വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഷ്ടപ്പാടു സഹിക്കുന്നതിലൂടെ നമുക്കു പ്രയോജനം നേടാനാകും

കഷ്ടപ്പാടു സഹിക്കുന്നതിലൂടെ നമുക്കു പ്രയോജനം നേടാനാകും

കഷ്ടപ്പാടു സഹിക്കുന്നതിലൂടെ നമുക്കു പ്രയോജനം നേടാനാകും

“സഹിഷ്‌ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു.”—യാക്കോബ്‌ 5:11.

1, 2. മനുഷ്യൻ കഷ്ടപ്പെടണമെന്നു യഹോവ ഉദ്ദേശിച്ചില്ലെന്ന്‌ എങ്ങനെ അറിയാം?

കഷ്ടപ്പാടും ദുരിതവുമൊക്കെ അനുഭവിക്കണമെന്നു സാധാരണ ആരും ആഗ്രഹിക്കാറില്ല. നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവവും മനുഷ്യർ കഷ്ടപ്പെടണമെന്ന്‌ ഒട്ടും ആഗ്രഹിക്കുന്നില്ല. പുരുഷന്റെയും സ്‌ത്രീയുടെയും സൃഷ്ടിയെക്കുറിച്ചും തുടർന്നുണ്ടായ കാര്യങ്ങളെക്കുറിച്ചും നിശ്വസ്‌ത വചനമായ ബൈബിൾ എന്താണു പറയുന്നതെന്നു പരിശോധിച്ചാൽ നമുക്കിതു മനസ്സിലാക്കാനാകും. ദൈവം ആദ്യം സൃഷ്ടിച്ചതു പുരുഷനെ ആയിരുന്നു. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു” എന്നു നാം ബൈബിളിൽ വായിക്കുന്നു. (ഉല്‌പത്തി 2:7) മാനസികമായും ശാരീരികമായും ആദാം പൂർണനായിരുന്നു, അവനു രോഗം പിടിപെടില്ലായിരുന്നു മരിക്കുകയും ഇല്ലായിരുന്നു.

2 ആദാമിന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച്‌ എന്തു പറയാൻ സാധിക്കും? “യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും . . . യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു.” (ഉല്‌പത്തി 2:8, 9) ഏറ്റവും ഉത്തമമായ ഒരു ഭവനമാണ്‌ തീർച്ചയായും ആദാമിന്‌ ഉണ്ടായിരുന്നത്‌. യാതൊരുവിധ കഷ്ടപ്പാടും ഏദെനിൽ ഉണ്ടായിരുന്നില്ല.

3. ആദ്യ മനുഷ്യജോഡിക്ക്‌ എന്തിനുള്ള അവസരം ഉണ്ടായിരുന്നു?

3 “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും” എന്നു യഹോവയാം ദൈവം അരുളിച്ചെയ്‌തതായി ഉല്‌പത്തി 2:18-ൽ നാം വായിക്കുന്നു. സന്തോഷകരമായ ഒരു കുടുംബജീവിതം സാധ്യമാകത്തക്ക വിധത്തിൽ യഹോവയാം ദൈവം ആദാമിനു പൂർണതയുള്ള ഒരു ഭാര്യയെ കൊടുത്തു. (ഉല്‌പത്തി 2:21-23) ബൈബിൾ പറയുന്നു: “ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ എന്നു അവരോടു കല്‌പിച്ചു.” (ഉല്‌പത്തി 1:28) ഏദെനിലെ പറുദീസ മുഴുഭൂമിയിലും വ്യാപിപ്പിക്കാനുള്ള മഹത്തായ അവസരം ആദ്യ മനുഷ്യജോഡിക്ക്‌ ഉണ്ടായിരുന്നു. കഷ്ടപ്പാടും ദുരിതവും ഇല്ലാത്ത പറുദീസാ ഭൂമിയിൽ ജീവിക്കുന്ന സന്തുഷ്ടരായ മക്കൾക്കു ജന്മം നൽകാൻ അവർക്കാകുമായിരുന്നു. എത്ര മഹത്തായ തുടക്കം!—ഉല്‌പത്തി 1:31.

