വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ആരുടെ വാഗ്‌ദാനങ്ങൾ വിശ്വസിക്കാനാകും?

നിങ്ങൾക്ക്‌ ആരുടെ വാഗ്‌ദാനങ്ങൾ വിശ്വസിക്കാനാകും?

നിങ്ങൾക്ക്‌ ആരുടെ വാഗ്‌ദാനങ്ങൾ വിശ്വസിക്കാനാകും?

“അന്നത്തെ പ്രതാപത്തിനു ചേർന്ന ഗംഭീര വാഗ്‌ദാനങ്ങൾ ആയിരുന്നു അദ്ദേഹത്തിന്റേത്‌. എന്നാൽ പ്രവൃത്തിയോ അദ്ദേഹത്തിന്റെ ഇന്നത്തെ നിലപോലെതന്നെ വട്ടപ്പൂജ്യവും.”​—⁠വില്ല്യം ഷേക്‌സ്‌പിയറിന്റെ കിങ്‌ ഹെൻട്രി ദി എയ്‌ത്ത്‌.

ഷേക്‌സ്‌പിയർ പരാമർശിച്ച ഗംഭീര വാഗ്‌ദാനങ്ങൾ ഇംഗ്ലീഷുകാരനായ തോമസ്‌ വുൾസി എന്ന കർദിനാളിന്റേതായിരുന്നു. 16-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വലിയ രാഷ്‌ട്രീയ അധികാരം കയ്യാളിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഷേക്‌സ്‌പിയറിന്റെ വർണന ഇന്നത്തെ മിക്ക വാഗ്‌ദാനങ്ങളുടെ കാര്യത്തിലും സത്യമാണെന്നു ചിലർ കരുതുന്നു. വാഗ്‌ദാനലംഘനം സർവസാധാരണം ആയിത്തീർന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ ആളുകൾ ഏതൊരു വാഗ്‌ദാനത്തെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല.

പൊട്ടിച്ചിതറുന്ന ഒരായിരം പ്രതീക്ഷകൾ

ഉദാഹരണത്തിന്‌ 1990-കളിൽ ബാൾക്കൻസിൽ അരങ്ങേറിയ കടുത്ത പോരാട്ടത്തിന്റെ സമയത്ത്‌ സംഭവിച്ച ഒരു കാര്യം പരിചിന്തിക്കുക. ബോസ്‌നിയൻ പട്ടണമായ സ്രിബ്രെനീറ്റ്‌സയെ ഐക്യരാഷ്‌ട്ര രക്ഷാസമിതി “സുരക്ഷിത മേഖല”യായി പ്രഖ്യാപിച്ചു. ഐക്യരാഷ്‌ട്രങ്ങളിലെ അംഗരാഷ്‌ട്രങ്ങളാലുള്ള ആ ഉറപ്പ്‌ ആശ്രയയോഗ്യമായ ഒന്നായി കാണപ്പെട്ടു. സ്രിബ്രെനീറ്റ്‌സയിലെ ആയിരക്കണക്കിന്‌ മുസ്ലീം അഭയാർഥികൾ അതു വിശ്വസിച്ചു. എന്നാൽ ഒടുവിൽ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആ വാഗ്‌ദാനം പൊള്ളയാണെന്നു തെളിഞ്ഞു. (സങ്കീർത്തനം 146:⁠3) 1995 ജൂലൈയിൽ, ആക്രമിച്ചു കയറിയ സേനകൾ യുഎൻ സേനയെ തള്ളിമാറ്റി ആ പട്ടണം പിടിച്ചടക്കി. കുറഞ്ഞത്‌ 1,200 മുസ്ലീങ്ങളെ അവർ കശാപ്പുചെയ്‌തു, 6,000-ത്തിലേറെ മുസ്ലീങ്ങൾ കാണാതായവരുടെ പട്ടികയിലായി.

