വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ

ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ

ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ

“ഭൗമിക മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത്‌ അവന്റെ സ്‌നേഹദയയാണ്‌.” ​—⁠സദൃശവാക്യങ്ങൾ 19:​22, NW.

1. ദയ കാണിക്കുക ബുദ്ധിമുട്ടായിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

നിങ്ങൾ നിങ്ങളെത്തന്നെ ദയാലുവായ ഒരു വ്യക്തിയായി കരുതുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഇന്നത്തെ ലോകത്തിൽ ജീവിക്കുന്നത്‌ തികച്ചും ശ്രമകരം ആയിരുന്നേക്കാം. ബൈബിൾ, ദയയെ ‘ആത്മാവിന്റെ ഫല’ത്തിന്റെ ഭാഗമായി തിരിച്ചറിയിക്കുന്നു എന്നതു ശരിയാണ്‌. എങ്കിലും ക്രൈസ്‌തവ ദേശങ്ങൾ എന്നു വിളിക്കപ്പെടുന്ന നാടുകളിൽപ്പോലും ദയ പ്രകടിപ്പിക്കാൻ ഇത്രയധികം ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? (ഗലാത്യർ 5:22) മുൻലേഖനത്തിൽ പരിചിന്തിച്ചതുപോലെ, ഇതിനുള്ള ഉത്തരം ഭാഗികമായി, അപ്പൊസ്‌തലനായ യോഹന്നാൻ എഴുതിയ വസ്‌തുതയിൽ കാണാൻ കഴിയും​—⁠മുഴുലോകവും പിശാചായ സാത്താൻ എന്ന നിർദയനായ ഒരു ആത്മവ്യക്തിയുടെ നിയന്ത്രണത്തിൻ കീഴിലാണ്‌. (1 യോഹന്നാൻ 5:19) സാത്താനെ “ഈ ലോകത്തിന്റെ ഭരണാധികാരി”യായി യേശുക്രിസ്‌തു തിരിച്ചറിയിച്ചു. (യോഹന്നാൻ 14:​30, NW) അതുകൊണ്ട്‌, കുടില മനോഭാവം വെച്ചുപുലർത്തുന്ന, മത്സരിയായ അതിന്റെ ഭരണാധികാരിയെ പകർത്താൻ ഈ ലോകം ചായ്‌വു കാണിക്കുന്നു.—എഫെസ്യർ 2:2.

2. ദയ കാണിക്കുന്നതിൽ ഏതു വെല്ലുവിളികൾ നമ്മെ ബാധിച്ചേക്കാം?

2 മറ്റുള്ളവർ നമ്മോടു നിർദയമായി പെരുമാറുമ്പോൾ അതു നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. ദയാരഹിതമായ പെരുമാറ്റം നമുക്ക്‌ നേരിടേണ്ടിവരുന്നത്‌ ദ്രോഹബുദ്ധികളായ അയൽക്കാരിൽനിന്നോ സൗഹൃദമനസ്‌കരല്ലാത്ത അപരിചിതരിൽനിന്നോ ആയിരിക്കാം. എന്തിന്‌, കൂട്ടുകാരോ കുടുംബാംഗങ്ങളോ പോലും നമ്മോട്‌ ചിലപ്പോഴെങ്കിലും അത്തരത്തിൽ ചിന്താശൂന്യമായി പെരുമാറിയേക്കാം. പരുക്കൻ സ്വഭാവക്കാരും അന്യോന്യം ആക്രോശിക്കുകയും ശകാരവർഷം ചൊരിയുകയും ചെയ്യുന്നവരുമായ വ്യക്തികളുമായി സമ്പർക്കത്തിൽ ആയിരിക്കുന്നതു നിമിത്തം ഉണ്ടാകുന്ന സമ്മർദം പലപ്പോഴും കടുത്ത നിരാശയ്‌ക്കു കാരണമാകുന്നു. മറ്റുള്ളവരുടെ അത്തരം ദയാശൂന്യത നമ്മുടെ സ്വഭാവത്തിലും മാറ്റം വരുത്തിയേക്കാം. തത്‌ഫലമായി നിർദയരോട്‌ നിർദയമായിത്തന്നെ പെരുമാറാൻ നാം ചായ്‌വു കാണിച്ചേക്കാം. അത്തരം മനോഭാവം ആത്മീയമോ ശാരീരികമോ ആയ ആരോഗ്യ പ്രശ്‌നങ്ങൾക്കുപോലും വഴിവെച്ചേക്കാം.—റോമർ 12:17.

3. ദയാലുക്കൾ ആയിരിക്കാനുള്ള തങ്ങളുടെ സന്നദ്ധതയുടെ മാറ്റുരയ്‌ക്കുന്ന ഗുരുതരമായ ഏതു പ്രശ്‌നങ്ങൾ ആളുകൾ നേരിടുന്നു?

