ലോകത്തെ ആർ പോറ്റും?
ലോകത്തെ ആർ പോറ്റും?
പട്ടിണിക്കെതിരെ പോരാടുന്ന ഐക്യരാഷ്‌ട്ര ഏജൻസിയായ ലോക ഭക്ഷ്യസഹായ പദ്ധതിയുടെ കണക്കനുസരിച്ച് എൺപതു കോടി ആളുകൾ പട്ടിണിയുടെ വക്കിലാണു കഴിയുന്നത്, ഇവരിൽ ഏറെയും കുട്ടികളാണ്. ഈ പ്രശ്‌നം നേരിടുന്നതിനു ചെലവഴിക്കാമായിരുന്ന വിഭവങ്ങളും ശ്രദ്ധയും ഭീകരവാദം പോലെയുള്ള പ്രശ്‌നങ്ങൾക്കായി തിരിച്ചുവിടാൻ പല വികസിത രാജ്യങ്ങളും നിർബന്ധിതരായിരിക്കുകയാണ് എന്ന് അടുത്തകാലത്ത് ആ ഏജൻസി പറഞ്ഞു. പകർച്ചവ്യാധികളുടെ വ്യാപനം എരിതീയിൽ എണ്ണയൊഴിക്കുന്ന ഫലമാണ് ഉളവാക്കിയത്. എയ്‌ഡ്‌സ് തേർവാഴ്‌ച നടത്തുന്ന ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ച് ആ ഏജൻസിയുടെ ഗ്ലാബൽ സ്‌കൂൾ ഫീഡിങ് റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “മാതാപിതാക്കളുടെ ഒരു തലമുറതന്നെ തുടച്ചുനീക്കപ്പെടുകയാണ്. അവരുടെ മക്കൾക്ക് ഉപജീവനമാർഗം സ്വയം കണ്ടെത്തേണ്ടിവരുന്നു. ഈ കുട്ടികളാകട്ടെ, ഭൂരിപക്ഷവും തലമുറയിൽനിന്നു തലമുറയിലേക്കു കൈമാറുന്ന കാർഷിക പരിജ്ഞാനവും അനുദിന ജീവിതപരിചയവും ഇല്ലാത്തവരുമാണ്.”
സ്‌കൂളുകളിൽ കുറഞ്ഞത് ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കുകയെന്ന ലക്ഷ്യം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണ് ലോക ഭക്ഷ്യസഹായ പദ്ധതി. വിശപ്പകറ്റുന്നതിനു പുറമേ, ക്രമമായ വിദ്യാഭ്യാസത്തിലൂടെയും എച്ച്‌ഐവി/എയ്‌ഡ്‌സ് നിരോധനത്തിനുവേണ്ടി ആവിഷ്‌കരിച്ചിട്ടുള്ള പരിപാടികളിലൂടെയും യുവപ്രായക്കാരെ കർമോത്സുകരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
ഈ പരിപാടി നടപ്പാക്കിക്കഴിഞ്ഞ സ്ഥലങ്ങളിൽ കുട്ടികൾക്ക് പോഷകാഹാരം, വ്യക്തിപരമായ ശുചിത്വത്തിൽ പരിശീലനം, മറ്റു സഹായങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ആളുകളുടെ പെരുമാറ്റം മെച്ചപ്പെട്ടപ്പോൾ എച്ച്‌ഐവി/എയ്‌ഡ്‌സ് കേസുകളുടെ എണ്ണവും കുറഞ്ഞിട്ടുള്ളതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.
എങ്കിലും സങ്കടകരമെന്നുപറയട്ടെ, മാനുഷിക ശ്രമങ്ങൾ മിക്കപ്പോഴും ഭാഗികം മാത്രമാണ്. അവ എപ്പോഴും ഫലം കാണുമെന്നു തറപ്പിച്ചു പറയാനാവില്ല. എന്നാൽ ബൈബിൾ, പട്ടിണിക്കുള്ള ശാശ്വത പരിഹാരത്തെക്കുറിച്ച് ആശ്വാസദായകമായ വാഗ്‌ദാനം നൽകുന്നു. “ദേശത്ത് . . . ധാന്യസമൃദ്ധിയുണ്ടാകും,” സങ്കീർത്തനം 72:16 പറയുന്നു. ദൈവരാജ്യത്തിൽ വസിക്കുന്ന ജനം യഹോവയെക്കുറിച്ച് ഇങ്ങനെ പറയും: “നീ ഭൂമിയെ സന്ദർശിച്ചു . . . അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു . . . നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു.”—സങ്കീർത്തനം 65:9.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
WFP/Y. Yuge