വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകൾ

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകൾ

യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകൾ

“നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്‌കട്ടെ . . . നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.”​—⁠രൂത്ത്‌ 2:12.

1, 2. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകളുടെ ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുന്നതിൽനിന്ന്‌ നാം എങ്ങനെ പ്രയോജനം നേടിയേക്കാം?

ഒരു ഫറവോനെ ധിക്കരിക്കാൻ ദൈവഭയം രണ്ടു സ്‌ത്രീകളെ പ്രചോദിപ്പിച്ചു. രണ്ട്‌ ഇസ്രായേല്യ ഒറ്റുകാരെ സംരക്ഷിക്കാൻ വേണ്ടി തന്റെ ജീവൻ പണയപ്പെടുത്താൻ വിശ്വാസം ഒരു വേശ്യയെ പ്രേരിപ്പിച്ചു. അനേകരുടെ ജീവൻ രക്ഷിക്കാനും യഹോവയുടെ അഭിഷിക്തനെ രക്തപാതകത്തിൽനിന്നു തടയാനും പ്രതിസന്ധിയിന്മധ്യേ പ്രകടമാക്കിയ വിവേകവും താഴ്‌മയും ഒരു സ്‌ത്രീയെ സഹായിച്ചു. തന്റെ കൈയിൽ അവസാനമായി അവശേഷിച്ച ഭക്ഷണം ദൈവത്തിന്റെ ഒരു പ്രവാചകനു നൽകാൻ അതിഥിപ്രിയത്തോടൊപ്പം യഹോവയിലുള്ള വിശ്വാസം ഒരു കുട്ടിയുടെ മാതാവും വിധവയുമായിരുന്ന ഒരു സ്‌ത്രീയെ പ്രചോദിപ്പിച്ചു. യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ച സ്‌ത്രീകളുടെ നിരവധി തിരുവെഴുത്തു ദൃഷ്ടാന്തങ്ങളിൽ ഏതാനും ചിലതു മാത്രമാണ്‌ ഇവ.

2 സ്‌ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ, ഒരു വ്യക്തിയുടെ ആത്മീയ ഗുണങ്ങളാണ്‌ മറ്റെന്തിനെക്കാളുമേറെ ദൈവത്തെ പ്രസാദിപ്പിക്കുന്നത്‌ എന്ന്‌ ആ സ്‌ത്രീകളോടുള്ള യഹോവയുടെ മനോഭാവവും അവൻ അവർക്കു നൽകിയ പ്രതിഫലങ്ങളും വ്യക്തമാക്കുന്നു. ഭൗതിക കാര്യങ്ങളിൽ ആമഗ്നമായിരിക്കുന്ന ഇന്നത്തെ ലോകത്തിൽ, ഒരുവന്റെ ആത്മീയതയ്‌ക്ക്‌ ഒന്നാം സ്ഥാനം നൽകുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌. എന്നാൽ ആ വെല്ലുവിളി തരണം ചെയ്യാവുന്നതേയുള്ളു എന്ന്‌ ഇന്നു ദൈവജനത്തിന്റെ വലിയ ഒരു ഭാഗംതന്നെ വരുന്ന ദൈവഭയമുള്ള ദശലക്ഷക്കണക്കിനു സ്‌ത്രീകൾ തെളിയിക്കുന്നു. അത്തരം ക്രിസ്‌തീയ സ്‌ത്രീകൾ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ദൈവഭയമുള്ള സ്‌ത്രീകൾ പ്രകടമാക്കിയ വിശ്വാസവും വിവേകവും അതിഥിപ്രിയവും മറ്റ്‌ അഭികാമ്യ ഗുണങ്ങളും അനുകരിക്കുന്നു. പുരാതന നാളുകളിലെ മാതൃകായോഗ്യരായ ആ സ്‌ത്രീകൾ പ്രദർശിപ്പിച്ച ഗുണങ്ങൾ അനുകരിക്കാൻ തീർച്ചയായും ക്രിസ്‌തീയ പുരുഷന്മാരും ആഗ്രഹിക്കുന്നു. നമുക്ക്‌ അത്‌ ഏറെ നന്നായി എങ്ങനെ ചെയ്യാൻ കഴിയുമെന്നു കാണാൻ, തുടക്കത്തിൽ പരാമർശിച്ച സ്‌ത്രീകളെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ നമുക്കു വിശദമായി പരിചിന്തിക്കാം.​—⁠റോമർ 15:4; യാക്കോബ്‌ 4:8.

ഫറവോനെ ധിക്കരിച്ച സ്‌ത്രീകൾ

3, 4. (എ) ഇസ്രായേല്യർക്കു ജനിക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയണമെന്ന ഫറവോന്റെ കൽപ്പന അനുസരിക്കാൻ ശിപ്രായും പൂവായും വിസമ്മതിച്ചത്‌ എന്തുകൊണ്ട്‌? (ബി) സൂതികർമ്മിണികളുടെ ധൈര്യത്തിനും ദൈവഭയത്തിനും യഹോവ അവർക്കു പ്രതിഫലം കൊടുത്തത്‌ എങ്ങനെ?

