വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക”

“നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക”

“നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക”

“നിന്റെ ശുശ്രൂഷ പൂർണ്ണമായി നിറവേറ്റുക.”​—⁠2 തിമൊഥെയൊസ്‌ 4:⁠5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം (Nibv).

1, 2. എല്ലാ ക്രിസ്‌ത്യാനികളും സുവിശേഷകർ ആണെങ്കിലും തിരുവെഴുത്തുപരമായി മൂപ്പന്മാരിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌?

നിങ്ങൾ ഒരു രാജ്യഘോഷകൻ ആണോ? ആണെങ്കിൽ, ഈ വിസ്‌മയാവഹമായ പദവിക്കായി യഹോവയാം ദൈവത്തിനു നന്ദിപറയുക. നിങ്ങൾ സഭയിലെ ഒരു മൂപ്പനാണോ? അത്‌ യഹോവയിൽനിന്നുള്ള കൂടുതലായ ഒരു പദവിയാണ്‌. എന്നാൽ ലൗകിക വിദ്യാഭ്യാസമോ വാക്‌ചാതുര്യമോ ഒന്നും ശുശ്രൂഷയ്‌ക്കോ സഭയിലെ മേൽവിചാരണയ്‌ക്കോ നമ്മിലാരെയും യോഗ്യരാക്കുന്നില്ല എന്ന്‌ നാം ഒരിക്കലും മറക്കരുത്‌. ശുശ്രൂഷയ്‌ക്കായി നമ്മെ വേണ്ടവിധത്തിൽ യോഗ്യരാക്കുന്നത്‌ യഹോവയാണ്‌. മാത്രമല്ല, നമ്മുടെ ഇടയിലുള്ള ചില പുരുഷന്മാർ പ്രത്യേക തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരുന്നതുകൊണ്ടാണ്‌ അവർക്ക്‌ മേൽവിചാരകന്മാരായി സേവിക്കാനുള്ള പദവിയുള്ളത്‌.​—⁠2 കൊരിന്ത്യർ 3:⁠5, 6; 1 തിമൊഥെയൊസ്‌ 3:⁠1-7.

2 എല്ലാ സമർപ്പിത ക്രിസ്‌ത്യാനികളും സുവിശേഷകരുടെ പ്രവൃത്തി ചെയ്യുന്നു. എന്നാൽ, മേൽവിചാരകന്മാർ അഥവാ മൂപ്പന്മാർ വിശേഷിച്ചും ശുശ്രൂഷയിൽ ഉത്തമ മാതൃക വെക്കേണ്ടതുണ്ട്‌. ദൈവവും ക്രിസ്‌തുവും യഹോവയുടെ സാക്ഷികളായ മറ്റുള്ളവരും “വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്ന” മൂപ്പന്മാരെ നിരീക്ഷിക്കുന്നു. (1 തിമൊഥെയൊസ്‌ 5:⁠17; എഫെസ്യർ 5:⁠23; എബ്രായർ 6:⁠10-12) എല്ലാ സാഹചര്യങ്ങളിലും ഒരു മൂപ്പന്റെ പഠിപ്പിക്കൽ ആത്മീയമായി ആരോഗ്യാവഹമായിരിക്കണം. എന്തുകൊണ്ടെന്നാൽ, അപ്പൊസ്‌തലനായ പൗലൊസ്‌ മേൽവിചാരകനായ തിമൊഥെയൊസിനോട്‌ ഇപ്രകാരം പറഞ്ഞു: “അവർ പത്ഥ്യോപദേശം [“ആരോഗ്യാവഹമായ പഠിപ്പിക്കൽ,” NW] പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്‌ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്ക.”​—⁠2 തിമൊഥെയൊസ്‌ 4:⁠3-5.

3. വ്യാജോപദേശങ്ങൾ സഭയുടെ ആത്മീയതയ്‌ക്കു ഭീഷണി ഉയർത്താതിരിക്കാൻ എന്തു ചെയ്യേണ്ടത്‌ അനിവാര്യമാണ്‌?

3 വ്യാജോപദേശങ്ങൾ സഭയുടെ ആത്മീയതയ്‌ക്കു ഭീഷണി ഉയർത്തുന്നില്ല എന്ന്‌ ഉറപ്പാക്കുന്നതിന്‌ ഒരു മേൽവിചാരകൻ പൗലൊസിന്റെ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കണം: “നീയോ സകലത്തിലും സംയമശീലനായിരിക്കുക; . . . നിന്റെ ശുശ്രൂഷ പൂർണ്ണമായി നിറവേറ്റുക.” (2 തിമൊഥെയൊസ്‌ 4:⁠5, NIBV) അതേ, ഒരു മൂപ്പൻ തന്റെ ‘ശുശ്രൂഷ നിറപടിയായി നിവർത്തിക്കേണ്ടതുണ്ട്‌.’ അദ്ദേഹം അത്‌ പൂർണമായി, സമഗ്രമായ വിധത്തിൽ അഥവാ മുഴുവനായി നിർവഹിക്കണം. തന്റെ ശുശ്രൂഷ പൂർണമായി നിർവഹിക്കുന്ന ഒരു മൂപ്പൻ തന്റെ എല്ലാ ഉത്തരവാദിത്വങ്ങൾക്കും ഉചിതമായ ശ്രദ്ധ നൽകുന്നു. അവയിൽ ഒന്നു പോലും അവഗണിക്കുകയോ പൂർണമായി ചെയ്യാതിരിക്കുകയോ ഇല്ല. അങ്ങനെയുള്ള ഒരു പുരുഷൻ ചെറിയ കാര്യങ്ങളിൽ പോലും വിശ്വസ്‌തനാണ്‌.​—⁠ലൂക്കൊസ്‌ 12:⁠48; 16:⁠10.

