വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിന്മയെ നന്മ കീഴടക്കുന്നു

തിന്മയെ നന്മ കീഴടക്കുന്നു

തിന്മയെ നന്മ കീഴടക്കുന്നു

രാജാവായ ദാവീദ്‌ ഒരു നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്‌ ദൈവത്തോട്‌ ആഴമായ സ്‌നേഹമുണ്ടായിരുന്നു. നീതിക്കായി അദ്ദേഹം അതിയായി വാഞ്‌ഛിച്ചിരുന്നു. എളിയവരോട്‌ അദ്ദേഹം സ്‌നേഹപൂർവകമായ താത്‌പര്യം കാണിച്ചിരുന്നു. എന്നാൽ നല്ലവനായ ഈ രാജാവ്‌ തന്റെ വിശ്വസ്‌ത യോദ്ധാക്കളിൽ ഒരാളുടെ ഭാര്യയുമായി വ്യഭിചാരം ചെയ്‌തു. ബത്ത്‌-ശേബ എന്നു പേരുള്ള ആ സ്‌ത്രീ തന്നിൽനിന്നു ഗർഭം ധരിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ദാവീദ്‌ ഒടുവിൽ അവളുടെ ഭർത്താവിനെ വധിക്കാനായി കരുക്കൾ നീക്കി. എന്നിട്ട്‌ താൻ ചെയ്‌ത ഹീനകൃത്യം മറയ്‌ക്കാനായി അദ്ദേഹം ബത്ത്‌-ശേബയെ വിവാഹം ചെയ്‌തു.​—⁠2 ശമൂവേൽ 11:1-27.

മനുഷ്യർക്ക്‌ വളരെയധികം നന്മ ചെയ്യാനുള്ള പ്രാപ്‌തിയുണ്ടെന്നതു ശരിതന്നെ. അങ്ങനെയെങ്കിൽ, ഇത്രയധികം തിന്മപ്രവൃത്തികൾക്ക്‌ അവർ ഉത്തരവാദികളായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിനുള്ള അടിസ്ഥാനപരമായ നിരവധി കാരണങ്ങൾ ബൈബിൾ തിരിച്ചറിയിക്കുന്നു. ക്രിസ്‌തുയേശു മുഖാന്തരം ദൈവം എന്നേക്കുമായി തിന്മയെ എങ്ങനെ നീക്കംചെയ്യുമെന്നും അതു വെളിപ്പെടുത്തുന്നു.

ദോഷത്തിലേക്കുള്ള ചായ്‌വ്‌

തിന്മപ്രവൃത്തികളുടെ ഒരു കാരണം ദാവീദ്‌ രാജാവുതന്നെ ചൂണ്ടിക്കാണിക്കുകയുണ്ടായി. തന്റെ ദുഷ്‌കൃത്യങ്ങൾ തുറന്നുകാണിക്കപ്പെട്ടപ്പോൾ അവയുടെ മുഴു ഉത്തരവാദിത്വവും അദ്ദേഹം ഏറ്റെടുത്തു. പിന്നീട്‌ പശ്ചാത്താപത്തോടെ അദ്ദേഹം എഴുതി: “ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭംധരിച്ചു.” (സങ്കീർത്തനം 51:5) അമ്മമാർ പാപപൂർണരായ കുട്ടികളെ ഗർഭംധരിക്കണമെന്നത്‌ ഒരിക്കലും ദൈവോദ്ദേശ്യമായിരുന്നില്ല. എന്നാൽ ഹവ്വായും തുടർന്ന്‌ ആദാമും ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ, പാപരഹിതരായ കുട്ടികളെ ജനിപ്പിക്കാനുള്ള പ്രാപ്‌തി അവർക്കു നഷ്ടമായി. (റോമർ 5:12) അപൂർണ മനുഷ്യവർഗം എണ്ണത്തിൽ പെരുകിയപ്പോൾ “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ള”താണെന്ന്‌ അഥവാ അവന്റെ ഹൃദയത്തിന്റെ ചായ്‌വ്‌ ദോഷത്തിലേക്കാണെന്ന്‌ വെളിവായി.​—⁠ഉല്‌പത്തി 8:21.