3 സമ്മർദപൂരിതമായ ലോകാവസ്ഥകളും ദയ പ്രകടമാക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം. ദൃഷ്ടാന്തത്തിന്‌, തീവ്രവാദികളുടെ ഭീഷണി, ഭീകരാക്രമണങ്ങൾ, അതുപോലെ വ്യത്യസ്‌ത ദേശീയ കൂട്ടങ്ങൾ ജൈവായുധങ്ങൾ അല്ലെങ്കിൽ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത എന്നിവ നിമിത്തം മനുഷ്യവർഗം പൊതുവെ സമ്മർദത്തിൻ കീഴിലാണു ജീവിക്കുന്നത്‌. ഇതിനു പുറമേ, ദശലക്ഷങ്ങൾ ദാരിദ്ര്യത്തിന്റെ പിടിയിലാണ്‌. അത്യാവശ്യം ഭക്ഷണം, വസ്‌ത്രം, മരുന്ന്‌, തല ചായ്‌ക്കാനൊരിടം എന്നിവകൊണ്ട്‌ അവർ കഷ്ടിച്ചു കഴിഞ്ഞുകൂടുന്നു. പ്രത്യാശയ്‌ക്കു വകയില്ലെന്നു തോന്നുന്ന സാഹചര്യത്തിൽ ദയാലുവായിരിക്കാനുള്ള ശ്രമം ഒരു വെല്ലുവിളി ആയിത്തീരുന്നു.​—⁠സഭാപ്രസംഗി 7:7.

4. മറ്റുള്ളവരോടു ദയ കാണിക്കുന്നതു സംബന്ധിച്ചു ചിന്തിക്കുമ്പോൾ ചിലർ ഏതു തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേർന്നേക്കാം?

4 ദയ കാണിക്കുന്നത്‌ അത്ര പ്രാധാന്യമുള്ള സംഗതിയല്ലെന്നു മാത്രമല്ല അതു ബലഹീനതയുടെ ഒരു ലക്ഷണമാണെന്നു പോലും ഒരു വ്യക്തി തിടുക്കത്തിൽ നിഗമനം ചെയ്‌തേക്കാം. താൻ ചൂഷണം ചെയ്യപ്പെടുകയാണെന്ന്‌ അയാൾക്കു തോന്നിയേക്കാം, വിശേഷിച്ചും മറ്റുള്ളവർ അയാളുടെ വികാരങ്ങളെ ചവിട്ടിമെതിക്കുമ്പോൾ. (സങ്കീർത്തനം 73:2-9) എന്നാൽ, ബൈബിൾ ഈ വിഷയം സംബന്ധിച്ച്‌ നമുക്കു ശരിയായ മാർഗനിർദേശം നൽകുന്നു. “മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു” എന്ന്‌ അതു പറയുന്നു. (സദൃശവാക്യങ്ങൾ 15:1) സൗമ്യതയും ദയയും ആത്മാവിന്റെ ഫലത്തിൽ ഉൾപ്പെട്ട, പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്ന രണ്ടു ഗുണങ്ങളാണ്‌. ബുദ്ധിമുട്ടും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളെ തരണം ചെയ്യേണ്ടതുള്ളപ്പോൾ ഇവ വളരെ ഫലപ്രദമാണ്‌.

5. ജീവിതത്തിൽ ദയ ആവശ്യമായ ചില മണ്ഡലങ്ങൾ ഏവ?

5 ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നമ്മെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലം ഉത്‌പാദിപ്പിക്കുന്നതു മർമപ്രധാനമായതിനാൽ അതിലൊരു ഗുണമായ ദയ പ്രകടമാക്കാൻ എങ്ങനെ സാധിക്കും എന്നു പരിചിന്തിക്കുന്നത്‌ പ്രയോജനകരമാണ്‌. ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയാലു ആയിരിക്കുക സാധ്യമാണോ? ആണെങ്കിൽ, വിശേഷിച്ചും സമ്മർദപൂർണമായ സാഹചര്യങ്ങളിൽ, നമ്മുടെ ദയയെ അടിച്ചമർത്താൻ നാം സാത്താന്യ സ്വാധീനത്തെ അനുവദിക്കുന്നില്ല എന്നു തെളിയിക്കാൻ കഴിയുന്ന ചില മണ്ഡലങ്ങൾ ഏവയാണ്‌? കുടുംബത്തിലും ജോലിസ്ഥലത്തും സ്‌കൂളിലും അയൽക്കാരോടുള്ള ഇടപെടലുകളിലും ശുശ്രൂഷയിലും സഹവിശ്വാസികളുടെ ഇടയിലും ദയ പ്രകടമാക്കാൻ കഴിയുന്നത്‌ എങ്ങനെ എന്നു നമുക്കു പരിചിന്തിക്കാം.

ദയ​—⁠കുടുംബത്തിൽ

6. കുടുംബ വൃത്തത്തിനുള്ളിൽ ദയ വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അത്‌ എങ്ങനെ പ്രകടമാക്കാൻ സാധിക്കും?

