വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാർധക്യത്തിലും ആത്മീയമായി തളരാതെ

വാർധക്യത്തിലും ആത്മീയമായി തളരാതെ

വാർധക്യത്തിലും ആത്മീയമായി തളരാതെ

“യഹോവയുടെ ആലയത്തിൽ നടുതലയായവർ . . . വാർദ്ധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കും.”​—⁠സങ്കീർത്തനം 92:13, 14.

1, 2. (എ) വാർധക്യത്തെ പലപ്പോഴും വർണിക്കുന്നത്‌ എങ്ങനെയാണ്‌? (ബി) ആദാമിക പാപത്തിന്റെ ഫലങ്ങൾ നീക്കുന്നതു സംബന്ധിച്ച്‌ തിരുവെഴുത്തുകൾ എന്തു വാഗ്‌ദാനമാണു നൽകുന്നത്‌?

കേൾവിക്കുറവ്‌, ചുക്കിച്ചുളിഞ്ഞ തൊലി, വിറയാർന്ന കൈകാലുകൾ, അല്ലെങ്കിൽ സഭാപ്രസംഗി 12:​1-7-ൽ വിവരിച്ചിരിക്കുന്ന “ദുർദ്ദിവസങ്ങ”ളുടെ മറ്റേതെങ്കിലും ലക്ഷണങ്ങൾ. വാർധക്യം എന്നു കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിയുന്ന ചിത്രം ഇതാണോ? പ്രായമാകുമ്പോൾ, ആദാമിക പാപം മനുഷ്യശരീരത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ്‌ സഭാപ്രസംഗി 12-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്നത്‌. എന്നാൽ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ആദിമ ഉദ്ദേശ്യത്തിനു ചേർച്ചയിൽ സംഭവിക്കുന്നവയല്ല ഈ കാര്യങ്ങളെന്നു മനസ്സിൽപിടിക്കുക.​—⁠റോമർ 5:12.

2 പ്രായമാകുന്ന പ്രക്രിയയെ ഒരു ശാപമായി വീക്ഷിക്കേണ്ടതില്ല, ജീവൻ നിലനിൽക്കുന്നതിന്‌ അത്‌ അനിവാര്യമാണ്‌. എല്ലാ ജീവജാലങ്ങളുടെയും സ്വാഭാവിക സവിശേഷതയാണ്‌ വളർന്നുവലുതാകുക എന്നുള്ളത്‌. പാപവും അപൂർണതയുംമൂലം കഴിഞ്ഞ ആറായിരം വർഷമായി നാം അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും വളരെ പെട്ടെന്നുതന്നെ ഒരു പഴങ്കഥയായി മാറും. ദൈവം ആരംഭത്തിൽ ഉദ്ദേശിച്ചതുപോലെ വാർധക്യവും മരണവുമില്ലാത്ത സന്തുഷ്ടമായ ഒരു ജീവിതം അനുസരണമുള്ള എല്ലാ മനുഷ്യർക്കും ആസ്വദിക്കാനാകും. (ഉല്‌പത്തി 1:28; വെളിപ്പാടു 21:4, 5) ആ നാളുകളിൽ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” വൃദ്ധർ “ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും,” അവരുടെ “ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും.” (യെശയ്യാവു 33:24; ഇയ്യോബ്‌ 33:25) എന്നാൽ ആദാമിൽനിന്നു പൈതൃകമായി ലഭിച്ച പാപവുമായി നാമേവരും ഇന്നു പോരാടേണ്ടതുണ്ട്‌. എന്നിരുന്നാലും, യഹോവയുടെ വിശ്വസ്‌തദാസർക്ക്‌ അവരുടെ വാർധക്യത്തിലും ചില പ്രത്യേക അനുഗ്രഹങ്ങൾ ആസ്വദിക്കാനാകുന്നു.

3. ക്രിസ്‌ത്യാനികൾക്ക്‌ ‘വാർധക്യത്തിലും ഫലം കായ്‌ച്ചുകൊണ്ടിരിക്കാനാകുന്നത്‌’ എങ്ങനെ?

3 “യഹോവയുടെ ആലയത്തിൽ നടുതലയായവർ . . . വാർദ്ധക്യത്തിലും ഫലം കായിച്ചുകൊണ്ടിരിക്കു”മെന്ന്‌ ദൈവവചനം ഉറപ്പുനൽകുന്നു. (സങ്കീർത്തനം 92:13, 14) ശാരീരികമായി ക്ഷയിച്ചുകൊണ്ടിരിക്കുമ്പോൾപ്പോലും ദൈവദാസർക്ക്‌ ആത്മീയമായി തഴച്ചുവളരാനും അഭിവൃദ്ധിപ്പെടാനും സാധിക്കുമെന്ന അടിസ്ഥാന സത്യം സങ്കീർത്തനക്കാരൻ ആലങ്കാരികമായി പറയുകയാണിവിടെ. ബൈബിൾ കാലങ്ങളിലും നമ്മുടെ നാളുകളിലും ഈ വസ്‌തുത സത്യമാണെന്നു തെളിയിക്കുന്ന അനേക ദൃഷ്ടാന്തങ്ങൾ കാണാനാകും.