കഷ്ടപ്പാടുകൾ തുടങ്ങുന്നു

4. മനുഷ്യചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ നാം കാണുന്നതെന്താണ്‌?

4 എന്നാൽ മനുഷ്യചരിത്രം പരിശോധിക്കുകയാണെങ്കിൽ എവിടെയോ കാര്യമായ പിഴവു പറ്റിയിട്ടുണ്ടെന്നു വ്യക്തമാകും. ദുഷ്‌കൃത്യങ്ങൾ നടന്നിരിക്കുന്നു, അവ മനുഷ്യകുടുംബത്തെ ദുരിതത്തിൽ ആഴ്‌ത്തുകയും ചെയ്‌തിരിക്കുന്നു. ആദാമിന്റെയും ഹവ്വായുടെയും പിൻതലമുറക്കാർ എല്ലാവരും രോഗഗ്രസ്‌തരാവുകയും വാർധക്യം പ്രാപിക്കുകയും ഒടുവിൽ മരണമടയുകയും ചെയ്യുന്നു. തീർച്ചയായും ഇന്നു ഭൂമി സന്തുഷ്ടരായ ആളുകളെക്കൊണ്ടു നിറഞ്ഞ ഒരു പറുദീസയല്ല. “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” എന്നു പറയുമ്പോൾ റോമർ 8:22 ഈ സ്ഥിതിവിശേഷം വളരെ കൃത്യമായി വിവരിക്കുകയാണു ചെയ്യുന്നത്‌.

5. മനുഷ്യകുടുംബത്തിലേക്കു കഷ്ടപ്പാടും ദുരിതവുമൊക്കെ കൊണ്ടുവന്നതിൽ നമ്മുടെ ആദ്യമാതാപിതാക്കൾ എന്തു പങ്കുവഹിച്ചു?

5 കാലങ്ങളായി ഇവിടെ നിലനിൽക്കുന്ന കൊടിയ കഷ്ടപ്പാടിനും ദുരിതത്തിനും യഹോവയെ കുറ്റപ്പെടുത്താനാവില്ല. (2 ശമൂവേൽ 22:31) ‘വഷളന്മാരായി മ്ലേച്ഛത പ്രവർത്തിക്കുന്ന’ മനുഷ്യർതന്നെയാണു ഭാഗികമായി അതിന്‌ ഉത്തരവാദികൾ. (സങ്കീർത്തനം 14:1) തുടക്കത്തിൽ നമ്മുടെ ആദ്യ മാതാപിതാക്കൾക്ക്‌ ഉണ്ടായിരുന്നതെല്ലാം അത്യുത്തമമായിരുന്നു. ആ നന്മകൾ നിലനിറുത്തുന്നതിന്‌ അവർ ആകെ ചെയ്യേണ്ടിയിരുന്നത്‌ ദൈവത്തോട്‌ അനുസരണം കാണിക്കുക എന്നതായിരുന്നു. എന്നാൽ ആദാമും ഹവ്വായും ദൈവത്തിൽനിന്നു സ്വതന്ത്രമായ ഒരു പാതയാണു തിരഞ്ഞെടുത്തത്‌. നമ്മുടെ ആദ്യ മാതാപിതാക്കൾ യഹോവയെ ഉപേക്ഷിച്ചതിനാൽ, അവർക്കു പിന്നീടു പൂർണരായി തുടരാൻ ആകുമായിരുന്നില്ല. ആരോഗ്യം ക്രമേണ ക്ഷയിച്ച്‌ ഒടുവിൽ അവർ മരണത്തിനു കീഴടങ്ങി. മക്കളായ നമ്മിലേക്ക്‌ അവരുടെ അപൂർണത കൈമാറുകയും ചെയ്‌തു.—ഉല്‌പത്തി 3:17-19; റോമർ 5:12.

