വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും”

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും”

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും”

“കത്തോലിക്കാ വിശ്വാസം അനുസരിച്ച്‌, ഒടുവിലത്തേതായി നാലു കാര്യങ്ങളാണുള്ളത്‌: മരണം, ന്യായവിധി, നരകം, സ്വർഗം.”​—⁠കത്തോലിസിസം, ജോർജ്‌ ബ്രാന്റ്‌ൽ എഡിറ്റു ചെയ്‌തത്‌.

മനുഷ്യകുലത്തിനു വേണ്ടിയുള്ള സാധ്യതകളുടെ ഈ പട്ടികയിൽ ഭൂമിയെക്കുറിച്ച്‌ പരാമർശിക്കുന്നില്ല എന്നതു ശ്രദ്ധിക്കുക. ഇതിലൊട്ടും അതിശയിക്കാനില്ല, കാരണം മറ്റനേകം മതങ്ങളെപ്പോലെതന്നെ കത്തോലിക്കാസഭയും ഭൂമി ഒരിക്കൽ നശിപ്പിക്കപ്പെടുമെന്ന വിശ്വാസത്തോടു പറ്റിനിൽക്കുന്നു. ഡിക്‌സ്യോണാർ ദെ തേയോളോഷി കാറ്റോലിക്‌ എന്ന നിഘണ്ടു “ലോകാവസാനം” എന്നതിനു കീഴിൽ പിൻവരുന്ന പ്രകാരം പറയുമ്പോൾ അതാണു വ്യക്തമാക്കുന്നത്‌: “ഇന്നത്തെ ഈ ലോകം​—⁠ദൈവം സൃഷ്ടിച്ചതുപോലെയും ഇന്നു സ്ഥിതിചെയ്യുന്നതുപോലെയും​—⁠നിത്യമായി നിലനിൽക്കില്ലെന്നു കത്തോലിക്കാസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു.” “നമ്മുടെ ലോകം അപ്രത്യക്ഷമാകുവാൻ വിധിക്കപ്പട്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്‌ സമീപകാലത്തെ ഒരു വേദപാഠ പ്രസിദ്ധീകരണവും ഇതേ ആശയം ആവർത്തിക്കുന്നു. എന്നാൽ നമ്മുടെ ഗ്രഹം ഒരിക്കൽ ഇല്ലാതാകുമെങ്കിൽ ഒരു ഭൗമിക പറുദീസയെക്കുറിച്ചുള്ള ബൈബിളിന്റെ വാഗ്‌ദാനങ്ങളുടെ കാര്യം എന്താകും?

ഭാവിയിൽ ഭൂമി ഒരു പറുദീസയാകും എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നു. ഉദാഹരണത്തിന്‌, പ്രവാചകനായ യെശയ്യാവ്‌ ഭൂമിയെയും അതിലെ നിവാസികളെയും കുറിച്ച്‌ ഇങ്ങനെ വർണിച്ചു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.” (യെശയ്യാവു 65:21, 22) ദൈവം ഈ വാഗ്‌ദാനം നൽകിയ യഹൂദർക്ക്‌ അവരുടെ ദേശം​—⁠വാസ്‌തവത്തിൽ, മുഴു ഭൂമിയും​—⁠മനുഷ്യവർഗത്തിന്റെ നിത്യാനുഗ്രഹങ്ങൾക്കായി ഒരിക്കൽ ഒരു പറുദീസയാക്കപ്പെടുമെന്ന്‌ ഉറപ്പുണ്ടായിരുന്നു.

