വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മുടെ മക്കൾ—ഒരു അമൂല്യ പൈതൃകം

നമ്മുടെ മക്കൾ—ഒരു അമൂല്യ പൈതൃകം

നമ്മുടെ മക്കൾ—ഒരു അമൂല്യ പൈതൃകം

“മക്കൾ, യഹോവ നല്‌കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.”​—⁠സങ്കീർത്തനം 127:⁠3.

1. ആദ്യത്തെ മനുഷ്യശിശു ജന്മമെടുത്തത്‌ എങ്ങനെ?

ആദ്യത്തെ പുരുഷനെയും സ്‌ത്രീയെയും സൃഷ്ടിച്ച വിധത്താൽ യഹോവയാം ദൈവം സാധ്യമാക്കിയ അത്ഭുതകരമായ സംഗതികളെക്കുറിച്ചു ചിന്തിക്കുക. പിതാവായ ആദാമിന്റെയും മാതാവായ ഹവ്വായുടെയും ജീവന്റെ ഒരംശം മാതാവിന്റെ ഗർഭപാത്രത്തിൽ പൂർണ വളർച്ച പ്രാപിച്ച്‌ ഒരു പുതിയ വ്യക്തിയായിത്തീർന്നു. അങ്ങനെ ആദ്യത്തെ മനുഷ്യശിശു ജന്മമെടുത്തു. (ഉല്‌പത്തി 4:⁠1) അന്നുതൊട്ട്‌ ഇന്നോളം, ഗർഭധാരണവും ശിശുജനനവും നമുക്ക്‌ ഒരു വിസ്‌മയവിഷയമായി നിലകൊള്ളുന്നു. അതേ, പലരും അത്‌ ഒരു അത്ഭുതമായി കണക്കാക്കുന്നു.

2. ഒരു ഗർഭിണിയുടെ ഗർഭപാത്രത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഒരു അത്ഭുതമാണെന്നു നിങ്ങൾ പറയുന്നത്‌ എന്തുകൊണ്ട്‌?

2 പിതാവും മാതാവും തമ്മിലുള്ള സംഗമത്തിന്റെ ഫലമായി ഉളവാകുന്ന ആദ്യകോശം, 270 ദിവസത്തിനുള്ളിൽ ശതസഹസ്രകോടിക്കണക്കിനു കോശങ്ങളുള്ള ഒരു ശിശുവായിത്തീരുന്നു. 200-ലധികം ഇനം കോശങ്ങൾ ഉളവാക്കുന്നതിനുള്ള നിർദേശങ്ങൾ ആദ്യകോശത്തിനുള്ളിൽ ഉണ്ട്‌. മനുഷ്യനു പൂർണമായി ഗ്രഹിക്കാനാകാത്ത ആ വിസ്‌മയാവഹമായ നിർദേശങ്ങൾ പിൻപറ്റിക്കൊണ്ട്‌ അമ്പരപ്പിക്കുന്ന സങ്കീർണതയുള്ള ഈ കോശങ്ങൾ കൃത്യമായ ക്രമത്തിലും രീതിയിലും വികസിച്ച്‌ ഒരു പുതിയ വ്യക്തിക്കു രൂപംകൊടുക്കുന്നു!

3. ഒരു ശിശുവിന്റെ ജനനത്തിനു പിന്നിൽ ദൈവമാണുള്ളതെന്ന ആശയത്തോട്‌, ന്യായബോധമുള്ള അനേകം ആളുകൾ യോജിക്കുന്നത്‌ എന്തുകൊണ്ട്‌?

3 ഒരു ശിശുവിന്റെ യഥാർഥ സ്രഷ്ടാവ്‌ ആരാണ്‌, നിങ്ങൾക്ക്‌ എന്തു തോന്നുന്നു? അത്‌ തീർച്ചയായും, ജീവൻ ഉളവാക്കിയവനാണ്‌. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി.” (സങ്കീർത്തനം 100:⁠3) മാതാപിതാക്കളേ, നിങ്ങളുടെ ഏതെങ്കിലും സവിശേഷ പ്രാപ്‌തി നിമിത്തമല്ല, നിങ്ങൾ ഒരു പിഞ്ചോമനയ്‌ക്കു ജന്മംകൊടുത്തതെന്നു തിരിച്ചറിയുക. അളവറ്റ ജ്ഞാനത്തിനുടമയായ ഒരു ദൈവത്തിനു മാത്രമേ ഒരു പുതുജീവൻ ഉളവാക്കുകയെന്ന അത്ഭുതം നിർവഹിക്കാനാകൂ. ആയിരക്കണക്കിനു വർഷങ്ങളായി, ന്യായബോധമുള്ള മനുഷ്യർ മാതാവിന്റെ ഉദരത്തിനുള്ളിൽ ഒരു ശിശു രൂപംകൊള്ളുന്നതിനുള്ള എല്ലാ ബഹുമതിയും മഹാനായ ഒരു സ്രഷ്ടാവിനു നൽകിയിട്ടുണ്ട്‌. നിങ്ങളോ?​—⁠സങ്കീർത്തനം 139:⁠13-16.

4. മനുഷ്യസഹജമായ ഏതു കുറവാണ്‌ ദൈവത്തിൽ ഒരിക്കലും ആരോപിക്കാനാവാത്തത്‌?