6. കഷ്ടപ്പാടുകൾക്കു തുടക്കമിടുന്നതിൽ സാത്താന്റെ പങ്ക്‌ എന്തായിരുന്നു?

6 കഷ്ടപ്പാടുകൾക്കു തുടക്കമിടുന്നതിൽ, പിശാചായ സാത്താൻ എന്നു വിളിക്കപ്പെടാൻ ഇടയായ ആത്മജീവിക്കും ഒരു പങ്കുണ്ടായിരുന്നു. യഹോവ മാത്രമാണ്‌ ആരാധനയ്‌ക്കു യോഗ്യൻ അവന്റെ സൃഷ്ടികളല്ല എന്നിരിക്കെ, ആരാധന ലഭിക്കാനുള്ള മോഹം നിമിത്തം തനിക്കു ലഭിച്ചിരുന്ന ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനം അവൻ ദുരുപയോഗം ചെയ്‌തു. ‘നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകും’ എന്നു പറഞ്ഞുകൊണ്ട്‌ ദൈവത്തിൽനിന്നു സ്വതന്ത്രമായ ഒരു ഗതി തിരഞ്ഞെടുക്കാൻ ആദാമിനെയും ഹവ്വായെയും പ്രേരിപ്പിച്ചത്‌ സാത്താനായിരുന്നു.—ഉല്‌പത്തി 3:5.

ഭരിക്കാനുള്ള അവകാശം യഹോവയ്‌ക്കു മാത്രം

7. യഹോവയോടുള്ള മത്സരത്തിന്റെ ഭവിഷ്യത്തുകൾ എന്താണു തെളിയിക്കുന്നത്‌?

7 അഖിലാണ്ഡ പരമാധികാരി എന്നനിലയിൽ യഹോവയ്‌ക്കു മാത്രമേ ഭരിക്കാനുള്ള അവകാശമുള്ളുവെന്നും അവന്റെ ഭരണം മാത്രമാണു നീതിനിഷ്‌ഠമെന്നും അവനെതിരെയുള്ള മത്സരത്തിന്റെ ഭവിഷ്യത്തുകൾ തെളിയിക്കുന്നു. “ഈ ലോകത്തിന്റെ പ്രഭു” ആയിത്തീർന്ന സാത്താൻ, ദുഷ്ടവും നീതികെട്ടതും അക്രമാസക്തവും അത്യന്തം അതൃപ്‌തികരവുമായ ഒരു ഭരണമാണു വികസിപ്പിച്ചെടുത്തിരിക്കുന്നത്‌. കഴിഞ്ഞ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യചരിത്രം ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു. (യോഹന്നാൻ 12:31) സാത്താന്റെ നിയന്ത്രണത്തിലുള്ള സുദീർഘവും ദുരിതപൂർണവുമായ മനുഷ്യഭരണം വിരൽചൂണ്ടുന്നത്‌ നീതിനിഷ്‌ഠമായ ഒരു ഭരണം കാഴ്‌ചവെക്കാനുള്ള അവരുടെ അപ്രാപ്‌തിയിലേക്കാണ്‌. (യിരെമ്യാവു 10:23) യഹോവയെ ഒഴിവാക്കിക്കൊണ്ട്‌ മനുഷ്യൻ ആവിഷ്‌കരിക്കുന്ന ഏതു ഭരണവും പരാജയപ്പെടുകയേ ഉള്ളുവെന്ന്‌ ചരിത്രം സംശയലേശമന്യേ തെളിയിക്കുന്നു.

8. മനുഷ്യഗവണ്മെന്റുകളോടുള്ള ബന്ധത്തിൽ യഹോവയുടെ ഉദ്ദേശ്യമെന്ത്‌, അത്‌ അവൻ എങ്ങനെ സാധിക്കും?

