വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ​—⁠വിലമതിപ്പു പ്രകടമാക്കുന്ന ദൈവം

യഹോവ​—⁠വിലമതിപ്പു പ്രകടമാക്കുന്ന ദൈവം

യഹോവ​—⁠വിലമതിപ്പു പ്രകടമാക്കുന്ന ദൈവം

“ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.”​—⁠എബ്രായർ 6:10.

1. മോവാബ്യ സ്‌ത്രീയായ രൂത്തിനോട്‌ യഹോവ എങ്ങനെ വിലമതിപ്പു പ്രകടമാക്കി?

യഹോവയുടെ ഇഷ്ടം ചെയ്യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവരുടെ ശ്രമങ്ങളെ അവൻ ആഴമായി വിലമതിക്കുകയും അവരെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യുന്നു. (എബ്രായർ 11:6) അവന്റെ വ്യക്തിത്വത്തിന്റെ ആകർഷകമായ ഈ സവിശേഷതയെക്കുറിച്ച്‌ വിശ്വസ്‌ത ദാസനായിരുന്ന ബോവസിനു നന്നായി അറിയാമായിരുന്നു. വിധവയായിരുന്ന അമ്മായിയമ്മയെ സ്‌നേഹപൂർവം പരിപാലിച്ച മോവാബ്യ സ്‌ത്രീയായ രൂത്തിനോട്‌ അവൻ പറഞ്ഞതു ശ്രദ്ധിക്കുക: “നിന്റെ പ്രവൃത്തിക്കു യഹോവ പകരം നല്‌കട്ടെ; . . . നിനക്കു അവൻ പൂർണ്ണപ്രതിഫലം തരുമാറാകട്ടെ.” (രൂത്ത്‌ 2:12) രൂത്തിന്‌ ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചോ? തീർച്ചയായും! എന്തിന്‌, അവളുടെ ചരിത്രം ബൈബിളിൽ സ്ഥാനംപിടിച്ചിരിക്കുന്നു! കൂടാതെ, ബോവസിന്റെ ഭാര്യയായിത്തീർന്നതോടെ അവൾ ദാവീദ്‌ രാജാവും യേശുക്രിസ്‌തുവും ജനിക്കാനിരുന്ന വംശാവലിയിലെ ഒരു കണ്ണിയായിത്തീരുകയും ചെയ്‌തു. (രൂത്ത്‌ 4:13, 17; മത്തായി 1:5, 6, 16) തന്റെ ദാസരെ യഹോവ എത്രമാത്രം വിലമതിക്കുന്നു എന്നു കാണിക്കുന്ന അനേകം ബൈബിൾ ദൃഷ്ടാന്തങ്ങളിൽ ഒന്നുമാത്രമാണ്‌ ഇത്‌.

2, 3. (എ) യഹോവ വിലമതിപ്പു പ്രകടമാക്കുന്നുവെന്നത്‌ അങ്ങേയറ്റം ശ്രദ്ധാർഹമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ആഴമായ വിലമതിപ്പു പ്രകടമാക്കാൻ യഹോവയ്‌ക്കു കഴിയുന്നത്‌ എന്തുകൊണ്ട്‌? ദൃഷ്ടാന്തീകരിക്കുക.

2 തന്റെ ദാസരോടു വിലമതിപ്പു പ്രകടമാക്കാതിരുന്നാൽ അതു താൻ ചെയ്യുന്ന ഒരു അനീതിയായിരിക്കുമെന്ന്‌ യഹോവ കരുതുന്നു. “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്ന്‌ എബ്രായർ 6:10 പറയുന്നു. അർപ്പിതരായ മനുഷ്യരോട്‌​—⁠അവർ പാപികളും ദൈവതേജസ്സില്ലാത്തവരും ആണെങ്കിലും​—⁠ദൈവം വിലമതിപ്പു പ്രകടമാക്കുന്നുവെന്നതാണ്‌ ഈ പ്രസ്‌താവനയെ അങ്ങേയറ്റം ശ്രദ്ധാർഹമാക്കുന്നത്‌.​—⁠റോമർ 3:23.