4. ശുശ്രൂഷ നിറപടിയായി നിവർത്തിക്കാൻ എന്തിനു നമ്മെ സഹായിക്കാനാകും?

4 നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിന്‌ എല്ലായ്‌പോഴും കൂടുതൽ സമയം ആവശ്യമായിരിക്കുന്നില്ല, എന്നാൽ, സമയം കാര്യക്ഷമമായി ഉപയോഗിക്കേണ്ടത്‌ തീർച്ചയായും ആവശ്യമാണ്‌. സന്തുലിതവും സ്ഥിരവുമായ ഒരു ഗതിവേഗം കാത്തുസൂക്ഷിക്കുന്നത്‌ വേണ്ടവിധം ശുശ്രൂഷ നിർവഹിക്കാൻ എല്ലാ ക്രിസ്‌ത്യാനികളെയും സഹായിക്കും. വയൽസേവനത്തിൽ കൂടുതൽ സമയം ഏർപ്പെടുന്നതിന്‌, ഒരു മൂപ്പന്‌ വ്യക്തിപരമായി നല്ല സംഘാടനം ആവശ്യമാണ്‌. ഇത്‌ തന്റെ പ്രവർത്തന പട്ടിക സമനിലയിൽ നിറുത്താനും ഏതു ചുമതലകൾ മറ്റുള്ളവർക്ക്‌ ഏൽപ്പിച്ചുകൊടുക്കാം, അത്‌ എങ്ങനെ ചെയ്യാം എന്നിവ സംബന്ധിച്ച്‌ അറിയാനും അദ്ദേഹത്തെ സഹായിക്കും. (എബ്രായർ 13:⁠17) യെരൂശലേമിന്റെ മതിലുകൾ പുനർനിർമിക്കുന്നതിൽ വ്യക്തിപരമായി പങ്കെടുത്ത നെഹെമ്യാവിനെ പോലെ, ബഹുമാന്യനായ ഒരു മൂപ്പൻ അതോടൊപ്പം തന്റെ വ്യക്തിപരമായ പങ്കും സ്വാഭാവികമായും നിർവഹിക്കുന്നു. (നെഹെമ്യാവു 5:⁠16, NW) കൂടാതെ, യഹോവയുടെ എല്ലാ ദാസന്മാരും രാജ്യ പ്രസംഗവേലയിൽ ക്രമമായി പങ്കുപറ്റണം.​—⁠1 കൊരിന്ത്യർ 9:⁠16-18.

5. ശുശ്രൂഷയെ നാം എങ്ങനെ കരുതണം?

5 സ്ഥാപിതമായ സ്വർഗീയ രാജ്യത്തിന്റെ ഘോഷകർ എന്ന നിലയിൽ എത്ര സന്തോഷകരമായ നിയോഗമാണ്‌ നമുക്കുള്ളത്‌! അന്ത്യം വരുന്നതിനു മുമ്പ്‌ നിവസിത ഭൂമിയിലെല്ലാം സുവാർത്ത പ്രസംഗിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാനുള്ള നമ്മുടെ പദവിയെ തീർച്ചയായും നാം അത്യധികം വിലമതിക്കുന്നു. (മത്തായി 24:⁠14) അപൂർണരാണെങ്കിലും പൗലൊസിന്റെ ഈ വാക്കുകളിൽനിന്ന്‌ നമുക്ക്‌ പ്രോത്സാഹനം ഉൾക്കൊള്ളാൻ കഴിയും: “ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു [ശുശ്രൂഷയാകുന്ന] ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്‌.” (2 കൊരിന്ത്യർ 4:⁠7) അതേ, സ്വീകാര്യയോഗ്യമായ സേവനം അർപ്പിക്കാൻ നമുക്കാകും, എന്നാൽ ദൈവദത്തമായ ശക്തിയാലും ജ്ഞാനത്താലും മാത്രമേ അതു സാധിക്കൂ.​—⁠1 കൊരിന്ത്യർ 1:⁠26-31.

ദൈവ തേജസ്സ്‌ പ്രതിഫലിപ്പിക്കൽ

6. സ്വാഭാവിക ഇസ്രായേലും ആത്മീയ ഇസ്രായേലും തമ്മിൽ എന്തു വ്യത്യാസം വികാസം പ്രാപിച്ചു?