37-ാം സങ്കീർത്തനം “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും” എന്നു പറഞ്ഞുകൊണ്ട്‌ ഈ പ്രത്യാശയെ സ്ഥിരീകരിക്കുന്നു. (സങ്കീർത്തനം 37:11) ഈ വാക്യം വാഗ്‌ദത്ത ദേശത്തേക്കുള്ള ഇസ്രായേൽ ജനതയുടെ ഒരു താത്‌കാലിക പുനഃസ്ഥാപനത്തെക്കുറിച്ചു മാത്രമല്ല പറയുന്നത്‌. അതേ സങ്കീർത്തനം ഇങ്ങനെ വ്യക്തമാക്കുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:29) * ഭൂമിയിലെ നിത്യജീവൻ ‘സൗമ്യതയുള്ളവർക്ക്‌’ ലഭിക്കുന്ന ഒരു പ്രതിഫലമായിരിക്കുമെന്ന്‌ ഈ സങ്കീർത്തനം പറയുന്നതു ശ്രദ്ധിക്കുക. ഒരു ഫ്രഞ്ച്‌ ബൈബിളിൽ ഈ വാക്യത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനം ഇപ്രകാരം പറയുന്നു: “സൗമ്യതയുള്ളവർ” എന്ന വാക്കിന്‌ “പരിഭാഷകളിൽ പ്രത്യക്ഷത്തിൽ കാണുന്നതിനെക്കാൾ വളരെ വിപുലമായ ഒരർഥമാണുള്ളത്‌; ഹതഭാഗ്യർ, യാഹ്‌വേക്ക്‌ [യഹോവയ്‌ക്ക്‌] വേണ്ടി പീഡനമോ ക്ലേശമോ സഹിക്കുന്നവർ, ദൈവത്തിനു കീഴ്‌പെടുന്ന എളിയ ഹൃദയമുള്ളവർ എന്നെല്ലാം ഇതിനർഥമുണ്ട്‌.”

ഭൂമിയിലോ സ്വർഗത്തിലോ?

മേലുദ്ധരിച്ച തിരുവെഴുത്തുകളെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നതാണ്‌ യേശു ഗിരിപ്രഭാഷണത്തിൽ നൽകിയ പിൻവരുന്ന വാഗ്‌ദാനം: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) ശാശ്വതമായ ഒരു പ്രതിഫലമെന്ന നിലയിൽ വിശ്വസ്‌തരായവർ ഭൂമി അവകാശമാക്കുമെന്ന്‌ വീണ്ടുമൊരിക്കൽക്കൂടി നാം കാണുന്നു. എന്നിരുന്നാലും, യേശു തന്റെ അപ്പൊസ്‌തലന്മാരോട്‌ തന്റെ “പിതാവിന്റെ ഭവനത്തിൽ” അവർക്കായി ഒരു സ്ഥലം ഒരുക്കുന്നുണ്ടെന്നും അവർ അവനോടുകൂടെ സ്വർഗത്തിൽ ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുകയുണ്ടായി. (യോഹന്നാൻ 14:1, 2; ലൂക്കൊസ്‌ 12:32; 1 പത്രൊസ്‌ 1:​3-5) അങ്ങനെയെങ്കിൽ, ഭൗമിക അനുഗ്രഹങ്ങളെക്കുറിച്ചുള്ള വാഗ്‌ദാനങ്ങൾ നാം എങ്ങനെയാണ്‌ മനസ്സിലാക്കേണ്ടത്‌? അവ ഇന്നു പ്രസക്തമാണോ, ആർക്കാണ്‌ അവ ബാധകമാകുന്നത്‌?

യേശുവിന്റെ ഗിരിപ്രഭാഷണത്തിലെയും, 37-ാം സങ്കീർത്തനത്തിലെയും “ഭൂമി”യെക്കുറിച്ചുള്ള പരാമർശങ്ങൾ പ്രതീകാത്മകം മാത്രമാണെന്നാണ്‌ അനേകം ബൈബിൾ പണ്ഡിതന്മാർ പറയുന്നത്‌. “സ്വർഗത്തിന്റെയും സഭയുടെയും ഒരു പ്രതീക”മാണ്‌ ഈ വാക്യങ്ങളിൽ കാണുന്നത്‌ എന്നാണ്‌ “ബിബ്‌ൽ ദെ ഗ്ലെർ”-ൽ, എഫ്‌. വിഗൂറൂ അഭിപ്രായപ്പെടുന്നത്‌. ഒരു ബൈബിൾ ഗവേഷകനായ എം. ലാഗ്രാൻഷിനെ സംബന്ധിച്ചിടത്തോളം, ഈ അനുഗ്രഹം “സൗമ്യർ, അവർ വസിക്കുന്ന ഭൂമിയെ, ഇന്നോ ഭാവിയിലെ പൂർണതയുള്ള വ്യവസ്ഥിതിയിലോ, കൈവശമാക്കും എന്ന ഒരു വാഗ്‌ദാനമല്ല, മറിച്ച്‌ ആ സ്ഥലം, അതെവിടെ ആയിരുന്നാലും, സ്വർഗരാജ്യമാണ്‌.” വേറൊരു ഗവേഷകൻ പറയുന്നത്‌ “ഇവിടെ, സ്വർഗത്തെ സൂചിപ്പിക്കാനായി ഭൗമിക മൂല്യങ്ങൾ ആലങ്കാരികമായി പ്രയോഗിച്ചിരിക്കുകയാണ്‌” എന്നാണ്‌. ഇനിയും മറ്റുചിലർക്ക്‌, “വാഗ്‌ദത്ത ദേശമായ കനാന്‌, മുകളിലുള്ള സ്വദേശമായ ദൈവരാജ്യത്തെ കുറിക്കുന്ന ഒരു ആത്മീയ അർഥമാണുള്ളത്‌; സൗമ്യരായവർക്ക്‌ അത്‌ അവകാശമാക്കാനാകുമെന്ന്‌ ഉറപ്പുകൊടുത്തിരിക്കുന്നു. ഇതുതന്നെയാണ്‌ 37-ാം സങ്കീർത്തനത്തിലും മറ്റു ഭാഗങ്ങളിലുമുള്ള ഈ ആശയത്തിന്റെ അർഥം.” എന്നാൽ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽനിന്ന്‌ അക്ഷരാർഥത്തിലുള്ള ഭൂമിയെ ഒഴിവാക്കാൻ നാം തിടുക്കം കാട്ടണമോ?

