വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ “ആദ്യസ്‌നേഹം” മുറുകെപ്പിടിക്കുക

നിങ്ങളുടെ “ആദ്യസ്‌നേഹം” മുറുകെപ്പിടിക്കുക

നിങ്ങളുടെ “ആദ്യസ്‌നേഹം” മുറുകെപ്പിടിക്കുക

“നിനക്കുള്ളതു പിടിച്ചുകൊൾക.”—വെളി. 3:11.

1, 2. യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യമായപ്പോൾ നിങ്ങളുടെ വികാരം എന്തായിരുന്നു?

അനുസരണമുള്ളവർക്കായി യഹോവ വെച്ചുനീട്ടുന്ന മഹത്തായ പ്രത്യാശയെക്കുറിച്ച്‌ ആദ്യം അറിഞ്ഞ ആ നിമിഷം നിങ്ങൾ ഓർക്കുന്നുണ്ടോ? മുമ്പ്‌ നിങ്ങൾ മറ്റൊരു മതത്തിന്റെ ഭാഗമായിരുന്നെങ്കിൽ, തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ ദൈവോദ്ദേശ്യങ്ങൾ വിശദീകരിച്ചുകേട്ടപ്പോൾ അല്ലെങ്കിൽ നിഗൂഢമെന്നു കരുതിയിരുന്ന ഉപദേശങ്ങൾ വ്യക്തമായിത്തീർന്നപ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി? അന്നോളം വിശ്വസിച്ചിരുന്ന കാര്യങ്ങൾ സത്യമല്ലെന്നു നിങ്ങൾ തിരിച്ചറിഞ്ഞത്‌ അപ്പോഴായിരിക്കാം. എന്നാൽ ഇപ്പോൾ, സത്യം മനസ്സിലാക്കിയതിൽ നിങ്ങൾ സന്തുഷ്ടരല്ലേ? ഇനി, നിങ്ങൾ ഒരു ക്രിസ്‌തീയ കുടുംബത്തിൽ വളർന്നുവന്ന ഒരാളാണെന്നിരിക്കട്ടെ. യഹോവയെക്കുറിച്ചു പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ സത്യമാണെന്നു ബോധ്യപ്പെടുകയും അതിനു ചേർച്ചയിൽ ജീവിക്കാൻ തീരുമാനിക്കുകയും ചെയ്‌തപ്പോഴുള്ള നിങ്ങളുടെ വികാരം എന്തായിരുന്നു?—റോമ. 12:2.

2 സഭയിലെ മറ്റു സഹോദരങ്ങളോടു ചോദിച്ചുനോക്കുക. തങ്ങൾക്ക്‌ അങ്ങേയറ്റത്തെ സന്തോഷം തോന്നിയെന്നും യഹോവയോട്‌ അടുത്തുചെന്നതായി അനുഭവപ്പെട്ടെന്നും തങ്ങളെ ആകർഷിച്ചതിൽ ദൈവത്തോടു വളരെ നന്ദിയും വിലമതിപ്പും തോന്നിയെന്നുമൊക്കെ അവരിൽ പലരും നിങ്ങളോടു പറഞ്ഞേക്കാം. (യോഹ. 6:44) ആ സന്തോഷം ക്രിസ്‌തീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവർക്കു പ്രചോദനമായി. തങ്ങളുടെ വികാരം മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കാൻ അവർക്കായില്ല; അത്രയ്‌ക്ക്‌ സന്തോഷംതോന്നി അവർക്ക്‌. നിങ്ങളുടെ കാര്യമോ?

3. യേശുവിന്റെ സന്ദേശം ലഭിക്കുമ്പോൾ എഫെസൊസ്‌ സഭയുടെ അവസ്ഥ എന്തായിരുന്നു?

3 ഒന്നാം നൂറ്റാണ്ടിലെ എഫെസൊസ്‌ സഭയെ അഭിസംബോധന ചെയ്യവേ, യേശു “ആദ്യസ്‌നേഹ”ത്തെക്കുറിച്ച്‌ പരാമർശിക്കുകയുണ്ടായി. പല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു എഫെസ്യർക്ക്‌. എങ്കിലും യഹോവയോടുള്ള അവരുടെ സ്‌നേഹത്തിന്‌ മങ്ങലേറ്റു. അതുകൊണ്ടാണ്‌ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞത്‌: “ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്‌ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്‌തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്‌തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, നിനക്കു സഹിഷ്‌ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്‌നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്‌.”—വെളി. 2:2-4.