3 രണ്ടാം ലോകയുദ്ധത്തിനു ശേഷം ജർമനിയിലെ ന്യൂറംബർഗിൽ നടന്ന വിചാരണകളിൽ കൂട്ടക്കൊലയ്‌ക്കു കുറ്റം ചുമത്തപ്പെട്ട പലരും, തങ്ങൾ ആജ്ഞകൾ അനുസരിക്കുക മാത്രമായിരുന്നു എന്നു പറഞ്ഞുകൊണ്ട്‌ അവർ ചെയ്‌ത കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ ശ്രമിച്ചു. എന്നാൽ പുരാതന ഈജിപ്‌തിലെ പേരു പരാമർശിച്ചിട്ടില്ലാത്ത, നിഷ്‌ഠുര ഏകാധിപതിയായ ഒരു ഫറവോന്റെ വാഴ്‌ചക്കാലത്ത്‌ ജീവിച്ചിരുന്ന ശിപ്രാ എന്നും പൂവാ എന്നും പേരുള്ള രണ്ട്‌ ഇസ്രായേല്യ സൂതികർമ്മിണികളുമായി ആ വ്യക്തികളെ താരതമ്യം ചെയ്യുക. അതിവേഗം പെരുകിക്കൊണ്ടിരുന്ന എബ്രായ ജനതയെ ഭയന്ന്‌, എബ്രായർക്കു പിറക്കുന്ന ആൺകുഞ്ഞുങ്ങളെയെല്ലാം കൊന്നുകളയുന്നുവെന്ന്‌ ഉറപ്പുവരുത്താൻ ഫറവോൻ ആ സൂതികർമ്മിണികളോടു കൽപ്പിച്ചു. ഹീനമായ ആ കൽപ്പനയോട്‌ ആ സ്‌ത്രീകൾ എങ്ങനെയാണു പ്രതികരിച്ചത്‌? അവർ, “മിസ്രയീംരാജാവു തങ്ങളോടു കല്‌പിച്ചതുപോലെ ചെയ്യാതെ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) എന്തുകൊണ്ടാണ്‌ അവർ മാനുഷഭയത്തിന്‌ വശംവദരാകാതിരുന്നത്‌? എന്തുകൊണ്ടെന്നാൽ അവർ “ദൈവത്തെ ഭയപ്പെട്ടു.”​—⁠പുറപ്പാടു 1:15, 17; ഉല്‌പത്തി 9:6.

4 അതേ, ആ സൂതികർമ്മിണികൾ യഹോവയെ ശരണമാക്കി. അവനാകട്ടെ ഫറവോന്റെ ഉഗ്രകോപത്തിൽനിന്ന്‌ അവരെ സംരക്ഷിച്ചുകൊണ്ട്‌ താൻ അവർക്കു “പരിച”യാകുന്നു എന്നു തെളിയിച്ചു. (2 ശമൂവേൽ 22:31; പുറപ്പാടു 1:18-20) അതുമാത്രമല്ല, സ്വന്തമായ കുടുംബങ്ങളെ നൽകി യഹോവ ശിപ്രായെയും പൂവായെയും അനുഗ്രഹിച്ചു. ഭാവി തലമുറകൾ വായിക്കാൻ തക്കവണ്ണം ഈ സ്‌ത്രീകളുടെ പേരുകളും പ്രവർത്തനങ്ങളും തന്റെ നിശ്വസ്‌ത വചനത്തിൽ രേഖപ്പെടുത്താൻ ക്രമീകരിച്ചുകൊണ്ടു പോലും യഹോവ അവരെ ആദരിച്ചു. അതേസമയം, ആ ഫറവോനും അവന്റെ പേരും എന്നേ മൺമറഞ്ഞുപോയിരിക്കുന്നു!​—⁠പുറപ്പാടു 1:21; 1 ശമൂവേൽ 2:30ബി; സദൃശവാക്യങ്ങൾ 10:7.

5. ഇന്ന്‌ അനേകം ക്രിസ്‌തീയ സ്‌ത്രീകൾ ശിപ്രായുടേതിനും പൂവായുടേതിനും സമാനമായ മനോഭാവം പ്രകടമാക്കുന്നത്‌ എങ്ങനെ, യഹോവ അവർക്ക്‌ എങ്ങനെ പ്രതിഫലം നൽകും?

5 ശിപ്രായെയും പൂവായെയും പോലുള്ള സ്‌ത്രീകൾ ഇന്നുണ്ടോ? തീർച്ചയായും ഉണ്ട്‌! ബൈബിളിന്റെ ജീവരക്ഷാകരമായ സന്ദേശം പ്രസംഗിക്കുന്നതിനെ “രാജാവിന്റെ കല്‌പന” നിരോധിക്കുന്ന ദേശങ്ങളിൽ, അത്തരം ആയിരക്കണക്കിനു സ്‌ത്രീകൾ തങ്ങളുടെ സ്വാതന്ത്ര്യവും ജീവനും പോലും പണയപ്പെടുത്തിക്കൊണ്ട്‌ സധൈര്യം പ്രസംഗിക്കുന്നു. (എബ്രായർ 11:23; പ്രവൃത്തികൾ 5:28, 29) ദൈവത്തോടും അയൽക്കാരോടുമുള്ള സ്‌നേഹത്താൽ പ്രേരിതരായ അത്തരം ധീരവനിതകൾ ദൈവരാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുന്നതിൽനിന്ന്‌ തങ്ങളെ തടയാൻ ആരെയും അനുവദിക്കുന്നില്ല. തത്‌ഫലമായി, അനേകം ക്രിസ്‌തീയ സ്‌ത്രീകൾ എതിർപ്പിനെയും പീഡനത്തെയും നേരിടുന്നു. (മർക്കൊസ്‌ 12:30, 31; 13:9-13) ശിപ്രായുടെയും പൂവായുടെയും കാര്യത്തിൽ എന്നപോലെ വിശിഷ്ടരായ ഇത്തരം ധീരവനിതകളുടെ പ്രവർത്തനം സംബന്ധിച്ചും യഹോവയ്‌ക്കു നന്നായിട്ടറിയാം. അവർ അവസാനത്തോളം വിശ്വസ്‌തരായി സഹിച്ചുനിൽക്കുന്നെങ്കിൽ “ജീവപുസ്‌തകത്തിൽ” അവരുടെ പേരു നിലനിറുത്തിക്കൊണ്ട്‌ അവൻ അവരോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കും.​—⁠ഫിലിപ്പിയർ 4:3; മത്തായി 24:13.

