വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി വരും

ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി വരും

ദുഷ്ടന്മാരുടെമേൽ യഹോവയുടെ ന്യായവിധി വരും

“നിന്റെ ദൈവത്തെ എതിരേല്‌പാൻ ഒരുങ്ങിക്കൊൾക.”​—⁠ആമോസ്‌ 4:⁠12.

1, 2. ദൈവം ദുഷ്ടതയ്‌ക്ക്‌ അറുതി വരുത്തും എന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

ഭൂമിയിലെ ദുഷ്ടതയ്‌ക്കും യാതനയ്‌ക്കും യഹോവ എന്നെങ്കിലും അറുതി വരുത്തുമോ? ഈ 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിങ്കൽ ആ ചോദ്യം എന്നത്തേതിലും പ്രസക്തമാണ്‌. എങ്ങോട്ടു തിരിഞ്ഞാലും സഹമനുഷ്യരോട്‌ മനുഷ്യത്വരഹിതമായി പെരുമാറുന്ന ആളുകളെയാണു നമുക്കു കാണാൻ കഴിയുന്നത്‌. അക്രമവും ഭീകരപ്രവർത്തനവും അഴിമതിയും ഇല്ലാത്ത ഒരു ലോകത്തിനായി നാം എത്ര ഉത്‌കടമായി വാഞ്‌ഛിക്കുന്നു!

2 യഹോവ സകല ദുഷ്ടതയും തുടച്ചു നീക്കും എന്ന്‌ നമുക്കു പരിപൂർണ ഉറപ്പുള്ളവരായിരിക്കാൻ കഴിയും എന്നതാണു സന്തോഷകരമായ സംഗതി. ദുഷ്ടന്മാർക്ക്‌ എതിരെ ദൈവം നടപടി സ്വീകരിക്കുകതന്നെ ചെയ്യും എന്ന്‌ ദൈവത്തിന്റെ ഗുണങ്ങൾ നമുക്ക്‌ ഉറപ്പുതരുന്നു. യഹോവ നീതിയുടെയും ന്യായത്തിന്റെയും ദൈവമാണ്‌. സങ്കീർത്തനം 33:⁠5-ൽ അവന്റെ വചനം ഇപ്രകാരം പറയുന്നു: “അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു.” മറ്റൊരു സങ്കീർത്തനം പറയുന്നു: “ദുഷ്ടനെയും സാഹസപ്രിയനെയും” അഥവാ അക്രമം ഇഷ്ടപ്പെടുന്നവനെയും “[യഹോവയുടെ] ഉള്ളം വെറുക്കുന്നു.” (സങ്കീർത്തനം 11:⁠5) സർവശക്തനും, നീതിയും ന്യായവും പ്രിയപ്പെടുന്നവനുമായ ദൈവം താൻ വെറുക്കുന്ന സംഗതി എന്നേക്കും തുടരാൻ തീർച്ചയായും അനുവദിക്കുകയില്ല.

3. ആമോസിന്റെ പ്രവചനം സംബന്ധിച്ച കൂടുതലായ പരിചിന്തനത്തിൽ എന്ത്‌ ഊന്നിപ്പറയപ്പെടും?

3 യഹോവ ദുഷ്ടത നിർമാർജനം ചെയ്യുമെന്നു നമുക്ക്‌ ഉറപ്പുനൽകുന്ന മറ്റൊരു സംഗതി പരിചിന്തിക്കുക. മുൻകാലങ്ങളിൽ അവൻ മനുഷ്യരുമായി ഇടപെട്ട വിധം സംബന്ധിച്ച രേഖയാണ്‌ അത്‌. ദുഷ്ടന്മാരോട്‌ യഹോവ എങ്ങനെയാണ്‌ ഇടപെടുന്നത്‌ എന്നതിന്റെ ശ്രദ്ധേയമായ ദൃഷ്ടാന്തങ്ങൾ ആമോസ്‌ എന്ന ബൈബിൾപുസ്‌തകത്തിൽ കാണാം. ആമോസിന്റെ പ്രവചനത്തിന്റെ കൂടുതലായ പരിചിന്തനം ദിവ്യ ന്യായവിധി സംബന്ധിച്ചുള്ള മൂന്നു കാര്യങ്ങൾക്ക്‌ ഊന്നൽനൽകും. (1)  ദിവ്യന്യായവിധി എല്ലായ്‌പോഴും അർഹിക്കുന്നത്‌ ആയിരിക്കും. (2) അതിൽനിന്നു തെറ്റിയൊഴിയുക സാധ്യമല്ല. (3) അത്‌ വിവേചനാരഹിതമല്ല. എന്തുകൊണ്ടെന്നാൽ, യഹോവ ദുഷ്ടന്മാരുടെമേൽ ന്യായവിധി നടപ്പാക്കുകയും അനുതപിക്കുന്നവരും ശരിയായ മനോനിലയുള്ളവരുമായ ആളുകൾക്ക്‌ കരുണ നീട്ടിക്കൊടുക്കുകയും ചെയ്യുന്നു.​—⁠റോമർ 9:⁠17-26.

ദിവ്യന്യായവിധി എല്ലായ്‌പോഴും അർഹിക്കുന്നത്‌

4. യഹോവ ആമോസിനെ എങ്ങോട്ടാണ്‌ അയയ്‌ക്കുന്നത്‌, എന്തുദ്ദേശ്യത്തിൽ?

