വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ആട്ടിൻകൂട്ടത്തിനു മാതൃകകളായ” ഇടയന്മാർ

“ആട്ടിൻകൂട്ടത്തിനു മാതൃകകളായ” ഇടയന്മാർ

“ആട്ടിൻകൂട്ടത്തിനു മാതൃകകളായ” ഇടയന്മാർ

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുവിൻ . . . സന്മനസ്സോടെയും . . . ശുഷ്‌കാന്തിയോടെയും . . . ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും ആയിരിക്കണം അതു ചെയ്യേണ്ടത്‌.” ​—⁠1 പത്രൊസ്‌ 5:2, 3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

1, 2. (എ) പത്രൊസ്‌ അപ്പൊസ്‌തലന്‌ യേശു എന്തു നിയമനം നൽകി, യേശുവിന്‌ പത്രൊസിലുണ്ടായിരുന്ന വിശ്വാസം അസ്ഥാനത്തായിരുന്നില്ലെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) ഇടയന്മാരായി നിയമിക്കപ്പെട്ടിരിക്കുന്നവരെ യഹോവ എങ്ങനെ കാണുന്നു?

പൊതുയുഗം 33-ലെ പെന്തെക്കൊസ്‌തിനുള്ള സമയം അടുത്തെത്തിയിരുന്നു. പത്രൊസും യേശുവിന്റെ മറ്റ്‌ ആറു ശിഷ്യന്മാരും ഒരു ദിവസം വെളുപ്പിന്‌ ഗലീലാതീരത്തിരുന്ന്‌ യേശു തയ്യാറാക്കിയ ഭക്ഷണം കഴിക്കുകയായിരുന്നു. പുനരുത്ഥാനംചെയ്‌ത യേശുവിനെ പത്രൊസ്‌ കാണുന്നത്‌ ആദ്യമായിട്ടായിരുന്നില്ല. അവൻ വീണ്ടും ജീവിച്ചിരിക്കുന്നതിൽ പത്രൊസിനു വളരെ സന്തോഷമുണ്ടായിരുന്നു. എന്നാൽ അവന്റെ മനസ്സ്‌ അസ്വസ്ഥമായിരുന്നിരിക്കാനും സാധ്യതയുണ്ട്‌. ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു അവൻ യേശുവിനെ പരസ്യമായി തള്ളിപ്പറഞ്ഞത്‌. (ലൂക്കൊസ്‌ 22:55-60; 24:34; യോഹന്നാൻ 18:25-27; 21:1-14) പത്രൊസിനു താത്‌കാലികമായുണ്ടായ വിശ്വാസനഷ്ടത്തെപ്രതി യേശു അവനെ ശാസിച്ചോ? ഇല്ല. മറിച്ച്‌ അനുതാപം പ്രകടമാക്കിയ അവന്‌ യേശു തന്റെ “കുഞ്ഞാടുകളെ” പരിപാലിക്കാനുള്ള നിയോഗം നൽകുകയാണുണ്ടായത്‌. (യോഹന്നാൻ 21:15-17) പത്രൊസിന്‌ അതു നിറവേറ്റാനാകുമെന്ന യേശുവിന്റെ വിശ്വാസം അസ്ഥാനത്തായില്ലെന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ ചരിത്രം സംബന്ധിച്ച തിരുവെഴുത്തുരേഖ പ്രകടമാക്കുന്നു. കടുത്ത പരിശോധനയുടെയും ത്വരിത വളർച്ചയുടെയും ഒരു കാലഘട്ടത്തിൽ മറ്റ്‌ അപ്പൊസ്‌തലന്മാരുടെയും യെരൂശലേമിലെ മൂപ്പന്മാരുടെയും സഹായത്തോടെ അവൻ സഭകളുടെ പരിപാലനത്തിനായി മുന്നിട്ടിറങ്ങി.​—⁠പ്രവൃത്തികൾ 1:15-26; 2:14; 15:6-9.

2 മാനുഷചരിത്രത്തിലെ ഏറ്റവും ദുർഘടമായ ഈ കാലത്ത്‌ യഹോവ തന്റെ ആടുകളെ വഴിനയിക്കാൻ തന്റെ പുത്രനായ യേശുക്രിസ്‌തു മുഖേന യോഗ്യരായ പുരുഷന്മാരെ ആത്മീയ ഇടയന്മാരായി നിയമിച്ചിരിക്കുന്നു. (എഫെസ്യർ 4:11, 12; 2 തിമൊഥെയൊസ്‌ 3:1) അവർ ആ വേല ഭംഗിയായി ചെയ്യുമെന്നുള്ള യഹോവയുടെ വിശ്വാസം അസ്ഥാനത്തായിരുന്നിട്ടുണ്ടോ? ഇല്ല. സമൃദ്ധമായ സമാധാനം ആസ്വദിക്കുന്ന ഒരു ലോകവ്യാപക ക്രിസ്‌തീയ സഹോദരവർഗം അതിനു തെളിവു നൽകുന്നു. ഈ ഇടയന്മാരും പത്രൊസിനെപ്പോലെ അപൂർണരാണ്‌. (ഗലാത്യർ 2:11-14; യാക്കോബ്‌ 3:2) എങ്കിലും തന്റെ പുത്രന്റെ “രക്തത്താൽ സമ്പാദിച്ചിരിക്കുന്ന” ആട്ടിൻകൂട്ടത്തെ പരിപാലിക്കാനുള്ള അവരുടെ പ്രാപ്‌തിയിൽ യഹോവയ്‌ക്കു വിശ്വാസമുണ്ട്‌. (പ്രവൃത്തികൾ 20:28) അവരെ അവൻ അങ്ങേയറ്റം സ്‌നേഹിക്കുകയും “ഇരട്ടി മാനത്തിന്നു യോഗ്യരായി” വീക്ഷിക്കുകയും ചെയ്യുന്നു.​—⁠1 തിമൊഥെയൊസ്‌ 5:17.