ഒരു മുൻവേശ്യ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു

6, 7. (എ) യഹോവയെയും അവന്റെ ജനത്തെയും കുറിച്ച്‌ രാഹാബിന്‌ എന്ത്‌ അറിയാമായിരുന്നു, ഈ അറിവ്‌ അവളെ എങ്ങനെ സ്വാധീനിച്ചു? (ബി) ദൈവവചനം രാഹാബിനെ ആദരിക്കുന്നത്‌ എങ്ങനെ?

6 പൊ.യു.മു. 1473-ൽ, കനാന്യ പട്ടണമായ യെരീഹോയിൽ രാഹാബ്‌ എന്നു പേരുള്ള ഒരു വേശ്യ ജീവിച്ചിരുന്നു. സാധ്യതയനുസരിച്ച്‌ രാഹാബിന്‌ ലോക സംഭവങ്ങളെ കുറിച്ച്‌ നല്ല കേട്ടറിവുണ്ടായിരുന്നു. ദേശം ഒറ്റുനോക്കാൻ എത്തിയ രണ്ട്‌ ഇസ്രായേല്യർ അവളുടെ ഭവനത്തിൽ ഒളിയിടം കണ്ടെത്തിയപ്പോൾ, 40 വർഷം മുമ്പു നടന്ന ഈജിപ്‌തിൽനിന്നുള്ള ഇസ്രായേല്യരുടെ അത്ഭുതകരമായ പുറപ്പാടിനെ കുറിച്ച്‌ കൃത്യമായ ചില കാര്യങ്ങൾ അവൾക്കു വിശദീകരിക്കാൻ കഴിഞ്ഞു. അമോര്യ രാജാക്കന്മാരായ സീഹോൻ, ഓഗ്‌ എന്നിവരുടെമേൽ ഇസ്രായേൽ ആയിടയ്‌ക്കു നേടിയ വിജയങ്ങളെ കുറിച്ചും അവൾക്ക്‌ അറിയാമായിരുന്നു. ആ അറിവ്‌ അവളെ എങ്ങനെ സ്വാധീനിച്ചു എന്നതു ശ്രദ്ധിക്കുക. ഒറ്റുനോക്കാൻ വന്നവരോട്‌ അവൾ ഇങ്ങനെ പറഞ്ഞു: “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു, . . . നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.” (യോശുവ 2:1, 9-11) അതേ, യഹോവയെയും ഇസ്രായേല്യർക്കു വേണ്ടിയുള്ള അവന്റെ പ്രവൃത്തികളെയും കുറിച്ച്‌ രാഹാബ്‌ മനസ്സിലാക്കിയ കാര്യങ്ങൾ, അനുകൂലമായി പ്രതികരിക്കാനും അവനിൽ വിശ്വാസം അർപ്പിക്കാനും തക്കവണ്ണം അവളുടെ ഹൃദയത്തെ സ്‌പർശിച്ചു.​—⁠റോമർ 10:10.

7 രാഹാബിന്റെ വിശ്വാസം അവളെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. അവൾ ഇസ്രായേല്യ ഒറ്റുകാരെ “സമാധാനത്തോടെ” കൈക്കൊള്ളുകയും, അവർ നൽകിയ ജീവരക്ഷാകരമായ നിർദേശങ്ങൾ ഇസ്രായേല്യർ യെരീഹോയെ ആക്രമിച്ചപ്പോൾ അനുസരിക്കുകയും ചെയ്‌തു. (എബ്രായർ 11:31; യോശുവ 2:18-21) രാഹാബിന്റെ വിശ്വാസത്തോടെയുള്ള പ്രവൃത്തികൾ നിസ്സംശയമായും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. ക്രിസ്‌ത്യാനികൾക്ക്‌ ഒരു മാതൃക എന്ന നിലയിൽ, ദൈവത്തിന്റെ സ്‌നേഹിതനായ അബ്രാഹാമിനോടൊപ്പം അവളുടെ പേരും ചേർക്കാൻ ക്രിസ്‌തീയ ശിഷ്യനായ യാക്കോബിനെ യഹോവ നിശ്വസ്‌തനാക്കിയത്‌ അതുകൊണ്ടാണ്‌. യാക്കോബ്‌ ഇങ്ങനെ എഴുതി: “അവ്വണ്ണം രാഹാബ്‌ എന്ന വേശ്യയും ദൂതരെ കൈക്കൊൾകയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്‌തതിൽ പ്രവൃത്തികളാൽ അല്ലയോ നീതീകരിക്കപ്പെട്ടത്‌?”​—⁠യാക്കോബ്‌ 2:25.

8. രാഹാബിന്റെ വിശ്വാസവും അനുസരണവും നിമിത്തം യഹോവ അവളെ എങ്ങനെയെല്ലാം അനുഗ്രഹിച്ചു?