“ദൈവാലയം വിട്ടുപിരിയാതെ”

4. വൃദ്ധയായ ഹന്നാ ദൈവഭക്തി പ്രകടമാക്കിയത്‌ എങ്ങനെ, അതിന്‌ അവൾ എങ്ങനെ അനുഗ്രഹിക്കപ്പെട്ടു?

4 ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രവാചകിയായ ഹന്നായെക്കുറിച്ചൊന്നു ചിന്തിക്കാം. 84-ാം വയസ്സിലും അവൾ “ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്‌തുപോന്നു.” ‘ആശേർ ഗോത്രക്കാരനായ’ അവളുടെ പിതാവ്‌ ലേവ്യനല്ലായിരുന്നതിനാൽ അവൾക്ക്‌ ആലയത്തിൽ താമസിക്കുവാൻ സാധിക്കുമായിരുന്നില്ല. അപ്പോൾ ദിവസേന, പ്രഭാതത്തിലെ ഹോമയാഗത്തിന്റെ സമയത്ത്‌ ആലയത്തിൽ എത്തുവാനും പ്രദോഷത്തിലെ ഹോമയാഗത്തിന്റെ സമയംവരെ അവിടെ ആയിരുന്നശേഷം വീട്ടിലേക്കു മടങ്ങുവാനും അവൾ എത്ര ബുദ്ധിമുട്ടു സഹിച്ചിരിക്കണം! പക്ഷേ, അവളുടെ ഈ ഭക്തി അവൾക്ക്‌ അതുല്യമായ ഒരു അനുഗ്രഹം കൈവരുത്തി. യോസേഫും മറിയയും കൈക്കുഞ്ഞായ യേശുവിനെ ന്യായപ്രമാണം അനുശാസിച്ചിരുന്നപ്രകാരം യഹോവയ്‌ക്കു സമർപ്പിക്കാൻ ആലയത്തിൽ കൊണ്ടുവന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു. എത്ര വലിയൊരു പദവി! യേശുവിനെ കണ്ടമാത്രയിൽ ഹന്നാ, “അടുത്തുനിന്നു ദൈവത്തെ സ്‌തുതിച്ചു, യെരൂശലേമിന്റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്‌താവിച്ചു.”​—⁠ലൂക്കൊസ്‌ 2:22-24, 36-38; സംഖ്യാപുസ്‌തകം 18:6, 7.

5, 6. പ്രായമായ അനേകരും ഇന്നു ഹന്നായുടെ അതേ മനോഭാവം പ്രകടമാക്കുന്നത്‌ എങ്ങനെ?

5 ഇന്ന്‌ നമ്മുടെയിടയിലെ പ്രായമായ അനേകരും ഹന്നായെപ്പോലെയാണ്‌. ക്രമമായി യോഗങ്ങളിൽ പങ്കെടുക്കുന്നതിലും സത്യാരാധനയുടെ ഉന്നമനത്തിനായി ഉള്ളുരുകി പ്രാർഥിക്കുന്നതിലും അദമ്യമായ ആഗ്രഹത്തോടെ സുവാർത്ത പ്രസംഗിക്കുന്നതിലുമെല്ലാം അവർ ഹന്നായുടെ മാതൃക പിന്തുടരുന്നു. ഭാര്യയോടൊപ്പം ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ക്രമമായി എത്തുന്ന 80-ലേറെ വയസ്സുള്ള ഒരു സഹോദരൻ പറഞ്ഞു: “ക്രിസ്‌തീയ യോഗങ്ങൾക്കു പോകുന്ന ശീലം ഞങ്ങൾ വളർത്തിയെടുത്തു. ദൈവജനം എവിടെയാണോ അവിടെ ആയിരിക്കാനാണു ഞങ്ങൾക്കിഷ്ടം. മറ്റെങ്ങും ആയിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവിടെയാണു ഞങ്ങൾ ശരിക്കും ആശ്വാസം കണ്ടെത്തുന്നത്‌.” എത്ര പ്രോത്സാഹജനകമായ ഒരു മാതൃക!​—⁠എബ്രായർ 10:24, 25.