4 ആമോസിന്റെ കാലമായപ്പോഴേക്കും ഇസ്രായേൽ രാഷ്‌ട്രം രണ്ടായി വിഭജിക്കപ്പെട്ടിരുന്നു, തെക്കുള്ള രണ്ടുഗോത്ര യെഹൂദാ രാജ്യവും വടക്കുള്ള പത്തുഗോത്ര ഇസ്രായേൽ രാജ്യവും. യഹോവ ആമോസിനെ തന്റെ പ്രവാചകനായി നിയോഗിച്ച്‌ യഹൂദായിലെ അവന്റെ സ്വന്ത പട്ടണത്തിൽനിന്ന്‌ ഇസ്രായേലിലേക്ക്‌ അയച്ചു. അവിടെ ദിവ്യന്യായവിധി പ്രഖ്യാപിക്കുന്നതിന്‌ യഹോവ അവനെ ഉപയോഗിക്കുമായിരുന്നു.

5. ഏതു രാഷ്‌ട്രങ്ങൾക്കെതിരെയാണ്‌ ആമോസ്‌ ആദ്യം പ്രവചിക്കുന്നത്‌, അവർ പ്രതികൂല ന്യായവിധിക്ക്‌ അർഹരായിരുന്നതിനുള്ള ഒരു കാരണം എന്തായിരുന്നു?

5 വഴിപിഴച്ച വടക്കേ രാജ്യത്തിന്‌ എതിരെ യഹോവയുടെ ന്യായവിധികൾ ഘോഷിച്ചുകൊണ്ടല്ല ആമോസ്‌ തന്റെ വേല തുടങ്ങിയത്‌. പകരം, ആദ്യം അവൻ ഇസ്രായേലിന്റെ ആറ്‌ അയൽ രാഷ്‌ട്രങ്ങൾക്കെതിരെയുള്ള പ്രതികൂല ന്യായവിധി പ്രഖ്യാപിക്കുന്നു. അരാം, ഫെലിസ്‌ത്യ, സോർ, ഏദോം, അമ്മോൻ, മോവാബ്‌ എന്നിവയായിരുന്നു ആ രാഷ്‌ട്രങ്ങൾ. ആ രാഷ്‌ട്രങ്ങൾ യഥാർഥത്തിൽ യഹോവയുടെ പ്രതികൂല ന്യായവിധിക്ക്‌ അർഹരായിരുന്നോ? തീർച്ചയായും! അവർ ദൈവജനത്തിന്റെ ബദ്ധശത്രുക്കൾ ആയിരുന്നു എന്നതാണ്‌ ഒരു കാരണം.

6. അരാം, ഫെലിസ്‌ത്യ, സോർ എന്നീ രാഷ്‌ട്രങ്ങളെ ദൈവം നശിപ്പിക്കാൻ പോകുകയായിരുന്നത്‌ എന്തുകൊണ്ട്‌?

6 ഉദാഹരണത്തിന്‌, “ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ” അരാമിനെ യഹോവ കുറ്റംവിധിച്ചു. (ആമോസ്‌ 1:⁠3) യോർദ്ദാൻ നദിക്കു കിഴക്കു സ്ഥിതിചെയ്യുന്ന, ഇസ്രായേലിന്റെ ഒരു ഭാഗമായ ഗിലെയാദിൽനിന്ന്‌ അരാമ്യർ പ്രദേശം പിടിച്ചെടുക്കുകയും അവിടെയുള്ള ദൈവജനത്തിനു കനത്ത പ്രഹരമേൽപ്പിക്കുകയും ചെയ്‌തു. ഫെലിസ്‌ത്യയും സോരും ചെയ്‌തത്‌ എന്തായിരുന്നു? ഇസ്രായേല്യരെ ബന്ദികളും പ്രവാസികളുമായി പിടിച്ചുകൊണ്ടുപോയി ഏദോമ്യർക്കു വിറ്റതു സംബന്ധിച്ച്‌ ഫെലിസ്‌ത്യർ കുറ്റക്കാരായിരുന്നു. ഇസ്രായേല്യരിൽ ചിലർ സോരിലെ അടിമക്കച്ചവടക്കാരുടെ കൈയിലും അകപ്പെട്ടിരുന്നു. (ആമോസ്‌ 1:⁠6, 9) ചിന്തിച്ചുനോക്കൂ, യഹോവയുടെ ജനത്തെ അടിമകളായി വിൽക്കുന്നു! അരാം, ഫെലിസ്‌ത്യ, സോർ എന്നിവയുടെമേൽ യഹോവ വിനാശവിധി പ്രഖ്യാപിച്ചതിൽ തെല്ലും അത്ഭുതമില്ല.

7. ഇസ്രായേല്യരുമായി ഏദോമ്യർ, അമ്മോന്യർ, മോവാബ്യർ എന്നിവർക്ക്‌ പൊതുവായി എന്താണുള്ളത്‌, എന്നാൽ അവർ ഇസ്രായേല്യരോട്‌ എങ്ങനെ പെരുമാറുന്നു?

