വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദമ്പതികൾക്കുള്ള ജ്ഞാനപൂർവകമായ മാർഗനിർദേശം

ദമ്പതികൾക്കുള്ള ജ്ഞാനപൂർവകമായ മാർഗനിർദേശം

ദമ്പതികൾക്കുള്ള ജ്ഞാനപൂർവകമായ മാർഗനിർദേശം

‘ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ.’​—⁠എഫെസ്യർ 5:⁠22, 25.

1. വിവാഹത്തെക്കുറിച്ചുള്ള ശരിയായ വീക്ഷണമെന്ത്‌?

ഒരു പുരുഷനെയും ഒരു സ്‌ത്രീയെയും ‘ഒരു ദേഹം’ എന്ന നിലയിൽ ഒന്നിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ ക്രമീകരണമാണ്‌ വിവാഹമെന്ന്‌ യേശു പറഞ്ഞു. (മത്തായി 19:⁠5, 6) വിവാഹം ഒരു ആജീവനാന്ത പ്രതിബദ്ധതയാണ്‌, നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു താത്‌കാലിക ഉടമ്പടിയല്ല. പല രാജ്യങ്ങളിലും വിവാഹമോചനം നേടുകയെന്നതു ബുദ്ധിമുട്ടുള്ള സംഗതിയല്ല. എന്നാൽ ഒരു ക്രിസ്‌ത്യാനിയുടെ ദൃഷ്ടിയിൽ വിവാഹബന്ധം പവിത്രമാണ്‌. വളരെ ഗൗരവമുള്ള ഒരു കാരണത്താൽ മാത്രമേ അത്‌ അവസാനിപ്പിക്കാവൂ.​—⁠മത്തായി 19:⁠9.

2. (എ) വിവാഹിത ദമ്പതികൾക്ക്‌ എന്തു സഹായം ലഭ്യമാണ്‌? (ബി) വിവാഹം വിജയകരമാക്കിത്തീർക്കാൻ അധ്വാനിക്കേണ്ടത്‌ എന്തുകൊണ്ട്‌?

2 ഒരു വിവാഹ ഉപദേശക ഇങ്ങനെ പറഞ്ഞു: “തുടർച്ചയായ മാറ്റങ്ങളുടെ ഒരു പ്രക്രിയയാണ്‌ സന്തുഷ്ട ദാമ്പത്യം. ഉയർന്നു വരുന്ന പുതിയ പുതിയ പ്രശ്‌നങ്ങളെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട്‌ ദമ്പതികൾ കൈകാര്യം ചെയ്യുന്നു.” ക്രിസ്‌തീയ ഇണകളെ സംബന്ധിച്ചിടത്തോളം, ആ വിഭവങ്ങളിൽ ദൈവവചനത്തിലെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം, സഹ ക്രിസ്‌ത്യാനികളുടെ പിന്തുണ, യഹോവയുമായുള്ള പ്രാർഥനാനിർഭരമായ അടുത്ത ബന്ധം എന്നിവയെല്ലാം ഉൾപ്പെടുന്നു. വിജയകരമായ ദാമ്പത്യം ഏതു ബുദ്ധിമുട്ടുകളെയും തരണംചെയ്യുകയും ജീവിതത്തിലുടനീളം ഭാര്യക്കും ഭർത്താവിനും സന്തോഷവും സംതൃപ്‌തിയും നൽകുകയും ചെയ്യുന്നു. ഏറെ പ്രധാനമായി, അത്‌ വിവാഹക്രമീകരണത്തിന്റെ ആരംഭകനായ യഹോവയാം ദൈവത്തിനു മഹത്ത്വം കരേറ്റുന്നു.—ഉല്‌പത്തി 2:⁠18, 21-24; 1 കൊരിന്ത്യർ 10:⁠31; എഫെസ്യർ 3:⁠14, 15; 1 തെസ്സലൊനീക്യർ 5:⁠17.

യേശുവിനെയും അവന്റെ സഭയെയും അനുകരിക്കുക

3. (എ) ദമ്പതികൾക്കുള്ള പൗലൊസിന്റെ ബുദ്ധിയുപദേശത്തിന്റെ രത്‌നച്ചുരുക്കം എന്താണ്‌? (ബി) യേശു എന്തു മികച്ച മാതൃകയാണു വെച്ചത്‌?

3 രണ്ടായിരം വർഷംമുമ്പ്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌തീയ ദമ്പതികൾക്ക്‌ ഈ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം നൽകി: “സഭ ക്രിസ്‌തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം. ഭർത്താക്കന്മാരേ, ക്രിസ്‌തുവും സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ.” (എഫെസ്യർ 5:⁠24, 25) എത്ര മികച്ച താരതമ്യം! തങ്ങളുടെ ഭർത്താക്കന്മാർക്ക്‌ എളിമയോടെ കീഴ്‌പെട്ടിരിക്കുന്ന ക്രിസ്‌തീയ ഭാര്യമാർ, ശിരഃസ്ഥാനതത്ത്വം അംഗീകരിക്കുകയും പിൻപറ്റുകയും ചെയ്യുന്ന കാര്യത്തിൽ സഭയെ അനുകരിക്കുന്നു. അനുകൂലകാലത്തും പ്രതികൂലകാലത്തും തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുന്ന വിശ്വാസികളായ ഭർത്താക്കന്മാർ, സഭയെ സ്‌നേഹിക്കുകയും അതിനുവേണ്ടി കരുതുകയും ചെയ്‌ത ക്രിസ്‌തുവിന്റെ മാതൃക അടുത്തു പിൻപറ്റുകയാണു ചെയ്യുന്നത്‌.