4 എന്നിരുന്നാലും, പുരുഷനും സ്‌ത്രീക്കും തങ്ങളെപ്പോലെതന്നെയുള്ള സന്താനങ്ങളെ ഉളവാക്കാനാകുന്ന ഒരു പ്രക്രിയയ്‌ക്കു രൂപംനൽകുക മാത്രം ചെയ്‌ത നിർവികാരനായ ഒരു ദൈവമാണോ യഹോവ? ചില മനുഷ്യർ മറ്റുള്ളവരുടെ വികാരങ്ങൾക്കു വില കൽപ്പിക്കാത്തവരാണ്‌, എന്നാൽ ദൈവം ഒരിക്കലും അങ്ങനെയല്ല. (സങ്കീർത്തനം 78:⁠38-40) സങ്കീർത്തനം 127:⁠3-ൽ ബൈബിൾ പറയുന്നു: “മക്കൾ, യഹോവ നല്‌കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” ഒരു സംഗതി അവകാശമായി അഥവാ പൈതൃകമായി ലഭിക്കുക എന്നു പറഞ്ഞാൽ എന്താണെന്നും അത്‌ എന്തിന്റെ തെളിവാണെന്നും നമുക്കു പരിശോധിക്കാം.

ഒരു പൈതൃകവും പ്രതിഫലവും

5. മക്കൾ പൈതൃകമായി ലഭിച്ച സ്വത്താണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

5 പൈതൃകമായി ലഭിക്കുന്ന എന്തും ഒരു സമ്മാനം പോലെയാണ്‌. മക്കൾക്ക്‌ എന്തെങ്കിലും പൈതൃകമായി നൽകാൻ കഴിയേണ്ടതിന്‌ മാതാപിതാക്കൾ കഠിനമായി അധ്വാനിക്കാറുണ്ട്‌. അതിൽ പണമോ വസ്‌തുവകകളോ ഒരുപക്ഷേ ചില അമൂല്യവസ്‌തുക്കളോ ഉൾപ്പെട്ടേക്കാം. മക്കൾക്ക്‌ പൈതൃകമായി എന്തെങ്കിലും നൽകുന്നത്‌ ഒരു രക്ഷിതാവിന്റെ സ്‌നേഹത്തിന്റെ തെളിവാണ്‌. ദൈവം മാതാപിതാക്കൾക്ക്‌ പൈതൃകമായി നൽകിയ സ്വത്താണ്‌ അവരുടെ മക്കൾ എന്ന്‌ ബൈബിൾ പറയുന്നു. അവർ അവനിൽനിന്നുള്ള സ്‌നേഹോപഹാരമാണ്‌. ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്ന നിലയിൽ, പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്‌ വ്യക്തിപരമായി നിങ്ങൾക്ക്‌ ഏൽപ്പിച്ചുതന്നിരിക്കുന്ന ഒരു സമ്മാനമായിട്ടാണോ നിങ്ങൾ നിങ്ങളുടെ മക്കളെ കാണുന്നത്‌? നിങ്ങളുടെ പ്രവർത്തനങ്ങൾ അതു പ്രകടമാക്കുന്നുണ്ടെന്നു പറയാനാകുമോ?

6. എന്ത്‌ ഉദ്ദേശ്യത്തോടെയാണ്‌ ദൈവം മനുഷ്യർക്കു സന്താനോത്‌പാദനപ്രാപ്‌തി നൽകിയത്‌?

6 യഹോവ ഈ സമ്മാനം നൽകിയതിന്റെ ഉദ്ദേശ്യം, ആദാമിന്റെയും ഹവ്വായുടെയും സന്തതികളെക്കൊണ്ടു ഭൂമിയെ നിറയ്‌ക്കുക എന്നതായിരുന്നു. (ഉല്‌പത്തി 1:⁠27, 28; യെശയ്യാവു 45:⁠18) കോടിക്കണക്കിനുവരുന്ന ദൂതന്മാരെ യഹോവ നേരിട്ടു സൃഷ്ടിച്ചു. എന്നാൽ മനുഷ്യരുടെ കാര്യത്തിൽ അവൻ അങ്ങനെ ചെയ്‌തില്ല. (സങ്കീർത്തനം 104:⁠4; വെളിപ്പാടു 4:⁠11) മറിച്ച്‌, മാതാപിതാക്കളോടു പ്രകടമായവിധത്തിൽ സമാനത പുലർത്തുന്ന മക്കൾക്കു ജന്മംകൊടുക്കുന്നതിനുള്ള പ്രാപ്‌തി സഹിതം മനുഷ്യരെ സൃഷ്ടിക്കാൻ ദൈവം തീരുമാനിച്ചു. ഒരു പുതിയ വ്യക്തിയെ ഉളവാക്കാനും പരിപാലിക്കാനും മാതാപിതാക്കൾക്കു ലഭിക്കുന്ന പദവി എത്ര വിസ്‌മയാവഹമാണ്‌! മാതാപിതാക്കളേ, ഈ അമൂല്യമായ പൈതൃകം സ്വന്തമാക്കാൻ നിങ്ങൾക്ക്‌ അവസരം നൽകിയതിന്‌ യഹോവയോടു നിങ്ങൾ കൃതജ്ഞത പ്രകടമാക്കുന്നുവോ?

യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കുക

7. ചില മാതാപിതാക്കൾ ചെയ്യുന്നതിൽനിന്നു വ്യത്യസ്‌തമായി യേശു, ‘മനുഷ്യപുത്രന്മാരോടുള്ള’ തന്റെ താത്‌പര്യവും അനുകമ്പയും പ്രകടിപ്പിച്ചത്‌ എങ്ങനെ?