3. ആത്മീയ ഇടയന്മാർ സദാ ശുഷ്‌കാന്തിയും മനസ്സൊരുക്കവും പ്രകടിപ്പിക്കുന്നത്‌ എങ്ങനെ?

3 ആത്മീയ ഇടയന്മാർ ആട്ടിൻകൂട്ടത്തിന്‌ മാതൃകകളായിരുന്നുകൊണ്ട്‌ സദാ ശുഷ്‌കാന്തിയും മനസ്സൊരുക്കവും പ്രകടിപ്പിക്കുന്നത്‌ എങ്ങനെ? പത്രൊസിനെയും ഒന്നാം നൂറ്റാണ്ടിലെ മറ്റ്‌ ഇടയന്മാരെയുംപോലെ അവർ ദൈവാത്മാവിൽ ആശ്രയിക്കുകയും അങ്ങനെ തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ശക്തരായിത്തീരുകയും ചെയ്യുന്നു. (2 കൊരിന്ത്യർ 4:7) കൂടാതെ ആത്മാവിന്റെ ഫലമായ സ്‌നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്‌തത, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ ഗുണങ്ങളും പരിശുദ്ധാത്മാവ്‌ അവരിൽ ഉളവാക്കുന്നു. (ഗലാത്യർ 5:22, 23) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കവേ, ആത്മാവിന്റെ ഫലം പുറപ്പെടുവിച്ചുകൊണ്ട്‌ മറ്റുള്ളവർക്കു മാതൃകവെക്കാൻ ഇടയന്മാർക്കു കഴിയുന്ന ചില വിധങ്ങൾ നമുക്കു ചിന്തിക്കാം.

ആട്ടിൻകൂട്ടത്തെയും ആടുകളെയും സ്‌നേഹിക്കുക

4, 5. (എ) യഹോവയും യേശുവും ആട്ടിൻകൂട്ടത്തോടു സ്‌നേഹം പ്രകടമാക്കുന്നത്‌ എങ്ങനെ? (ബി) ആത്മീയ ഇടയന്മാർ അജഗണത്തോടു സ്‌നേഹം പ്രകടമാക്കുന്ന ചില വിധങ്ങൾ ഏവ?

4 ദൈവാത്മാവ്‌ ഉളവാക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഗുണം സ്‌നേഹമാണ്‌. മുഴു ആട്ടിൻകൂട്ടത്തിനും ആവശ്യമായ ആത്മീയ ആഹാരം സമൃദ്ധമായി പ്രദാനം ചെയ്‌തുകൊണ്ട്‌ യഹോവ തന്റെ സ്‌നേഹം പ്രകടമാക്കുന്നു. (യെശയ്യാവു 65:13, 14; മത്തായി 24:45-47) എന്നാൽ ആട്ടിൻകൂട്ടത്തെ പോറ്റുന്നതിലധികം അവൻ ചെയ്യുന്നു. ഓരോ ആടിനോടും അവൻ വ്യക്തിപരമായ അടുപ്പം പ്രകടിപ്പിക്കുന്നു. (1 പത്രൊസ്‌ 5:6, 7) യേശുവും ആട്ടിൻകൂട്ടത്തെ അതിയായി സ്‌നേഹിക്കുന്നു. ആടുകൾക്കായി ജീവൻ ബലികഴിച്ച അവന്‌ തന്റെ ഓരോ ആടിനെയും വ്യക്തിപരമായി അറിയാം.​—⁠യോഹന്നാൻ 10:3, 14-16.