ദോഷത്തിലേക്കുള്ള ഈ ചായ്‌വിനെ നിയന്ത്രിച്ചില്ലെങ്കിൽ അത്‌ “വ്യഭിചാരം, . . . ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം” തുടങ്ങി “ജഡത്തിന്റെ വ്യാപാരങ്ങൾ” എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന വിനാശകമായ പെരുമാറ്റങ്ങളിലേക്കു നയിച്ചേക്കാം. (ഗലാത്യർ 5:19-21, പി.ഒ.സി. ബൈബിൾ) ദാവീദ്‌ രാജാവ്‌ ജഡികമായ ബലഹീനതയ്‌ക്കു വശംവദനായി വ്യഭിചാരം ചെയ്‌തു. അതാകട്ടെ വേറൊരു തിന്മപ്രവൃത്തിയിൽ കലാശിക്കുകയും ചെയ്‌തു. (2 ശമൂവേൽ 12:1-12) അധാർമികമായ പ്രവണതയെ അദ്ദേഹത്തിനു ചെറുക്കാമായിരുന്നു. പകരം ദാവീദ്‌, ബത്ത്‌-ശേബയോടുള്ള മോഹം മനസ്സിലിട്ടു താലോലിച്ചു. യേശുവിന്റെ ശിഷ്യനായ യാക്കോബ്‌ പിൽക്കാലത്ത്‌ വിശദീകരിച്ചതുപോലെയുള്ള ഒരു സംഗതിയാണ്‌ ദാവീദിന്റെ കാര്യത്തിൽ സംഭവിച്ചത്‌. യാക്കോബ്‌ ഇങ്ങനെ എഴുതി: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.”​—⁠യാക്കോബ്‌ 1:14, 15.

കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ച കൂട്ടക്കൊലകളും ബലാത്സംഗങ്ങളും കൊള്ളയും കൊള്ളിവെപ്പുമെല്ലാം ആളുകൾ തങ്ങളുടെ പ്രവർത്തനങ്ങളെ നയിക്കാൻ തെറ്റായ മോഹങ്ങളെ അനുവദിക്കുമ്പോൾ എന്തു സംഭവിക്കുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്‌.

തിന്മയ്‌ക്ക്‌ ഇന്ധനമേകുന്നത്‌ അജ്ഞത

അപ്പൊസ്‌തലനായ പൗലൊസിന്റെ അനുഭവം ആളുകൾ തിന്മപ്രവൃത്തികൾ ചെയ്യുന്നതിന്റെ രണ്ടാമത്തെ കാരണം വ്യക്തമാക്കുന്നു. തന്റെ പിൽക്കാല വർഷങ്ങളിൽ പൗലൊസ്‌ സൗമ്യനും ആർദ്രതയുള്ളവനും ആയ ഒരു വ്യക്തി എന്ന സത്‌പേരു നേടിയിരുന്നു. ക്രിസ്‌തീയ സഹോദരീസഹോദരന്മാരെ സേവിക്കുന്നതിൽ തന്നെത്തന്നെ അദ്ദേഹം നിസ്സ്വാർഥമായി വിട്ടുകൊടുത്തിരുന്നു. (1 തെസ്സലൊനീക്യർ 2:7-9) എന്നിരുന്നാലും മുമ്പ്‌, അതായത്‌ ശൗൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്ത്‌ അദ്ദേഹം ഇതേ ആളുകളുടെ നേരെ “ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു”പോന്നു. (പ്രവൃത്തികൾ 9:1, 2) ആദിമ ക്രിസ്‌ത്യാനികളോടു ചെയ്‌തിരുന്ന ദുഷ്ടതകളെ പൗലൊസ്‌ അംഗീകരിക്കുകയും അവയിൽ പങ്കുചേരുകയും ചെയ്‌തത്‌ എന്തുകൊണ്ടായിരുന്നു? “അറിയാതെ” അതായത്‌ അറിവില്ലാതെയാണ്‌ താൻ അങ്ങനെ പ്രവർത്തിച്ചത്‌ എന്ന്‌ അവൻ പറയുന്നു. (1 തിമൊഥെയൊസ്‌ 1:​13, പി.ഒ.സി. ബൈ.) അതേ, പൗലൊസ്‌ മുമ്പ്‌ “ദൈവത്തെ സംബന്ധിച്ചു എരിവുള്ള”വൻ ആയിരുന്നു, പക്ഷേ അത്‌ സൂക്ഷ്‌മ “പരിജ്ഞാനപ്രകാര”മായിരുന്നില്ലെന്നു മാത്രം.​—⁠റോമർ 10:⁠2.