7 പരസ്‌പരം ബന്ധമുണ്ടായിരുന്ന രാഷ്‌ട്രങ്ങളായിരുന്നു ഏദോം, അമ്മോൻ, മോവാബ്‌ എന്നിവ. കൂടാതെ, മൂന്നുകൂട്ടരും ഇസ്രായേല്യരുടെ ബന്ധുക്കളും ആയിരുന്നു. ഏദോമ്യർ അബ്രാഹാമിന്റെ വംശത്തിൽത്തന്നെ, യാക്കോബിന്റെ ഇരട്ട സഹോദരൻ ആയിരുന്ന ഏശാവിന്റെ സന്തതിപരമ്പരയിൽ പിറന്നവരാണ്‌. അതുകൊണ്ട്‌, ഒരർഥത്തിൽ അവർ ഇസ്രായേലിന്റെ സഹോദരന്മാരാണ്‌. അബ്രാഹാമിന്റെ സഹോദര പുത്രനായിരുന്ന ലോത്തിന്റെ പിൻതലമുറക്കാരാണ്‌ അമ്മോന്യരും മോവാബ്യരും. എന്നാൽ, ഏദോമ്യരും അമ്മോന്യരും മോവാബ്യരും തങ്ങളുടെ ഇസ്രായേല്യ ബന്ധുക്കളോടു സഹോദരസ്‌നേഹം പ്രകടമാക്കിയോ? അശേഷമില്ല! ഏദോം ‘തന്റെ സഹോദരനു’ നേർക്കു നിർദയമായി വാൾ ഉപയോഗിച്ചു. അമ്മോന്യരാകട്ടെ ഇസ്രായേലിൽനിന്നു പിടിച്ചുകൊണ്ടുപോയവരെ മൃഗീയമായി പീഡിപ്പിച്ചു. (ആമോസ്‌ 1:⁠11, 13) മോവാബ്യർ ദൈവജനത്തെ പീഡിപ്പിച്ചതായി ആമോസ്‌ നേരിട്ടു പ്രസ്‌താവിക്കുന്നില്ലെങ്കിലും, ഇസ്രായേലിനെ എതിർത്തതിന്റെ നീണ്ട ചരിത്രമാണ്‌ അവർക്കും ഉള്ളത്‌. ഈ മൂന്നു സഹോദര രാഷ്‌ട്രങ്ങൾക്കുമുള്ള ശിക്ഷ കടുത്തതായിരിക്കും. യഹോവ അവരെ ദഹിപ്പിച്ചു കളയും.

ദിവ്യന്യായവിധിയിൽനിന്നു തെറ്റിയൊഴിയുക സാധ്യമല്ല

8. ഇസ്രായേലിന്റെ അയൽ രാഷ്‌ട്രങ്ങൾക്ക്‌ ദിവ്യന്യായവിധിയിൽനിന്നു തെറ്റിയൊഴിയാൻ കഴിയുകയില്ലായിരുന്നത്‌ എന്തുകൊണ്ട്‌?

8 നിസ്സംശയമായും, ആമോസിന്റെ പ്രവചനത്തിൽ ആദ്യം പരാമർശിക്കുന്ന ആ ആറു രാഷ്‌ട്രങ്ങളും ദിവ്യന്യായവിധിക്ക്‌ അർഹരായിരുന്നു. കൂടാതെ, യാതൊരു പ്രകാരത്തിലും അവർക്ക്‌ ആ ന്യായവിധിയിൽനിന്നു തെറ്റിയൊഴിയാൻ കഴിയുമായിരുന്നില്ല. ആമോസ്‌ ഒന്നാം അധ്യായം മൂന്നാം വാക്യം മുതൽ രണ്ടാം അധ്യായം ഒന്നാം വാക്യം വരെയുള്ള ഭാഗത്ത്‌ ആറു തവണ യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” തന്റെ വാക്കിനു ചേർച്ചയിൽ, അവരുടെമേൽ ശിക്ഷ വരുത്തുന്നതിൽനിന്ന്‌ യഹോവ പിന്മാറിയില്ല. ആ രാഷ്‌ട്രങ്ങളിൽ ഓരോന്നും പിൽക്കാലത്ത്‌ നാശം അനുഭവിച്ചു എന്നതു ചരിത്രവസ്‌തുതയാണ്‌. എന്തിന്‌, കുറഞ്ഞപക്ഷം അവയിൽ നാലെണ്ണം—⁠ഫെലിസ്‌ത്യ, മോവാബ്‌, അമ്മോൻ, ഏദോം എന്നിവ​—⁠കാലാന്തരത്തിൽ ഒരു ജനത എന്നനിലയിൽ നാമാവശേഷമായി!

9. യെഹൂദാ നിവാസികൾ എന്തിന്‌ അർഹരായിരുന്നു, എന്തുകൊണ്ട്‌?

9 ആമോസിന്റെ പ്രവചനം അടുത്തതായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌ ഏഴാമതൊരു രാഷ്‌ട്രത്തിലാണ്‌, അവന്റെ സ്വന്തം ദേശമായ യെഹൂദായിൽ. വടക്കേ രാജ്യത്തിൽ ഉണ്ടായിരുന്ന ആമോസിന്റെ ശ്രോതാക്കൾ, യെഹൂദായ്‌ക്കു നേരെ അവൻ ന്യായവിധി ഘോഷിക്കുന്നതു കേട്ട്‌ അമ്പരന്നിട്ടുണ്ടാകണം. യെഹൂദാ നിവാസികൾ പ്രതികൂല ന്യായവിധി അർഹിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ‘അവർ യഹോവയുടെ ന്യായപ്രമാണത്തെ നിരസിച്ചതു’ നിമിത്തം എന്ന്‌ ആമോസ്‌ 2:4 പറയുന്നു. തന്റെ ന്യായപ്രമാണത്തോടുള്ള മനഃപൂർവമായ അനാദരവ്‌ യഹോവ നിസ്സാരമായി കണ്ടില്ല. ആമോസ്‌ 2:​5 അനുസരിച്ച്‌ അവൻ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “ഞാൻ യെഹൂദായിൽ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.”

