വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ഏതുതരത്തിലുള്ള കാത്തിരിപ്പിൻ മനോഭാവമാണ്‌ ഉള്ളത്‌?

നിങ്ങൾക്ക്‌ ഏതുതരത്തിലുള്ള കാത്തിരിപ്പിൻ മനോഭാവമാണ്‌ ഉള്ളത്‌?

നിങ്ങൾക്ക്‌ ഏതുതരത്തിലുള്ള കാത്തിരിപ്പിൻ മനോഭാവമാണ്‌ ഉള്ളത്‌?

ആർക്കെങ്കിലും അല്ലെങ്കിൽ എന്തിനെങ്കിലും വേണ്ടി കാത്തിരിക്കുന്നത്‌ ഇന്ന്‌ മിക്ക ആളുകളെയും അക്ഷമരാക്കുന്ന ഒരു കാര്യമാണ്‌. എന്നാൽ തിരുവെഴുത്തുകൾ, ‘കാത്തിരിപ്പിൻ’ മനോഭാവം നട്ടുവളർത്താനാണു ദൈവജനത്തെ പ്രോത്സാഹിപ്പിക്കുന്നത്‌. തനിക്കു ചുറ്റും ഉണ്ടായിരുന്ന ജനത്തിൽനിന്നു വ്യത്യസ്‌തനായി പ്രവാചകനായ മീഖാ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ രക്ഷയുടെ ദൈവത്തിന്നായി ഞാൻ കാത്തിരിക്കും.”​—⁠മീഖാ 7:⁠7; വിലാപങ്ങൾ 3:⁠26.

യഹോവയ്‌ക്കായി കാത്തിരിക്കുക എന്നതിന്റെ അർഥം എന്താണ്‌? ഒരു ക്രിസ്‌ത്യാനി ദൈവത്തിനായി കാത്തിരിക്കേണ്ടത്‌ എങ്ങനെയാണ്‌? ഉചിതവും അനുചിതവുമായ തരത്തിലുള്ള കാത്തിരിപ്പ്‌ ഉണ്ടോ? പൊതുയുഗത്തിനു മുമ്പ്‌ (പൊ.യു.മു.) 9-ാം നൂറ്റാണ്ടിൽ ഒരു പ്രവാചകനായിരുന്ന യോനായുടെ അനുഭവം ഇക്കാര്യത്തിൽ ഒരു പാഠം പ്രദാനം ചെയ്യുന്നു.

അനുചിതമായ ഒരു കാത്തിരിപ്പ്‌

അസ്സീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നീനെവേയിലേക്കു പോയി അവിടത്തെ ജനങ്ങളോടു പ്രസംഗിക്കാൻ യഹോവയാം ദൈവം യോനായോടു നിർദേശിച്ചു. നീനെവേ, അതിന്റെ അങ്ങേയറ്റത്തെ മൃഗീയതയും ക്രൂരതയും നിമിത്തം ‘രക്തപാതകങ്ങളുടെ പട്ടണം’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. (നഹൂം 3:⁠1) ചരിത്രകാരന്മാരും പുരാവസ്‌തു ഗവേഷകരും ഈ വസ്‌തുത സ്ഥിരീകരിച്ചിട്ടുണ്ട്‌. യോനാ ആദ്യം നിയമനം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും, പ്രവാചകൻ നീനെവേയിലേക്കു പോകുന്നുവെന്ന്‌ യഹോവ ഉറപ്പാക്കി.​—⁠യോനാ 1:⁠3—3:⁠2.

യോനാ നഗരത്തിൽ കടന്ന്‌ ഒരു ദിവസത്തെ ദൂരം നടന്നു. തുടർന്ന്‌ “ഇനി നാല്‌പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും” എന്ന്‌ ഘോഷിച്ചു തുടങ്ങി. (യോനാ 3:⁠4) യോനായുടെ പരിശ്രമം ശ്രദ്ധേയമായ പ്രതികരണം ഉളവാക്കി: “നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്‌തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.” (യോനാ 3:⁠5) അതുകൊണ്ട്‌ “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ ഇച്ഛിച്ചു ദീർഘക്ഷമ കാണിക്കുന്ന” ദൈവമായ യഹോവ അവരെ നാശത്തിൽനിന്ന്‌ ഒഴിവാക്കി.​—⁠2 പത്രൊസ്‌ 3:⁠9.

യോനായുടെ പ്രതികരണം എന്തായിരുന്നു? വിവരണം ഇങ്ങനെ പറയുന്നു: “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു.” (യോനാ 4:⁠1) എന്തുകൊണ്ട്‌? ഒരു നിശ്ചിത ദിവസം നടക്കുമെന്നു താൻ പ്രഖ്യാപിച്ച നാശം സംഭവിക്കാതെ പോയതിനാൽ പ്രവാചകനെന്ന നിലയിലുള്ള തന്റെ വിശ്വാസ്യത നഷ്ടമായെന്ന്‌ അവൻ കരുതിയിരിക്കാം. വ്യക്തമായും മറ്റുള്ളവരോടു കരുണ കാണിക്കുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നതിനെക്കാൾ സ്വന്തം സത്‌പേരു സംരക്ഷിക്കുന്നതിലായിരുന്നു അവനു താത്‌പര്യം.

പ്രവാചകവേല ഉപേക്ഷിക്കാനൊന്നും യോനാ തുനിഞ്ഞില്ല എന്നുള്ളതു ശരിയാണ്‌. എങ്കിലും “നഗരത്തിന്നു എന്തു ഭവിക്കും” എന്നു കാണാൻ അവൻ കാത്തിരുന്നു. അതേ, അവൻ നീരസത്തോടെയുള്ള ഒരുതരം കാത്തിരിപ്പിൻ മനോഭാവം വികസിപ്പിച്ചെടുത്തു. താൻ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടക്കുന്നില്ലെന്നു കണ്ടപ്പോൾ അവൻ ഒരു കുടിൽ ഉണ്ടാക്കി എന്തു സംഭവിക്കുമെന്നു കാണാൻ അതിന്റെ തണലിൽ നീരസത്തോടെ കാത്തിരുന്നു. എന്നാൽ യോനായുടെ മനോഭാവം യഹോവ അംഗീകരിച്ചില്ല. പ്രവാചകന്റെ അനുചിതമായ മനോഭാവം അവൻ ദയാപൂർവം തിരുത്തി.​—⁠യോനാ 4:⁠5, 9-11.

യഹോവ ക്ഷമ കാണിക്കുന്നതിന്റെ കാരണം

നീനെവേ അനുതപിക്കുകയും നാശത്തിൽനിന്ന്‌ ഒഴിവാക്കപ്പെടുകയും ചെയ്‌തെങ്കിലും അത്‌ അതിന്റെ ദുഷ്ട പാതകളിലേക്കു തിരികെ പോയി. പ്രവാചകന്മാരായ നഹൂം, സെഫന്യാവ്‌ എന്നിവരിലൂടെ യഹോവ അതിന്റെ നാശം പ്രവചിച്ചു. “രക്തപാതകങ്ങളുടെ പട്ടണ”ത്തെ കുറിച്ചു സംസാരിച്ചുകൊണ്ട്‌ യഹോവ, താൻ അസ്സീറിയയെ നശിപ്പിക്കുകയും നീനെവേയെ ശൂന്യശിഷ്ടമാക്കി മാറ്റുകയും ചെയ്യുമെന്നു പ്രഖ്യാപിച്ചു. (നഹൂം 3:⁠1; സെഫന്യാവു 2:⁠13) പൊ.യു.മു. 632-ൽ നീനെവേ നശിപ്പിക്കപ്പെട്ടു, പിന്നീട്‌ ഒരിക്കലും ഉയിർത്തെഴുന്നേൽക്കാത്ത വിധം.

പുരാതന നീനെവേയെക്കാൾ എത്രയോ രൂക്ഷമായ രക്തപാതകക്കുറ്റമാണ്‌ ഇന്നത്തെ ലോകത്തിന്റെമേൽ ഉള്ളത്‌. ഇതും മറ്റു കാരണങ്ങളും നിമിത്തം ഇന്നത്തെ ദുഷ്ട വ്യവസ്ഥിതി, മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള “മഹോപദ്രവ”ത്തിൽ (NW) നശിപ്പിക്കപ്പെടുമെന്ന്‌ യഹോവ വിധിച്ചിരിക്കുന്നു.​—⁠മത്തായി 24:⁠21, 22.

എന്നിരുന്നാലും, അനുതാപം പ്രകടമാക്കിയ നീനെവേക്കാരെ പോലെ, ഇന്നത്തെ ആത്മാർഥ ഹൃദയരായ ആളുകൾ അനുതപിക്കുകയും നാശത്തിൽനിന്നു രക്ഷപ്പെടുകയും ചെയ്യേണ്ടതിന്‌ പ്രഖ്യാപിത നാശം വരുത്തുന്നതിനുമുമ്പ്‌ യഹോവ സമയം അനുവദിച്ചിരിക്കുകയാണ്‌. അപ്പൊസ്‌തലനായ പത്രൊസ്‌ ദൈവത്തിന്റെ ക്ഷമയെ ഇങ്ങനെ വർണിക്കുന്നു: “ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവു തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”​—⁠2 പത്രൊസ്‌ 3:⁠9, 10, 13.

ഉചിതമായ വിധത്തിൽ കാത്തിരിക്കൽ

പത്രൊസ്‌ തുടരുന്നു: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ ആകാശം ചുട്ടഴിവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2 പത്രൊസ്‌ 3:⁠11, 12) യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ നാം “വിശുദ്ധജീവനവും ഭക്തിയും” ഉള്ളവർ ആയിരിക്കണം എന്നതു ശ്രദ്ധിക്കുക. നാം പ്രവർത്തനനിരതർ ആയിരിക്കണം, നിഷ്‌ക്രിയർ ആയിരിക്കരുത്‌.

അതേ, ഉചിതമായ കാത്തിരിപ്പിൻ മനോഭാവം, യഹോവയുടെ ദിവസം അവൻ നിശ്ചയിച്ചിരിക്കുന്ന സമയത്തിൽനിന്ന്‌ ഒരു നിമിഷം പോലും വൈകുകയില്ല എന്നതിൽ സമ്പൂർണ വിശ്വാസം പ്രകടമാക്കുന്നു. അത്തരം വിശ്വാസം വിശുദ്ധവും ദൈവികവുമായ പ്രവർത്തനങ്ങൾക്ക്‌ ഒരു വ്യക്തിയെ പ്രചോദിപ്പിക്കുന്നു. അവയിൽ പ്രധാനം ദൈവരാജ്യ സുവാർത്ത പ്രസംഗിക്കലാണ്‌. യേശു രാജ്യപ്രസംഗത്തിന്റെ കാര്യത്തിൽ ഉത്തമ മാതൃക വെക്കുകയും തന്റെ അഭിഷിക്ത അനുഗാമികളെ ഇങ്ങനെ പ്രബോധിപ്പിക്കുകയും ചെയ്‌തു: “നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. യജമാനൻ കല്യാണത്തിന്നു പോയി വന്നു മുട്ടിയാൽ ഉടനെ വാതിൽ തുറന്നുകൊടുക്കേണ്ടതിന്നു അവൻ എപ്പോൾ മടങ്ങിവരും എന്നു കാത്തുനില്‌ക്കുന്ന ആളുകളോടു നിങ്ങൾ തുല്യരായിരിപ്പിൻ. യജമാനൻ വരുന്നേരം ഉണർന്നിരിക്കുന്നവരായി കാണുന്ന ദാസന്മാർ ഭാഗ്യവാന്മാർ.”​—⁠ലൂക്കൊസ്‌ 12:⁠35-37.

ഒന്നാം നൂറ്റാണ്ടിലെ അടിമകൾ കഠിനമായ ജോലികൾ ചെയ്യുമ്പോൾ “അര കെട്ടു”മായിരുന്നു, അതായത്‌ തങ്ങളുടെ വസ്‌ത്രാഗ്രം എടുത്ത്‌ അരയിലെ കച്ചയ്‌ക്കുള്ളിൽ കുത്തുമായിരുന്നു. അപ്രകാരം ഒരു ക്രിസ്‌ത്യാനി, ഊർജസ്വലനും സത്‌പ്രവൃത്തികളിൽ തീക്ഷ്‌ണതയുള്ളവനും ആയിരിക്കണം. ആത്മീയ കാര്യങ്ങളിൽ മന്ദീഭവിച്ചു പോകാനുള്ള ഏതു പ്രവണതയോടും അയാൾ പോരാടേണ്ടതുണ്ട്‌, പ്രത്യേകിച്ച്‌ തന്റെ ഊർജം ഉല്ലാസങ്ങളിലേക്കും ഭൗതിക അനുധാവനങ്ങളിലേക്കും തിരിച്ചു വിടാനുള്ള ചായ്‌വിനോട്‌. മറിച്ച്‌ യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തിനായി കാത്തിരിക്കവേ അയാൾ “കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്ന”വൻ ആയിരിക്കണം.​—⁠റോമർ 12:⁠11; 1 കൊരിന്ത്യർ 15:⁠58.

കർമനിരതരായി കാത്തിരിക്കുന്നു

യഹോവയുടെ ദിവസത്തിനായി കാത്തിരിക്കെത്തന്നെ യഹോവയുടെ സാക്ഷികൾ കർമനിരതരാണ്‌. ഉദാഹരണത്തിന്‌ സേവനവർഷം 2003-ൽ, അവർ ഓരോ ദിവസവും ശരാശരി 33,83,000 മണിക്കൂർ ആണ്‌ യഹോവയുടെ വചനം പ്രസംഗിച്ചുകൊണ്ടു ചെലവഴിച്ചത്‌. ഒരു വ്യക്തി തനിയെ ഇതു ചെയ്യുകയാണെങ്കിൽ, ഒരു ദിവസത്തെ ഈ വേല നിർവഹിക്കാൻ 386 വർഷം നിറുത്താതെ പ്രസംഗിക്കേണ്ടി വരും!

എന്നിരുന്നാലും നാം സ്വയം ഇങ്ങനെ ചോദിക്കണം: ‘എനിക്കു വ്യക്തിപരമായി ഏതുതരം കാത്തിരിപ്പിൻ മനോഭാവമാണ്‌ ഉള്ളത്‌?’ വിശ്വസ്‌തരായ അഭിഷിക്ത അടിമകളിൽനിന്ന്‌ എന്താണു പ്രതീക്ഷിക്കുന്നത്‌ എന്നു സൂചിപ്പിക്കുന്ന ഒരു ദൃഷ്ടാന്തം യേശു നൽകുകയുണ്ടായി. അവൻ മൂന്ന്‌ അടിമകളെ കുറിച്ചു പറഞ്ഞു: “[യജമാനൻ] ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഓരോരുത്തന്നു അവനവന്റെ പ്രാപ്‌തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു. അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്‌തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു. അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി. ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു. വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.”​—⁠മത്തായി 25:⁠15-19.

മൂന്ന്‌ അടിമകളും യജമാനന്റെ വരവിനായി കാത്തിരുന്നു. യജമാനന്റെ വരവിനായി കാത്തിരിക്കുമ്പോഴും കർമനിരതരായിരുന്ന അടിമകളോട്‌ യജമാനൻ പറയുന്നു: “നന്നു, നല്ലവനും വിശ്വസ്‌തനുമായ ദാസനേ.” എന്നാൽ അലസമായി കാത്തിരുന്ന അടിമയോടുള്ള അവന്റെ സമീപനം വ്യത്യസ്‌തമാണ്‌. യജമാനൻ പറഞ്ഞു: “കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളയുവിൻ.”​—⁠മത്തായി 25:⁠20-30.

ഈ ദൃഷ്ടാന്തം അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണു ബാധകമാകുന്നതെങ്കിലും, നമ്മുടെ പ്രത്യാശ എന്തു തന്നെയായിരുന്നാലും നമുക്കെല്ലാവർക്കും അതിൽനിന്ന്‌ ഒരു പാഠം ഉൾക്കൊള്ളാനുണ്ട്‌. യഹോവയുടെ മഹാ ദിവസത്തിലുള്ള യേശുവിന്റെ വരവു കാത്തിരിക്കവേ, നാം ഓരോരുത്തരും ശുഷ്‌കാന്തിയോടെ വേല ചെയ്യാൻ യജമാനനായ യേശുക്രിസ്‌തു പ്രതീക്ഷിക്കുന്നു. “അവനവന്റെ പ്രാപ്‌തി”യും സാഹചര്യവും അനുസരിച്ചുള്ള ഓരോരുത്തരുടെയും വേല അവൻ വിലമതിക്കുന്നു. ഒടുവിൽ, കാത്തിരിപ്പ്‌ അവസാനിക്കുമ്പോൾ യജമാനനിൽനിന്നു “നന്ന്‌” എന്നു കേൾക്കുന്നത്‌ എത്ര സന്തോഷകരം ആയിരിക്കും!

