വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കോപം തോന്നുന്നത്‌ ഉചിതമായിരിക്കുന്നത്‌ എപ്പോൾ?

കോപം തോന്നുന്നത്‌ ഉചിതമായിരിക്കുന്നത്‌ എപ്പോൾ?

കോപം തോന്നുന്നത്‌ ഉചിതമായിരിക്കുന്നത്‌ എപ്പോൾ?

സഭാപ്രസംഗി 7:​9 (ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം) ഇങ്ങനെ പറയുന്നു: “ഭോഷന്മാരുടെ മടിയിലാണ്‌ കോപം വസിക്കുന്നത്‌.” മറ്റുള്ളവർ നമ്മോടു മോശമായി പെരുമാറുമ്പോൾ അതിരുകടന്നു പ്രതികരിക്കാതെ ക്ഷമ പ്രകടമാക്കണമെന്ന്‌ ഈ വാക്യം കാണിച്ചുതരുന്നു.

എന്നാൽ ആരോടും ഒരു സാഹചര്യത്തിലും നമുക്കു കോപം തോന്നരുതെന്നും തെറ്റുകൾ എത്ര ഗുരുതരം ആയിരുന്നാലും എത്ര കൂടെക്കൂടെ ആവർത്തിച്ചാലും അവയെല്ലാം ക്ഷമിക്കണമെന്നും ആണോ സഭാപ്രസംഗി 7:9 പറയുന്നത്‌? മോശമായ പെരുമാറ്റത്തിനു വിധേയരാകുന്നവർ അതു ക്ഷമിക്കേണ്ടതാണ്‌ എന്നതിനാൽ, നമ്മുടെ വാക്കുകളോ പ്രവൃത്തികളോ മറ്റുള്ളവരെ കോപിപ്പിക്കുന്നുണ്ടോ എന്നതു സംബന്ധിച്ചു നാം ചിന്തയുള്ളവർ ആയിരിക്കേണ്ടതില്ല എന്നാണോ അതിന്റെ അർഥം? അങ്ങനെ ആയിരിക്കാൻ സാധ്യതയില്ല.

സ്‌നേഹം, കരുണ, ക്ഷമ, സഹിഷ്‌ണുത എന്നിവയുടെ മകുടോദാഹരണമാണ്‌ യഹോവയാം ദൈവം. എന്നിട്ടും ചിലരോടെല്ലാം അവനു കോപം തോന്നിയ പല സന്ദർഭങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. ഗുരുതരമായ കുറ്റം ചെയ്‌ത സന്ദർഭങ്ങളിൽ അവൻ അവർക്കെതിരെ നടപടി എടുക്കുകയും ചെയ്‌തു. ചില ദൃഷ്ടാന്തങ്ങൾ നോക്കുക.

യഹോവയ്‌ക്കെതിരെ ചെയ്യുന്ന കുറ്റങ്ങൾ

“യൊരോബെയാം ചെയ്‌തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ” പാപങ്ങൾ സംബന്ധിച്ചും അങ്ങനെ അവൻ “യഹോവയെ കോപിപ്പിച്ചതു” സംബന്ധിച്ചും 1 രാജാക്കന്മാർ 15:30 വിവരിക്കുന്നു. യെഹൂദാ രാജാവായ ആഹാസിനെക്കുറിച്ച്‌ 2 ദിനവൃത്താന്തം 28:25 ഇങ്ങനെ പറയുന്നു: “അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.” മറ്റൊരു ദൃഷ്ടാന്തം ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ന്യായാധിപന്മാർ 2:11-14 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “എന്നാൽ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു ബാൽവിഗ്രഹങ്ങളെ സേവിച്ചു . . . യഹോവയെ കോപിപ്പിച്ചു. . . . യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; . . . അവൻ അവരെ കവർച്ചക്കാരുടെ കയ്യിൽ ഏല്‌പിച്ചു.”