6 ദൈവം “ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്‌തരാക്കി”യിരിക്കുന്നു എന്ന്‌ അഭിഷിക്ത ക്രിസ്‌ത്യാനികളെ പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ പറയുന്നു. യേശുക്രിസ്‌തു മുഖാന്തരം ആത്മീയ ഇസ്രായേലുമായി ചെയ്‌ത പുതിയ ഉടമ്പടിയെ മോശെ മുഖാന്തരം സ്വാഭാവിക ഇസ്രായേലുമായി ചെയ്‌ത പഴയ ന്യായപ്രമാണ ഉടമ്പടിയുമായി അപ്പൊസ്‌തലൻ വിപരീത താരതമ്യം ചെയ്യുന്നു. പത്തുകൽപ്പനകൾ അടങ്ങിയ കൽപ്പലകകളുമായി സീനായ്‌ മലയിൽനിന്ന്‌ മോശെ ഇറങ്ങിവന്നപ്പോൾ ഇസ്രായേല്യർക്ക്‌ നേരിട്ട്‌ നോക്കിക്കൂടാതവണ്ണം അവന്റെ മുഖം അത്രകണ്ട്‌ തേജസ്സുള്ളതായിരുന്നു എന്നു പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ തുടരുന്നു. എന്നിരുന്നാലും, കാലക്രമത്തിൽ അതിലും വളരെയേറെ ഗുരുതരമായ ഒന്നു സംഭവിച്ചു. എന്തുകൊണ്ടെന്നാൽ ‘അവരുടെ മനസ്സു കഠിനപ്പെട്ടുപോകുകയും’ അവരുടെ ഹൃദയങ്ങളിന്മേൽ ഒരു മൂടുപടം വീഴുകയും ചെയ്‌തു. എങ്കിലും മുഴുഹൃദയായുള്ള ഭക്തിയിൽ യഹോവയിലേക്ക്‌ തിരിയുമ്പോൾ ആ മൂടുപടം നീക്കപ്പെടുന്നു. അടുത്തതായി, പുതിയ ഉടമ്പടിയിൽ ഉള്ളവർക്കു നൽകപ്പെട്ടിരിക്കുന്ന ശുശ്രൂഷയെ പരാമർശിച്ചുകൊണ്ട്‌ പൗലൊസ്‌ പറയുന്നു: ‘നാം എല്ലാവരും മൂടുപടം നീങ്ങിയ മുഖത്തു കർത്താവിന്റെ [“യഹോവയുടെ,” NW] തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നു.’ (2 കൊരിന്ത്യർ 3:⁠6-8, 14-18; പുറപ്പാടു 34:⁠29-35) യേശുവിന്റെ ഇന്നത്തെ “വേറെ ആടുക”ൾക്കും യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കാനുള്ള പദവിയുണ്ട്‌.​—⁠യോഹന്നാൻ 10:⁠16.

7. മനുഷ്യർക്ക്‌ ദൈവത്തിന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാൻ കഴിയുന്നത്‌ എങ്ങനെ?

7 ഒരു മനുഷ്യനും ദൈവത്തിന്റെ മുഖം കണ്ടു ജീവിച്ചിരിക്കാൻ സാധ്യമല്ലെന്നിരിക്കെ, പാപികളായ മനുഷ്യർക്ക്‌ എങ്ങനെ അവന്റെ തേജസ്സ്‌ പ്രതിഫലിപ്പിക്കാനാകും? (പുറപ്പാടു 33:⁠20) വ്യക്തിപരമായ തേജസ്സിനു പുറമേ തന്റെ രാജ്യം മുഖേന തന്റെ പരമാധികാരം സംസ്ഥാപിക്കാനുള്ള തേജോമയമായ ഉദ്ദേശ്യവും യഹോവയ്‌ക്കുണ്ട്‌ എന്നു നാം തിരിച്ചറിയണം. രാജ്യത്തെ സംബന്ധിച്ചുള്ള സത്യങ്ങൾ, ‘ദൈവത്തിന്റെ വൻകാര്യങ്ങളുടെ’ ഒരു ഭാഗമാണ്‌, അത്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ പരിശുദ്ധാത്മാവു ചൊരിയപ്പെട്ട വ്യക്തികളാൽ പ്രസ്‌താവിക്കപ്പെട്ടു തുടങ്ങി. (പ്രവൃത്തികൾ 2:⁠11) ആത്മാവിന്റെ വഴിനടത്തിപ്പോടെ, തങ്ങളെ ഭരമേൽപ്പിച്ചിരുന്ന ശുശ്രൂഷ നിറപടിയായി നിറവേറ്റാൻ അവർക്കു കഴിഞ്ഞു.​—⁠പ്രവൃത്തികൾ 1:⁠8.

8. ശുശ്രൂഷയുടെ കാര്യത്തിൽ പൗലൊസ്‌ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്‌തിരുന്നു?

8 തന്റെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിൽനിന്ന്‌ തന്നെ തടയാൻ യാതൊന്നിനെയും അനുവദിക്കാതിരിക്കാൻ പൗലൊസ്‌ ദൃഢചിത്തനായിരുന്നു. അവൻ ഇങ്ങനെ എഴുതി: “ഞങ്ങൾക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാൽ ഞങ്ങൾ അധൈര്യപ്പെടാതെ ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.” (2 കൊരിന്ത്യർ 4:⁠1, 2) “ഈ ശുശ്രൂഷ” എന്ന്‌ പൗലൊസ്‌ വിളിക്കുന്ന പ്രവർത്തനത്താൽ സത്യം വെളിപ്പെടുത്തപ്പെടുകയും ആത്മീയ വെളിച്ചം അകലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു.

9, 10. യഹോവയുടെ തേജസ്സ്‌ പ്രതിഫലിപ്പിക്കുക സാധ്യമായിരിക്കുന്നത്‌ എങ്ങനെ?

9 ഭൗതികവും ആത്മീയവുമായ പ്രകാശത്തിന്റെ സ്രോതസ്സിനെ സംബന്ധിച്ച്‌ പൗലൊസ്‌ ഇങ്ങനെ എഴുതുന്നു: “ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്‌ത ദൈവം യേശുക്രിസ്‌തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളിൽ പ്രകാശിച്ചിരിക്കുന്നു.” (2 കൊരിന്ത്യർ 4:⁠6; ഉല്‌പത്തി 1:⁠2-5) ദൈവത്തിന്റെ ശുശ്രൂഷകർ ആയിരിക്കാനുള്ള വിലതീരാത്ത പദവി നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ, യഹോവയുടെ തേജസ്സ്‌ കണ്ണാടികൾ പോലെ പ്രതിഫലിപ്പിക്കാൻ കഴിയേണ്ടതിന്‌ നമുക്ക്‌ നമ്മെത്തന്നെ ശുദ്ധിയുള്ളവരായി കാത്തുസൂക്ഷിക്കാം.