4. ഭർത്താക്കന്മാർക്ക്‌ യേശുവിന്റെ മാതൃക പിൻപറ്റാൻ കഴിയുന്നത്‌ ഏതു വിധത്തിൽ?

4 ക്രിസ്‌തീയ ഭർത്താക്കന്മാർ തങ്ങളുടെ കുടുംബത്തിന്റെ ശിരഃസ്ഥാനം അലങ്കരിക്കുന്നു. എന്നാൽ അവർക്കും ഒരു ശിരസ്സുണ്ട്‌, യേശു. (1 കൊരിന്ത്യർ 11:⁠3) അതുകൊണ്ട്‌ യേശുക്രിസ്‌തു തന്റെ സഭയെ പരിപാലിച്ചതുപോലെ, ഭർത്താക്കന്മാർ വ്യക്തിപരമായി ത്യാഗം ചെയ്യേണ്ടിവരുന്നെങ്കിൽപ്പോലും ആത്മീയവും ഭൗതികവും ആയ വിധത്തിൽ തങ്ങളുടെ കുടുംബത്തിനുവേണ്ടി സ്‌നേഹപൂർവം കരുതുന്നു. അവർ കുടുംബത്തിന്റെ ക്ഷേമം തങ്ങളുടെ ആഗ്രഹങ്ങൾക്കും മുൻഗണനകൾക്കും ഉപരിയായി വെക്കുന്നു. യേശു പറഞ്ഞു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്‌വിൻ.” (മത്തായി 7:⁠12) ആ തത്ത്വം വിവാഹത്തിൽ വിശേഷിച്ച്‌ ബാധകമാണ്‌. പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ പൗലൊസ്‌ അതു വ്യക്തമാക്കി: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്‌നേഹിക്കേണ്ടതാകുന്നു. . . . ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; . . . [പകരം] അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്‌.” (എഫെസ്യർ 5:⁠28, 29) ഒരു പുരുഷൻ സ്വയം പോറ്റിപ്പുലർത്തുന്ന അതേ ശുഷ്‌കാന്തിയോടെ തന്റെ ഭാര്യയെയും പോറ്റിപ്പുലർത്തേണ്ടതാണ്‌.

5. ഭാര്യമാർക്ക്‌ ക്രിസ്‌തീയ സഭയെ അനുകരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

5 ദൈവഭക്തിയുള്ള ഭാര്യമാർ ക്രിസ്‌തീയ സഭയുടെ മാതൃക അനുകരിക്കുന്നു. യേശു ഭൂമിയിലായിരുന്നപ്പോൾ, അവന്റെ അനുഗാമികൾ സന്തോഷപൂർവം തങ്ങളുടെ മുൻകാല താത്‌പര്യങ്ങൾ ഉപേക്ഷിച്ച്‌ അവനെ അനുഗമിച്ചു. അവന്റെ മരണശേഷവും അവർ അവനു കീഴ്‌പെട്ടിരിക്കുന്നതിൽ തുടർന്നു. കഴിഞ്ഞ 2,000-ത്തിലധികം വർഷമായി സത്യക്രിസ്‌തീയ സഭ യേശുവിനു കീഴ്‌പെട്ടിരിക്കുകയും എല്ലാ കാര്യങ്ങളിലും അവന്റെ നേതൃത്വം അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു. സമാനമായി ക്രിസ്‌തീയ ഭാര്യമാർ, ഭർത്താക്കന്മാരെ തുച്ഛീകരിക്കുകയോ വിവാഹബന്ധത്തിൽ ശിരഃസ്ഥാനമെന്ന തിരുവെഴുത്തു ക്രമീകരണത്തിനുള്ള പ്രാധാന്യം കുറച്ചുകാണുകയോ ചെയ്യുന്നില്ല. പകരം, അവർ തങ്ങളുടെ ഭർത്താക്കന്മാരെ പിന്തുണയ്‌ക്കുകയും അവർക്കു കീഴ്‌പെട്ടിരിക്കുകയും അവരോടു സഹകരിക്കുകയും അങ്ങനെ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇപ്രകാരം സ്‌നേഹപൂർണമായ ഒരു വിധത്തിൽ ഭർത്താവും ഭാര്യയും പെരുമാറുമ്പോൾ അവരുടെ വിവാഹം വിജയിക്കും. ഇരുവരും തങ്ങളുടെ വിവാഹബന്ധത്തിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും.

അവരോടൊത്തു വസിക്കുന്നതിൽ തുടരുക

6. പത്രൊസ്‌ ഭർത്താക്കന്മാർക്ക്‌ എന്തു ബുദ്ധിയുപദേശം നൽകുന്നു, അതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 അപ്പൊസ്‌തലനായ പത്രൊസും വിവാഹിത ദമ്പതികൾക്കു ബുദ്ധിയുപദേശം നൽകുന്നുണ്ട്‌. ഭർത്താക്കന്മാരോടുള്ള അവന്റെ വാക്കുകൾ വളരെ ശക്തമാണ്‌. അവൻ പറയുന്നു: “അങ്ങനെ തന്നേ ഭർത്താക്കന്മാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്‌ത്രീജനം ബലഹീനപാത്രം എന്നും അവർ ജീവന്റെ കൃപെക്കു കൂട്ടവകാശികൾ എന്നും ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ്‌ 3:⁠7) പത്രൊസിന്റെ ബുദ്ധിയുപദേശത്തിന്റെ ഗൗരവം വാക്യത്തിന്റെ ആദ്യഭാഗത്തു കാണാം. ഒരു ഭർത്താവ്‌ തന്റെ ഭാര്യയെ ബഹുമാനിക്കുന്നതിൽ പരാജയപ്പെടുന്നെങ്കിൽ അത്‌ യഹോവയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ ബാധിക്കും, അദ്ദേഹത്തിന്റെ പ്രാർഥനകൾ തടസ്സപ്പെടും.

7. ഒരു ഭർത്താവ്‌ ഭാര്യയെ ബഹുമാനിക്കേണ്ടത്‌ എങ്ങനെ?

7 ഭർത്താക്കന്മാർക്ക്‌ എങ്ങനെയാണു ഭാര്യമാരെ ബഹുമാനിക്കാൻ കഴിയുക? ഭാര്യയെ ബഹുമാനിക്കുകയെന്നാൽ അവളോട്‌ സ്‌നേഹത്തോടും ആദരവോടും മാന്യതയോടും കൂടെ പെരുമാറുക എന്നാണ്‌ അർഥം. ഭാര്യമാരോടു ദയാപൂർവം പെരുമാറുന്നത്‌ പലർക്കും വിചിത്രമായി തോന്നിയേക്കാം. ഒരു ഗ്രീക്കു പണ്ഡിതൻ എഴുതുന്നു: “റോമൻ നിയമത്തിനുകീഴിൽ ഒരു സ്‌ത്രീക്ക്‌ യാതൊരു അവകാശവും ഉണ്ടായിരുന്നില്ല. നിയമത്തിന്റെ ദൃഷ്ടിയിൽ അവൾ എന്നും ഒരു ശിശുവായിരുന്നു. . . . ഭാര്യ പൂർണമായും ഭർത്താവിന്റെ അധീനതയിലായിരുന്നതുകൊണ്ട്‌, തനിക്കു തോന്നുന്ന വിധത്തിൽ അയാൾക്ക്‌ അവളോട്‌ ഇടപെടാമായിരുന്നു.” ക്രിസ്‌തീയ പഠിപ്പിക്കലുകളിൽനിന്ന്‌ എത്ര വ്യത്യസ്‌തം! ക്രിസ്‌തീയ ഭർത്താവ്‌ ഭാര്യയെ ബഹുമാനിക്കുമായിരുന്നു. അവളോടുള്ള അദ്ദേഹത്തിന്റെ ഇടപെടൽ തനിക്കു ബോധിച്ച വിധത്തിൽ ആയിരുന്നില്ല, മറിച്ച്‌ ക്രിസ്‌തീയ തത്ത്വങ്ങൾക്ക്‌ അനുസൃതമായിരുന്നു. കൂടുതലായി, ഭർത്താവ്‌ “വിവേകത്തോടെ” അഥവാ പരിജ്ഞാനത്തോടെ അവൾ ബലഹീനപാത്രമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട്‌ പരിഗണന കാണിച്ചിരുന്നു.

“ബലഹീനപാത്രം”​—⁠ഏതു വിധത്തിൽ?

8, 9. ഏതെല്ലാം വിധങ്ങളിലാണ്‌ സ്‌ത്രീകൾ പുരുഷന്മാരോടു തുല്യരായിരിക്കുന്നത്‌?

8 സ്‌ത്രീയെ ഒരു “ബലഹീനപാത്രം” എന്നു വിശേഷിപ്പിച്ചപ്പോൾ, ബുദ്ധിയുടെയോ ആത്മീയതയുടെയോ കാര്യത്തിൽ സ്‌ത്രീകൾ പുരുഷന്മാരെക്കാൾ ബലഹീനരാണെന്ന്‌ പത്രൊസ്‌ അർഥമാക്കിയില്ല. പല ക്രിസ്‌തീയ പുരുഷന്മാർക്കും, സ്‌ത്രീകൾക്ക്‌ ഒരിക്കലും ലഭിക്കുകയില്ലാത്ത സഭാപരമായ പദവികൾ ഉണ്ടെന്നതു ശരിയാണ്‌. കുടുംബത്തിൽ സ്‌ത്രീകൾ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കേണ്ടവരാണെന്നതും സത്യംതന്നെ. (1 കൊരിന്ത്യർ 14:⁠35; 1 തിമൊഥെയൊസ്‌ 2:⁠12) എന്നാൽ പുരുഷന്മാരിൽനിന്നും സ്‌ത്രീകളിൽനിന്നും ഒരേ വിശ്വാസവും സഹിഷ്‌ണുതയും ഉന്നത ധാർമിക നിലവാരങ്ങളും ആണ്‌ ദൈവം ആവശ്യപ്പെടുന്നത്‌. പത്രൊസ്‌ പറഞ്ഞതുപോലെ, ഭർത്താവും ഭാര്യയും ഒരുപോലെ “ജീവന്റെ കൃപെക്കു കൂട്ടവകാശികൾ” ആണ്‌. രക്ഷയുടെ കാര്യത്തിൽ യഹോവയാം ദൈവത്തിനുമുമ്പാകെ പുരുഷനും സ്‌ത്രീക്കും തുല്യ നിലയാണുള്ളത്‌. (ഗലാത്യർ 3:⁠28) ഒന്നാം നൂറ്റാണ്ടിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണ്‌ പത്രൊസ്‌ തന്റെ ലേഖനം എഴുതിയത്‌. അതുകൊണ്ട്‌ ‘ക്രിസ്‌തുവിന്റെ കൂട്ടവകാശികൾ’ എന്ന നിലയിൽ തങ്ങൾക്കും ഭാര്യമാർക്കും ഒരേ സ്വർഗീയ പ്രത്യാശതന്നെയാണ്‌ ഉള്ളതെന്ന്‌ ക്രിസ്‌തീയ ഭർത്താക്കന്മാരെ പത്രൊസിന്റെ വാക്കുകൾ ഓർമിപ്പിച്ചു. (റോമർ 8:⁠17) ഒരിക്കൽ ഇരുകൂട്ടരും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കുമായിരുന്നു.​—⁠വെളിപ്പാടു 5:⁠10.

9 അഭിഷിക്തരായ ക്രിസ്‌തീയ ഭർത്താക്കന്മാരെക്കാൾ ഒട്ടും താഴെയായിരുന്നില്ല അഭിഷിക്തരായ ക്രിസ്‌തീയ ഭാര്യമാർ. തത്ത്വത്തിൽ, ഭൗമിക പ്രത്യാശയുള്ളവരുടെ കാര്യത്തിലും ഇതു സത്യമാണ്‌. “മഹാപുരുഷാര”ത്തിലെ പുരുഷന്മാരും സ്‌ത്രീകളും കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിക്കുന്നു. യഹോവയ്‌ക്കു ലോകവ്യാപകമായി “രാപ്പകൽ” സ്‌തുതി കരേറ്റുന്നതിൽ പുരുഷന്മാരും സ്‌ത്രീകളും ഒരുപോലെ പങ്കുചേരുന്നു. (വെളിപ്പാടു 7:⁠9, 10, 14, 15) ‘സാക്ഷാലുള്ള ജീവൻ’ പ്രാപിക്കുമ്പോൾ ‘ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യം’ ആസ്വദിക്കാൻ കാത്തിരിക്കുന്നവരിൽ പുരുഷന്മാരും സ്‌ത്രീകളും ഉണ്ട്‌. (റോമർ 8:⁠20; 1 തിമൊഥെയൊസ്‌ 6:⁠19) അഭിഷിക്തരായാലും വേറെ ആടുകളായാലും എല്ലാ ക്രിസ്‌ത്യാനികളും “ഒരിടയ”നു കീഴിൽ “ഒരാട്ടിൻകൂട്ട”മായി സേവിക്കുന്നു. (യോഹന്നാൻ 10:⁠16) ക്രിസ്‌തീയ ഭാര്യാഭർത്താക്കന്മാർ പരസ്‌പരം ബഹുമാനിക്കേണ്ടതിന്‌ എത്ര ശക്തമായ കാരണം!

10. ഏതർഥത്തിലാണ്‌ സ്‌ത്രീകൾ “ബലഹീനപാത്രം” ആയിരിക്കുന്നത്‌?

10 അപ്പോൾപ്പിന്നെ, ഏതു വിധത്തിലാണ്‌ സ്‌ത്രീകൾ “ബലഹീനപാത്ര”ങ്ങളാകുന്നത്‌? ഒരുപക്ഷേ സ്‌ത്രീകൾ പൊതുവേ, പുരുഷന്മാരെ അപേക്ഷിച്ച്‌ വലുപ്പവും കായബലവും കുറഞ്ഞവരാണ്‌ എന്ന വസ്‌തുതയായിരിക്കണം പത്രൊസ്‌ പരാമർശിച്ചത്‌. കൂടാതെ, കുഞ്ഞുങ്ങൾക്കു ജന്മംനൽകാനുള്ള പ്രാപ്‌തി സ്‌ത്രീകൾക്കു നൽകപ്പെട്ടിരിക്കുന്ന തനതായ അനുഗ്രഹമാണെങ്കിലും ഇന്നത്തെ അപൂർണാവസ്ഥയിൽ അത്‌ അവരുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്‌. ഗർഭധാരണം നടക്കാവുന്ന പ്രായത്തിലുള്ള സ്‌ത്രീകൾക്ക്‌ പതിവായി ശാരീരികമായ പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്‌. അത്തരം പ്രശ്‌നങ്ങളോ ഗർഭധാരണത്തോടോ പ്രസവത്തോടോ അനുബന്ധിച്ചുള്ള അസ്വാസ്ഥ്യങ്ങളോ ഒക്കെ ഉള്ളപ്പോൾ അവർക്കു പ്രത്യേക ശ്രദ്ധയും പരിഗണനയും ആവശ്യമാണ്‌. ഭാര്യയെ ബഹുമാനിക്കുന്ന ഭർത്താവ്‌, അവൾക്കു വൈകാരിക പിന്തുണ ആവശ്യമാണെന്നു മനസ്സിലാക്കിക്കൊണ്ട്‌ വിവാഹബന്ധത്തിന്റെ വിജയത്തിനു വലിയൊരളവോളം സംഭാവന ചെയ്യുന്നു.

മതപരമായി വിഭജിക്കപ്പെട്ട ഒരു കുടുംബത്തിൽ

11. ഭർത്താവിന്റെയും ഭാര്യയുടെയും മതം വ്യത്യസ്‌തമാണെങ്കിലും വിവാഹം വിജയിക്കുക സാധ്യമായിരിക്കുന്നത്‌ ഏതർഥത്തിൽ?

11 വിവാഹിത ഇണകളിലൊരാൾ വിവാഹശേഷം ക്രിസ്‌തീയ സത്യം സ്വീകരിക്കുകയും മറ്റേയാൾ അതിനു വിസമ്മതിക്കുകയും ചെയ്യുന്നതുകൊണ്ട്‌ വ്യത്യസ്‌ത മതവിശ്വാസം നിലനിൽക്കുന്നെങ്കിലോ? അത്തരമൊരു വിവാഹബന്ധം വിജയിക്കുക സാധ്യമാണോ? പലരുടെയും അനുഭവങ്ങൾ നൽകുന്ന ഉത്തരം ‘സാധ്യമാണ്‌’ എന്നാണ്‌. ഭർത്താവിന്റെയും ഭാര്യയുടെയും മതവീക്ഷണം വ്യത്യസ്‌തമാണെങ്കിൽപ്പോലും വിവാഹബന്ധം വിജയകരവും നിലനിൽക്കുന്നതും ഇരുവർക്കും സന്തോഷം പകരുന്നതും ആയിരിക്കാൻ സാധിക്കും. അവരുടെ വിവാഹം യഹോവയുടെ ദൃഷ്ടിയിൽ അപ്പോഴും സാധുവാണ്‌, അവർ അപ്പോഴും ഒരു “ദേഹ”മാണ്‌. അതുകൊണ്ട്‌, അവിശ്വാസിയായ ഇണയ്‌ക്കു സമ്മതമെങ്കിൽ ഒപ്പം വസിക്കാനാണ്‌ ക്രിസ്‌തീയ ഇണകൾ ബുദ്ധിയുപദേശിക്കപ്പെടുന്നത്‌. അവർക്കു കുട്ടികളുണ്ടെങ്കിൽ ക്രിസ്‌ത്യാനിയായ രക്ഷിതാവിന്റെ വിശ്വസ്‌തതയിൽനിന്ന്‌ അവർ പ്രയോജനം നേടും.​—⁠1 കൊരിന്ത്യർ 7:⁠12-14.

12, 13. പത്രൊസിന്റെ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട്‌, ക്രിസ്‌തീയ ഭാര്യമാർക്ക്‌ അവിശ്വാസികളായ ഭർത്താക്കന്മാരെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

12 മതപരമായി വിഭജിക്കപ്പെട്ട കുടുംബങ്ങളിലെ സ്‌ത്രീകൾക്ക്‌ പത്രൊസ്‌ ദയാപൂർവമായ ബുദ്ധിയുപദേശം നൽകുന്നു. സമാന സാഹചര്യത്തിലുള്ള ക്രിസ്‌തീയ ഭർത്താക്കന്മാർക്കും ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വം ബാധകമാണ്‌. പത്രൊസ്‌ എഴുതുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.”​—⁠1 പത്രൊസ്‌ 3:⁠1, 2.

13 തന്റെ വിശ്വാസത്തെക്കുറിച്ച്‌ ഭർത്താവിനു നയപൂർവം വിശദീകരിച്ചുകൊടുക്കാൻ ഭാര്യക്കു കഴിയുമെങ്കിൽ അതു പ്രശംസാർഹമാണ്‌. എന്നാൽ അദ്ദേഹം അതു കേൾക്കാൻ കൂട്ടാക്കുന്നില്ലെങ്കിലോ? അത്‌ അദ്ദേഹത്തിന്റെ ഇഷ്ടം. എന്നിരുന്നാലും ആശ കൈവെടിയാറായിട്ടില്ല. കാരണം ക്രിസ്‌തീയ പെരുമാറ്റവും ശക്തമായ സാക്ഷ്യമായി വർത്തിക്കും. ആദ്യമൊക്കെ ഭാര്യയുടെ വിശ്വാസത്തിൽ താത്‌പര്യമില്ലാതിരിക്കുകയോ അല്ലെങ്കിൽ അതിനെ എതിർക്കുകയോ പോലും ചെയ്‌തിട്ടുള്ള പല ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരുടെ സത്‌സ്വഭാവം കണ്ട്‌ “നിത്യജീവനു ചേർന്ന മനോനില” ഉള്ളവരായിത്തീർന്നിട്ടുണ്ട്‌. (പ്രവൃത്തികൾ 13:⁠48, NW) ഒരു ഭർത്താവ്‌ ക്രിസ്‌തീയ സത്യം സ്വീകരിക്കുന്നില്ലെങ്കിൽപ്പോലും, അദ്ദേഹത്തിന്‌ തന്റെ ഭാര്യയുടെ സ്വഭാവത്തിൽ തികഞ്ഞ മതിപ്പുണ്ടായിരിക്കാം. അത്‌ വിവാഹബന്ധത്തെ കെട്ടുറപ്പുള്ളതാക്കും. യഹോവയുടെ സാക്ഷികൾ പിൻപറ്റുന്ന ഉന്നത നിലവാരങ്ങളിലെത്തിച്ചേരാൻ തനിക്ക്‌ ഒരിക്കലും കഴിയില്ലെന്ന്‌ സാക്ഷിയായ ഒരു സ്‌ത്രീയുടെ ഭർത്താവ്‌ സമ്മതിച്ചു പറഞ്ഞു. എന്നിരുന്നാലും “സത്‌സ്വഭാവിയായ ഭാര്യയുടെ സന്തുഷ്ടനായ ഭർത്താവ്‌” എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്‌. ഒരു വർത്തമാനപത്രത്തിന്‌ അയച്ച കത്തിൽ അദ്ദേഹം തന്റെ ഭാര്യയെയും സഹസാക്ഷികളെയും ആത്മാർഥമായി പ്രശംസിക്കുകയും ചെയ്‌തു.

14. ഭർത്താക്കന്മാർക്ക്‌ അവിശ്വാസികളായ ഭാര്യമാരെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

14 സമാനമായി പത്രൊസിന്റെ ബുദ്ധിയുപദേശത്തിലെ തത്ത്വങ്ങൾ ബാധകമാക്കിയിട്ടുള്ള ഭർത്താക്കന്മാർ, തങ്ങളുടെ നടത്തയാൽ ഭാര്യമാരെ സത്യത്തിലേക്ക്‌ ആകർഷിച്ചിട്ടുണ്ട്‌. തങ്ങളുടെ ഭർത്താക്കന്മാർ ഉത്തരവാദിത്വബോധം കൈവരിക്കുന്നതും പുകവലി, മദ്യപാനം, ചൂതാട്ടം തുടങ്ങിയ കാര്യങ്ങൾക്കായി പണം ധൂർത്തടിക്കാതിരിക്കുന്നതും അസഭ്യ ഭാഷ ഉപയോഗിക്കാതിരിക്കുന്നതും അവിശ്വാസികളായ ഭാര്യമാർ ശ്രദ്ധിച്ചിട്ടുണ്ട്‌. അവരിൽ ചിലർ ക്രിസ്‌തീയ സഭയിലെ മറ്റു ചില അംഗങ്ങളുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നു. സ്‌നേഹപൂർണമായ ക്രിസ്‌തീയ സാഹോദര്യം അവരിൽ മതിപ്പുളവാക്കുകയും സഹോദരങ്ങൾക്കിടയിൽ നിരീക്ഷിക്കാൻ കഴിഞ്ഞ കാര്യങ്ങൾ അവരെ യഹോവയോടു കൂടുതൽ അടുപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.​—⁠യോഹന്നാൻ 13:⁠34, 35.

“ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ”

15, 16. ക്രിസ്‌തീയ ഭാര്യക്ക്‌ ഏതുതരം നടത്തയാൽ അവിശ്വാസിയായ ഭർത്താവിനെ നേടാനായേക്കും?

15 ഏതുതരം നടത്തയിലൂടെയാണ്‌ ഭർത്താവിനെ നേടിയെടുക്കാൻ കഴിയുക? ക്രിസ്‌തീയ സ്‌ത്രീകൾ സ്വാഭാവികമായി രൂപപ്പെടുത്തിയെടുക്കുന്ന നടത്തയിലൂടെ. പത്രൊസ്‌ പറയുന്നു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്‌ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്‌ത്രീകൾ തങ്ങളെത്തന്നേ അലങ്കരിച്ചു ഭർത്താക്കന്മാർക്കു കീഴടങ്ങിയിരുന്നതു. അങ്ങനെ സാറാ അബ്രാഹാമിനെ യജമാനൻ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്‌തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാൽ നിങ്ങൾ അവളുടെ മക്കൾ ആയിത്തീർന്നു.”​—⁠1 പത്രൊസ്‌ 3:⁠3-6.