10. യെഹൂദായ്‌ക്ക്‌ വിപത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുകയില്ലായിരുന്നത്‌ എന്തുകൊണ്ട്‌?

10 വരാനിരുന്ന വിപത്തിൽനിന്നു തെറ്റിയൊഴിയാൻ അവിശ്വസ്‌ത യെഹൂദായ്‌ക്കു കഴിയുമായിരുന്നില്ല. ഏഴാം പ്രാവശ്യവും യഹോവ പറഞ്ഞു: “ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” (ആമോസ്‌ 2:⁠4) പൊ.യു.മു. 607-ൽ യെഹൂദാ ബാബിലോന്യരാൽ ശൂന്യമാക്കപ്പെട്ടപ്പോൾ മുൻകൂട്ടി പറയപ്പെട്ട ശിക്ഷ അവളുടെമേൽ വന്നു. ദുഷ്ടന്മാർക്ക്‌ ദിവ്യന്യായവിധിയിൽനിന്നു തെറ്റിയൊഴിയാൻ കഴിയില്ല എന്ന്‌ ഒരിക്കൽക്കൂടി നാം കാണുന്നു.

11-13. ആമോസ്‌ മുഖ്യമായും ഏതു രാഷ്‌ട്രത്തിനെതിരെയാണു പ്രവചിച്ചത്‌, അവിടെ ഏതെല്ലാം വിധത്തിലുള്ള അടിച്ചമർത്തൽ നിലനിന്നിരുന്നു?

11 ആമോസ്‌ പ്രവാചകൻ ഏഴു രാഷ്‌ട്രങ്ങളുടെമേലുള്ള യഹോവയുടെ ന്യായവിധി പ്രഖ്യാപിച്ചു കഴിഞ്ഞതേയുള്ളൂ. അവൻ തന്റെ പ്രവാചകദൗത്യം പൂർത്തിയാക്കിയിരിക്കും എന്ന്‌ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ അവർക്കു തെറ്റിപ്പോയിരുന്നു. ആമോസിന്‌ പിന്നെയും നിരവധി കാര്യങ്ങൾ ഘോഷിക്കാനുണ്ടായിരുന്നു! അവനെ നിയമിച്ചതിന്റെ മുഖ്യ ഉദ്ദേശ്യംതന്നെ വടക്കേ ഇസ്രായേൽ രാജ്യത്തിനെതിരെ തീപാറുന്ന ഒരു ന്യായവിധിദൂത്‌ ഘോഷിക്കുക എന്നതായിരുന്നു. ഇസ്രായേൽ ദിവ്യന്യായവിധിക്ക്‌ അർഹരായിരുന്നത്‌ എന്തുകൊണ്ടാണ്‌? എന്തുകൊണ്ടെന്നാൽ ദേശത്തിന്റെ ധാർമികവും മതപരവുമായ അപചയം തികച്ചും പരിതാപകരമായിരുന്നു.

12 ആമോസിന്റെ പ്രവചനം, ഇസ്രായേലിലെങ്ങും വ്യാപകമായിത്തീർന്നിരുന്ന അടിച്ചമർത്തൽ തുറന്നുകാണിച്ചു. ആമോസ്‌ 2:⁠6, 7-ൽ ഇങ്ങനെ പറയുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം, അവർ നീതിമാനെ പണത്തിന്നും ദരിദ്രനെ ഒരുകൂട്ടു ചെരിപ്പിന്നും വിറ്റുകളഞ്ഞിരിക്കയാൽ തന്നേ, ഞാൻ ശിക്ഷ മടക്കിക്കളകയില്ല. അവർ എളിയവരുടെ തലയിൽ മൺപൊടി കാണ്മാൻ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളയുകയും ചെയ്യുന്നു.”

13 നീതിമാന്മാർ “പണത്തിനു” വിൽക്കപ്പെട്ടിരുന്നു, ഒരുപക്ഷേ അതിന്റെ അർഥം ന്യായാധിപന്മാർ കൈക്കൂലി വാങ്ങി നിരപരാധികളെ ശിക്ഷിച്ചിരുന്നു എന്നായിരിക്കാം. പണം കടം നൽകിയിരുന്നവർ ദരിദ്രരെ ‘ഒരുകൂട്ടു ചെരിപ്പിന്റെ’ വിലയ്‌ക്ക്‌ അടിമത്തത്തിലേക്കു വിറ്റിരുന്നു, ഒരുപക്ഷേ നിസ്സാരമായ ഒരു കടത്തിന്റെപേരിൽപ്പോലും. അരിഷ്ടതയും ദുഃഖവും അപമാനവും നിമിത്തം ‘എളിയവർ’ തങ്ങളുടെ തലയിൽ മൺപൊടി വാരിവിതറുംവിധം അവരെ തീരെ താഴ്‌ന്ന ഒരവസ്ഥയിലേക്കു ചവിട്ടിത്താഴ്‌ത്താൻ ഹൃദയശൂന്യരായ മനുഷ്യർ ‘കാംക്ഷിച്ചു.’ എങ്ങും അഴിമതി നടമാടി, അൽപ്പമെങ്കിലും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കാൻ ‘സാധുക്കൾക്ക്‌’ കഴിയുമായിരുന്നില്ല.

14. പത്തുഗോത്ര ഇസ്രായേലിൽ ആരെല്ലാമാണ്‌ ഹീനമായ പെരുമാറ്റത്തിനു വിധേയരായത്‌?