പൗലൊസിനെപ്പോലെ ആത്മാർഥതയുള്ള പല ആളുകളും ദൈവഹിതത്തെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിന്റെ അഭാവംമൂലം തിന്മപ്രവൃത്തികളിൽ ഉൾപ്പെട്ടിട്ടുണ്ട്‌. ഉദാഹരണത്തിന്‌ യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.” (യോഹന്നാൻ 16:2) യഹോവയുടെ ആധുനികകാല സാക്ഷികൾ യേശുവിന്റെ ഈ വാക്കുകളുടെ സത്യത അനുഭവിച്ചറിഞ്ഞിരിക്കുന്നു. പല ദേശങ്ങളിലും, ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെടുന്നവരുടെ കയ്യാൽ അവർ പീഡനത്തിനും മരണത്തിനുംപോലും ഇരയായിരിക്കുന്നു. വ്യക്തമായും അത്തരം തെറ്റായ തീക്ഷ്‌ണത സത്യദൈവത്തെ പ്രസാദിപ്പിക്കുന്നില്ല.​—⁠1 തെസ്സലൊനീക്യർ 1:⁠6.

തിന്മയുടെ കാരണഭൂതൻ

തിന്മ നിലനിൽക്കുന്നതിന്റെ പ്രമുഖ കാരണം യേശു തിരിച്ചറിയിച്ചു. തന്നെ വധിക്കാൻ തുനിഞ്ഞിറങ്ങിയിരുന്ന മതനേതാക്കന്മാരെ സംബോധന ചെയ്‌തുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു.” (യോഹന്നാൻ 8:44) സ്വാർഥ കാരണങ്ങളാൽ സാത്താനാണ്‌ ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ച്‌ ദൈവത്തിനെതിരെ മത്സരിപ്പിച്ചത്‌. ആ മത്സരം മുഴു മനുഷ്യവർഗത്തെയും പാപത്തിലേക്കും മരണത്തിലേക്കും നയിച്ചു.

സാത്താന്റെ ഹിംസാത്മകമായ സ്വഭാവം ഇയ്യോബിനോടുള്ള ഇടപെടലിൽ കൂടുതൽ വ്യക്തമായി. ഇയ്യോബിന്റെ വിശ്വസ്‌തത പരീക്ഷിക്കാൻ യഹോവ സാത്താനെ അനുവദിച്ചപ്പോൾ ഇയ്യോബിന്റെ സമ്പത്ത്‌ നഷ്ടമാക്കിയതുകൊണ്ടു മാത്രം അവൻ തൃപ്‌തനായില്ല. ഇയ്യോബിന്റെ പത്തു മക്കളുടെ ജീവനും അവൻ അപഹരിച്ചു. (ഇയ്യോബ്‌ 1:9-19) സമീപ ദശകങ്ങളിൽ മനുഷ്യവർഗം തിന്മയുടെ വർധനയ്‌ക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. മാനുഷ അപൂർണതയും അജ്ഞതയും മനുഷ്യകാര്യാദികളിലുള്ള സാത്താന്റെ കൂടുതലായ സ്വാധീനവുമാണ്‌ അതിനു കാരണം. സാത്താനെ “ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു” എന്ന്‌ ബൈബിൾ വെളിപ്പെടുത്തുന്നു. ഈ നടപടി ഭൂമിക്ക്‌ അങ്ങേയറ്റത്തെ “കഷ്ട”ത്തിന്റേതായ ഒരു സമയം കൈവരുത്തുമെന്നും അതേ പ്രവചനം കൃത്യമായി മുൻകൂട്ടിപ്പറഞ്ഞു. ആളുകളെ നിർബന്ധിച്ചു തിന്മ ചെയ്യിക്കാൻ സാത്താനു കഴിയില്ലെങ്കിലും “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകള”യുന്നതിൽ അവൻ സമർഥനാണ്‌.​—⁠വെളിപ്പാടു 12:9, 12.