8 യഹോവ രാഹാബിനെ അനേകം വിധങ്ങളിൽ അനുഗ്രഹിച്ചു. ഒന്ന്‌, അവളെയും അവളുടെ വീട്ടിൽ ശരണം പ്രാപിച്ചവരെയും അഥവാ “അവളുടെ പിതൃഭവനത്തെയും അവൾക്കുള്ള സകലത്തെയും” അവൻ അത്ഭുതകരമായി രക്ഷിച്ചു. തുടർന്ന്‌ “യിസ്രായേലിൽ പാർക്കുന്ന”തിന്‌ അവൻ അവരെ അനുവദിച്ചു. അവിടെ അവർ സ്വദേശികളെപ്പോലെ വീക്ഷിക്കപ്പെടണമായിരുന്നു. (യോശുവ 2:13; 6:22-25; ലേവ്യപുസ്‌തകം 19:33, 34) എന്നാൽ അനുഗ്രഹങ്ങൾ അവിടെ അവസാനിച്ചില്ല. യേശുക്രിസ്‌തുവിന്റെ ഒരു പൂർവിക ആകുന്നതിനുള്ള പദവിയും യഹോവ അവൾക്കു നൽകി. ഒരിക്കൽ വിഗ്രഹാരാധകയായിരുന്ന ഒരു കനാന്യ സ്‌ത്രീയോടുള്ള സ്‌നേഹദയയുടെ എത്ര വലിയ പ്രകടനം! *​—⁠സങ്കീർത്തനം 130:3, 4.

9. രാഹാബിനോടും ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌തീയ സ്‌ത്രീകളോടുമുള്ള യഹോവയുടെ മനോഭാവം ഇന്നത്തെ ചില സ്‌ത്രീകൾക്കു പ്രോത്സാഹനം പകർന്നേക്കാവുന്നത്‌ എങ്ങനെ?

9 രാഹാബിനെപ്പോലെ, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനായി തങ്ങളുടെ അധാർമിക ജീവിതരീതി ഉപേക്ഷിച്ച ചില ക്രിസ്‌തീയ സ്‌ത്രീകൾ ഒന്നാം നൂറ്റാണ്ടു മുതൽ ഇക്കാലംവരെ ഉണ്ടായിരുന്നിട്ടുണ്ട്‌. (1 കൊരിന്ത്യർ 6:9-11) പുരാതന കനാനിനു സമാനമായി അധാർമികത വളരെ വ്യാപകമായ, അതിനെ സാധാരണമായിപ്പോലും കരുതുന്ന ചുറ്റുപാടുകളിലാണ്‌ അവരിൽ പലരും വളർന്നത്‌ എന്നതിനു സംശയമില്ല. എങ്കിലും, തിരുവെഴുത്തുകളുടെ സൂക്ഷ്‌മ പരിജ്ഞാനത്തിൽ അധിഷ്‌ഠിതമായ വിശ്വാസത്താൽ പ്രേരിതരായി അവർ തങ്ങളുടെ വഴികൾക്കു മാറ്റംവരുത്തി. (റോമർ 10:17) “ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല” എന്ന്‌ ഈ സ്‌ത്രീകളെ കുറിച്ചു പറയാൻ കഴിയും. (എബ്രായർ 11:16) എത്ര ശ്രേഷ്‌ഠമായ ഒരു പദവിയാണത്‌!

വിവേകം നിമിത്തം അവൾ അനുഗ്രഹിക്കപ്പെട്ടു

10, 11. ദാവീദും നാബാലും ഉൾപ്പെട്ട ഏതു സംഭവങ്ങളാണ്‌ അബീഗയിലിനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചത്‌?

10 യഹോവയുടെ ജനത്തിനു തങ്ങളെത്തന്നെ ഒരു മുതൽക്കൂട്ടാക്കിത്തീർത്തുകൊണ്ട്‌ പുരാതന നാളുകളിലെ നിരവധി വിശ്വസ്‌ത സ്‌ത്രീകൾ വിവേകം എന്ന ഗുണം മുന്തിയ വിധത്തിൽ പ്രകടമാക്കിയിട്ടുണ്ട്‌. അവരിൽ ഒരാളായിരുന്നു അബീഗയിൽ. അവൾ ഇസ്രായേലിലെ ഒരു ധനാഢ്യനും ജന്മിയുമായിരുന്ന നാബാലിന്റെ ഭാര്യയായിരുന്നു. അവളുടെ വിവേകം കുറെ ആളുകളുടെ ജീവൻ രക്ഷിക്കുകയും ഇസ്രായേലിന്റെ ഭാവി രാജാവായ ദാവീദിനെ രക്തപാതകത്തിൽനിന്നു തടയുകയും ചെയ്‌തു. അബീഗയിലിനെ കുറിച്ച്‌ 1 ശമൂവേൽ 25-ാം അധ്യായത്തിലെ വിവരണത്തിൽ വായിക്കാൻ കഴിയും.

