വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ

സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ

സമഗ്രസാക്ഷ്യം നൽകാൻ പരിശീലിതർ

“നിങ്ങൾ . . . യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.”​—⁠പ്രവൃത്തികൾ 1:⁠8.

1, 2. പത്രൊസിനു ലഭിച്ച നിയമനം എന്തായിരുന്നു, ആരാണ്‌ അവനു നിയമനം നൽകിയത്‌?

“നസറായനായ യേശു . . . ജീവികൾക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ [“സമഗ്രമായി സാക്ഷീകരിക്കാൻ,” NW] . . . ഞങ്ങളോടു കല്‌പിച്ചു.” (പ്രവൃത്തികൾ 10:⁠38, 42) സുവിശേഷകനെന്ന നിയമനം തനിക്കു ലഭിച്ചത്‌ എങ്ങനെയെന്ന്‌ അപ്പൊസ്‌തലനായ പത്രൊസ്‌ കൊർന്നേല്യൊസിനും കുടുംബത്തിനും വിശദീകരിച്ചുകൊടുത്തത്‌ ഇപ്രകാരമാണ്‌.

2 എപ്പോഴാണ്‌ യേശു ആ നിയമനം നൽകിയത്‌? പുനരുത്ഥാനം ചെയ്‌ത യേശു സ്വർഗാരോഹണത്തിനു തൊട്ടുമുമ്പ്‌ അരുളിച്ചെയ്‌ത വാക്കുകളായിരിക്കണം സാധ്യതയനുസരിച്ച്‌ പത്രൊസിന്റെ മനസ്സിലുണ്ടായിരുന്നത്‌. ആ അവസരത്തിൽ യേശു തന്റെ വിശ്വസ്‌തരായ ശിഷ്യന്മാരോടു പറഞ്ഞു: “നിങ്ങൾ . . . യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും.” (പ്രവൃത്തികൾ 1:⁠8) എന്നാൽ യേശുവിന്റെ ഒരു ശിഷ്യനെന്നനിലയിൽ, യേശുവിലുള്ള തന്റെ വിശ്വാസം സംബന്ധിച്ച്‌ മറ്റുള്ളവരോടു താൻ സംസാരിക്കേണ്ടിവരുമെന്ന്‌ കുറച്ചു നാളുകൾക്കുമുമ്പുതന്നെ പത്രൊസിന്‌ അറിയാമായിരുന്നു.

പരിശീലനത്തിന്റെ മൂന്നു വർഷങ്ങൾ

3. യേശു എന്ത്‌ അത്ഭുതമാണു പ്രവർത്തിച്ചത്‌, പത്രൊസിനും അന്ത്രെയാസിനും അവൻ എന്തു ക്ഷണമാണു നൽകിയത്‌?

3 പൊ.യു. 29-ൽ സ്‌നാപനമേറ്റ യേശു ഏതാനും മാസങ്ങൾക്കുശേഷം, പത്രൊസും സഹോദരനായ അന്ത്രെയാസും മീൻപിടിച്ചുകൊണ്ടിരുന്ന ഗലീലക്കടൽ പ്രദേശത്തു പ്രസംഗിക്കാൻ ചെന്നു. അവർ രാത്രിമുഴുവൻ അധ്വാനിച്ചെങ്കിലും ഒന്നുംകിട്ടിയിരുന്നില്ല. യേശു അവരോടു പറയുന്നു: “ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ.” യേശു പറഞ്ഞതുപോലെ ചെയ്‌തപ്പോൾ “പെരുത്ത മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.” ഈ അത്ഭുതംകണ്ട്‌ പത്രൊസ്‌ സംഭീതനായി. എന്നാൽ യേശു, “ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും” എന്നു പറഞ്ഞുകൊണ്ട്‌ അവനെ ആശ്വസിപ്പിച്ചു.​—⁠ലൂക്കൊസ്‌ 5:⁠4-10.

4. (എ) സാക്ഷ്യം നൽകുന്നതിന്‌ യേശു ശിഷ്യന്മാരെ ഒരുക്കിയത്‌ എങ്ങനെ? (ബി) യേശുവിന്റെ ശിഷ്യന്മാരുടെ ശുശ്രൂഷ അവന്റെ ശുശ്രൂഷയോടുള്ള താരതമ്യത്തിൽ എങ്ങനെയുള്ളതായിരിക്കുമായിരുന്നു?