5 ആത്മീയ ഇടയന്മാർ യഹോവയെയും യേശുവിനെയും അനുകരിക്കുന്നു. സഭയെ ‘പ്രബോധിപ്പിച്ചുകൊണ്ട്‌’ അവർ ദൈവത്തിന്റെ മുഴു ആട്ടിൻകൂട്ടത്തോടുമുള്ള തങ്ങളുടെ സ്‌നേഹം പ്രതിഫലിപ്പിക്കുന്നു. അവർ നടത്തുന്ന ബൈബിളധിഷ്‌ഠിത പ്രസംഗങ്ങൾ ആട്ടിൻകൂട്ടത്തിന്റെ പോഷണത്തിനും സംരക്ഷണത്തിനും ഉതകുന്നു. (1 തിമൊഥെയൊസ്‌ 4:13, 16) അവരുടെ അത്തരം കഠിനാധ്വാനം എല്ലാവർക്കും ദൃശ്യമാണ്‌. എന്നാൽ സഭായോഗങ്ങളും മറ്റു പ്രവർത്തനങ്ങളും “ഉചിതമായും ക്രമമായും” നടക്കുന്നുവെന്ന്‌ ഉറപ്പുവരുത്താൻ നിരവധി കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ അവർ ഏറെ സമയം ചെലവഴിക്കുന്നുവെന്ന വസ്‌തുത മറ്റുള്ളവർ തിരിച്ചറിയാതിരുന്നേക്കാം. (1 കൊരിന്ത്യർ 14:40) സഭയുടെ രേഖകൾ സൂക്ഷിക്കുക, കത്തിടപാടുകൾ നടത്തുക, വ്യത്യസ്‌ത കാര്യങ്ങൾക്കായുള്ള പട്ടികകൾ തയ്യാറാക്കുക എന്നിങ്ങനെ അവർ ചെയ്യുന്ന മിക്ക സംഗതികളും ആരുംതന്നെ കാണുന്നില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അതിന്റെ പിന്നിലുള്ള ശ്രമം മറ്റുള്ളവർ അറിയുന്നില്ല. എത്ര വലിയ ഒരു സ്‌നേഹപ്രവൃത്തിയാണ്‌ അവരുടേത്‌!​—⁠ഗലാത്യർ 5:13.

6, 7. (എ) ഇടയന്മാർക്ക്‌ ആടുകളെ അടുത്തറിയാൻ കഴിയുന്ന ഒരു വിധം ഏത്‌? (ബി) നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒരു മൂപ്പനുമായി പങ്കുവെക്കുന്നത്‌ ചിലപ്പോഴൊക്കെ പ്രയോജനപ്രദം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ആടുകളുടെ വ്യക്തിപരമായ ക്ഷേമത്തിനു ശ്രദ്ധകൊടുക്കാനും ക്രിസ്‌തീയ ഇടയന്മാർ സ്‌നേഹപൂർവം ശ്രമിക്കുന്നു. (ഫിലിപ്പിയർ 2:4) ഓരോരുത്തരുമൊത്തു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുക എന്നതാണ്‌ ആടുകളെ കൂടുതൽ അടുത്തറിയാൻ ഇടയന്മാരെ സഹായിക്കുന്ന ഒരു സംഗതി. യേശു ചെയ്‌തതും അതായിരുന്നു. മിക്ക സന്ദർഭങ്ങളിലും അവൻ ശിഷ്യന്മാരെ കൂടെകൊണ്ടുപോകുകയും അവർക്ക്‌ ആവശ്യമായ പ്രോത്സാഹനം കൊടുക്കുകയും ചെയ്‌തു. (ലൂക്കൊസ്‌ 8:​1, 2) അനുഭവസമ്പന്നനായ ഒരു ക്രിസ്‌തീയ ഇടയൻ ഇങ്ങനെ പറയുന്നു: “ഒരു സഹോദരനെ അല്ലെങ്കിൽ സഹോദരിയെ അടുത്തറിയാനും ആവശ്യമായ പ്രോത്സാഹനം നൽകാനുമുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന്‌ ആ വ്യക്തിയുമൊത്ത്‌ വയൽസേവനത്തിൽ ഏർപ്പെടുക എന്നതാണ്‌.” സഭയിലെ ഒരു മൂപ്പനോടൊത്തു വയൽശുശ്രൂഷയിൽ ഏർപ്പെടാൻ അടുത്ത നാളുകളിലൊന്നും നിങ്ങൾക്ക്‌ അവസരം ലഭിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടെന്നുതന്നെ അതിനുള്ള ക്രമീകരണം ചെയ്യരുതോ?

7 ശിഷ്യന്മാരോടുള്ള സ്‌നേഹം നിമിത്തം അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാൻ യേശുവിനു കഴിഞ്ഞു. ഉദാഹരണത്തിന്‌, 70 ശിഷ്യന്മാർ ശുശ്രൂഷ കഴിഞ്ഞ്‌ ആഹ്ലാദത്തോടെ മടങ്ങിയെത്തിയപ്പോൾ അവനും അവരോടൊപ്പം “ആനന്ദിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (ലൂക്കൊസ്‌ 10:17-21) അതേസമയം, ലാസറിന്റെ മരണത്തെത്തുടർന്ന്‌ ആഴമായ ദുഃഖത്തിൽ ആണ്ടുപോയ മറിയയെയും അവളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ടപ്പോൾ “യേശു കണ്ണുനീർ വാർത്തു.” (യോഹന്നാൻ 11:33-35) സമാനമായി, ആടുകളുടെ ക്ഷേമത്തിൽ അതീവ താത്‌പര്യമുള്ള ക്രിസ്‌തീയ ഇടയന്മാർ അവരുടെ വികാരങ്ങൾക്കു നേരെ കണ്ണടയ്‌ക്കുന്നില്ല. സ്‌നേഹത്താൽ പ്രേരിതരായി അവർ “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും” ചെയ്യുന്നു. (റോമർ 12:15) നിങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും മടികൂടാതെ ക്രിസ്‌തീയ ഇടയന്മാരുമായി പങ്കുവെക്കുക. നിങ്ങളുടെ സന്തോഷത്തെക്കുറിച്ചു കേൾക്കുന്നത്‌ അവർക്കു പ്രോത്സാഹനം പകരും. (റോമർ 1:11, 12) അതേസമയം, നിങ്ങൾ നേരിടുന്ന പരിശോധനകൾ മനസ്സിലാക്കുമ്പോൾ നിങ്ങളെ ആശ്വസിപ്പിക്കാനും ബലപ്പെടുത്താനും അവർക്കു കഴിയും.​—⁠1 തെസ്സലൊനീക്യർ 1:6; 3:1-3.