10 ആത്മീയ അന്ധകാരത്തിലായിരിക്കുന്ന വ്യക്തികൾക്ക്‌ യഹോവയുടെ തേജസ്സോ വലിയ മോശെയായ യേശുക്രിസ്‌തുവിൽനിന്നുള്ള അതിന്റെ പ്രതിഫലനമോ കാണാൻ കഴിയുകയില്ല. എന്നാൽ യഹോവയുടെ ദാസർ എന്ന നിലയിൽ തിരുവെഴുത്തുകളിൽനിന്നുള്ള തേജസ്സാർന്ന പ്രകാശം നാം പിടിച്ചെടുക്കുകയും മറ്റുള്ളവരിലേക്ക്‌ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോൾ ആത്മീയ അന്ധകാരത്തിൽ ആയിരിക്കുന്നവർ നാശത്തിൽനിന്നു രക്ഷപ്പെടണമെങ്കിൽ ദൈവത്തിൽ നിന്നുള്ള പ്രകാശം അവർക്ക്‌ കൂടിയേതീരൂ. ആയതിനാൽ, യഹോവയുടെ മഹത്ത്വത്തിനായി ഇരുട്ടിൽനിന്നു വെളിച്ചം പ്രകാശിപ്പിക്കാനുള്ള ദിവ്യ കൽപ്പന അതീവ സന്തോഷത്തോടും തീക്ഷ്‌ണതയോടും കൂടെ നാം അനുസരിക്കുന്നു.

ഭവന ബൈബിളധ്യയനങ്ങളിൽ നിങ്ങളുടെ വെളിച്ചം പ്രകാശിപ്പിക്കുക

11. നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതു സംബന്ധിച്ച്‌ യേശു എന്തു പറഞ്ഞു, നമ്മുടെ ശുശ്രൂഷയിൽ ഇതു ചെയ്യാനുള്ള ഒരു മാർഗം ഏതാണ്‌?

11 യേശു തന്റെ അനുഗാമികളോട്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിൻമേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:⁠14-16) മറ്റുള്ളവർ ദൈവത്തിനു മഹത്ത്വം കൊടുക്കാൻ നമ്മുടെ നല്ല നടത്ത ഇടയാക്കും. (1 പത്രൊസ്‌ 2:⁠12) നമ്മുടെ സുവിശേഷ വേലയുടെ വിവിധ വശങ്ങൾ വെളിച്ചം പ്രകാശിപ്പിക്കാനുള്ള ധാരാളം അവസരങ്ങൾ നമുക്കു നൽകുന്നു. നമ്മുടെ മുഖ്യലക്ഷ്യങ്ങളിൽ ഒന്ന്‌, ഫലകരമായ ഭവന ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ട്‌ ദൈവവചനത്തിൽനിന്നുള്ള ആത്മീയ വെളിച്ചം പ്രതിഫലിപ്പിക്കുക എന്നതാണ്‌. നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാനുള്ള ഒരു സുപ്രധാന മാർഗമാണ്‌ ഇത്‌. സത്യാന്വേഷകരുടെ ഹൃദയത്തെ സ്‌പർശിക്കുംവിധം ബൈബിളധ്യയനങ്ങൾ നടത്താൻ ഏതു നിർദേശങ്ങൾ നമ്മെ സഹായിച്ചേക്കാം?

12. ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതുമായി പ്രാർഥന എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

12 ബൈബിളധ്യയനങ്ങൾ നടത്തുന്നതു സംബന്ധിച്ച്‌ യഹോവയോടു പ്രാർഥിക്കുന്നത്‌ അവ നടത്താനുള്ള നമ്മുടെ അതിയായ ആഗ്രഹം പ്രകടമാക്കുന്നു. കൂടാതെ, ദൈവപരിജ്ഞാനം നേടാൻ മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നു എന്നും അതു തെളിയിക്കുന്നു. (യെഹെസ്‌കേൽ 33:⁠7-9) യഹോവ നിസ്സംശയമായും നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം തരുകയും ശുശ്രൂഷയിലെ ആത്മാർഥമായ ശ്രമങ്ങളെ അനുഗ്രഹിക്കുകയും ചെയ്യും. (1 യോഹന്നാൻ 5:⁠14, 15) എന്നാൽ, ഒരു ഭവന ബൈബിളധ്യയനത്തിനു സമ്മതിക്കുന്ന ഒരാളെ കണ്ടെത്താൻ മാത്രമായല്ല നാം പ്രാർഥിക്കുന്നത്‌. ഒരു അധ്യയനം തുടങ്ങിക്കഴിഞ്ഞശേഷം, ബൈബിൾ വിദ്യാർഥിയുടെ പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ച്‌ പ്രാർഥിക്കുന്നതും ധ്യാനിക്കുന്നതും ഓരോ തവണ അധ്യയനം എടുക്കുമ്പോഴും അതു ഫലകരമായ വിധത്തിൽ നടത്താൻ നമ്മെ സഹായിക്കും.​—⁠റോമർ 12:⁠13.