11 കഥ തുടങ്ങുമ്പോൾ, ദാവീദും അവന്റെ അനുയായികളും നാബാലിന്റെ ആട്ടിൻ പറ്റങ്ങൾക്കരികെ പാളയമടിച്ചിരിക്കുകയാണ്‌. തങ്ങളുടെ ഇസ്രായേല്യ സഹോദരനായ നാബാലിനോടുള്ള ദയ നിമിത്തം അവർ അവന്റെ ആടുകളെ പ്രതിഫലം കൂടാതെ രാവും പകലും സംരക്ഷിക്കുന്നു. ദാവീദിന്റെ കൈവശമുള്ള ഭക്ഷണവും മറ്റും തീർന്നു തുടങ്ങിയപ്പോൾ നാബാലിനോട്‌ ഭക്ഷണത്തിനായി അപേക്ഷിച്ചുകൊണ്ട്‌ അവൻ പത്ത്‌ യുവാക്കളെ അയയ്‌ക്കുന്നു. നാബാലിന്‌ ഇപ്പോൾ ദാവീദിനോടു നന്ദി പ്രകടിപ്പിക്കാനും യഹോവയുടെ അഭിഷിക്തൻ എന്ന നിലയിൽ അവനെ ആദരിക്കാനുമുള്ള ഒരു അവസരം ലഭിച്ചിരിക്കുകയാണ്‌. എന്നാൽ നാബാൽ നേരെ വിപരീതമാണ്‌ ചെയ്യുന്നത്‌. ക്ഷുഭിതനായ അവൻ ദാവീദിനെ അധിക്ഷേപിച്ചു സംസാരിക്കുകയും യുവാക്കളെ വെറുംകൈയോടെ തിരിച്ചയയ്‌ക്കുകയും ചെയ്യുന്നു. ദാവീദ്‌ ഇതിനെ കുറിച്ചു കേൾക്കുമ്പോൾ 400 പുരുഷന്മാരെയും കൂട്ടി പ്രതികാരം ചെയ്യാൻ പുറപ്പെടുന്നു. അബീഗയിൽ തന്റെ ഭർത്താവിന്റെ നിർദയമായ പ്രതികരണത്തെ കുറിച്ചു മനസ്സിലാക്കുമ്പോൾ പെട്ടെന്നുതന്നെ വേണ്ടതു ചെയ്യുന്നു. ഉദാരമായ അളവിൽ ഭക്ഷണ സാധനങ്ങൾ അയച്ചുകൊടുത്തുകൊണ്ട്‌ ദാവീദിനെ അനുനയിപ്പിക്കാൻ അവൾ വിവേകപൂർവം പ്രവർത്തിക്കുന്നു. തുടർന്ന്‌ അവൾതന്നെ ദാവീദിന്റെ അടുക്കലേക്കു പോകുന്നു.​—⁠2-20 വാക്യങ്ങൾ.

12, 13. (എ) താൻ വിവേകമതിയും, യഹോവയോടും അവന്റെ അഭിഷിക്തനോടും വിശ്വസ്‌തയും ആണെന്ന്‌ അബീഗയിൽ തെളിയിച്ചത്‌ എങ്ങനെ? (ബി) വീട്ടിൽ തിരിച്ചെത്തിയപ്പോൾ അബീഗയിൽ എന്താണു ചെയ്‌തത്‌, അവളെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ എങ്ങനെ ഉരുത്തിരിഞ്ഞു?

12 അബീഗയിൽ ദാവീദിനെ കണ്ടുമുട്ടുമ്പോൾ, കരുണയ്‌ക്കായുള്ള താഴ്‌മയോടുകൂടിയ അവളുടെ അപേക്ഷ യഹോവയുടെ അഭിഷിക്തനോടുള്ള അവളുടെ ആഴമായ ആദരവിനെ വെളിവാക്കുന്നു. “യഹോവ യജമാനന്നു സ്ഥിരമായോരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനൻ നടത്തുന്നതു” എന്ന്‌ അവൾ പറയുന്നു. മാത്രമല്ല, ഇസ്രായേലിന്റെ പ്രഭു ആയി യഹോവ ദാവീദിനെ നിയമിക്കുമെന്ന്‌ അവൾ കൂട്ടിച്ചേർക്കുന്നു. (28-30 വാക്യങ്ങൾ) അതേസമയം, പ്രതികാര ചിന്ത നിയന്ത്രിക്കുന്നില്ലെങ്കിൽ അത്‌ രക്തപാതകത്തിലേക്കു നയിക്കും എന്ന്‌ ദാവീദിനോടു പറഞ്ഞുകൊണ്ട്‌ അവൾ ശ്രദ്ധേയമായ ധൈര്യം കാട്ടുന്നു. (26, 31 വാക്യങ്ങൾ) അബീഗയിലിന്റെ താഴ്‌മയും ആഴമായ ആദരവും വകതിരിവും നിമിത്തം ദാവീദിന്‌ സമനില വീണ്ടെടുക്കാൻ സാധിക്കുന്നു. അവൻ ഇങ്ങനെ പ്രതികരിക്കുന്നു: “എന്നെ എതിരേല്‌പാൻ നിന്നെ ഇന്നു അയച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവെക്കു സ്‌തോത്രം. നിന്റെ വിവേകം സ്‌തുത്യം; രക്തപാതകവും സ്വന്തകയ്യാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവൾ.”​—⁠32, 33 വാക്യങ്ങൾ.

13 തിരികെ വീട്ടിലെത്തുമ്പോൾ, ദാവീദിനു താൻ നൽകിയ സമ്മാനത്തെ കുറിച്ച്‌ ഭർത്താവിനെ അറിയിക്കാൻ അബീഗയിൽ ധൈര്യത്തോടെ അവനെ അന്വേഷിക്കുന്നു. എന്നിരുന്നാലും, അവൾ അവനെ കണ്ടെത്തുമ്പോൾ “അവന്നു നന്നാ ലഹരി പിടിച്ചിരുന്നു.” അതുകൊണ്ട്‌ അവൾ കാത്തിരിക്കുന്നു, അവനു ലഹരി ഇറങ്ങിയപ്പോൾ അവൾ വിവരം അറിയിക്കുന്നു. നാബാൽ എങ്ങനെയാണു പ്രതികരിക്കുന്നത്‌? സ്‌തംഭിച്ചു പോയ അവന്‌ പക്ഷാഘാതം പോലെ എന്തോ ഒന്ന്‌ സംഭവിക്കുന്നു. പത്തു ദിവസത്തിനു ശേഷം അവൻ ദൈവത്തിന്റെ കൈയാൽ മരിക്കുന്നു. നാബാലിന്റെ മരണത്തെ കുറിച്ചു കേട്ടപ്പോൾ, താൻ ഇഷ്ടപ്പെടുകയും അത്യധികം ആദരിക്കുകയും ചെയ്യുന്ന അബീഗയിലിനെ വിവാഹം ചെയ്യാൻ ദാവീദ്‌ ആഗ്രഹം പ്രകടിപ്പിക്കുന്നു. അബീഗയിൽ അതിനു സമ്മതിക്കുന്നു.​—⁠34-42 വാക്യങ്ങൾ.