8, 9. (എ) ഒരു മൂപ്പൻ ഭാര്യയോടുള്ള തന്റെ സ്‌നേഹം പ്രകടമാക്കിയത്‌ എങ്ങനെ? (ബി) കുടുംബാംഗങ്ങളോടു സ്‌നേഹം പ്രകടിപ്പിക്കുന്നത്‌ ഒരു ഇടയനെ സംബന്ധിച്ചിടത്തോളം എത്ര പ്രധാനമാണ്‌?

8 ഒരു ഇടയൻ സ്വന്തം കുടുംബത്തെ പരിപാലിക്കുന്ന വിധത്തിൽനിന്ന്‌ ആട്ടിൻകൂട്ടത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്‌. (1 തിമൊഥെയൊസ്‌ 3:1, 4) ഇടയൻ വിവാഹിതനാണെങ്കിൽ, ഭാര്യയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ആദരവും മറ്റു ഭർത്താക്കന്മാർക്ക്‌ നല്ലൊരു മാതൃകയായി ഉതകുന്നു. (എഫെസ്യർ 5:25; 1 പത്രൊസ്‌ 3:7) ലിൻഡ എന്നു പേരുള്ള വിധവയായ ഒരു സഹോദരിയുടെ അഭിപ്രായം ശ്രദ്ധിക്കുക. അവരുടെ ഭർത്താവ്‌ 20-ലധികം വർഷം ഒരു മേൽവിചാരകനായി സേവിച്ചിരുന്നു. ലിൻഡ പറയുന്നു: “സഭയിലെ ഉത്തരവാദിത്വങ്ങൾ നിമിത്തം അദ്ദേഹത്തിന്‌ എപ്പോഴും നല്ല തിരക്കായിരുന്നു. എന്നിരുന്നാലും ഞാൻ ചെയ്യുന്ന കാര്യങ്ങൾ അദ്ദേഹത്തിനു വളരെ സഹായകമാണെന്ന്‌ എനിക്കു തോന്നാൻ അദ്ദേഹം ഇടയാക്കി. ഞാൻ നൽകുന്ന പിന്തുണയ്‌ക്ക്‌ മിക്കപ്പോഴും അദ്ദേഹം വിലമതിപ്പു പ്രകടിപ്പിക്കുകയും തിരക്കില്ലാത്തപ്പോൾ എന്നോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ എന്നോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്‌നേഹം മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെ സഭയ്‌ക്കുവേണ്ടി അദ്ദേഹം സമയം ചെലവഴിക്കുന്നതിൽ എനിക്ക്‌ യാതൊരു വിഷമവും തോന്നിയിരുന്നില്ല.”

9 മക്കളുള്ള ഒരു ക്രിസ്‌തീയ ഇടയൻ സ്‌നേഹപുരസ്സരം അവർക്കു ശിക്ഷണം നൽകുകയും ക്രമമായി അവരെ അനുമോദിക്കുകയും ചെയ്യുന്നതു കാണുമ്പോൾ മാതാപിതാക്കളായ മറ്റുള്ളവരും അതേപോലെ പ്രവർത്തിക്കാൻ പ്രേരിതരായിത്തീരും. (എഫെസ്യർ 6:4) യഥാർഥത്തിൽ സ്വന്തം കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യം, ഒരു ആത്മീയ ഇടയനായി പരിശുദ്ധാത്മാവിനാൽ നിയമിതനായ സമയത്ത്‌ തന്നിൽ അർപ്പിക്കപ്പെട്ട വിശ്വാസത്തിനൊത്ത്‌ അദ്ദേഹം തുടർന്നും ജീവിക്കുന്നുവെന്നതിനു തെളിവു നൽകുന്നു.​—⁠1 തിമൊഥെയൊസ്‌ 3:4, 5.

ആശയവിനിമയം സന്തോഷവും സമാധാനവും ഊട്ടിവളർത്തുന്നു

10. (എ) ഏതു സാഹചര്യം സഭയിലെ സന്തോഷത്തെയും സമാധാനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം? (ബി) ഏതു വിവാദപ്രശ്‌നം ഒന്നാം നൂറ്റാണ്ടിൽ സഭയുടെ സമാധാനത്തിനു ഭീഷണി ഉയർത്തി, അത്‌ എങ്ങനെ പരിഹരിക്കപ്പെട്ടു?