6 “എനിക്കു പങ്കെടുക്കാൻ സാധിക്കുന്ന ആത്മീയ പരിപാടികൾ എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ ഉൾപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.” 80-ലധികം വയസ്സുള്ള വിധവയായ ജീൻ ചിന്തിക്കുന്നത്‌ അങ്ങനെയാണ്‌. അവർ തുടരുന്നു: “സങ്കടകരമായ അനുഭവങ്ങൾ എനിക്കും ഉണ്ടാകാറുണ്ട്‌. പക്ഷേ ഞാൻ സങ്കടപ്പെടുന്നു എന്നുവെച്ച്‌ എനിക്കു ചുറ്റുമുള്ളവർ സങ്കടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ആത്മീയമായി പ്രോത്സാഹനമേകുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനായി മറ്റു രാജ്യങ്ങൾ സന്ദർശിക്കാനാകുന്നതിൽ അവർ വളരെ സന്തുഷ്ടയാണ്‌. ഈയിടെ നടത്തിയ അത്തരമൊരു യാത്രയിൽ ജീൻ സുഹൃത്തുക്കളോടു പറഞ്ഞു: “വിനോദസഞ്ചാര കേന്ദ്രങ്ങളൊന്നും എനിക്കു സന്ദർശിക്കേണ്ട; എനിക്കു വയൽസേവനത്തിനു പോയാൽ മതി!” പ്രാദേശിക ഭാഷ അറിയില്ലായിരുന്നെങ്കിലും ബൈബിൾ സന്ദേശത്തിൽ ആളുകളുടെ താത്‌പര്യം ഉണർത്താൻ അവർക്കായി. സഹായം ആവശ്യമുണ്ടായിരുന്ന ഒരു സഭയോടൊപ്പം കുറേ വർഷം അവർ പ്രവർത്തിച്ചു, അതിനുവേണ്ടി അവർ ഒരു പുതിയ ഭാഷ പഠിച്ചു. യോഗങ്ങൾക്കു പോയിവരാനായി മാത്രം രണ്ടു മണിക്കൂറാണ്‌ ജീൻ യാത്ര ചെയ്യേണ്ടിയിരുന്നത്‌.

മനസ്സ്‌ സജീവമാക്കി നിറുത്തുക

7. വാർധ്യക്യകാലത്തുപോലും മോശെയുടെ അപേക്ഷ എന്തായിരുന്നു?

7 പ്രായം കൂടുന്നതോടൊപ്പം ഒരു വ്യക്തിയുടെ അനുഭവസമ്പത്തു വർധിക്കുന്നു എന്നതു ശരിയാണ്‌. (ഇയ്യോബ്‌ 12:12) എന്നാൽ, പ്രായം കൂടുന്നതുകൊണ്ടുമാത്രം ഒരുവൻ ആത്മീയ പുരോഗതി കൈവരിക്കുന്നില്ല. അതുകൊണ്ട്‌ ദൈവത്തിന്റെ വിശ്വസ്‌ത ദാസർ നേരത്തെ സമ്പാദിച്ച അറിവിൽ മാത്രം ആശ്രയിക്കാതെ പ്രായമേറുമ്പോഴും തങ്ങളുടെ ‘അറിവു വർധിപ്പിച്ചുകൊണ്ടിരിക്കുന്നു.’ (സദൃശവാക്യങ്ങൾ 9:​9, ഓശാന ബൈബിൾ) മോശെയുടെ കാര്യംതന്നെ എടുക്കാം. യഹോവയിൽനിന്നു നിയമനം ലഭിക്കുമ്പോൾ അവന്‌ എൺപതു വയസ്സുണ്ടായിരുന്നു. (പുറപ്പാടു 7:7) അത്രയും കാലം ജീവിച്ചിരിക്കുക എന്നത്‌ അന്നുപോലും ഒരു അസാധാരണ സംഗതിയായിട്ടാണ്‌ ആളുകൾ വീക്ഷിച്ചിരുന്നത്‌. “ഞങ്ങളുടെ ആയുഷ്‌കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം” എന്ന്‌ മോശെ എഴുതിയതിൽനിന്ന്‌ ഇതു വ്യക്തമാണ്‌. (സങ്കീർത്തനം 90:10) എന്നാലും പഠിക്കാനുള്ള തന്റെ പ്രായമൊക്കെ കഴിഞ്ഞുപോയെന്ന്‌ അവൻ ചിന്തിച്ചില്ല. വലിയ ഉത്തരവാദിത്വമുള്ള വ്യത്യസ്‌ത പദവികളിൽ ദശാബ്ദങ്ങളോളം യഹോവയെ സേവിച്ചതിനുശേഷവും അവൻ യഹോവയോട്‌ അപേക്ഷിക്കുന്നത്‌ ഇങ്ങനെയാണ്‌: “നിന്റെ വഴി എന്നെ അറിയിക്കേണമേ; . . . ഞാൻ നിന്നെ അറിയുമാറാകട്ടെ.” (പുറപ്പാടു 33:13) യഹോവയുമായുള്ള തന്റെ ബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ അവൻ എന്നും ഉത്സാഹമുള്ളവനായിരുന്നു.

8. തന്റെ 90-കളിലും ദാനീയേൽ മനസ്സ്‌ സജീവമാക്കി നിറുത്തിയത്‌ എങ്ങനെ, അതിന്‌ എന്തു ഫലമുണ്ടായി?