4. എഫെസ്യർക്കുള്ള യേശുവിന്റെ സന്ദേശം ഇന്ന്‌ പ്രസക്തമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

4 എഫെസ്യർക്കും വെളിപ്പാടിൽ പരാമർശിച്ചിരിക്കുന്ന ശേഷം സഭകൾക്കുമുള്ള യേശുവിന്റെ ഉപദേശം 1914 മുതൽ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കിടയിൽ നിലനിന്നിരുന്ന സാഹചര്യങ്ങളുടെ വീക്ഷണത്തിൽ പ്രസക്തമായിരുന്നു. (വെളി. 1:10) എന്നാൽ ഇപ്പോൾപ്പോലും ക്രിസ്‌ത്യാനികളിൽ ചിലർക്ക്‌ യഹോവയോടും സത്യത്തോടുമുള്ള “ആദ്യസ്‌നേഹം” നഷ്ടപ്പെട്ടുപോയെന്നുവരാം. ഈ വസ്‌തുത മനസ്സിൽപ്പിടിച്ചുകൊണ്ട്‌, നിങ്ങളുടെ സ്വന്തം അനുഭവം വിചിന്തനം ചെയ്യുകവഴി ദൈവത്തോടും സത്യത്തോടുമുള്ള സ്‌നേഹവും തീക്ഷ്‌ണതയും നിലനിറുത്താനും പുതുക്കാനും ശക്തിപ്പെടുത്താനും കഴിയുന്നത്‌ എങ്ങനെയെന്ന്‌ നമുക്കു നോക്കാം.

സത്യം തിരിച്ചറിയാൻ സഹായിച്ചതെന്ത്‌?

5, 6. (എ) ഓരോ ക്രിസ്‌ത്യാനിക്കും എന്തു ബോധ്യമുണ്ടായിരിക്കണം? (ബി) യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നതാണ്‌ സത്യമെന്ന്‌ നിങ്ങളെ ബോധ്യപ്പെടുത്തിയതെന്ത്‌? (സി) ആദ്യസ്‌നേഹം പുതുക്കാൻ എന്ത്‌ സഹായകമായേക്കാം?

5 യഹോവയ്‌ക്ക്‌ തന്നെത്തന്നെ സമർപ്പിക്കുന്ന ഓരോരുത്തരും ആദ്യം “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം” എന്താണെന്ന്‌ ‘തിരിച്ചറിയേണ്ടതുണ്ട്‌.’ (റോമ. 12:1, 2) ബൈബിൾസത്യം മനസ്സിലാക്കുന്നതാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു സംഗതി. യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നതാണ്‌ സത്യം എന്ന ബോധ്യത്തിൽ എത്തിച്ചേരാൻ ഓരോരുത്തരെയും സഹായിക്കുന്ന ഘടകങ്ങൾ വ്യത്യസ്‌തമായിരുന്നേക്കാം. ദൈവനാമം ബൈബിളിൽനിന്ന്‌ വായിച്ചതാണ്‌ തങ്ങളെ സംബന്ധിച്ചിടത്തോളം വഴിത്തിരിവായതെന്ന്‌ ചിലർ ഓർക്കുന്നു. മറ്റു ചിലരുടെ കാര്യത്തിലാകട്ടെ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ച്‌ മനസ്സിലാക്കിയതാണ്‌. (സങ്കീ. 83:18; സഭാ. 9:5, 10) യഹോവയുടെ ജനത്തിനിടയിലെ സ്‌നേഹമാണ്‌ വേറെചിലരിൽ മതിപ്പുളവാക്കിയത്‌. (യോഹ. 13:34, 35) ലോകത്തിന്റെ ഭാഗമല്ലാതിരിക്കുക എന്നതിൽ ഉൾപ്പെട്ടിരിക്കുന്നത്‌ എന്താണെന്ന്‌ മനസ്സിലാക്കിയത്‌ മറ്റുചിലർക്ക്‌ ആകർഷകമായിത്തോന്നി. സത്യക്രിസ്‌ത്യാനികൾക്ക്‌ രാഷ്‌ട്രീയ തർക്കങ്ങളിലോ യുദ്ധങ്ങളിലോ പങ്കെടുക്കാനാവില്ലെന്ന സത്യം അവർ തിരിച്ചറിഞ്ഞു.—യെശ. 2:4; യോഹ. 6:15; 17:14-16.