6 യഹോവയുടെ അനുഗ്രഹവും വഴിനടത്തിപ്പും ഉണ്ടായിരിക്കുന്നതിന്‌, ആത്മാവിന്റെ ഫലം അനിവാര്യമാണ്‌. തന്നിമിത്തം അതു പൂർണമായി നട്ടുവളർത്തേണ്ടതുണ്ട്‌. (എഫെസ്യർ 4:32) കുടുംബാംഗങ്ങൾ പരസ്‌പരം ദയ പ്രകടമാക്കേണ്ടതിന്റെ ആവശ്യം സംബന്ധിച്ച്‌ നമുക്കു പരിചിന്തിക്കാം. അനുദിന ജീവിതത്തിൽ, അന്യോന്യവും കുട്ടികളോടും ഭാര്യാഭർത്താക്കന്മാർ ദയയും കരുതലും പ്രകടമാക്കണം. (എഫെസ്യർ 5:28-32; 6:​1-3) കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കുന്ന വിധത്തിലും കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലും മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട്‌ ഉചിതമായി ഇടപെടുന്നതിലും അത്തരം ദയ പ്രകടമായിരിക്കണം. അഭിനന്ദിക്കാൻ വേഗവും കുറ്റപ്പെടുത്താൻ താമസവും ഉള്ളവരായിരിക്കുക.

7, 8. (എ) കുടുംബത്തിൽ യഥാർഥ ദയ പ്രകടമാക്കണമെങ്കിൽ ഏതുതരം പെരുമാറ്റം നാം ഒഴിവാക്കണം? (ബി) ആശയവിനിമയം സുദൃഢമായ ഒരു കുടുംബ ബന്ധത്തിന്‌ സംഭാവന ചെയ്യുന്നത്‌ എങ്ങനെ? (സി) നിങ്ങളുടെ കുടുംബത്തിൽ നിങ്ങൾക്ക്‌ എങ്ങനെ ദയ പ്രകടമാക്കാനാകും?

7 നമ്മുടെ കുടുംബാംഗങ്ങളോട്‌ ദയ ഉള്ളവരായിരിക്കുന്നതിൽ അപ്പൊസ്‌തലനായ പൗലൊസിന്റെ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ ഉൾപ്പെടുന്നു: “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.” ക്രിസ്‌തീയ കുടുംബങ്ങളിലുള്ളവർ എല്ലാ ദിവസവും ആദരവോടുകൂടി അന്യോന്യം ആശയവിനിമയം നടത്തണം. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ ശക്തവും സുദൃഢവുമായ കുടുംബങ്ങളുടെ ജീവരക്തമാണ്‌ നല്ല ആശയവിനിമയം. അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നുവരുമ്പോൾ കുടുംബാന്തരീക്ഷം ശാന്തമായി നിലനിറുത്തുന്നതിന്‌, തർക്കിച്ചു ജയിക്കാൻ ശ്രമിക്കുന്നതിനു പകരം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുക. സന്തുഷ്ട കുടുംബാംഗങ്ങൾ പരസ്‌പരമുള്ള ദയയും പരിഗണനയും ഉന്നമിപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നു.—കൊലൊസ്സ്യർ 3:8, 12-14.

8 ദയ ക്രിയാത്മകമാണ്‌, അതു മറ്റുള്ളവർക്കു നന്മ ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കുന്നു. തന്നിമിത്തം, മറ്റു കുടുംബാംഗങ്ങളോടുള്ള ബന്ധത്തിൽ മെച്ചപ്പെട്ട ഒരു വിധത്തിൽ ഉപകാരിയും പരിഗണനയുള്ളവനും സഹായിക്കാൻ മനസ്സൊരുക്കമുള്ളവനും ആയിരിക്കാൻ നാം ശ്രമിക്കുന്നു. കുടുംബത്തിനു സത്‌പേരു കൈവരുത്തുന്ന വിധത്തിലുള്ള ദയ പ്രകടമാക്കുന്നതിന്‌ വ്യക്തിപരവും കൂട്ടായുമുള്ള ശ്രമം ആവശ്യമാണ്‌. തത്‌ഫലമായി, അവർക്കു ദൈവാനുഗ്രഹം ഉണ്ടായിരിക്കും എന്നുമാത്രമല്ല സഭയിലും സമൂഹത്തിലും അവർ ദയയുടെ ദൈവമായ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുകയും ചെയ്യും.—1 പത്രൊസ്‌ 2:12.

ദയ​—⁠തൊഴിൽസ്ഥലത്ത്‌

9, 10. ജോലിസ്ഥലത്ത്‌ ഉയർന്നുവന്നേക്കാവുന്ന ചില പ്രശ്‌നങ്ങൾ വിശദീകരിക്കുക, അവയെ ദയാപൂർവം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെ കുറിച്ച്‌ അഭിപ്രായം പറയുക.