10 ഓരോ ക്രിസ്‌ത്യാനിയിലും മൂപ്പന്മാർക്കിടയിലും സഭയിൽ മൊത്തത്തിലും സന്തോഷവും സമാധാനവും ഉളവാക്കാൻ പരിശുദ്ധാത്മാവിനു കഴിയും. എന്നാൽ തുറന്ന ആശയവിനിമയം ഇല്ലെങ്കിൽ അത്‌ സന്തോഷത്തെയും സമാധാനത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ജ്ഞാനിയായ ശലോമോൻ ഇങ്ങനെ പറഞ്ഞു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങൾ സാധിക്കാതെപോകുന്നു.” (സദൃശവാക്യങ്ങൾ 15:22) നേരെമറിച്ച്‌, ആദരവോടെയുള്ള ആത്മാർഥമായ ആശയവിനിമയം സന്തോഷവും സമാധാനവും ഊട്ടിവളർത്തുന്നു. ഉദാഹരണത്തിന്‌, പരിച്ഛേദന സംബന്ധിച്ച വിവാദം ഒന്നാം നൂറ്റാണ്ടിൽ സഭയുടെ സമാധാനത്തിനു ഭീഷണി ഉയർത്തിയപ്പോൾ യെരൂശലേമിലുള്ള ഭരണസംഘം പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം ആരായുന്നതിനായി കൂടിവന്നു. വ്യത്യസ്‌ത അഭിപ്രായങ്ങൾ അവതരിപ്പിക്കപ്പെട്ട ആവേശഭരിതമായ ചർച്ചക്കൊടുവിൽ അവർ ഐകകണ്‌ഠ്യേന ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു. തുടർന്ന്‌ ആ തീരുമാനം സഭകളെ അറിയിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിതരായിത്തീർന്നു. (പ്രവൃത്തികൾ 15:​6-23, 25, 31; 16:4, 5) സഭകൾ സമൃദ്ധമായ സന്തോഷവും സമാധാനവും ആസ്വദിക്കാൻ അത്‌ ഇടയാക്കിത്തീർത്തു.

11. സഭയുടെ സന്തോഷത്തിനും സമാധാനത്തിനും സംഭാവന ചെയ്യാൻ മൂപ്പന്മാർക്ക്‌ എങ്ങനെ കഴിയും?

11 സമാനമായി ഇന്ന്‌ ഇടയന്മാർ പരസ്‌പരം ആത്മാർഥമായി ആശയവിനിമയം നടത്തുന്നതിനാൽ സഭകളിൽ സന്തോഷവും സമാധാനവും കളിയാടുന്നു. സഭയുടെ സമാധാനത്തെ ഭഞ്‌ജിക്കുന്ന പ്രശ്‌നങ്ങൾ ഉടലെടുക്കുമ്പോൾ അവർ സ്വന്തം വികാരങ്ങൾ തുറന്നു പ്രകടിപ്പിച്ചുകൊണ്ടും സഹ ഇടയന്മാരുടെ അഭിപ്രായങ്ങൾ ആദരവോടെ ശ്രദ്ധിച്ചുകൊണ്ടും അവ ചർച്ചചെയ്യുന്നു. (സദൃശവാക്യങ്ങൾ 13:10; 18:13) പരിശുദ്ധാത്മാവിനായി പ്രാർഥിച്ചശേഷം, ബൈബിൾ തത്ത്വങ്ങൾക്കും വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗനിർദേശത്തിനും ചേർച്ചയിൽ അവർ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. (മത്തായി 24:45-47; 1 കൊരിന്ത്യർ 4:6) മൂപ്പന്മാരുടെ സംഘം തിരുവെഴുത്തുകൾക്കു ചേർച്ചയിൽ ഒരു തീരുമാനം എടുത്തുകഴിയുമ്പോൾ, സ്വന്തം അഭിപ്രായം സ്വീകരിക്കപ്പെട്ടില്ലെങ്കിൽപ്പോലും പ്രസ്‌തുത തീരുമാനത്തെ അംഗീകരിച്ചുകൊണ്ട്‌ ഓരോ മൂപ്പനും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നു. അത്തരം താഴ്‌മ സഭയുടെ സന്തോഷത്തിനും സമാധാനത്തിനും സംഭാവന ചെയ്യുന്നു. കൂടാതെ, ദൈവത്തോടുകൂടെ നടക്കുന്നതിൽ അത്‌ ആട്ടിൻകൂട്ടത്തിന്‌ ഒരു നല്ല മാതൃക വെക്കുകയും ചെയ്യുന്നു. (മീഖാ 6:8) സഭയിലെ ഇടയന്മാർ കൈക്കൊള്ളുന്ന തിരുവെഴുത്തധിഷ്‌ഠിത തീരുമാനങ്ങളെ നിങ്ങൾ താഴ്‌മയോടെ പിന്തുണയ്‌ക്കുന്നുവോ?

ദീർഘക്ഷമയും ദയയും ഉള്ളവരായിരിക്കുക

12. അപ്പൊസ്‌തലന്മാരോടുള്ള ഇടപെടലിൽ യേശു ദീർഘക്ഷമയും ദയയും പ്രകടമാക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