നിങ്ങൾക്ക്‌ അബീഗയിലിനെപ്പോലെ ആയിരിക്കാൻ കഴിയുമോ?

14. അബീഗയിലിന്റെ ഏതെല്ലാം ഗുണങ്ങൾ കൂടുതലായി നട്ടുവളർത്താൻ നാം ആഗ്രഹിച്ചേക്കാം?

14 നിങ്ങൾ​—⁠പുരുഷന്മാരും സ്‌ത്രീകളും​—⁠കൂടുതലായി നട്ടുവളർത്താൻ ആഗ്രഹിക്കുന്ന ചില ഗുണങ്ങൾ അബീഗയിലിൽ കാണുന്നുണ്ടോ? പ്രശ്‌നങ്ങൾ ഉയർന്നു വരുമ്പോൾ കുറെക്കൂടെ ബുദ്ധിപൂർവം, വിവേകപൂർവം പ്രവർത്തിക്കാൻ ഒരുപക്ഷേ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവും. അതുമല്ലെങ്കിൽ സംഭാഷണത്തിനിടെ മുള്ളവരിൽ വികാരവിക്ഷോഭങ്ങൾ വർധിച്ചുവരുന്ന ഒരു സാഹചര്യത്തിൽ ശാന്തമായി ന്യായബോധത്തോടെ സംസാരിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അങ്ങനെയെങ്കിൽ, എന്തുകൊണ്ട്‌ അതിനെ കുറിച്ച്‌ യഹോവയോടു പ്രാർഥിച്ചുകൂടാ? ‘വിശ്വാസത്തോടെ യാചിക്കുന്ന’ ഏവർക്കും ജ്ഞാനവും വിവേകവും വകതിരിവും നൽകുമെന്ന്‌ അവൻ വാഗ്‌ദാനം ചെയ്യുന്നു.​—⁠യാക്കോബ്‌ 1:5, 6; സദൃശവാക്യങ്ങൾ 2:1-6, 10, 11.

15. ക്രിസ്‌തീയ സ്‌ത്രീകൾ അബീഗയിലിന്റേതുപോലുള്ള ഗുണങ്ങൾ പ്രകടിപ്പിക്കുന്നത്‌ വിശേഷാൽ പ്രധാനമായിരിക്കുന്ന സാഹചര്യങ്ങളേവ?

15 ബൈബിൾ തത്ത്വങ്ങളെ ആദരിക്കുകയോ ഒട്ടുംതന്നെ വകവെക്കുകയോ ചെയ്യാത്ത അവിശ്വാസിയായ ഭർത്താവുള്ള ഒരു സ്‌ത്രീക്ക്‌ അത്തരം ശ്രേഷ്‌ഠ ഗുണങ്ങൾ വിശേഷാൽ മർമപ്രധാനമാണ്‌. ഒരുപക്ഷേ അദ്ദേഹം അമിതമായി മദ്യപിക്കുന്ന ഒരാൾ ആയിരിക്കാം. അത്തരം പുരുഷന്മാർ തങ്ങളുടെ വഴി വിട്ടുതിരിയുമെന്നു നമുക്കു പ്രത്യാശിക്കാം. ധാരാളം പേർ അങ്ങനെ ചെയ്‌തിട്ടുണ്ട്‌, മിക്കപ്പോഴും തങ്ങളുടെ ഭാര്യമാരുടെ ശാന്തമായ പെരുമാറ്റവും ആഴമായ ആദരവും നിർമലമായ നടത്തയുമാണ്‌ അതിനു സഹായിച്ചിട്ടുള്ളത്‌.​—⁠1 പത്രൊസ്‌ 3:1, 2, 4.

16. ഭവനത്തിലെ സാഹചര്യങ്ങൾ എന്തുതന്നെ ആയിരുന്നാലും, യഹോവയുമായുള്ള തന്റെ ബന്ധത്തെ മറ്റെന്തിനെക്കാളുമേറെ അമൂല്യമായി താൻ കരുതുന്നു എന്ന്‌ ഒരു ക്രിസ്‌തീയ സഹോദരി എങ്ങനെ പ്രകടമാക്കും?