9 ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ദൈനംദിന തൊഴിൽരംഗത്ത്‌ സഹജോലിക്കാരോടു ദയ കാണിക്കുന്ന കാര്യത്തിൽ വെല്ലുവിളി ഉയർന്നു വന്നേക്കാം. നിങ്ങളോട്‌ ശത്രുത പുലർത്തുന്ന ഒരു സഹജീവനക്കാരൻ വഞ്ചനയോ കുതന്ത്രമോ ഉപയോഗിച്ച്‌ തൊഴിലുടമയ്‌ക്ക്‌ നിങ്ങളെ കുറിച്ചുള്ള നല്ല അഭിപ്രായം ഇല്ലാതാക്കുകയും അങ്ങനെ നിങ്ങളുടെ തൊഴിൽ അപകടത്തിലാക്കുകയും ചെയ്‌തേക്കാം. (സഭാപ്രസംഗി 4:4) അത്തരം സമയങ്ങളിൽ ദയ പ്രകടമാക്കുക എളുപ്പമല്ല. എന്നിരുന്നാലും, ദയാപൂർവം പെരുമാറുക എന്നതാണ്‌ സാധാരണഗതിയിൽ ചെയ്യാൻ കഴിയുന്ന ഏറ്റവും മെച്ചമായ സംഗതി എന്നു മനസ്സിൽ പിടിച്ചുകൊണ്ട്‌ യഹോവയുടെ ഒരു ദാസൻ, പൊരുത്തപ്പെട്ടുപോകാൻ ബുദ്ധിമുട്ടുള്ള ആളുകളോടുള്ള ബന്ധത്തിൽ അവരെ നേടാൻ കഴിയുന്നത്ര ശ്രമിക്കണം. മറ്റുള്ളവരുടെ കാര്യത്തിൽ കരുതലും പരിഗണനയും പ്രകടമാക്കുന്നത്‌ ഇതു ചെയ്യാൻ നമ്മെ സഹായിച്ചേക്കാം. ഒരുപക്ഷേ, നിങ്ങളുടെ സഹജോലിക്കാരനോ അയാളുടെ കുടുംബാംഗങ്ങൾക്കോ സുഖമില്ലെങ്കിൽ നിങ്ങൾക്കു കരുതൽ പ്രകടമാക്കാൻ കഴിയും. കേവലം ഒരു ക്ഷേമാന്വേഷണം പോലും മറ്റെയാളുടെമേൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തിയേക്കാം. അതേ, ക്രിസ്‌ത്യാനികൾ ഐക്യവും സമാധാനവും ഉന്നമിപ്പിക്കാൻ തങ്ങളാൽ ആവുന്നിടത്തോളം ശ്രമിക്കേണ്ടതാണ്‌. കരുതലും താത്‌പര്യവും സ്‌ഫുരിക്കുന്ന ദയാപൂർവമായ ഒരു വാക്ക്‌ ചിലപ്പോൾ നല്ല ഫലം കൈവരുത്തിയേക്കാം.

10 മറ്റു സന്ദർഭങ്ങളിൽ, ഒരു തൊഴിലുടമ തൊഴിലാളികളുടെമേൽ തന്റെ അഭിപ്രായം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ഏതെങ്കിലും ദേശഭക്തിപരമായ ചടങ്ങിലോ തിരുവെഴുത്തുവിരുദ്ധമായ ആഘോഷത്തിലോ എല്ലാവരും പങ്കെടുക്കണമെന്നു ശഠിക്കുകയും ചെയ്‌തേക്കാം. അതിൽ പങ്കെടുക്കാൻ ഒരു ക്രിസ്‌ത്യാനിയുടെ മനസ്സാക്ഷി അയാളെ അനുവദിക്കാത്തപ്പോൾ അത്‌ ഒരു ആശയസംഘട്ടനത്തിനു കളമൊരുക്കിയേക്കാം. ആ സമയത്ത്‌, തൊഴിലുടമയുടെ ഇംഗിതം അനുസരിച്ചു പ്രവർത്തിക്കുന്നത്‌ തെറ്റായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നത്‌ ബുദ്ധിയായിരിക്കുകയില്ല. കാരണം, നിങ്ങളുടെ ക്രിസ്‌തീയ വിശ്വാസം പങ്കുവെക്കാത്ത ആളുകളെ സംബന്ധിച്ചിടത്തോളം ആ ചടങ്ങിൽ പങ്കെടുക്കുന്നതായിരിക്കാം ശരിയായ സംഗതി. (1 പത്രൊസ്‌ 2:21-23) വ്യക്തിപരമായി നിങ്ങൾ പങ്കെടുക്കാത്തതിന്റെ കാരണം ഒരുപക്ഷേ ദയാപൂർവം നിങ്ങൾക്കു വ്യക്തമാക്കാൻ കഴിഞ്ഞേക്കും. പരിഹാസച്ചുവയുള്ള അഭിപ്രായപ്രകടനങ്ങൾ കേൾക്കേണ്ടിവരുന്നെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കരുത്‌. ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം റോമർ 12:​18-ലെ ബുദ്ധിയുപദേശം പിൻപറ്റുന്നതായിരിക്കും ഉചിതം: “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”

ദയ​—⁠സ്‌കൂളിൽ

11. സഹപാഠികളോടു ദയാപൂർവം ഇടപെടുന്നതിൽ ചെറുപ്പക്കാർ ഏതു വെല്ലുവിളികൾ നേരിടുന്നു?