ദോഷത്തോടുള്ള ചായ്‌വിനെ നീക്കംചെയ്യുന്നു

മാനവസമുദായത്തിൽനിന്നു തിന്മയെ എന്നേക്കുമായി തുടച്ചുനീക്കണമെങ്കിൽ ദോഷത്തിലേക്കുള്ള മനുഷ്യന്റെ സഹജമായ ചായ്‌വും സാത്താന്റെ സ്വാധീനവും ഇല്ലാതാക്കണം, സൂക്ഷ്‌മപരിജ്ഞാനത്തിന്റെ അഭാവം പരിഹരിക്കപ്പെടണം. പാപത്തിലേക്കുള്ള മനുഷ്യന്റെ സഹജമായ ചായ്‌വ്‌ അവന്റെ ഹൃദയത്തിൽനിന്ന്‌ എങ്ങനെ നീക്കം ചെയ്യാനാകും?

ഒരു ശസ്‌ത്രക്രിയാവിദഗ്‌ധനോ മനുഷ്യനിർമിതമായ ഒരു ഔഷധത്തിനോ അതിനു കഴിയില്ല. എങ്കിലും പാരമ്പര്യസിദ്ധമായ പാപത്തിനും അപൂർണതയ്‌ക്കും യഹോവയാം ദൈവം ഒരു പ്രതിവിധി പ്രദാനം ചെയ്‌തിട്ടുണ്ട്‌. ആ പ്രതിവിധി സ്വീകരിക്കാൻ മനസ്സൊരുക്കമുള്ള ഏവർക്കും അതു ലഭ്യവുമാണ്‌. “യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 1:7) പൂർണമനുഷ്യനായ യേശു സ്വമേധയാ തന്റെ ജീവൻ അർപ്പിച്ചപ്പോൾ “നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ [“ദണ്ഡനസ്‌തംഭത്തിൽ,” NW] കയറി.” (1 പത്രൊസ്‌ 2:24) യേശുവിന്റെ ബലിമരണം ആദാമിന്റെ തിന്മപ്രവൃത്തിയുടെ ഫലങ്ങൾ നീക്കം ചെയ്യുമായിരുന്നു. ക്രിസ്‌തുയേശു “എല്ലാവർക്കും വേണ്ടി മറുവിലയായി” എന്ന്‌ പൗലൊസ്‌ പറയുന്നു. (1 തിമൊഥെയൊസ്‌ 2:⁠6) അതേ, ക്രിസ്‌തുവിന്റെ മരണം ആദാം നഷ്ടപ്പെടുത്തിയ പൂർണത വീണ്ടെടുക്കാനുള്ള മാർഗം മുഴു മനുഷ്യവർഗത്തിനും തുറന്നുകൊടുത്തു.

എന്നാൽ ‘ഏതാണ്ട്‌ 2,000 വർഷം മുമ്പു നടന്ന യേശുവിന്റെ മരണം പൂർണത കൈവരിക്കാനുള്ള അവസരം മനുഷ്യവർഗത്തിനു തുറന്നുകൊടുത്തെങ്കിൽ തിന്മയും മരണവും ഇപ്പോഴും ഉള്ളത്‌ എന്തുകൊണ്ടാണ്‌’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുന്നത്‌ തിന്മയുടെ രണ്ടാമത്തെ കാരണം, അതായത്‌ ദൈവോദ്ദേശ്യങ്ങളെക്കുറിച്ചുള്ള മനുഷ്യന്റെ അജ്ഞത, നീക്കംചെയ്യുന്നതിനു സഹായിക്കും.