യഹോവയെ കോപിപ്പിക്കുകയും കർശന നടപടി സ്വീകരിക്കാൻ അവനെ നിർബന്ധിതനാക്കുകയും ചെയ്യുന്ന മറ്റു കാര്യങ്ങളുമുണ്ട്‌. ഉദാഹരണത്തിന്‌ പുറപ്പാടു 22:18-20 ഇങ്ങനെ പറയുന്നു: “ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു. മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം. യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം.”

പുരാതന ഇസ്രായേല്യർ തുടർച്ചയായി യഹോവയെ കോപിപ്പിക്കുകയും യഥാർഥ അനുതാപം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്‌തപ്പോൾ അവരുടെ ഗൗരവമേറിയ ലംഘനങ്ങൾ യഹോവ വീണ്ടും വീണ്ടും ക്ഷമിച്ചില്ല. ആത്മാർഥമായി അനുതപിക്കാതിരിക്കുകയും യഹോവയെ അനുസരിക്കുന്നതിന്റെ സൂചന നൽകുന്ന യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുകയും ചെയ്‌തപ്പോൾ ആ അപരാധികളെ യഹോവ നാശത്തിനു വിട്ടുകൊടുത്തു. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 607-ൽ ബാബിലോണിയരും പൊതുയുഗം (പൊ.യു.) 70-ൽ റോമാക്കാരും ദേശം ആക്രമിച്ചപ്പോൾ അതു സംഭവിച്ചു.

അതേ, ആളുകൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മോശമായ കാര്യങ്ങൾ യഹോവയെ കോപിപ്പിക്കുന്നു. അനുതാപമില്ലാതെ ഗുരുതരമായി പാപം ചെയ്യുന്നവരെ അവൻ വധിക്കുകപോലും ചെയ്യുന്നു. ഇത്‌ അവനെ സഭാപ്രസംഗി 7:9-ൽ പറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽപ്പെടുത്തുമോ? തീർച്ചയായും ഇല്ല. ഗുരുതരമായ പാപങ്ങളെപ്രതിയാണ്‌ അവൻ കോപിക്കുന്നത്‌, അവന്റെ ന്യായവിധി എല്ലായ്‌പോഴും പിഴവറ്റതുമാണ്‌. യഹോവയെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.”​—⁠ആവർത്തനപുസ്‌തകം 32:⁠4.

മനുഷ്യരോടു ചെയ്യുന്ന ഗുരുതരമായ കുറ്റങ്ങൾ

പുരാതന ഇസ്രായേലിനു ദൈവം നൽകിയ ന്യായപ്രമാണപ്രകാരം, സഹമനുഷ്യരോടു ചെയ്യുന്ന വലിയ തെറ്റുകൾക്കു ഗുരുതരമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമായിരുന്നു. ഉദാഹരണത്തിന്‌ മോഷ്ടിക്കാൻ വീട്ടിൽ കയറുന്ന ഒരു കള്ളനെ വീട്ടുകാരൻ കൊലപ്പെടുത്തിയാൽ അയാൾക്കു രക്തപാതകം ഇല്ലായിരുന്നു. കാരണം, നിരപരാധിയായ അയാൾ വലിയ ഒരു കുറ്റകൃത്യത്തിന്‌ ഇരയാവുകയായിരുന്നു. അതുകൊണ്ട്‌, “കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ [വീട്ടുകാരനെ] സംബന്ധിച്ചു രക്തപാതകം ഇല്ല” എന്നു നാം വായിക്കുന്നു.​—⁠പുറപ്പാടു 22:⁠2.

ബലാത്സംഗത്തിനു വിധേയയായ ഒരു സ്‌ത്രീക്ക്‌ അക്രമിയോട്‌ ഉഗ്രകോപം തോന്നാൻ അവകാശമുണ്ട്‌. കാരണം ബലാത്സംഗം ദൈവദൃഷ്ടിയിൽ വലിയ ഒരു കുറ്റമാണ്‌. ന്യായപ്രമാണം അനുസരിച്ച്‌, ഒരു സ്‌ത്രീയെ ബലാത്സംഗം ചെയ്യുന്നവനെ “ഒരുത്തൻ കൂട്ടുകാരന്റെ നേരെ കയർത്തു അവനെ കൊല്ലുന്നതുപോലെ” യാതൊരു ദാക്ഷിണ്യവും കൂടാതെ കൊന്നുകളയണമായിരുന്നു. (ആവർത്തനപുസ്‌തകം 22:25, 26) നാം ഇന്നു ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും ബലാത്സംഗമെന്ന നീചകൃത്യത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു എന്നതു സംബന്ധിച്ച്‌ ഇതു നമുക്ക്‌ ഉൾക്കാഴ്‌ച നൽകുന്നു.

ഇക്കാലത്തും കഠിന ശിക്ഷ അർഹിക്കുന്ന ഒരു വലിയ കുറ്റകൃത്യമാണ്‌ ബലാത്സംഗം. പീഡിപ്പിക്കപ്പെട്ട വ്യക്തിക്കു വിവരം പോലീസിൽ അറിയിക്കാൻ പൂർണ അവകാശമുണ്ട്‌. അങ്ങനെ കുറ്റക്കാരനെ ശിക്ഷിക്കാൻ അധികാരികൾക്കു സാധിക്കുന്നു. അതിക്രമത്തിനു വിധേയയാകുന്നത്‌ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയാണെങ്കിൽ നിയമ നടപടികൾക്കു മുൻകൈയെടുക്കാൻ മാതാപിതാക്കൾക്കു കഴിയും.

നിസ്സാര തെറ്റുകൾ

എന്നാൽ എല്ലാ കുറ്റങ്ങൾക്കും അധികാരികളുടെ ഇടപെടൽ ആവശ്യമില്ല. അതിനാൽ മറ്റുള്ളവർ ചെയ്യുന്ന, താരതമ്യേന നിസ്സാരമായ തെറ്റുകളോട്‌ അനുചിതമായി പ്രതികരിക്കാതെ നാം ക്ഷമിക്കുന്നവർ ആയിരിക്കേണ്ടതുണ്ട്‌. നാം എത്ര കൂടെക്കൂടെ ക്ഷമിക്കണം? അപ്പൊസ്‌തലനായ പത്രൊസ്‌ യേശുവിനോട്‌ ഇങ്ങനെ ചോദിച്ചു: “കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കണം? ഏഴുവട്ടം മതിയോ”? യേശു അവനോട്‌ “ഏഴുവട്ടമല്ല, ഏഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.​—⁠മത്തായി 18:21, 22.

അതേസമയം മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതു പരമാവധി ഒഴിവാക്കാനായി നമ്മുടെ ക്രിസ്‌തീയ വ്യക്തിത്വം മെച്ചപ്പെടുത്താൻ നാം തുടർച്ചയായി ശ്രമിക്കേണ്ടതുണ്ട്‌. ഉദാഹരണത്തിന്‌, നിങ്ങൾ ചിലപ്പോഴൊക്കെ മറ്റുള്ളവരെ കളിയാക്കുകയും നയരഹിതമായി അറത്തുമുറിച്ച്‌ അവരോടു സംസാരിക്കുകയും ചെയ്യാറുണ്ടോ? അത്തരം പെരുമാറ്റം പ്രശ്‌നം സൃഷ്ടിച്ചേക്കാം. ദേഷ്യപ്പെടുന്നതിനെച്ചൊല്ലി ദ്രോഹിക്കപ്പെട്ടയാളെ കുറ്റപ്പെടുത്തുകയും അയാളാണു ക്ഷമിക്കേണ്ടതെന്നു ചിന്തിക്കുകയും ചെയ്യരുത്‌. പകരം അയാളെ അങ്ങനെയൊരു അവസ്ഥയിലാക്കിയതു താനാണെന്ന്‌ മോശമായി പെരുമാറിയ വ്യക്തി തിരിച്ചറിയണം. മറ്റൊരാളെ പ്രകോപിപ്പിക്കാതിരിക്കാൻ ആദ്യംതന്നെ സ്വന്തം പ്രവർത്തനങ്ങളും വാക്കുകളും നിയന്ത്രിക്കാൻ അയാൾ പഠിക്കണം. അങ്ങനെ ചെയ്യുന്നത്‌ നാം മറ്റുള്ളവരെ വ്രണപ്പെടുത്തുന്നതിനുള്ള സാധ്യത പരമാവധി കുറയ്‌ക്കും. ബൈബിൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (സദൃശവാക്യങ്ങൾ 12:18) അറിയാതെയാണെങ്കിലും നാം മറ്റുള്ളവരെ വ്രണപ്പെടുത്തുമ്പോൾ, ക്ഷമാപണം നടത്തുന്നതു വളരെ പ്രയോജനം ചെയ്യും.

“സമാധാനത്തിന്നും അന്യോന്യം ആത്മികവർദ്ധനെക്കും ഉള്ള” കാര്യങ്ങളിൽ നാം ദൃഷ്ടി വെക്കണമെന്ന്‌ ദൈവവചനം പ്രകടമാക്കുന്നു. (റോമർ 14:19) നയവും കരുണയും ഉള്ളവരായിരിക്കുമ്പോൾ, “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്ന സദൃശവാക്യം നാം ബാധകമാക്കുകയായിരിക്കും ചെയ്യുന്നത്‌. (സദൃശവാക്യങ്ങൾ 25:11) അതു നമ്മെക്കുറിച്ചു ഹൃദ്യവും ആകർഷകവും ആയ ഒരു ധാരണ സൃഷ്ടിക്കുന്നു! മയത്തോടും നയത്തോടും കൂടിയ സംസാരത്തിന്‌ മറ്റുള്ളവരുടെ പരുക്കൻ മനോഭാവത്തെപ്പോലും മാറ്റാൻ കഴിയും. എന്തുകൊണ്ടെന്നാൽ “മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.”​—⁠സദൃശവാക്യങ്ങൾ 25:15.

അതുകൊണ്ട്‌ ദൈവവചനം നമ്മെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) പ്രകോപനത്തിന്‌ ഇടംകൊടുക്കുന്നതിനുള്ള സാധ്യത ചുരുക്കിക്കൊണ്ട്‌ മറ്റുള്ളവർക്കു സുഖപ്രദമായ വിധത്തിൽ വാക്കുകൾ ഉപയോഗിക്കുക എന്നാണ്‌ ‘ഉപ്പിനാൽ രുചിവരുത്തിയത്‌’ എന്നതിന്റെ അർഥം. “സമാധാനം അന്വേഷിച്ചു പിന്തുടരുക” എന്ന ബൈബിൾ ഉദ്‌ബോധനം വാക്കിലും പ്രവൃത്തിയിലും ബാധകമാക്കാൻ ക്രിസ്‌ത്യാനികൾ ശ്രമിക്കുന്നു.​—⁠1 പത്രൊസ്‌ 3:11.

അതുകൊണ്ട്‌ മറ്റുള്ളവർ ചെയ്യുന്ന താരതമ്യേന നിസ്സാര പാപങ്ങളെപ്രതി പ്രകോപിതരാകരുത്‌ എന്നാണ്‌ വ്യക്തമായും സഭാപ്രസംഗി 7:9 അർഥമാക്കുന്നത്‌. അവ മാനുഷ അപൂർണതയുടെ ഫലമോ അറിഞ്ഞുകൊണ്ടു ചെയ്യുന്നതുപോലുമോ ആയിരിക്കാമെങ്കിലും അത്ര ഗുരുതരമല്ല. എന്നാൽ ഗുരുതരമായ പാപം ഉൾപ്പെട്ടിരിക്കുമ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുന്ന വ്യക്തി പ്രതികരിക്കുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തേക്കാം എന്നതു സ്വാഭാവികം മാത്രമാണ്‌.​—⁠മത്തായി 18:15-17.

[14-ാം പേജിലെ ചിത്രം]

അനുതാപമില്ലാത്ത ഇസ്രായേല്യരെ പൊ.യു. 70-ൽ റോമാക്കാർ നശിപ്പിക്കാൻ യഹോവ അനുവദിച്ചു

[15-ാം പേജിലെ ചിത്രം]

“തക്കസമയത്തു പറഞ്ഞ വാക്കു . . . പൊൻനാരങ്ങാപോലെ”