8 തന്നിൽനിന്ന്‌ അന്യപ്പെട്ട ഭരണസംവിധാനങ്ങൾ പരീക്ഷിച്ചു നോക്കാൻ ദൈവം മനുഷ്യന്‌ ആയിരക്കണക്കിനു വർഷങ്ങൾ അനുവദിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഈ ഭരണകൂടങ്ങളെയെല്ലാം തുടച്ചുനീക്കിക്കൊണ്ട്‌ തന്റേതായ ഒരു ഗവണ്മെന്റ്‌ ദൈവം സ്ഥാപിക്കുന്നത്‌ തികച്ചും നീതിയുക്തമാണ്‌. ഇതിനെ സംബന്ധിച്ച ഒരു പ്രവചനം ഇങ്ങനെ പറയുന്നു: “ഈ രാജാക്കന്മാരുടെ [മനുഷ്യ ഗവണ്മെന്റുകളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം [ക്രിസ്‌തുവിന്റെ കൈകളിലുള്ള അവന്റെ സ്വർഗീയ ഭരണം] സ്ഥാപിക്കും . . . അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” (ദാനീയേൽ 2:44) ഭൂതങ്ങളുടെ സ്വാധീനത്തിലുള്ള മനുഷ്യഭരണം അവസാനിക്കും, ദൈവത്തിന്റെ സ്വർഗീയ ഗവണ്മെന്റ്‌ മാത്രം നിലനിൽക്കും, അത്‌ ഭൂമിയെ ഭരിക്കും. ക്രിസ്‌തുവായിരിക്കും അതിന്റെ രാജാവ്‌, ഭൂമിയിൽ നിന്നെടുത്ത വിശ്വസ്‌തരായ 1,44,000 പേർ സഹരാജാക്കന്മാരും.—വെളിപ്പാടു 14:1.

കഷ്ടപ്പാടുകൾ പ്രയോജനം കൈവരുത്തുന്നു

9, 10. തനിക്കു നേരിട്ട കഷ്ടങ്ങളിൽനിന്നു യേശു പ്രയോജനം അനുഭവിച്ചത്‌ എങ്ങനെ?

9 സ്വർഗീയ രാജ്യത്തിൽ ഭരിക്കുന്നവരുടെ യോഗ്യതകൾ പരിചിന്തിക്കുന്നത്‌ ഇത്തരുണത്തിൽ പ്രസക്തമാണ്‌. ഒന്നാമതായി, രാജാവാകാൻ താൻ തികച്ചും യോഗ്യനാണെന്നു യേശുക്രിസ്‌തു തെളിയിച്ചു. ഒരു വിദഗ്‌ധ “ശില്‌പി”യായി, യഹോവയുടെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ അവൻ തന്റെ പിതാവിനോടൊപ്പം അസംഖ്യം യുഗങ്ങൾ ചെലവഴിക്കുകയുണ്ടായി. (സദൃശവാക്യങ്ങൾ 8:22-31) തന്നെ ഭൂമിയിലേക്ക്‌ അയയ്‌ക്കാൻ യഹോവ ക്രമീകരണം ചെയ്‌തപ്പോൾ അവൻ അതിനു മനസ്സോടെ കീഴ്‌പെട്ടു. ഭൂമിയിലായിരിക്കെ യഹോവയുടെ രാജ്യത്തെയും പരമാധികാരത്തെയും കുറിച്ചു മറ്റുള്ളവരോടു പറയുന്നതിൽ ആയിരുന്നു അവന്റെ ശ്രദ്ധ മുഴുവനും. യഹോവയുടെ പരമാധികാരത്തിനു പൂർണമായും കീഴടങ്ങിയിരുന്നുകൊണ്ട്‌ അവൻ നമുക്കെല്ലാവർക്കും ഒരു നല്ല മാതൃകയുമായി.—മത്തായി 4:17; 6:9.