13. ഫലകരമായ ഭവന ബൈബിളധ്യയനങ്ങൾ നടത്താൻ നമ്മെ എന്തു സഹായിച്ചേക്കാം?

13 ഫലകരമായ ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്‌ ഓരോ പ്രാവശ്യത്തെ അധ്യയനത്തിനുവേണ്ടിയും നാം നന്നായി തയ്യാറാകണം. അപര്യാപ്‌തത തോന്നുന്നെങ്കിൽ, സഭാ പുസ്‌തകാധ്യയന മേൽവിചാരകൻ ഓരോ ആഴ്‌ചത്തെയും പാഠഭാഗം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു നിരീക്ഷിക്കുന്നത്‌ സഹായകമായിരുന്നേക്കാം. ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നതിൽ നല്ല ഫലം കൈവരിച്ചിട്ടുള്ള രാജ്യപ്രസാധകരോടൊപ്പം ഇടയ്‌ക്കൊക്കെ പ്രവർത്തിക്കാനും നമുക്കു സാധിച്ചേക്കും. യേശുക്രിസ്‌തുവിന്റെ മനോഭാവവും പഠിപ്പിക്കൽ രീതികളും പ്രത്യേകാൽ നമ്മുടെ പരിചിന്തനം അർഹിക്കുന്നു.

14. നമുക്ക്‌ ഒരു ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ എങ്ങനെ കഴിയും?

14 യേശു തന്റെ സ്വർഗീയ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിലും ദൈവത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുന്നതിലും ആനന്ദം കണ്ടെത്തി. (സങ്കീർത്തനം 40:⁠8) അവൻ സൗമ്യതയുള്ളവനായിരുന്നു, തന്റെ ശ്രോതാക്കളുടെ ഹൃദയത്തിൽ എത്തിച്ചേരുന്നതിൽ അവൻ വിജയിച്ചു. (മത്തായി 11:⁠28-30) അതുകൊണ്ട്‌ നമ്മുടെ ബൈബിൾ വിദ്യാർഥികളുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നമുക്കു സകല ശ്രമവും ചെയ്യാം. നമുക്ക്‌ അതു സാധിക്കണമെങ്കിൽ, വിദ്യാർഥിയുടെ പ്രത്യേക സാഹചര്യങ്ങൾ മനസ്സിൽ പിടിച്ചുകൊണ്ട്‌ ഓരോ അധ്യയനത്തിനും വേണ്ടി നാം തയ്യാറാകണം. ദൃഷ്ടാന്തത്തിന്‌, ഒരു വിദ്യാർഥി ബൈബിൾ പശ്ചാത്തലമില്ലാത്ത ആളാണെങ്കിൽ ബൈബിൾ സത്യമാണെന്ന്‌ നാം ആ വ്യക്തിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരിക്കാം. അങ്ങനെയെങ്കിൽ, നമുക്ക്‌ നിരവധി തിരുവെഴുത്തുകൾ വായിച്ചു വിശദീകരിക്കേണ്ടതായി വരും.

ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുക

15, 16. (എ) ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം മനസ്സിലാകാത്ത ഒരു വിദ്യാർഥിയെ നമുക്ക്‌ എങ്ങനെ സഹായിക്കാനായേക്കും? (ബി) ബൈബിൾ വിദ്യാർഥികളിൽ ഒരാൾക്ക്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ദൃഷ്ടാന്തം നമ്മുടെ ഏതെങ്കിലും ഒരു പ്രസിദ്ധീകരണം ഉപയോഗിക്കുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

15 തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ദൃഷ്ടാന്തം ഒരുപക്ഷേ ഒരു ബൈബിൾ വിദ്യാർഥിക്ക്‌ പരിചയമുണ്ടാവില്ല. ഉദാഹരണത്തിന്‌, ഒരു വിളക്കു കത്തിച്ച്‌ വിളക്കുതണ്ടിന്മേൽ വെക്കുന്നതിനെ കുറിച്ചു പറഞ്ഞപ്പോൾ യേശു എന്താണ്‌ ഉദ്ദേശിച്ചത്‌ എന്ന്‌ ആ വ്യക്തിക്കു മനസ്സിലാകാതിരുന്നേക്കാം. (മർക്കൊസ്‌ 4:⁠21, 22) തിരിയിട്ടു കത്തിക്കുന്ന ഒരു പുരാതന എണ്ണ വിളക്കിനെ കുറിച്ചാണ്‌ യേശു പരാമർശിച്ചത്‌. വീടിന്റെ ഒരു ഭാഗം മുഴുവൻ വെളിച്ചം ലഭിക്കത്തക്കവിധം അത്തരം വിളക്കുകൾ ഒരു പ്രത്യേക സ്റ്റാൻഡിന്മേൽ വെക്കുമായിരുന്നു. യേശു ഉപയോഗിച്ച ദൃഷ്ടാന്തം വ്യക്തമാക്കിക്കൊടുക്കാൻ, തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌) പോലുള്ള ഒരു പ്രസിദ്ധീകരണത്തിൽ “വിളക്ക്‌,” “വിളക്കുതണ്ട്‌” (“Lamp” and “Lampstand”) എന്നീ വിഷയങ്ങളെ കുറിച്ച്‌ ഗവേഷണം ചെയ്യേണ്ടതുണ്ടായിരുന്നേക്കാം. * എന്നിരുന്നാലും, മനസ്സിലാകുന്ന തരത്തിലുള്ളതും വിദ്യാർഥി വിലമതിക്കുന്നതുമായ ഒരു വിശദീകരണവുമായി ബൈബിളധ്യയനത്തിനു ചെല്ലുന്നത്‌ എത്ര പ്രതിഫലദായകമാണ്‌!