വാഗ്‌ദാനലംഘനം ജീവിതത്തിന്റെ സമസ്‌ത തലങ്ങളുടെയും ഒരു സവിശേഷതയായി മാറിയിരിക്കുന്നു. ദിവസേന കാണുകയും കേൾക്കുകയും ചെയ്യുന്ന “വ്യാജവും വഴിതെറ്റിക്കുന്നതുമായ എണ്ണമറ്റ പരസ്യങ്ങളാൽ” തങ്ങൾ കബളിപ്പിക്കപ്പെടുന്നതായി ആളുകൾക്കു തോന്നുന്നു. “അനവധി രാഷ്‌ട്രീയക്കാരുടെ നിറവേറപ്പെടാത്ത തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ” അവരെ ഭഗ്നാശരാക്കുന്നു. (ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക, വാല്യം 15, പേജ്‌ 37) ആളുകൾ വിശ്വാസം അർപ്പിക്കുന്ന മതനേതാക്കന്മാർ ആടുകൾക്ക്‌ സംരക്ഷണം വാഗ്‌ദാനം ചെയ്യുമ്പോൾത്തന്നെ അതിനീചമായ വിധങ്ങളിൽ അവരെ ദ്രോഹിക്കുന്നു. അനുകമ്പയും പരിഗണനയും മുഖമുദ്രയായിരിക്കേണ്ട വിദ്യാഭ്യാസ, വൈദ്യശാസ്‌ത്ര രംഗങ്ങളിൽ പോലും ചിലർ വിശ്വാസവഞ്ചന കാട്ടിക്കൊണ്ട്‌ തങ്ങളുടെ പരിപാലനയിലുള്ളവരെ ചൂഷണം ചെയ്യുകയോ കൊല്ലുകയോ പോലും ചെയ്‌തിരിക്കുന്നു. എല്ലാ വാക്കും വിശ്വസിക്കരുതെന്ന്‌ ബൈബിൾ മുന്നറിയിപ്പു നൽകുന്നത്‌ വെറുതെയല്ല!​—⁠സദൃശവാക്യങ്ങൾ 14:15.

നിറവേറ്റപ്പെടുന്ന വാഗ്‌ദാനങ്ങൾ

ഇതൊക്കെയാണെങ്കിലും, പറയുന്ന വാക്കു പാലിക്കുകയും അതിനുവേണ്ടി വലിയ ത്യാഗങ്ങൾപോലും സഹിക്കുകയും ചെയ്യുന്ന ആളുകളുമുണ്ട്‌. (സങ്കീർത്തനം 15:⁠4) അവർ വാക്കുപറഞ്ഞാൽ വാക്കാണ്‌, തങ്ങളുടെ വാക്കിനെ അവർ മാനിക്കുന്നു. മറ്റു ചിലർ ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ വാഗ്‌ദാനങ്ങൾ ചെയ്യുന്നു. അത്‌ നിറവേറ്റാൻ ആത്മാർഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. തങ്ങളുടെ വാഗ്‌ദാനങ്ങൾ നിറവേറ്റാൻ ആകാംക്ഷയും മനസ്സൊരുക്കവും ഉള്ളവരാണ്‌ അവർ. എന്നാൽ അവർക്ക്‌ അതിനു സാധിക്കുന്നില്ല. ഏറ്റവും ശ്രേഷ്‌ഠമായ പദ്ധതികൾപോലും ചില പ്രത്യേക സാഹചര്യങ്ങൾക്കു മുന്നിൽ പാളിപ്പോയേക്കാം.​—⁠സഭാപ്രസംഗി 9:​11.

കാരണം എന്താണെങ്കിലും വാഗ്‌ദാനങ്ങളിൽ, അത്‌ ആരുടെയായാലും, വിശ്വാസം അർപ്പിക്കാൻ അനേകർക്കും വളരെ ബുദ്ധിമുട്ടു തോന്നുന്നു എന്നതാണ്‌ യാഥാർഥ്യം. അതുകൊണ്ട്‌ ചോദ്യം ഇതാണ്‌? നമുക്കു വിശ്വസിക്കാവുന്ന ഏതെങ്കിലും വാഗ്‌ദാനങ്ങൾ ഉണ്ടോ? ഉവ്വ്‌. ദൈവവചനമായ ബൈബിളിൽ കാണുന്ന വാഗ്‌ദാനങ്ങളിൽ നമുക്കു വിശ്വസിക്കാനാകും. ഇതിനെ കുറിച്ച്‌ അടുത്ത ലേഖനത്തിനു പറയാനുള്ളത്‌ എന്താണെന്നു പരിശോധിക്കരുതോ? ലക്ഷക്കണക്കിനു മറ്റുള്ളവരെ പോലെ നിങ്ങളും ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ തികച്ചും വിശ്വസനീയമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നേക്കാം.

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

AP Photo/Amel Emric