12 അപ്പൊസ്‌തലന്മാർ തെറ്റുകൾ വരുത്തിക്കൊണ്ടിരുന്നിട്ടും യേശു അവരോടു ദീർഘക്ഷമയും ദയയും പ്രകടമാക്കി. ഉദാഹരണത്തിന്‌, താഴ്‌മയുള്ളവർ ആയിരിക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ യേശു അവർക്ക്‌ ആവർത്തിച്ചു കാണിച്ചുകൊടുത്തിരുന്നു. (മത്തായി 18:1-4; 20:25-27) തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ അവരുടെ പാദങ്ങൾ കഴുകിക്കൊണ്ട്‌ താഴ്‌മ സംബന്ധിച്ച്‌ അവൻ മഹത്തായ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി. എന്നിട്ടും അധികം വൈകുംമുമ്പേ “തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തർക്കവും അവരുടെ ഇടയിൽ ഉണ്ടായി” എന്ന്‌ ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു. (ലൂക്കൊസ്‌ 22:24; യോഹന്നാൻ 13:1-5) അപ്പോൾ യേശു അവരെ ശാസിച്ചോ? ഇല്ല. ചിന്തിക്കാൻ അവരെ സഹായിച്ചുകൊണ്ട്‌ അവൻ ഇങ്ങനെ പറഞ്ഞു: “ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.” (ലൂക്കൊസ്‌ 22:27) യേശുവിന്റെ ദീർഘക്ഷമയും ദയയും ഒപ്പം അവന്റെ ജീവിത മാതൃകയും ഒടുവിൽ അപ്പൊസ്‌തലന്മാരെ ആഴമായി സ്‌പർശിച്ചു.

13, 14. ഇടയന്മാർ വിശേഷാൽ ദയ പ്രകടമാക്കേണ്ടത്‌ എപ്പോൾ?

13 സമാനമായി, ഇന്ന്‌ ഒരു ഇടയൻ ഒരു പ്രത്യേക സംഗതി സംബന്ധിച്ച്‌ ഒരു വ്യക്തിക്ക്‌ ആവർത്തിച്ചു ബുദ്ധിയുപദേശം നൽകേണ്ടത്‌ ആവശ്യമായി വന്നേക്കാം. എത്ര സഹായിച്ചിട്ടും ആ വ്യക്തി മാറ്റംവരുത്താതിരിക്കുന്നത്‌ ഇടയനെ അലോസരപ്പെടുത്തിയേക്കാം. എന്നിരുന്നാലും “ക്രമം കെട്ടവരെ ബുദ്ധിയുപദേശി”ക്കവേ, താനും അപൂർണനാണെന്ന്‌ ഓർക്കുന്നതു ദീർഘക്ഷമയും ദയയും പ്രകടമാക്കാൻ അദ്ദേഹത്തെ സഹായിക്കും. അങ്ങനെ, ഇടയന്മാർ ഉൾപ്പെടെയുള്ള എല്ലാ ക്രിസ്‌ത്യാനികളോടും അത്തരം ഗുണങ്ങൾ പ്രകടമാക്കുന്ന യേശുവിനെയും യഹോവയെയും അദ്ദേഹം അനുകരിക്കുന്നു.​—⁠1 തെസ്സലൊനീക്യർ 5:14; യാക്കോബ്‌ 2:13.

14 ഗുരുതരമായി തെറ്റു ചെയ്യുന്ന ഒരു വ്യക്തിക്ക്‌ ഇടയന്മാർ ശക്തമായ ബുദ്ധിയുപദേശം നൽകേണ്ട സാഹചര്യവും സംജാതമായേക്കാം. അനുതാപമില്ലെന്നു കണ്ടാൽ അത്തരമൊരു ദുഷ്‌പ്രവൃത്തിക്കാരനെ സഭയിൽനിന്നു നീക്കംചെയ്യണം. (1 കൊരിന്ത്യർ 5:11-13) അപ്പോൾപ്പോലും അദ്ദേഹത്തോട്‌ അവർ ഇടപെടുന്ന വിധം ആ വ്യക്തിയെയല്ല, ഉൾപ്പെട്ടിരിക്കുന്ന പാപത്തെയാണു തങ്ങൾ വെറുക്കുന്നതെന്ന്‌ പ്രകടമാക്കുന്നു. (യൂദാ 23) ഇടയന്മാരുടെ ദയാപുരസ്സരമായ ഇടപെടൽ, വഴിതെറ്റിപ്പോകുന്ന ഒരു ആടിന്‌ കാലക്രമത്തിൽ ആട്ടിൻകൂട്ടത്തിലേക്കു മടങ്ങിവരുക എളുപ്പമാക്കിത്തീർക്കുന്നു.​—⁠ലൂക്കൊസ്‌ 15:11-24.

വിശ്വാസം സത്‌പ്രവൃത്തികൾക്കു പ്രചോദനമേകുന്നു

15. ഇടയന്മാർ യഹോവയെ അനുകരിച്ചുകൊണ്ട്‌ നന്മ ചെയ്യുന്ന ഒരു വിധം ഏത്‌, അപ്രകാരം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

15 “യഹോവ എല്ലാവർക്കും [തന്റെ നന്മപ്രവൃത്തികൾ വിലമതിക്കാത്തവർക്കുപോലും] നല്ലവൻ” ആകുന്നു. (സങ്കീർത്തനം 145:9; മത്തായി 5:45) “രാജ്യത്തിന്റെ . . . സുവിശേഷം” പ്രസംഗിക്കാൻ അവൻ തന്റെ ജനത്തെ അയയ്‌ക്കുന്നു എന്നത്‌ അവന്റെ നന്മയെ വിശേഷാൽ എടുത്തുകാട്ടുന്നു. (മത്തായി 24:14) ആ പ്രസംഗപ്രവർത്തനത്തിനു നേതൃത്വം വഹിച്ചുകൊണ്ട്‌ ആത്മീയ ഇടയന്മാർ ദൈവത്തിന്റെ നന്മ പ്രതിഫലിപ്പിക്കുന്നു. ആ വിധത്തിൽ അക്ഷീണം പ്രവർത്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? യഹോവയിലും അവന്റെ വാഗ്‌ദാനങ്ങളിലുമുള്ള ശക്തമായ വിശ്വാസംതന്നെ.​—⁠റോമർ 10:10, 13, 14.