6 ഇതുപോലുള്ള സത്യങ്ങൾ മനസ്സിലാക്കിയതാണ്‌ അനേകരിലും ദൈവസ്‌നേഹം നാമ്പെടുക്കാൻ ഇടയാക്കിയത്‌. സത്യം തിരിച്ചറിയാൻ നിങ്ങളെ സഹായിച്ചതെന്താണെന്നു ചിന്തിച്ചുനോക്കൂ. നിങ്ങൾക്ക്‌ നിങ്ങളുടേതായ വ്യക്തിത്വവും പശ്ചാത്തലവുമാണ്‌ ഉള്ളത്‌. അതുകൊണ്ടുതന്നെ യഹോവയെ സ്‌നേഹിക്കാനും അവന്റെ വാഗ്‌ദാനങ്ങളിൽ വിശ്വസിക്കാനും നിങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ മറ്റുള്ളവരുടേതിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കാം. എന്നാൽ നിങ്ങളെ സംബന്ധിച്ചിടത്തോളം ആ ഘടകങ്ങൾ ഇന്നും പ്രസക്തമായിരിക്കണം. സത്യത്തിന്‌ ഒരു മാറ്റവും വന്നിട്ടില്ല. അതുകൊണ്ട്‌ ആദ്യാനുഭവങ്ങൾ അയവിറക്കുന്നത്‌ സത്യത്തോടുള്ള നിങ്ങളുടെ ആദ്യസ്‌നേഹത്തിന്‌ പുതുജീവൻ പകർന്നേക്കാം.—സങ്കീർത്തനം 119:151, 152; 143:5 വായിക്കുക.

ആദ്യസ്‌നേഹം ബലിഷ്‌ഠമാക്കാൻ

7. സത്യത്തോടുള്ള ആദ്യസ്‌നേഹം നാം ബലിഷ്‌ഠമാക്കേണ്ടത്‌ എന്തുകൊണ്ട്‌, എങ്ങനെ?

7 യഹോവയ്‌ക്ക്‌ ജീവിതം സമർപ്പിച്ചതിനുശേഷം നിങ്ങളുടെ ജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ടായിരിക്കാം. സത്യത്തോട്‌ നിങ്ങൾ ആദ്യം കാണിച്ച സ്‌നേഹം പ്രധാനമായിരുന്നു എന്നതിന്‌ സംശയമില്ല. എന്നാൽ കാലംകടന്നുപോയതോടെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്ന പുതിയ പ്രശ്‌നങ്ങൾ നിങ്ങളെത്തേടിയെത്തി. അവയെ അഭിമുഖീകരിക്കാൻ ആ സ്‌നേഹം കുറെക്കൂടെ ബലിഷ്‌ഠമാക്കേണ്ടിവന്നു. അത്തരം സാഹചര്യങ്ങളിലൊക്കെ യഹോവ നിങ്ങളെ പുലർത്തി. (1 കൊരി. 10:13) അതുകൊണ്ട്‌, വർഷങ്ങളിലൂടെ നിങ്ങൾ നേടിയെടുത്ത അനുഭവസമ്പത്തും നിങ്ങൾക്കു വിലപ്പെട്ടതാണ്‌. ആ അനുഭവങ്ങളാണ്‌ ആദ്യസ്‌നേഹം ബലിഷ്‌ഠമാക്കാൻ നിങ്ങളെ സഹായിച്ചത്‌. “നന്മയും പ്രസാദവും ഉള്ള ദൈവഹിതം” എന്താണെന്നു ബോധ്യമാകാൻ നിങ്ങളെ സഹായിച്ച മറ്റൊരു ഘടകംകൂടെയായിരുന്നു ആ അനുഭവങ്ങൾ.—യോശു. 23:14; സങ്കീ. 34:8.

8. യഹോവ മോശെയ്‌ക്കു തന്നെത്തന്നെ വെളിപ്പെടുത്തിയത്‌ എങ്ങനെ, ഇസ്രായേല്യർ ദൈവത്തെ അടുത്തറിഞ്ഞത്‌ എങ്ങനെ?

