വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദാരിദ്ര്യത്തിന്റെ നേർക്കാഴ്‌ചകൾ

ദാരിദ്ര്യത്തിന്റെ നേർക്കാഴ്‌ചകൾ

ദാരിദ്ര്യത്തിന്റെ നേർക്കാഴ്‌ചകൾ

ബ്രസീലിലെ സാവൊ പൗലോ നഗരവീഥിയിലൂടെ ഭാരം നിറച്ച ഉന്തുവണ്ടിയുമായി നീങ്ങുന്ന വിസെന്റ. * ഇത്‌ ഏതാണ്ട്‌ നിത്യേനയുള്ള കാഴ്‌ചയാണ്‌. കാർഡ്‌ ബോർഡുകളും പഴയ ഇരുമ്പു സാധനങ്ങളും പ്ലാസ്റ്റിക്കും ഒക്കെയാണ്‌ ആ ഉന്തുവണ്ടിയിൽ. ഇരുട്ടു വീഴുമ്പോൾ അയാൾ പാതയോരത്തുതന്നെ തന്റെ വണ്ടിക്കടിയിൽ ഒരു കാർഡ്‌ബോർഡ്‌ വിരിച്ച്‌ അന്തിയുറങ്ങും, ഇരമ്പിപ്പായുന്ന കാറുകളുടെയും ബസ്സുകളുടെയും ശബ്ദമൊന്നും അയാൾക്ക്‌ ഒരു പ്രശ്‌നമേയല്ല. ഒരു വീടും കുടുംബവും ജോലിയും ഒക്കെ ഒരിക്കൽ ഉണ്ടായിരുന്നതാണ്‌; പക്ഷേ പറഞ്ഞിട്ടെന്തു കാര്യം, എല്ലാം നഷ്ടമായി. തെരുവിലിറങ്ങിയ അയാൾ ഇന്ന്‌ അഷ്ടിക്കു വകകണ്ടെത്താൻ നട്ടംതിരിയുകയാണ്‌.

ലോകമെമ്പാടും കോടിക്കണക്കിനാളുകളാണ്‌ വിസെന്റയെപ്പോലെ കടുത്ത ദാരിദ്ര്യത്തിന്റെ നീർച്ചുഴിയിൽപ്പെട്ട്‌ ഉഴലുന്നത്‌. വികസ്വരരാജ്യങ്ങളിൽ പലർക്കും തെരുവുകളിലോ ചേരിപ്രദേശങ്ങളിലോ ജീവിതം തള്ളിനീക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല. മുടന്തരും അന്ധരും കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരും ഒക്കെ ഭിക്ഷ യാചിക്കുന്നത്‌ ഒരു പതിവു കാഴ്‌ചയാണ്‌. ട്രാഫിക്‌ സിഗ്നലുകളിൽ വാഹനം നിറുത്തുമ്പോൾ വർത്തമാനപ്പത്രമോ കളിപ്പാട്ടങ്ങളോ ഒക്കെ വിൽക്കാനായി കുട്ടികൾ ഓടിനടക്കുന്നു, എന്തെങ്കിലും ചില്ലറ ലഭിക്കുമെന്ന പ്രതീക്ഷയോടെ.

എന്നാൽ ഈ ദുരവസ്ഥ എന്തുകൊണ്ട്‌ എന്നതിനൊരു വിശദീകരണം കണ്ടെത്താനാകുന്നില്ല. കാരണം ബ്രിട്ടീഷ്‌ മാസികയായ ദി ഇക്കോണമിസ്റ്റ്‌ പറഞ്ഞതനുസരിച്ച്‌ “ഇത്രമാത്രം സാമ്പത്തിക ഉന്നതി കൈവരിച്ചിരിക്കുന്ന, ദാരിദ്ര്യത്തെ പിഴുതെറിയാൻപോന്ന വൈദ്യപരിജ്ഞാനവും സാങ്കേതിക വൈദഗ്‌ധ്യവും ബുദ്ധിവൈഭവവും നേടിയിട്ടുള്ള, ഒരു മനുഷ്യസമൂഹം മുമ്പൊരിക്കലും ഉണ്ടായിരുന്നിട്ടില്ല.” ഇവയിൽനിന്നൊക്കെ അനേകർക്കും പ്രയോജനം നേടാനായിട്ടുണ്ട്‌ എന്നതു ശരിയാണ്‌. ഉദാഹരണത്തിന്‌, പല വികസ്വരരാജ്യങ്ങളുടെയും വൻനഗരങ്ങളിലെ വീഥികളിലെങ്ങും മേൽത്തരം കാറുകളുടെ പ്രവാഹമാണ്‌. ഷോപ്പിങ്‌ കേന്ദ്രങ്ങൾ അത്യാധുനികസാധനസാമഗ്രികളാൽ നിറഞ്ഞിരിക്കുന്നു, ഉപഭോക്താക്കൾക്കാകട്ടെ ഒരു കുറവുമില്ല. ബ്രസീലിലെ രണ്ടു ഷോപ്പിങ്‌ സെന്ററുകൾ ഒരു വിൽപ്പനമേള നടത്തി. 2004 ഡിസംബർ 23, 24 തീയതികളിൽ ഈ രണ്ടു സെന്ററുകളും രാപ്പകൽ തുറന്നു പ്രവർത്തിച്ചു. അതിൽ ഒരു സെന്റർ ആളുകളെ ആകർഷിക്കാനായി ബ്രസീലിലെ ഒരു സവിശേഷതയായ സാമ്പാ നൃത്തപരിപാടിപോലും സംഘടിപ്പിച്ചു. ഏകദേശം 5,00,000 പേരാണ്‌ അവിടെ എത്തിയത്‌!

എന്നിരുന്നാലും ഈ സമ്പത്തിന്റെ പ്രയോജനമൊന്നും ബഹുഭൂരിപക്ഷത്തിനും ലഭിക്കുന്നില്ല. ധനികരും ദരിദ്രരും തമ്മിലുള്ള വലിയ അന്തരം, ദാരിദ്ര്യനിർമാർജനത്തിനായി അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു ചിന്തിക്കാൻ അനേകരെയും പ്രേരിപ്പിച്ചിരിക്കുന്നു. ബ്രസീലിലെ മാസികയായ വേഴാ പറഞ്ഞു: “ഈ വർഷത്തെ [2005] ലോകനേതാക്കളുടെ ഉന്നതതല ചർച്ചയ്‌ക്കുള്ള മുഖ്യവിഷയം ദാരിദ്ര്യനിർമാർജനം ആയിരിക്കണം.” കൂടാതെ അങ്ങേയറ്റം ദരിദ്രമായ രാജ്യങ്ങളെ, പ്രത്യേകിച്ച്‌ ആഫിക്കയിലുള്ളവയെ, സഹായിക്കാൻ ഉദ്ദേശിച്ച്‌ തയ്യാറാക്കി അവതരിപ്പിച്ച ഒരു പുതിയ “മാർഷൽ പദ്ധതി”യെക്കുറിച്ചും വേഴാ റിപ്പോർട്ട്‌ ചെയ്‌തു *. എന്നുവരികിലും അത്തരം നടപടികൾ ഉന്നമനത്തിന്റെ ഒരു പുറംമോടി നൽകുന്നുവെന്നിരിക്കെ അതേക്കുറിച്ച്‌ പ്രസ്‌തുത മാസിക ഇങ്ങനെയും പറഞ്ഞു: “ഈ നടപടികൾക്ക്‌ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുമോ എന്നു സംശയിക്കാൻ നിരവധി കാരണങ്ങളുണ്ട്‌. അത്തരം പദ്ധതികൾക്ക്‌ പണം സംഭാവന ചെയ്യാൻ അനേകം രാജ്യങ്ങളും വൈമനസ്യം കാണിക്കുന്നതിന്റെ കാരണം മിക്കപ്പോഴും അത്‌ അർഹിക്കുന്ന കൈകളിൽ ചെന്നെത്താറില്ല എന്നതാണ്‌.” ഗവൺമെന്റുകൾ, അന്താരാഷ്ട്ര സംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്നെല്ലാം ലഭിക്കുന്ന ധനസഹായത്തിന്റെ ഏറിയ പങ്കും അഴിമതിയും ഉദ്യോഗസ്ഥവൃന്ദങ്ങളുടെ അനാസ്ഥയും നിമിത്തം ഒരിക്കലും ആവശ്യക്കാരുടെ പക്കൽ എത്തുന്നില്ല.

ദാരിദ്ര്യം ഒരു സ്ഥിരംകാഴ്‌ചയായിരിക്കുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അവൻ പറഞ്ഞു: “ദരിദ്രർ നിങ്ങൾക്കു എല്ലായ്‌പോഴും അടുക്കെ ഉണ്ട്‌.” (മത്തായി 26:11) അതിന്റെയർഥം ദാരിദ്ര്യം എക്കാലവും ഈ ഭൂമുഖത്തു തുടരുമെന്നാണോ? ഈ സാഹചര്യം മെച്ചപ്പെടുത്താൻ ഒന്നും ചെയ്യാനാകില്ലേ? ദരിദ്രരെ സഹായിക്കാൻ ക്രിസ്‌ത്യാനികൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

[അടിക്കുറിപ്പുകൾ]

^ ഖ. 2 പേരിനു മാറ്റം വരുത്തിയിരിക്കുന്നു.

^ ഖ. 5 രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്യൻ രാജ്യങ്ങൾക്ക്‌ സാമ്പത്തിക സഹായം നൽകാൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച പദ്ധതിയാണ്‌ മാർഷൽ പദ്ധതി.