14 ദേശത്ത്‌ ഹീനമായ പെരുമാറ്റത്തിനു വിധേയരായത്‌ ആരൊക്കെയാണെന്നു നോക്കുക​—⁠നീതിമാന്മാരും ദരിദ്രരും എളിയവരും സാധുക്കളും. ഇസ്രായേലുമായുള്ള യഹോവയുടെ ന്യായപ്രമാണ ഉടമ്പടി ദുർബലരോടും മുട്ടുള്ളവരോടും അനുകമ്പ കാണിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു കടകവിരുദ്ധമായി പത്തുഗോത്ര ഇസ്രായേൽ രാജ്യത്ത്‌ അത്തരക്കാരുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായിരുന്നു.

“നിന്റെ ദൈവത്തെ എതിരേല്‌പാൻ ഒരുങ്ങിക്കൊൾക”

15, 16. (എ) “നിന്റെ ദൈവത്തെ എതിരേല്‌പാൻ ഒരുങ്ങിക്കൊൾക” എന്ന്‌ ഇസ്രായേല്യർക്കു മുന്നറിയിപ്പു ലഭിച്ചത്‌ എന്തുകൊണ്ട്‌? (ബി) ദുഷ്ടന്മാർ ദിവ്യന്യായവിധിയിൽനിന്നു തെറ്റിയൊഴിയുകയില്ല എന്ന്‌ ആമോസ്‌ 9:⁠1, 2 പ്രകടമാക്കുന്നത്‌ എങ്ങനെ? (സി) പൊ.യു.മു. 740-ൽ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്‌ എന്തു സംഭവിച്ചു?

15 അധാർമികതയും മറ്റു തിന്മകളും ഇസ്രായേലിൽ പെരുകിയിരുന്നതിനാൽ, മത്സരികളായ ആ ജനതയോട്‌ “നിന്റെ ദൈവത്തെ എതിരേല്‌പാൻ ഒരുങ്ങിക്കൊൾക” എന്ന്‌ ആമോസ്‌ പ്രവാചകൻ മുന്നറിയിപ്പു നൽകിയത്‌ തക്ക കാരണത്തോടെതന്നെയാണ്‌. (ആമോസ്‌ 4:⁠12) അടുത്തുകൊണ്ടിരുന്ന ദിവ്യന്യായവിധി നിർവഹണത്തിൽനിന്ന്‌ അവിശ്വസ്‌ത ഇസ്രായേലിനു തെറ്റിയൊഴിയാൻ കഴിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ എട്ടാം തവണ യഹോവ വീണ്ടും ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ഞാൻ ശിക്ഷ മടക്കിക്കളകയില്ല.” (ആമോസ്‌ 2:⁠6) ഒളിച്ചിരിക്കാൻ ശ്രമിച്ചേക്കാവുന്ന ദുഷ്ടന്മാരെക്കുറിച്ച്‌ ദൈവം ഇങ്ങനെ പറഞ്ഞു: “അവരിൽ ആരും ഓടിപ്പോകയില്ല; അവരിൽ ആരും വഴുതിപ്പോകയുമില്ല. അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്നു എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാൻ അവരെ ഇറക്കും.”​—⁠ആമോസ്‌ 9:⁠1, 2.

16 ‘പാതാളത്തിൽ തുരന്നുകടന്നാൽ’ എന്നപോലെ ഭൂമിയുടെ അഗാധത്തിൽ ഒളിച്ചിരിക്കാൻ ശ്രമിച്ചാലും ദുഷ്ടന്മാർക്ക്‌ യഹോവയിൽനിന്നു രക്ഷപ്പെടാൻ സാധിക്കില്ല. പർവതങ്ങളിൽ അഭയം പ്രാപിക്കാൻ ശ്രമിച്ചുകൊണ്ട്‌, “ആകാശത്തിലേക്കു കയറിപ്പോയാലും” അവർ ദിവ്യന്യായവിധിയിൽനിന്നു വഴുതിപ്പോകുകയില്ല. യഹോവയുടെ മുന്നറിയിപ്പ്‌ വളരെ വ്യക്തമായിരുന്നു: യഹോവയിൽനിന്നു മറഞ്ഞിരിക്കാൻപറ്റിയ യാതൊരു ഒളിസങ്കേതവുമില്ല. വടക്കേ ഇസ്രായേൽ രാജ്യം അതിന്റെ ദുഷ്ടതകൾക്കു കണക്കു തീർത്തേ മതിയാവൂ എന്ന്‌ ദിവ്യനീതി അനുശാസിച്ചു. ഒടുവിൽ ആ സമയം വന്നെത്തുകതന്നെ ചെയ്‌തു. ആമോസ്‌ തന്റെ പ്രവചനം രേഖപ്പെടുത്തി ഏതാണ്ട്‌ 60 വർഷത്തിനുശേഷം പൊ.യു.മു. 740-ൽ, വടക്കേ ഇസ്രായേൽ രാജ്യം അസീറിയൻ ജേതാക്കൾക്കു മുന്നിൽ നിലംപരിചായി.

ദിവ്യന്യായവിധി വിവേചനാരഹിതമല്ല

17, 18. യഹോവയുടെ കരുണയെക്കുറിച്ച്‌ ആമോസ്‌ 9-ാം അധ്യായം എന്തു വെളിപ്പെടുത്തുന്നു?

