വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുരുഷനും സ്‌ത്രീയും ആദരണീയ സ്ഥാനങ്ങൾ ഇരുവർക്കും

പുരുഷനും സ്‌ത്രീയും ആദരണീയ സ്ഥാനങ്ങൾ ഇരുവർക്കും

പുരുഷനും സ്‌ത്രീയും ആദരണീയ സ്ഥാനങ്ങൾ ഇരുവർക്കും

യഹോവയാം ദൈവം ആദ്യം ആദാമിനെയും പിന്നെ ഹവ്വായെയും സൃഷ്ടിച്ചു. ഹവ്വായുടെ സൃഷ്ടിക്കു മുമ്പുതന്നെ ആദാം കുറച്ചൊക്കെ ജീവിതാനുഭവം നേടിയെടുത്തിരുന്നു. ആ സമയത്ത്‌ യഹോവ അവനു ചില നിർദേശങ്ങൾ നൽകി. (ഉല്‌പത്തി 2:15-20) ദൈവത്തിന്റെ വക്താവെന്ന നിലയിൽ വർത്തിച്ചുകൊണ്ട്‌ ആ നിർദേശങ്ങൾ തന്റെ ഭാര്യയെ അറിയിക്കാനുള്ള ഉത്തരവാദിത്വവും അവനുണ്ടായിരുന്നു. ന്യായമായും ആരാധനയോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നേതൃത്വമെടുക്കുന്നതും അവനായിരിക്കുമായിരുന്നു.

സമാനമായ ഒരു ക്രമീകരണമാണ്‌ ക്രിസ്‌തീയ സഭയിലും ഉള്ളത്‌. അതിന്റെ വിശദമായ ഒരു പരിശോധന പ്രയോജനകരമായിരിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “മൌനമായിരിപ്പാൻ അല്ലാതെ . . . പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്‌ത്രീയെ അനുവദിക്കുന്നില്ല. ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വ.” (1 തിമൊഥെയൊസ്‌ 2:12, 13) ക്രിസ്‌തീയ സഭായോഗത്തിൽ സ്‌ത്രീ ഒന്നും മിണ്ടരുത്‌ എന്നാണോ അതിന്റെ അർഥം? അല്ല. മറിച്ച്‌ പുരുഷന്മാരുമായി വാദപ്രതിവാദങ്ങളിൽ ഏർപ്പെടരുത്‌ എന്ന അർഥത്തിലാണ്‌ അവൾ മൗനം പാലിക്കേണ്ടത്‌. കൂടാതെ അവൾ പുരുഷന്റെ നിയമിത സ്ഥാനത്തെ നിസ്സാരീകരിക്കുകയോ സഭയിൽ പഠിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്‌. സഭയിൽ അധ്യക്ഷത വഹിക്കാനും പഠിപ്പിക്കാനും ഉള്ള നിയമനം പുരുഷനുള്ളതാണ്‌. എന്നാൽ സ്‌ത്രീകൾ വ്യത്യസ്‌ത വിധങ്ങളിൽ ക്രിസ്‌തീയ യോഗങ്ങളിൽ പങ്കെടുത്തുകൊണ്ട്‌ അതിനു മാറ്റുകൂട്ടുന്നു.

ദൈവിക ക്രമീകരണത്തിൽ പുരുഷനും സ്‌ത്രീയും വഹിക്കുന്ന ധർമത്തെ സംബന്ധിച്ച്‌ ഉൾക്കാഴ്‌ച പകർന്നുകൊണ്ട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “പുരുഷൻ സ്‌ത്രീയിൽ നിന്നല്ലല്ലോ സ്‌ത്രീ പുരുഷനിൽനിന്നത്രേ ഉണ്ടായതു. . . . എന്നാൽ കർത്താവിൽ പുരുഷനെ കൂടാതെ സ്‌ത്രീയുമില്ല സ്‌ത്രീയെ കൂടാതെ പുരുഷനുമില്ല [അവർ പരസ്‌പരം ഒരാൾ മറ്റേയാളിൽനിന്ന്‌ സ്വതന്ത്രരല്ല]. സ്‌ത്രീ പുരുഷനിൽനിന്നു ഉണ്ടായതുപോലെ പുരുഷനും സ്‌ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാൽ സകലത്തിന്നും ദൈവം കാരണഭൂതൻ.”​—⁠1 കൊരിന്ത്യർ 11:8-12.

