“ഈ എളിയ സമ്മാനം സ്വീകരിച്ചാലും”
“ഈ എളിയ സമ്മാനം സ്വീകരിച്ചാലും”
യഹോവയുടെ സാക്ഷികളുടെ റഷ്യൻ ബ്രാഞ്ചോഫീസിനു ലഭിച്ച ഒരു കത്തിലെ വാക്കുകളാണവ. ആ കത്തിനോടൊപ്പം, വലിയൊരു പെട്ടിനിറയെ കമ്പിളി സോക്‌സുകളും ഉണ്ടായിരുന്നു.
റഷ്യയുടെ കിഴക്കേ അറ്റത്തുള്ള ഒരു സഭയിലെ, 67 വയസ്സുള്ള ആല്ല അയച്ചതായിരുന്നു ആ സമ്മാനം. രാജ്യത്തിന്റെ സുവിശേഷം തീക്ഷ്‌ണതയോടെ പ്രസംഗിച്ചുകൊണ്ട് പത്തു വർഷത്തിലധികമായി ആല്ല യഹോവയെ സേവിച്ചു വരികയായിരുന്നു. എന്നാൽ, ഒരു മസ്‌തിഷ്‌കാഘാതം പെട്ടെന്ന് അവരുടെ ശരീരത്തെ ഭാഗികമായി തളർത്തിക്കളഞ്ഞു. എന്നിട്ടും സ്‌നേഹത്താൽ പ്രേരിതയായി അവർ സഹവിശ്വാസികൾക്ക് ഉടുപ്പുകൾ ഉണ്ടാക്കി നൽകിയ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സ്‌ത്രീയായിരുന്ന തബീഥായുടെ മാതൃക പിന്തുടർന്നു.—പ്രവൃത്തികൾ 9:36, 39.
ആല്ല എഴുതി: “എനിക്ക് കാലുകൾ അനക്കാൻ കഴിയില്ല. എന്നാൽ കൈകൾ അനക്കാം. അതുകൊണ്ടു ഞാൻ കത്തുകളിലൂടെ സാക്ഷീകരിക്കുന്നു.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ കൈ അനക്കാവുന്നതുകൊണ്ടു കുറച്ചുജോഡി സോക്‌സുകൾ തുന്നാൻ ഞാൻ തീരുമാനിച്ചു. റഷ്യയുടെ കിഴക്കേ അറ്റത്തുള്ള പ്രദേശങ്ങളും സൈബീരിയയുംപോലെ തണുപ്പുള്ള സ്ഥലങ്ങളിൽ രാജ്യഹാൾ പണിയാൻ പോകുന്ന സഹോദരീസഹോദരന്മാർക്ക് ഇതു ലഭ്യമാക്കണം എന്നതാണ് എന്റെ ആഗ്രഹം.”
തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) ആല്ല കാണിച്ചതുപോലുള്ള സ്‌നേഹം യേശുവിന്റെ യഥാർഥ ശിഷ്യരെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ്.