16 ഒരുപക്ഷേ ഒരു ബൈബിൾ പഠന സഹായി ബൈബിൾ വിദ്യാർഥികളിൽ ഒരാൾക്ക്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ദൃഷ്ടാന്തം ഉപയോഗിച്ചേക്കാം. സമയമെടുത്ത്‌ അതു വിശദീകരിക്കുക, അല്ലെങ്കിൽ അതേ ആശയം വ്യക്തമാക്കുന്ന മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുക. ഒരു വിവാഹത്തിൽ നല്ല ഒരു പങ്കാളിയും ഏകോപിത ശ്രമവും അനിവാര്യമാണ്‌ എന്ന ആശയത്തിന്‌ ഒരു പ്രസിദ്ധീകരണം ഊന്നൽ നൽകുകയാണ്‌ എന്നിരിക്കട്ടെ. ഇതു ദൃഷ്ടാന്തീകരിക്കുന്നതിന്‌, ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ഊഞ്ഞാലിൽ തൂങ്ങിയാടുന്ന ഒരു അഭ്യാസിയെ കുറിച്ച്‌ പരാമർശിച്ചേക്കാം, അഭ്യാസി ഊഞ്ഞാലിൽനിന്നു കൈവിട്ട്‌ മലക്കം മറിയുകയും തന്നെ പിടിക്കാനായി വേറൊരു ഊഞ്ഞാലിലുള്ള മറ്റൊരു അഭ്യാസിയെ ആശ്രയിക്കുകയും ചെയ്യുന്നു. ഈ ദൃഷ്ടാന്തത്തിനു പകരമായി, വള്ളത്തിൽനിന്ന്‌ ചരക്കിറക്കുമ്പോൾ ജോലിക്കാർ ഒരാളിൽനിന്നു മറ്റൊരാളിലേക്കു പെട്ടികൾ കൈമാറി സഹകരിക്കുന്ന രീതി ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഒരു നല്ല പങ്കാളിയുടെയും ഏകോപിത ശ്രമത്തിന്റെയും ആവശ്യം ദൃഷ്ടാന്തീകരിക്കാൻ കഴിഞ്ഞേക്കും.

17. ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച്‌ നമുക്ക്‌ യേശുവിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

17 ഒരു പകരം ദൃഷ്ടാന്തം ഉപയോഗിക്കുന്നതിന്‌ മുൻകൂട്ടിയുള്ള തയ്യാറാകൽ ആവശ്യമായിരുന്നേക്കാം. എന്നാൽ, ബൈബിൾ വിദ്യാർഥിയിലുള്ള നമ്മുടെ വ്യക്തിപരമായ താത്‌പര്യം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്‌ അത്‌. ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വ്യക്തമാക്കാൻ യേശു ലളിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. അവന്റെ ഗിരിപ്രഭാഷണം ഇതിനുള്ള ഉദാഹരണങ്ങൾ നൽകുന്നു, അവന്റെ പഠിപ്പിക്കൽ ശ്രോതാക്കളുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്തിയതായി ബൈബിൾ വ്യക്തമാക്കുകയും ചെയ്യുന്നു. (മത്തായി 5:⁠1-7:⁠29) യേശു ക്ഷമാപൂർവം കാര്യങ്ങൾ വിശദീകരിച്ചു, കാരണം അവന്‌ മറ്റുള്ളവരിൽ അതിയായ താത്‌പര്യമുണ്ടായിരുന്നു.​—⁠മത്തായി 16:⁠5-12.

18. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പരാമർശിക്കുക മാത്രം ചെയ്‌തിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച്‌ എന്തു ശുപാർശ ചെയ്യപ്പെടുന്നു?

18 മറ്റുള്ളവരിലുള്ള നമ്മുടെ താത്‌പര്യം, ‘തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യാൻ’ നമ്മെ പ്രേരിപ്പിക്കും. (പ്രവൃത്തികൾ 17:⁠2, 3, NW) ഇത്‌, പ്രാർഥനാപൂർവമുള്ള പഠനവും ‘വിശ്വസ്‌ത ഗൃഹവിചാരകൻ’ മുഖാന്തരം ലഭ്യമാക്കപ്പെട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ജ്ഞാനപൂർവമുള്ള ഉപയോഗവും ആവശ്യമാക്കിത്തീർക്കുന്നു. (ലൂക്കൊസ്‌ 12:⁠42-44) ഉദാഹരണത്തിന്‌, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകം അനേകം തിരുവെഴുത്തുകൾ ഉദ്ധരിക്കുന്നു. * സ്ഥലപരിമിതി മൂലം ചില വാക്യങ്ങൾ പരാമർശിക്കുക മാത്രമേ ചെയ്‌തിട്ടുള്ളൂ. ഒരു ബൈബിൾ അധ്യയനത്തിന്റെ സമയത്ത്‌ പരാമർശിച്ചിരിക്കുന്ന ഈ തിരുവെഴുത്തുകളിൽ ചിലതെങ്കിലും എടുത്തു വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതു പ്രധാനമാണ്‌. നമ്മുടെ പഠിപ്പിക്കൽ അധിഷ്‌ഠിതമായിരിക്കുന്നത്‌ ദൈവവചനത്തിലാണ്‌ എന്നതു നാം മറക്കരുത്‌, അതിന്‌ വലിയ ശക്തി ചെലുത്താൻ കഴിയും. (എബ്രായർ 4:⁠12) ഖണ്ഡികകളിൽ കാണുന്ന തിരുവെഴുത്തുകൾ ധാരാളമായി ഉപയോഗിച്ചുകൊണ്ട്‌ അധ്യയന സമയത്തുടനീളം ബൈബിളിലേക്കു ശ്രദ്ധ ക്ഷണിക്കുക. ഒരു പ്രത്യേക വിഷയത്തെയോ പ്രവർത്തനഗതിയെയോ സംബന്ധിച്ച്‌ ബൈബിൾ എന്തു പറയുന്നു എന്നു കാണാൻ വിദ്യാർഥിയെ സഹായിക്കുക. ദൈവത്തോടുള്ള അനുസരണത്തിൽനിന്ന്‌ അയാൾ എങ്ങനെ പ്രയോജനം നേടും എന്നു കാണിച്ചുകൊടുക്കാൻ ശ്രമിക്കുക.​—⁠യെശയ്യാവു 48:⁠17, 18.