17 ദിവ്യന്യായവിധി എല്ലായ്‌പോഴും അർഹിക്കുന്നതാണെന്നും അതിൽനിന്നു തെറ്റിയൊഴിയുക സാധ്യമല്ലെന്നും മനസ്സിലാക്കാൻ ആമോസിന്റെ പ്രവചനം നമ്മെ സഹായിച്ചിരിക്കുന്നു. എന്നാൽ അത്‌, യഹോവയുടെ ന്യായവിധി വിവേചനാരഹിതമല്ല എന്നും സൂചിപ്പിക്കുന്നു. ദുഷ്ടന്മാർ എവിടെ ഒളിച്ചിരുന്നാലും യഹോവയ്‌ക്ക്‌ അവരെ കണ്ടെത്താനും അവരുടെമേൽ ന്യായവിധി നടപ്പാക്കാനും കഴിയും. അനുതപിക്കുന്നവരും നേരുള്ളവരുമായ ആളുകളെ കണ്ടെത്താനും അവനു കഴിയും, അവർക്ക്‌ അവൻ കരുണ നീട്ടിക്കൊടുക്കും. ആമോസിന്റെ പുസ്‌തകത്തിന്റെ അവസാന അധ്യായത്തിൽ ഈ സംഗതി മനോഹരമായി പ്രദീപ്‌തമാക്കിയിരിക്കുന്നു.

18 ആമോസ്‌ ഒമ്പതാം അധ്യായത്തിലെ എട്ടാം വാക്യത്തിൽ യഹോവ ഇങ്ങനെ പറയുന്നു: “ഞാൻ യാക്കോബ്‌ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല.” 13 മുതൽ 15 വരെയുള്ള വാക്യങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ തന്റെ ജനത്തിലെ “പ്രവാസികളെ മടക്കിവരുത്തും” എന്ന്‌ യഹോവ വാഗ്‌ദാനം ചെയ്യുന്നു. അവർക്കു കരുണ ലഭിക്കും, അവർ സുരക്ഷിതത്വവും സമൃദ്ധിയും ആസ്വദിക്കുകയും ചെയ്യും. ‘ഉഴുന്നവൻ കൊയ്യുന്നവനെ തുടർന്നെത്തും’ എന്നു യഹോവ വാക്കു നൽകുന്നു. അതൊന്നു വിഭാവന ചെയ്‌തുനോക്കൂ​—⁠വിളവിന്റെ സമൃദ്ധി നിമിത്തം അടുത്ത ഉഴവിന്റെയും വിതയുടെയും സമയമായിട്ടും കൊയ്‌ത്തുതീരാത്ത അവസ്ഥ!

19. ഇസ്രായേലിൽനിന്നും യെഹൂദായിൽനിന്നുമുള്ള ഒരു ശേഷിപ്പിന്‌ എന്തു സംഭവിച്ചു?

19 യെഹൂദായിലെയും ഇസ്രായേലിലെയും യഹോവയുടെ ന്യായവിധി ദുഷ്ടന്മാരെ മാത്രമേ തിരഞ്ഞുപിടിച്ചുള്ളു എന്നു പറയാം. എന്തുകൊണ്ടെന്നാൽ അനുതപിക്കുകയും ശരിയായ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്‌തവർക്കു കരുണ ലഭിച്ചു. ആമോസ്‌ 9-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനഃസ്ഥിതീകരണ പ്രവചനത്തിന്റെ നിവൃത്തിയായി, പൊ.യു.മു. 537-ൽ ഇസ്രായേല്യരും യഹൂദരും അടങ്ങിയ അനുതാപമുള്ള ഒരു ശേഷിപ്പ്‌ ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിയെത്തി. തങ്ങളുടെ പ്രിയപ്പെട്ട സ്വദേശത്ത്‌ തിരിച്ചെത്തിയ അവർ സത്യാരാധന പുനഃസ്ഥാപിച്ചു. സുരക്ഷിതമായ അന്തരീക്ഷത്തിൽ, അവർ തങ്ങളുടെ വീടുകൾ പുനർനിർമിക്കുകയും മുന്തിരിത്തോട്ടങ്ങളും ഉദ്യാനങ്ങളും നട്ടുണ്ടാക്കുകയും ചെയ്‌തു.

യഹോവയുടെ പ്രതികൂല ന്യായവിധി തീർച്ചയായും ഉണ്ടാകും!

20. ആമോസ്‌ പ്രഖ്യാപിച്ച ന്യായവിധി സന്ദേശങ്ങളുടെ പരിചിന്തനം നമുക്ക്‌ എന്തു സംബന്ധിച്ച ഉറപ്പു നൽകേണ്ടതാണ്‌?

20 നമ്മുടെ നാളിലെ ദുഷ്ടതയ്‌ക്കു യഹോവ അറുതിവരുത്തുകതന്നെ ചെയ്യും എന്ന്‌ ആമോസ്‌ മുഖാന്തരം പ്രഖ്യാപിക്കപ്പെട്ട ദിവ്യന്യായവിധി സന്ദേശങ്ങളുടെ പരിചിന്തനം നമുക്ക്‌ ഉറപ്പുതരേണ്ടതാണ്‌. നമുക്ക്‌ എന്തുകൊണ്ട്‌ അതു വിശ്വസിക്കാൻ കഴിയും? ഒന്നാമതായി, ദുഷ്ടന്മാരോട്‌ യഹോവ എങ്ങനെ ഇടപെട്ടു എന്നതിന്റെ ഈ മുൻകാല ദൃഷ്ടാന്തങ്ങൾ അവൻ നമ്മുടെ കാലത്ത്‌ എങ്ങനെ പ്രവർത്തിക്കും എന്നതു സൂചിപ്പിക്കുന്നു. രണ്ടാമതായി, വിശ്വാസത്യാഗിനിയായ പത്തുഗോത്ര ഇസ്രായേൽ രാജ്യത്തിന്‌ എതിരെയുള്ള ന്യായവിധി നിർവഹണം, വ്യാജമത ലോകസാമ്രാജ്യമായ ‘മഹാബാബിലോണി’ന്റെ ഏറ്റവും നിന്ദനീയ ഭാഗമായ ക്രൈസ്‌തവലോകത്തെ ദൈവം നശിപ്പിച്ചുകളയും എന്ന ഉറപ്പു നൽകുന്നു.​—⁠വെളിപ്പാടു 18:⁠2, NW.