4 പെട്ടെന്നുതന്നെ പത്രൊസും അന്ത്രെയാസും ഒപ്പം, സെബദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും വള്ളങ്ങൾ ഉപേക്ഷിച്ച്‌ യേശുവിനെ അനുഗമിച്ചു. ഏകദേശം മൂന്നുവർഷം അവർ യേശുവിന്റെ പ്രസംഗപര്യടനങ്ങളിൽ അവനോടൊപ്പം സഞ്ചരിച്ച്‌ സുവിശേഷകരെന്നനിലയിൽ പരിശീലനം നേടി. (മത്തായി 10:⁠7; മർക്കൊസ്‌ 1:⁠16, 18, 20, 38; ലൂക്കൊസ്‌ 4:⁠43; 10:⁠9) പരിശീലനകാലത്തിന്‌ ഒടുവിൽ, പൊ.യു. 33 നീസാൻ 14-ാം തീയതി യേശു അവരോടു പറഞ്ഞു: “ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; . . . അതിൽ വലിയതും അവൻ ചെയ്യും.” (യോഹന്നാൻ 14:⁠12) യേശുവിന്റെ ശിഷ്യന്മാർ അവൻ ചെയ്‌തതുപോലെ ഒരു സമഗ്രസാക്ഷ്യം നൽകുമായിരുന്നു, എന്നാൽ അത്‌ അവൻ ചെയ്‌തതിനെക്കാൾ വളരെയേറെ വിപുലമായ ഒരളവിൽ ഉള്ളതായിരിക്കുമായിരുന്നു. അവർ പെട്ടെന്നുതന്നെ മനസ്സിലാക്കിയതുപോലെ, “ലോകാവസാനത്തോളം [“വ്യവസ്ഥിതിയുടെ സമാപനത്തോളം,” NW]” അവരും എല്ലാ ഭാവി ശിഷ്യരും ‘സകലജാതികൾക്കും’ സാക്ഷ്യം നൽകുമായിരുന്നു.​—⁠മത്തായി 28:⁠19, 20.

5. യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ പരിശീലനത്തിൽനിന്ന്‌ ഏതു വിധങ്ങളിൽ നമുക്കു പ്രയോജനം നേടാം?

5 നാം “വ്യവസ്ഥിതിയുടെ സമാപന”നാളുകളിലാണു ജീവിക്കുന്നത്‌. (മത്തായി 24:⁠3, NW) ആ ആദ്യശിഷ്യന്മാരിൽനിന്നു വ്യത്യസ്‌തമായി, നമുക്ക്‌ യേശുവിനോടൊപ്പം സഞ്ചരിക്കാനും അവൻ ആളുകളോടു പ്രസംഗിക്കുന്നതു നിരീക്ഷിക്കാനും കഴിയുകയില്ല. എന്നിരുന്നാലും അവന്റെ പ്രസംഗവിധത്തെയും ശിഷ്യന്മാർക്ക്‌ അവൻ നൽകിയ നിർദേശങ്ങളെയും കുറിച്ച്‌ ബൈബിളിൽനിന്നു വായിക്കുന്നതിനാൽ നമുക്ക്‌ അവന്റെ പരിശീലനത്തിൽനിന്നു പ്രയോജനം നേടാൻ കഴിയും. (ലൂക്കൊസ്‌ 10:⁠1-11) യേശു തന്റെ ശിഷ്യന്മാരെ പ്രകടിപ്പിച്ചുകാണിച്ച മറ്റൊരു മർമപ്രധാന സംഗതിയാണ്‌ പ്രസംഗവേലയോടുള്ള ശരിയായ മനോഭാവം. അതിനെക്കുറിച്ചാണ്‌ ഈ ലേഖനം ചർച്ച ചെയ്യുന്നത്‌.

ആളുകളോടുള്ള താത്‌പര്യം

6, 7. യേശുവിന്റെ ഏതു ഗുണമാണ്‌ അവന്റെ ശുശ്രൂഷ ഫലപ്രദമാക്കിത്തീർത്തത്‌, ഈ സംഗതിയിൽ നമുക്ക്‌ അവനെ എങ്ങനെ അനുകരിക്കാനാകും?

6 എന്തുകൊണ്ടാണ്‌ യേശു അത്ര ഫലപ്രദമായ ഒരു സാക്ഷ്യം കൊടുത്തത്‌? യേശുവിന്‌ ആളുകളോടുണ്ടായിരുന്ന ആഴമായ താത്‌പര്യവും കരുതലും ആയിരുന്നു ഒരു കാരണം. “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും” അതായത്‌ എളിയവരോടും ദരിദ്രരോടും അവന്‌ അലിവു തോന്നും എന്ന്‌ സങ്കീർത്തനക്കാരൻ യേശുവിനെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു. (സങ്കീർത്തനം 72:⁠13) തീർച്ചയായും യേശു ഈ പ്രവചനം നിവർത്തിച്ചു. ഒരു സന്ദർഭത്തിൽ, “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു” എന്നു ബൈബിൾ പറയുന്നു. (മത്തായി 9:⁠36) കടുത്ത പാപികൾപോലും അവന്റെ കരുതൽ രുചിച്ചറിഞ്ഞ്‌ അവനിലേക്ക്‌ ആകർഷിക്കപ്പെട്ടു.​—⁠മത്തായി 9:⁠9-13; ലൂക്കൊസ്‌ 7:⁠36-38; 19:⁠1-10.