ഭൂമിയെ സംബന്ധിച്ച്‌ ഒരു നിത്യോദ്ദേശ്യം

ആദിയിൽ മനുഷ്യരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തോട്‌ ഭൂമി നേരിട്ടു ബന്ധപ്പെട്ടിരുന്നു. “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു” എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 115:16) അങ്ങനെ, മനുഷ്യവർഗത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിൽ ഭൂമിയാണ്‌ ഉൾപ്പെട്ടിരുന്നത്‌, അല്ലാതെ സ്വർഗമല്ല. ഏദെനിലുള്ള തോട്ടത്തെ മുഴു ഭൂമിയിലേക്കും വ്യാപിപ്പിക്കാനുള്ള നിയമനം യഹോവ ആദ്യ മനുഷ്യജോഡിക്ക്‌ കൊടുത്തു. (ഉല്‌പത്തി 1:28) ഈ ഉദ്ദേശ്യം താത്‌കാലികമായ ഒന്നല്ലായിരുന്നു. ഭൂമി എന്നേക്കും നിലനിൽക്കുമെന്ന്‌ യഹോവ തന്റെ വചനത്തിലൂടെ ഉറപ്പുനൽകുന്നു: “ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്‌ക്കുന്നു.”​—⁠സഭാപ്രസംഗി 1:4; 1 ദിനവൃത്താന്തം 16:30; യെശയ്യാവു 45:18.

ദൈവം തന്റെ വാഗ്‌ദാനങ്ങൾ ഒരിക്കലും നിവർത്തിക്കാതിരിക്കില്ല; കാരണം അത്യുന്നതനാണവൻ, അവൻ അവയുടെ നിവൃത്തി ഉറപ്പാക്കുകതന്നെ ചെയ്യും. ജലപരിവൃത്തി ഒരു ഉദാഹരണമായി ഉപയോഗിച്ചുകൊണ്ട്‌ ബൈബിൾ, ദൈവത്തിന്റെ വാഗ്‌ദാനങ്ങളുടെ നിവൃത്തി ഉറപ്പുള്ളതാണെന്നു വിശദീകരിക്കുന്നു: “മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ . . . ഭൂമിയെ നനെച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ എന്റെ [ദൈവത്തിന്റെ] വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം ആയിരിക്കും; അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:10, 11) ദൈവം മനുഷ്യർക്കു വാഗ്‌ദാനങ്ങൾ നൽകുന്നു. ഇവ യാഥാർഥ്യമാകുന്നതിന്‌ ഒരു നിശ്ചിത സമയമെടുത്തേക്കാം; എങ്കിലും അവ നിവൃത്തിയേറാതെ പോകില്ല. പറഞ്ഞതെല്ലാം നിവർത്തിച്ചശേഷം അവ അവന്റെ അടുക്കലേക്കു ‘മടങ്ങും.’