സ്‌ത്രീകൾക്ക്‌ മഹത്തായ പദവികൾ

ദൈവം ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണപ്രകാരം സ്‌ത്രീകൾക്കു പല പദവികളും ഉണ്ടായിരുന്നു. നിരവധി കാര്യങ്ങളിൽ മുൻകൈയെടുത്തു പ്രവർത്തിക്കാൻപോലും അവർക്കു സാധിക്കുമായിരുന്നു. ദൃഷ്ടാന്തത്തിന്‌ സദൃശവാക്യങ്ങൾ 31:​10-31-ൽ പറയുന്ന “സാമർത്ഥ്യമുള്ള ഭാര്യ”യുടെ കാര്യംതന്നെ എടുക്കുക. അവൾ ഏറ്റവും നല്ല വസ്‌തുക്കൾ വാങ്ങി വീട്ടുകാർക്കുവേണ്ടി മേത്തരമായ വസ്‌ത്രങ്ങൾ ഉണ്ടാക്കുന്നു. “അവൾ ശണവസ്‌ത്രം ഉണ്ടാക്കി വില്‌ക്കു”കപോലും ചെയ്യുന്നു! (വാക്യങ്ങൾ 13, 21-24) “കച്ചവടക്കപ്പൽ പോലെ,” സമർഥയായ അവൾ വിശിഷ്ടമായ ആഹാരസാധനങ്ങൾ കൊണ്ടുവരുന്നു, അത്‌ ദൂരത്തുനിന്നാണെങ്കിൽപ്പോലും. (വാക്യം 14) “അവൾ ഒരു നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു.” കൂടാതെ അവൾ “ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.” (വാക്യം 16) അവളുടെ “വ്യാപാരം ആദായമുള്ള”ത്‌ ആയതിനാൽ അതിലൂടെ അവൾ ലാഭം കൊയ്യുന്നു. (വാക്യം 18) അവൾ “വീട്ടുകാരുടെ പെരുമാറ്റം . . . സൂക്ഷിച്ചു നോക്കുന്നു,” അതായത്‌ വീട്ടുകാര്യങ്ങൾ നന്നായി നോക്കിനടത്തുന്നു. മാത്രമല്ല അവൾ നിസ്സ്വാർഥം മറ്റുള്ളവരെയും സഹായിക്കുന്നു. (വാക്യങ്ങൾ 20, 27) യഹോവ ഭയമുള്ള കഠിനാധ്വാനിയായ അവൾക്കു പ്രശംസ ലഭിക്കുന്നതിൽ അതിശയമില്ല!​—⁠വാക്യം 31.

മോശെ മുഖാന്തരം യഹോവ നൽകിയ നിയമം സ്‌ത്രീകൾക്ക്‌ ആത്മീയമായി വളരുന്നതിനുള്ള എല്ലാ അവസരവും പ്രദാനം ചെയ്‌തു. ഉദാഹരണത്തിന്‌ യോശുവ 8:​35-ൽ നാം ഇപ്രകാരം വായിക്കുന്നു: “മോശെ കല്‌പിച്ച സകലത്തിലും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേൾക്കെ യോശുവ മോശെ കല്‌പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.” എസ്രാ പുരോഹിതനെക്കുറിച്ച്‌ ബൈബിൾ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “[അവൻ] പുരുഷന്മാരും സ്‌ത്രീകളും കേട്ടു ഗ്രഹിപ്പാൻ പ്രാപ്‌തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു, നീർവ്വാതിലിന്നെതിരെയുള്ള വിശാലസ്ഥലത്തുവെച്ചു രാവിലെതുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്‌ത്രീകളും ഗ്രഹിപ്പാൻ പ്രാപ്‌തിയുള്ള എല്ലാവരും കേൾക്കേ ന്യായപ്രമാണപുസ്‌തകം വായിച്ചു; സർവ്വജനവും ശ്രദ്ധിച്ചുകേട്ടു.” (നെഹെമ്യാവു 8:2, 3) ന്യായപ്രമാണത്തിന്റെ ഇത്തരം വായനയിൽനിന്ന്‌ സ്‌ത്രീകൾ പ്രയോജനം നേടിയിരുന്നു. കൂടാതെ അവർ മതപരമായ പെരുന്നാളുകളും ആചരിച്ചിരുന്നു. (ആവർത്തനപുസ്‌തകം 12:12, 18; 16:11, 14) ഏറ്റവും പ്രധാനമായി പുരാതന ഇസ്രായേലിലെ സ്‌ത്രീകൾക്ക്‌ യഹോവയാം ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കുന്നതിനും അവനോടു നേരിട്ടു പ്രാർഥിക്കുന്നതിനും സാധിച്ചിരുന്നു.​—⁠1 ശമൂവേൽ 1:⁠10.