7 സങ്കടകരമെന്നു പറയട്ടെ, എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ ഒരു പ്രതിഫലമായി കരുതുന്നില്ല. പലരും തങ്ങളുടെ മക്കളോട്‌ അനുകമ്പ കാണിക്കുന്നില്ലെന്നുതന്നെ പറയാം. അത്തരം മാതാപിതാക്കൾ യഹോവയുടെയോ അവന്റെ പുത്രന്റെയോ മനോഭാവം പ്രതിഫലിപ്പിക്കുന്നില്ല. (സങ്കീർത്തനം 27:⁠10; യെശയ്യാവു 49:⁠15) യേശുവിന്‌ കുട്ടികളോടുണ്ടായിരുന്ന താത്‌പര്യത്തെക്കുറിച്ചു ചിന്തിക്കുക. ഭൂമിയിലേക്കു വരുന്നതിനുമുമ്പ്‌, സ്വർഗത്തിൽ ശക്തനായ ഒരു ആത്മവ്യക്തി ആയിരുന്നപ്പോൾപ്പോലും അവന്റെ “പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 8:⁠31) നാം നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ തന്റെ ജീവൻ മനസ്സോടെ ഒരു മറുവിലയായി കൊടുക്കത്തക്കവണ്ണം അത്ര ശ്രേഷ്‌ഠമായിരുന്നു അവനു മനുഷ്യരോടുള്ള സ്‌നേഹം.​—⁠മത്തായി 20:⁠28; യോഹന്നാൻ 10:⁠18.

8. യേശു മാതാപിതാക്കൾക്കു നല്ല മാതൃകവെച്ചത്‌ എങ്ങനെ?

8 ഭൂമിയിൽ ആയിരിക്കെ, യേശു മാതാപിതാക്കൾക്കു വിശിഷ്ടമായ ഒരു മാതൃകവെച്ചു. അവൻ എന്താണു ചെയ്‌തത്‌? തനിക്കു വളരെ തിരക്കും സമ്മർദവും ഉണ്ടായിരുന്നപ്പോൾപ്പോലും അവൻ കുട്ടികളോടൊത്തു സമയം ചെലവഴിച്ചു. അവർ പൊതുസ്ഥലത്ത്‌ കളിച്ചുകൊണ്ടിരിക്കുന്നത്‌ അവൻ നിരീക്ഷിക്കുകയും അവരുടെ പെരുമാറ്റത്തിന്റെ ചില വശങ്ങൾ തന്റെ പഠിപ്പിക്കലിൽ പരാമർശിക്കുകയും ചെയ്‌തു. (മത്തായി 11:⁠16, 17) യെരൂശലേമിലേക്കുള്ള തന്റെ അവസാന യാത്രയിൽ താൻ കഷ്ടപ്പാടുകൾ അനുഭവിക്കുകയും മരിക്കുകയും ചെയ്യുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ ആളുകൾ കുട്ടികളെ അവന്റെ അടുക്കൽ കൊണ്ടുവന്നപ്പോൾ, ശിഷ്യന്മാർ അവരെ തടയാൻ ശ്രമിച്ചു. ഒരുപക്ഷേ, യേശുവിന്‌ കൂടുതൽ സമ്മർദം അനുഭവപ്പെടരുതെന്നു കരുതിയായിരിക്കണം അവർ അങ്ങനെ ചെയ്‌തത്‌. എന്നാൽ യേശു ശിഷ്യന്മാരെ ശാസിക്കുകയാണുണ്ടായത്‌. കൊച്ചുകുട്ടികളിലുള്ള തന്റെ “പ്രമോദം” പ്രകടിപ്പിച്ചുകൊണ്ട്‌ അവൻ പറഞ്ഞു: “ശിശുക്കളെ എന്റെ അടുക്കൽ വിടുവിൻ, അവരെ തടുക്കരുത്‌.”​—⁠മർക്കൊസ്‌ 10:⁠13, 14.

9. നമ്മുടെ പ്രവൃത്തികൾ വാക്കുകളെക്കാൾ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 നമുക്ക്‌ യേശുവിന്റെ മാതൃകയിൽനിന്നു പഠിക്കാൻ കഴിയും. കുട്ടികൾ നമ്മുടെ അടുത്തേക്കു വരുമ്പോൾ, ഒരുപക്ഷേ തിരക്കുള്ളപ്പോൾപ്പോലും, നാം എങ്ങനെയാണു പ്രതികരിക്കുന്നത്‌? യേശുവിനെപ്പോലെയാണോ? കുട്ടികൾക്ക്‌ വിശേഷിച്ചു മാതാപിതാക്കളിൽനിന്നു വേണ്ടത്‌, യേശു അവർക്കു നൽകാൻ തയ്യാറായതെന്തോ അതാണ്‌​—⁠സമയവും ശ്രദ്ധയും. “നീ എന്റെ പൊന്നുമോനാണ്‌” എന്നൊക്കെ പറയുന്നതു പ്രധാനമാണെന്നതു ശരിതന്നെ. എന്നിരുന്നാലും പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. നിങ്ങൾ പറയുന്ന കാര്യങ്ങളാൽ മാത്രമല്ല, അതിലും പ്രധാനമായി നിങ്ങൾ ചെയ്യുന്ന കാര്യങ്ങളാൽ നിങ്ങളുടെ സ്‌നേഹം പ്രകടമാകും എന്നതാണു വാസ്‌തവം. നിങ്ങൾ കുട്ടികൾക്കു നൽകുന്ന സമയവും ശ്രദ്ധയും അവരോടുള്ള നിങ്ങളുടെ കരുതലും അതു പ്രകടിപ്പിക്കും. ഇതൊക്കെ ചെയ്‌താലും ഒരുപക്ഷേ, ഉദ്ദിഷ്ടഫലം ദൃശ്യമാകണമെന്നില്ല. ഇനി, പ്രകടമായാൽത്തന്നെ നിങ്ങൾ പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ ആയിരിക്കണമെന്നുമില്ല. ക്ഷമ ആവശ്യമാണ്‌. യേശു ശിഷ്യന്മാരോട്‌ ഇടപെട്ട വിധം അനുകരിക്കുന്നെങ്കിൽ നമുക്കു ക്ഷമ വളർത്തിയെടുക്കാനാകും.