8 ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ വിടുവിക്കുമെന്ന്‌ ദൈവം ഇസ്രായേല്യരോടു പറഞ്ഞപ്പോഴുള്ള അവരുടെ അവസ്ഥതന്നെ ഉദാഹരണമായെടുക്കുക. ഞാൻ ആരായിത്തീരണമോ അങ്ങനെയായിത്തീരും എന്നു പറഞ്ഞുകൊണ്ട്‌ ദൈവം മോശെയ്‌ക്കു തന്നെത്തന്നെ വെളിപ്പെടുത്തി. (പുറ. 3:7, 8, 13, 14, NW) തന്റെ ജനത്തെ വിടുവിക്കാൻ ഏത്‌ റോളും ഏറ്റെടുക്കുമെന്നായിരുന്നു യഹോവ പറഞ്ഞതിന്റെ അർഥം. തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ, സാഹചര്യത്തിന്‌ അനുസരിച്ച്‌ യഹോവയുടെ വ്യക്തിത്വത്തിന്റെ വ്യത്യസ്‌ത വശങ്ങൾ ഇസ്രായേല്യർ നേരിൽക്കണ്ടു—സർവശക്തൻ, ന്യായാധിപതി, നേതാവ്‌, വിമോചകൻ, യോദ്ധാവ്‌, ദാതാവ്‌ എന്നീ നിലകളിൽ.—പുറ. 12:12; 13:21; 14:24-31; 16:4; നെഹെ. 9:9-15.

9, 10. ദൈവത്തെ അറിയാൻ ഏതു സാഹചര്യം ഒരുവനെ സഹായിച്ചേക്കാം, അത്തരം അനുഭവങ്ങൾ അയവിറക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

9 അന്നത്തെ ഇസ്രായേല്യരുടെ സാഹചര്യമല്ല ഇന്നു നിങ്ങളുടേത്‌. എങ്കിൽപ്പോലും ദൈവത്തിന്‌ നിങ്ങളിലുള്ള താത്‌പര്യം വെളിവാക്കുന്ന, നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കിയ അനുഭവങ്ങളിലൂടെ നിങ്ങളും കടന്നുപോയിട്ടുണ്ടാകും. ഒരു ദാതാവോ ആശ്വാസദായകനോ ഗുരുവോ എന്നനിലയിൽ നിങ്ങളും യഹോവയെ അറിഞ്ഞിട്ടുണ്ടാകാം. (യെശയ്യാവു 30:20ബി, 21 വായിക്കുക.) അതുമല്ലെങ്കിൽ നിങ്ങളുടെ പ്രാർഥനയ്‌ക്ക്‌ ഉത്തരം ലഭിച്ചിട്ടുണ്ടാകാം. നിങ്ങൾ ഒരു പ്രശ്‌നവുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാകാം ഒരു സഹക്രിസ്‌ത്യാനി സഹായഹസ്‌തം നീട്ടിയത്‌. അല്ലെങ്കിൽ, വ്യക്തിപരമായ പഠനസമയത്ത്‌ ആവശ്യമായ തിരുവെഴുത്തുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാം.

10 ഇത്തരം അനുഭവങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോടു പറയുമ്പോൾ, ചിലർക്ക്‌ ഒരുപക്ഷേ അതത്ര വലിയ കാര്യമായി തോന്നില്ലായിരിക്കും. അത്ഭുതമെന്നു പറയാൻമാത്രമില്ലെങ്കിലും നിങ്ങളെ സംബന്ധിച്ചിടത്തോളം അതിനു വലിയ പ്രാധാന്യമുണ്ട്‌. അതേ, യഹോവ നിങ്ങൾക്കുവേണ്ടി ആരായിത്തീരണമോ അങ്ങനെയായിത്തീർന്നു. സത്യത്തിന്റെ മാർഗത്തിൽ നിങ്ങൾ പിന്നിട്ട ആ വർഷങ്ങളെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കൂ. യഹോവയ്‌ക്ക്‌ നിങ്ങളിലുള്ള താത്‌പര്യം അനുഭവിച്ചറിഞ്ഞ എത്ര സന്ദർഭങ്ങളാണ്‌ നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌? ആ സംഭവങ്ങളെക്കുറിച്ചും അതു നിങ്ങളിൽ ഉളവാക്കിയ വികാരത്തെക്കുറിച്ചും ഓർക്കുന്നത്‌, അന്ന്‌ യഹോവയോടു തോന്നിയ സ്‌നേഹത്തെ തൊട്ടുണർത്തും. ആ അനുഭവങ്ങൾ വിലയേറിയതാണ്‌; അവയെ നിസ്സാരമായി കാണരുത്‌. അവയെക്കുറിച്ച്‌ വിചിന്തനം ചെയ്യുക. യഹോവയ്‌ക്ക്‌ നിങ്ങളിലുള്ള താത്‌പര്യത്തിന്റെ തെളിവാണ്‌ അത്‌. ആ ബോധ്യം നിങ്ങളിൽനിന്ന്‌ അടർത്തിമാറ്റാൻ ആർക്കുമാവില്ല.