11 സഹപാഠികളോട്‌ ദയാപൂർവം പെരുമാറുക എന്നത്‌ യുവപ്രായക്കാരെ സംബന്ധിച്ചിടത്തോളം ഒരു യഥാർഥ വെല്ലുവിളി ആയിരുന്നേക്കാം. യുവജനങ്ങൾ മിക്കപ്പോഴും സഹപാഠികളുടെ അംഗീകാരം പിടിച്ചുപറ്റാൻ ആഗ്രഹിക്കുന്നു. ചില ആൺകുട്ടികൾ മറ്റു കുട്ടികളെ ഉപദ്രവിച്ചുകൊണ്ട്‌ സഹപാഠികളുടെ മുമ്പിൽ കേമന്മാരാകാൻ ശ്രമിക്കാറുണ്ട്‌. (മത്തായി 20:25) വേറെ ചില യുവജനങ്ങൾ പഠനത്തിലോ സ്‌പോർട്‌സിലോ മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലോ മിടുക്കു തെളിയിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുടെ മുമ്പിൽ തങ്ങളുടെ സാമർഥ്യം പ്രദർശിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവർ മിക്കപ്പോഴും സഹപാഠികളോടും മറ്റു വിദ്യാർഥികളോടും ദയാരഹിതമായി പെരുമാറുന്നു. തങ്ങൾക്കുള്ള ജന്മവാസനകളും കഴിവുകളും ഏതോ വിധത്തിൽ തങ്ങളെ മിടുക്കന്മാരാക്കുന്നു എന്ന്‌ അവർ കരുതുന്നു. അത്തരക്കാരെ അനുകരിക്കാതിരിക്കാൻ ഒരു യുവ ക്രിസ്‌ത്യാനി ജാഗ്രത പുലർത്തേണ്ടതുണ്ട്‌. (മത്തായി 20:26, 27) “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു” എന്നും അത്‌ ‘നിഗളിക്കുകയോ ചീർക്കുകയോ ചെയ്യുന്നില്ല’ എന്നും അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു. അതുകൊണ്ട്‌, സഹപാഠികളോട്‌ ഇടപെടുമ്പോൾ, നിർദയമായി പെരുമാറുന്നവരുടെ മോശമായ മാതൃക അനുകരിക്കുന്നതിനു പകരം തിരുവെഴുത്തു ബുദ്ധിയുപദേശത്തോടു പറ്റിനിൽക്കാനുള്ള കടപ്പാടാണ്‌ ഒരു ക്രിസ്‌ത്യാനിക്കുള്ളത്‌.​—⁠1 കൊരിന്ത്യർ 13:​4, 5എ.

12. (എ) തങ്ങളുടെ അധ്യാപകരോടു ദയ ഉള്ളവരായിരിക്കുന്നത്‌ യുവജനങ്ങൾക്ക്‌ ഒരു വെല്ലുവിളി ആയിരുന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) ദയാരഹിതർ ആയിരിക്കാനുള്ള സമ്മർദത്തെ നേരിടുമ്പോൾ യുവജനങ്ങൾക്ക്‌ ആരിലേക്കു തിരിയാൻ കഴിയും?

12 യുവജനങ്ങൾ തങ്ങളുടെ അധ്യാപകരോടും ദയാപൂർവം പെരുമാറണം. പല വിദ്യാർഥികളും അധ്യാപകരെ പ്രകോപിപ്പിക്കുന്നതിൽ രസം കണ്ടെത്തുന്നു. സ്‌കൂൾ ചട്ടങ്ങളെ അതിലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട്‌ അധ്യാപകരോട്‌ അനാദരവോടെ പെരുമാറുമ്പോൾ അതു വലിയ മിടുക്കാണെന്ന്‌ അവർ വിചാരിക്കുന്നു. ഭീഷണിപ്പെടുത്തി മറ്റുള്ളവരെയും അവർ തങ്ങളോടൊപ്പം കൂട്ടിയേക്കാം. ഒരു യുവ ക്രിസ്‌ത്യാനി അവരോടൊപ്പം ചേരാൻ വിസമ്മതിക്കുമ്പോൾ അവനോ അവളോ പരിഹാസത്തിനും ദുഷ്‌പെരുമാറ്റത്തിനും പാത്രമായേക്കാം. വിദ്യാലയ ജീവിതത്തിൽ അത്തരം സാഹചര്യങ്ങളെ നേരിടുമ്പോൾ, ദയ പ്രകടമാക്കാനുള്ള ഒരു ക്രിസ്‌ത്യാനിയുടെ ദൃഢനിശ്ചയത്തിന്റെ മാറ്റുരയ്‌ക്കപ്പെടുന്നു. എന്നുവരികിലും, യഹോവയുടെ ഒരു വിശ്വസ്‌ത ദാസൻ ആയിരിക്കുന്നത്‌ എത്ര പ്രധാനപ്പെട്ടതാണ്‌ എന്നുള്ളത്‌ ഒരിക്കലും മറന്നുകളയരുത്‌. ജീവിതത്തിലെ ബുദ്ധിമുട്ടു നിറഞ്ഞ ഈ സമയങ്ങളിൽ അവൻ തന്റെ ആത്മാവു മുഖാന്തരം നിങ്ങളെ താങ്ങും എന്ന്‌ ഉറപ്പുള്ളവരായിരിക്കുക.​—⁠സങ്കീർത്തനം 37:28.

ദയ​—⁠അയൽക്കാരോട്‌

13-15. അയൽക്കാരോടു ദയ പ്രകടമാക്കുന്ന കാര്യത്തിൽ ഏതു പ്രതിബന്ധങ്ങൾ ഉണ്ടായേക്കാം, ഈ വെല്ലുവിളികളെ എങ്ങനെ തരണം ചെയ്യാവുന്നതാണ്‌?

13 നിങ്ങൾ താമസിക്കുന്നത്‌ ഒരു വീട്ടിലോ ഫ്‌ളാറ്റിലോ മറ്റെവിടെയെങ്കിലുമോ ആയിരുന്നാലും അയൽക്കാരോട്‌ ദയ കാണിക്കാനും അവരുടെ ക്ഷേമത്തിൽ താത്‌പര്യം പ്രകടമാക്കാനുമുള്ള മാർഗങ്ങളെ കുറിച്ച്‌ നിങ്ങൾക്കു ചിന്തിക്കാവുന്നതാണ്‌. ഇതും എല്ലായ്‌പോഴും അത്ര എളുപ്പമല്ല.

14 നിങ്ങളുടെ വർഗമോ ദേശമോ മതമോ നിമിത്തം അടുത്ത വീട്ടുകാരൻ നിങ്ങളെ മുൻവിധിയോടെയാണ്‌ വീക്ഷിക്കുന്നതെങ്കിലോ? ചിലപ്പോഴൊക്കെ അവർ പരുഷമായി ഇടപെടുകയോ നിങ്ങളെ അപ്പാടെ ഒഴിവാക്കുകയോ ചെയ്യുന്നെങ്കിലോ? യഹോവയുടെ ഒരു ദാസൻ എന്ന നിലയിൽ സാധ്യമാകുന്നിടത്തോളം ദയ പ്രകടമാക്കുന്നത്‌ പ്രയോജനം ചെയ്യും. മറ്റുള്ളവർക്കു നവോന്മേഷം നൽകുന്നവൻ എന്ന നിലയിൽ നിങ്ങൾ വ്യത്യസ്‌തനായിരിക്കുന്നതായി കാണപ്പെടും, അതു ദയയുടെ ഉത്തമ മാതൃകയായ യഹോവയ്‌ക്കു തീർച്ചയായും സ്‌തുതി കരേറ്റും. നിങ്ങളുടെ ദയയുടെ ഫലമായി അയൽക്കാരന്റെ മനോഭാവത്തിൽ എപ്പോഴാണ്‌ മാറ്റമുണ്ടാകുക എന്ന്‌ നിങ്ങൾക്കു പറയാനാവില്ല. ഭാവിയിൽ അയാൾ യഹോവയെ സ്‌തുതിക്കുന്ന ഒരു വ്യക്തി പോലും ആയിത്തീർന്നേക്കാം.​—⁠1 പത്രൊസ്‌ 2:12.

15 ദയ എങ്ങനെ പ്രകടമാക്കാവുന്നതാണ്‌? കുടുംബാംഗങ്ങൾ എല്ലാവരും ആത്മാവിന്റെ ഫലം പുറപ്പെടുവിക്കവേ ഭവനത്തിലെ നമ്മുടെ നടത്തയാൽ നമുക്ക്‌ അതിനു കഴിയും എന്നതാണ്‌ ഒരു സംഗതി. അയൽക്കാർ അതു നിരീക്ഷിച്ചേക്കാം. ചിലപ്പോഴൊക്കെ, അയൽക്കാരന്‌ എന്തെങ്കിലും ഉപകാരം ചെയ്യാൻ നിങ്ങൾക്കായേക്കും. ദയയുടെ അർഥം മറ്റുള്ളവരുടെ ക്ഷേമത്തിൽ ക്രിയാത്മക താത്‌പര്യം പ്രകടിപ്പിക്കുക എന്നതാണെന്ന്‌ ഓർക്കുക.​—⁠1 പത്രൊസ്‌ 3:8-12.