സൂക്ഷ്‌മ പരിജ്ഞാനം നന്മ തഴച്ചുവളരാൻ ഇടയാക്കുന്നു

തിന്മ നീക്കംചെയ്യാൻ യഹോവയും യേശുവും ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയുള്ള സൂക്ഷ്‌മ പരിജ്ഞാനം സമ്പാദിക്കുന്നത്‌ ദുഷ്‌പ്രവൃത്തികളെ അറിയാതെയാണെങ്കിലും വെച്ചുപൊറുപ്പിക്കുന്നതിൽനിന്നോ അതിലും ഹീനമായി, “ദൈവത്തോടു പോരാടു”ന്നതിൽനിന്നോ ആത്മാർഥതയുള്ള ഒരു വ്യക്തിയെ തടഞ്ഞേക്കാം. (പ്രവൃത്തികൾ 5:38, 39) നാം കഴിഞ്ഞ കാലത്ത്‌ അജ്ഞതയിൽ ചെയ്‌തുപോയ തെറ്റുകൾ ക്ഷമിക്കാൻ യഹോവയാം ദൈവം സന്നദ്ധനാണ്‌. ഏഥൻസിൽ പ്രസംഗിക്കവേ പൗലൊസ്‌ അപ്പൊസ്‌തലൻ പറഞ്ഞു: “എന്നാൽ അറിയായ്‌മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്‌പിക്കുന്നു. താൻ നിയമിച്ച പുരുഷൻമുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്‌പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്‌കിയുമിരിക്കുന്നു.”​—⁠പ്രവൃത്തികൾ 17:30, 31.

യേശു മരിച്ചവരിൽനിന്ന്‌ ഉയിർപ്പിക്കപ്പെട്ടെന്ന വസ്‌തുത പൗലൊസ്‌ നേരിട്ടു മനസ്സിലാക്കിയിരുന്നു. കാരണം പുനരുത്ഥാനം ചെയ്യപ്പെട്ട യേശു പൗലൊസിനോടു സംസാരിക്കുകയും ആദിമ ക്രിസ്‌ത്യാനികളെ പീഡിപ്പിക്കുന്നതിൽനിന്ന്‌ അവനെ തടയുകയും ചെയ്‌തിരുന്നു. (പ്രവൃത്തികൾ 9:3-7) ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു സൂക്ഷ്‌മപരിജ്ഞാനം ലഭിച്ച ഉടൻതന്നെ പൗലൊസ്‌ തന്റെ വഴികൾക്കു മാറ്റം വരുത്തുകയും ക്രിസ്‌തുവിനെ അനുസരിച്ചുകൊണ്ട്‌ തികച്ചും നല്ലൊരു വ്യക്തിയായിത്തീരുകയും ചെയ്‌തു. (1 കൊരിന്ത്യർ 11:1; കൊലൊസ്സ്യർ 3:9, 10) കൂടാതെ, “രാജ്യത്തിന്റെ ഈ സുവിശേഷം” പൗലൊസ്‌ തീക്ഷ്‌ണതയോടെ പ്രസംഗിച്ചു. (മത്തായി 24:14) യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം ഇപ്പോൾ ഏതാണ്ട്‌ 2,000 വർഷം പിന്നിട്ടിരിക്കുന്നു. ഈ കാലഘട്ടത്തിലുടനീളം പൗലൊസിനെപ്പോലെ തന്റെ രാജ്യത്തിൽ തന്നോടൊപ്പം ഭരിക്കാനുള്ളവരെ യേശു തിരഞ്ഞെടുക്കുകയായിരുന്നു.​—⁠വെളിപ്പാടു 5:9, 10.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഇന്നോളം യഹോവയുടെ സാക്ഷികൾ യേശു നൽകിയ പിൻവരുന്ന നിയമനം തീക്ഷ്‌ണതയോടെ പിൻപറ്റിയിരിക്കുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20എ) ഈ സന്ദേശത്തോടു പ്രതികരിക്കുന്നവർക്ക്‌ ക്രിസ്‌തുവിന്റെ സ്വർഗീയ ഗവൺമെന്റിനു കീഴിൽ ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ട്‌. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ഈ പരിജ്ഞാനം സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതാണ്‌ അവർക്കുവേണ്ടി ഒരു വ്യക്തിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ.

ഈ രാജ്യസുവാർത്ത സ്വീകരിക്കുന്നവർ, തിന്മയാൽ ചുറ്റപ്പെട്ട ഒരവസ്ഥയിലാണു ജീവിക്കുന്നതെങ്കിൽപ്പോലും “സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൌമ്യത, ഇന്ദ്രിയജയം” എന്നീ ഗുണങ്ങൾ പ്രകടമാക്കുന്നു. (ഗലാത്യർ 5:22, 23) യേശുവിനെ അനുകരിച്ചുകൊണ്ട്‌ അവർ “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ”യിരിക്കുന്നു. (റോമർ 12:17) അവരിൽ ഓരോരുത്തരും “നന്മയാൽ തിന്മയെ ജയിക്കു”വാൻ യത്‌നിക്കുന്നു.​—⁠റോമർ 12:21; മത്തായി 5:44.