സ്വയം വിലയിരുത്തുക

11, 12. സത്യത്തോടുള്ള ഒരു ക്രിസ്‌ത്യാനിയുടെ സ്‌നേഹത്തിന്‌ മങ്ങലേറ്റിരിക്കുന്നെങ്കിൽ കാരണം എന്തായിരിക്കാം, യേശു എന്തു മുന്നറിയിപ്പു നൽകി?

11 ദൈവത്തോടും സത്യത്തോടും നിങ്ങൾക്ക്‌ ആദ്യം ഉണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെങ്കിൽ, ദൈവത്തിന്‌ മാറ്റംവന്നു എന്നല്ല അതിനർഥം. യഹോവയ്‌ക്ക്‌ ഒരിക്കലും മാറ്റമില്ല. (മലാ. 3:6; യാക്കോ. 1:17) അന്ന്‌ ദൈവത്തിന്‌ നിങ്ങളിൽ താത്‌പര്യമുണ്ടായിരുന്നു. ഇന്നും അതിന്‌ ഒരു കുറവും വന്നിട്ടില്ല. അതുകൊണ്ട്‌ യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തിന്‌ ഉലച്ചിൽതട്ടിയിട്ടുണ്ടെങ്കിൽ എന്താകാം കാരണം? ഇപ്പോൾ നിങ്ങളുടെ സമ്മർദങ്ങളും ഉത്‌കണ്‌ഠകളും ഏറിയതുകൊണ്ടാണോ? മുമ്പൊക്കെ നിങ്ങളുടെ പ്രാർഥനകൾ ഏറെ ആത്മാർഥമായിരുന്നിരിക്കാം; ഏറെ ഉത്സാഹത്തോടെ നിങ്ങൾ പഠിച്ചിരിക്കാം; അക്കാര്യങ്ങളെക്കുറിച്ച്‌ കൂടെക്കൂടെ വിചിന്തനം ചെയ്‌തിട്ടുണ്ടാകാം. ശുശ്രൂഷയുടെയും യോഗഹാജരിന്റെയും കാര്യത്തിൽ നിങ്ങൾ ഇപ്പോഴത്തെക്കാൾ മെച്ചമായിരുന്നോ?—2 കൊരി. 13:5.

12 ഒരു ആത്മപരിശോധനയ്‌ക്കു ശേഷവും അത്തരത്തിലുള്ള യാതൊരു പ്രവണതയും ഇല്ലെന്ന്‌ ഒരുപക്ഷേ നിങ്ങൾ കണ്ടെത്തിയേക്കും. അഥവാ എന്തെങ്കിലും ഉണ്ടെങ്കിൽ, എന്താണ്‌ അതിനു പിന്നിൽ? കുടുംബ ഉത്തരവാദിത്വങ്ങൾ, നിങ്ങളുടെതന്നെ ആരോഗ്യം തുടങ്ങിയ ന്യായമായ ഉത്‌കണ്‌ഠകൾ യഹോവയുടെ ദിവസം സംബന്ധിച്ച നിങ്ങളുടെ അടിയന്തിരതാബോധത്തിന്‌ മങ്ങലേൽപ്പിച്ചിരിക്കുന്നുവോ? അപ്പൊസ്‌തലന്മാരോട്‌ യേശു പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്‌പാനും നിങ്ങൾ പ്രാപ്‌തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”—ലൂക്കൊ. 21:34-36.

13. ദൈവവചനത്തെ യാക്കോബ്‌ എന്തിനോട്‌ ഉപമിച്ചു?