8 ഇനി ദാനീയേൽ പ്രവാചകന്റെ ഉദാഹരണം എടുക്കാം. ഒരുപക്ഷേ തന്റെ 90-കളിലായിരുന്ന അവൻ ആ പ്രായത്തിലും വിശുദ്ധ തിരുവെഴുത്തുകൾ ശ്രദ്ധാപൂർവം പഠിക്കുന്ന കാര്യത്തിൽ നല്ല ഉത്സാഹം കാണിച്ചു. സാധ്യതയനുസരിച്ച്‌ ലേവ്യ, യെശയ്യാവു, യിരെമ്യാവു, ഹോശേയാ, ആമോസ്‌ എന്നിവ ഉൾപ്പെടെയുള്ള “പുസ്‌തകങ്ങളിൽനിന്നു [അവൻ] ഗ്രഹിച്ച” കാര്യങ്ങൾ, ഉള്ളുരുകിയ പ്രാർഥനയിലൂടെ ദൈവത്തിലേക്കു തിരിയുന്നതിന്‌ അവനെ പ്രേരിപ്പിച്ചു. (ദാനീയേൽ 9:​1, 2) മിശിഹായുടെ വരവിനെക്കുറിച്ചും സത്യാരാധനയുടെ ഭാവിയെക്കുറിച്ചും അവനു വെളിപ്പെടുത്തിക്കൊണ്ട്‌ യഹോവ അവന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരമരുളി.​—⁠ദാനീയേൽ 9:20-27.

9, 10. മനസ്സ്‌ സജീവമാക്കി നിറുത്താൻ ചിലർ എന്താണു ചെയ്‌തിരിക്കുന്നത്‌?

9 മോശെയെയും ദാനീയേലിനെയുംപോലെ, നമ്മെക്കൊണ്ടാകുന്ന കാലത്തോളം ആത്മീയ കാര്യങ്ങളിൽ കണ്ണുനട്ടുകൊണ്ട്‌ നമുക്കും മനസ്സ്‌ സജീവമാക്കി നിറുത്താനാകും. ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യുന്ന പലരും നമ്മുടെ ഇടയിലുണ്ട്‌. എൺപതിലേറെ വയസ്സുള്ള ഒരു ക്രിസ്‌തീയ മൂപ്പനാണ്‌ വർത്ത്‌. “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനംചെയ്യുന്ന ആത്മീയ വിവരങ്ങൾ അപ്പപ്പോൾ പഠിക്കാൻ അദ്ദേഹം അങ്ങേയറ്റം ശ്രദ്ധിക്കുന്നു. (മത്തായി 24:​45, NW) അദ്ദേഹം പറയുന്നു: “ഞാൻ സത്യത്തെ അതിയായി സ്‌നേഹിക്കുന്നു, സത്യത്തിന്റെ വെളിച്ചം അധികമധികം ശോഭിച്ചു വരുന്നതിൽ ഞാൻ പുളകംകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 4:18) അറുപതു വർഷത്തിലേറെയായി മുഴുസമയ ശുശ്രൂഷയിൽ ആയിരിക്കുന്ന ഫ്രെഡിനും ഇതേ ചിന്താഗതിയാണുള്ളത്‌. സഹവിശ്വാസികളുമായുള്ള ബൈബിൾ ചർച്ചകൾ ആത്മീയമായി ഉന്മേഷം പകരുന്നതാണെന്ന്‌ അദ്ദേഹം കണ്ടെത്തിയിരിക്കുന്നു. “ബൈബിളിനെ എന്റെ മനസ്സിൽ ജീവസ്സുറ്റതാക്കി നിറുത്താൻ ഞാൻ ആഗ്രഹിക്കുന്നു,” അദ്ദേഹം പറയുന്നു. “അങ്ങനെ ചെയ്‌തുകൊണ്ട്‌ നമ്മുടെ ജീവിതത്തിൽ അതിന്‌ അർഥമുണ്ടെന്നു തെളിയിക്കുന്നെങ്കിൽ, പഠിക്കുന്ന കാര്യങ്ങൾ ‘ആരോഗ്യദായകമായ വചനങ്ങളുടെ രൂപമാതൃകയ്‌ക്കുള്ളിൽ’ ചേർത്തുവെക്കാനാകുന്നെങ്കിൽ, ഒരു മാലയിലെ മുത്തുകൾപോലെ അവയോരോന്നും അതാതിന്റെ സ്ഥാനത്ത്‌ തിളങ്ങുന്നതു നിങ്ങൾക്കു കാണാനാകും.​—⁠2 തിമൊഥെയൊസ്‌ 1:​13, NW.

10 പ്രായമായി എന്ന ഒറ്റക്കാരണത്താൽ പുതിയതും ബുദ്ധിമുട്ടുള്ളതുമായ കാര്യങ്ങൾ പഠിക്കാനാവില്ലെന്നു ചിന്തിക്കരുത്‌. 60-കളിലും 70-കളിലും എന്തിന്‌ 80-കളിലുള്ളവർപോലും സാക്ഷരരാകുകയോ പുതിയ ഭാഷ പഠിക്കുകയോ ചെയ്യുന്നുണ്ട്‌. വ്യത്യസ്‌ത ഭാഷക്കാരോടു സുവാർത്ത പ്രസംഗിക്കുന്നതിനായി യഹോവയുടെ സാക്ഷികളിൽ ചിലരും പുതിയ ഭാഷകൾ പഠിക്കുന്നു. (മർക്കൊസ്‌ 13:10) പോർച്ചുഗീസ്‌ വയലിൽ സേവിക്കാൻ ഹാരിയും അദ്ദേഹത്തിന്റെ ഭാര്യയും തീരുമാനിക്കുമ്പോൾ അവർക്ക്‌ 70-നോടടുത്തു പ്രായമുണ്ടായിരുന്നു. “പ്രായമാകുന്തോറും ഏതു ജോലിയും ബുദ്ധിമുട്ടായിത്തീരും,” ഹാരി പറയുന്നു. പക്ഷേ നിരന്തര ശ്രമത്തിന്റെ ഫലമായി പോർച്ചുഗീസ്‌ ഭാഷയിൽ ബൈബിളധ്യയനങ്ങൾ നടത്താൻ അവർക്കു കഴിഞ്ഞു. ഇപ്പോൾ അനേക വർഷങ്ങളായി ഹാരി പോർച്ചുഗീസ്‌ ഭാഷയിൽ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ പ്രസംഗങ്ങൾ നടത്തിവരുന്നു.

11. പ്രായമായവർക്കു ചെയ്യാനായ കാര്യങ്ങളെക്കുറിച്ച്‌ നാം പരിചിന്തിച്ചത്‌ എന്തുകൊണ്ട്‌?

11 എല്ലാവർക്കും ഇതുപോലുള്ള വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആരോഗ്യമോ സാഹചര്യമോ ഉണ്ടായെന്നു വരില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഒരേ നേട്ടങ്ങൾ കൈവരിക്കാൻ യത്‌നിക്കണമെന്നല്ല പറയുന്നത്‌. അങ്ങനെയെങ്കിൽ, പ്രായമായ ചിലർക്കു ചെയ്യാനായ കാര്യങ്ങളെക്കുറിച്ച്‌ നാമിപ്പോൾ പരിചിന്തിച്ചത്‌ എന്തുകൊണ്ടാണ്‌? വിശ്വസ്‌തരായ സഭാമൂപ്പന്മാരുടെ “ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത്‌ അവരുടെ വിശ്വാസം അനുകരിക്കുവിൻ” എന്ന്‌ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയത്‌ ഓർക്കുന്നില്ലേ? പൗലൊസിന്റെ അതേ വികാരമാണ്‌ ഇവിടെയും പ്രതിഫലിക്കുന്നത്‌. (എബ്രായർ 13:⁠7, പി.ഒ.സി. ബൈബിൾ) തീക്ഷ്‌ണതയോടെ ദൈവത്തെ സേവിച്ച പ്രായംചെന്ന ഇത്തരം ആളുകളെക്കുറിച്ചു ചിന്തിക്കുമ്പോൾ അവരുടെ ശക്തമായ വിശ്വാസം അനുകരിക്കാൻ നാമും പ്രോത്സാഹിതരായിത്തീരും. യഹോവയുടെ സേവനത്തിൽ തുടരാൻ, ഇപ്പോൾ 87 വയസ്സുള്ള ഹാരിയെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? “യഹോവയുടെ സേവനത്തിൽ സാധ്യമാകുന്നത്ര പ്രവർത്തിച്ചുകൊണ്ട്‌ ശേഷിക്കുന്ന കാലവും ജ്ഞാനപൂർവം ഉപയോഗിക്കാനുള്ള ആഗ്രഹമാണ്‌” തന്നെ അതിനു പ്രേരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു. നേരത്തെ പരാമർശിച്ച ഫ്രെഡ്‌ തന്റെ ബെഥേൽ സേവനത്തിൽ അങ്ങേയറ്റം സന്തുഷ്ടി കണ്ടെത്തുന്നു. അദ്ദേഹം അഭിപ്രായപ്പെടുന്നു: “യഹോവയെ ഏറ്റവും നന്നായി സേവിക്കാനാകുന്ന മാർഗം ഏതെന്നു കണ്ടെത്തുകയും അതിൽ നിലനിൽക്കുകയും വേണം.”