തിന്മയുടെമേൽ ആത്യന്തിക വിജയം

തിന്മയുടെ കാരണക്കാരനായ പിശാചായ സാത്താനെ തങ്ങളുടെ ശക്തിയാൽ ജയിച്ചടക്കാൻ ഒരിക്കലും മനുഷ്യർക്കാവില്ല. എന്നാൽ താമസിയാതെ യഹോവ യേശുവിനെ ഉപയോഗിച്ച്‌ സാത്താന്റെ തല തകർക്കും. (ഉല്‌പത്തി 3:15; റോമർ 16:20) കൂടാതെ യഹോവയുടെ നിർദേശമനുസരിച്ച്‌ യേശു എല്ലാ രാഷ്‌ട്രീയ വ്യവസ്ഥിതികളെയും “തകർത്തു നശിപ്പി”ക്കും, ഇവയിൽ പലതും ചരിത്രത്തിലുടനീളം അസംഖ്യം ഹീനകൃത്യങ്ങൾ ചെയ്‌തിട്ടുള്ളവയാണ്‌. (ദാനീയേൽ 2:44; സഭാപ്രസംഗി 8:9) “നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്ത” എല്ലാവരും, വരാനിരിക്കുന്ന ഈ ന്യായവിധിദിവസത്തിൽ “നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.”​—⁠2 തെസ്സലൊനീക്യർ 1:​7-10; സെഫന്യാവു 1:14-18.

സാത്താനും അവനെ പിന്തുണയ്‌ക്കുന്നവരും നീക്കംചെയ്യപ്പെട്ടുകഴിയുമ്പോൾ, ഭൂമിയെ അതിന്റെ പൂർവാവസ്ഥയിലേക്കു പുനഃസ്ഥാപിക്കാൻ സ്വർഗത്തിൽനിന്ന്‌ യേശു അതിജീവകരെ സഹായിക്കും. പുനഃസ്ഥാപിക്കപ്പെട്ട ഭൂമിയിൽ വസിക്കാനുള്ള അവസരം ലഭിക്കുന്നതിനു യോഗ്യരായ സകലരെയും ക്രിസ്‌തു മരണത്തിൽനിന്ന്‌ ഉയിർപ്പിക്കും. (ലൂക്കൊസ്‌ 23:32, 39-43; യോഹന്നാൻ 5:26-29) അതുവഴി, മനുഷ്യരാശിക്ക്‌ അനുഭവിക്കേണ്ടിവന്നിട്ടുള്ള തിന്മയുടെ ചില ഫലങ്ങളെ യേശു ഇല്ലായ്‌മചെയ്യും.

യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാൻ യഹോവ ആളുകളെ നിർബന്ധിക്കുകയില്ല. എന്നാൽ, ജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം ഉൾക്കൊള്ളാനുള്ള അവസരം അവൻ ആളുകൾക്കു നൽകിക്കൊണ്ടിരിക്കുന്നു. ഈ അവസരം നിങ്ങൾ തക്കത്തിൽ ഉപയോഗിക്കേണ്ടത്‌ ജീവത്‌പ്രധാനമാണ്‌. (സെഫന്യാവു 2:2, 3) അങ്ങനെ ചെയ്യുന്നെങ്കിൽ, നിങ്ങളുടെ ജീവിതത്തെ ഇപ്പോൾ ബാധിച്ചേക്കാവുന്ന ഏതു തിന്മയെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾ പഠിക്കും. കൂടാതെ തിന്മയുടെമേൽ ആത്യന്തിക വിജയം കൈവരിക്കുന്ന നടപടിക്കു ക്രിസ്‌തു നേതൃത്വം നൽകുന്നതു കാണാനും നിങ്ങൾക്കു കഴിയും.​—⁠വെളിപ്പാടു 19:11-16; 20:1-3, 10; 21:​3-5.

[5-ാം പേജിലെ ചിത്രം]

സൂക്ഷ്‌മ പരിജ്ഞാനത്തിന്റെ അഭാവം നിമിത്തം ശൗൽ തിന്മപ്രവൃത്തികളെ പിന്താങ്ങി

[7-ാം പേജിലെ ചിത്രം]

ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതാണ്‌ അവർക്കുവേണ്ടി ഒരു വ്യക്തിക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നന്മ