13 ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ സത്യസന്ധമായി സ്വയം വിലയിരുത്താൻ ബൈബിളെഴുത്തുകാരനായ യാക്കോബ്‌ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു: “വചനം കേൾക്ക മാത്രം ചെയ്‌തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ. ഒരുത്തൻ വചനം കേൾക്കുന്നവൻ എങ്കിലും ചെയ്യാത്തവനായിരുന്നാൽ അവൻ തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു. അവൻ തന്നെത്താൻ കണ്ടു പുറപ്പെട്ടു താൻ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം [“പൂർണമായ നിയമം,” പി.ഒ.സി. ബൈബിൾ] ഉറ്റുനോക്കി അതിൽ നിലനില്‌ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താൻ ചെയ്യുന്നതിൽ ഭാഗ്യവാൻ ആകും.”—യാക്കോ. 1:22-25.

14, 15. (എ) ആത്മീയമായി പുരോഗമിക്കാൻ ബൈബിളിന്‌ എങ്ങനെ നിങ്ങളെ സഹായിക്കാനാകും? (ബി) നിങ്ങൾക്ക്‌ ഏതു ചോദ്യങ്ങൾ വിചിന്തനം ചെയ്യാവുന്നതാണ്‌?

14 വസ്‌ത്രധാരണവും ചമയവും മറ്റും യോഗ്യമാണെന്ന്‌ ഉറപ്പുവരുത്താൻ കണ്ണാടി നമ്മെ സഹായിക്കുന്നു. ഉദാഹരണത്തിന്‌, ടൈ കെട്ടിയിരിക്കുന്നവിധം ശരിയല്ലെന്ന്‌ കണ്ണാടിയിൽ നോക്കി മനസ്സിലാക്കുന്ന ഒരാൾക്ക്‌ അത്‌ നേരെയാക്കാനാകും. മുടിക്ക്‌ എന്തെങ്കിലും കുഴപ്പമുണ്ടെന്നു കണ്ണാടിയിൽ കാണുന്ന ഒരു സ്‌ത്രീക്ക്‌ അത്‌ ശരിയാക്കാനാകും. സമാനമായി, നാം എങ്ങനെയുള്ളവരാണെന്നു വിലയിരുത്താൻ തിരുവെഴുത്തുകൾ നമ്മെ സഹായിക്കുന്നു. ബൈബിൾ വെക്കുന്ന മാനദണ്ഡവുമായി നമ്മുടെ വ്യക്തിത്വത്തെ തട്ടിച്ചുനോക്കുമ്പോൾ ബൈബിളിനെ ഒരു കണ്ണാടിയായി ഉപയോഗിക്കുകയായിരിക്കും നാം. പക്ഷേ കണ്ണാടിയിൽ നോക്കിയിട്ട്‌ കുറവു നികത്താനായി ഒന്നും ചെയ്യുന്നില്ലെങ്കിൽ അതുകൊണ്ട്‌ എന്തു പ്രയോജനം? ‘വചനം ചെയ്യുന്നവരായിരുന്നുകൊണ്ട്‌’ ദൈവത്തിന്റെ “പൂർണമായ നിയമ”ത്തിൽ കാണുന്നതിന്‌ ചേർച്ചയിൽ ജീവിക്കുന്നതാണ്‌ ജ്ഞാനപൂർവകമായ സംഗതി. അതുകൊണ്ട്‌, യഹോവയോടും സത്യത്തോടുമുള്ള ആദ്യസ്‌നേഹത്തിനു മങ്ങലേറ്റിരിക്കുന്നതായി തിരിച്ചറിയുന്ന ഏതൊരാളും പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കേണ്ടതുണ്ട്‌: ‘എന്തെല്ലാം പ്രശ്‌നങ്ങളാണ്‌ എന്റെ മുമ്പാകെയുള്ളത്‌, അവയോട്‌ ഞാൻ എങ്ങനെയാണു പ്രതികരിക്കുന്നത്‌? കഴിഞ്ഞകാലത്ത്‌ ഞാൻ അത്‌ എങ്ങനെ കൈകാര്യം ചെയ്‌തു? ഇപ്പോൾ എന്തെങ്കിലും മാറ്റംവന്നിട്ടുണ്ടോ?’ എന്തെങ്കിലും പോരായ്‌മ ഉള്ളതായി ഈ ആത്മപരിശോധനയിൽ കാണുന്നപക്ഷം അത്‌ അവഗണിക്കരുത്‌. മാറ്റംവരുത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യാൻ ഒട്ടും വൈകിക്കൂടാ.—എബ്രാ. 12:12, 13.

15 ആത്മീയ പുരോഗതിക്കുള്ള ന്യായമായ ലാക്കുകൾ വെക്കാനും ആ അവലോകനം സഹായിക്കും. അപ്പൊസ്‌തലനായ പൗലൊസ്‌ സഹപ്രവർത്തകനായ തിമൊഥെയൊസിന്‌ ശുശ്രൂഷ മെച്ചപ്പെടുത്താൻ സഹായകമായ നിർദേശങ്ങൾ നൽകുകയുണ്ടായി. ആ യുവാവിനെ പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “നിന്റെ അഭിവൃദ്ധി എല്ലാവർക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതിൽ തന്നേ ഇരുന്നുകൊൾക.” നമുക്കെന്തു പുരോഗതി വരുത്താനാകുമെന്ന്‌ ദൈവവചനത്തിന്റെ വെളിച്ചത്തിൽ നാമും ചിന്തിക്കേണ്ടതുണ്ട്‌.—1 തിമൊ. 4:15.

16. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ സ്വയം വിലയിരുത്തുമ്പോൾ എന്ത്‌ അപകടം സംബന്ധിച്ച്‌ ജാഗ്രതയുള്ളവരായിരിക്കണം?

16 സത്യസന്ധമായ ഒരു വിലയിരുത്തൽ നമ്മുടെ ഏതെങ്കിലും കുറവ്‌ വെളിച്ചത്തുകൊണ്ടുവരാതിരിക്കില്ല. അത്‌ നിരാശയ്‌ക്ക്‌ വഴിവെച്ചേക്കാം, പക്ഷേ അതിന്‌ അനുവദിച്ചുകൂടാ. ആത്മപരിശോധനയുടെ ഉദ്ദേശ്യംതന്നെ, പുരോഗമിക്കേണ്ട വശം തിരിച്ചറിയുക എന്നതാണല്ലോ. എന്നാൽ വിലകെട്ടവരാണ്‌ നാം എന്ന തോന്നൽ നമ്മിൽ ജനിപ്പിക്കാൻ സാത്താൻ ശ്രമിക്കുമെന്നു തീർച്ച. ദൈവത്തെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങൾക്ക്‌ ദൈവം യാതൊരു വിലയും കൽപ്പിക്കുന്നില്ല എന്നാണ്‌ സാത്താന്റെ പക്ഷം. (ഇയ്യോ. 15:15, 16; 22:3) എന്നാൽ ആ വാദത്തിൽ തരിമ്പും സത്യമില്ല. യേശു അതിനെ ശക്തിയുക്തം ഖണ്ഡിച്ചു. ദൈവത്തിന്‌ നാം ഓരോരുത്തരും വിലപ്പെട്ടവരാണ്‌. (മത്തായി 10:29-31 വായിക്കുക.) പകരം, നിങ്ങളുടെ ബലഹീനതകളെക്കുറിച്ചുള്ള ബോധം, യഹോവയുടെ സഹായത്താൽ മാറ്റംവരുത്താനുള്ള ദൃഢനിശ്ചയം നിങ്ങളിൽ ഉളവാക്കുകയാണു വേണ്ടത്‌. (2 കൊരി. 12:7-10) രോഗമോ പ്രായാധിക്യമോ നിമിത്തം നിങ്ങൾക്കു കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെങ്കിൽ, തളർന്നു പിന്മാറുകയോ നിങ്ങളുടെ സ്‌നേഹം തണുത്തുപോകാൻ അനുവദിക്കുകയോ ചെയ്യരുത്‌. പകരം, ന്യായമായ ലാക്കുകൾ വെക്കുക.

നന്ദിനൽകാൻ കാരണങ്ങളേറെ

17, 18. ആദ്യസ്‌നേഹം ബലിഷ്‌ഠമാക്കുന്നതിന്റെ പ്രയോജനങ്ങളേവ?

17 ആദ്യസ്‌നേഹം ബലിഷ്‌ഠമാക്കുമ്പോൾ വലിയ പ്രയോജനങ്ങളാകും നിങ്ങൾക്കു ലഭിക്കുക. ദൈവത്തെക്കുറിച്ചുള്ള അറിവും അവൻ നൽകുന്ന സ്‌നേഹപുരസ്സരമായ മാർഗനിർദേശത്തോടുള്ള വിലമതിപ്പും വർധിപ്പിക്കാൻ നിങ്ങൾക്കു സാധിക്കും. (സദൃശവാക്യങ്ങൾ 2:1-9; 3:5, 6 വായിക്കുക.) “[യഹോവയുടെ ന്യായവിധികൾ] പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്‌” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. “യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്‌പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” മാത്രമല്ല, “യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്‌കളങ്കരായവർ ഭാഗ്യവാന്മാർ” ആണെന്നും ദൈവവചനം പറയുന്നു.—സങ്കീ. 19:7, 11; 119:1.