3 ദൈവഭക്തിയോടുകൂടിയ നമ്മുടെ പ്രവൃത്തികൾ അപ്രസക്തമാണെന്നും ദൈവാനുഗ്രഹം നേടിത്തരാൻ അവയ്‌ക്കു കഴിയില്ലെന്നും അപൂർണരായതിനാൽ നാം ചിന്തിച്ചേക്കാം. എന്നാൽ നമ്മുടെ ആന്തരവും സാഹചര്യങ്ങളും യഹോവയ്‌ക്കു നന്നായി അറിയാം. സർവാത്മനായുള്ള നമ്മുടെ സേവനത്തെ അവൻ നിശ്ചയമായും വിലമതിക്കുന്നു. (മത്തായി 22:37) ദൃഷ്ടാന്തത്തിന്‌ തന്റെ മേശപ്പുറത്ത്‌ ആരോ ഒരു സമ്മാനം വെച്ചിരിക്കുന്നത്‌ ഒരു മാതാവ്‌ കാണുന്നുവെന്നു വിചാരിക്കുക; വിലകുറഞ്ഞ ഒരു മുത്തുമാലയാണത്‌. ‘ഇതെന്തിനു കൊള്ളാം’ എന്ന്‌ ഒരുപക്ഷേ അവർ ചിന്തിച്ചേക്കാം. എന്നാൽ, തന്റെ പൊന്നുമോളാണ്‌ അതു സമ്മാനിച്ചിരിക്കുന്നതെന്ന്‌ ഒപ്പമുള്ള കാർഡിൽനിന്ന്‌ അവർ മനസ്സിലാക്കുന്നു; കുടുക്കയിലുള്ള കാശു മുഴുവനും കൊടുത്താണ്‌ മകൾ അതു വാങ്ങിയിരിക്കുന്നത്‌. ഇപ്പോൾ ആ സമ്മാനം അവർക്ക്‌ അമൂല്യമായിത്തീരുന്നു. നിറകണ്ണുകളോടെ മകളെ വാരിപ്പുണർന്ന്‌ അവർ ആഴമായ വിലമതിപ്പു പ്രകടമാക്കുന്നു.

4, 5. വിലമതിപ്പു പ്രകടമാക്കുന്നതിൽ യേശു യഹോവയെ അനുകരിച്ചത്‌ എങ്ങനെ?

4 നമ്മുടെ ആന്തരവും പരിമിതികളും യഹോവയ്‌ക്കു നന്നായി അറിയാമെന്നതിനാൽ, അൽപ്പമായാലും അധികമായാലും, കഴിവിന്റെ പരമാവധി നാം അവനു കൊടുക്കുമ്പോൾ അവൻ അതു വിലമതിക്കുന്നു. ഇക്കാര്യത്തിൽ യേശു തന്റെ പിതാവിനെപ്പോലെ തന്നെയായിരുന്നു. ദരിദ്രയായ വിധവയെക്കുറിച്ചുള്ള ബൈബിൾ വിവരണം ഓർക്കുക: “അവൻ [യേശു] തലപൊക്കി ധനവാന്മാർ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതു കണ്ടു. ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവൻ: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്‌മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.”​—⁠ലൂക്കൊസ്‌ 21:1-4.

5 വിധവയും ദരിദ്രയുമായ ആ സ്‌ത്രീയുടെ ശോച്യാവസ്ഥ മനസ്സിലാക്കിയ യേശുവിന്‌ അവൾ നൽകിയതിന്റെ യഥാർഥ മൂല്യം കാണാൻ കഴിഞ്ഞു. ആ വിലമതിപ്പ്‌ അവൻ പ്രകടമാക്കുകയും ചെയ്‌തു. യഹോവയും അങ്ങനെതന്നെയാണു ചെയ്യുന്നത്‌. (യോഹന്നാൻ 14:9) നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, വിലമതിപ്പു പ്രകടമാക്കുന്ന നമ്മുടെ ദൈവത്തിന്റെയും അവന്റെ പുത്രന്റെയും പ്രീതിക്കു പാത്രമാകാൻ നിങ്ങൾക്കു കഴിയുമെന്നറിയുന്നതു പ്രോത്സാഹജനകമല്ലേ?

ദൈവഭയമുണ്ടായിരുന്ന ഒരു എത്യോപ്യന്‌ യഹോവ പ്രതിഫലം നൽകുന്നു

6, 7. യഹോവ ഏബെദ്‌-മേലെക്കിനോടു വിലമതിപ്പു പ്രകടമാക്കിയത്‌ എന്തുകൊണ്ട്‌, എങ്ങനെ?

