—⁠യെശയ്യാവു 65:17.

[5 -ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ കാലങ്ങളിൽ, സെഖര്യാവിനെ കല്ലെറിയുന്നതിനെയോ . . .

ഹെരോദാവ്‌ നിഷ്‌കളങ്കരെ കൂട്ടക്കൊല ചെയ്യുന്നതിനെയോ യഹോവ തടഞ്ഞില്ല

[7 -ാം പേജിലെ ചിത്രം]

യാതനകൾ ഇല്ലാത്ത, മരിച്ചവർപോലും ജീവനിലേക്കു വരുന്ന, കാലം സമീപിച്ചിരിക്കുന്നു