18 നന്ദിയും വിലമതിപ്പും ഉള്ളവരായിരിക്കാൻ നമുക്ക്‌ നിരവധി കാരണങ്ങളുണ്ട്‌ എന്നതു തീർച്ചയാണ്‌. ലോകസംഭവങ്ങളുടെ കാരണം നിങ്ങൾക്കറിയാം. ദൈവം ഇന്നു തന്റെ ജനത്തിന്‌ നൽകുന്ന ആത്മീയ പരിപാലനത്തിൽനിന്ന്‌ നിങ്ങളും പ്രയോജനം നേടുന്നുണ്ട്‌. യഹോവ നിങ്ങളെ തന്റെ സംഘടനയിലേക്ക്‌ ആകർഷിച്ചതിലും തന്റെ ഒരു സാക്ഷിയാകാനുള്ള അവസരം നൽകിയതിലും നിങ്ങൾ നന്ദിയുള്ളവരാണ്‌. നിങ്ങൾക്കു ലഭിച്ച അനുഗ്രഹങ്ങളെ വിലമതിക്കുക! അവ എണ്ണിനോക്കിയാൽ ഒരുപാടുണ്ടാകും. പതിവായി അങ്ങനെ ചെയ്യുന്നത്‌, “നിനക്കുള്ളതു പിടിച്ചുകൊൾക” എന്ന ഉദ്‌ബോധനം അനുസരിക്കാൻ നിശ്ചയമായും നിങ്ങളെ സഹായിക്കും.—വെളി. 3:11.

19. ആത്മീയ ആരോഗ്യം നിലനിറുത്താൻ ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നതിനു പുറമേ എന്ത്‌ ആവശ്യമാണ്‌?

19 വർഷങ്ങളിലൂടെ നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമായിത്തീർന്നത്‌ എങ്ങനെയെന്നു പരിചിന്തിക്കുന്നത്‌ നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കാനുള്ള ഒരു മാർഗമാണ്‌. ആത്മീയ ആരോഗ്യം നിലനിറുത്താൻ അനിവാര്യമായ മറ്റു ഘടകങ്ങളെക്കുറിച്ച്‌ ഈ മാസിക കൂടെക്കൂടെ പ്രതിപാദിക്കാറുണ്ട്‌. പ്രാർഥന, യോഗഹാജർ, യോഗങ്ങളിൽ പങ്കുപറ്റൽ, പ്രസംഗവേലയിൽ തീക്ഷ്‌ണതയോടെ ഏർപ്പെടൽ തുടങ്ങിയവ അവയിൽ ചിലതാണ്‌. ആദ്യസ്‌നേഹം പുതുക്കാനും ശക്തിപ്പെടുത്താനും ഇവയെല്ലാം നിങ്ങളെ സഹായിക്കും.—എഫെ. 5:10; 1 പത്രൊ. 3:15; യൂദാ 20, 21.

നിങ്ങളുടെ ഉത്തരമെന്ത്‌?

• യഹോവയെ സ്‌നേഹിക്കാൻ തുടക്കത്തിൽ നിങ്ങളെ പ്രചോദിപ്പിച്ച ഘടകങ്ങൾ ഇപ്പോഴും പ്രോത്സാഹനത്തിന്റെ ഉറവായിരിക്കുന്നത്‌ എങ്ങനെ?

• ഇതുവരെയുള്ള നിങ്ങളുടെ അനുഭവങ്ങളെക്കുറിച്ച്‌ വിചിന്തനം ചെയ്യുന്നത്‌ എന്തു സംബന്ധിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പുനൽകുന്നു?

• ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹത്തെക്കുറിച്ച്‌ വിശകലനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

സത്യം മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചത്‌ എന്താണ്‌?

[25-ാം പേജിലെ ചിത്രം]

മാറ്റം വരുത്തേണ്ട ഏതെങ്കിലും വശങ്ങൾ നിങ്ങൾക്കു കാണാനാകുന്നുണ്ടോ?