വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ?

പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ?

പരിശുദ്ധാത്മാവിനെതിരെ നിങ്ങൾ പാപം ചെയ്‌തിരിക്കുന്നുവോ?

“മരണത്തിന്നുള്ള പാപം ഉണ്ട്‌.”​—⁠1 യോഹന്നാൻ 5:16.

1, 2. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാനാകുമെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

“പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തുപോയി എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു” എന്ന്‌ ജർമനിയിലുള്ള ഒരു സ്‌ത്രീ എഴുതുകയുണ്ടായി. അവർ അപ്പോഴും ദൈവത്തെ സേവിക്കുന്നുണ്ടായിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെ അതായത്‌ പ്രവർത്തനനിരതമായ ശക്തിക്കെതിരെ ഒരു ക്രിസ്‌ത്യാനിക്കു പാപം ചെയ്യാനാകുമോ?

2 തീർച്ചയായും, യഹോവയുടെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാനാകും. “സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല” എന്നു യേശുക്രിസ്‌തു പറയുകയുണ്ടായി. (മത്തായി 12:31) “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്‌താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു” എന്നൊരു മുന്നറിയിപ്പു നമുക്കു ലഭിച്ചിട്ടുണ്ട്‌. (എബ്രായർ 10:26, 27) കൂടാതെ അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “മരണത്തിന്നുള്ള പാപം ഉണ്ട്‌.” (1 യോഹന്നാൻ 5:16) “മരണത്തിനുള്ള പാപ”മാണോ താൻ ചെയ്‌തിരിക്കുന്നത്‌ എന്നു തീരുമാനിക്കുന്നത്‌ ഗുരുതരമായ പാപത്തിലേർപ്പെട്ട ഓരോ വ്യക്തിയുമാണോ?

അനുതാപത്തിലൂടെ ക്ഷമ

3. ചെയ്‌തുപോയ തെറ്റിനെപ്രതി നമുക്ക്‌ അഗാധ ദുഃഖം തോന്നുന്നുണ്ടെങ്കിൽ എന്തായിരിക്കാം അതിനർഥം?

3 ദുഷ്‌പ്രവൃത്തിക്കാരെ അന്തിമമായി ന്യായംവിധിക്കുന്നത്‌ യഹോവയാണ്‌. നാമെല്ലാം ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടിയിരിക്കുന്നു, അവൻ എല്ലായ്‌പോഴും ശരിയായതു മാത്രമേ ചെയ്യൂ. (ഉല്‌പത്തി 18:25; റോമർ 14:12) ക്ഷമ സാധ്യമല്ലാത്ത പാപമാണോ നാം ചെയ്‌തിരിക്കുന്നതെന്നു നിശ്ചയിക്കുന്നത്‌ യഹോവയാണ്‌. അവന്‌ നമ്മിൽനിന്ന്‌ തന്റെ ആത്മാവിനെ പിൻവലിക്കാൻ കഴിയും. (സങ്കീർത്തനം 51:11) എങ്കിലും, ചെയ്‌തുപോയ തെറ്റിനെപ്രതി അഗാധ ദുഃഖം തോന്നുന്നുണ്ടെങ്കിൽ നമുക്ക്‌ യഥാർഥ അനുതാപം ഉണ്ടെന്നതിന്റെ തെളിവായിരുന്നേക്കാം അത്‌. എന്നാൽ എന്താണ്‌ യഥാർഥ അനുതാപം?

4. (എ) അനുതപിക്കുക എന്നാൽ എന്താണർഥം? (ബി) സങ്കീർത്തനം 103:10-14-ലെ സങ്കീർത്തനക്കാരന്റെ വാക്കുകൾ വളരെ ആശ്വാസദായകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 അനുതപിക്കുക എന്നാൽ, കഴിഞ്ഞകാല പാപങ്ങളോടോ പിൻപറ്റാൻ ഉദ്ദേശിച്ച ഒരു പാപഗതിയോടോ നമുക്കുള്ള മനോഭാവത്തിനു മാറ്റംവരുത്തുക എന്നാണ്‌. ദുഃഖമോ ഖേദമോ തോന്നി ഒരു പാപഗതിയിൽനിന്നു പിന്തിരിയുന്നതിനെയാണ്‌ അത്‌ അർഥമാക്കുന്നത്‌. ഗൗരവമായ പാപത്തിലേർപ്പെട്ടെങ്കിലും യഥാർഥ അനുതാപമുണ്ടെന്നു കാണിക്കുന്നതിനായി ആവശ്യമായ പടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിൽ സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളിൽനിന്ന്‌ നമുക്ക്‌ ആശ്വാസം നേടാനാകും: “അവൻ [യഹോവ] നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതു പോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു. ഉദയം അസ്‌തമയത്തോടു അകന്നിരിക്കുന്നതു പോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതു പോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”​—⁠സങ്കീർത്തനം 103:10-14.

5, 6. 1 യോഹന്നാൻ 3:19-22-ലെ മുഖ്യാശയം എന്ത്‌, അപ്പൊസ്‌തലന്റെ വാക്കുകളുടെ അർഥം വിശദീകരിക്കുക.

5 അപ്പൊസ്‌തലനായ യോഹന്നാന്റെ വാക്കുകളും ആശ്വാസമേകുന്നവയാണ്‌: “നാം സത്യത്തിന്റെ പക്ഷത്തു നില്‌ക്കുന്നവർ എന്നു ഇതിനാൽ അറിയും; ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം. പ്രിയമുള്ളവരേ, ഹൃദയം നമ്മെകുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം [“സംസാര സ്വാതന്ത്ര്യം,” NW] ഉണ്ടു. അവന്റെ കല്‌പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.”​—⁠1 യോഹന്നാൻ 3:19-22.

6 സഹോദരസ്‌നേഹം കാണിക്കുകയും പാപപൂർണമായ ജീവിതം നയിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ, “നാം സത്യത്തിന്റെ പക്ഷത്തു നില്‌ക്കുന്നവർ” ആണെന്നു നമുക്കറിയാം. (സങ്കീർത്തനം 119:11) ഏതെങ്കിലും കാരണത്താൽ കുറ്റബോധം തോന്നുന്നെങ്കിൽ, “ദൈവം ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും ആണെന്നു” നാം ഓർക്കണം. നമ്മുടെ “നിർവ്യാജമായ സഹോദരപ്രീതി”യും പാപത്തിനെതിരെയുള്ള നമ്മുടെ പോരാട്ടവും ദൈവഹിതം ചെയ്യാനുള്ള നമ്മുടെ ശ്രമങ്ങളും സംബന്ധിച്ച്‌ അറിയുന്നതിനാൽ യഹോവ നമ്മോടു കരുണ കാണിക്കും. (1 പത്രൊസ്‌ 1:22) നാം യഹോവയിൽ ആശ്രയിക്കുകയും സഹോദരസ്‌നേഹം കാണിക്കുകയും മനപ്പൂർവപാപം ചെയ്യുന്നത്‌ ഒഴിവാക്കുകയും ചെയ്യുന്നെങ്കിൽ ഹൃദയം ‘നമ്മെ കുറ്റം വിധിക്കുകയില്ല.’ അപ്പോൾ നമുക്ക്‌ സംസാരസ്വാതന്ത്ര്യത്തോടെ ദൈവത്തോടു പ്രാർഥിക്കാനാകും, ദൈവിക കൽപ്പനകൾ അനുസരിക്കുന്നതുകൊണ്ട്‌ അവൻ ഉത്തരം നൽകുകയും ചെയ്യും.

ആത്മാവിനെതിരെ പാപം ചെയ്‌തവർ

7. ഒരു പാപത്തിന്‌ ക്ഷമ ലഭിക്കുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്‌ എന്ത്‌?

7 എങ്ങനെയുള്ള പാപങ്ങൾക്കാണ്‌ ക്ഷമ ലഭിക്കാത്തത്‌? ഉത്തരത്തിനായി നമുക്ക്‌ ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിശോധിക്കാം. അനുതാപമുള്ളവരെങ്കിലും ഗൗരവമായ തെറ്റുകളെപ്രതി ഇപ്പോഴും മനസ്സുനീറി കഴിയുന്നവരാണു നമ്മളെങ്കിൽ ഇവയിൽനിന്ന്‌ ആശ്വാസം നേടാനാകും. നാം കാണാൻ പോകുന്നതുപോലെ, ഏതുതരം പാപം ചെയ്‌തു എന്നതിനെക്കാൾ നമ്മുടെ ആന്തരം, ഹൃദയാവസ്ഥ, എത്രത്തോളം മനപ്പൂർവം ഉൾപ്പെട്ടു എന്നിവയാണ്‌ ഒരു പാപത്തിന്‌ ക്ഷമ ലഭിക്കുമോ ഇല്ലയോ എന്നു നിശ്ചയിക്കുന്നത്‌.

8. ഒന്നാം നൂറ്റാണ്ടിലെ ചില യഹൂദ മതനേതാക്കന്മാർ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തത്‌ എങ്ങനെ?

8 യേശുക്രിസ്‌തുവിനെ ദ്രോഹബുദ്ധ്യാ എതിർത്ത ഒന്നാം നൂറ്റാണ്ടിലെ യഹൂദ മതനേതാക്കന്മാർ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യുകയായിരുന്നു. യഹോവയെ മഹത്ത്വപ്പെടുത്തുന്ന അത്ഭുതങ്ങൾ ചെയ്‌തപ്പോൾ യേശുവിലൂടെ ദൈവാത്മാവ്‌ പ്രവർത്തിക്കുന്നത്‌ അവർ കണ്ടതാണ്‌. എന്നിട്ടും ക്രിസ്‌തുവിന്റെ ശക്തി പിശാചായ സാത്താനിൽനിന്ന്‌ ആണെന്ന്‌ ഈ ശത്രുക്കൾ ആരോപണമുന്നയിച്ചു. യേശു പറയുന്നതനുസരിച്ച്‌, ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെ ദുഷിച്ചു സംസാരിച്ച ഇക്കൂട്ടർ “ഈ ലോകത്തിലും വരുവാനുള്ളതിലും” ക്ഷമ ലഭിക്കുകയില്ലാത്ത പാപമാണു ചെയ്‌തുകൊണ്ടിരുന്നത്‌.​—⁠മത്തായി 12:22-32.

9. എന്താണ്‌ ദൂഷണം, യേശു അതു സംബന്ധിച്ച്‌ എന്തു പറഞ്ഞു?

9 അപകീർത്തികരമോ ദ്രോഹകരമോ ആയ സംസാരമാണ്‌ ദൂഷണം. പരിശുദ്ധാത്മാവിന്റെ പ്രഭവസ്ഥാനം ദൈവമായതിനാൽ, ആ ആത്മാവിനെതിരെ സംസാരിക്കുന്നത്‌ യഹോവയ്‌ക്കെതിരെ സംസാരിക്കുന്നതിനു തുല്യമാണ്‌. അനുതാപമില്ലാതെ അത്തരം സംസാരത്തിൽ ഏർപ്പെട്ടാൽ ക്ഷമ ലഭിക്കുകയില്ല. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ മനപ്പൂർവം എതിർക്കുന്നവരെയാണ്‌ യേശു ഉദ്ദേശിച്ചതെന്ന്‌ അത്തരം പാപത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രസ്‌താവന വ്യക്തമാക്കുന്നു. യേശുവിലൂടെ പ്രവർത്തിച്ചിരുന്നത്‌ യഹോവയുടെ ആത്മാവാണെന്നിരിക്കെ, ആ ശക്തി പിശാചിന്റേതാണെന്ന്‌ ആരോപിച്ചപ്പോൾ അവന്റെ എതിരാളികൾ ആത്മാവിനെതിരെ ദൂഷണം പറയുകയായിരുന്നു. അതുകൊണ്ട്‌ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: “പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും.”​—⁠മർക്കൊസ്‌ 3:20-29.

10. യൂദായെ ‘നാശയോഗ്യൻ’ എന്നു യേശു വിളിച്ചതെന്തുകൊണ്ട്‌?

10 ഈസ്‌കര്യോത്താ യൂദായുടെ കാര്യവും നോക്കുക. തന്റെ പക്കലുള്ള പണസഞ്ചിയിൽനിന്ന്‌ മോഷ്ടിക്കുന്ന പതിവുണ്ടായിരുന്നു അവന്‌. (യോഹന്നാൻ 12:5, 6) പിന്നീടൊരവസരത്തിൽ അവൻ യഹൂദനേതാക്കന്മാരുടെ അടുക്കൽ പോയി 30 വെള്ളിക്കാശിന്‌ യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പറഞ്ഞൊത്തു. ഒറ്റിക്കൊടുത്തശേഷം യൂദായ്‌ക്കു സങ്കടം തോന്നിയെങ്കിലും തന്റെ മനപ്പൂർവപാപം സംബന്ധിച്ച്‌ അവന്‌ അനുതാപം തോന്നിയതേയില്ല. തത്‌ഫലമായി, യൂദാ പുനരുത്ഥാനത്തിന്‌ അയോഗ്യനായിത്തീർന്നു. അതുകൊണ്ടാണ്‌ യേശു അവനെ ‘നാശയോഗ്യൻ’ എന്നു വിളിച്ചത്‌.​—⁠യോഹന്നാൻ 17:12; മത്തായി 26:14-16.

ആത്മാവിനെതിരെ പാപം ചെയ്യാത്തവർ

11-13. ബത്ത്‌-ശേബയോടുള്ള ബന്ധത്തിൽ ദാവീദ്‌ രാജാവ്‌ പാപം ചെയ്‌തത്‌ എങ്ങനെ, ദൈവം അവരോട്‌ ഇടപെട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്ത്‌ ആശ്വാസം നേടാം?

11 ചെയ്‌തുപോയ ഗൗരവമേറിയ പാപം സഭാമൂപ്പന്മാരോട്‌ ഏറ്റുപറഞ്ഞ്‌ ആത്മീയ സഹായം സ്വീകരിച്ചിരിക്കുന്ന ചിലരെ ഇടയ്‌ക്കിടെ കഴിഞ്ഞകാല പാപത്തിന്റെ ഓർമകൾ വേട്ടയാടിയേക്കാം. (യാക്കോബ്‌ 5:14) ഇങ്ങനെയൊരു പ്രശ്‌നം നമ്മിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ, പാപങ്ങൾ ക്ഷമിച്ചുകിട്ടിയവരെക്കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്ന കാര്യങ്ങൾ പരിചിന്തിക്കുന്നതിലൂടെ നമുക്ക്‌ പ്രയോജനം നേടാനായേക്കും.

12 ഊരീയാവിന്റെ ഭാര്യയായ ബത്ത്‌-ശേബയുമായി ദാവീദ്‌ രാജാവ്‌ ഗുരുതരമായ പാപം ചെയ്‌തു. സുന്ദരിയായ ഈ യുവതി കുളിക്കുന്നത്‌ മട്ടുപ്പാവിൽനിന്നു കണ്ട ദാവീദ്‌, ആളയച്ച്‌ അവളെ കൊട്ടാരത്തിൽ വരുത്തി അവിഹിത ബന്ധത്തിലേർപ്പെട്ടു. അവൾ ഗർഭിണിയായെന്ന്‌ പിന്നീട്‌ അറിഞ്ഞ രാജാവ്‌, അവളുടെ ഭർത്താവായ ഊരീയാവ്‌ അവളോടുകൂടെ രാത്രി തങ്ങാനും അങ്ങനെ വ്യഭിചാരവൃത്തി മൂടിവെക്കാനും ശ്രമിച്ചു. ആ പദ്ധതി പരാജയപ്പെട്ടപ്പോൾ, ഊരീയാവ്‌ യുദ്ധത്തിൽ വധിക്കപ്പെടാനുള്ള ക്രമീകരണം ചെയ്‌തു. അതേത്തുടർന്ന്‌ ബത്ത്‌-ശേബ ദാവീദിന്റെ ഭാര്യയായി. അവർക്കുണ്ടായ കുഞ്ഞ്‌ മരിച്ചുപോയി.​—⁠2 ശമൂവേൽ 11:1-27.