സാഹചര്യങ്ങൾ മാറിയിട്ടും വിശ്വസ്‌തതയോടെ മുന്നോട്ട്‌

12, 13. വാർധക്യത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടും ബർസില്ലായി ദൈവികഭക്തി കാണിച്ചത്‌ എങ്ങനെ?

12 ശാരീരികമായ മാറ്റങ്ങളോടു പൊരുത്തപ്പെടുക പ്രയാസമുള്ള കാര്യംതന്നെയാണ്‌. എന്നാൽ അപ്പോഴും ദൈവികഭക്തി നിലനിറുത്താൻ സാധിക്കും. ഇക്കാര്യത്തിൽ നല്ലൊരു ദൃഷ്ടാന്തമാണ്‌ ഗിലെയാദ്യനായ ബർസില്ലായി. അബ്‌ശലോം ദാവീദിനെതിരെ പ്രക്ഷോഭം ഇളക്കിവിട്ടകാലത്ത്‌ ദാവീദിനും സൈന്യത്തിനും ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുത്തത്‌ ബർസില്ലായി ആയിരുന്നു. അന്ന്‌ അവന്‌ 80 വയസ്സുണ്ടായിരുന്നു. ദാവീദും സംഘവും യെരൂശലേമിലേക്കു മടങ്ങിയപ്പോൾ ബർസില്ലായി അവരെ യോർദ്ദാൻ നദിവരെ പിൻചെന്നു. അവിടെവെച്ച്‌ തന്റെ രാജസദസ്സിലെ അംഗമാകാൻ ദാവീദ്‌ ബർസില്ലായിയെ ക്ഷണിച്ചു. എന്നാൽ ബർസില്ലായിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു: “എനിക്കു ഇന്നു എൺപതു വയസ്സായിരിക്കുന്നു; . . . ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? . . . എന്നാൽ നിന്റെ ദാസനായ കിംഹാം ഇതാ; അവൻ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്‌തുകൊടുത്താലും.”​—⁠2 ശമൂവേൽ 17:27-29; 19:31-40.

13 വാർധക്യത്തിന്റെ പരിമിതികൾ ഉണ്ടായിരുന്നിട്ടും ബർസില്ലായി യഹോവയുടെ നിയമിത രാജാവിനെ പിന്തുണയ്‌ക്കാൻ തന്നാലാവുന്നതെല്ലാം ചെയ്‌തു. ആഹാരത്തോടുള്ള താത്‌പര്യത്തിനും കേൾവിശക്തിക്കുമൊക്കെ കുറവു വന്നെങ്കിലും അതേക്കുറിച്ചൊന്നും ഓർത്ത്‌ അവൻ തന്റെ മനസ്സു വിഷമിപ്പിച്ചില്ല. അതുമാത്രമല്ല, തനിക്കുപകരം കിംഹാമിനെ ശുപാർശ ചെയ്‌തുകൊണ്ട്‌ ബർസില്ലായി തന്റെ നിസ്വാർഥത വെളിവാക്കുകയും ചെയ്‌തു. പ്രായമായ അനേകരും ഇന്ന്‌ ബർസില്ലായിയെപ്പോലെ നിസ്വാർഥരും ഉദാരമതികളുമാണ്‌. “ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു” എന്നറിഞ്ഞുകൊണ്ട്‌ സത്യാരാധനയെ പിന്തുണയ്‌ക്കാൻ തങ്ങളാലാവുന്നതെല്ലാം അവർ ചെയ്യുന്നു. അങ്ങനെയുള്ള വിശ്വസ്‌തരായ ആളുകൾ നമുക്കിടയിലുള്ളത്‌ എന്തൊരു അനുഗ്രഹമാണ്‌!​—⁠എബ്രായർ 13:16.

14. സങ്കീർത്തനം 37:23-25-ൽ ദാവീദിന്റെ പ്രായത്തെക്കുറിച്ചുള്ള പരാമർശം ഉചിതമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ജീവിതത്തിലുടനീളം പല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും യഹോവ തന്റെ വിശ്വസ്‌ത ദാസരെ എല്ലായ്‌പോഴും സംരക്ഷിക്കും എന്ന ബോധ്യം ദാവീദിന്‌ ഉണ്ടായിരുന്നു. ഇന്ന്‌ 37-ാം സങ്കീർത്തനം എന്നറിയപ്പെടുന്ന ഗീതം ദാവീദ്‌ രചിച്ചത്‌ അവന്റെ ജീവിതാന്ത്യത്തോട്‌ അടുത്തായിരുന്നു. കിന്നരം വായിച്ചുകൊണ്ട്‌ ആ സങ്കീർത്തനം ആലപിക്കുന്ന ദാവീദിനെ ഒന്നു വിഭാവനം ചെയ്യാമോ? അവൻ പാടുന്നു: “ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു. അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു. ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.” (സങ്കീർത്തനം 37:23-25) ഈ നിശ്വസ്‌ത സങ്കീർത്തനത്തിൽ ദാവീദിന്റെ പ്രായത്തെക്കുറിച്ചു പരാമർശിക്കുന്നത്‌ ഉചിതമായിരിക്കുമെന്നു യഹോവ കരുതി. അത്‌ ഹൃദയംഗമമായ ആ വാക്കുകൾക്ക്‌ എത്ര അർഥവ്യാപ്‌തിയാണു നൽകുന്നത്‌!