6 യഹോവയുടെ ഇഷ്ടം ചെയ്യുന്നവർക്ക്‌ അവൻ പ്രതിഫലം നൽകുന്നുവെന്ന്‌ തിരുവെഴുത്തുകൾ ആവർത്തിച്ചു പ്രകടമാക്കുന്നു. യിരെമ്യാവിന്റെ സമകാലികനും യെഹൂദായിലെ അവിശ്വസ്‌ത രാജാവായ സിദെക്കീയാവിന്റെ കൊട്ടാരത്തിലെ ഒരു സേവകനുമായിരുന്ന ഏബെദ്‌-മേലെക്‌ എന്ന ദൈവഭക്തനായ എത്യോപ്യനോട്‌ അവൻ എങ്ങനെയാണ്‌ ഇടപെട്ടതെന്നു നോക്കുക. യെഹൂദാ പ്രഭുക്കന്മാർ യിരെമ്യാ പ്രവാചകനെ അന്യായമായി രാജ്യദ്രോഹക്കുറ്റം ചുമത്തി ഒരു കുഴിയിൽ ഇട്ടിരിക്കുന്നുവെന്നും ഭക്ഷണം കിട്ടാതെ അവൻ അവിടെക്കിടന്നു മരിച്ചുപോകുമെന്നും ഏബെദ്‌-മേലെക്‌ മനസ്സിലാക്കുന്നു. (യിരെമ്യാവു 38:1-7) യിരെമ്യാവ്‌ അറിയിച്ചിരുന്ന സന്ദേശമാണ്‌ അവനോടുള്ള കടുത്ത വിരോധത്തിനു കാരണമെന്നു തിരിച്ചറിഞ്ഞ അവൻ ജീവൻ പണയപ്പെടുത്തിക്കൊണ്ട്‌ രാജാവിനെ സമീപിക്കുന്നു. ധൈര്യപൂർവം അവൻ ഇങ്ങനെ പറഞ്ഞു: “യജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്‌തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; . . . അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ളു.” രാജകൽപ്പന പ്രകാരം അവൻ 30 പുരുഷന്മാരെ കൂട്ടിക്കൊണ്ടുപോയി ആ പ്രവാചകനെ രക്ഷിച്ചു.​—⁠യിരെമ്യാവു 38:8-13.

7 ഏബെദ്‌-മേലെക്കിന്റെ വിശ്വാസമാണ്‌ അവന്‌ ഉണ്ടായിരുന്നിരിക്കാമായിരുന്ന ഏതൊരു ഭയവും ഗണ്യമാക്കാതെ പ്രവർത്തിക്കാൻ അവനെ സഹായിച്ചത്‌. യഹോവ അതു ശ്രദ്ധിക്കുകയും വിലമതിക്കുകയും ചെയ്‌തു. യിരെമ്യാവിലൂടെ അവൻ ഏബെദ്‌-മേലെക്കിനോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; . . . അന്നു ഞാൻ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കയ്യിൽ നീ ഏല്‌പിക്കപ്പെടുകയുമില്ല . . . ഞാൻ നിന്നെ വിടുവിക്കും; . . . നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെ ഇരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ.” (യിരെമ്യാവു 39:16-18) ദുഷ്ടരായ യെഹൂദാ പ്രഭുക്കന്മാരിൽനിന്നും പിന്നീട്‌ യെരൂശലേം നിലംപരിചാക്കിയ ബാബിലോണിയരിൽനിന്നും യഹോവ അവനെയും യിരെമ്യാവിനെയും രക്ഷിച്ചു. യഹോവ “തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിക്കുന്നു” എന്ന്‌ സങ്കീർത്തനം 97:10 പറയുന്നു.

“രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും”

8, 9. യേശു വ്യക്തമാക്കിയതുപോലെ, ഏതു തരം പ്രാർഥനകളാണു യഹോവ വിലമതിക്കുന്നത്‌?

8 നമ്മുടെ ദൈവഭക്തി യഹോവ വിലമതിക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവ്‌, പ്രാർഥനയെക്കുറിച്ചുള്ള തിരുവെഴുത്തു പരാമർശങ്ങളിൽ കാണാവുന്നതാണ്‌. “നേരുള്ളവരുടെ പ്രാർത്ഥന . . . [ദൈവത്തിനു] പ്രസാദ”മാണെന്ന്‌ ശലോമോൻ എഴുതി. (സദൃശവാക്യങ്ങൾ 15:8) യേശുവിന്റെ നാളിൽ അനേകം മതനേതാക്കളും പരസ്യമായി പ്രാർഥിച്ചിരുന്നു. യഥാർഥ ഭക്തി ആയിരുന്നില്ല, മറിച്ച്‌ ആളുകൾ കാണണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ. “അവർക്കു പ്രതിഫലം കിട്ടിപ്പോയി” എന്നാണ്‌ യേശു പറഞ്ഞത്‌. അതുകൊണ്ട്‌ തന്റെ അനുയായികൾക്ക്‌ അവൻ ഈ പ്രബോധനം നൽകി: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.”​—⁠മത്തായി 6:5, 6.

9 പരസ്യപ്രാർഥന തെറ്റാണെന്നല്ല യേശു പറഞ്ഞത്‌, ചില സന്ദർഭങ്ങളിൽ അവനും പരസ്യമായി പ്രാർഥിച്ചിട്ടുണ്ട്‌. (ലൂക്കൊസ്‌ 9:16) മറ്റുള്ളവരിൽ മതിപ്പുളവാക്കാനുള്ള ലക്ഷ്യമൊന്നുമില്ലാതെ പരമാർഥ ഹൃദയത്തോടെ നാം പ്രാർഥിക്കുമ്പോൾ യഹോവ അത്‌ ആഴമായി വിലമതിക്കും. യഥാർഥത്തിൽ, ദൈവത്തോടുള്ള നമ്മുടെ സ്‌നേഹവും അവനിലുള്ള നമ്മുടെ ആശ്രയവും എത്ര ആഴമുള്ളതാണെന്നതിന്റെ നല്ലൊരു സൂചകമാണ്‌ നമ്മുടെ സ്വകാര്യ പ്രാർഥനകൾ. പ്രാർഥിക്കാനായി യേശു മിക്കപ്പോഴും ഏകാന്തമായ സ്ഥലങ്ങൾ തേടിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ഒരിക്കൽ അവൻ “അതികാലത്തു ഇരുട്ടോടെ . . . ഒരു നിർജ്ജനസ്ഥലത്തു ചെന്നു പ്രാർത്ഥിച്ചു.” മറ്റൊരിക്കൽ “പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി.” 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുക്കുന്നതിനുമുമ്പ്‌ അവൻ ഒരു രാത്രിമുഴുവൻ ഒറ്റയ്‌ക്കിരുന്നു പ്രാർഥിച്ചു.​—⁠മർക്കൊസ്‌ 1:35; മത്തായി 14:23; ലൂക്കൊസ്‌ 6:12, 13.

10. ആത്മാർഥ ഹൃദയത്തോടെ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

10 യഹോവ തന്റെ പുത്രന്റെ ഹൃദയംഗമമായ പ്രാർഥനകൾ എത്ര താത്‌പര്യത്തോടെ ശ്രദ്ധിച്ചുകാണും എന്നു ചിന്തിച്ചുനോക്കുക. ചിലപ്പോഴൊക്കെ “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ”യായിരുന്നു അവൻ പ്രാർഥിച്ചത്‌. ദൈവഭക്തി നിമിത്തം അവന്‌ “ഉത്തരം ലഭിക്കയും ചെയ്‌തു.” (എബ്രായർ 5:7; ലൂക്കൊസ്‌ 22:41-44) സമാനമായി നാം ആത്മാർഥ ഹൃദയത്തോടെ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ, വിലമതിപ്പോടും അതീവ ശ്രദ്ധയോടുംകൂടെ നമ്മുടെ സ്വർഗീയ പിതാവ്‌ അതു കേൾക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതേ, “സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും [യഹോവ] സമീപസ്ഥനാകുന്നു.”​—⁠സങ്കീർത്തനം 145:18.

11. നാം രഹസ്യത്തിൽ ചെയ്യുന്ന കാര്യങ്ങൾ യഹോവയെ എങ്ങനെ ബാധിക്കുന്നു?

11 നാം സ്വകാര്യമായി പ്രാർഥിക്കുമ്പോൾ യഹോവ അതു വിലമതിക്കുന്നുവെങ്കിൽ സ്വകാര്യ ജീവിതത്തിൽ നാം അവനെ അനുസരിക്കുമ്പോൾ അതും അവൻ എത്ര വിലമതിക്കും! നാം രഹസ്യത്തിൽ ചെയ്യുന്ന കാര്യങ്ങളെല്ലാം യഹോവയ്‌ക്കറിയാം. (1 പത്രൊസ്‌ 3:12) തനിച്ചായിരിക്കുമ്പോൾ വിശ്വസ്‌തരും അനുസരണമുള്ളവരും ആയിരിക്കുന്നത്‌ “പൂർണ്ണഹൃദയ”ത്തോടെയാണു നാം യഹോവയെ സേവിക്കുന്നത്‌ എന്നതിന്റെ വ്യക്തമായ സൂചനയാണ്‌. ശരിയായ കാര്യങ്ങളിൽ അടിയുറച്ചതും ശുദ്ധവുമായ ഒരു ഹൃദയമാണു നമ്മുടേത്‌ എന്നാണ്‌ അതിന്റെ അർഥം. (1 ദിനവൃത്താന്തം 28:9) അത്തരം നിർമലത യഹോവയുടെ ഹൃദയത്തെ എത്ര സന്തോഷിപ്പിക്കും!​—⁠സദൃശവാക്യങ്ങൾ 27:11; 1 യോഹന്നാൻ 3:22.

12, 13. മനസ്സും ഹൃദയവും ശുദ്ധമായി സൂക്ഷിക്കാനും വിശ്വസ്‌ത ശിഷ്യനായ നഥനയേലിനെപ്പോലെ ആയിരിക്കാനും നമുക്ക്‌ എങ്ങനെ കഴിയും?

12 അതിനാൽ, വിനോദത്തിനായി രഹസ്യത്തിൽ അശ്ലീലവും അക്രമവും വീക്ഷിക്കുന്നതുപോലുള്ള പാപങ്ങൾ ചെയ്യാതിരിക്കാൻ വിശ്വസ്‌തരായ ക്രിസ്‌ത്യാനികൾ ജാഗ്രത പാലിക്കുന്നു. അത്തരം പ്രവൃത്തികൾ മനസ്സിനെയും ഹൃദയത്തെയും ദുഷിപ്പിക്കുമെന്ന്‌ അവർക്കറിയാം. ചില പാപങ്ങൾ മനുഷ്യരിൽനിന്നു മറച്ചുവെക്കാനാകുമെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയിൽ “സകലവും . . . നഗ്നവും മലർന്നതുമായി കിടക്കുന്നു”വെന്നും “അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്‌” എന്നും നാം തിരിച്ചറിയുന്നു. (എബ്രായർ 4:13; ലൂക്കൊസ്‌ 8:17) യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ പരിശ്രമിച്ചുകൊണ്ട്‌ നാം ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നു. അങ്ങനെ, നമുക്കു ദൈവത്തിന്റെ അംഗീകാരമുണ്ടെന്ന അറിവിൽ നാം സന്തോഷിക്കുന്നു. “നിഷ്‌കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്ന” ഒരു വ്യക്തിയെ യഹോവ നിശ്ചയമായും വിലമതിക്കുന്നുവെന്നതിൽ സംശയമില്ല.​—⁠സങ്കീർത്തനം 15:1, 2.

13 എന്നാൽ മ്ലേച്ഛതയിൽ മുങ്ങിപ്പോയിരിക്കുന്ന ഈ ലോകത്തിൽ മനസ്സും ഹൃദയവും ശുദ്ധമായി സൂക്ഷിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? (സദൃശവാക്യങ്ങൾ 4:23; എഫെസ്യർ 2:2) വിശ്വാസം ബലപ്പെടുത്താൻ യഹോവ പ്രദാനം ചെയ്‌തിട്ടുള്ള സകല കാര്യങ്ങളും പൂർണമായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം, തിന്മ തള്ളിക്കളയാനും നന്മ ചെയ്യാനും നാം കഠിനമായി യത്‌നിക്കണം. അനുചിതമായ ആഗ്രഹങ്ങൾ നമ്മെ പാപത്തിലേക്കു നയിക്കാതിരിക്കാൻ നാം സത്വരം നടപടി സ്വീകരിക്കണം. (യാക്കോബ്‌ 1:14, 15) യേശു ഒരിക്കൽ, നഥനയേലിനെക്കുറിച്ച്‌ (ബർത്തൊലൊമായി എന്നും വിളിക്കപ്പെട്ടിരുന്നു) “ഇവനിൽ കപടം ഇല്ല” എന്നു പറഞ്ഞു. നിങ്ങളെക്കുറിച്ച്‌ യേശു അങ്ങനെ പറയുകയാണെങ്കിൽ അതു നിങ്ങളെ എത്ര സന്തുഷ്ടരാക്കും എന്നു ചിന്തിച്ചുനോക്കൂ. (യോഹന്നാൻ 1:47) പിന്നീട്‌ യേശുവിന്റെ 12 അപ്പൊസ്‌തലന്മാരിൽ ഒരാളായിത്തീരാനുള്ള അവസരവും നഥനയേലിനു ലഭിച്ചു.​—⁠മർക്കൊസ്‌ 3:16-19.

‘കരുണയുള്ളവനും വിശ്വസ്‌തനുമായ മഹാപുരോഹിതൻ’

14. മറിയ ചെയ്‌ത പ്രവൃത്തിയോടുള്ള യേശുവിന്റെ പ്രതികരണം മറ്റുള്ളവരുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നത്‌ എങ്ങനെ?

14 “അദൃശ്യനായ ദൈവത്തിന്റെ പ്രതിമ”യായ യേശു, ശുദ്ധഹൃദയത്തോടെ ദൈവത്തെ സേവിക്കുന്നവരോടു വിലമതിപ്പു പ്രകടിപ്പിക്കുന്നതിൽ എപ്പോഴും തന്റെ പിതാവിനെ പൂർണമായി അനുകരിക്കുന്നു. (കൊലൊസ്സ്യർ 1:15) അവൻ തന്റെ മരണത്തിന്‌ അഞ്ചു ദിവസം മുമ്പ്‌ ചില ശിഷ്യന്മാരോടൊപ്പം ബേഥാന്യയിലെ ശീമോന്റെ വീട്ടിൽ ഒരു അത്താഴവിരുന്നിൽ സംബന്ധിക്കുകയായിരുന്നു. ആ സമയത്ത്‌ മാർത്തയുടെയും ലാസറിന്റെയും സഹോദരിയായ മറിയ, ഏകദേശം ഒരു വർഷത്തെ വേതനത്തിനു തുല്യം വിലവരുന്ന “സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്ത്‌” യേശുവിന്റെ തലയിലും കാലിലും ഒഴിച്ചു. (യോഹന്നാൻ 12:3) “ഈ വെറും ചെലവു എന്തിന്നു?” ചിലർ ചോദിച്ചു. എന്നാൽ തികച്ചും വ്യത്യസ്‌തമായ ഒരു വിധത്തിലായിരുന്നു യേശു അതിനെ വീക്ഷിച്ചത്‌. വലിയ ഉദാരമനസ്‌കതയുടെയും, അടുത്തെത്തിയിരുന്ന തന്റെ മരണത്തോടും ശവസംസ്‌കാരത്തോടുമുള്ള ബന്ധത്തിൽ അങ്ങേയറ്റം പ്രാധാന്യവുമുള്ള ഒരു പ്രവൃത്തിയായിട്ടാണ്‌ അവൻ അതിനെ കണ്ടത്‌. അതുകൊണ്ട്‌ വിമർശിക്കുന്നതിനു പകരം യേശു മറിയയെ ആദരിക്കുകയാണു ചെയ്‌തത്‌. “ലോകത്തിൽ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവൾ ചെയ്‌തതും അവളുടെ ഓർമ്മെക്കായി പ്രസ്‌താവിക്കും,” അവൻ പറഞ്ഞു.​—⁠മത്തായി 26:6-13.

15, 16. യേശു ഒരു മനുഷ്യനെന്ന നിലയിൽ ജീവിക്കുകയും ദൈവത്തെ സേവിക്കുകയും ചെയ്‌തത്‌ നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യുന്നു?

15 യേശുവിനെപ്പോലെ ഇത്ര വിലമതിപ്പുള്ള ഒരു വ്യക്തി നമ്മുടെ നായകനായി ഉള്ളതിൽ നാം എത്ര അനുഗൃഹീതരാണ്‌! അവനുവേണ്ടി യഹോവ ഉദ്ദേശിച്ചിരുന്ന വേല നിർവഹിക്കാൻ ഭൂമിയിലെ ജീവിതം അവനെ സജ്ജനാക്കി. ആദ്യം അഭിഷിക്തരുടെ സഭയുടെയും പിന്നീട്‌ ലോകത്തിന്റെയും മഹാപുരോഹിതനും രാജാവുമായി സേവിക്കുക എന്നതാണ്‌ ആ വേല.​—⁠കൊലൊസ്സ്യർ 1:13; എബ്രായർ 7:26; വെളിപ്പാടു 11:15.

16 ഭൂമിയിലേക്കു വരുന്നതിനുമുമ്പുതന്നെ മനുഷ്യരുടെ കാര്യത്തിൽ യേശുവിന്‌ ആഴമായ താത്‌പര്യവും പ്രത്യേക പ്രതിപത്തിയും ഉണ്ടായിരുന്നു. (സദൃശവാക്യങ്ങൾ 8:31) ദൈവസേവനത്തിൽ നാം നേരിടുന്ന ക്ലേശങ്ങളും പരിശോധനകളും പൂർണമായി ഗ്രഹിക്കാൻ മനുഷ്യനെന്ന നിലയിലുള്ള ജീവിതം അവനെ സഹായിച്ചു. “അവൻ കരുണയുള്ളവനും . . . വിശ്വസ്‌തമഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. “പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ട”തിനാൽ “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” യേശുവിനു കഴിയും.​—⁠എബ്രായർ 2:17, 18; 4:15, 16.

17, 18. (എ) ഏഷ്യാമൈനറിലെ ഏഴു സഭകൾക്കുമുള്ള യേശുവിന്റെ എഴുത്തുകൾ അവന്റെ ആഴമായ വിലമതിപ്പു സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു? (ബി) ആ അഭിഷിക്ത ക്രിസ്‌ത്യാനികൾ എന്തിനുവേണ്ടി ഒരുക്കപ്പെടുകയായിരുന്നു?

17 യേശു തന്റെ അനുഗാമികളുടെ ക്ലേശങ്ങൾ ശരിക്കും മനസ്സിലാക്കിയിരുന്നുവെന്നത്‌ അവന്റെ പുനരുത്ഥാനത്തിനുശേഷം വ്യക്തമായിത്തീർന്നു. യോഹന്നാൻ അപ്പൊസ്‌തലൻ രേഖപ്പെടുത്തിയിരിക്കുന്ന, ഏഷ്യാമൈനറിലെ ഏഴു സഭകൾക്കുള്ള യേശുവിന്റെ എഴുത്തുകളെക്കുറിച്ചു ചിന്തിക്കുക. സ്‌മുർന്നയിലെ സഭയ്‌ക്ക്‌ അവൻ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും . . . അറിയുന്നു.” ഫലത്തിൽ, ‘നിന്റെ പ്രശ്‌നങ്ങളെല്ലാം ഞാൻ മനസ്സിലാക്കുന്നു; നീ എന്തൊക്കെയാണ്‌ നേരിടുന്നതെന്ന്‌ എനിക്കു നന്നായി അറിയാം’ എന്ന്‌ അവൻ പറയുകയായിരുന്നു. മരണത്തോളം കഷ്ടത അനുഭവിച്ച അവൻ അനുകമ്പയോടും ആധികാരികതയോടും കൂടെ ഇങ്ങനെ കൂട്ടിച്ചേർത്തു: “മരണപര്യന്തം വിശ്വസ്‌തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും.”​—⁠വെളിപ്പാടു 2:8-10.

18 ശിഷ്യന്മാരുടെ പരിശോധനകൾ സംബന്ധിച്ച യേശുവിന്റെ അവഗാഹവും അവരുടെ വിശ്വസ്‌ത ജീവിതഗതിയോടുള്ള യഥാർഥ വിലമതിപ്പും പ്രതിഫലിപ്പിക്കുന്ന പദപ്രയോഗങ്ങൾ നിറഞ്ഞതാണ്‌ ആ ഏഴു സഭകൾക്കുമുള്ള അവന്റെ എഴുത്തുകൾ. (വെളിപ്പാടു 2:1-3:22) യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ പ്രത്യാശിച്ചിരുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണ്‌ അവൻ അത്‌ എഴുതിയത്‌ എന്നോർക്കുക. കഷ്ടപ്പെടുന്ന മനുഷ്യവർഗത്തിന്‌ ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ അത്യന്തം അനുകമ്പയോടെ പകർന്നുകൊടുക്കുന്നതിൽ പങ്കുചേരാനുള്ള സമുന്നതമായ പദവി കയ്യേൽക്കാൻ തങ്ങളുടെ കർത്താവിനെപ്പോലെ അവരും ഒരുക്കപ്പെടുകയായിരുന്നു.​—⁠വെളിപ്പാടു 5:9, 10; 22:1-5.

19, 20. “മഹാപുരുഷാരം” യഹോവയോടും യേശുവിനോടുമുള്ള തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്നത്‌ എങ്ങനെ?

19 നിശ്ചയമായും, അഭിഷിക്ത അനുഗാമികളോടുള്ള യേശുവിന്റെ സ്‌നേഹം, വിശ്വസ്‌തരായ അവന്റെ “വേറെ ആടുകൾ”ക്കും അനുഭവവേദ്യമാണ്‌. ആസന്നമായ ‘മഹോപദ്രവത്തെ’ അതിജീവിക്കുന്ന, ‘സകല ജനതകളിലുംനിന്നുള്ള’ ദശലക്ഷക്കണക്കിനുവരുന്ന “മഹാപുരുഷാരം” ആ വേറെ ആടുകളുടെ ഭാഗമാണ്‌. (യോഹന്നാൻ 10:16; വെളിപ്പാടു 7:9, 14) യേശുവിന്റെ മറുവിലയാഗത്തോടുള്ള വിലമതിപ്പും നിത്യജീവന്റെ പ്രത്യാശയ്‌ക്കായുള്ള കൃതജ്ഞതയും നിമിത്തം അവർ അവന്റെ പക്ഷത്തു നിലയുറപ്പിക്കുന്നു. ‘രാപ്പകൽ ദൈവത്തെ ആരാധിച്ചുകൊണ്ട്‌’ അവർ തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുകയും ചെയ്യുന്നു.​—⁠വെളിപ്പാടു 7:15-17.

20 വിശ്വസ്‌തരായ ഈ ശുശ്രൂഷകർ സത്യമായും യഹോവയെ “രാപ്പകൽ . . . ആരാധിക്കുന്നു” എന്ന്‌ 27-30 പേജുകളിൽ കൊടുത്തിരിക്കുന്ന, സേവനവർഷം 2006-ലെ ലോകവ്യാപക റിപ്പോർട്ട്‌ വ്യക്തമായി തെളിയിക്കുന്നു. ആ ഒറ്റ വർഷത്തിൽ, അവരും ശേഷിച്ചിരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികളുടെ ചെറിയ കൂട്ടവും ചേർന്ന്‌ പരസ്യശുശ്രൂഷയിൽ മൊത്തം 133,39,66,199 മണിക്കൂർ ചെലവഴിച്ചു. അത്‌ 1,50,000-ത്തിലധികം വർഷങ്ങൾക്കു തുല്യമാണ്‌!

വിലമതിപ്പു പ്രകടമാക്കുന്നതിൽ തുടരുക!

21, 22. (എ) വിലമതിപ്പു പ്രകടമാക്കുന്ന കാര്യത്തിൽ ക്രിസ്‌ത്യാനികൾ ഇന്നു വിശേഷാൽ ശ്രദ്ധയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

21 അപൂർണ മനുഷ്യരോടുള്ള ഇടപെടലിൽ യഹോവയും അവന്റെ പുത്രനും അഗാധവും അസാധാരണവുമായ വിലമതിപ്പു പ്രകടമാക്കിയിരിക്കുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഭൂരിപക്ഷത്തിനും ദൈവത്തെക്കുറിച്ച്‌ അൽപ്പംപോലും ചിന്തയില്ല. സ്വന്തം കാര്യങ്ങളിലാണ്‌ അവരുടെ ശ്രദ്ധ മുഴുവൻ. “അന്ത്യകാലത്തു” ജീവിക്കുന്നവർ “സ്വസ്‌നേഹികളും ദ്രവ്യാഗ്രഹികളും . . . നന്ദികെട്ടവരും” ആയിരിക്കുമെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (2 തിമൊഥെയൊസ്‌ 3:1-5) അങ്ങനെയുള്ളവരിൽനിന്ന്‌ എത്രയോ വ്യത്യസ്‌തരാണ്‌ സത്യക്രിസ്‌ത്യാനികൾ! ഹൃദയംഗമമായ പ്രാർഥനയാലും സന്മനസ്സോടെയുള്ള അനുസരണത്താലും സർവാത്മനായുള്ള സേവനത്താലും അവർ, ദൈവം തങ്ങൾക്കായി ചെയ്‌തിരിക്കുന്ന സകലതിനും വിലമതിപ്പു പ്രകടമാക്കുന്നു.​—⁠സങ്കീർത്തനം 62:8; മർക്കൊസ്‌ 12:30; 1 യോഹന്നാൻ 5:⁠3.

22 നമ്മുടെ ആത്മീയ ക്ഷേമത്തിനായി യഹോവ സ്‌നേഹപുരസ്സരം പ്രദാനം ചെയ്‌തിരിക്കുന്ന അനേകം സംഗതികളിൽ ചിലത്‌ അടുത്ത ലേഖനത്തിൽ നാം പുനരവലോകനം ചെയ്യും. ആ “നല്ല ദാന”ങ്ങളെക്കുറിച്ചു വിചിന്തനം ചെയ്യവേ, നമ്മുടെ വിലമതിപ്പ്‌ കൂടുതൽ ആഴമുള്ളതായിത്തീരട്ടെ.​—⁠യാക്കോബ്‌ 1:17.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• താൻ വിലമതിപ്പുള്ള ദൈവമാണെന്ന്‌ യഹോവ എങ്ങനെ പ്രകടമാക്കിയിരിക്കുന്നു?

• തനിച്ചായിരിക്കുമ്പോൾ നമുക്ക്‌ യഹോവയുടെ ഹൃദയത്തെ എങ്ങനെ സന്തോഷിപ്പിക്കാൻ കഴിയും?

• ഏതു വിധങ്ങളിലാണ്‌ യേശു വിലമതിപ്പു പ്രകടമാക്കിയത്‌?

• അനുകമ്പയും വിലമതിപ്പുമുള്ള ഭരണാധികാരി ആയിരിക്കാൻ മനുഷ്യനെന്ന നിലയിലുള്ള ജീവിതം യേശുവിനെ എങ്ങനെ സഹായിച്ചു?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

മകളുടെ സമ്മാനം മാതാവിനെ സന്തോഷിപ്പിക്കുന്നതുപോലെ, യഹോവയ്‌ക്കു നാം കഴിവിന്റെ പരമാവധി കൊടുക്കുമ്പോൾ അവൻ അതു വിലമതിക്കുന്നു