7 ആളുകളോട്‌ യേശു കാണിച്ച അതേ താത്‌പര്യം ഇന്നു പ്രകടമാക്കുന്നെങ്കിൽ നാമും ഫലപ്രദരായിത്തീരും. ശുശ്രൂഷയിൽ പങ്കുപറ്റുന്നതിനുമുമ്പ്‌, നിങ്ങൾ അവതരിപ്പിക്കാൻ പോകുന്ന വിവരം ആളുകൾക്ക്‌ എത്രയധികം ആവശ്യമുണ്ട്‌ എന്നതിനെക്കുറിച്ചു ചിന്തിക്കാൻ എന്തുകൊണ്ട്‌ അൽപ്പസമയം ചെലവഴിച്ചുകൂടാ? രാജ്യത്തിനുമാത്രം പരിഹരിക്കാൻ കഴിയുന്ന അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിക്കുക. ആരാണ്‌ സന്ദേശത്തിന്‌ അനുകൂലമായി പ്രതികരിക്കുകയെന്ന്‌ നിങ്ങൾക്ക്‌ അറിയില്ലാത്തതുകൊണ്ട്‌ എല്ലാവരെക്കുറിച്ചും ശുഭാപ്‌തിവിശ്വാസമുള്ളവരായിരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. ഒരുപക്ഷേ, നിങ്ങൾ അടുത്തതായി സമീപിക്കാൻപോകുന്ന വ്യക്തി, നിങ്ങളെപ്പോലുള്ള ആരെയെങ്കിലും അയയ്‌ക്കേണമേയെന്നു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരിക്കാം!

സ്‌നേഹത്താൽ പ്രചോദിതർ

8. യേശുവിന്റെ കാര്യത്തിലെന്നപോലെതന്നെ, സുവാർത്ത പ്രസംഗിക്കാൻ അവന്റെ അനുഗാമികളെ പ്രചോദിപ്പിക്കുന്നത്‌ എന്താണ്‌?

8 യേശു പ്രഖ്യാപിച്ച സുവാർത്തയിൽ മനുഷ്യവർഗത്തിനു മുമ്പാകെയുള്ള ഏറ്റവും പ്രധാനപ്പെട്ട വിവാദവിഷയങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്‌​—⁠യഹോവയുടെ ഹിതനിവൃത്തി, അവന്റെ നാമവിശുദ്ധീകരണം, അവന്റെ പരമാധികാര സംസ്ഥാപനം എന്നിവ. (മത്തായി 6:⁠9, 10) യേശു തന്റെ പിതാവിനെ സ്‌നേഹിച്ചിരുന്നതിനാൽ, അവസാനത്തോളം ദൃഢവിശ്വസ്‌തത പാലിക്കുന്നതിനും മേൽപ്പറഞ്ഞ വിവാദവിഷയങ്ങൾക്കു പരിഹാരം കാണുന്ന രാജ്യത്തെക്കുറിച്ചു സമഗ്രസാക്ഷ്യം നൽകുന്നതിനും പ്രേരിതനായി. (യോഹന്നാൻ 14:⁠31) യേശുവിന്റെ ഇന്നത്തെ ശിഷ്യന്മാർക്കും അതേ പ്രചോദനംതന്നെ ഉള്ളതിനാൽ അവരും ശുഷ്‌കാന്തിയോടെ ശുശ്രൂഷയിൽ പങ്കുപറ്റുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ പറഞ്ഞു: “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം.” സുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള കൽപ്പന അതിലൊന്നാണ്‌.​—⁠1 യോഹന്നാൻ 5:⁠3; മത്തായി 28:⁠19, 20.

9, 10. ദൈവത്തോടുള്ള സ്‌നേഹത്തിനു പുറമേ, മറ്റേതു സ്‌നേഹമാണു സമഗ്രസാക്ഷ്യം നൽകാൻ നമ്മെ പ്രചോദിപ്പിക്കുന്നത്‌?

9 യേശു തന്റെ അനുഗാമികളോട്‌ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ എന്നെ സ്‌നേഹിക്കുന്നു എങ്കിൽ എന്റെ കല്‌പനകളെ കാത്തുകൊള്ളും. എന്റെ കല്‌പനകൾ ലഭിച്ചു പ്രമാണിക്കുന്നവൻ എന്നെ സ്‌നേഹിക്കുന്നവൻ ആകുന്നു.” (യോഹന്നാൻ 14:⁠15, 21) അപ്പോൾ യേശുവിനോടുള്ള സ്‌നേഹം, സത്യത്തെക്കുറിച്ചു സാക്ഷീകരിക്കുന്നതിനും യേശു കൽപ്പിച്ച മറ്റു കാര്യങ്ങൾ അനുസരിക്കുന്നതിനും നമ്മെ പ്രചോദിപ്പിക്കണം. പുനരുത്ഥാനശേഷം യേശു പ്രത്യക്ഷനായ ഒരു അവസരത്തിൽ അവൻ പത്രൊസിനെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “എന്റെ കുഞ്ഞാടുകളെ മേയ്‌ക്ക . . . എന്റെ ആടുകളെ പാലിക്ക . . . എന്റെ ആടുകളെ മേയ്‌ക്ക.” അപ്രകാരം ചെയ്യാൻ പത്രൊസിനെ പ്രേരിപ്പിക്കേണ്ടത്‌ എന്താണ്‌? “നീ . . . എന്നെ സ്‌നേഹിക്കുന്നുവോ? . . . നീ എന്നെ സ്‌നേഹിക്കുന്നുവോ? . . . നിനക്കു എന്നോടു പ്രിയമുണ്ടോ?” എന്ന്‌ ആവർത്തിച്ചു ചോദിച്ചുകൊണ്ട്‌ അതിന്‌ അവനെ പ്രേരിപ്പിക്കേണ്ടത്‌ എന്തായിരിക്കണമെന്ന്‌ യേശു സൂചിപ്പിച്ചു. ഉവ്വ്‌, യേശുവിനോടുള്ള സ്‌നേഹം, അവനോടുള്ള പ്രിയം ഒരു സമഗ്രസാക്ഷ്യം നൽകുന്നതിനും യേശുവിന്റെ “കുഞ്ഞാടുകളെ” കണ്ടെത്തി അവയ്‌ക്ക്‌ ആത്മീയ ഇടയനായിരിക്കുന്നതിനും പത്രൊസിനെ പ്രേരിപ്പിക്കുമായിരുന്നു.​—⁠യോഹന്നാൻ 21:⁠15-17.

10 പത്രൊസിനു സാധിച്ചതുപോലെ, നമുക്ക്‌ ഇന്നു യേശുവിനോടു വ്യക്തിപരമായി സഹവസിക്കാൻ കഴിയുന്നില്ല. എങ്കിലും യേശു നമുക്കുവേണ്ടി എന്താണു ചെയ്‌തത്‌ എന്നതു സംബന്ധിച്ച്‌ നമുക്ക്‌ ആഴമായ ഗ്രാഹ്യമുണ്ട്‌. “എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ” തക്കവണ്ണം അവനെ നയിച്ച ആ വലിയ സ്‌നേഹം നമ്മുടെ ഹൃദയങ്ങളെ സ്‌പർശിച്ചിരിക്കുന്നു. (എബ്രായർ 2:⁠9; യോഹന്നാൻ 15:⁠13) “ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു” എന്ന്‌ എഴുതിയപ്പോൾ പൗലൊസിന്‌ തോന്നിയ അതേ വികാരമാണു നമുക്കുമുള്ളത്‌. (2 കൊരിന്ത്യർ 5:⁠14, 15) സമഗ്രമായ ഒരു സാക്ഷ്യം നൽകാനുള്ള നിയമനം ഗൗരവമായെടുത്തുകൊണ്ട്‌ യേശു നമ്മോടു കാണിച്ച സ്‌നേഹം അങ്ങേയറ്റം വിലമതിക്കുന്നെന്നും അവനെ തിരികെ സ്‌നേഹിക്കുന്നെന്നും നാം പ്രകടമാക്കുന്നു. (1 യോഹന്നാൻ 2:⁠3-5) യേശുവിന്റെ യാഗത്തെ നിസ്സാരമായി കരുതുന്നുവെന്ന പ്രതീതിയുളവാക്കത്തക്ക വിധം പ്രസംഗവേലയെ ഉദാസീന മനോഭാവത്തോടെ സമീപിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല.​—⁠എബ്രായർ 10:⁠29.

പ്രധാനപ്പെട്ട സംഗതിയിൽ ദൃഷ്ടി കേന്ദ്രീകരിച്ചു നിറുത്തൽ

11, 12. യേശു എന്ത്‌ ഉദ്ദേശ്യത്തിലാണു ലോകത്തിലേക്കു വന്നത്‌, താൻ അതിനെ ഏറ്റവും പ്രധാനപ്പെട്ട വേലയായി വീക്ഷിക്കുന്നുവെന്ന്‌ അവൻ പ്രകടമാക്കിയത്‌ എങ്ങനെ?

11 പൊന്തിയൊസ്‌ പീലാത്തൊസിനോട്‌ യേശു പറഞ്ഞു: “സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:⁠37) സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽനിന്നു തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ യേശു ഒന്നിനെയും അനുവദിച്ചില്ല. അതായിരുന്നു അവനെ സംബന്ധിച്ച ദൈവേഷ്ടം.

12 ഈ സംഗതിയിൽ സാത്താൻ തീർച്ചയായും യേശുവിനെ പരീക്ഷിച്ചു. യേശുവിന്റെ സ്‌നാപനശേഷം ഏറെത്താമസിയാതെ ലോകത്തിലെ പ്രാമുഖ്യത, അതായത്‌ “ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും” സാത്താൻ അവനു വാഗ്‌ദാനം ചെയ്‌തു. (മത്തായി 4:⁠8, 9) പിന്നീട്‌ യഹൂദന്മാർ അവനെ രാജാവാക്കാൻ ആഗ്രഹിച്ചു. (യോഹന്നാൻ 6:⁠15) യേശു ആ വാഗ്‌ദാനങ്ങൾ സ്വീകരിച്ചിരുന്നെങ്കിലുള്ള പ്രയോജനങ്ങളെക്കുറിച്ച്‌ ചിലർ ചിന്തിച്ചേക്കാം. യേശു ഒരു മാനുഷ രാജാവായി ഭരിക്കുകയായിരുന്നെങ്കിൽ, മനുഷ്യവർഗത്തിനുവേണ്ടി മെച്ചപ്പെട്ട എത്രയോ കാര്യങ്ങൾ ചെയ്യാൻ അവനു കഴിയുമായിരുന്നെന്ന്‌ ഒരുപക്ഷേ അവർ ന്യായവാദം ചെയ്‌തേക്കാം. എന്നാൽ യേശു അത്തരം ചിന്താഗതി തള്ളിക്കളഞ്ഞു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിലായിരുന്നു അവന്റെ ശ്രദ്ധയത്രയും.