ചിന്തോദ്ദീപകമായ ചോദ്യങ്ങൾ ഉപയോഗിക്കുക

19, 20. (എ) ഭവന ബൈബിളധ്യയനം നടത്തുമ്പോൾ വീക്ഷണ ചോദ്യങ്ങൾ ഉപയോഗിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) ഒരു പ്രത്യേക വിഷയം സംബന്ധിച്ച്‌ കൂടുതലായ പരിചിന്തനം ആവശ്യമാണെങ്കിൽ എന്തു ചെയ്യാനാകും?

19 യേശു വൈദഗ്‌ധ്യത്തോടെ ചോദ്യങ്ങൾ ഉപയോഗിച്ചത്‌ യുക്തിസഹമായി ചിന്തിക്കാൻ ആളുകളെ സഹായിച്ചു. (മത്തായി 17:⁠24-27) ബൈബിൾ വിദ്യാർഥിയെ വിഷമിപ്പിക്കാത്ത തരത്തിലുള്ള വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നെങ്കിൽ, ഒരു പ്രത്യേക വിഷയം സംബന്ധിച്ച്‌ ആ വ്യക്തി എന്തു ചിന്തിക്കുന്നു എന്ന്‌ അയാളുടെ ഉത്തരങ്ങൾ വെളിപ്പെടുത്തിയേക്കാം. ആ വ്യക്തി ഇപ്പോഴും തിരുവെഴുത്തിനു ചേർച്ചയിൽ അല്ലാത്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നതായി നാം കണ്ടെത്തിയേക്കാം. ഉദാഹരണത്തിന്‌, അയാൾ ത്രിത്വത്തിൽ വിശ്വസിക്കുന്നുണ്ടാവാം. “ത്രിത്വം” എന്ന പദം ബൈബിളിൽ കാണപ്പെടുന്നില്ല എന്ന്‌ പരിജ്ഞാനം പുസ്‌തകം 3-ാം അധ്യായം ചൂണ്ടിക്കാണിക്കുന്നു. യഹോവ യേശുവിൽനിന്നു വേറിട്ട ഒരു വ്യക്തിയാണെന്നും പരിശുദ്ധാത്മാവ്‌ ഒരു വ്യക്തിയല്ല, മറിച്ച്‌ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണെന്നും വ്യക്തമാക്കുന്ന തിരുവെഴുത്തുകൾ ആ പുസ്‌തകം ഉദ്ധരിക്കുകയും പരാമർശിക്കുകയും ചെയ്യുന്നു. ഈ ബൈബിൾ വാക്യങ്ങൾ വായിച്ചു ചർച്ച ചെയ്‌തുകൊണ്ട്‌ ആശയം വ്യക്തമാക്കാൻ കഴിഞ്ഞേക്കും. എന്നാൽ കൂടുതൽ വിശദീകരണം ആവശ്യമാണെങ്കിലോ? ഒരുപക്ഷേ അടുത്ത പ്രാവശ്യത്തെ അധ്യയനത്തിനുശേഷം നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക പോലുള്ള, യഹോവയുടെ സാക്ഷികളുടെ മറ്റൊരു പ്രസിദ്ധീകരണത്തിൽ നൽകിയിരിക്കുന്ന വിശദീകരണം ചർച്ചചെയ്യാൻ കുറച്ചു സമയം ചെലവഴിക്കാനായേക്കും. അതിനുശേഷം പരിജ്ഞാനം പുസ്‌തകം ഉപയോഗിച്ചുള്ള അധ്യയനം തുടരാവുന്നതാണ്‌.

20 ഒരു വീക്ഷണ ചോദ്യത്തിന്‌ വിദ്യാർഥി നൽകുന്ന ഉത്തരം നിങ്ങളെ ആശ്ചര്യപ്പെടുത്തുകയോ നിരാശപ്പെടുത്തുക പോലുമോ ചെയ്യുന്നതാണെന്നു കരുതുക. പുകവലിയോ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട മറ്റേതെങ്കിലും വിഷയമോ ഉൾപ്പെടുന്നെങ്കിൽ, ഇപ്പോൾ അധ്യയനം തുടരാമെന്നും പ്രസ്‌തുത വിഷയം മറ്റൊരു സമയത്ത്‌ ചർച്ച ചെയ്യാമെന്നും നമുക്കു പറയാവുന്നതാണ്‌. വിദ്യാർഥി ഇപ്പോഴും പുകവലിക്കുന്നുണ്ട്‌ എന്ന്‌ അറിയുന്നത്‌, ആത്മീയ പുരോഗതി വരുത്താൻ അദ്ദേഹത്തെ സഹായിച്ചേക്കാവുന്ന വിവരങ്ങൾ പ്രസിദ്ധീകരണങ്ങളിൽനിന്നു കണ്ടെത്താൻ നമ്മെ സഹായിക്കും. വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരാൻ നാം പരിശ്രമിക്കവേ, ആത്മീയമായി വളരാൻ അദ്ദേഹത്തെ സഹായിക്കേണമേ എന്ന്‌ നമുക്കു യഹോവയോടു പ്രാർഥിക്കാൻ കഴിയും.