16 ഭവനത്തിൽ നിങ്ങൾക്ക്‌ എന്തുതന്നെ ബുദ്ധിമുട്ടുകൾ നേരിട്ടാലും, നിങ്ങളെ സഹായിക്കാൻ എല്ലായ്‌പോഴും യഹോവയുണ്ട്‌ എന്ന കാര്യം ഓർക്കുക. (1 പത്രൊസ്‌ 3:12) അതുകൊണ്ട്‌ നിങ്ങളെത്തന്നെ ആത്മീയമായി ബലപ്പെടുത്താൻ പരിശ്രമിക്കുക. ജ്ഞാനത്തിനും ശാന്തഹൃദയത്തിനുമായി പ്രാർഥിക്കുക. അതേ, ക്രമമായ ബൈബിൾ പഠനം, പ്രാർഥന, ധ്യാനം, സഹക്രിസ്‌ത്യാനികളുമായുള്ള സഹവാസം എന്നിവ മുഖാന്തരം യഹോവയോട്‌ കൂടുതൽ അടുത്തു ചെല്ലുക. ദൈവത്തോടുള്ള അബീഗയിലിന്റെ സ്‌നേഹവും അവന്റെ അഭിഷിക്തനോടുള്ള അവളുടെ മനോഭാവവും അവളുടെ ഭർത്താവിന്റെ ജഡിക ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ടില്ല. നീതിയുള്ള തത്ത്വങ്ങൾക്കു ചേർച്ചയിലാണ്‌ അവൾ പ്രവർത്തിച്ചത്‌. ഭർത്താവ്‌ മാതൃകായോഗ്യനായ ദൈവ ദാസൻ ആയിരിക്കുന്ന കുടുംബങ്ങളിൽപ്പോലും, തന്റെ ആത്മീയത കെട്ടുപണി ചെയ്യാനും നിലനിറുത്താനും താൻ തുടർന്നു പ്രവർത്തിക്കേണ്ടത്‌ ആവശ്യമാണ്‌ എന്ന്‌ ഒരു ക്രിസ്‌തീയ ഭാര്യ മനസ്സിലാക്കുന്നു. ആത്മീയമായും ഭൗതികമായും അവൾക്കുവേണ്ടി കരുതാൻ ഭർത്താവിനു തിരുവെഴുത്തുപരമായ കടപ്പാടുണ്ട്‌ എന്നുള്ളതു ശരിതന്നെ. എന്നാൽ, ആത്യന്തികമായി നോക്കുമ്പോൾ, “ഭയത്തോടും വിറയലോടുംകൂടെ . . . സ്വന്തം രക്‌ഷയ്‌ക്കുവേണ്ടി” അവൾ പ്രവർത്തിക്കേണ്ടതാണ്‌.​—⁠ഫിലിപ്പിയർ 2:​12, പി.ഒ.സി. ബൈബിൾ; 1 തിമൊഥെയൊസ്‌ 5:8.

അവൾക്ക്‌ “പ്രവാചകന്റെ പ്രതിഫലം” ലഭിച്ചു

17, 18. (എ) സാരെഫാത്തിലെ വിധവയുടെ മുമ്പിൽ വിശ്വാസത്തിന്റെ ഏത്‌ അസാധാരണ പരിശോധന ഉയർന്നുവന്നു? (ബി) വിധവ ഏലീയാവിന്റെ അപേക്ഷയോട്‌ എങ്ങനെ പ്രതികരിച്ചു, അതുനിമിത്തം യഹോവ അവൾക്ക്‌ എന്തു പ്രതിഫലം നൽകി?

17 തങ്ങളെത്തന്നെയും തങ്ങളുടെ വിഭവങ്ങളെയും സത്യാരാധനയുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവെക്കുന്നവരെ യഹോവ അത്യധികം വിലമതിക്കുന്നുവെന്ന്‌ പ്രവാചകനായ ഏലീയാവിന്റെ കാലത്ത്‌ ദരിദ്രയായ ഒരു വിധവയ്‌ക്കുവേണ്ടി യഹോവ കരുതിയ വിധം പ്രകടമാക്കുന്നു. ഏലീയാവിന്റെ നാളിൽ നീണ്ടുനിന്ന ഒരു വരൾച്ച മൂലം സാരെഫാത്തിലെ ഒരു വിധവയും അവളുടെ ബാല്യപ്രായത്തിലുള്ള മകനും ഉൾപ്പെടെ അനേകം ആളുകൾ പട്ടിണിയിലായി. ഒരൊറ്റ തവണത്തേക്കും കൂടെയുള്ള ഭക്ഷണം മാത്രം അവശേഷിച്ച സമയത്ത്‌ അവിടെ ഒരു അതിഥി എത്തിച്ചേർന്നു​—⁠ഏലീയാ പ്രവാചകൻ. അവൻ അങ്ങേയറ്റം അസാധാരണമായ ഒരു സംഗതി ആവശ്യപ്പെട്ടു. ആ സ്‌ത്രീയുടെ അവസ്ഥ അറിയാമായിരുന്നിട്ടും, അവളുടെ കൈയിൽ ആകെ അവശേഷിച്ച എണ്ണയും മാവും ഉപയോഗിച്ച്‌ തനിക്ക്‌ “ചെറിയോരു അട” ചുട്ടുതരാൻ അവൻ അവളോട്‌ ആവശ്യപ്പെട്ടു. എന്നിട്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീർന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.”​—⁠1 രാജാക്കന്മാർ 17:8-14.

18 നിങ്ങളായിരുന്നെങ്കിൽ അസാധാരണമായ ആ അപേക്ഷയോട്‌ എങ്ങനെ പ്രതികരിക്കുമായിരുന്നു? സാരെഫാത്തിലെ വിധവ “ഏലീയാവു പറഞ്ഞതുപോലെ ചെയ്‌തു.” അവൻ യഹോവയുടെ പ്രവാചകനാണ്‌ എന്ന്‌ അവൾ മനസ്സിലാക്കിക്കാണണം. അതിഥിപ്രിയത്തോടെയുള്ള അവളുടെ പ്രവൃത്തിയോട്‌ യഹോവ എങ്ങനെ പ്രതികരിച്ചു? അവൻ ആ സ്‌ത്രീക്കും അവളുടെ പുത്രനും ഏലീയാവിനും വരൾച്ചയുടെ സമയത്തുടനീളം അത്ഭുതകരമായി ഭക്ഷണം പ്രദാനം ചെയ്‌തു. (1 രാജാക്കന്മാർ 17:15, 16) അതേ, അവൾ ഒരു ഇസ്രായേല്യ സ്‌ത്രീ അല്ലായിരുന്നിട്ടുകൂടി സാരെഫാത്തിലെ വിധവയ്‌ക്ക്‌ യഹോവ ഒരു “പ്രവാചകന്റെ പ്രതിഫലം” നൽകി. (മത്തായി 10:41) യേശു വളർന്ന പട്ടണമായ നസറെത്തിലെ അവിശ്വാസികളായ ജനത്തിനുമുമ്പാകെ, ഒരു മാതൃകയായി ഉയർത്തിക്കാണിച്ചുകൊണ്ട്‌ ദൈവപുത്രനും അവളെ പുകഴ്‌ത്തി.​—⁠ലൂക്കൊസ്‌ 4:24-26.