13, 14. (എ) യേശുവിന്റെ സുപ്രധാന വേലയിൽനിന്ന്‌ അവന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിൽ എന്തു പരാജയപ്പെട്ടു? (ബി) യേശു ഭൗതികമായി ദരിദ്രനായിരുന്നെങ്കിലും അവൻ എന്തു സാധിച്ചു?

13 അതിനു പുറമേ, ധനത്തിനു പിന്നാലെ പരക്കംപായുന്നതു നിമിത്തമുള്ള ശ്രദ്ധാശൈഥില്യവും യേശുവിന്‌ ഉണ്ടായില്ല. അതുകൊണ്ട്‌ അവന്‌ ആഡംബരപൂർണമായ ജീവിതം നയിക്കാനായില്ല. അവനു സ്വന്തമായി ഒരു വീടുപോലും ഉണ്ടായിരുന്നില്ല. ഒരു അവസരത്തിൽ അവൻ പറഞ്ഞു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ ഇടം ഇല്ല.” (മത്തായി 8:⁠20) യേശു മരിച്ചപ്പോൾ, അവനു സ്വന്തമായി ഉണ്ടായിരുന്നതെന്നു രേഖപ്പെടുത്തിയിട്ടുള്ള വിലപിടിപ്പുള്ള ഏകവസ്‌തു റോമൻ പടയാളികൾ ചീട്ടിട്ടെടുത്ത അവന്റെ അങ്കിയായിരുന്നു. (യോഹന്നാൻ 19:⁠23, 24) എന്നിരുന്നാലും യേശുവിന്റെ ജീവിതം ഒരു പരാജയമായിരുന്നോ? ഒരിക്കലുമല്ല!

14 ഏറ്റവും ധനികനായ മനുഷ്യസ്‌നേഹിക്കുപോലും ഒരിക്കലും ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്‌ യേശു പ്രവർത്തിച്ചത്‌. പൗലൊസ്‌ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്‌തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.” (2 കൊരിന്ത്യർ 8:⁠9; ഫിലിപ്പിയർ 2:⁠5-8) ഭൗതികമായി ദരിദ്രനായിരുന്നെങ്കിലും താഴ്‌മയുള്ള വ്യക്തികൾക്കു പൂർണതയുള്ളവരായി നിത്യജീവൻ ആസ്വദിക്കാൻ അവൻ വഴിതുറന്നു. നാം അവനോട്‌ എത്ര നന്ദിയുള്ളവരാണ്‌! ദൈവേഷ്ടം ചെയ്യുന്നതിൽ ദൃഷ്ടി കേന്ദീകരിച്ചു നിറുത്തിയതിനാൽ അവനു പ്രതിഫലം ലഭിച്ചതിൽ നാം എത്ര സന്തുഷ്ടരാണ്‌!​—⁠സങ്കീർത്തനം 40:⁠8; പ്രവൃത്തികൾ 2:⁠32, 33, 36.

15. ധനത്തെക്കാൾ മൂല്യവത്തായിട്ടുള്ളത്‌ എന്താണ്‌?

15 ഇന്ന്‌ യേശുവിനെ അനുകരിക്കാൻ കഠിനശ്രമം ചെയ്യുന്ന ക്രിസ്‌ത്യാനികളും ധനത്തിനു പിന്നാലെ പരക്കംപായുന്നതിനാൽ ഉണ്ടാകുന്ന ശ്രദ്ധാശൈഥില്യം ഒഴിവാക്കുന്നു. (1 തിമൊഥെയൊസ്‌ 6:⁠9, 10) ധനത്തിനു ജീവിതം സുഖകരമാക്കാൻ കഴിയും എന്നത്‌ അവർ അംഗീകരിക്കുന്നു, എന്നാൽ തങ്ങളുടെ നിത്യഭാവിക്കായി ഒന്നും ചെയ്യാൻ ധനത്തിനു സാധിക്കില്ലെന്ന്‌ അവർക്കറിയാം. ഒരു ക്രിസ്‌ത്യാനി മരിക്കുമ്പോൾ അയാളുടെ ധനം, യേശുവിന്‌ മരണത്തിങ്കൽ തന്റെ അങ്കി മൂല്യവത്തല്ലാതായിത്തീർന്നതുപോലെ ആയിത്തീരും. (സഭാപ്രസംഗി 2:⁠10, 11, 17-19; 7:⁠12) ഒരു ക്രിസ്‌ത്യാനി മരിക്കുമ്പോൾ, അയാൾക്കു യഥാർഥത്തിൽ മൂല്യവത്തായ സമ്പാദ്യം യഹോവയോടും യേശുക്രിസ്‌തുവിനോടും ഉള്ള ബന്ധം മാത്രമാണ്‌.​—⁠മത്തായി 6:⁠19-21; ലൂക്കൊസ്‌ 16:⁠9.

എതിർപ്പു നിമിത്തം പിന്മാറുന്നില്ല

16. എതിർപ്പുകളുണ്ടായപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചത്‌?

16 യേശു, എതിർപ്പുകളുണ്ടായപ്പോൾ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽനിന്നു പിന്മാറിയില്ല. തന്റെ ഭൗമിക ശുശ്രൂഷ ഒരു ബലി മരണത്തിലാണ്‌ അവസാനിക്കുകയെന്ന തിരിച്ചറിവുപോലും അവനെ നിരുത്സാഹപ്പെടുത്തിയില്ല. യേശുവിനെക്കുറിച്ച്‌ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്‌തു.” (എബ്രായർ 12:⁠2) അവൻ “അപമാനം അലക്ഷ്യമാക്കി” എന്നതു ശ്രദ്ധിക്കുക. എതിരാളികൾ തന്നെക്കുറിച്ച്‌ എന്തു വിചാരിക്കുന്നുവെന്നത്‌ അവനെ തെല്ലും ആകുലപ്പെടുത്തിയില്ല. അവന്റെ ശ്രദ്ധ ദൈവേഷ്ടം ചെയ്യുന്നതിൽ മാത്രമായിരുന്നു.

17. യേശുവിന്റെ സഹിഷ്‌ണുതയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

17 യേശുവിന്റെ സഹിഷ്‌ണുത പഠിപ്പിക്കുന്ന പാഠത്തിലേക്കു വിരൽചൂണ്ടിക്കൊണ്ട്‌ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇപ്രകാരം പ്രോത്സാഹിപ്പിക്കുന്നു: “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.” (എബ്രായർ 12:⁠3) നിരന്തരം എതിർപ്പോ പരിഹാസമോ നേരിടുന്നത്‌ ക്ഷീണിപ്പിക്കുമെന്നതു ശരിതന്നെ. ലോകത്തിന്റെ വശീകരണങ്ങളെ ചെറുത്തുകൊണ്ടിരിക്കുക എന്നത്‌ ആയാസകരമായ സംഗതിയാണ്‌, പ്രത്യേകിച്ച്‌ “എന്തെങ്കിലുമൊക്കെ നേടിയെടുക്കാൻ” പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ബന്ധുക്കളുടെ വിമർശനത്തിന്‌ അത്‌ ഇടയാക്കുമ്പോൾ. എന്നിരുന്നാലും നാം നിശ്ചയദാർഢ്യത്തോടെ രാജ്യം ജീവിതത്തിൽ ഒന്നാമതു വെച്ചുകൊണ്ട്‌ യേശുവിനെപ്പോലെ പിന്തുണയ്‌ക്കായി യഹോവയിലേക്കു നോക്കുന്നു.​—⁠മത്തായി 6:⁠33; റോമർ 15:⁠13; 1 കൊരിന്ത്യർ 2:⁠5.

18. പത്രൊസിനോടുള്ള യേശുവിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു മികച്ച പാഠം പഠിക്കാൻ കഴിയും?

18 ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയ സന്ദർഭത്തിൽ ശ്രദ്ധാശൈഥില്യത്തിനു വഴങ്ങാതിരിക്കാനുള്ള അവന്റെ തീരുമാനം പ്രകടമായി. പത്രൊസ്‌, തന്നോടുതന്നെ ദയാലുവായിരിക്കാൻ യേശുവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ “നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നു പറഞ്ഞു. യഹോവയുടെ ഇഷ്ടം ചെയ്യുകയെന്ന തന്റെ ദൃഢനിശ്ചയത്തെ ദുർബലീകരിക്കുന്ന യാതൊന്നിനും ശ്രദ്ധനൽകാൻ യേശു തയ്യാറല്ലായിരുന്നു. അവൻ പത്രൊസിനു പുറംതിരിഞ്ഞുകൊണ്ട്‌ “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത്‌” എന്നു പറഞ്ഞു. (മത്തായി 16:⁠21-23) സമാനമായ നിശ്ചയദാർഢ്യത്തോടെ നമുക്കും എല്ലായ്‌പോഴും മാനുഷിക ചിന്തകളെ നിരസിക്കാം. മറിച്ച്‌, ദൈവിക ചിന്തകൾ എല്ലായ്‌പോഴും നമ്മെ വഴിനടത്തട്ടെ.

നിലനിൽക്കുന്ന പ്രയോജനങ്ങൾ കൈവരുത്തുന്നു

19. യേശു ഒരു അത്ഭുതപ്രവർത്തകൻ ആയിരുന്നെങ്കിലും അവന്റെ ശുശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം എന്തായിരുന്നു?

19 താൻ മിശിഹായാണെന്നു പ്രകടമാക്കുന്നതിനു യേശു ധാരാളം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അവൻ മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്‌തു. ആ പ്രവർത്തനങ്ങൾ ജനക്കൂട്ടങ്ങളെ ആകർഷിച്ചു. എന്നാൽ യേശു ഭൂമിയിലേക്കു വന്നത്‌ കേവലം സാമൂഹിക പ്രവർത്തനം നടത്താനായിരുന്നില്ല, മറിച്ച്‌ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനായിരുന്നു. താൻ നൽകുന്ന ഏതു ഭൗതിക സഹായവും താത്‌കാലികം മാത്രമാണെന്ന്‌ അവനറിയാമായിരുന്നു. അവൻ ജീവനിലേക്കു തിരികെ കൊണ്ടുവരുന്ന ആളുകൾ വീണ്ടും മരിക്കുമായിരുന്നു. സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാൽ മാത്രമേ നിത്യജീവൻ നേടുന്നതിന്‌ ആളുകളെ സഹായിക്കാൻ അവനു കഴിയുമായിരുന്നുള്ളൂ.​—⁠ലൂക്കൊസ്‌ 18:⁠28-30.

20, 21. സത്‌പ്രവൃത്തികളുടെ കാര്യത്തിൽ സത്യക്രിസ്‌ത്യാനികൾ എന്തു സമനില പാലിക്കുന്നു?

20 ഇന്ന്‌, ചില വ്യക്തികൾ ആശുപത്രികൾ നിർമിക്കുകയും ദരിദ്രർക്കുവേണ്ടി മറ്റു സാമൂഹിക സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്‌തുകൊണ്ട്‌ യേശുവിന്റെ സത്‌പ്രവൃത്തികളെ അനുകരിക്കാൻ ശ്രമിക്കുന്നു. വ്യക്തിപരമായി വലിയ നഷ്ടം സഹിച്ചുകൊണ്ടാണ്‌ ചിലർ ഇക്കാര്യങ്ങൾ ചെയ്യുന്നത്‌, അവരുടെ ആത്മാർഥത അഭിനന്ദനാർഹമാണ്‌. എന്നാൽ അവർക്കു നൽകാൻ കഴിയുന്ന ഏത്‌ ആശ്വാസവും താത്‌കാലികം മാത്രമാണ്‌. രാജ്യത്തിനു മാത്രമേ സ്ഥായിയായ ആശ്വാസം കൈവരുത്താനാകൂ. അതുകൊണ്ട്‌ യഹോവയുടെ സാക്ഷികൾ, യേശു ചെയ്‌തതുപോലെ ആ രാജ്യം സംബന്ധിച്ച സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിലാണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്‌.

21 സത്യക്രിസ്‌ത്യാനികൾ തീർച്ചയായും സത്‌പ്രവൃത്തികൾ ചെയ്യുന്നു. പൗലൊസ്‌ എഴുതി: “അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്‌ക.” (ഗലാത്യർ 6:⁠10) പ്രതിസന്ധി ഘട്ടങ്ങളിൽ അല്ലെങ്കിൽ അയൽക്കാർക്കോ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങൾക്കോ സഹായം ആവശ്യമായി വരുന്ന മറ്റു സന്ദർഭങ്ങളിൽ അവർക്കു വേണ്ടി ‘നന്മചെയ്യാൻ’ നാം ഒരിക്കലും മടിക്കുന്നില്ല. എന്നാൽ നമ്മുടെ പ്രധാന ഊന്നൽ അർഹമായ കാര്യത്തിന്‌, സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനുതന്നെ.

യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കുക

22. ക്രിസ്‌ത്യാനികൾ അയൽക്കാരോടു പ്രസംഗിക്കുന്നത്‌ എന്തുകൊണ്ട്‌?

22 പൗലൊസ്‌ എഴുതി: “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” (1 കൊരിന്ത്യർ 9:​16) സുവാർത്ത പ്രസംഗിക്കുന്നതിൽ അവൻ ഉദാസീനത കാണിച്ചില്ല, എന്തുകൊണ്ടെന്നാൽ അത്‌ അവന്റെയും കേൾവിക്കാരുടെയും ജീവനെ അർഥമാക്കി. (1 തിമൊഥെയൊസ്‌ 4:⁠16) നാമും നമ്മുടെ ശുശ്രൂഷയെ അതേവിധം വീക്ഷിക്കുന്നു. നമ്മുടെ അയൽക്കാരെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നു. യഹോവയോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാൻ നാം ഇച്ഛിക്കുന്നു. യേശുവിനോടുള്ള നമ്മുടെ സ്‌നേഹത്തിനും നമ്മോടുള്ള അവന്റെ മഹത്തായ സ്‌നേഹത്തോടുള്ള വിലമതിപ്പിനും തെളിവുനൽകാൻ നാം വാഞ്‌ഛിക്കുന്നു. അതുകൊണ്ട്‌ നാം സുവാർത്ത പ്രസംഗിക്കുകയും അങ്ങനെ ‘മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിനായി’ ജീവിക്കുകയും ചെയ്യുന്നു.​—⁠1 പത്രൊസ്‌ 4:⁠1, 2.

23, 24. (എ) മത്സ്യം ഉൾപ്പെട്ട അത്ഭുതത്തിൽനിന്ന്‌ നാം എന്തു പഠിക്കുന്നു? (ബി) ആരാണ്‌ ഇന്നു സമഗ്രസാക്ഷ്യം നൽകുന്നത്‌?