16. ആട്ടിൻകൂട്ടത്തിനു ‘നന്മ ചെയ്യാൻ’ ഇടയന്മാർക്ക്‌ എങ്ങനെ കഴിയും?

16 പ്രസംഗപ്രവർത്തനത്തിലൂടെ ‘എല്ലാവർക്കും നന്മചെയ്യുന്നതിനു’ പുറമേ “വിശേഷാൽ സഹവിശ്വാസികൾക്കു” നന്മചെയ്യാൻ ഇടയന്മാർക്ക്‌ ഉത്തരവാദിത്വമുണ്ട്‌. (ഗലാത്യർ 6:10) പ്രോത്സാഹജനകമായ ഇടയസന്ദർശനം നടത്തുക എന്നതാണ്‌ അതിനുള്ള ഒരു വഴി. ഒരു മൂപ്പൻ പറയുന്നു: “ഇടയസന്ദർശനങ്ങൾ നടത്തുന്നത്‌ എനിക്ക്‌ ഇഷ്ടമാണ്‌. സഹോദരീസഹോദരന്മാരുടെ പ്രയത്‌നങ്ങൾക്കായി അവരെ അഭിനന്ദിക്കാനും അവരുടെ കഠിനാധ്വാനം ഏറെ വിലമതിക്കപ്പെടുന്നുവെന്ന്‌ അവരെ ഓർമിപ്പിക്കാനും അത്‌ എനിക്ക്‌ അവസരം പ്രദാനംചെയ്യുന്നു.” യഹോവയുടെ സേവനത്തിൽ പുരോഗമിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഇടയന്മാർ ചിലപ്പോഴൊക്കെ ചൂണ്ടിക്കാട്ടിയേക്കാം. അത്തരം സന്ദർഭങ്ങളിൽ അവർ ജ്ഞാനപൂർവം പൗലൊസ്‌ അപ്പൊസ്‌തലനെ അനുകരിക്കുന്നു. തെസ്സലൊനീക്കയിലെ സഹോദരങ്ങളോടുള്ള അവന്റെ സമീപനം ശ്രദ്ധിക്കുക. “ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു” എന്ന്‌ അവൻ എഴുതി. (2 തെസ്സലൊനീക്യർ 3:4) സഭാംഗങ്ങളിലുള്ള അത്തരം വിശ്വാസം അവരുടെ ഉത്സാഹം വർധിപ്പിക്കുകയും തങ്ങളെ “നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരി”ക്കുന്നത്‌ അവർക്ക്‌ എളുപ്പമാക്കിത്തീർക്കുകയും ചെയ്യുന്നു. (എബ്രായർ 13:17) പ്രോത്സാഹനം പകരാനായി ഇടയന്മാർ നിങ്ങളെ സന്ദർശിക്കുമ്പോൾ ആ ക്രമീകരണത്തോടു വിലമതിപ്പു പ്രകടമാക്കുന്നത്‌ ഉചിതമായിരിക്കില്ലേ?

ആത്മനിയന്ത്രണം സൗമ്യതയ്‌ക്ക്‌ അനിവാര്യം

17. യേശുവിന്റെ മാതൃകയിൽനിന്ന്‌ പത്രൊസ്‌ എന്തു പാഠം ഉൾക്കൊണ്ടു?

17 പ്രകോപനാത്മകമായ സാഹചര്യങ്ങളിൽപ്പോലും യേശു സൗമ്യതയോടെ പ്രതികരിച്ചു. (മത്തായി 11:29) ഒറ്റിക്കൊടുക്കപ്പെട്ടപ്പോഴും അറസ്റ്റുചെയ്യപ്പെട്ടപ്പോഴും അവൻ സൗമ്യതയും അസാധാരണമാംവിധം ആത്മനിയന്ത്രണവും പ്രകടമാക്കി. പത്രൊസ്‌ വാൾ വലിച്ചൂരി പ്രത്യാക്രമണം നടത്തിയപ്പോൾ യേശു അവനെ ഇങ്ങനെ ഓർമിപ്പിച്ചു: “എന്റെ പിതാവിനോട്‌ ഇപ്പോൾ തന്നേ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതൻമാരെ എന്റെ അരികെ നിറുത്തേണ്ടതിന്നു എനിക്കു അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?” (മത്തായി 26:51-53; യോഹന്നാൻ 18:10) ആ സംഭവത്തിൽനിന്ന്‌ നല്ലൊരു പാഠം ഉൾക്കൊള്ളാൻ പത്രൊസിനു കഴിഞ്ഞു. പിന്നീട്‌ അവൻതന്നെ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഓർമിപ്പിച്ചു: “ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. അവൻ . . . തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്‌പിക്കയത്രേ ചെയ്‌തത്‌.”—⁠1 പത്രൊസ്‌ 2:21-23.