15. സാഹചര്യങ്ങൾ മാറിയിട്ടും പ്രായമേറെ ചെന്നിട്ടും അപ്പൊസ്‌തലനായ യോഹന്നാൻ വിശ്വസ്‌തയുടെ ഒരു നല്ല ദൃഷ്ടാന്തംവെച്ചത്‌ എങ്ങനെ?

15 പ്രായമേറെ ചെന്നിട്ടും സാഹചര്യങ്ങൾ മാറിമറിഞ്ഞിട്ടും വിശ്വസ്‌ത നിലനിറുത്തിയതിന്റെ മറ്റൊരു ദൃഷ്ടാന്തമാണ്‌ അപ്പൊസ്‌തലനായ യോഹന്നാൻ. ദൈവസേവനത്തിൽ 70-ഓളം വർഷം പിന്നിട്ട യോഹന്നാനെ “ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം” പത്മൊസ്‌ ദ്വീപിലേക്കു നാടുകടത്തി. (വെളിപ്പാടു 1:9) അപ്പോഴും അവന്റെ ദൗത്യം പൂർത്തിയായിരുന്നില്ല. വാസ്‌തവത്തിൽ യോഹന്നാൻ എഴുതിയ എല്ലാ ബൈബിൾ പുസ്‌തകങ്ങളും അവന്റെ ജീവാവസാന കാലത്താണ്‌ എഴുതിയത്‌. ആരിലും ഭയാദരവുണർത്തുന്ന വെളിപ്പാട്‌ ദർശനം പത്മൊസ്‌ ദ്വീപിലായിരിക്കെയാണ്‌ അവനു ലഭിച്ചത്‌. അവൻ അതു വളരെ ശ്രദ്ധാപൂർവം രേഖപ്പെടുത്തി. (വെളിപ്പാടു 1:1, 2) റോമൻ ചക്രവർത്തിയായ നെർവയുടെ കാലത്ത്‌ അവനെ തടവിൽനിന്നു വിട്ടയച്ചുവെന്നാണു പൊതുവേ കരുതുന്നത്‌. അതിനുശേഷം പൊതുയുഗം 98-നോടടുത്ത്‌, ഒരുപക്ഷേ തൊണ്ണൂറോ നൂറോ വയസ്സുള്ളപ്പോഴാണ്‌ അവൻ സ്വന്തം പേരിലുള്ള സുവിശേഷവും മൂന്നു ലേഖനങ്ങളും എഴുതുന്നത്‌.

സഹിഷ്‌ണുതയുടെ ചരിത്രം രചിച്ചവർ

16. സംസാരശേഷി ഏതാണ്ടു പൂർണമായി നഷ്ടപ്പെട്ടവർക്കും യഹോവാഭക്തി എങ്ങനെ കാണിക്കാം?

16 പ്രായമായവരിൽ ഓരോരുത്തരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ വ്യത്യസ്‌തമായിരുന്നേക്കാം. ചിലരുടെ കാര്യത്തിൽ അവരുടെ സംസാരശേഷി ഏതാണ്ടു പൂർണമായി നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും യഹോവയുടെ സ്‌നേഹത്തെയും അനർഹദയയെയും കുറിച്ചുള്ള ഓർമകൾ അവർ ഇന്നും താലോലിക്കുന്നു. അധികമൊന്നും സംസാരിക്കാനാകുന്നില്ലെങ്കിലും അവർ ഹൃദയത്തിൽ യഹോവയോടു പറയുന്നു: “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.” (സങ്കീർത്തനം 119:97) യഹോവയാകട്ടെ, ‘അവന്റെ നാമത്തെ സ്‌മരിക്കുന്നവരെ’ അറിയുന്നു. യഹോവയുടെ വഴികളോടു യാതൊരു താത്‌പര്യവും കാണിക്കാത്ത ബഹുഭൂരിപക്ഷം മനുഷ്യരിൽനിന്ന്‌ അവർ എത്ര വ്യത്യസ്‌തരാണെന്ന്‌ അവൻ മനസ്സിലാക്കുകയും ചെയ്യുന്നു. (മലാഖി 3:16; സങ്കീർത്തനം 10:4) നമ്മുടെ ഹൃദയത്തിലെ ധ്യാനത്തിൽ യഹോവ പ്രസാദിക്കുന്നു എന്നറിയുന്നത്‌ എത്ര സന്തോഷകരമാണ്‌!​—⁠1 ദിനവൃത്താന്തം 28:9; സങ്കീർത്തനം 19:14.

17. ദീർഘകാലമായി യഹോവയെ സേവിക്കുന്നവർ നേടിയിരിക്കുന്ന തികച്ചും അനുപമമായ സംഗതി എന്താണ്‌?

17 ദശാബ്ദങ്ങളായി യഹോവയെ വിശ്വസ്‌തതയോടെ സേവിക്കുന്നവർ മറ്റൊരു രീതിയിലും നേടാനാവാത്ത അനുപമമായ ഒരു നേട്ടം കൈവരിച്ചിരിക്കുന്നു. അതേ, തങ്ങളുടെ ജീവിതംകൊണ്ട്‌ സഹിഷ്‌ണുതയുടെ മങ്ങലേൽക്കാത്ത ഒരു ചരിത്രം അവർ രചിച്ചിരിക്കുന്നു. യേശു പറഞ്ഞു: “നിങ്ങൾ സഹിഷ്‌ണുതകൊണ്ടു നിങ്ങളുടെ ജീവനെ നേടും.” (ലൂക്കൊസ്‌ 21:​19, ന്യൂ ഇന്ത്യ ബൈബിൾ ഭാഷാന്തരം) നിത്യജീവൻ നേടുന്നതിനു സഹിഷ്‌ണുത അനിവാര്യമാണ്‌. ‘ദൈവേഷ്ടം ചെയ്യുകയും’ ജീവിതത്തിലുടനീളം വിശ്വസ്‌തത തെളിക്കുകയും ചെയ്‌തവർക്ക്‌ ‘വാഗ്‌ദത്തം പ്രാപിപ്പാനായി’ നോക്കിപ്പാർത്തിരിക്കാം.​—⁠എബ്രായർ 10:36.

18. (എ) പ്രായമായവർ എന്തു ചെയ്‌തു കാണുന്നതിൽ യഹോവ സന്തുഷ്ടനാണ്‌? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കുന്നതായിരിക്കും?

18 നിങ്ങളുടെ സർവാത്മനായുള്ള സേവനത്തെ യഹോവ അങ്ങേയറ്റം വിലമതിക്കുന്നു, അത്‌ എത്ര കുറവായിരുന്നാലും ശരി. പ്രായം ചെല്ലുന്തോറും “പുറമെയുള്ള മനുഷ്യൻ” ക്ഷയിച്ചുപോകുമെങ്കിലും “അകമേയുള്ളവന്‌’ അതായത്‌ ആന്തരിക മനുഷ്യന്‌ നാൾക്കുനാൾ പുതുക്കം പ്രാപിക്കാനാകും. (2 കൊരിന്ത്യർ 4:16) നിങ്ങളുടെ കഴിഞ്ഞകാല പ്രവർത്തനത്തെ യഹോവ വിലമതിക്കുന്നുവെന്നതിനു സംശയമില്ല. എന്നാൽ അവന്റെ നാമത്തിനുവേണ്ടി നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളെയും അവൻ വിലമതിക്കുന്നു എന്നോർക്കുക. (എബ്രായർ 6:10) അടുത്ത ലേഖനത്തിൽ, ഇത്തരം വിശ്വസ്‌തതയ്‌ക്ക്‌ ചെലുത്താനാവുന്ന നല്ല സ്വാധീനത്തെക്കുറിച്ചു നാം പരിചിന്തിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പ്രായമായ ക്രിസ്‌ത്യാനികൾക്ക്‌ ഹന്നാ ഒരു ഉത്തമ ദൃഷ്ടാന്തമായിരിക്കുന്നത്‌ എങ്ങനെ?

• ഒരുവനു ചെയ്യാനാകുന്ന കാര്യങ്ങൾക്ക്‌ പ്രായം ഒരു തടസ്സം ആകേണ്ടതില്ലാത്തത്‌ എന്തുകൊണ്ട്‌?

• പ്രായമായവർക്ക്‌ തുടർന്നും ദൈവഭക്തി കാണിക്കാനാകുന്നത്‌ എങ്ങനെ?

• പ്രായമായവരുടെ സേവനത്തെ യഹോവ എങ്ങനെ വീക്ഷിക്കുന്നു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

വൃദ്ധനായ ദാനീയേൽ യഹൂദയുടെ പ്രവാസകാലത്തെക്കുറിച്ച്‌ “പുസ്‌തകങ്ങളിൽനിന്നു” മനസ്സിലാക്കി

[25-ാം പേജിലെ ചിത്രങ്ങൾ]

ക്രമമായി യോഗങ്ങളിൽ ഹാജരാകുന്നതിലും തീക്ഷ്‌ണതയോടെ പ്രസംഗിക്കുന്നതിലും ശുഷ്‌കാന്തിയോടെ പഠിക്കുന്നതിലുമെല്ലാം പ്രായമായ അനേകരും നല്ല മാതൃകവെക്കുന്നു