23 മറ്റുള്ളവർ പരിഹസിക്കുകയോ കുപിതരായി നമ്മുടെ സന്ദേശം തിരസ്‌കരിക്കുകയോ ചെയ്യുമ്പോൾ യേശുവിനെപ്പോലെ, നാമും ശ്രദ്ധാശൈഥില്യത്തിന്‌ അടിപ്പെടുന്നില്ല. തന്നെ അനുഗമിക്കാൻ പത്രൊസിനെയും അന്ത്രെയാസിനെയും വിളിച്ചപ്പോൾ യേശു ചെയ്‌ത അത്ഭുതത്തിൽനിന്ന്‌ നാം ഒരു പാഠം ഉൾക്കൊള്ളുന്നു. നാം യേശുവിനെ അനുസരിക്കുകയും ഫലക്ഷമതയില്ലാത്തതെന്നു തോന്നുന്ന ഭാഗത്തും ആലങ്കാരികമായി വലയിറക്കുകയും ചെയ്യുന്നെങ്കിൽ നമുക്കു നല്ല ഫലം ലഭിച്ചേക്കാം. മത്സ്യസമ്പത്തു തീരെയില്ലാത്തതെന്നുതോന്നിയ പ്രദേശങ്ങളിൽനിന്ന്‌ പല ക്രിസ്‌തീയ മീൻപിടുത്തക്കാർക്കും വർഷങ്ങളിലെ അധ്വാനത്തിനുശേഷം ചാകരതന്നെ ലഭിച്ചിട്ടുണ്ട്‌. മത്സ്യബന്ധന സാധ്യത കൂടുതലുള്ള ഇടങ്ങളിലേക്കു മാറിയ മറ്റു ചിലർക്ക്‌ പെരുത്ത മീൻകൂട്ടംതന്നെ കിട്ടിയിട്ടുണ്ട്‌. നാം മറ്റെന്തെല്ലാം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും ഒരിക്കലും നമ്മുടെ വലയിറക്കുന്നതു നിറുത്തുകയില്ല. ഭൂമിയുടെ ഒരു ഭാഗത്തും സുവാർത്ത പ്രസംഗം പൂർത്തിയായതായി യേശു ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്നു നമുക്കറിയാം.​—⁠മത്തായി 24:⁠14.

24 യഹോവയുടെ 60 ലക്ഷത്തിലധികം സാക്ഷികൾ 230-ലധികം രാജ്യങ്ങളിലായി ഇപ്പോൾ തിരക്കോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. 2004 സേവനവർഷത്തിലെ അവരുടെ ലോകവ്യാപക പ്രവർത്തന റിപ്പോർട്ട്‌ വീക്ഷാഗോപുരത്തിന്റെ 2005 ഫെബ്രുവരി 1 ലക്കത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്‌. പ്രസംഗവേലയുടെമേലുള്ള യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ആ റിപ്പോർട്ടിൽ പ്രതിഫലിക്കും. ഈ വ്യവസ്ഥിതിയിൽ ശേഷിക്കുന്ന സമയത്തും നമുക്ക്‌ പൗലൊസിന്റെ പ്രചോദനാത്മകമായ വാക്കുകൾ ഹൃദയത്തോട്‌ അടുപ്പിച്ചു നിറുത്താം: “വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‌ക്ക.” (2 തിമൊഥെയൊസ്‌ 4:⁠2) വേല പൂർത്തിയായെന്നു യഹോവ പറയുന്ന സമയത്തോളം സമഗ്രസാക്ഷ്യം കൊടുക്കുന്നതിൽ നാം തുടരുമാറാകട്ടെ.

ഈ വർഷംമുതൽ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക സേവനവർഷ റിപ്പോർട്ട്‌ വീക്ഷാഗോപുരത്തിന്റെ ജനുവരി 1 ലക്കത്തിലല്ല, പകരം ഫെബ്രുവരി 1 ലക്കത്തിലായിരിക്കും പ്രത്യക്ഷപ്പെടുന്നത്‌.

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• യേശു ശിഷ്യന്മാർക്കു നൽകിയ പരിശീലനത്തിൽനിന്ന്‌ നമുക്കു പ്രയോജനംനേടാൻ കഴിയുന്നത്‌ എങ്ങനെ?

• താൻ സുവാർത്ത പ്രസംഗിച്ച ആളുകളോടുള്ള യേശുവിന്റെ മനോഭാവമെന്തായിരുന്നു?

• സമഗ്രസാക്ഷ്യം നൽകാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

• യേശു ചെയ്‌തതുപോലെ ദൈവേഷ്ടം ചെയ്യുന്നതിൽ നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ആളുകളോട്‌ യേശുവിനുണ്ടായിരുന്ന അതേ താത്‌പര്യം പ്രകടിപ്പിക്കുന്നെങ്കിൽ ശുശ്രൂഷയിൽ നാം ഫലപ്രദരായിത്തീരും

[16, 17 പേജുകളിലെ ചിത്രം]

യേശു ഭൂമിയിലേക്കു വന്നത്‌ പ്രാഥമികമായി സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിനാണ്‌

[17-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ സമഗ്രസാക്ഷ്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു