വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജയകരമായ ദാമ്പത്യം ഇന്നത്തെ ലോകത്തിലും സാധ്യം

വിജയകരമായ ദാമ്പത്യം ഇന്നത്തെ ലോകത്തിലും സാധ്യം

വിജയകരമായ ദാമ്പത്യം ഇന്നത്തെ ലോകത്തിലും സാധ്യം

“സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:⁠14.

1, 2. (എ) ക്രിസ്‌തീയ സഭയോടു ബന്ധപ്പെട്ട ഏതു വസ്‌തുത പ്രോത്സാഹജനകമാണ്‌? (ബി) എന്താണ്‌ ഒരു വിജയകരമായ ദാമ്പത്യം?

ക്രിസ്‌തീയ സഭയിൽ ഒന്നു കണ്ണോടിച്ചാൽ, നമുക്കു ചുറ്റും ധാരാളം ഭാര്യാഭർത്താക്കന്മാരെ കാണാം. അവരിൽ പലരും പത്തോ ഇരുപതോ മുപ്പതോ അതിലേറെയോ വർഷമായി തങ്ങളുടെ ഇണകളോടു വിശ്വസ്‌തത പുലർത്തിപ്പോന്നിട്ടുള്ളവരാണ്‌. അവരെ കാണുന്നതുതന്നെ ഹൃദയോഷ്‌മളമായ ഒരു അനുഭവമല്ലേ? സുഖത്തിലും ദുഃഖത്തിലും തങ്ങളുടെ ഇണകളോടു പറ്റിനിന്നിട്ടുള്ളവരാണ്‌ അവർ.​—⁠ഉല്‌പത്തി 2:⁠24.

2 തങ്ങളുടെ വിവാഹജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ മിക്കവരും സമ്മതിക്കും. ഒരു നിരീക്ഷകൻ ഇങ്ങനെ എഴുതി: “സന്തുഷ്ട വിവാഹജീവിതം നയിക്കുന്നവർ പ്രശ്‌നങ്ങളൊന്നുമില്ലാത്തവരല്ല. സന്തുഷ്ടിയുടെയും അസന്തുഷ്ടിയുടെയും നിമിഷങ്ങൾ അവരുടെ ദാമ്പത്യത്തിലുമുണ്ട്‌. . . . എന്നാൽ ആധുനിക ജീവിതത്തിന്റെ [പ്രക്ഷുബ്ധതകൾക്കു] നടുവിലും ഇവർ തങ്ങളുടെ വിവാഹബന്ധത്തിൽ ഉറച്ചുനിന്നിരിക്കുന്നു.” വിജയകരമായ വിവാഹജീവിതം നയിക്കുന്ന ദമ്പതികൾ, ജീവിതസമ്മർദത്തിൽനിന്ന്‌ ഉരുത്തിരിയുന്ന കൊടുങ്കാറ്റുകളെയും പ്രതിസന്ധികളെയും നേരിടാൻ പഠിച്ചിരിക്കുന്നു, മക്കളെ വളർത്തിയിട്ടുണ്ടെങ്കിൽ വിശേഷിച്ചും. യഥാർഥ സ്‌നേഹം “ഒരുനാളും ഉതിർന്നുപോകയില്ല” എന്ന്‌ അനുഭവത്തിൽനിന്ന്‌ അവർ മനസ്സിലാക്കിയിരിക്കുന്നു.—1 കൊരിന്ത്യർ 13:⁠8.

3. വിവാഹത്തോടും വിവാഹമോചനത്തോടും ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ എന്താണു സൂചിപ്പിക്കുന്നത്‌, ഇത്‌ ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?

3 അതേസമയം, ദശലക്ഷക്കണക്കിനു വിവാഹബന്ധങ്ങൾ തകർന്നുപോയിട്ടുണ്ട്‌. ഒരു റിപ്പോർട്ട്‌ പറയുന്നു: “ഇന്ന്‌ ഐക്യനാടുകളിൽ നടക്കുന്ന വിവാഹങ്ങളിൽ പകുതിയിലധികവും വിവാഹമോചനത്തിൽ കലാശിക്കുമെന്നു കണക്കാക്കപ്പെടുന്നു. അതിൽ പകുതിയും വിവാഹജീവിതത്തിന്റെ ആദ്യത്തെ 7.8 വർഷങ്ങൾക്കുള്ളിലാണു സംഭവിക്കുക. . . . പുനർവിവാഹം ചെയ്യുന്ന 75 ശതമാനം ആളുകളിൽ 60 ശതമാനം വീണ്ടും വിവാഹമോചനം നേടും.” മുമ്പ്‌ വിവാഹമോചനങ്ങൾ താരതമ്യേന കുറവായിരുന്ന രാജ്യങ്ങളിൽപ്പോലും ഇന്ന്‌ കാറ്റു മാറിവീശുകയാണ്‌. ഉദാഹരണത്തിന്‌, ഈ അടുത്തകാലത്ത്‌ ജപ്പാനിലെ വിവാഹമോചന നിരക്ക്‌ ഏകദേശം ഇരട്ടിയായി വർധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലേക്കു നയിച്ചിരിക്കുന്ന—ഒരുപക്ഷേ, ക്രിസ്‌തീയ സഭയിലെ അംഗങ്ങളെപ്പോലും ബാധിച്ചിട്ടുള്ള​—⁠സമ്മർദങ്ങൾ എന്തൊക്കെയാണ്‌? വിവാഹക്രമീകരണത്തിനു തുരങ്കംവെക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുത്തുകൊണ്ട്‌ വിവാഹം ഒരു വിജയമാക്കിത്തീർക്കാൻ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

ഒഴിവാക്കേണ്ട ചതിക്കുഴികൾ

4. വിവാഹജീവിതത്തിനു തുരങ്കംവെക്കുന്ന ചില ഘടകങ്ങൾ എന്തെല്ലാം?

4 വിവാഹജീവിതത്തിനു തുരങ്കംവെക്കുന്ന ഘടകങ്ങൾ തിരിച്ചറിയാൻ ദൈവവചനം നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌ ഈ അന്ത്യനാളുകളിൽ ഉണ്ടാകാനിരുന്ന അവസ്ഥകൾ സംബന്ധിച്ച, അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ പരിചിന്തിക്കുക: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.”—2 തിമൊഥെയൊസ്‌ 3:⁠1-5.

5. ഒരു “സ്വസ്‌നേഹി” തന്റെയോ ഇണയുടെയോ ദാമ്പത്യത്തെ അപകടപ്പെടുത്തുന്നത്‌ എങ്ങനെ, ഇതു സംബന്ധിച്ച്‌ ബൈബിൾ എന്തു ബുദ്ധിയുപദേശമാണു നൽകുന്നത്‌?

5 പൗലൊസിന്റെ വാക്കുകൾ വിശകലനം ചെയ്യുമ്പോൾ, അവൻ പട്ടികപ്പെടുത്തിയ കാര്യങ്ങളിൽ പലതും ദാമ്പത്യത്തകർച്ചയ്‌ക്കു കാരണമായേക്കാമെന്നു നാം കാണുന്നു. ദൃഷ്ടാന്തത്തിന്‌, “സ്വസ്‌നേഹി”കളായ ആളുകൾ സ്വാർഥരും മറ്റുള്ളവരോടു പരിഗണനയില്ലാത്തവരും ആണ്‌. സ്വസ്‌നേഹികളായ ഭാര്യമാരോ ഭർത്താക്കന്മാരോ തങ്ങൾ ആഗ്രഹിക്കുന്നതു നേടാൻ പിടിവാശിയുള്ളവരാണ്‌. അവർ തെല്ലും വഴക്കമുള്ളവരല്ല, അതായത്‌ ഇണയുടെ ആഗ്രഹങ്ങൾക്കനുസൃതമായി തങ്ങളുടെ താത്‌പര്യങ്ങളിൽ മാറ്റം വരുത്താൻ മനസ്സൊരുക്കമുള്ളവരല്ല. അത്തരമൊരു മനോഭാവം സന്തുഷ്ട വിവാഹത്തിനു സംഭാവനചെയ്യുമോ? ഒരിക്കലുമില്ല. അപ്പൊസ്‌തലനായ പൗലൊസ്‌ വിവാഹിത ദമ്പതികൾ ഉൾപ്പെടെയുള്ള ക്രിസ്‌ത്യാനികൾക്ക്‌ ജ്ഞാനപൂർവകമായ ഈ ബുദ്ധിയുപദേശം നൽകി: “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്‌മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്‌ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.”​—⁠ഫിലിപ്പിയർ 2:⁠3, 4.

6. വിവാഹബന്ധത്തിനു തുരങ്കംവെക്കാൻ പണസ്‌നേഹത്തിനു കഴിയുന്നത്‌ എങ്ങനെ?

6 പണസ്‌നേഹത്തിന്‌ ഭാര്യക്കും ഭർത്താവിനും ഇടയിൽ ഭിന്നതയുളവാക്കാൻ കഴിയും. പൗലൊസ്‌ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.” (1 തിമൊഥെയൊസ്‌ 6:⁠9, 10) സങ്കടകരമെന്നു പറയട്ടെ, പൗലൊസിന്റെ ഈ മുന്നറിയിപ്പ്‌ പലരുടെ വിവാഹജീവിതത്തിലും ഒരു യാഥാർഥ്യമായിത്തീർന്നിരിക്കുന്നു. പണത്തിനുവേണ്ടിയുള്ള നെട്ടോട്ടത്തിനിടയിൽ പലരും തങ്ങളുടെ ഇണയുടെ ആവശ്യങ്ങൾ, വൈകാരികമായ പിന്തുണയും ഊഷ്‌മളമായ സഖിത്വവും പോലെയുള്ള അടിസ്ഥാനപരമായ ആവശ്യങ്ങൾപോലും അവഗണിക്കുന്നു.

7. ചിലരുടെ കാര്യത്തിൽ, ഏതുതരം പെരുമാറ്റമാണ്‌ വൈവാഹിക അവിശ്വസ്‌തതയിലേക്കു നയിച്ചിട്ടുള്ളത്‌?

7 അന്ത്യനാളുകളിൽ ജീവിച്ചിരിക്കുന്നവരിൽ ചിലർ അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും [“അവിശ്വസ്‌തരും സ്വാഭാവിക പ്രിയമില്ലാത്തവരും യോജിപ്പിലെത്താൻ മനസ്സില്ലാത്തവരും,” NW] ആയിരിക്കുമെന്നും പൗലൊസ്‌ പറഞ്ഞു. വിവാഹപ്രതിജ്ഞ പവിത്രമായ ഒരു വാഗ്‌ദാനമാണ്‌, നിലനിൽക്കുന്ന ഒരു ബന്ധത്തിലേക്കു വഴി തുറക്കേണ്ട ഒന്ന്‌. അതുകൊണ്ടുതന്നെ വഞ്ചനയ്‌ക്ക്‌ ദാമ്പത്യത്തിൽ സ്ഥാനമില്ല. (മലാഖി 2:⁠14-16) എന്നാൽ ചിലർ തങ്ങളുടെ ഇണകളല്ലാത്ത വ്യക്തികളുമായി പ്രേമാത്മകബന്ധം വളർത്തിയെടുക്കുന്നു. തന്നെ ഉപേക്ഷിച്ചുപോകുന്നതിനു മുമ്പുതന്നെ ഭർത്താവ്‌ മറ്റു സ്‌ത്രീകളോട്‌ അതിരുകടന്ന അടുപ്പവും താത്‌പര്യവും കാണിച്ചിരുന്നതായി തന്റെ മുപ്പതുകളിലുള്ള ഒരു ഭാര്യ പറയുന്നു. ഒരു വിവാഹിത പുരുഷനു ചേർന്ന പെരുമാറ്റമല്ല തന്റേതെന്നു തിരിച്ചറിയുന്നതിൽ അയാൾ പരാജയപ്പെട്ടു. അയാളുടെ പെരുമാറ്റം ഭാര്യയെ വളരെ വേദനിപ്പിച്ചിരുന്നു. ഭർത്താവിന്റെ പോക്കു ശരിയല്ലെന്ന്‌ മുന്നറിയിപ്പു കൊടുക്കാൻ അവൾ നയപൂർവം ശ്രമിക്കുകയും ചെയ്‌തു. എന്നിട്ടും അയാൾ വ്യഭിചാരത്തിലേക്കു വഴുതിവീണു. ദയാപൂർവകമായ മുന്നറിയിപ്പുകൾ നൽകപ്പെട്ടിട്ടും അപകടത്തിന്റെ ഗതിയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഇണ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ അയാൾ ചതിക്കുഴിയിൽ പതിച്ചു.​—⁠സദൃശവാക്യങ്ങൾ 6:⁠27-29.

8. വ്യഭിചാരത്തിലേക്കു നയിക്കാൻ എന്തിനു കഴിയും?

8 വ്യഭിചാരത്തിനെതിരെയുള്ള ബൈബിളിന്റെ മുന്നറിയിപ്പ്‌ എത്ര വ്യക്തം! “സ്‌ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 6:⁠32) മിക്കപ്പോഴും വ്യഭിചാരം പൊടുന്നനെ, എടുത്തുചാടി ചെയ്യുന്ന ഒരു കാര്യമല്ല. ബൈബിളെഴുത്തുകാരനായ യാക്കോബ്‌ ചൂണ്ടിക്കാണിച്ചതുപോലെ, തെറ്റായ ചിന്തകൾ ഉടലെടുക്കുകയും അവയെ മനസ്സിലിട്ടു താലോലിക്കുകയും ചെയ്യുന്നതാണ്‌ മിക്കപ്പോഴും വ്യഭിചാരംപോലെയുള്ള പാപങ്ങളിലേക്കു നയിക്കുന്നത്‌. (യാക്കോബ്‌ 1:⁠14, 15) തെറ്റായ മോഹങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തി, താൻ ജീവപര്യന്തം വിശ്വസ്‌തത വാഗ്‌ദാനം ചെയ്‌തിരിക്കുന്ന ഇണയോടുള്ള വിശ്വസ്‌തതയിൽനിന്നു ക്രമേണ പിൻവലിയുന്നു. യേശു പറഞ്ഞു: “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി.”​—⁠മത്തായി 5:27, 28.

9. സദൃശവാക്യങ്ങൾ 5:⁠18-20-ൽ ജ്ഞാനപൂർവകമായ ഏതു ബുദ്ധിയുപദേശമാണു കണ്ടെത്താൻ കഴിയുന്നത്‌?

9 അതുകൊണ്ട്‌ ജ്ഞാനപൂർവകവും വിശ്വസ്‌തവും ആയ ഗതി സദൃശവാക്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഈ മാർഗമാണ്‌: “നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്‌തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്‌പോഴും മത്തനായിരിക്ക. മകനേ, നീ പരസ്‌ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്‌ത്രീയുടെ മാറിടം തഴുകുന്നതും എന്ത്‌?”​—⁠സദൃശവാക്യങ്ങൾ 5:⁠18-20.

വിവാഹം കഴിക്കാൻ തിടുക്കംകൂട്ടരുത്‌

10. ഭാവി ഇണയെക്കുറിച്ചു മനസ്സിലാക്കാൻ സമയമെടുക്കുന്നതു ജ്ഞാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 തിടുക്കംകൂട്ടി വിവാഹബന്ധത്തിൽ ഏർപ്പെടുമ്പോൾ പ്രശ്‌നങ്ങൾ ഉയർന്നുവന്നേക്കാം. ഇണകൾ തീരെ ചെറുപ്പവും അനുഭവജ്ഞാനം ഇല്ലാത്തവരും ആയിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, അവർ പരസ്‌പരം മനസ്സിലാക്കാൻ​—⁠മറ്റേ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങളോ ജീവിത ലാക്കുകളോ കുടുംബ പശ്ചാത്തലമോ അറിയാൻ​—⁠സമയം ചെലവഴിച്ചിട്ടില്ലായിരിക്കാം. ക്ഷമാപൂർവം, സമയമെടുത്ത്‌ ഭാവി ഇണയെക്കുറിച്ചു മനസ്സിലാക്കുന്നതു ജ്ഞാനമാണ്‌. യിസ്‌ഹാക്കിന്റെ മകനായ യാക്കോബിനെക്കുറിച്ചു ചിന്തിക്കുക. റാഹേലിനെ വിവാഹം കഴിക്കാൻ അനുവാദം ലഭിക്കുന്നതിന്‌ അവൻ തന്റെ ഭാവി അമ്മായിയപ്പനുവേണ്ടി ഏഴു വർഷം വേല ചേയ്യേണ്ടിയിരുന്നു. അവൻ അതിന്‌ ഒരുക്കമായിരുന്നു, എന്തുകൊണ്ടെന്നാൽ അവന്റെ വികാരങ്ങൾ അധിഷ്‌ഠിതമായിരുന്നത്‌ കേവലം ശാരീരിക ആകർഷണത്തിലല്ല, യഥാർഥ സ്‌നേഹത്തിലായിരുന്നു.​—⁠ഉല്‌പത്തി 29:⁠20-30.

11. (എ) വിവാഹബന്ധം എന്തിന്റെ കൂടിച്ചേരലാണ്‌? (ബി) വിവാഹജീവിതത്തിൽ ജ്ഞാനപൂർവകമായ സംസാരത്തിനു വളരെയധികം പ്രാധാന്യമുള്ളത്‌ എന്തുകൊണ്ട്‌?

11 വിവാഹജീവിതം ഒരു പ്രേമാത്മകബന്ധത്തിനും അപ്പുറമാണ്‌. വിഭിന്നമായ വ്യക്തിത്വവും വൈകാരിക ഘടനയും കുടുംബ പശ്ചാത്തലവും മിക്കപ്പോഴും വ്യത്യസ്‌തമായ വിദ്യാഭ്യാസ നിലവാരവും ഉള്ള രണ്ടു വ്യക്തികളെ ഒരേ നുകത്തിനുകീഴിൽ കൊണ്ടുവരുന്ന ഒരു ക്രമീകരണമാണ്‌ വിവാഹം. ചിലപ്പോൾ അത്‌ രണ്ടു സംസ്‌കാരങ്ങളുടെയോ രണ്ടു ഭാഷകളുടെയോ കൂടിച്ചേരൽപോലും ആകാം. ഇനി അങ്ങനെയൊന്നും അല്ലെങ്കിൽപ്പോലും അത്‌, എല്ലാത്തരം വിഷയങ്ങളിലും വ്യത്യസ്‌ത അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ പ്രാപ്‌തിയുള്ള രണ്ടു വ്യക്തികളെ ഒരുമിച്ചുചേർക്കുന്നു. ഈ ഭിന്ന വ്യക്തിത്വങ്ങൾ, വിവാഹബന്ധത്തിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണ്‌. ഇണകൾ തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നത്‌ സ്ഥിരമായ വിമർശനത്തിന്റെയോ പരാതിപ്പെടലിന്റെയോ രൂപത്തിലായിരിക്കാം, അല്ലെങ്കിൽ ഊഷ്‌മളമായി പ്രോത്സാഹിപ്പിക്കുകയും കെട്ടുപണിചെയ്യുകയും ചെയ്യുന്ന വിധത്തിലായിരിക്കാം. അതേ, നമ്മുടെ വാക്കുകളാൽ നമുക്ക്‌ ഇണയെ മുറിപ്പെടുത്തുകയോ സുഖപ്പെടുത്തുകയോ ചെയ്യാനാകും. കടിഞ്ഞാണില്ലാത്ത സംസാരം വിവാഹബന്ധത്തെ ഉലയ്‌ക്കുമെന്നതിൽ സംശയമില്ല.​—⁠സദൃശവാക്യങ്ങൾ 12:⁠18; 15:⁠1, 2; 16:⁠24; 21:⁠9; 31:⁠26.

12, 13. വിവാഹത്തെക്കുറിച്ച്‌ എന്ത്‌ യാഥാർഥ്യബോധം ഉണ്ടായിരിക്കാനാണ്‌ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നത്‌?

12 അതുകൊണ്ട്‌, ഭാവി ഇണയെ നന്നായി മനസ്സിലാക്കാൻ സമയമെടുക്കുന്നതു ജ്ഞാനമാണ്‌. അനുഭവജ്ഞാനമുള്ള ഒരു ക്രിസ്‌തീയ സഹോദരി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “ഒരു വ്യക്തിയെ ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുന്നതിനു മുമ്പ്‌, ആ വ്യക്തിക്ക്‌ ഉണ്ടായിരിക്കാൻ നിങ്ങൾ പ്രതീക്ഷിക്കുന്ന പത്ത്‌ അടിസ്ഥാന യോഗ്യതകളെക്കുറിച്ചു ചിന്തിക്കുക. ഏഴു യോഗ്യതകൾ മാത്രമേ നിങ്ങൾക്കു കാണാൻ കഴിയുന്നുള്ളുവെങ്കിൽ സ്വയം ഇങ്ങനെ ചോദിക്കുക, ‘ആ വ്യക്തിക്ക്‌ ഇല്ലാത്ത ആ മൂന്നു ഗുണങ്ങൾ അവഗണിക്കാൻ ഞാൻ തയ്യാറാണോ? ദൈനംദിന ജീവിതത്തിൽ ആ കുറവുകൾ സഹിച്ച്‌ മുന്നോട്ടുപോകാൻ എനിക്കു കഴിയുമോ?’ സംശയം തോന്നുന്നെങ്കിൽ കാര്യങ്ങൾ ഒന്നുകൂടെ ചിന്തിക്കുക.” എന്നാൽ അതോടൊപ്പം നിങ്ങൾ യാഥാർഥ്യബോധം പുലർത്തേണ്ടതുണ്ട്‌. അതായത്‌, നിങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌, എല്ലാം തികഞ്ഞ ഒരു ഇണയെ നിങ്ങൾ ഒരിക്കലും കണ്ടെത്തുകയില്ല. തിരിച്ചും അങ്ങനെതന്നെ, എല്ലാം തികഞ്ഞ ഒരു ഇണയായിരിക്കാൻ നിങ്ങൾക്കും കഴിയില്ല!​—⁠ലൂക്കൊസ്‌ 6:⁠41.

13 ത്യാഗമില്ലാതെ വിവാഹബന്ധമില്ല. പിൻവരുംവിധം പറഞ്ഞുകൊണ്ട്‌ പൗലൊസ്‌ അതിന്‌ അടിവരയിടുന്നു: “നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം ചെയ്‌തവൻ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു. അതുപോലെ ഭാര്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കർത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.”​—⁠1 കൊരിന്ത്യർ 7:⁠32-34.

ചില വിവാഹബന്ധങ്ങൾ തകരുന്നതിന്റെ കാരണം

14, 15. വിവാഹബന്ധത്തെ ദുർബലമാക്കാൻ എന്തിനു കഴിയും?

14 ഈയിടെ ഒരു ക്രിസ്‌തീയ സ്‌ത്രീ വിവാഹമോചനം ഉളവാക്കുന്ന വൈകാരിക വേദന അനുഭവിച്ചറിഞ്ഞു. പന്ത്രണ്ടു വർഷത്തെ ദാമ്പത്യത്തിനുശേഷം ഭർത്താവ്‌ അവളെ ഉപേക്ഷിച്ച്‌ മറ്റൊരു സ്‌ത്രീയുമായി ബന്ധം ആരംഭിച്ചു. ബന്ധം വേർപിരിയുന്നതിനുമുമ്പ്‌ അതിന്റെ ലക്ഷണങ്ങൾ എന്തെങ്കിലും അവൾക്കു കാണാൻ കഴിഞ്ഞോ? അവൾ വിശദീകരിക്കുന്നു: “പ്രാർഥിക്കുന്ന പതിവ്‌ അദ്ദേഹത്തിന്‌ ഇല്ലാതെയായി. ഓരോരോ മുടന്തൻന്യായങ്ങൾ പറഞ്ഞ്‌ ക്രിസ്‌തീയ യോഗങ്ങളും വയൽസേവനവും ഒഴിവാക്കാൻ തുടങ്ങി. എന്നോടൊപ്പം ചെലവഴിക്കാൻ അദ്ദേഹത്തിന്‌ സമയമുണ്ടായിരുന്നില്ല, ഒന്നുകിൽ വലിയ തിരക്കു ഭാവിക്കും അല്ലെങ്കിൽ വല്ലാത്ത ക്ഷീണമാണെന്നു പറഞ്ഞ്‌ ഒഴിയും. പിന്നെപ്പിന്നെ എന്നോട്‌ ഒന്നും സംസാരിക്കാതെയായി. ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നിലച്ചു. അദ്ദേഹം ആളാകെ മാറിപ്പോയിരുന്നു, അത്‌ വളരെ സങ്കടകരമായിരുന്നു. ഞാൻ വിവാഹം ചെയ്‌ത വ്യക്തിയേ അല്ല അതെന്ന്‌ എനിക്കു തോന്നി.”

15 വ്യക്തിപരമായ ബൈബിൾ പഠനം, പ്രാർഥന അല്ലെങ്കിൽ ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകൽ എന്നിവയുടെ അഭാവം തുടങ്ങിയ സമാനമായ ലക്ഷണങ്ങൾ ശ്രദ്ധിച്ചിരിക്കുന്നതായി മറ്റുള്ളവരും റിപ്പോർട്ടു ചെയ്യുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തങ്ങളുടെ ഇണകളെ ഉപേക്ഷിച്ചിട്ടുള്ള മിക്ക വ്യക്തികളും യഹോവയുമായുള്ള തങ്ങളുടെ ബന്ധം ദുർബലമായിത്തീരാൻ അനുവദിച്ചിരുന്നു. തത്‌ഫലമായി, അവരുടെ ആത്മീയ വീക്ഷണം മങ്ങിപ്പോയി. അവരെ സംബന്ധിച്ചിടത്തോളം യഹോവ, മേലാൽ ജീവനുള്ള ദൈവമായിരുന്നില്ല. വാഗ്‌ദാനം ചെയ്യപ്പെട്ട നീതി വസിക്കുന്ന പുതിയ ഭൂമി യാഥാർഥ്യമേ അല്ലാതായി. ചില കേസുകളിൽ ആത്മീയ ദുർബലത, അവിശ്വസ്‌ത ഇണ വിവാഹബന്ധത്തിനു പുറത്ത്‌ ബന്ധം സ്ഥാപിക്കുന്നതിനു മുമ്പുതന്നെ ആരംഭിച്ചിരുന്നു.​—⁠എബ്രായർ 10:⁠38, 39; 11:⁠6; 2 പത്രൊസ്‌ 3:⁠13, 14.

16. വിവാഹബന്ധത്തെ ശക്തിപ്പെടുത്തുന്നത്‌ എന്താണ്‌?

16 എന്നാൽ ഇതിനു വിപരീതമായി, സന്തുഷ്ടജീവിതം നയിക്കുന്ന ഒരു ദമ്പതികൾ തങ്ങളുടെ വിവാഹജീവിതത്തിന്റെ വിജയത്തിന്‌ ആധാരമായി ചൂണ്ടിക്കാണിക്കുന്നത്‌ ശക്തമായ ആത്മീയ ബന്ധമാണ്‌. അവർ ഒരുമിച്ചു പ്രാർഥിക്കുകയും ഒരുമിച്ചു പഠിക്കുകയും ചെയ്യുന്നു. ഭർത്താവു പറയുന്നു: “ഞങ്ങൾ ഒരുമിച്ചാണു ബൈബിൾ വായിക്കുന്നത്‌, ശുശ്രൂഷയിൽ പങ്കെടുക്കുന്നതും ഒരുമിച്ചുതന്നെ. ഒരുമിച്ചു കാര്യങ്ങൾ ചെയ്യുന്നത്‌ ഞങ്ങൾ ആസ്വദിക്കുന്നു.” നമുക്കുള്ള പാഠം വ്യക്തമാണ്‌: യഹോവയുമായി ഒരു നല്ല ബന്ധം നിലനിറുത്തുന്നത്‌ വിവാഹബന്ധത്തിന്റെ കെട്ടുറപ്പിനു വളരെയധികം സംഭാവനചെയ്യും.

യാഥാർഥ്യബോധം പുലർത്തുക, ആശയവിനിമയം നടത്തുക

17. (എ) ഏതു രണ്ടു സംഗതികൾ വിവാഹത്തെ വിജയകരമാക്കിത്തീർക്കുന്നു? (ബി) പൗലൊസ്‌ ക്രിസ്‌തീയ സ്‌നേഹത്തെ വർണിച്ചത്‌ എങ്ങനെ?

17 വിജയകരമായ ദാമ്പത്യത്തിനു സംഭാവന ചെയ്യുന്ന മറ്റു രണ്ടു ഘടകങ്ങളാണ്‌ ക്രിസ്‌തീയ സ്‌നേഹവും ആശയവിനിമയവും. രണ്ടു വ്യക്തികൾ പ്രണയബദ്ധരായിരിക്കുമ്പോൾ പരസ്‌പരം കുറവുകൾ അവഗണിക്കാനുള്ള ഒരു പ്രവണതയുണ്ട്‌. വളരെയേറെ പ്രതീക്ഷകളുമായിട്ടായിരിക്കും അവർ വിവാഹജീവിതത്തിൽ പ്രവേശിക്കുന്നത്‌. ഒരുപക്ഷേ, കാൽപ്പനിക നോവലുകളിൽ വായിച്ചതോ ചലച്ചിത്രങ്ങളിൽ കണ്ടതോ ആയ കാര്യങ്ങളായിരിക്കും ഈ പ്രതീക്ഷകൾക്ക്‌ ആധാരം. എന്നാൽ, ഒടുവിൽ അവർക്ക്‌ യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടിവരുന്നു. അപ്പോൾ, ചെറിയ ചെറിയ കുറവുകളോ നേരിയ അലോസരമുണ്ടാക്കുന്ന ശീലങ്ങളോ പോലും വലിയ പ്രശ്‌നങ്ങളായി മാറിയേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ, ക്രിസ്‌ത്യാനികൾ ആത്മാവിന്റെ ഫലം പ്രകടിപ്പിക്കേണ്ടതുണ്ട്‌, പ്രത്യേകിച്ച്‌ സ്‌നേഹം. (ഗലാത്യർ 5:⁠22, 23) കാൽപ്പനിക സ്‌നേഹമല്ല, ക്രിസ്‌തീയ സ്‌നേഹം. അതു വളരെ ശക്തമാണ്‌. അത്തരം ക്രിസ്‌തീയ സ്‌നേഹത്തെ പൗലൊസ്‌ ഇങ്ങനെ വർണിച്ചു: “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു.  . . [അത്‌] സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല. . . . [അത്‌] എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.” (1 കൊരിന്ത്യർ 13:⁠4-7) വ്യക്തമായും യഥാർഥ സ്‌നേഹം മാനുഷിക ബലഹീനതകളോടു സഹിഷ്‌ണുത പുലർത്തുന്നു. വസ്‌തുനിഷ്‌ഠമായി, അതു പൂർണത പ്രതീക്ഷിക്കുന്നില്ല.​—⁠സദൃശവാക്യങ്ങൾ 10:⁠12.

18. ആശയവിനിമയത്തിന്‌ ഒരു ബന്ധത്തെ ശക്തിപ്പെടുത്താൻ കഴിയുന്നത്‌ എങ്ങനെ?

18 ആശയവിനിമയവും വളരെ പ്രധാനമാണ്‌. വിവാഹിതരായിട്ട്‌ വർഷങ്ങൾ കഴിഞ്ഞിരിക്കാമെങ്കിലും, ഇണകൾ പരസ്‌പരം സംസാരിക്കാൻ സമയം കണ്ടെത്തുകയും ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ യഥാർഥ ശ്രദ്ധ കൊടുക്കുകയും വേണം. ഒരു ഭർത്താവു പറയുന്നു: “ഞങ്ങൾ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നു, എന്നാൽ സൗഹൃദത്തോടെ.” അനുഭവജ്ഞാനം സിദ്ധിക്കുമ്പോൾ, പറയുന്ന കാര്യങ്ങൾ മാത്രമല്ല, പറയാത്ത കാര്യങ്ങൾ ശ്രദ്ധിക്കാനും ഭാര്യാഭർത്താക്കന്മാർ പഠിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കാലം കടന്നുപോകുമ്പോൾ, സന്തുഷ്ട ദാമ്പത്യം ആസ്വദിക്കുന്ന ഇണകൾ, വെളിപ്പെടുത്താത്ത ചിന്തകളും പ്രകടിപ്പിക്കാത്ത വികാരങ്ങളും മനസ്സിലാക്കാൻ പരിശീലിക്കും. ഭർത്താക്കന്മാർ തങ്ങളുടെ വാക്കുകൾ യഥാർഥത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന്‌ ചില ഭാര്യമാർ പറയാറുണ്ട്‌. ഏറ്റവും അസൗകര്യമുള്ള സമയങ്ങളിലാണ്‌ ഭാര്യമാർ ആശയവിനിമയത്തിനു സമയം കണ്ടെത്തുന്നത്‌ എന്നാണ്‌ ചില ഭർത്താക്കന്മാരുടെ പരാതി. ആശയവിനിമയത്തിൽ അനുകമ്പയും പരിഗണനയും ഉൾപ്പെട്ടിരിക്കുന്നു. ഫലപ്രദമായ ആശയവിനിമയം ഭാര്യക്കും ഭർത്താവിനും ഒരുപോലെ പ്രയോജനപ്രദമാണ്‌.​—⁠യാക്കോബ്‌ 1:⁠19.

19. (എ) ക്ഷമാപണം നടത്തുന്നതു ബുദ്ധിമുട്ടായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ക്ഷമ ചോദിക്കാൻ എന്തു നമ്മെ പ്രേരിപ്പിക്കും?

19 ആശയവിനിമയത്തിൽ ചിലപ്പോൾ ക്ഷമാപണം നടത്തുന്നതും ഉൾപ്പെടുന്നു. ഇത്‌ എല്ലായ്‌പോഴും അത്രയെളുപ്പമല്ല. തെറ്റു സമ്മതിക്കുന്നതിന്‌ ഒരുവനു താഴ്‌മ ആവശ്യമാണ്‌. എന്നാൽ ദാമ്പത്യത്തെ കരുത്തുറ്റതാക്കാൻ അതിനു തീർച്ചയായും കഴിയും! ആത്മാർഥമായ ക്ഷമാപണം, പിന്നീട്‌ ഉണ്ടാകാനിടയുള്ള സംഘർഷം ഒഴിവാക്കുന്നു. ഇണയെ സംബന്ധിച്ചിടത്തോളം തെറ്റ്‌ ക്ഷമിക്കുന്നത്‌ അത്‌ എളുപ്പമാക്കിത്തീർക്കുന്നു. പ്രശ്‌നപരിഹാരത്തിനുള്ള വഴി തുറക്കപ്പെടുകയും ചെയ്യുന്നു. പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.”​—⁠കൊലൊസ്സ്യർ 3:⁠13, 14.

20. സ്വകാര്യതയിലും മറ്റുള്ളവരുടെ സാന്നിധ്യത്തിലും ഒരു ക്രിസ്‌തീയ വ്യക്തി തന്റെ ഇണയോട്‌ എങ്ങനെ പെരുമാറണം?

20 പരസ്‌പര പിന്തുണയും വിവാഹജീവിതത്തിൽ ഒരു നിർണായക പങ്കു വഹിക്കുന്നു. ക്രിസ്‌തീയ ഭർത്താവും ഭാര്യയും പരസ്‌പരം വിശ്വസിക്കാനും ആശ്രയിക്കാനും തയ്യാറാകണം. പരസ്‌പരം ഇടിച്ചുതാഴ്‌ത്തുകയോ മറ്റു വിധങ്ങളിൽ ഇണയുടെ ആത്മവിശ്വാസം തകർക്കാൻ ശ്രമിക്കുകയോ ചെയ്യരുത്‌. നമ്മുടെ വിവാഹ പങ്കാളികളെ സ്‌നേഹപൂർവം പ്രശംസിക്കാനാണ്‌ നാം ആഗ്രഹിക്കുന്നത്‌. അവരെ കഠിനമായി വിമർശിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. (സദൃശവാക്യങ്ങൾ 31:⁠28ബി) അവരെ പരിഹാസപാത്രമാക്കുന്ന ചിന്താശൂന്യമായ തമാശകൾ പറഞ്ഞുകൊണ്ട്‌ നാം തീർച്ചയായും അവരെ വിലകുറച്ചു കാണിക്കുന്നില്ല. (കൊലൊസ്സ്യർ 4:⁠6) അത്തരം പരസ്‌പര പിന്തുണ, ക്രമമായുള്ള സ്‌നേഹപ്രകടനങ്ങളാൽ ശക്തിപ്പെടുത്താം. ഒരു സ്‌പർശനം, ആർദ്രമായ ഒരു വാക്ക്‌ ഇവയെല്ലാം ഇണയ്‌ക്ക്‌ ഈ സന്ദേശം കൈമാറിയേക്കാം: “എനിക്കു നിന്നോടുള്ള സ്‌നേഹത്തിന്‌ ഇപ്പോഴും ഒരു കുറവുമില്ല. നീ എന്നോടൊപ്പം ഉള്ളതിൽ ഞാൻ സന്തോഷിക്കുന്നു.” ഇന്നത്തെ ലോകത്തിൽ ദാമ്പത്യബന്ധത്തെ വിജയകരമാക്കിത്തീർക്കാനും കെട്ടുറപ്പുള്ളതാക്കിനിറുത്താനും സഹായിക്കുന്ന ചില ഘടകങ്ങളാണ്‌ ഇവ. അത്തരം ഘടകങ്ങൾ വേറെയുമുണ്ട്‌. വിവാഹജീവിതം വിജയകരമാക്കുന്നതു സംബന്ധിച്ച കൂടുതലായ തിരുവെഴുത്തു മാർഗനിർദേശം അടുത്ത ലേഖനം നൽകുന്നതായിരിക്കും. *

[അടിക്കുറിപ്പ്‌]

^ ഖ. 20 കൂടുതൽ വിശദമായ വിവരങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പ്രസിദ്ധീകരണം കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• വിവാഹബന്ധത്തിനു തുരങ്കംവെക്കാൻ കഴിയുന്ന ചില സംഗതികളേവ?

• തിടുക്കത്തിലുള്ള ഒരു വിവാഹം ജ്ഞാനമല്ലാത്തത്‌ എന്തുകൊണ്ട്‌?

• ആത്മീയത വിവാഹബന്ധത്തെ സ്വാധീനിക്കുന്നത്‌ എങ്ങനെ?

• വിവാഹജീവിതത്തിന്റെ സ്ഥിരതയ്‌ക്കു സംഭാവനചെയ്യുന്ന ഘടകങ്ങൾ ഏതെല്ലാം?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

വിവാഹം പ്രേമാത്മക ബന്ധത്തിനും അപ്പുറമാണ്‌

[14-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുമായുള്ള ശക്തമായൊരു ബന്ധം വിവാഹജീവിതം വിജയകരമാക്കാൻ ദമ്പതികളെ സഹായിക്കുന്നു