21. ബൈബിൾ വിദ്യാർഥിയുടെ പ്രത്യേക ആവശ്യങ്ങൾക്ക്‌ അനുസൃതമായി നാം നമ്മുടെ പഠിപ്പിക്കൽ രീതികൾ പൊരുത്തപ്പെടുത്തുന്നെങ്കിൽ എന്തായിരിക്കാം ഫലം?

21 നല്ല തയ്യാറാകലും യഹോവയുടെ സഹായവും ഉള്ളപ്പോൾ, ബൈബിൾ വിദ്യാർഥിയുടെ പ്രത്യേക ആവശ്യങ്ങൾക്ക്‌ അനുസൃതമായി നമ്മുടെ പഠിപ്പിക്കൽ രീതികൾ പൊരുത്തപ്പെടുത്താൻ തീർച്ചയായും നമുക്കു സാധിക്കും. സമയം കടന്നുപോകവേ, ദൈവത്തോട്‌ ആഴമായ സ്‌നേഹം വളർത്തിയെടുക്കാൻ നമുക്ക്‌ അദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞേക്കും. യഹോവയുടെ സംഘടനയോടുള്ള അദ്ദേഹത്തിന്റെ ആദരവും വിലമതിപ്പും വർധിപ്പിക്കുന്നതിലും നാം വിജയിച്ചേക്കാം. ‘ദൈവം വാസ്‌തവമായി നമ്മുടെ ഇടയിൽ ഉണ്ട്‌’ എന്ന്‌ ബൈബിൾ വിദ്യാർഥികൾ അംഗീകരിക്കുമ്പോൾ അത്‌ എത്ര ആഹ്ലാദകരമാണ്‌! (1 കൊരിന്ത്യർ 14:⁠24, 25) ആയതിനാൽ, ഫലകരമായി ബൈബിളധ്യയനങ്ങൾ നടത്തി യേശുവിന്റെ ശിഷ്യരായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ സാധ്യമായതെല്ലാം നമുക്കു ചെയ്യാം.

അമൂല്യമായി കരുതേണ്ട ഒരു നിധി

22, 23. നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കണമെങ്കിൽ എന്താവശ്യമാണ്‌?

22 നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിന്‌ നാം ദൈവദത്ത ശക്തിയിൽ ആശ്രയിക്കണം. ശുശ്രൂഷയെ കുറിച്ച്‌ സഹ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ ഇപ്രകാരം എഴുതി: “ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം [“നിധി,” പി.ഒ.സി. ബൈബിൾ] ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്‌.”​—⁠2 കൊരിന്ത്യർ 4:⁠7.

23 അഭിഷിക്തരോ “വേറെ ആടുക”ളിൽ പെട്ടവരോ ആയിരുന്നാലും നാമെല്ലാം ദുർബലമായ മൺപാത്രങ്ങൾ പോലെയാണ്‌. (യോഹന്നാൻ 10:⁠16) എങ്കിലും, ഏതുതരം സമ്മർദങ്ങൾ നേരിട്ടാലും നമ്മുടെ നിയമനങ്ങൾ നിർവഹിക്കാൻ ആവശ്യമായ ശക്തി നമുക്കു പ്രദാനം ചെയ്യാൻ യഹോവയ്‌ക്കു സാധിക്കും. (യോഹന്നാൻ 16:⁠13; ഫിലിപ്പിയർ 4:⁠13) ആകയാൽ നമുക്ക്‌ യഹോവയിൽ പൂർണമായി ആശ്രയിക്കാം, സേവനമാകുന്ന നിധിയെ നമുക്ക്‌ അമൂല്യമായി കരുതാം, നമ്മുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കാം.

[അടിക്കുറിപ്പുകൾ]

^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• മൂപ്പന്മാർക്ക്‌ തങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിക്കുന്നതിന്‌ എന്തു ചെയ്യാൻ കഴിയും?

• നമുക്കു ഭവന ബൈബിളധ്യയനങ്ങളുടെ ഫലപ്രദത്വം എങ്ങനെ വർധിപ്പിക്കാനാകും?

• ഒരു ബൈബിൾ വിദ്യാർഥിക്ക്‌ ഒരു ദൃഷ്ടാന്തം മനസ്സിലാകാതിരിക്കുകയോ ഒരു പ്രത്യേക വിഷയത്തെ കുറിച്ച്‌ കൂടുതലായ വിവരങ്ങൾ ആവശ്യമായിരിക്കുകയോ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യും?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ മൂപ്പന്മാർ സഭയിൽ പഠിപ്പിക്കുകയും സഹവിശ്വാസികൾക്ക്‌ ശുശ്രൂഷയിൽ പരിശീലനം നൽകുകയും ചെയ്യുന്നു

[18-ാം പേജിലെ ചിത്രം]

ഫലകരമായ ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നത്‌ നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുന്നതിനുള്ള ഒരു മാർഗമാണ്‌