യേശുവിന്റെ ക്ഷമയും പ്രിയവും

10. യേശു ശിഷ്യന്മാർക്കു താഴ്‌മയെക്കുറിച്ച്‌ ഒരു പാഠം പ്രദാനംചെയ്‌തത്‌ എങ്ങനെ, ആദ്യം അതു ഫലകരമായിരുന്നോ?

10 ശിഷ്യന്മാർക്കിടയിൽ പ്രമുഖസ്ഥാനത്തിനുവേണ്ടിയുള്ള തുടർച്ചയായ മത്സരം ഉണ്ടായിരുന്ന കാര്യം യേശുവിന്‌ അറിയാമായിരുന്നു. ഒരുദിവസം ശിഷ്യന്മാരോടൊപ്പം കഫർന്നഹൂമിൽ എത്തിയപ്പോൾ യേശു, “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്ത്‌? എന്നു അവരോടു ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.” കഠിനമായി ശകാരിക്കുന്നതിനു പകരം, അവരെ താഴ്‌മ പഠിപ്പിക്കുന്നതിന്‌ യേശു ക്ഷമാപൂർവം അവർക്ക്‌ ഒരു ദൃഷ്ടാന്തപാഠം പ്രദാനംചെയ്‌തു. (മർക്കൊസ്‌ 9:⁠3-37) അത്‌ ഉദ്ദിഷ്ടഫലം ഉളവാക്കിയോ? അത്ര പെട്ടെന്നൊന്നും ഇല്ല. ഏകദേശം ആറുമാസം കഴിഞ്ഞ്‌, രാജ്യത്തിൽ തങ്ങൾക്ക്‌ ഒന്നാംസ്ഥാനം നൽകണമെന്ന്‌ യേശുവിനോട്‌ അപേക്ഷിക്കാൻ യാക്കോബും യോഹന്നാനും തങ്ങളുടെ അമ്മയെ ചട്ടംകെട്ടി. വീണ്ടും, യേശു ക്ഷമയോടെ അവരുടെ ചിന്താഗതി തിരുത്തി.​—⁠മത്തായി 20:⁠20-28.

11. (എ) മാളികമുറിയിൽ യേശുവിനോടൊപ്പം എത്തിയ അപ്പൊസ്‌തലന്മാർ ആചാരപരമായ ഏതു സേവനം ചെയ്യുന്നതിൽ പരാജയപ്പെട്ടു? (ബി) യേശു എന്തു ചെയ്‌തു, ഇപ്രാവശ്യം അവന്റെ ശ്രമം വിജയിച്ചോ?

11 പൊതുയുഗം 33-ലെ പെസഹക്കാലം. യേശു ശിഷ്യന്മാരുമൊത്തു പെസഹ ആഘോഷിക്കാൻ കൂടിവന്നു. അവർ മാളികമുറിയിൽ എത്തിയപ്പോൾ, മറ്റുള്ളവരുടെ പൊടിനിറഞ്ഞ പാദങ്ങൾ കഴുകുകയെന്ന ആചാരപരമായ സേവനത്തിന്‌ 12 അപ്പൊസ്‌തലന്മാരിൽ ആരും മുതിർന്നില്ല. സാധാരണഗതിയിൽ വീട്ടിലെ ഭൃത്യരോ സ്‌ത്രീകളോ ആണ്‌ തരംതാഴ്‌ന്നതായി കരുതപ്പെട്ടിരുന്ന ഈ വേല ചെയ്‌തിരുന്നത്‌. (1 ശമൂവേൽ 25:⁠41; 1 തിമൊഥെയൊസ്‌ 5:⁠10) തന്റെ ശിഷ്യന്മാർ പിന്നെയും സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നതു കണ്ടത്‌ യേശുവിനെ എത്രയധികം ദുഃഖിതനാക്കിയിരിക്കണം! അതുകൊണ്ട്‌ അവൻ അവരിൽ ഓരോരുത്തരുടെയും പാദങ്ങൾ കഴുകുകയും മറ്റുള്ളവരെ സേവിക്കുന്നതു സംബന്ധിച്ച തന്റെ മാതൃക അനുകരിക്കാൻ അവരെ ഉദ്‌ബോധിപ്പിക്കുകയും ചെയ്‌തു. (യോഹന്നാൻ 13:⁠4-17) അവർ അങ്ങനെ ചെയ്‌തോ? ബൈബിൾ പറയുന്നതനുസരിച്ച്‌ അന്നു വൈകുന്നേരം “തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി.”​—⁠ലൂക്കൊസ്‌ 22:⁠24.

12. തങ്ങളുടെ മക്കളെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക്‌ യേശുവിനെ അനുകരിക്കാനാകുന്നത്‌ എങ്ങനെ?

12 മക്കൾ നിങ്ങളുടെ ബുദ്ധിയുപദേശത്തോടു പ്രതികരിക്കാൻ പരാജയപ്പെടുമ്പോൾ, അപ്പൊസ്‌തലന്മാരോടുള്ള ബന്ധത്തിൽ യേശുവിനുണ്ടായ വികാരം മാതാപിതാക്കളായ നിങ്ങൾക്കു തിരിച്ചറിയാൻ കഴിയുന്നുണ്ടോ? അപ്പൊസ്‌തലന്മാർ തങ്ങളുടെ പിഴവുകൾ തിരുത്താൻ ഏറെ സമയമെടുത്തെങ്കിലും യേശു അവരെ സഹായിക്കുന്നതു നിറുത്തിക്കളഞ്ഞില്ല. ഒടുവിൽ അവന്റെ ക്ഷമയ്‌ക്കു ഫലമുണ്ടായി. (1 യോഹന്നാൻ 3:⁠14, 18) മാതാപിതാക്കളേ, യേശുവിന്റെ സ്‌നേഹവും ക്ഷമയും അനുകരിക്കുക, നിങ്ങളുടെ മക്കൾക്കു പരിശീലനം നൽകുന്നത്‌ ഒരിക്കലും നിറുത്തിക്കളയരുത്‌.

13. മാതാപിതാക്കൾ കുട്ടിയുടെ ചോദ്യങ്ങൾ പരുഷമായി തള്ളിക്കളയരുതാത്തത്‌ എന്തുകൊണ്ട്‌?

13 മാതാപിതാക്കൾ തങ്ങളെ സ്‌നേഹിക്കുന്നുണ്ടെന്നും അവർക്കു തങ്ങളിൽ താത്‌പര്യമുണ്ടെന്നും കുട്ടികൾ അറിയേണ്ടതുണ്ട്‌. ശിഷ്യന്മാരുടെ ചിന്ത എന്തെന്ന്‌ അറിയാൻ യേശു ആഗ്രഹിച്ചു, അതുകൊണ്ട്‌ അവരുടെ ചോദ്യങ്ങളെല്ലാം അവൻ ശ്രദ്ധയോടെ കേട്ടു. ചില കാര്യങ്ങൾ സംബന്ധിച്ച്‌ അവരുടെ ചിന്താഗതി എന്താണെന്ന്‌ യേശു അവരോടു ചോദിച്ചു. (മത്തായി 17:⁠25-27) നല്ല പഠിപ്പിക്കലിൽ ശ്രദ്ധയോടെ കേൾക്കുന്നതും ഉചിതമായ താത്‌പര്യമെടുക്കുന്നതും തീർച്ചയായും ഉൾപ്പെടുന്നു. ചോദ്യങ്ങളുമായി സമീപിക്കുന്ന കുട്ടിയോട്‌ “നീയൊന്നു പോകുന്നുണ്ടോ, നിനക്കു കാണാൻ വയ്യേ, ഞാൻ തിരക്കിലാണ്‌!” എന്ന്‌ ആക്രോശിക്കാനുള്ള പ്രവണതയെ മാതാപിതാക്കൾ ചെറുക്കേണ്ടതാണ്‌. അവർ യഥാർഥത്തിൽ തിരക്കിലാണെങ്കിൽ, കാര്യം പിന്നീട്‌ ചർച്ചചെയ്യാമെന്ന്‌ കുട്ടിയോടു പറയുകയും അങ്ങനെ ചെയ്യുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ഈ വിധത്തിൽ പ്രവർത്തിക്കുമ്പോൾ മാതാവിന്‌ അല്ലെങ്കിൽ പിതാവിന്‌ തന്നിൽ യഥാർഥ താത്‌പര്യമുണ്ടെന്ന്‌ കുട്ടിക്കു മനസ്സിലാകും, അവരെ സമീപിക്കാൻ അവനു ധൈര്യം തോന്നുകയും ചെയ്യും.

14. തങ്ങളുടെ കുട്ടികളോടു വാത്സല്യം കാണിക്കുന്നതു സംബന്ധിച്ച്‌ മാതാപിതാക്കൾക്ക്‌ യേശുവിൽനിന്ന്‌ എന്തു പഠിക്കാനാകും?

14 മാതാപിതാക്കൾ മക്കളെ വാത്സല്യത്തോടെ ചേർത്തുപിടിക്കുകയോ ആശ്ലേഷിക്കുകയോ ചെയ്‌തുകൊണ്ടു സ്‌നേഹം പ്രകടിപ്പിക്കേണ്ടതുണ്ടോ? ഇക്കാര്യത്തിലും അവർക്ക്‌ യേശുവിൽനിന്നു പഠിക്കാൻ കഴിയും. ബൈബിൾ പറയുന്നു: “പിന്നെ അവൻ അവരെ [കുട്ടികളെ] അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ്‌ 10:⁠16) കുട്ടികളുടെ പ്രതികരണം എന്തായിരുന്നെന്നാണു നിങ്ങൾ വിചാരിക്കുന്നത്‌? അവരുടെ ഹൃദയം യേശുവിനോടുള്ള സ്‌നേഹത്താൽ നിറയുകയും അവർ അവനിലേക്ക്‌ ആകർഷിക്കപ്പെടുകയും ചെയ്‌തു! മാതാപിതാക്കളായ നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും തമ്മിൽ യഥാർഥ പ്രിയം ഉണ്ടെങ്കിൽ, ശിക്ഷണം നൽകാനും പഠിപ്പിക്കാനും ഉള്ള നിങ്ങളുടെ ശ്രമങ്ങളോട്‌ അവർ മടികൂടാതെ പ്രതികരിക്കും.

എത്ര സമയം ചെലവഴിക്കണം?

15, 16. കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച്‌, പ്രചാരം സിദ്ധിച്ചിരിക്കുന്ന ഒരു ആശയം എന്താണ്‌, വ്യക്തമായും അതിനു പിന്നിൽ എന്താണുള്ളത്‌?

15 എന്നിരുന്നാലും, മാതാപിതാക്കൾ കുട്ടികൾക്കുവേണ്ടി വളരെയധികം സമയം ചെലവിടേണ്ട കാര്യമുണ്ടോ എന്നു ചിലർ ചോദിച്ചിട്ടുണ്ട്‌. കുട്ടികളെ വളർത്തുന്നതു സംബന്ധിച്ച്‌ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള വിദഗ്‌ധാഭിപ്രായങ്ങളിൽ ഒന്നാണ്‌ ഗുണമേന്മയുള്ള സമയം എന്ന ആശയം. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന സമയം അർഥവത്തും ചിന്തിച്ചുറപ്പിച്ചതും മുൻകൂട്ടി ആസൂത്രണം ചെയ്‌തതും ആയിരിക്കുന്നിടത്തോളം കാലം മാതാപിതാക്കൾ കുട്ടികളോടൊപ്പം അധികം സമയം ചെലവഴിക്കേണ്ടതില്ല എന്നാണ്‌ ഈ ആശയത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ ഇത്‌ നല്ല ഒരു ആശയമാണോ? കുഞ്ഞുങ്ങളുടെ ക്ഷേമത്തെ മുൻനിറുത്തി വികസിപ്പിച്ചെടുത്ത ഒന്നാണോ അത്‌?

16 നിരവധി കുട്ടികളോട്‌ ഇക്കാര്യത്തെക്കുറിച്ചു സംസാരിച്ച ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച്‌ “മാതാപിതാക്കളിൽനിന്നു ലഭിക്കാൻ കുട്ടികൾ ഏറ്റവുമധികം ആഗ്രഹിക്കുന്നത്‌ കൂടുതൽ സമയവും” ഒപ്പം അവരുടെ “അവിഭജിത ശ്രദ്ധ”യും ആണ്‌. ഐക്യനാടുകളിലെ ഒരു കോളേജ്‌ പ്രൊഫസറുടെ അഭിപ്രായം ശ്രദ്ധേയമാണ്‌: “മാതാപിതാക്കളുടെ കുറ്റബോധത്തിൽനിന്ന്‌ ഉടലെടുത്തതാണ്‌ [ഗുണമേന്മയുള്ള സമയം എന്ന] ഈ ആശയം. കുട്ടികളോടൊപ്പം വളരെ കുറച്ചു സമയം ചെലവഴിക്കുന്നതിനുള്ള ഒരു ന്യായീകരണം മാത്രമാണ്‌ ഇത്‌.” മാതാപിതാക്കൾ മക്കളോടൊപ്പം എത്ര സമയം ചെലവഴിക്കണം?

17. മാതാപിതാക്കളിൽനിന്നു മക്കൾക്ക്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌?

17 ആ ചോദ്യത്തിനുള്ള ഉത്തരം ബൈബിൾ നൽകുന്നില്ല. എന്നിരുന്നാലും വീട്ടിൽ ആയിരിക്കുമ്പോഴും വഴിനടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മക്കളോടു സംസാരിക്കാൻ ഇസ്രായേല്യ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചിരുന്നു. (ആവർത്തനപുസ്‌തകം 6:⁠7) മാതാപിതാക്കൾ ദിവസവും മക്കളുമായി ആശയവിനിമയം നടത്തുകയും തുടർച്ചയായി അവരെ പഠിപ്പിക്കുകയും ചെയ്യണമെന്നാണ്‌ ഇത്‌ അർഥമാക്കുന്നത്‌.

18. ശിഷ്യന്മാരെ പരിശീലിപ്പിക്കാൻ യേശു അവസരങ്ങൾ ഉപയോഗപ്പെടുത്തിയത്‌ എങ്ങനെ, ഇതിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാനാകും?

18 ശിഷ്യന്മാരുമൊത്തു ഭക്ഷണം കഴിക്കുമ്പോഴും യാത്രചെയ്യുമ്പോഴും വിശ്രമിക്കുമ്പോഴും ഒക്കെ യേശു അവരെ വിജയകരമായി പരിശീലിപ്പിച്ചു. അങ്ങനെ അവരെ പഠിപ്പിക്കാൻ ലഭിച്ച ഓരോ അവസരവും അവൻ ഉപയോഗപ്പെടുത്തി. (മർക്കൊസ്‌ 6:⁠31, 32; ലൂക്കൊസ്‌ 8:⁠1; 22:⁠14) സമാനമായി ക്രിസ്‌തീയ മാതാപിതാക്കൾ, മക്കളുമായി നല്ല ആശയവിനിമയം സ്ഥാപിച്ച്‌ നിലനിറുത്തുന്നതിനും അവരെ യഹോവയുടെ വഴികളിൽ പരിശീലിപ്പിക്കുന്നതിനും ലഭ്യമായ ഓരോ അവസരവും ഉപയോഗിക്കുന്ന കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം.

എന്ത്‌, എങ്ങനെ പഠിപ്പിക്കണം?

19. (എ) കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതിനു പുറമേ എന്ത്‌ ആവശ്യമാണ്‌? (ബി) മാതാപിതാക്കൾ കുട്ടികളെ അടിസ്ഥാനപരമായി പഠിപ്പിക്കേണ്ടത്‌ എന്താണ്‌?

19 കുട്ടികളോടൊപ്പം വെറുതെ സമയം ചെലവഴിക്കുകയോ ഒരുപക്ഷേ പഠിപ്പിക്കുകയോ ചെയ്യുന്നതു മാത്രമല്ല വിജയകരമായി അവരെ വളർത്തിക്കൊണ്ടുവരുന്നതിന്‌ ആവശ്യമായിരിക്കുന്നത്‌. എന്തു പഠിപ്പിക്കുന്നു എന്നതും പ്രധാനമാണ്‌. പഠിപ്പിക്കലിൽ എന്ത്‌ ഉൾപ്പെട്ടിരിക്കണമെന്ന്‌ ബൈബിൾ ഊന്നിപ്പറയുന്നതു ശ്രദ്ധിക്കൂ: ‘ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കണം.’ കുട്ടികളെ പഠിപ്പിക്കേണ്ട ‘ഈ വചനങ്ങൾ’ എന്തെല്ലാമാണ്‌? വ്യക്തമായും, തൊട്ടുമുമ്പ്‌ ബൈബിൾ പരാമർശിക്കുന്ന കാര്യങ്ങളാണ്‌ അവ: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.” (ആവർത്തനപുസ്‌തകം 6:⁠5-7) ദൈവത്തിന്റെ എല്ലാ കൽപ്പനകളിലുംവെച്ച്‌ ഏറ്റവും പ്രധാനം ഇതാണെന്ന്‌ യേശു പറഞ്ഞു. (മർക്കൊസ്‌ 12:⁠28-30) മാതാപിതാക്കൾ അടിസ്ഥാനപരമായി, യഹോവയെക്കുറിച്ചു കുട്ടികളെ പഠിപ്പിക്കുകയും പൂർണഹൃദയത്തോടെയുള്ള നമ്മുടെ സ്‌നേഹത്തിനും അർപ്പണത്തിനും അവൻ മാത്രം അർഹനായിരിക്കുന്നത്‌ എന്തുകൊണ്ടാണെന്ന്‌ അവർക്കു വിശദീകരിച്ചുകൊടുക്കുകയും വേണം.

20. മക്കളെ എന്തു പഠിപ്പിക്കാനാണ്‌ പുരാതനകാലത്തെ മാതാപിതാക്കളോടു ദൈവം കൽപ്പിച്ചത്‌?

20 എന്നിരുന്നാലും മാതാപിതാക്കൾ മക്കളെ പഠിപ്പിക്കാൻ ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്ന ‘ഈ വചനങ്ങളിൽ,’ പൂർണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കേണം എന്നതിലധികം ഉൾപ്പെട്ടിട്ടുണ്ട്‌. ആവർത്തനപുസ്‌തകത്തിന്റെ 5-ാം അധ്യായത്തിൽ, ദൈവം കൽപ്പലകകളിൽ എഴുതിയ കൽപ്പനകൾ, അതായത്‌ പത്തു കൽപ്പനകൾ മോശെ ആവർത്തിക്കുന്നതു നിങ്ങൾക്കു കാണാൻ കഴിയും. അവയിൽ കള്ളംപറയരുത്‌, മോഷ്ടിക്കരുത്‌, കൊല്ലരുത്‌, പരസംഗം അരുത്‌ എന്നിങ്ങനെയുള്ള കൽപ്പനകൾ ഉണ്ട്‌. (ആവർത്തനപുസ്‌തകം 5:⁠11-22) അവ, ധാർമിക മൂല്യങ്ങൾ സംബന്ധിച്ചു മക്കളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം അന്നത്തെ മാതാപിതാക്കൾക്കു കാണിച്ചുകൊടുത്തു. സുരക്ഷിതവും സന്തുഷ്ടവും ആയ ഭാവി കൈവരിക്കാൻ മക്കളെ സഹായിക്കേണ്ടതിന്‌ ഇന്നത്തെ ക്രിസ്‌തീയ മാതാപിതാക്കൾ അവർക്കു സമാനമായ പ്രബോധനം നൽകേണ്ടതാണ്‌.

21. കുട്ടികളിൽ ദൈവവചനം ഉൾനടണമെന്നുള്ള പ്രബോധനം എന്താണ്‌ അർഥമാക്കിയത്‌?

21 “ഈ വാക്കുകൾ” അഥവാ കൽപ്പനകൾ എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്നതു സംബന്ധിച്ച്‌ മാതാപിതാക്കളോടു പറഞ്ഞിരുന്നതു നോക്കുക: “നീ അവയെ നിന്റെ മക്കളിൽ ഉൾനടണം.” [NW] “ഉൾനടുക” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം “ആവർത്തിക്കുക,” “വീണ്ടും വീണ്ടും പറയുക,” “ആഴത്തിൽ പതിപ്പിക്കുക” എന്നെല്ലാമാണ്‌. അതുകൊണ്ട്‌, കുട്ടികളുടെ മനസ്സിൽ ആത്മീയ കാര്യങ്ങൾ പതിപ്പിക്കുകയെന്ന പ്രത്യേക ഉദ്ദേശ്യത്തിൽ ആസൂത്രിതമായ ഒരു ബൈബിൾ പ്രബോധന പരിപാടി നടപ്പിലാക്കാനാണ്‌ ദൈവം മാതാപിതാക്കളോടു പറയുന്നത്‌.

22. മക്കൾക്കു പ്രബോധനം നൽകാൻ എന്തു ചെയ്യണമെന്നാണ്‌ ഇസ്രായേല്യ മാതാപിതാക്കളോട്‌ ആവശ്യപ്പെട്ടിരുന്നത്‌, അത്‌ എന്ത്‌ അർഥമാക്കി?

22 ആസൂത്രിതമായ അത്തരമൊരു പരിപാടി നടപ്പാക്കുന്നതിനു മാതാപിതാക്കളുടെ ഭാഗത്തു ശ്രമം ആവശ്യമാണ്‌. ബൈബിൾ പറയുന്നു: “അവയെ [“ഈ വചനങ്ങൾ” അഥവാ ദൈവത്തിന്റെ കൽപ്പനകൾ] അടയാളമായി നിന്റെ കൈമേൽ കെട്ടേണം; അവ നിന്റെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായി ഇരിക്കേണം. അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻമേലും പടിവാതിലുകളിലും എഴുതേണം.” (ആവർത്തനപുസ്‌തകം 6:⁠8, 9) മാതാപിതാക്കൾ, കട്ടിളകളിലും പടിവാതിലിലും ദൈവകൽപ്പനകൾ എഴുതിവെക്കണമെന്നോ മക്കളുടെ കൈയിൽ അവയുടെ ഒരു പകർപ്പ്‌ കെട്ടിവെക്കണമെന്നോ മറ്റൊന്ന്‌ കണ്ണുകൾക്കു മധ്യേ വെക്കണമെന്നോ ഈ കൽപ്പന അർഥമാക്കുന്നില്ല. മറിച്ച്‌, മാതാപിതാക്കൾ ദൈവത്തിന്റെ പഠിപ്പിക്കലുകൾ തുടർച്ചയായി മക്കളെ ഓർമിപ്പിക്കണം എന്നതാണ്‌ ഇതിന്റെ സാരം. എല്ലാ സമയത്തും ദൈവത്തിന്റെ പഠിപ്പിക്കൽ കുട്ടികളുടെ മുമ്പിൽ ഉണ്ടായിരുന്നാലെന്നപോലെ ക്രമമായും സ്ഥിരമായും കുട്ടികളെ പഠിപ്പിക്കണം.

23. അടുത്ത ആഴ്‌ചയിലെ പഠനത്തിൽ എന്തു പരിചിന്തിക്കപ്പെടും?

23 മാതാപിതാക്കൾ മക്കളെ പഠിപ്പിക്കേണ്ട ചില സുപ്രധാന സംഗതികൾ ഏവയാണ്‌? തങ്ങളെത്തന്നെ സംരക്ഷിക്കുന്നതിന്‌ കുട്ടികളെ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്‌ ഇന്നു മർമപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? മക്കളെ ഫലപ്രദമായി പഠിപ്പിക്കുന്നതിന്‌ ഇന്നു മാതാപിതാക്കൾക്ക്‌ എന്തു സഹായം ലഭ്യമാണ്‌? പല മാതാപിതാക്കൾക്കും താത്‌പര്യമുള്ള ഈ ചോദ്യങ്ങളും മറ്റു ചില ചോദ്യങ്ങളും അടുത്ത ലേഖനം ചർച്ചചെയ്യുന്നതായിരിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• മാതാപിതാക്കൾ മക്കളെ അമൂല്യമായി കാണേണ്ടത്‌ എന്തുകൊണ്ട്‌?

• മാതാപിതാക്കൾക്കും മറ്റുള്ളവർക്കും യേശുവിൽനിന്ന്‌ എന്തു പഠിക്കാൻ കഴിയും?

• മാതാപിതാക്കൾ മക്കളോടൊത്ത്‌ എത്രത്തോളം സമയം ചെലവഴിക്കണം?

• കുട്ടികളെ എന്ത്‌, എങ്ങനെ പഠിപ്പിക്കണം?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

യേശു പഠിപ്പിച്ച വിധത്തിൽനിന്നു മാതാപിതാക്കൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

[11-ാം പേജിലെ ചിത്രം]

ഇസ്രായേല്യ മാതാപിതാക്കൾ എപ്പോൾ, എങ്ങനെ പഠിപ്പിക്കേണ്ടിയിരുന്നു?

[12-ാം പേജിലെ ചിത്രം]

മാതാപിതാക്കൾ ദൈവത്തിന്റെ പഠിപ്പിക്കലുകൾ മക്കൾക്കു മുമ്പാകെ വെക്കണം