18, 19. (എ) ഏതു സാഹചര്യത്തിലാണ്‌ ഇടയന്മാർ വിശേഷാൽ സൗമ്യതയും ആത്മനിയന്ത്രണവും പ്രകടമാക്കേണ്ടത്‌? (ബി) അടുത്ത ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?

18 സമാനമായി, മോശമായ പെരുമാറ്റം നേരിടേണ്ടിവരുമ്പോൾപ്പോലും ക്രിസ്‌തീയ ഇടയന്മാർ സൗമ്യതയോടെ ഇടപെടുന്നു. ഉദാഹരണത്തിന്‌, സഭയിലുള്ള ചിലരെ ഇടയന്മാർ സഹായിക്കാൻ ശ്രമിക്കുമ്പോൾ അവർ അനുകൂലമായി പ്രതികരിക്കാതിരുന്നേക്കാം. ആത്മീയ രോഗാവസ്ഥയിൽ ആണെങ്കിൽ ബുദ്ധിയുപദേശിക്കപ്പെടുമ്പോൾ അവർ “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരി”ച്ചേക്കാം. (സദൃശവാക്യങ്ങൾ 12:18) എന്നാൽ പരുഷമായി സംസാരിക്കുകയോ പ്രതികാര നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിനുപകരം ഇടയന്മാർ യേശുവിനെ അനുകരിക്കുന്നു. ആത്മസംയമനം പാലിച്ചുകൊണ്ട്‌ അവർ തുടർന്നും സഹാനുഭൂതി പ്രകടമാക്കുന്നു. സഹായം ആവശ്യമായ വ്യക്തിക്ക്‌ അത്‌ അനുഗ്രഹമായിത്തീർന്നേക്കാം. (1 പത്രൊസ്‌ 3:8, 9) ബുദ്ധിയുപദേശിക്കപ്പെടുമ്പോൾ നിങ്ങൾ മൂപ്പന്മാരുടെ ദൃഷ്ടാന്തം അനുകരിച്ചുകൊണ്ട്‌ സൗമ്യതയും ആത്മനിയന്ത്രണവും പ്രകടമാക്കുന്നുണ്ടോ?

19 ലോകമെമ്പാടുമുള്ള ആട്ടിൻകൂട്ടത്തെ ആത്മാർഥതയോടെ പരിപാലിക്കുന്ന ആയിരക്കണക്കിന്‌ ഇടയന്മാരുടെ കഠിനവേലയെ യഹോവയും യേശുവും അങ്ങേയറ്റം വിലമതിക്കുന്നുവെന്നതിനു സംശയമില്ല. ‘വിശുദ്ധന്മാരെ ശുശ്രൂഷിക്കുന്നതിൽ’ മൂപ്പന്മാരെ പിന്തുണയ്‌ക്കുന്ന ആയിരക്കണക്കിനു ശുശ്രൂഷാദാസന്മാരെയും യഹോവയും അവന്റെ പുത്രനും ആഴമായി സ്‌നേഹിക്കുന്നു. (എബ്രായർ 6:10) അപ്പോൾപ്പിന്നെ ഈ “നല്ലവേല” എത്തിപ്പിടിക്കാൻ സ്‌നാപനമേറ്റിട്ടുള്ള ചില സഹോദരന്മാർ മടിക്കുന്നത്‌ എന്തുകൊണ്ടാണ്‌? (1 തിമൊഥെയൊസ്‌ 3:1) ഇടയന്മാരായി നിയമിക്കപ്പെടുന്നവരെ യഹോവ പരിശീലിപ്പിക്കുന്നത്‌ എങ്ങനെ? ഈ ചോദ്യങ്ങൾ നാം അടുത്ത ലേഖനത്തിൽ പരിചിന്തിക്കും.

നിങ്ങൾ ഓർമിക്കുന്നുവോ?

• ഇടയന്മാർ ആട്ടിൻകൂട്ടത്തോടു സ്‌നേഹം പ്രകടമാക്കുന്ന ചില വിധങ്ങൾ ഏവ?

• സന്തോഷവും സമാധാനവും ഊട്ടിവളർത്താൻ സഭയിലുള്ള എല്ലാവർക്കും എങ്ങനെ കഴിയും?

• ബുദ്ധിയുപദേശം നൽകുമ്പോൾ ഇടയന്മാർ ദീർഘക്ഷമയും ദയയും പ്രകടമാക്കുന്നത്‌ എന്തുകൊണ്ട്‌?

• മൂപ്പന്മാർക്ക്‌ നന്മ ചെയ്യാനും വിശ്വാസം പ്രകടിപ്പിക്കാനും കഴിയുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

മൂപ്പന്മാർ സ്‌നേഹപുരസ്സരം സഭയിൽ സേവനം അനുഷ്‌ഠിക്കുന്നു

[18-ാം പേജിലെ ചിത്രങ്ങൾ]

വിനോദങ്ങളിലും . . .

. . . ശുശ്രൂഷയിലും ഇടയന്മാർ കുടുംബസമേതം ഏർപ്പെടുന്നു

[20-ാം പേജിലെ ചിത്രം]

മൂപ്പന്മാർക്കിടയിലെ ആത്മാർഥമായ ആശയവിനിമയം സഭയുടെ സന്തോഷത്തിനും സമാധാനത്തിനും സംഭാവന ചെയ്യുന്നു