മനുഷ്യവർഗത്തിനു വേണ്ടി ഭൂമിയെ സൃഷ്ടിച്ചത്‌ തീർച്ചയായും യഹോവയ്‌ക്ക്‌ “ഇഷ്ടമുള്ള” കാര്യമായിരുന്നു. ആറാമത്തെ സൃഷ്ടി ദിവസത്തിന്റെ അവസാനം, താൻ ഉണ്ടാക്കിയതൊക്കെയും “എത്രയും നല്ലതു” എന്ന്‌ അവൻ പ്രഖ്യാപിച്ചു. (ഉല്‌പത്തി 1:31) ഭൂമി ഒരു നിത്യ പറുദീസ ആയിത്തീരുന്നത്‌ ദിവ്യോദ്ദേശ്യത്തിന്റെ ഇനിയും നിറവേറാനിരിക്കുന്ന ഭാഗമാണ്‌. എന്നിരുന്നാലും, ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ‘വെറുതെ അവന്റെ അടുക്കലേക്കു മടങ്ങി’പ്പോകില്ല. ഭൂമിയിലെ പൂർണതയുള്ള ജീവിതത്തെ സംബന്ധിച്ച​—⁠അതായത്‌ മനുഷ്യർ ഭൂമിയിൽ സമാധാനത്തിലും സുരക്ഷിതത്വത്തിലും ശാശ്വതമായി ജീവിക്കുന്ന ആ കാലത്തെ സംബന്ധിച്ച​—⁠എല്ലാ വാഗ്‌ദാനങ്ങളും നിവൃത്തിയേറുകതന്നെ ചെയ്യും.​—⁠സങ്കീർത്തനം 135:6; യെശയ്യാവു 46:10.

ദൈവോദ്ദേശ്യം പരാജയപ്പെടുന്നില്ല

നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമും ഹവ്വായും പാപം ചെയ്‌തത്‌ ഭൂമി ഒരു പറുദീസയാക്കുക എന്ന ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തെ താത്‌കാലികമായി തടസ്സപ്പെടുത്തി. അനുസരണക്കേടിന്റെ ഫലമായി അവരെ തോട്ടത്തിൽനിന്നു പുറത്താക്കി. അങ്ങനെ അവർ പൂർണതയുള്ള മനുഷ്യർ പറുദീസാഭൂമിയിൽ വസിക്കുകയെന്ന ദിവ്യോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ പങ്കാളികളാകാനുള്ള പദവി നഷ്ടപ്പെടുത്തി. എങ്കിലും തന്റെ ഉദ്ദേശ്യം പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ ദൈവം ചെയ്‌തു. എങ്ങനെ?​—⁠ഉല്‌പത്തി 3:17-19, 23.

ഏദെനിലെ ഈ അവസ്ഥയെ ഒരു നല്ല സ്ഥലത്ത്‌ വീടു പണിയാൻ തുടങ്ങുന്ന ഒരു മനുഷ്യന്റേതിനോടു തുലനം ചെയ്യാം. അടിത്തറയുടെ പണിതീർന്ന ഉടനെ വേറൊരാൾ വന്ന്‌ ആ കെട്ടിയതു മുഴുവൻ പൊളിച്ചു കളയുന്നു. വീടുപണി ഉപേക്ഷിക്കുന്നതിനു പകരം ഉടമസ്ഥൻ പണി പൂർത്തിയാകുന്നുവെന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ഈ അധികജോലി ചെലവു വർധിപ്പിക്കുമെങ്കിലും, തുടങ്ങിവെച്ച സംരംഭം പൂർത്തിയാക്കാൻ പറ്റാത്ത ഒന്നാണെന്നു വരുന്നില്ല.