13 ദാവീദും ബത്ത്‌-ശേബയും ഉൾപ്പെട്ട ഈ സംഗതിക്ക്‌ യഹോവ തീർപ്പുകൽപ്പിച്ചു. വ്യക്തമായും, ദാവീദിന്റെ അനുതാപവും അദ്ദേഹവുമായി ദൈവം ചെയ്‌തിരുന്ന രാജ്യ ഉടമ്പടിയും കണക്കിലെടുത്തുകൊണ്ട്‌ ദൈവം ക്ഷമിച്ചു. (2 ശമൂവേൽ 7:11-16; 12:7-14) ബത്ത്‌-ശേബയ്‌ക്കും അനുതാപം ഉണ്ടായിരുന്നിരിക്കണം. കാരണം, ശലോമോന്റെ അമ്മയാകുന്നതിനും യേശുവിന്റെ ഒരു പൂർവമാതാവാകുന്നതിനും ഉള്ള അവസരം അവൾക്കു ലഭിക്കുകയുണ്ടായി. (മത്തായി 1:1, 6, 16) നമ്മിൽ ആരെങ്കിലും പാപം ചെയ്‌തുപോയെങ്കിൽ, യഹോവ നമ്മുടെ അനുതാപ മനോഭാവം കണക്കിലെടുക്കുന്നു എന്നോർക്കുന്നതു നന്നായിരിക്കും.

14. യഹോവയുടെ ക്ഷമ എത്ര വലുതാണെന്നു രാജാവായ മനശ്ശെ ഉൾപ്പെട്ട സംഭവം വ്യക്തമാക്കുന്നത്‌ എങ്ങനെ?

14 യെഹൂദയിലെ രാജാവായ മനശ്ശെ ഉൾപ്പെട്ട സംഭവവും യഹോവയുടെ ക്ഷമ എത്ര വലുതാണെന്നു വ്യക്തമാക്കുന്നതാണ്‌. യഹോവയുടെ ദൃഷ്ടിയിൽ മോശമായ കാര്യങ്ങളാണ്‌ മനശ്ശെ ചെയ്‌തത്‌. അദ്ദേഹം ബാലിന്‌ ബലിപീഠങ്ങൾ ഉണ്ടാക്കുകയും “ആകാശത്തിലെ സർവ്വസൈന്യത്തെ”യും ആരാധിക്കുകയും ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിൽ വ്യാജദേവന്മാർക്കായി രണ്ടു ബലിപീഠങ്ങൾ പണിയുകപോലും ചെയ്‌തു. കൂടാതെ, പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിച്ചു, ആഭിചാരത്തെ പ്രോത്സാഹിപ്പിച്ചു, യെഹൂദയും യെരൂശലേംനിവാസികളും “യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്‌തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ” ഇടയാക്കുകയും ചെയ്‌തു. ദൈവത്തിന്റെ പ്രവാചകന്മാർ നൽകിയ മുന്നറിയിപ്പുകൾ ബധിര കർണങ്ങളിലാണു പതിച്ചത്‌. ഒടുവിൽ അസ്സീറിയൻ രാജാവ്‌ മനശ്ശെയെ പിടിച്ചുകൊണ്ടുപോയി. ആ അവസ്ഥയിൽ അദ്ദേഹം അനുതപിക്കുകയും താഴ്‌മയോടെ ദൈവത്തോടു പ്രാർഥിക്കുകയും ചെയ്‌തു. ദൈവം അദ്ദേഹത്തെ യെരൂശലേമിലെ രാജസ്ഥാനത്തേക്കു തിരികെ കൊണ്ടുവന്നു. അവിടെ അദ്ദേഹം സത്യാരാധനയ്‌ക്കുവേണ്ടി നിലകൊണ്ടു.​—⁠2 ദിനവൃത്താന്തം 33:2-17.

15. യഹോവ “ധാരാള”മായി ക്ഷമിക്കുമെന്ന്‌ അപ്പൊസ്‌തലനായ പത്രൊസിന്റെ ജീവിതത്തിലെ ഏതു സംഭവം വ്യക്തമാക്കുന്നു?