16 പുറമേയുള്ള അലങ്കാരങ്ങളിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കാൻ പത്രൊസ്‌ ക്രിസ്‌തീയ സ്‌ത്രീകളെ ബുദ്ധിയുപദേശിക്കുന്നു. പകരം അവരുടെ ആന്തരികവ്യക്തിയെ ബൈബിൾ പഠിപ്പിക്കലുകൾ എങ്ങനെ സ്വാധീനിക്കുന്നെന്ന്‌ ഭർത്താക്കന്മാർ വിവേചിക്കാൻ ഇടവരട്ടെ. ഭാര്യ പുതിയ വ്യക്തിത്വം ധരിച്ചിരിക്കുന്നു എന്നതിന്‌ അയാൾതന്നെ സാക്ഷ്യം വഹിക്കട്ടെ. ഒരുപക്ഷേ, തന്റെ ഭാര്യയുടെ പഴയ വ്യക്തിത്വവുമായി അദ്ദേഹം അതിനെ താരതമ്യം ചെയ്‌തേക്കും. (എഫെസ്യർ 4:⁠22-24) അവളുടെ “സൌമ്യതയും സാവധാനതയുമുള്ള മനസ്സ്‌” അഥവാ ശാന്തവും സൗമ്യവുമായ പ്രകൃതം നവോന്മേഷപ്രദവും ആകർഷകവും ആണെന്ന്‌ അദ്ദേഹം തീർച്ചയായും കണ്ടെത്തും. അത്തരമൊരു പ്രകൃതം ഭർത്താവിനു പ്രസാദകരമായിരിക്കുമെന്നു മാത്രമല്ല “ദൈവസന്നിധിയിൽ വിലയേറിയ”തുമാണ്‌.—കൊലൊസ്സ്യർ 3:⁠12.

17. സാറാ ക്രിസ്‌തീയ ഭാര്യമാർക്ക്‌ ഒരു മികച്ച മാതൃകയായിരിക്കുന്നത്‌ എങ്ങനെ?

17 ഒരു മാതൃകയെന്ന നിലയിൽ സാറായിലേക്കു ശ്രദ്ധ ക്ഷണിച്ചിരിക്കുന്നു. ഭർത്താവ്‌ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ക്രിസ്‌തീയ ഭാര്യമാർക്ക്‌ സാറാ അനുകരണയോഗ്യയായ മാതൃകയാണ്‌. സംശയലേശമെന്യേ, അവൾ അബ്രാഹാമിനെ തന്റെ ശിരസ്സായി വീക്ഷിച്ചു. ഹൃദയത്തിൽപ്പോലും ഭർത്താവിനെ അവൾ ‘യജമാനൻ’ എന്നാണു വിളിച്ചത്‌. (ഉല്‌പത്തി 18:⁠12, NW) എന്നാൽ അത്‌ അവളുടെ സ്ഥാനത്തെ ഒട്ടും തുച്ഛീകരിച്ചില്ല. യഹോവയിൽ ശക്തമായ വിശ്വാസം ഉണ്ടായിരുന്ന അവൾ, വ്യക്തമായും ആത്മീയമായി ബലിഷ്‌ഠയായ ഒരു സ്‌ത്രീയായിരുന്നു. ‘നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുന്നതിന്‌’ നമ്മെ പ്രചോദിപ്പിക്കേണ്ട ‘സാക്ഷികളുടെ വലിയ സമൂഹ’ത്തിന്റെ ഭാഗമാണ്‌ അവൾ. (എബ്രായർ 11:⁠11; 12:⁠1) സാറായെപ്പോലെ ആയിരിക്കുകയെന്നത്‌ ഒരു ക്രിസ്‌തീയ ഭാര്യയുടെ വിലയിടിച്ചുകളയുന്നില്ല.

18. മതപരമായി വിഭജിക്കപ്പെട്ട ഒരു കുടുംബത്തിൽ ഏതെല്ലാം തത്ത്വങ്ങൾ ബാധകമാക്കണം?

18 മതപരമായി വിഭജിക്കപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിലും ഭർത്താവു തന്നെയാണ്‌ ശിരസ്സ്‌. അദ്ദേഹമാണു വിശ്വാസിയെങ്കിൽ തന്റെ വിശ്വാസങ്ങളിൽ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാതെതന്നെ അദ്ദേഹം ഭാര്യയുടെ വിശ്വാസങ്ങൾ സംബന്ധിച്ച്‌ പരിഗണനയുള്ളവനായിരിക്കും. ഭാര്യയാണു വിശ്വാസിയെങ്കിൽ, അവളും തന്റെ വിശ്വാസം സംബന്ധിച്ച്‌ വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാവുകയില്ല. (പ്രവൃത്തികൾ 5:⁠29) എന്നിരുന്നാലും അവൾ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ നിഷേധിക്കുകയില്ല. അവൾ ഭർത്താവിന്റെ സ്ഥാനത്തെ ബഹുമാനിക്കുകയും “ഭർത്തൃന്യായപ്രമാണ”ത്തിനു കീഴടങ്ങിയിരിക്കുകയും ചെയ്യും.​—⁠റോമർ 7:⁠2.

ബൈബിളിന്റെ ജ്ഞാനപൂർവകമായ മാർനിർദേശം

19. വിവാഹബന്ധത്തിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ചില ഘടകങ്ങൾ ഏവ, അവയെ ചെറുക്കാൻ കഴിയുന്നത്‌ എങ്ങനെ?

19 ഇന്ന്‌ വിവാഹബന്ധത്തിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന പല ഘടകങ്ങളുണ്ട്‌. ചില പുരുഷന്മാർ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നു. ചില സ്‌ത്രീകൾ ഭർത്താക്കന്മാരുടെ ശിരഃസ്ഥാനം അംഗീകരിക്കാൻ മടിക്കുന്നു. ചില ദമ്പതികളുടെ കാര്യത്തിൽ ഒരു ഇണ മറ്റേയാളിനാൽ ശാരീരികമായും വാചികമായും പീഡിപ്പിക്കപ്പെടുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ, മാനുഷിക അപൂർണത, അധാർമികതയും മൂല്യച്യുതിയും പ്രോത്സാഹിപ്പിക്കുന്ന ലോകത്തിന്റെ ആത്മാവ്‌ എന്നീ സംഗതികളെല്ലാം ക്രിസ്‌ത്യാനികളുടെ വിശ്വസ്‌തതയെ പരീക്ഷിക്കാൻ പര്യാപ്‌തമാണ്‌. എന്നാൽ, സാഹചര്യം എന്തുതന്നെയായാലും ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്ന ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാർ യഹോവയുടെ അനുഗ്രഹങ്ങൾ നേടുന്നു. വിവാഹപങ്കാളികളിൽ ഒരാൾ മാത്രമേ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നുള്ളുവെങ്കിൽപ്പോലും രണ്ടുപേരും അങ്ങനെ ചെയ്യാതിരിക്കുന്നതിലും ഭേദമായിരിക്കും അത്‌. മാത്രമല്ല, ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽപ്പോലും തങ്ങളുടെ വിവാഹപ്രതിജ്ഞയോടു വിശ്വസ്‌തരായി നിലകൊള്ളുന്ന തന്റെ വിശ്വസ്‌ത ആരാധകരെ യഹോവ സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. അവരുടെ ‘വിശ്വസ്‌തത’ അവൻ ഒരിക്കലും മറന്നുകളയുകയില്ല.​—⁠സങ്കീർത്തനം 18:⁠25, NW; എബ്രായർ 6:⁠10; 1 പത്രൊസ്‌ 3:⁠12.

20. പത്രൊസ്‌ എല്ലാ ക്രിസ്‌ത്യാനികൾക്കും എന്തു ബുദ്ധിയുപദേശമാണു നൽകുന്നത്‌?

20 വിവാഹിത സ്‌ത്രീപുരുഷന്മാർക്ക്‌ ബുദ്ധിയുപദേശം നൽകിയതിനുശേഷം അപ്പൊസ്‌തലനായ പത്രൊസ്‌ ഊഷ്‌മളമായ പ്രോത്സാഹനത്തോടെ തന്റെ വാക്കുകൾ ഉപസംഹരിച്ചു. അവൻ പറഞ്ഞു: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ. ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.” (1 പത്രൊസ്‌ 3:⁠8, 9) നമുക്കെല്ലാവർക്കും, വിശേഷിച്ച്‌ വിവാഹിത ഇണകൾക്കും വേണ്ടിയുള്ള എത്ര ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം!

നിങ്ങൾ ഓർമിക്കുന്നുവോ?

• ക്രിസ്‌തീയ ഭർത്താക്കന്മാർ യേശുവിനെ അനുകരിക്കുന്നത്‌ എങ്ങനെ?

• ക്രിസ്‌തീയ ഭാര്യമാർ സഭയെ അനുകരിക്കുന്നത്‌ എങ്ങനെ?

• ഭർത്താക്കന്മാർക്ക്‌ ഭാര്യമാരെ ബഹുമാനിക്കാൻ കഴിയുന്നത്‌ ഏതു വിധത്തിൽ?

• അവിശ്വാസിയായ ഭർത്താവുള്ള ഒരു ക്രിസ്‌തീയ ഭാര്യക്കു പിൻപറ്റാൻ കഴിയുന്ന ഏറ്റവും നല്ല ഗതിയെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ഒരു ക്രിസ്‌തീയ ഭർത്താവ്‌ ഭാര്യയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു

ഒരു ക്രിസ്‌തീയ ഭാര്യ ഭർത്താവിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു

[17-ാം പേജിലെ ചിത്രം]

റോമൻ നിയമത്തിൽനിന്നു വ്യത്യസ്‌തമായി ക്രിസ്‌തീയ പഠിപ്പിക്കലുകൾ, ഭാര്യയെ ബഹുമാനിക്കാൻ ഭർത്താവിനോട്‌ ആവശ്യപ്പെട്ടു

[18-ാം പേജിലെ ചിത്രം]

“മഹാപുരുഷാര”ത്തിലെ പുരുഷന്മാരും സ്‌ത്രീകളും ഒരുപോലെ, പറുദീസയിലെ നിത്യജീവനായി നോക്കിപ്പാർക്കുന്നു

[20-ാം പേജിലെ ചിത്രം]

സാറാ അബ്രാഹാമിനെ യജമാനനായി വീക്ഷിച്ചു