നമ്മുടെ കർത്താവിന്റെ ക്ഷമ രക്ഷയെ അർഥമാക്കുന്നു

ഈ വ്യവസ്ഥിതി നാം ഒരിക്കൽ വിചാരിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്‌തതിൽ കൂടുതൽ നീണ്ടുപോയിരിക്കുന്നെങ്കിലോ? അതിനു തക്കതായ കാരണമുണ്ട്‌. അപ്പൊസ്‌തലനായ പത്രൊസ്‌ എഴുതി: “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.” (2 പത്രൊസ്‌ 3:⁠14) ദൈവത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച സൂക്ഷ്‌മ പരിജ്ഞാനം നേടുകയും അതിനോടുള്ള താരതമ്യത്തിൽ നാം പ്രാധാന്യം കുറഞ്ഞവരാണെന്ന സംഗതി തിരിച്ചറിയുകയും ചെയ്യുന്നത്‌ ഈ വ്യവസ്ഥിതിയോട്‌ യഹോവ ക്ഷമ പ്രകടമാക്കുന്നിടത്തോളം കാലം ക്ഷമിച്ചു നിൽക്കാൻ നമ്മെ പ്രാപ്‌തരാക്കും.

ക്ഷമയുള്ളവരായിരിക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ ബൈബിൾ എഴുത്തുകാരനായ യാക്കോബ്‌ ഒരു ദൃഷ്ടാന്തം ഉപയോഗിച്ചു. അവൻ എഴുതി: “കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ. നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.”​—⁠യാക്കോബ്‌ 5:⁠7, 8.

നാം കാത്തിരിക്കവേ, ക്ഷീണിച്ചു പോകാനോ ശ്രമം ഉപേക്ഷിക്കാനോ യഹോവയാം ദൈവം ആഗ്രഹിക്കുന്നില്ല. നാം ഒരു വേല ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു. ആ വേലയിൽ ഉത്സാഹത്തോടെ ഏർപ്പെടാൻ കാത്തിരിപ്പിൻ കാലയളവ്‌ നാം ഉപയോഗിക്കുന്നെങ്കിൽ അവൻ സംപ്രീതനായിരിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ എബ്രായർക്കുള്ള ലേഖനത്തിൽ വിശദീകരിച്ച ആളുകളുടെ കൂട്ടത്തിൽ നാം ഉണ്ടായിരിക്കാനാണ്‌ അവൻ ആഗ്രഹിക്കുന്നത്‌: “എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.”​—⁠എബ്രായർ 6:⁠11, 12.

അതുകൊണ്ട്‌ നമുക്കു മടുത്തുപോകാതിരിക്കാം. മറിച്ച്‌ യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധവും യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുള്ള നമ്മുടെ വിശ്വാസവും പുതിയ വ്യവസ്ഥിതിയിലെ സന്തുഷ്ട ഭാവിയെ കുറിച്ചുള്ള പ്രത്യാശയും നമുക്കു കരുത്തു പകരുന്ന ഊർജസ്രോതസ്സുകൾ ആയിരിക്കട്ടെ. നമ്മുടെ ദൈവത്തെ സ്‌തുതിക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ട്‌ യേശുവിന്റെ ദൃഷ്ടാന്തത്തിലെ “നല്ലവനും വിശ്വസ്‌തനുമായ” അടിമയെപ്പോലെ അഭിനന്ദനത്തിനും പ്രതിഫലത്തിനും യോഗ്യരാണെന്ന്‌ നമുക്കു തെളിയിക്കാം. “ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്‌ക്കുമേൽ നിന്നെ സ്‌തുതിക്കും” എന്നു പാടിയ സങ്കീർത്തനക്കാരൻ ചെയ്‌തതു പോലെ തന്നെ.​—⁠സങ്കീർത്തനം 71:⁠14.

[21-ാം പേജിലെ ചിത്രം]

നിരാശനായ യോനാ, നീനെവേക്ക്‌ എന്തു സംഭവിക്കും എന്നറിയാൻ കാത്തിരുന്നു

[22, 23 പേജുകളിലെ ചിത്രങ്ങൾ]

യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവേ, നമുക്കു ദൈവിക ഭക്തി പ്രകടിപ്പിക്കാം