15 അതിന്‌ നൂറ്റാണ്ടുകൾക്കു ശേഷം യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട്‌ അപ്പൊസ്‌തലനായ പത്രൊസ്‌ കഠിന പാപം ചെയ്‌തു. (മർക്കൊസ്‌ 14:30, 66-72) എങ്കിലും യഹോവ പത്രൊസിനോടു “ധാരാള”മായി ക്ഷമിച്ചു. (യെശയ്യാവു 55:7) എന്തുകൊണ്ട്‌? പത്രൊസിന്റെ യഥാർഥ അനുതാപം നിമിത്തം. (ലൂക്കൊസ്‌ 22:62) ദൈവം ക്ഷമിച്ചുവെന്നതിന്‌ 50 ദിവസം കഴിഞ്ഞപ്പോൾ വ്യക്തമായ തെളിവു ലഭിച്ചു. കാരണം, പെന്തെക്കൊസ്‌തു ദിനത്തിൽ യേശുവിനെക്കുറിച്ച്‌ സധൈര്യം സാക്ഷ്യം നൽകാനുള്ള പ്രത്യേക പദവി പത്രൊസിനു ലഭിക്കുകയുണ്ടായി. (പ്രവൃത്തികൾ 2:14-36) ഇന്ന്‌ യഥാർഥ അനുതാപമുള്ള ക്രിസ്‌ത്യാനികളോട്‌ ദൈവം അതിലും കുറഞ്ഞ ക്ഷമയേ കാണിക്കുകയുള്ളു എന്നു കരുതാൻ എന്തെങ്കിലും ന്യായമുണ്ടോ? സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്‌ക്കും? എങ്കിലും നിന്നെ ഭയപ്പെടുവാൻ തക്കവണ്ണം നിന്റെ പക്കൽ വിമോചനം ഉണ്ട്‌.”​—⁠സങ്കീർത്തനം 130:3, 4.

പാപഭയം ലഘൂകരിക്കുക

16. ദൈവത്തിന്റെ ക്ഷമ ലഭിക്കണമെങ്കിൽ എന്തു ചെയ്യണം?

16 പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തുപോയോ എന്നതു സംബന്ധിച്ച ഭയം ലഘൂകരിക്കാൻ മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ നമ്മെ സഹായിക്കേണ്ടതാണ്‌. അനുതാപമുള്ള പാപികളോട്‌ യഹോവ ക്ഷമിക്കുകതന്നെ ചെയ്യും എന്നാണ്‌ ഇവ വ്യക്തമാക്കുന്നത്‌. ദൈവത്തോടുള്ള ആത്മാർഥമായ പ്രാർഥനയാണ്‌ അതിപ്രധാനമായ സംഗതി. നാം പാപം ചെയ്‌തുപോയെങ്കിൽ, യേശുവിന്റെ മറുവിലയാഗത്തിന്റെയും യഹോവയുടെ കരുണയുടെയും കൈമാറിക്കിട്ടിയ അപൂർണതയുടെയും ഇതുവരെയുള്ള നമ്മുടെ വിശ്വസ്‌തസേവനത്തിന്റെയും അടിസ്ഥാനത്തിൽ ക്ഷമ യാചിക്കാവുന്നതാണ്‌. യഹോവയുടെ സ്‌നേഹദയ അറിയാവുന്നതിനാൽ, ക്ഷമ ലഭിക്കുമെന്ന പൂർണ ബോധ്യത്തോടെ നമുക്ക്‌ അതിനായി യാചിക്കാം.​—⁠എഫെസ്യർ 1:7, 8.

17. നാം പാപം ചെയ്‌തുപോകുകയും ആത്മീയ സഹായം വേണ്ടിവരികയും ചെയ്യുന്നെങ്കിൽ എന്തു ചെയ്യണം?

17 ചെയ്‌തുപോയ പാപം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കിയതു നിമിത്തം പ്രാർഥിക്കാൻ കഴിയാതെ വരുന്നെങ്കിലോ? ഇതോടനുബന്ധിച്ച്‌ ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ എഴുതി: “[അത്തരമൊരു വ്യക്തി] സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്‌പിക്കും; അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”​—⁠യാക്കോബ്‌ 5:14, 15.

18. സഭയിൽനിന്ന്‌ പുറത്താക്കിയ ഒരു വ്യക്തിയുടെ കാര്യത്തിൽപ്പോലും, അയാളുടെ പാപത്തിന്‌ ക്ഷമ കിട്ടില്ലെന്നു തീർത്തു പറയാനാവില്ലാത്തത്‌ എന്തുകൊണ്ട്‌?

18 അനുതാപമില്ലാത്ത ഒരു വ്യക്തി സഭയിൽനിന്നു പുറത്താക്കപ്പെടുന്നെങ്കിൽപ്പോലും അയാളുടെ പാപത്തിന്‌ ക്ഷമ ലഭിക്കുകയേ ഇല്ലെന്ന്‌ അർഥമില്ല. കൊരിന്ത്യ സഭയിൽനിന്നു പുറത്താക്കപ്പെട്ട ഒരു അഭിഷിക്ത അംഗത്തെക്കുറിച്ച്‌ പൗലൊസ്‌ ഇപ്രകാരം എഴുതി: “അവന്നു ഭൂരിപക്ഷത്താൽ ഉണ്ടായ ഈ ശിക്ഷ മതി. അവൻ അതിദുഃഖത്തിൽ മുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങൾ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നേ വേണ്ടത്‌.” (2 കൊരിന്ത്യർ 2:6-8; 1 കൊരിന്ത്യർ 5:1-5) എന്നാൽ ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അയാൾ ക്രിസ്‌തീയ മൂപ്പന്മാരിൽനിന്നു ബൈബിളധിഷ്‌ഠിത സഹായം സ്വീകരിക്കുകയും യഥാർഥ അനുതാപത്തിനു തെളിവു നൽകുകയും ചെയ്യേണ്ടതുണ്ട്‌. അതേ, അങ്ങനെയുള്ളവർ “മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായി”ക്കണം.​—⁠ലൂക്കൊസ്‌ 3:8.

19. ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവർ’ ആയിരിക്കാൻ നമ്മെ എന്തു സഹായിക്കും?

19 പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തുപോയെന്ന തോന്നലുണ്ടാകുന്നത്‌ എന്തുകൊണ്ടായിരിക്കാം? ഒരുപക്ഷേ, അമിതമായ ഉത്തരവാദിത്വബോധമോ ശാരീരികവും മാനസികവുമായ അനാരോഗ്യമോ ആയിരിക്കാം കാരണം. പ്രാർഥിക്കുന്നതും അൽപ്പം കൂടുതൽ വിശ്രമിക്കുന്നതും പ്രയോജനം ചെയ്‌തേക്കാം. നമ്മെ നിരുത്സാഹിതരാക്കാനും അങ്ങനെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളയാനും നാം ഒരിക്കലും സാത്താനെ അനുവദിക്കരുത്‌. ദുഷ്ടന്മാരുടെ മരണത്തിൽ യഹോവ സന്തോഷിക്കുന്നില്ലാത്തതിനാൽ, തന്റെ ദാസന്മാരിൽ ആരെങ്കിലും നഷ്ടപ്പെട്ടുപോകുന്നതിൽ അവന്‌ യാതൊരു താത്‌പര്യവുമില്ല. അതുകൊണ്ട്‌, ആത്മാവിനെതിരെ പാപം ചെയ്‌തുപോയി എന്ന്‌ നാം ഭയപ്പെടുന്നെങ്കിൽ, സങ്കീർത്തനങ്ങൾ പോലുള്ള ആശ്വാസദായകമായ ഭാഗങ്ങൾ ഉൾപ്പെടെ, ദൈവവചനത്തിൽനിന്നു ഭക്ഷിക്കുന്നതിൽ തുടരണം. സഭായോഗങ്ങളിലും രാജ്യപ്രസംഗവേലയിലും മുടങ്ങാതെ ഏർപ്പെടുകയും വേണം. അങ്ങനെ ചെയ്യുന്നത്‌, ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവർ’ ആയിരിക്കാനും ക്ഷമ ലഭിക്കാത്ത പാപമാണോ ചെയ്‌തത്‌ എന്ന ഉത്‌കണ്‌ഠയിൽനിന്നു വിമുക്തരായിരിക്കാനും നമ്മെ സഹായിക്കും.​—⁠തീത്തൊസ്‌ 2:2.

20. പരിശുദ്ധാത്മാവിനെതിരെ താൻ പാപം ചെയ്‌തിട്ടില്ലെന്നു മനസ്സിലാക്കാൻ ഒരു വ്യക്തിയെ എന്തു സഹായിച്ചേക്കാം?

20 പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തുപോയെന്നു ഭയപ്പെടുന്ന ഏതൊരു വ്യക്തിയും സ്വയം ഇങ്ങനെ ചോദിക്കണം: ‘പരിശുദ്ധാത്മാവിനെതിരെ ഞാൻ ദുഷിച്ചു സംസാരിച്ചിട്ടുണ്ടോ? എന്റെ പാപം സംബന്ധിച്ച്‌ ഞാൻ ആത്മാർഥമായി അനുതപിച്ചിരിക്കുന്നുവോ? ദൈവത്തിന്റെ ക്ഷമയിൽ എനിക്കു വിശ്വാസമുണ്ടോ? ആത്മീയ വെളിച്ചം തള്ളിക്കളഞ്ഞിരിക്കുന്ന ഒരു വിശ്വാസത്യാഗിയാണോ ഞാൻ?’ തങ്ങൾ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഷിക്കുകയോ വിശ്വാസത്യാഗികളായിത്തീരുകയോ ചെയ്‌തിട്ടില്ലെന്ന്‌ അങ്ങനെയുള്ള പലരുംതന്നെ തിരിച്ചറിയാനിടയുണ്ട്‌. അവർ അനുതാപമുള്ളവരും യഹോവയുടെ ക്ഷമയിൽ ഉറച്ച വിശ്വാസമുള്ളവരും ആണ്‌. അങ്ങനെയാണെങ്കിൽ, അവർ യഹോവയുടെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തിട്ടില്ല.

21. അടുത്ത ലേഖനം ഏതെല്ലാം ചോദ്യങ്ങൾ പരിചിന്തിക്കും?

21 പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തിട്ടില്ലെന്ന്‌ അറിയുന്നത്‌ എത്ര ആശ്വാസദായകമാണ്‌! എങ്കിലും ഇതോടനുബന്ധിച്ച്‌ പരിചിന്തനാർഹമായ ചോദ്യങ്ങളുമുണ്ട്‌. ഉദാഹരണത്തിന്‌, നാം ഇങ്ങനെ ചോദിച്ചേക്കാം: ‘ശരിക്കും ദൈവത്തിന്റെ പരിശുദ്ധാത്മാവാണോ എന്നെ നയിക്കുന്നത്‌? പരിശുദ്ധാത്മാവിന്റെ ഫലം എന്റെ ജീവിതത്തിൽ ദൃശ്യമാണോ?’ അടുത്ത ലേഖനം ഉത്തരം നൽകും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്യാനാകുമെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

• അനുതപിക്കുക എന്നതിന്റെ അർഥമെന്ത്‌?

• യേശു ഭൂമിയിലായിരുന്നപ്പോൾ ആത്മാവിനെതിരെ പാപം ചെയ്‌തത്‌ ആർ?

• ക്ഷമ ലഭിക്കാത്ത പാപം ചെയ്‌തുപോയോ എന്ന ഉത്‌കണ്‌ഠയെ എങ്ങനെ തരണം ചെയ്യാം?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

സാത്താന്റെ ശക്തിയാലാണ്‌ യേശു അത്ഭുതങ്ങൾ ചെയ്യുന്നതെന്നു പറഞ്ഞവർ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെതിരെ പാപം ചെയ്‌തു

[18-ാം പേജിലെ ചിത്രം]

യേശുവിനെ തള്ളിപ്പറഞ്ഞെങ്കിലും പത്രൊസ്‌ ക്ഷമ ലഭിക്കാത്ത പാപമല്ല ചെയ്‌തത്‌