ദയ​—⁠നമ്മുടെ ശുശ്രൂഷയിൽ

16, 17. (എ) നമ്മുടെ പരസ്യശുശ്രൂഷയിൽ ദയ വളരെ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) വയൽശുശ്രൂഷയുടെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ എങ്ങനെ ദയ പ്രകടമാക്കാൻ കഴിയും?

16 ഭവനങ്ങളിലും ജോലിസ്ഥലത്തും പൊതുസ്ഥലങ്ങളിലും ആളുകളുടെ അടുക്കലെത്താൻ നാം സംഘടിതമായി കഠിന ശ്രമം ചെയ്യവേ നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയുടെ മുഖമുദ്ര ദയ ആയിരിക്കണം. സദാ ദയാലുവായ യഹോവയെ ആണ്‌ നമ്മൾ പ്രതിനിധാനം ചെയുന്നതെന്ന്‌ നാം ഓർക്കണം.​—⁠പുറപ്പാടു 34:6.

17 ശുശ്രൂഷയിൽ ദയ പ്രകടമാക്കാനുള്ള നിങ്ങളുടെ ശ്രമത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു? ദൃഷ്ടാന്തത്തിന്‌, തെരുവു സാക്ഷീകരണത്തിൽ ഏർപ്പെട്ടിരിക്കവേ, അവതരണം ചുരുക്കിക്കൊണ്ടും ആളുകളോടു പരിഗണന കാണിച്ചുകൊണ്ടും നിങ്ങൾക്കു ദയ പ്രകടമാക്കാൻ കഴിയും. നടപ്പാതകൾ സാധാരണഗതിയിൽ കാൽനടക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ വഴിയടഞ്ഞു നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ വ്യാപാര പ്രദേശത്തു സാക്ഷീകരിക്കുമ്പോൾ, കടക്കാർക്ക്‌ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന്‌ മനസ്സിലാക്കി സംസാരം ഹ്രസ്വമാക്കിക്കൊണ്ട്‌ ദയ പ്രകടമാക്കുക.

18. നമ്മുടെ ശുശ്രൂഷയിൽ ദയ പ്രകടമാക്കുന്നതിനോടുള്ള ബന്ധത്തിൽ വിവേചനാപ്രാപ്‌തി എന്തു പങ്കു വഹിക്കുന്നു?

18 വീടുതോറുമുള്ള വേലയിൽ വിവേചനാപ്രാപ്‌തി ഉപയോഗിക്കുക. ഒരു വീട്ടിൽത്തന്നെ വളരെയധികം സമയം ചെലവഴിക്കരുത്‌, വിശേഷിച്ചും കാലാവസ്ഥ മോശമായിരിക്കുമ്പോൾ. ഒരു വ്യക്തിക്ക്‌ അസഹിഷ്‌ണുത തോന്നുന്നത്‌ അല്ലെങ്കിൽ നിങ്ങൾ അവിടെ ആയിരിക്കുന്നതിൽ അയാൾ അസ്വസ്ഥനാകുന്നത്‌ വിവേചിച്ചറിയാൻ നിങ്ങൾക്കാകുമോ? ഒരുപക്ഷേ യഹോവയുടെ സാക്ഷികൾ കൂടെക്കൂടെ പ്രവർത്തിക്കുന്ന പ്രദേശമായിരിക്കാം നിങ്ങളുടേത്‌. അങ്ങനെയെങ്കിൽ, എല്ലായ്‌പോഴും ദയയും പ്രസന്ന ഭാവവും ഉള്ളവരായിരുന്നുകൊണ്ട്‌ വിശേഷാൽ പരിഗണന കാണിക്കുക. (സദൃശവാക്യങ്ങൾ 17:14) ആ ദിവസം ശ്രദ്ധിക്കാൻ കഴിയാത്തതിന്‌ വീട്ടുകാരൻ പറയുന്ന കാരണം ഉൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളുടെ ഒരു ക്രിസ്‌തീയ സഹോദരനോ സഹോദരിയോ അടുത്തുതന്നെ ആ ഭവനം വീണ്ടും സന്ദർശിക്കാൻ സാധ്യതയുണ്ട്‌ എന്ന്‌ ഓർക്കുക. പരുഷമായി പെരുമാറുന്ന ആരെയെങ്കിലും കണ്ടുമുട്ടുന്നെങ്കിൽ ദയ പ്രകടമാക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ശബ്ദമുയർത്തി സംസാരിക്കുകയോ മുഖം ചുളിക്കുകയോ ചെയ്യരുത്‌, ശാന്തമായി സംസാരിക്കുക. ദയാലുവായ ഒരു ക്രിസ്‌ത്യാനി വാഗ്വാദത്തിന്‌ തിരികൊളുത്തിക്കൊണ്ട്‌ വീട്ടുകാരനെ പ്രകോപിപ്പിക്കുകയില്ല. (മത്തായി 10:11-14) ഒരുപക്ഷേ, ഒരുനാൾ അയാൾ സുവാർത്ത കേട്ടേക്കാം.

ദയ​—⁠സഭായോഗങ്ങളിൽ

19, 20. സഭയിൽ ദയ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അത്‌ എങ്ങനെ പ്രകടമാക്കാൻ കഴിയും?

19 സഹവിശ്വാസികളോടു ദയ കാണിക്കുന്നതിനും തുല്യ പ്രാധാന്യമുണ്ട്‌. (എബ്രായർ 13:1) നാം ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായതുകൊണ്ട്‌ അന്യോന്യമുള്ള ഇടപെടലിൽ ദയ തികച്ചും അനിവാര്യമാണ്‌.

20 ഒരു സഭ ഒന്നോ അതിൽ കൂടുതലോ സഭകളുമായി രാജ്യഹാൾ പങ്കുവെക്കുന്നെങ്കിൽ, മറ്റു സഭകളിൽ ഉള്ളവരോട്‌ ആദരപൂർവം ഇടപെട്ടുകൊണ്ട്‌ ദയ പ്രകടമാക്കുന്നതു വളരെ പ്രധാനമാണ്‌. യോഗ സമയങ്ങൾ നിശ്ചയിക്കുമ്പോഴും ശുചീകരണം, കേടുപോക്കൽ എന്നിവ ക്രമീകരിക്കുമ്പോഴും മത്സരം ഒരിക്കലും സഹകരണം ഊട്ടിവളർത്തുന്നില്ല. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും ദയയും പരിഗണനയും ഉള്ളവരായിരിക്കുക. അപ്രകാരം വർത്തിക്കുമ്പോൾ ദയ വിജയിക്കും, മറ്റുള്ളവരുടെ ക്ഷേമത്തിൽ നിങ്ങൾ കാണിക്കുന്ന താത്‌പര്യത്തെ യഹോവ തീർച്ചയായും അനുഗ്രഹിക്കുകയും ചെയ്യും.

ദയ കാണിക്കുന്നതിൽ തുടരുക

21, 22. കൊലൊസ്സ്യർ 3:​12-നോടുള്ള ചേർച്ചയിൽ എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം?

21 നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും ബാധിക്കുന്ന ഒരു ഗുണമാണ്‌ ദയ. ആയതിനാൽ, നാം അതിനെ നമ്മുടെ ക്രിസ്‌തീയ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കാത്തുകൊള്ളണം. മറ്റുള്ളവരോടു ദയ കാണിക്കുന്നത്‌ ഒരു ശീലമാക്കേണ്ടതുണ്ട്‌.

22 അനുദിന ജീവിതത്തിൽ മറ്റുള്ളവരോടു ദയ പ്രകടമാക്കിക്കൊണ്ട്‌ നമുക്കെല്ലാവർക്കും അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ വ്യക്തിപരമായി ബാധകമാക്കാം: ‘ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊള്ളുക.’—കൊലൊസ്സ്യർ 3:12.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഒരു ക്രിസ്‌ത്യാനിയെ സംബന്ധിച്ചിടത്തോളം ദയ കാണിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർക്കുന്നത്‌ എന്ത്‌?

• ഒരുവന്റെ സ്വന്തം കുടുംബത്തിൽ ദയ പ്രകടിപ്പിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• സ്‌കൂളിലും ജോലിസ്ഥലത്തും അയൽക്കാരോടുള്ള ബന്ധത്തിലും ദയ കാണിക്കുന്നതിൽ നേരിടേണ്ടിവരുന്ന ചില വെല്ലുവിളികൾ ഏവ?

• ക്രിസ്‌ത്യാനികൾക്ക്‌ തങ്ങളുടെ പരസ്യ ശുശ്രൂഷയിൽ എപ്രകാരം ദയ പ്രകടമാക്കാൻ കഴിയും എന്നു വിശദീകരിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രകടമാക്കുന്ന ദയ, ഐക്യവും സഹകരണവും ഉന്നമിപ്പിക്കുന്നു

[19-ാം പേജിലെ ചിത്രം]

ഒരു സഹജോലിക്കാരനോ അയാളുടെ കുടുംബമോ രോഗത്താൽ ബുദ്ധിമുട്ടുമ്പോൾ നിങ്ങൾക്കു ദയ കാണിക്കാൻ കഴിയും

[20-ാം പേജിലെ ചിത്രം]

പരിഹാസത്തിന്മധ്യേയും വിശ്വസ്‌തത യോടെ ദയ പ്രകടമാക്കുന്നവരെ യഹോവ താങ്ങുന്നു

[21-ാം പേജിലെ ചിത്രം]

ആവശ്യസമയത്ത്‌ അയൽക്കാരനു സഹായ ഹസ്‌തം നീട്ടുന്നത്‌ ഒരു ദയാപ്രവൃത്തിയാണ്‌