21. ക്രൈസ്‌തവലോകം ദൈവത്തിന്റെ പ്രതികൂല ന്യായവിധി അർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

21 ക്രൈസ്‌തവലോകം ദിവ്യന്യായവിധി അർഹിക്കുന്നു എന്നതിൽ യാതൊരു സംശയത്തിനും വകയില്ല. അവളുടെ പരിതാപകരമായ മത-ധാർമിക അവസ്ഥ പകൽപോലെ വ്യക്തമാണ്‌. ക്രൈസ്‌തവലോകത്തിനും സാത്താന്യ ലോകത്തിന്റെ ഇതര ഭാഗങ്ങൾക്കും എതിരെയുള്ള യഹോവയുടെ ന്യായവിധി അവർ അർഹിക്കുന്നതു തന്നെയാണ്‌. അതിൽനിന്നു തെറ്റിയൊഴിയാവുന്നതുമല്ല. എന്തുകൊണ്ടെന്നാൽ, യഹോവ ന്യായവിധി നിർവഹണത്തിനായി വന്നെത്തുമ്പോൾ ആമോസ്‌ 9:⁠1 നിറവേറും: “അവരിൽ ആരും ഓടിപ്പോകയില്ല; അവരിൽ ആരും വഴുതിപ്പോകയുമില്ല.” അതേ, ദുഷ്ടന്മാർ എവിടെപ്പോയി ഒളിച്ചാലും യഹോവ അവരെ കണ്ടെത്തുകതന്നെ ചെയ്യും.

22. ദിവ്യന്യായവിധിയെക്കുറിച്ചുള്ള ഏത്‌ ആശയങ്ങൾ 2 തെസ്സലൊനീക്യർ 1:⁠6-8 വ്യക്തമാക്കുന്നു?

22 ദിവ്യന്യായവിധി എല്ലായ്‌പോഴും അർഹിക്കുന്നതും തെറ്റിയൊഴിയാൻ കഴിയാത്തതും വിവേചന പുലർത്തുന്നതുമാണ്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകളിൽനിന്ന്‌ ഇതു വ്യക്തമാണ്‌: “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവർക്കും പ്രതികാരം കൊടുക്കുമ്പോൾ നിങ്ങളെ പീഡിപ്പിക്കുന്നവർക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങൾക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്‌കുന്നതു ദൈവസന്നിധിയിൽ നീതിയല്ലോ.” (2 തെസ്സലൊനീക്യർ 1:⁠6-8) തന്റെ അഭിഷിക്ത ദാസന്മാരെ പീഡിപ്പിക്കുന്നവർക്ക്‌ അവർ അർഹിക്കുന്ന പ്രതികൂല ന്യായവിധി പകരം നൽകുന്നത്‌ “ദൈവസന്നിധിയിൽ നീതി”യാണ്‌. ആ ന്യായവിധിയിൽനിന്നു തെറ്റിയൊഴിയാവതല്ല. എന്തുകൊണ്ടെന്നാൽ “കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗ്ഗത്തിൽനിന്നു അഗ്നിജ്വാലയിൽ പ്രത്യക്ഷനാ”കുമ്പോൾ അതിനെ അതിജീവിക്കാൻ ദുഷ്ടന്മാർക്കു കഴിയുകയില്ല. “ദൈവത്തെ അറിയാത്തവ”രോടും “സുവിശേഷം അനുസരിക്കാത്തവ”രോടുമാണ്‌ യേശു പ്രതികാരം ചെയ്യുന്നത്‌ എന്നതുകൊണ്ട്‌ ദിവ്യന്യായവിധി വിവേചനാരഹിതമല്ല എന്നു പറയാൻ കഴിയും. ദിവ്യന്യായവിധി നടപ്പാക്കുന്നത്‌ പീഡനം അനുഭവിക്കുന്ന, ദൈവഭയമുള്ള വ്യക്തികൾക്ക്‌ ആശ്വാസം കൈവരുത്തും.

നേരുള്ളവർക്കുള്ള പ്രത്യാശ

23. ആമോസിന്റെ പുസ്‌തകത്തിൽനിന്ന്‌ എന്തു പ്രത്യാശയും ആശ്വാസവും നേടാനാകും?