10 യേശു പീഡനത്തിനു വിധേയനാകുകയും ഒടുവിൽ വധിക്കപ്പെടുകയും ചെയ്‌തു. തന്റെ ശുശ്രൂഷക്കാലത്ത്‌ അവൻ ചുറ്റുമുള്ള മനുഷ്യർ അഭിമുഖീകരിക്കുന്ന ദുരിതപൂർണമായ സാഹചര്യങ്ങൾ ശ്രദ്ധിക്കുകയുമുണ്ടായി അതെല്ലാം കാണാനായതും വ്യക്തിപരമായി പീഡനങ്ങൾ സഹിച്ചതും അവന്‌ ഏതെങ്കിലും തരത്തിൽ പ്രയോജനം ചെയ്‌തോ? തീർച്ചയായും. എബ്രായർ 5:8 പറയുന്നു: “[ദൈവ]പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ [അവൻ] അനുസരണം പഠിച്ചു.” ഭൂമിയിലായിരുന്നപ്പോൾ അവൻ അനുഭവിച്ച കാര്യങ്ങൾ അവനെ മനുഷ്യ പ്രകൃതം സംബന്ധിച്ച്‌ കൂടുതൽ ഉൾക്കാഴ്‌ചയുള്ളവനും അനുകമ്പയുള്ളവനും ആക്കിത്തീർത്തു. മനുഷ്യകുടുംബത്തിന്റെ അരിഷ്ടതകൾ അവന്‌ അടുത്തു നിരീക്ഷിക്കാനായി. കഷ്ടപ്പെടുന്നവരോടു സഹതാപം കാണിക്കാനും അവരുടെ രക്ഷകനെന്ന തന്റെ ഭാഗധേയം മെച്ചമായി മനസ്സിലാക്കാനും അവനു സാധിച്ചു. ഈ സംഗതി അപ്പൊസ്‌തലനായ പൗലൊസ്‌ എബ്രായർക്കെഴുതിയ ലേഖനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: “ജനത്തിന്റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്‌ത മഹാപുരോഹിതനും ആകേണ്ടതിന്നു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.” “നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.”—എബ്രായർ 2:17, 18; 4:14-16; മത്തായി 9:36; 11:28-30.

11. ഭാവി രാജാക്കന്മാർക്കും പുരോഹിതന്മാർക്കും ഭൂമിയിലെ അനുഭവങ്ങൾ ഭരണാധികാരികൾ എന്നനിലയിൽ എങ്ങനെ പ്രയോജനപ്പെടും?

11 ക്രിസ്‌തുവിന്റെ സഹരാജാക്കന്മാരായി വാഴേണ്ടതിനു ഭൂമിയിൽനിന്നു വിലയ്‌ക്കു വാങ്ങിയ 1,44,000 പേരെക്കുറിച്ചും മിക്കവാറും ഇതൊക്കെത്തന്നെ പറയാനാകും. (വെളിപ്പാടു 14:4) അവരെല്ലാം ഭൂമിയിൽ മനുഷ്യരായി ജനിച്ചവരാണ്‌, കഷ്ടപ്പാടുകൾ കണ്ടും സഹിച്ചും വളർന്നവരാണ്‌. അനേകരും പീഡനത്തിന്‌ ഇരകളായിട്ടുണ്ട്‌, യഹോവയോടുള്ള ഭക്തി അചഞ്ചലമായി സൂക്ഷിച്ചതിനും യേശുവിനെ അനുഗമിക്കാൻ ശ്രമിച്ചതിനും പലരും കൊല്ലപ്പെട്ടിട്ടുമുണ്ട്‌. എങ്കിലും നമ്മുടെ കർത്താവിന്റെ സുവിശേഷത്തിനായി കഷ്ടം സഹിക്കുന്നതിൽ അവർക്കു ലജ്ജയില്ല. (2 തിമൊഥെയൊസ്‌ 1:8) ഭൂമിയിൽ അവർ നേടിയ ജീവിതാനുഭവങ്ങൾ സ്വർഗത്തിൽനിന്നു മനുഷ്യകുടുംബത്തെ ന്യായംവിധിക്കുന്നതിന്‌ അവരെ പ്രത്യേകിച്ചും യോഗ്യരാക്കുന്നു. കൂടുതൽ സഹതാപവും ദയയും സഹായമനസ്‌കതയും ഉള്ളവരായിരിക്കാൻ അവർ പഠിച്ചിരിക്കുന്നു.—വെളിപ്പാടു 5:10; 14:2-5; 20:6.

ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവരുടെ സന്തോഷം

12, 13. ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്കു കഷ്ടപ്പാടുകളിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാം?

12 രോഗമോ ദുഃഖമോ മരണമോ ഇല്ലാത്ത പറുദീസാ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്നവർക്ക്‌ ഇന്നു നേരിടുന്ന കഷ്ടപ്പാടുകൾ ഏതെങ്കിലും വിധത്തിൽ പ്രയോജനം ചെയ്യുമോ? കഷ്ടപ്പാടുകളിൽനിന്നുളവാകുന്ന വേദനയും മനോവ്യസനവുമൊന്നും അഭികാമ്യമായ കാര്യങ്ങളല്ലെന്നതു തീർച്ചയാണ്‌. എന്നാൽ നാം അത്തരം കഷ്ടപ്പാടുകൾ സഹിക്കുമ്പോൾ, നമ്മിലുള്ള സദ്‌ഗുണങ്ങൾ മെച്ചപ്പെടുകയും സന്തോഷം കൈവരുകയും ചെയ്യും.

13 ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിൾ ഇതു സംബന്ധിച്ച്‌ എന്താണു പറയുന്നതെന്നു ശ്രദ്ധിക്കുക: “നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ.” “ക്രിസ്‌തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ.” (1 പത്രൊസ്‌ 3:14; 4:14) “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:11, 12) “പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം . . . ജീവകിരീടം പ്രാപിക്കും.”—യാക്കോബ്‌ 1:12.

14. കഷ്ടപ്പാടുകൾ യഹോവയുടെ ആരാധകരെ സന്തുഷ്ടരാക്കുന്നത്‌ ഏതർഥത്തിലാണ്‌?

14 തീർച്ചയായും, നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളല്ല നമുക്കു സന്തോഷം കൈവരുത്തുന്നത്‌. യേശുവിന്റെ മാതൃക പിന്തുടർന്നു യഹോവയുടെ ഇഷ്ടം ചെയ്യുന്നതുകൊണ്ടാണു നമുക്കു കഷ്ടപ്പാടുകൾ ഉണ്ടാകുന്നതെന്ന അറിവ്‌ നമുക്കു സന്തോഷവും സംതൃപ്‌തിയും കൈവരുത്തുന്നു. ഉദാഹരണത്തിന്‌, യേശുക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിച്ചതുകൊണ്ട്‌ ഒന്നാം നൂറ്റാണ്ടിൽ ചില അപ്പൊസ്‌തലന്മാരെ ജയിലിലടച്ചു. യഹൂദ ഹൈക്കോടതി മുമ്പാകെ ഹാജരാക്കിയ അവരെ പ്രഹരിച്ചതിനുശേഷം വിട്ടയച്ചു. അവർ എങ്ങനെയാണു പ്രതികരിച്ചത്‌? “തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽനിന്നു പുറപ്പെട്ടുപോയി” എന്ന്‌ ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 5:17-41) അടികൊണ്ടതിലും വേദന അനുഭവിച്ചതിലും അല്ല അവർ സന്തോഷിച്ചത്‌. മറിച്ച്‌ യഹോവയോടുള്ള നിർമലത കാക്കാനും യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരാനും ശ്രമിച്ചതിനാലാണ്‌ അതെല്ലാം സംഭവിച്ചതെന്ന അറിവാണ്‌ അവരെ സന്തോഷിപ്പിച്ചത്‌.—പ്രവൃത്തികൾ 16:25; 2 കൊരിന്ത്യർ 12:10; 1 പത്രൊസ്‌ 4:13.