അതുപോലെ, തന്റെ ഉദ്ദേശ്യം നടപ്പിലാകുന്നു എന്ന്‌ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ദൈവം ചെയ്‌തു. ആദ്യ മാതാപിതാക്കളുടെ പാപത്തിനുശേഷം പെട്ടെന്നുതന്നെ അവരുടെ പിൻതലമുറകൾക്കായി ഒരു പ്രത്യാശ അവൻ വെച്ചുനീട്ടി​—⁠സംഭവിച്ച കുഴപ്പങ്ങൾ ഇല്ലാതാക്കുന്ന ഒരു “സന്തതി.” ഈ പ്രവചന നിവൃത്തിയിൽ, മനുഷ്യവർഗത്തെ വീണ്ടെടുക്കുവാൻ ഭൂമിയിൽ വന്ന്‌ തന്റെ ജീവൻ യാഗമായി അർപ്പിച്ച ദൈവപുത്രനായ യേശുവാണ്‌ സന്തതിയുടെ മുഖ്യ ഭാഗം എന്നു തെളിഞ്ഞു. (ഗലാത്യർ 3:16; മത്തായി 20:28) സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യപ്പെട്ടതിനുശേഷം യേശു ദൈവരാജ്യത്തിന്റെ രാജാവാകുമായിരുന്നു. പ്രാഥമികമായി, ഭൂമിയെ അവകാശമാക്കുന്ന സൗമ്യനായവൻ യേശുവാണ്‌​—⁠രാജ്യത്തിന്റെ സഹഭരണാധികാരികളാകാൻ സ്വർഗത്തിലേക്കു പുനരുത്ഥാനം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്‌തരും ഭൂമി അവകാശമാക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്‌. (സങ്കീർത്തനം 2:6-9) ദൈവത്തിന്റെ ആദിമ ഉദ്ദേശ്യം നിവർത്തിക്കാനും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റാനും വേണ്ടി തക്കസമയത്ത്‌ ഈ ഗവൺമെന്റ്‌ ഭൂമിയിലെ കാര്യാദികളുടെ നിയന്ത്രണം ഏറ്റെടുക്കും. യേശുക്രിസ്‌തുവിന്റെയും അവന്റെ സഹഭരണാധികാരികളുടെയും ഭരണത്തിന്റെ ഗുണഭോക്താക്കൾ എന്ന അർഥത്തിൽ സൗമ്യരായ ദശലക്ഷക്കണക്കിനാളുകൾ “ഭൂമിയെ അവകാശമാക്കും.”​—⁠ഉല്‌പത്തി 3:15; ദാനീയേൽ 2:44; പ്രവൃത്തികൾ 2:32, 33; വെളിപ്പാടു 20:5, 6.

“സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും”

സ്വർഗീയം, ഭൗമികം എന്നിങ്ങനെ രണ്ടു പ്രത്യാശയോടെയുള്ള ഈ രക്ഷയെക്കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ കണ്ട ഒരു ദർശനത്തിൽ പരാമർശിക്കുന്നുണ്ട്‌. ക്രിസ്‌തുവിന്റെ വിശ്വസ്‌ത അനുഗാമികളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവർ രാജാക്കന്മാരായി സ്വർഗീയ സിംഹാസനങ്ങളിൽ ഇരിക്കുന്നതായി അവൻ കണ്ടു. “അവർ ഭൂമിയെ ഭരിക്കും” (പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ്‌ വേർഷൻ) എന്ന്‌ ക്രിസ്‌തുവിന്റെ ഈ സഹകാരികളെക്കുറിച്ച്‌ ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു. (വെളിപ്പാടു 5:9, 10) ദൈവോദ്ദേശ്യ നിവൃത്തിയിലെ രണ്ടു വശങ്ങൾ ശ്രദ്ധിക്കുക​—⁠യേശുക്രിസ്‌തുവും അവന്റെ കൂട്ടവകാശികളും അടങ്ങുന്ന സ്വർഗീയ രാജ്യത്തിന്റെ മാർഗനിർദേശത്തിൻ കീഴിൽ പുനഃസ്ഥിതീകരിച്ച ഭൂമി. ഈ ദിവ്യ ക്രമീകരണങ്ങൾ എല്ലാം ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിൽ ഭൗമിക പറുദീസയെ ആത്യന്തികമായി പുനഃസ്ഥാപിക്കും.

മാതൃകാ പ്രാർഥനയിൽ, ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” ആകേണമേ എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 6:9, 10) ഭൂമി നശിപ്പിക്കപ്പെടുമെങ്കിൽ, അല്ലെങ്കിൽ അത്‌ സ്വർഗത്തിന്റെ ഒരു പ്രതീകം മാത്രമാണെങ്കിൽ ഈ വാക്കുകൾക്ക്‌ എന്തെങ്കിലും അർഥമുണ്ടാകുമോ? അതുപോലെ, നീതിമാന്മാർ എല്ലാം സ്വർഗത്തിൽ പോയാൽ ഈ വാക്കുകൾ അർഥശൂന്യമാവില്ലേ? ഭൂമിയെ സംബന്ധിച്ച ദൈവേഷ്ടം, സൃഷ്ടിപ്പിൻ വിവരണം മുതൽ വെളിപ്പാടു പുസ്‌തകത്തിലെ ദർശനങ്ങൾ വരെയുള്ള തിരുവെഴുത്തുകളിൽ വളരെ വ്യക്തമാണ്‌. ഭൂമിയെക്കുറിച്ച്‌ ദൈവം എന്ത്‌ ഉദ്ദേശിച്ചുവോ അത്‌ സാധിക്കും​—⁠ഭൂമി ഒരു പറുദീസ ആയി മാറും. ഇതാണ്‌ നടപ്പിലാക്കും എന്നു ദൈവം വാഗ്‌ദാനം ചെയ്യുന്ന അവന്റെ ഇഷ്ടം. ആ ദൈവേഷ്ടത്തിന്റെ പൂർത്തീകരണത്തിനുവേണ്ടി ഭൂമിയിലെ വിശ്വസ്‌തർ പ്രാർഥിക്കുന്നു.

ഭൂമിയിലെ നിത്യജീവൻ​—⁠അതാണ്‌ സ്രഷ്ടാവ്‌, ‘മാറാത്തവനായ’ ദൈവം, ആദ്യമേതന്നേ ഉദ്ദേശിച്ചത്‌. (മലാഖി 3:6; യോഹന്നാൻ 17:3; യാക്കോബ്‌ 1:​17, പി.ഒ.സി. ബൈബിൾ) ഒരു നൂറ്റാണ്ടിലധികമായി വീക്ഷാഗോപുരം എന്ന ഈ മാസിക ദിവ്യോദ്ദേശ്യ നിവൃത്തിയിലെ ഈ രണ്ടു വശങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നു. ഭൂമി ഒരു പറുദീസയായിത്തീരുന്നതിനെക്കുറിച്ച്‌ തിരുവെഴുത്തുകളിൽ കാണുന്ന വാഗ്‌ദാനങ്ങൾ മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. ഒന്നുകിൽ യഹോവയുടെ സാക്ഷികളുമായി ചർച്ച ചെയ്‌തുകൊണ്ടോ അല്ലെങ്കിൽ ഈ മാസികയുടെ പ്രസാധകരുമായി ബന്ധപ്പെട്ടുകൊണ്ടോ ഇതിനെക്കുറിച്ചു കൂടുതൽ പഠിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 5 അനേകം ബൈബിൾ ഭാഷാന്തരങ്ങൾ എറെറ്റ്‌സ്‌ എന്ന എബ്രായ പദത്തെ “ഭൂമി” എന്നതിനു പകരം “ദേശം” എന്നു പരിഭാഷപ്പെടുത്തുന്നുണ്ടെങ്കിലും സങ്കീർത്തനം 37:​11, 29-ൽ എറെറ്റ്‌സ്‌ എന്ന്‌ ഉപയോഗിച്ചപ്പോൾ അത്‌ ഇസ്രായേൽ ജനതയ്‌ക്ക്‌ കൊടുത്ത ദേശത്തെ മാത്രമേ അർഥമാക്കുന്നുള്ളു എന്നു ചിന്തിക്കുന്നതിന്‌ ഒരു കാരണവുമില്ല. വില്യം വിൽസൺ തയ്യാറാക്കിയ പഴയനിയമ പദ പഠനങ്ങൾ (ഇംഗ്ലീഷ്‌) എറെറ്റ്‌സ്‌ എന്ന പദത്തെ നിർവചിക്കുന്നത്‌ ഇങ്ങനെയാണ്‌: “വാസയോഗ്യവും അല്ലാത്തതുമായ ഭാഗങ്ങൾ ഉൾപ്പെടുന്ന മുഴുഭൂമിയും; പരിമിതിയെ സൂചിപ്പിക്കുന്ന ഒരു പദത്തിന്റെകൂടെ ഉപയോഗിക്കുമ്പോൾ ഭൗമോപരിതലത്തിന്റെ ഒരു ഭാഗത്തെ, ഒരു ദേശത്തെ അല്ലെങ്കിൽ രാജ്യത്തെ അർഥമാക്കുന്നു.” അതുകൊണ്ട്‌ ഈ എബ്രായ പദത്തിന്റെ പ്രഥമവും പ്രധാനവുമായ അർഥം നമ്മുടെ ഗ്രഹം, ഗോളം, അഥവാ ഭൂമി എന്നാണ്‌.​—⁠1987 മാർച്ച്‌ 1 വീക്ഷാഗോപുരത്തിന്റെ 31-ാം പുറം കാണുക.

[4-ാം പേജിലെ ചിത്രം]

ഭാവിയിൽ ഭൂമി ഒരു പറുദീസയായിത്തീരുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു

[7-ാം പേജിലെ ചിത്രം]

ഭൂമി നശിപ്പിക്കപ്പെടുമെങ്കിൽ, യേശുവിന്റെ മാതൃകാ പ്രാർഥനയ്‌ക്ക്‌ എന്തെങ്കിലും അർഥമുണ്ടാകുമോ?