23 ആമോസിന്റെ പ്രവചനത്തിൽ ശരിയായ മനോഭാവമുള്ള ആളുകൾക്ക്‌ ആശ്വാസത്തിന്റെയും പ്രത്യാശയുടെയും അത്ഭുതകരമായ ഒരു സന്ദേശം അടങ്ങിയിട്ടുണ്ട്‌. ആമോസിന്റെ പുസ്‌തകത്തിൽ പ്രവചിച്ചതുപോലെ യഹോവ തന്റെ പുരാതന ജനത്തെ പൂർണമായി തുടച്ചുനീക്കിയില്ല. ഒടുവിൽ യഹോവ ഇസ്രായേല്യരും യെഹൂദ്യരുമായ പ്രവാസികളെ കൂട്ടിച്ചേർത്തു, അവൻ അവരെ സ്വദേശത്തേക്കു മടക്കിവരുത്തുകയും സുരക്ഷിതത്വവും സമ്പദ്‌സമൃദ്ധിയും നൽകി അനുഗ്രഹിക്കുകയും ചെയ്‌തു. ഇത്‌ നമ്മുടെ നാളുകളെ സംബന്ധിച്ചിടത്തോളം എന്ത്‌ അർഥമാക്കുന്നു? ദിവ്യന്യായവിധി നടപ്പാക്കുമ്പോൾ, ദുഷ്ടന്മാർ എവിടെപ്പോയി ഒളിച്ചാലും യഹോവ അവരെ തിരഞ്ഞുപിടിക്കുമെന്നും അവന്റെ ദൃഷ്ടിയിൽ കരുണ അർഹിക്കുന്നവർ ഭൂമിയിൽ എവിടെ ജീവിച്ചിരുന്നാലും അവൻ അവരെ കണ്ടെത്തുമെന്നും ഇത്‌ ഉറപ്പു നൽകുന്നു.

24. യഹോവയുടെ ആധുനികകാല ദാസന്മാർ ഏതെല്ലാം വിധങ്ങളിൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു?

24 ദുഷ്ടന്മാർക്കെതിരെയുള്ള യഹോവയുടെ ന്യായവിധിയുടെ സമയത്തിനായി കാത്തിരിക്കവേ, അവന്റെ ദാസന്മാർ എന്ന നിലയിലുള്ള നമ്മുടെ അനുഭവം സംബന്ധിച്ചെന്ത്‌? ആത്മീയമായ ഒരു വിധത്തിൽ യഹോവ നമ്മെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുകയാണ്‌. ക്രൈസ്‌തവലോകത്തിന്റെ വ്യാജോപദേശങ്ങളിൽനിന്നു മുളപൊട്ടിയിട്ടുള്ള ഭോഷ്‌കിൽനിന്നും വികലമായ ആശയങ്ങളിൽനിന്നും വിമുക്തമായ ഒരു ആരാധനാക്രമം നമുക്കുണ്ട്‌. ആത്മീയ ആഹാരം സമൃദ്ധമായി നൽകിക്കൊണ്ടും യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. എന്നിരുന്നാലും, ഓർക്കുക: യഹോവയിൽനിന്നുള്ള ഈ സമൃദ്ധമായ അനുഗ്രഹങ്ങൾ നമ്മുടെമേൽ ഗൗരവമേറിയ ഒരു ഉത്തരവാദിത്വംകൂടെ കൈവരുത്തുന്നു. വരാൻപോകുന്ന ന്യായവിധിയെക്കുറിച്ച്‌ നാം മറ്റുള്ളവർക്കു മുന്നറിയിപ്പു നൽകാൻ യഹോവ പ്രതീക്ഷിക്കുന്നു. “നിത്യജീവനു ചേർന്ന പ്രകൃതം” ഉള്ളവരെ അന്വേഷിക്കുന്നതിൽ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്യാൻ നാം ആഗ്രഹിക്കുന്നു. (പ്രവൃത്തികൾ 13:⁠48, NW) അതേ, നാം ഇന്ന്‌ ആസ്വദിക്കുന്ന ആത്മീയ സമൃദ്ധിയിൽ പങ്കുചേരാൻ സാധിക്കുന്നത്ര ആളുകളെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. അവർ ദുഷ്ടന്മാരുടെമേൽ വരാൻപോകുന്ന ദിവ്യന്യായവിധിയെ അതിജീവിക്കണമെന്നും നാം ആഗ്രഹിക്കുന്നു. ഈ അനുഗ്രഹങ്ങളിൽ പങ്കുചേരുന്നതിന്‌ നമുക്ക്‌ തീർച്ചയായും ശരിയായ ഒരു ഹൃദയനില ഉണ്ടായിരിക്കണം. അടുത്ത ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ ആമോസിന്റെ പ്രവചനത്തിൽ ഈ സംഗതിയും പ്രദീപ്‌തമാക്കിയിട്ടുണ്ട്‌.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യഹോവയുടെ പ്രതികൂല ന്യായവിധികൾ എല്ലായ്‌പോഴും അർഹിക്കുന്നവയാണെന്ന്‌ ആമോസിന്റെ പ്രവചനം പ്രകടമാക്കുന്നത്‌ എങ്ങനെ?

• ദിവ്യന്യായവിധിയിൽനിന്നു തെറ്റിയൊഴിയാൻ സാധിക്കുകയില്ല എന്നതിന്‌ ആമോസ്‌ എന്തു തെളിവാണു നൽകുന്നത്‌?

• ദൈവത്തിന്റെ ന്യായവിധി വിവേചനാരഹിതമല്ല എന്ന്‌ ആമോസിന്റെ പുസ്‌തകം വ്യക്തമാക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

ഇസ്രായേൽ രാജ്യം ദിവ്യന്യായവിധിയിൽനിന്നു രക്ഷപ്പെട്ടില്ല

[18-ാം പേജിലെ ചിത്രം]

പൊ.യു.മു. 537-ൽ, ഇസ്രായേല്യരും യഹൂദ്യരും അടങ്ങുന്ന ഒരു ശേഷിപ്പ്‌ ബാബിലോണിലെ പ്രവാസത്തിൽനിന്നു മടങ്ങിവന്നു