15. ഇപ്പോൾ പീഡനങ്ങൾ സഹിച്ചുനിൽക്കുന്നത്‌ ഭാവിയിൽ എന്തു സഹായം ചെയ്യും?

15 എതിർപ്പും പീഡനവുമെല്ലാം നാം ശരിയായ മനോഭാവത്തോടെ സഹിക്കുകയാണെങ്കിൽ, അതു നമ്മിൽ സഹിഷ്‌ണുത എന്ന ഗുണം വളർത്തും. ഭാവിയിൽ ഉണ്ടായേക്കാവുന്ന കഷ്ടപ്പാടുകളെ നേരിടാൻ ഇതു നമ്മെ സഹായിക്കും. നാം വായിക്കുന്നു: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത [“സഹിഷ്‌ണുത,” NW] ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോബ്‌ 1:2, 3) അതുപോലെ: “കഷ്ടത സഹിഷ്‌ണുതയെയും സഹിഷ്‌ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശെക്കോ ഭംഗം വരുന്നില്ല” എന്ന്‌ റോമർ 5:3-5-ൽ നാം വായിക്കുന്നു. അതുകൊണ്ട്‌ ക്രിസ്‌തീയ വിശ്വാസത്തെപ്രതി ഇപ്പോൾ നാം എത്രയധികം കഷ്ടം അനുഭവിക്കുന്നുവോ, ഈ ദുഷ്ടവ്യവസ്ഥിതിയിൽ ഉണ്ടായേക്കാവുന്ന കൂടുതലായ പീഡനങ്ങളെ നേരിടാൻ അത്രയധികം നാം പ്രാപ്‌തരായിരിക്കും.

യഹോവ പ്രതിഫലം നൽകും

16. ഭാവി രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോൾ സഹിക്കുന്ന കഷ്ടപ്പാടുകൾക്ക്‌ യഹോവ എങ്ങനെ പ്രതിഫലം കൊടുക്കും?

16 ക്രിസ്‌തീയ മാർഗത്തിൽ നടക്കുന്നതു മൂലമുണ്ടാകുന്ന എതിർപ്പും പീഡനവും നിമിത്തം വസ്‌തുവകകൾ നഷ്ടപ്പെട്ടാലും, യഹോവ നമുക്കു പ്രതിഫലം നൽകും എന്ന അറിവ്‌ നമുക്കു സംതൃപ്‌തി പകരും. ഉദാഹരണത്തിന്‌ ദൈവരാജ്യത്തിന്റെ സഹരാജാക്കന്മാരെന്ന നിലയിൽ “സ്വർഗ്ഗത്തിൽ നിലനില്‌ക്കുന്ന ഉത്തമസമ്പത്തു നിങ്ങൾക്കു ഉണ്ടു എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ” എന്ന്‌ സ്വർഗീയ പ്രത്യാശ ഉള്ളവർക്ക്‌ അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി. (എബ്രായർ 10:34) യഹോവയുടെയും യേശുക്രിസ്‌തുവിന്റെയും മാർഗനിർദേശത്തിൻകീഴിൽ പുതിയലോകത്തിലെ പ്രജകൾക്ക്‌ അനുഗ്രഹങ്ങൾ ചൊരിയുന്നതിൽ പങ്കുചേരുമ്പോഴുണ്ടാകുന്ന അവരുടെ സന്തോഷത്തെക്കുറിച്ചൊന്നു ചിന്തിക്കൂ. വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്കുള്ള അപ്പൊസ്‌തലനായ പൗലൊസിന്റെ പിൻവരുന്ന വാക്കുകൾ എത്ര സത്യമാണ്‌: “നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.”—റോമർ 8:18.

17. ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയോടെ യഹോവയെ ഇപ്പോൾ വിശ്വസ്‌തമായി സേവിക്കുന്നവർക്കുവേണ്ടി അവൻ എന്തു ചെയ്യും?

17 അതുപോലെ, ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ളവർക്കു പലതും ഇപ്പോൾ വേണ്ടെന്നുവെക്കേണ്ടി വന്നേക്കാം, അല്ലെങ്കിൽ നഷ്ടമായേക്കാം. എന്നാൽ അതിനെല്ലാം യഹോവ ഭാവിയിൽ അവരെ സമൃദ്ധമായി അനുഗ്രഹിക്കും. പറുദീസാ ഭൂമിയിൽ പൂർണതയോടെ നിത്യം ജീവിക്കാനുള്ള അവസരം അവൻ അവർക്കു നൽകും. ആ പുതിയലോകത്തിൽ യഹോവ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (വെളിപ്പാടു 21:4, 5) എത്ര മഹത്തായ വാഗ്‌ദാനം! യഹോവയുടെ വിശ്വസ്‌ത ദാസർ അവനുവേണ്ടി ഈ ലോകത്തു മനഃപൂർവമോ അല്ലാതെയോ ഉപേക്ഷിക്കുന്നതൊന്നും, കഷ്ടപ്പാടുകൾ സഹിച്ചുനിൽക്കുന്ന അവർക്ക്‌ അവൻ നൽകുന്ന മഹത്തായ ഭാവിജീവിതത്തിനു തുല്യമാകില്ല.

18. തന്റെ വചനത്തിലൂടെ ആശ്വാസപ്രദമായ എന്തു വാഗ്‌ദാനമാണു യഹോവ നൽകുന്നത്‌?

18 നാം സഹിക്കേണ്ടി വന്നേക്കാവുന്ന ഏതു കഷ്ടവും ദൈവത്തിന്റെ പുതിയലോകത്തിലെ നിത്യജീവന്റെ സന്തോഷത്തെ കെടുത്തിക്കളയുകയില്ല. പുതിയലോകത്തിലെ വിസ്‌മയാവഹമായ കാര്യങ്ങൾ അവയെയെല്ലാം നിഷ്‌പ്രഭമാക്കും. യെശയ്യാവു 65:17, 18 നമ്മോടു പറയുന്നു: “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ.” അതുകൊണ്ട്‌ “സഹിഷ്‌ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്‌ത്തുന്നു” എന്ന്‌ യേശുവിന്റെ അർധസഹോദരനായ യക്കോബ്‌ പറഞ്ഞതു തികച്ചും ഉചിതമാണ്‌. (യാക്കോബ്‌ 5:11) അതേ, വിശ്വസ്‌തതയോടെ ഇന്നത്തെ കഷ്ടപ്പാടുകൾ സഹിച്ചുനിന്നാൽ ഇപ്പോഴും ഭാവിയിലും അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കാൻ നമുക്കു സാധിക്കും.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• കഷ്ടപ്പാടുകൾ മനുഷ്യജീവിതത്തിന്റെ ഭാഗമായിത്തീർന്നത്‌ എങ്ങനെ?

• ഭാവി ഭരണാധികാരികൾക്കും പ്രജകൾക്കും കഷ്ടപ്പാടുകൾ എങ്ങനെ പ്രയോജനം ചെയ്യും?

• കഷ്ടപ്പാടുകളിന്മധ്യേയും നമുക്കു സന്തോഷിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[27-ാം പേജിലെ ചിത്രം]

വളരെ സന്തുഷ്ടമായ ഒരു ഭാവിയായിരുന്നു നമ്മുടെ ആദ്യമാതാപിതാക്കളുടെ മുമ്പാകെ ഉണ്ടായിരുന്നത്‌

[29-ാം പേജിലെ ചിത്രം]

കഷ്ടപ്പാടിന്റെ നേർക്കാഴ്‌ചകൾ ഒരു നല്ല രാജാവും മഹാപുരോഹിതനുമായിത്തീരാൻ യേശുവിനെ സഹായിച്ചു

[31-ാം പേജിലെ ചിത്രം]

വിശ്വാസത്തിനുവേണ്ടി ‘അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അപ്പൊസ്‌തലന്മാർ സന്തോഷിച്ചു’