19. ഇന്ന്‌ അനേകം ക്രിസ്‌തീയ സ്‌ത്രീകൾ ഏതെല്ലാം വിധങ്ങളിൽ സാരെഫാത്തിലെ വിധവയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു, അങ്ങനെയുള്ളവരെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?

19 ഇന്ന്‌, അനേകം ക്രിസ്‌തീയ സ്‌ത്രീകൾ സാരെഫാത്തിലെ വിധവയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്‌, എല്ലാ ആഴ്‌ചയും നിസ്സ്വാർഥരായ ക്രിസ്‌തീയ സഹോദരിമാർ​—⁠അവരിൽ അനേകരും ദരിദ്രരും കുടുംബത്തിനുവേണ്ടി കരുതേണ്ടതുള്ളവരുമാണ്‌​—⁠സഞ്ചാര മേൽവിചാരകന്മാരോടും അവരുടെ ഭാര്യമാരോടും അതിഥിപ്രിയം പ്രകടമാക്കുന്നു. മറ്റു ചിലരാകട്ടെ, അവരുടെ പ്രദേശത്തുള്ള മുഴുസമയ ശുശ്രൂഷകരെ ഭക്ഷണത്തിനു ക്ഷണിക്കുന്നു, സഹായം ആവശ്യമുള്ളവർക്ക്‌ അതു നൽകുന്നു, അതുമല്ലെങ്കിൽ രാജ്യവേലയെ പിന്തുണയ്‌ക്കാനായി മറ്റു പല വിധങ്ങളിലും തങ്ങളെത്തന്നെയോ തങ്ങളുടെ വിഭവങ്ങളോ വിട്ടുകൊടുക്കുന്നു. (ലൂക്കൊസ്‌ 21:4) യഹോവ അത്തരം ത്യാഗങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? തീർച്ചയായും! “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:10.

20. നാം അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കും?

20 ഒന്നാം നൂറ്റാണ്ടിൽ, ദൈവഭയമുണ്ടായിരുന്ന നിരവധി സ്‌ത്രീകൾക്ക്‌ യേശുവിനും അവന്റെ അപ്പൊസ്‌തലന്മാർക്കും ശുശ്രൂഷ ചെയ്യാനുള്ള പദവി ലഭിച്ചു. ഈ സ്‌ത്രീകൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനത്തിൽ നാം ചർച്ച ചെയ്യും. കൂടാതെ, പ്രയാസകരമായ സാഹചര്യങ്ങൾക്കു മധ്യേയും മുഴുഹൃദയത്തോടെ യഹോവയെ സേവിക്കുന്ന ആധുനിക കാലത്തെ സ്‌ത്രീകളുടെ മാതൃകയും നാം അതിൽ പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 8 മത്തായി രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലിയിൽ നാലു സ്‌ത്രീകളെ​—⁠താമാർ, രാഹാബ്‌, രൂത്ത്‌, മറിയ​—⁠പേരെടുത്തു പരാമർശിക്കുന്നുണ്ട്‌. അവർക്കെല്ലാം വളരെ ആദരണീയമായ ഒരു സ്ഥാനമാണ്‌ ദൈവവചനം നൽകുന്നത്‌.​—⁠മത്തായി 1:3, 5, 16.

പുനരവലോകനം

• പിൻവരുന്ന സ്‌ത്രീകൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചത്‌ എങ്ങനെ?

• ശിപ്രായും പൂവായും

• രാഹാബ്‌

• അബീഗയിൽ

• സാരെഫാത്തിലെ വിധവ

• ഈ സ്‌ത്രീകൾ വെച്ച മാതൃക സംബന്ധിച്ച്‌ ധ്യാനിക്കുന്നത്‌ നമ്മെ വ്യക്തിപരമായി എങ്ങനെ സഹായിച്ചേക്കാം? ദൃഷ്ടാന്തീകരിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[9 -ാം പേജിലെ ചിത്രങ്ങൾ]

“രാജാവിന്റെ കല്‌പന” വിലക്കിയിട്ടുകൂടി അനേകം വിശ്വസ്‌ത സ്‌ത്രീകൾ ദൈവത്തെ സേവിച്ചിരിക്കുന്നു

[10 -ാം പേജിലെ ചിത്രം]

രാഹാബ്‌ വിശ്വാസ ത്തിന്റെ ഒരു ഉത്തമ ദൃഷ്ടാന്തം ആയിരിക്കു ന്നത്‌ എന്തുകൊണ്ട്‌?

[10 -ാം പേജിലെ ചിത്രം]

അബീഗയിൽ പ്രകടി പ്പിച്ച ഏതു ഗുണങ്ങൾ നിങ്ങൾ അനുകരി ക്കാൻ ആഗ്രഹിക്കുന്നു?

[12 -ാം പേജിലെ ചിത്രം]

ഇന്ന്‌ അനേകം ക്രിസ്‌തീയ സ്‌ത്രീകൾ സാരെഫാത്തിലെ വിധവയുടെ മനോഭാവം പ്രതിഫലിപ്പിക്കുന്നു