പൊതുയുഗം (പൊ.യു.) ഒന്നാം നൂറ്റാണ്ടിലെ കാര്യമോ? ദൈവഭയമുള്ള പല സ്‌ത്രീകൾക്കും യേശുവിനു ശുശ്രൂഷ ചെയ്യുന്നതിനുള്ള പദവി ലഭിച്ചു. (ലൂക്കൊസ്‌ 8:1-3) ബെഥാന്യയിലെ ഒരു അത്താഴവേളയിൽ ഒരു സ്‌ത്രീ വന്ന്‌ യേശുവിന്റെ തലയിലും കാലിലും പരിമളതൈലം ഒഴിച്ചു. (മത്തായി 26:6-13; യോഹന്നാൻ 12:1-7) പുനരുത്ഥാനശേഷം യേശു പ്രത്യക്ഷപ്പെട്ടവരുടെ ഗണത്തിൽ സ്‌ത്രീകളും ഉണ്ടായിരുന്നതായി രേഖ സൂചിപ്പിക്കുന്നു. (മത്തായി 28:1-10; യോഹന്നാൻ 20:1-18) അവന്റെ സ്വർഗാരോഹണശേഷം കൂടിവന്ന ഏകദേശം 120 പേരുടെ കൂട്ടത്തിൽ ചില ‘സ്‌ത്രീകളും യേശുവിന്റെ അമ്മയായ മറിയയും’ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 1:3-15) ആ സ്‌ത്രീകളിൽ അനേകരുമോ എല്ലാവരുംതന്നെയോ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ യെരൂശലേമിലെ മാളികമുറിയിൽ കൂടിവന്നവരുടെ കൂട്ടത്തിലും ഉണ്ടായിരുന്നുവെന്നതിനു സംശയമില്ല, ആ അവസരത്തിലാണ്‌ യേശുവിന്റെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവ്‌ പകരപ്പെടുകയും അവർ അത്ഭുതകരമായി വിവിധ ഭാഷകളിൽ സംസാരിക്കുകയും ചെയ്‌തത്‌.​—⁠പ്രവൃത്തികൾ 2:1-12.

യോവേൽ 2:​28, 29-ന്റെ നിവൃത്തി ആസ്വദിച്ചവരിൽ പുരുഷന്മാരും സ്‌ത്രീകളും ഉണ്ടായിരുന്നു. പ്രസ്‌തുത വാക്യം പെന്തെക്കൊസ്‌തു നാളിൽ പത്രൊസ്‌ ഉദ്ധരിക്കുകയുണ്ടായി. അവൻ പറഞ്ഞു: “ഞാൻ [യഹോവ] സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; . . . എന്റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലുംകൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.” (പ്രവൃത്തികൾ 2:13-18) പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം കുറെക്കാലത്തേക്ക്‌ ക്രിസ്‌തീയ സ്‌ത്രീകൾക്കും ആത്മാവിന്റെ വരങ്ങൾ ഉണ്ടായിരുന്നു. അവർ അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്‌തു, അവശ്യം ഭാവി മുൻകൂട്ടിപ്പറഞ്ഞുകൊണ്ടല്ല, മറിച്ച്‌ തിരുവെഴുത്തു സത്യങ്ങൾ സംസാരിച്ചുകൊണ്ട്‌.

റോമിലെ ക്രിസ്‌ത്യാനികൾക്കുള്ള ലേഖനത്തിൽ അപ്പൊസ്‌തലനായ പൗലൊസ്‌ ‘നമ്മുടെ സഹോദരിയായ ഫേബയെ’ കുറിച്ച്‌ ഊഷ്‌മളമായി സംസാരിക്കുകയും അവളെ അങ്ങേയറ്റം മൂല്യമുള്ളവളായി കണക്കാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. അവൻ പരാമർശിക്കുന്ന മറ്റു രണ്ടു പേരാണ്‌ ത്രുഫൈനയും ത്രുഫോസയും. “കർത്താവിൽ അദ്ധ്വാനിക്കുന്നവ”ർ എന്നാണ്‌ അവരെ വിശേഷിപ്പിച്ചിരിക്കുന്നത്‌. (റോമർ 16:1, 2, 12) ഈ സ്‌ത്രീകൾ ആദിമ ക്രിസ്‌തീയ സഭയിൽ നിയമിത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്നില്ലെങ്കിലും ദൈവപുത്രനായ യേശുക്രിസ്‌തുവിനോടൊപ്പം സ്വർഗരാജ്യത്തിൽ പങ്കാളികളായിരിക്കുന്നതിന്‌ അവരും നിരവധി മറ്റു സ്‌ത്രീകളും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടു.​—⁠റോമർ 8:16, 17; ഗലാത്യർ 3:28, 29.

എത്ര മഹത്തായ പദവിയാണ്‌ ദൈവഭക്തരായ സ്‌ത്രീകൾ ഇന്ന്‌ ആസ്വദിക്കുന്നത്‌! “കർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു” എന്ന്‌ സങ്കീർത്തനം 68:11 പറയുന്നു. ഇത്തരം സ്‌ത്രീകൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഭവന ബൈബിളധ്യയന വേളകളിലെ അവരുടെ വിദഗ്‌ധ പഠിപ്പിക്കൽ മൂലം അനേകർ സത്യം സ്വീകരിക്കുന്നു. വിശ്വാസികളായിത്തീരാൻ മക്കളെ സഹായിക്കുകയും നിരവധി സഭാ ഉത്തരവാദിത്വങ്ങളുള്ള ഭർത്താക്കന്മാർക്ക്‌ പിന്തുണയേകുകയും ചെയ്യുന്ന വിവാഹിതരായ ക്രിസ്‌തീയ സഹോദരിമാരും പ്രശംസാർഹരാണ്‌. (സദൃശവാക്യങ്ങൾ 31:10-12, 28) ഏകാകിനികൾക്കും ദൈവക്രമീകരണത്തിൽ ആദരണീയമായ ഒരു സ്ഥാനമുണ്ട്‌. “മൂത്ത സ്‌ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്‌ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പി”ക്കാൻ ക്രിസ്‌തീയ പുരുഷന്മാരെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു.​—⁠1 തിമൊഥെയൊസ്‌ 5:1, 2.

പുരുഷന്മാർക്ക്‌ വൈവിധ്യമാർന്ന നിയമനങ്ങൾ

ഒരു ക്രിസ്‌തീയ പുരുഷന്‌ ദിവ്യനിയമിത ഉത്തരവാദിത്വമുണ്ട്‌, അതു നിറവേറ്റാൻ അയാൾ ബാധ്യസ്ഥനാണ്‌. പൗലൊസ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “ഏതു പുരുഷന്റെയും തല ക്രിസ്‌തു, സ്‌ത്രീയുടെ തല പുരുഷൻ, ക്രിസ്‌തുവിന്റെ തല ദൈവം എന്നു നിങ്ങൾ അറിയേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.” (1 കൊരിന്ത്യർ 11:3) പുരുഷനും ഉണ്ട്‌ ഒരു ശിരസ്സ്‌​—⁠ക്രിസ്‌തു. അതുകൊണ്ട്‌ പുരുഷൻ ക്രിസ്‌തുവിനോടു കണക്കുബോധിപ്പിക്കണം, ആത്യന്തികമായി ദൈവത്തോടും. ഒരു പുരുഷൻ തന്റെ ശിരസ്ഥാനം സ്‌നേഹപൂർവം പ്രയോഗിക്കാനാണ്‌ ദൈവം പ്രതീക്ഷിക്കുന്നത്‌. (എഫെസ്യർ 5:25) മനുഷ്യരെ സൃഷ്ടിച്ചതുമുതൽ ഇന്നോളം അതിനു മാറ്റമൊന്നും വന്നിട്ടില്ല.

ശിരസ്ഥാനത്തിനു ചേർച്ചയിലുള്ള നിയമനങ്ങൾ ദൈവം പുരുഷന്മാർക്കു നൽകിയതായി ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌ പ്രളയസമയത്ത്‌ ജീവരക്ഷയ്‌ക്കായി പെട്ടകം പണിയാൻ യഹോവ നോഹയോടാണ്‌ ആവശ്യപ്പെട്ടത്‌. (ഉല്‌പത്തി 6:9-7:24) ഭൂമിയിലെ സകല കുടുംബങ്ങൾക്കും ജനതകൾക്കും അനുഗ്രഹം കൈവരുത്താനുള്ള സന്തതിയെക്കുറിച്ചു ദൈവം വാഗ്‌ദാനം ചെയ്‌തതാണെങ്കിൽ അബ്രാഹാമിനോടാണ്‌. ക്രിസ്‌തുയേശുവാണ്‌ ആ സന്തതിയുടെ മുഖ്യഭാഗം. (ഉല്‌പത്തി 12:3; 22:18; ഗലാത്യർ 3:8-16) ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു വിടുവിക്കാൻ മോശെയെയാണു ദൈവം നിയമിച്ചത്‌. (പുറപ്പാടു 3:9, 10, 12, 18) മോശെയിലൂടെയായിരുന്നു ന്യായപ്രമാണ ഉടമ്പടി അഥവാ മോശൈക ന്യായപ്രമാണം എന്നറിയപ്പെടുന്ന നിയമസംഹിത യഹോവ നൽകിയത്‌. (പുറപ്പാടു 24:1-18) ബൈബിൾ എഴുത്തുകാരുടെ കാര്യമാണെങ്കിലോ? അവർ എല്ലാവരും പുരുഷന്മാരായിരുന്നു.

ക്രിസ്‌തീയ സഭയുടെ ശിരസ്സായ യേശു ‘മനുഷ്യരാം ദാനങ്ങൾ’ (NW) ആയി നൽകിയത്‌ പുരുഷന്മാരെയാണ്‌. (എഫെസ്യർ 1:22; 4:7-13) മേൽവിചാരകന്മാർക്കുള്ള യോഗ്യതകൾ പട്ടികപ്പെടുത്തുമ്പോൾ പുരുഷന്മാരെയാണ്‌ പൗലൊസ്‌ പരാമർശിക്കുന്നത്‌. (1 തിമൊഥെയൊസ്‌ 3:1-7; തീത്തൊസ്‌ 1:5-9) അതുകൊണ്ട്‌ യഹോവയുടെ സാക്ഷികളുടെ സഭകളിൽ മേൽവിചാരകന്മാർ, അഥവാ മൂപ്പന്മാർ ആയും ശുശ്രൂഷാദാസന്മാരായും സേവിക്കുന്നത്‌ പുരുഷന്മാരാണ്‌. (ഫിലിപ്പിയർ 1:1, 2; 1 തിമൊഥെയൊസ്‌ 3:8-10, 12) പുരുഷന്മാർ മാത്രമേ ക്രിസ്‌തീയ സഭയിൽ ഇടയന്മാരായി സേവിക്കുന്നുള്ളൂ. (1 പത്രൊസ്‌ 5:1-4) എന്നിരുന്നാലും നാം ഇതിനോടകം പരിചിന്തിച്ചതുപോലെ മഹത്തായ ദൈവദത്ത ഉത്തരവാദിത്വങ്ങളാണ്‌ സ്‌ത്രീകളുടേതും.

തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ സന്തുഷ്ടർ

തങ്ങളുടെ ദൈവദത്തമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നത്‌ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഒരുപോലെ സന്തോഷം കൈവരുത്തുന്നു. ഭർത്താക്കന്മാരും ഭാര്യമാരും ക്രിസ്‌തുവിന്റെയും അവന്റെ സഭയുടെയും മാതൃക അനുകരിക്കുമ്പോൾ അവരുടെ ദാമ്പത്യബന്ധം സന്തുഷ്ടമായിത്തീരുന്നു. “ഭർത്താക്കന്മാരേ, ക്രിസ്‌തുവും സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിൻ. . . . നിങ്ങളും അങ്ങനെ തന്നേ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെ സ്‌നേഹിക്കേണം” എന്ന്‌ പൗലൊസ്‌ എഴുതി. (എഫെസ്യർ 5:25-32) അതുകൊണ്ട്‌ ഭർത്താക്കന്മാർ സ്വാർഥപരമായിട്ടല്ല, സ്‌നേഹത്തോടെ വേണം തങ്ങളുടെ ശിരസ്ഥാനം പ്രയോഗിക്കാൻ. ക്രിസ്‌തീയ സഭയിലെ അംഗങ്ങളാരും പൂർണരല്ല. എന്നിട്ടും യേശു അവരെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. സമാനമായി ഒരു ക്രിസ്‌തീയ ഭർത്താവും തന്റെ ഭാര്യയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യണം.

ഒരു ക്രിസ്‌തീയ ഭാര്യ “ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു,” അതായത്‌ ഭർത്താവിനോട്‌ ആഴമായ ബഹുമാനം പ്രകടമാക്കണം. (എഫെസ്യർ 5:32) ഇക്കാര്യത്തിൽ അവൾക്ക്‌ ക്രിസ്‌തീയ സഭയുടെ മാതൃക അനുകരിക്കാവുന്നതാണ്‌. എഫെസ്യർ 5:21-24 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ക്രിസ്‌തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്‌പെട്ടിരിപ്പിൻ. ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ. ക്രിസ്‌തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യെക്കു തലയാകുന്നു. എന്നാൽ സഭ ക്രിസ്‌തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.” ഭർത്താവിനു കീഴ്‌പെട്ടിരിക്കുക എന്നത്‌ പ്രയാസകരമായി, അല്ലെങ്കിൽ ഒരു വെല്ലുവിളിയായി ചിലപ്പോഴെങ്കിലും ഭാര്യക്കു തോന്നിയേക്കാമെങ്കിൽപ്പോലും അങ്ങനെ ചെയ്യുന്നതാണ്‌ “കർത്താവിൽ ഉചിതമാ”യ സംഗതി. (കൊലൊസ്സ്യർ 3:18) താൻ ഭർത്താവിനു കീഴ്‌പെട്ടിരിക്കുന്നത്‌ കർത്താവായ യേശുക്രിസ്‌തുവിനു പ്രസാദകരമായ കാര്യമാണെന്ന്‌ അവൾ ഓർക്കുന്നെങ്കിൽ അത്‌ എളുപ്പമായിരിക്കും.

ഭർത്താവ്‌ സഹവിശ്വാസി അല്ലെങ്കിൽക്കൂടി ക്രിസ്‌തീയ ഭാര്യ അദ്ദേഹത്തിന്റെ ശിരസ്ഥാനത്തിനു കീഴ്‌പെട്ടിരിക്കണം. അപ്പൊസ്‌തലനായ പത്രൊസ്‌ പറയുന്നു: “ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിപ്പിൻ; അവരിൽ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിർമ്മലമായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാൽ ചേർന്നുവരുവാൻ ഇടയാകും.” (1 പത്രൊസ്‌ 3:1, 2) തന്റെ ഭർത്താവായ അബ്രാഹാമിനെ ആദരിച്ച സാറായ്‌ക്ക്‌ ഇസ്‌ഹാക്കിനെ പ്രസവിക്കുന്നതിനും യേശുക്രിസ്‌തുവിന്റെ പൂർവികയായിത്തീരുന്നതിനുമുള്ള പദവി ലഭിച്ചു. (എബ്രായർ 11:11, 12; 1 പത്രൊസ്‌ 3:5, 6) സാറായെപ്പോലെയായിരിക്കുന്ന ഭാര്യമാർക്ക്‌ തീർച്ചയായും ദൈവാനുഗ്രഹം ഉണ്ടാകും.

പുരുഷന്മാരും സ്‌ത്രീകളും തങ്ങളുടെ ദൈവദത്ത ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോൾ സമാധാനവും ഐക്യവും കളിയാടും. അവർക്ക്‌ സന്തോഷവും സംതൃപ്‌തിയും ആസ്വദിക്കാനാകും. കൂടാതെ ഓരോരുത്തരും തിരുവെഴുത്തു വ്യവസ്ഥകൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുമ്പോൾ ദൈവിക ക്രമീകരണത്തിലെ മഹത്തായ പദവികളോടൊപ്പമുള്ള മാന്യതയും അവർക്കു ലഭിക്കുന്നു.

[7-ാം പേജിലെ ചതുരം]

ദൈവദത്ത സ്ഥാനത്തോടുള്ള അവരുടെ വീക്ഷണം

“എന്റെ ഭർത്താവ്‌ സ്‌നേഹത്തോടെയും ദയയോടെയുമാണ്‌ ശിരസ്ഥാനം പ്രയോഗിക്കുന്നത്‌,” സൂസൻ പറയുന്നു. “സാധാരണഗതിയിൽ ഞങ്ങൾ ഒരുമിച്ച്‌ കാര്യങ്ങൾ ചർച്ചചെയ്യുന്നു; എന്നിട്ട്‌ എന്തു ചെയ്യണം, എന്തു ചെയ്യേണ്ട എന്ന്‌ അദ്ദേഹം തീരുമാനിക്കുന്നു. അത്‌ ഞങ്ങൾക്ക്‌ ഏറ്റവും പ്രയോജനകരമായിരിക്കുമെന്ന്‌ എനിക്കറിയാം. ക്രിസ്‌തീയ ഭാര്യമാർക്കായി യഹോവ ചെയ്‌തിരിക്കുന്ന ക്രമീകരണത്തിൽ ഞാൻ അത്യന്തം സന്തുഷ്ടയാണ്‌, മാത്രമല്ല ഞങ്ങളുടെ വിവാഹബന്ധത്തെ അത്‌ ശക്തമാക്കുകയും ചെയ്യുന്നു. വളരെ ഉറ്റ ഒരു ബന്ധമാണ്‌ ഞങ്ങൾക്കിടയിലുള്ളത്‌. ആത്മീയ ലക്ഷ്യങ്ങൾ കൈവരിക്കാനായി ഞങ്ങൾ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു.”

മിൻഡീ എന്ന സ്‌ത്രീയുടെ അഭിപ്രായം ശ്രദ്ധിക്കൂ. അവർ പറയുന്നു: “യഹോവ തന്റെ ദാസികൾക്ക്‌ നൽകിയിരിക്കുന്ന സ്ഥാനം അവരോടുള്ള അവന്റെ സ്‌നേഹത്തിന്റെ തെളിവാണ്‌. എന്റെ ഭർത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും ഒപ്പം സഭാ ഉത്തരവാദിത്വങ്ങളിൽ അദ്ദേഹത്തെ പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ യഹോവയുടെ ക്രമീകരണത്തോടു ഞാൻ വിലമതിപ്പു പ്രകടമാക്കുന്നു.”

[5-ാം പേജിലെ ചിത്രങ്ങൾ]

പുരുഷന്റെ ശിരസ്ഥാനത്തിനു ചേർച്ചയിൽ നോഹയ്‌ക്കും അബ്രാഹാമിനും മോശെക്കും ദൈവം വിവിധ നിയമനങ്ങൾ നൽകി

[7-ാം പേജിലെ ചിത്രം]

“സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു”