വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക

ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക

ആരോഗ്യപരിപാലനം: തിരുവെഴുത്തുവീക്ഷണം ഉള്ളവരായിരിക്കുക

‘നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്‌നേഹിക്കേണം.’—മർക്കൊ. 12:30.

1. മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു?

മനുഷ്യർ രോഗികളാകുന്നു, മരിക്കുന്നു. ഇതൊന്നും യഹോവയുടെ ഉദ്ദേശ്യത്തിൽപ്പെട്ടതേ ആയിരുന്നില്ല. “ഏദെൻതോട്ടത്തിൽ” അഥവാ ഉല്ലാസത്തിന്റെ പറുദീസയിൽ “വേല ചെയ്‌വാനും അതിനെ കാപ്പാനും” ദൈവം ആദാമിനെയും ഹവ്വായെയും ആക്കിവെച്ചു, വെറും എഴുപതോ എൺപതോ വർഷത്തേക്കായിരുന്നില്ല, മറിച്ച്‌ അനന്തമായ വർഷങ്ങളിലേക്ക്‌. (ഉല്‌പ. 2:8, 15; സങ്കീ. 90:10) യഹോവയോടു വിശ്വസ്‌തരായിരിക്കുകയും സ്‌നേഹത്താൽ പ്രേരിതരായി അവന്റെ പരമാധികാരത്തിനു കീഴ്‌പെടുകയും ചെയ്‌തിരുന്നെങ്കിൽ രോഗമോ വാർധക്യസഹജമായ പ്രശ്‌നങ്ങളോ മരണമോ ഒരിക്കലും അവർക്കുണ്ടാകുമായിരുന്നില്ല.

2, 3. (എ) സഭാപ്രസംഗിയിൽ വാർധക്യത്തെ എങ്ങനെ വർണിച്ചിരിക്കുന്നു? (ബി) ആദാമ്യമരണത്തിന്റെ കാരണക്കാരൻ ആരാണ്‌, ഈ മരണം എങ്ങനെ നീക്കംചെയ്യപ്പെടും?

2 അപൂർണ മനുഷ്യർ വാർധക്യത്തിൽ അനുഭവിക്കേണ്ടിവരുന്ന “ദുർദ്ദിവസങ്ങ”ളുടെ വ്യക്തമായ ഒരു ചിത്രം സഭാപ്രസംഗി 12-ാം അധ്യായം വരച്ചുകാട്ടുന്നു. (സഭാപ്രസംഗി 12:1-7 വായിക്കുക.) നരച്ച മുടിയെ “ബദാംവൃക്ഷ”ത്തിന്റെ പൂക്കളോട്‌ ഉപമിച്ചിരിക്കുന്നു, ‘ബലവാന്മാരായിരുന്ന’ കാലുകൾ വേച്ചുവേച്ചുപോകുന്നു. ‘കിളിവാതിലുകളിൽക്കൂടി നോക്കുന്നവർ അന്ധന്മാരാകുമെന്നു’ പറഞ്ഞിരിക്കുന്നത്‌ കാഴ്‌ചശക്തി കുറഞ്ഞുവരുന്നതിന്റെ സമുചിതമായ ഒരു വർണനയാണ്‌. “അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും” എന്ന വർണന പല്ലുകൾ കൊഴിഞ്ഞുപോയിരിക്കുന്നു എന്ന്‌ സൂചിപ്പിക്കുന്നു.

3 വിറയ്‌ക്കുന്ന കാലുകൾ, മങ്ങിയ കാഴ്‌ചശക്തി, പല്ലില്ലാത്ത മോണ; തീർച്ചയായും ഇതൊന്നുമായിരുന്നില്ല ദൈവം മനുഷ്യവർഗത്തിനായി ഉദ്ദേശിച്ചിരുന്നത്‌. എന്നാൽ ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ, ‘പിശാചിന്റെ പ്രവൃത്തികളിൽപ്പെടുന്ന’ മരണം മിശിഹൈകരാജ്യത്തിലൂടെ ദൈവപുത്രൻ നീക്കം ചെയ്യും എന്നത്‌ ദൈവോദ്ദേശ്യമാണ്‌. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.”—1 യോഹ. 3: 8.

ഒരുപരിധിവരെയുള്ള ഉത്‌കണ്‌ഠ സ്വാഭാവികം

4. യഹോവയുടെ ദാസന്മാർ ആരോഗ്യത്തെക്കുറിച്ച്‌ ഒരുപരിധിവരെ ചിന്തയുള്ളവരായിരിക്കുന്നത്‌ എന്തുകൊണ്ട്‌, എന്നാൽ അവർ എന്തു തിരിച്ചറിയുന്നു?

4 അപൂർണമനുഷ്യരെന്ന നിലയിൽ എല്ലാവർക്കും ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും വാർധക്യവുമൊക്കെ യഹോവയുടെ ദാസന്മാരും നേരിടുന്നു. അതുകൊണ്ട്‌ ആരോഗ്യത്തെക്കുറിച്ച്‌ ഒരുപരിധിവരെ ഉത്‌കണ്‌ഠ തോന്നുന്നത്‌ സ്വാഭാവികമാണ്‌, അതു പ്രയോജനപ്രദംപോലും ആണ്‌. ‘പൂർണശക്തിയോടെ’ യഹോവയെ സേവിക്കാനല്ലേ നാമെല്ലാം ആഗ്രഹിക്കുന്നത്‌? (മർക്കൊ. 12:30) അതുകൊണ്ട്‌ സാമാന്യം നല്ല ആരോഗ്യം നിലനിറുത്താൻ നാം ശ്രദ്ധിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ആവശ്യത്തിലധികം ഉത്‌കണ്‌ഠപ്പെട്ടിട്ടു കാര്യമില്ല. വാർധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനോ രോഗങ്ങൾ പാടേ ഒഴിവാക്കുന്നതിനോ നമുക്ക്‌ കാര്യമായൊന്നും ചെയ്യാനാവില്ല എന്ന്‌ ഓർക്കുക.

5. ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട വിശ്വസ്‌ത ദൈവദാസന്മാരിൽനിന്നു നമുക്കെന്തു പഠിക്കാം?

5 വിശ്വസ്‌തരായ അനേകം ദൈവദാസന്മാർക്ക്‌ അവരുടെ ആരോഗ്യപ്രശ്‌നങ്ങളുമായി മല്ലിടേണ്ടിവന്നിട്ടുണ്ട്‌. അവരിലൊരാളായിരുന്നു എപ്പഫ്രൊദിത്തൊസ്‌. (ഫിലി. 2:25-27) അപ്പൊസ്‌തലനായ പൗലൊസിന്റെ വിശ്വസ്‌ത സഹചാരിയായിരുന്ന തിമൊഥെയൊസിന്‌ കൂടെക്കൂടെ ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. ‘അല്‌പം വീഞ്ഞു സേവിച്ചുകൊള്ളാൻ’ പൗലൊസ്‌ നിർദേശിച്ചത്‌ അതിനാലാണ്‌. (1 തിമൊ. 5:23) പൗലൊസിനുതന്നെയും ‘ജഡത്തിലെ ശൂലം’ സഹിച്ചു ജീവിക്കേണ്ടിവന്നു. അന്നു ചികിത്സ ലഭ്യമല്ലാതിരുന്ന ഏതെങ്കിലും നേത്രരോഗമോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നമോ ആയിരിക്കാം അത്‌. (2 കൊരി. 12:7; ഗലാ. 4:15; 6:11) ഈ ‘ജഡത്തിലെ ശൂലം’ നീങ്ങിക്കിട്ടാൻ പൗലൊസ്‌ യഹോവയോട്‌ ഉള്ളുരുകി അപേക്ഷിച്ചു. (2 കൊരിന്ത്യർ 12:8-10 വായിക്കുക.) എന്നാൽ യഹോവ അതിൽനിന്ന്‌ അത്ഭുതകരമായി അവനു മോചനം നൽകിയില്ല; പകരം അതു നേരിടാനുള്ള ശക്തി നൽകി. അതേ, പൗലൊസ്‌ ബലഹീനനായിരുന്നെങ്കിലും യഹോവയുടെ ശക്തി അവനിൽ പ്രകടമായിരുന്നു. ഇതിൽനിന്ന്‌ നമുക്കെന്തു പഠിക്കാനാകും?

അനാവശ്യ ഉത്‌കണ്‌ഠ ഒഴിവാക്കുക

6, 7. ആരോഗ്യത്തെക്കുറിച്ചുള്ള അമിതചിന്ത ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 യഹോവയുടെ സാക്ഷികളായ നാം വൈദ്യസഹായം തേടുന്നവരും വ്യത്യസ്‌ത ചികിത്സാരീതികൾ സ്വീകരിക്കുന്നവരുമാണ്‌. ആരോഗ്യസംബന്ധിയായ ലേഖനങ്ങൾ നമ്മുടെ ഉണരുക! മാസിക മിക്കപ്പോഴും പ്രസിദ്ധീകരിക്കാറുണ്ട്‌. ഏതെങ്കിലും ഒരു ചികിത്സാരീതി നാം വിശേഷാൽ ശുപാർശ ചെയ്യുന്നില്ലെങ്കിലും ആരോഗ്യപരിപാലന രംഗത്തുള്ളവരുടെ സഹായവും സഹകരണവും നാം വിലമതിക്കുന്നു. ഈ വ്യവസ്ഥിതിയിൽ പൂർണ ആരോഗ്യം നേടാനാവില്ല എന്ന്‌ അറിയാവുന്ന സ്ഥിതിക്ക്‌ ആരോഗ്യപരിചരണത്തിന്‌ അതിരുകവിഞ്ഞ പ്രാധാന്യം നൽകുന്നതോ അതിനെക്കുറിച്ചു സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നതോ ബുദ്ധിയല്ല. ഈ ജീവിതം മാത്രമാണുള്ളത്‌ എന്നു ചിന്തിക്കുകയും രോഗം ഭേദമാകാൻ ഏതു ചികിത്സാരീതിയും പിൻപറ്റുകയും ചെയ്യുന്ന “പ്രത്യാശയില്ലാത്ത” ആളുകളുടേതിൽനിന്നു വ്യത്യസ്‌തമായിരിക്കണം നമ്മുടെ മനോഭാവം. (എഫെ. 2:2, 12) യഹോവയോടു വിശ്വസ്‌തരായിരിക്കുന്നപക്ഷം ‘സാക്ഷാലുള്ള ജീവൻ’ അതായത്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ വ്യവസ്ഥിതിയിലെ നിത്യജീവൻ ലഭിക്കുമെന്ന ബോധ്യമുള്ളവരാണു നാം. അതിനാൽ ഇപ്പോഴത്തെ ജീവൻ നിലനിറുത്തുന്നതിനുവേണ്ടി യഹോവയുടെ അംഗീകാരം നഷ്ടപ്പെടുത്തുന്ന യാതൊന്നും നാം ചെയ്യില്ല.—1 തിമൊ. 6:12, 19; 2 പത്രൊ. 3:13.

7 ആരോഗ്യത്തെക്കുറിച്ചുള്ള അമിതചിന്ത നമ്മെ സ്വാർഥരാക്കിയേക്കാം. ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ “ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്ന്‌ പറഞ്ഞപ്പോൾ സ്വാർഥതയെന്ന അപകടത്തിനെതിരെ മുന്നറിയിപ്പു നൽകുകയായിരുന്നു പൗലൊസ്‌. (ഫിലി. 2:4) നമ്മുടെ ആരോഗ്യപരിചരണത്തിൽ ന്യായമായ ശ്രദ്ധ നൽകുന്നത്‌ തികച്ചും ഉചിതമാണ്‌. എന്നാൽ സഹോദരങ്ങളിലും നമ്മുടെ സുവാർത്ത കേൾക്കുന്നവരിലും ആത്മാർഥ താത്‌പര്യമുണ്ടായിരിക്കുന്നത്‌ ആരോഗ്യപരിചരണത്തിൽ ആമഗ്നരാകാതിരിക്കാൻ നമ്മെ സഹായിക്കും.—മത്താ. 24:14.

8. നാം ആരോഗ്യത്തെക്കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നെങ്കിൽ എന്തു സംഭവിച്ചേക്കാം?

8 തന്റെ ആരോഗ്യത്തെക്കുറിച്ച്‌ അമിതമായി ഉത്‌കണ്‌ഠപ്പെടുന്ന ഒരു ക്രിസ്‌ത്യാനി രാജ്യതാത്‌പര്യങ്ങൾ അവഗണിക്കാൻ സാധ്യതയുണ്ട്‌. കൂടാതെ ഏതെങ്കിലും ചികിത്സയെക്കുറിച്ചോ ഭക്ഷണക്രമത്തെക്കുറിച്ചോ ഉള്ള വ്യക്തിപരമായ അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലേക്കും അത്‌ നയിച്ചേക്കാം. പൗലൊസിന്റെ പിൻവരുന്ന വാക്കുകളിലെ തത്ത്വം ഇത്തരുണത്തിൽ പരിഗണിക്കുന്നത്‌ നന്നായിരിക്കും. അവൻ പറയുന്നു: ‘നിങ്ങൾ ഭേദാഭേദങ്ങളെ [‘പ്രാധാന്യമേറിയ കാര്യങ്ങളെ,’ NW] വിവേചിച്ച്‌ ക്രിസ്‌തുവിന്റെ നാളിലേക്കു നിർമ്മലന്മാരും ഇടർച്ചയില്ലാത്തവരും’ ആയിത്തീരണം.—ഫിലി. 1:10.

പ്രാധാന്യമേറിയത്‌ എന്താണ്‌?

9. പ്രാധാന്യമേറിയ ഏതു കാര്യം നാം അവഗണിക്കരുത്‌, എന്തുകൊണ്ട്‌?

9 പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുകവഴി നമുക്ക്‌ ആത്മീയ സൗഖ്യമാക്കൽ വേലയിൽ സജീവമായി പങ്കുപറ്റാനാകും. അതേ, ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്‌ നമുക്കുതന്നെയും നാം പഠിപ്പിക്കുന്നവർക്കും പ്രയോജനം ചെയ്യും. (സദൃ. 17:22; 1 തിമൊ. 4:15, 16) ഗുരുതരമായ രോഗങ്ങൾ ബാധിച്ച സഹോദരീസഹോദരന്മാർ ആ സാഹചര്യം കൈകാര്യം ചെയ്‌തതെങ്ങനെയെന്നു വിവരിക്കുന്ന ലേഖനങ്ങൾ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ ഇടയ്‌ക്കിടെ പ്രസിദ്ധീകരിക്കാറുണ്ട്‌. യഹോവയെക്കുറിച്ചും അവന്റെ മഹത്തായ വാഗ്‌ദാനങ്ങളെക്കുറിച്ചും അറിയാൻ മറ്റുള്ളവരെ സഹായിക്കുകവഴി താത്‌കാലികമായെങ്കിലും തങ്ങളുടെ പ്രശ്‌നങ്ങൾ മറക്കാൻ കഴിഞ്ഞിരിക്കുന്നത്‌ എങ്ങനെയെന്ന്‌ അവർ അതിലൂടെ നമ്മോടു പറയുന്നു. *

10. ഏതു ചികിത്സാരീതി തിരഞ്ഞെടുക്കുന്നു എന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 ഒരു ആരോഗ്യപ്രശ്‌നം ഉണ്ടാകുമ്പോൾ, ഏതു ചികിത്സ തിരഞ്ഞെടുക്കണമെന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം ഓരോ ക്രിസ്‌ത്യാനിയുടേതുമാണ്‌. അതായത്‌ ഇക്കാര്യത്തിൽ ഓരോരുത്തരും സ്വന്തം ‘ചുമടു ചുമക്കണം.’ (ഗലാ. 6:5) എന്നാൽ ആ തിരഞ്ഞെടുപ്പുകൾ യഹോവ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്നു നാം ഓർക്കേണ്ടതുണ്ട്‌. ബൈബിൾ തത്ത്വങ്ങളോടുള്ള ആദരവ്‌ ‘രക്തം വർജിക്കാൻ’ നമ്മെ പ്രേരിപ്പിക്കുന്നതുപോലെ നമ്മുടെ ആത്മീയതയെയോ യഹോവയുമായുള്ള ബന്ധത്തെയോ അപകടപ്പെടുത്തിയേക്കാവുന്ന ഏതൊരു ചികിത്സാരീതിയും ഒഴിവാക്കാൻ ദൈവവചനത്തോടുള്ള ആദരവു നമ്മെ പ്രചോദിപ്പിക്കേണ്ടതാണ്‌. (പ്രവൃ. 15:20) രോഗനിർണയത്തോടും ചികിത്സയോടും ബന്ധപ്പട്ട ചില നടപടികൾ ആത്മവിദ്യയുമായി പരോക്ഷമായെങ്കിലും ബന്ധമുള്ളവയാണ്‌. ആത്മവിദ്യയിൽ ആശ്രയിച്ചിരുന്ന വിശ്വാസത്യാഗികളായ ഇസ്രായേല്യരെ യഹോവ അംഗീകരിച്ചില്ല. അവൻ പറയുന്നു: “ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്‌ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും—നീതികേടും [“ആത്മവിദ്യയും,” NW] ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.” (യെശ. 1:13) ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‌ ഉലച്ചിൽ തട്ടുന്നതോ അവൻ നമ്മുടെ പ്രാർഥനകൾ കേൾക്കുന്നതിന്‌ തടസ്സമായേക്കാവുന്നതോ ആയ യാതൊന്നും ഒരിക്കലും ചെയ്യാതിരിക്കാൻ നാം ശ്രദ്ധിക്കണം, വിശേഷിച്ചും നമ്മൾ രോഗികളായിരിക്കുമ്പോൾ.—വിലാ. 3:44.

‘സുബോധമുള്ളവരായിരിക്കുക’

11, 12. രോഗനിർണയ, ചികിത്സാരീതികൾ തിരഞ്ഞെടുക്കുമ്പോൾ ‘സുബോധം’ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 അത്ഭുതകരമായി യഹോവ രോഗവിമുക്തി നൽകുമെന്ന്‌ പ്രതീക്ഷിക്കാനാവില്ലെങ്കിലും ശരിയായ ചികിത്സാരീതി തിരഞ്ഞെടുക്കാനുള്ള ജ്ഞാനത്തിനായി നമുക്കു പ്രാർഥിക്കാനാകും; ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ സമനിലയോടെ തീരുമാനങ്ങൾ എടുക്കുകയും വേണം. രോഗം ഗുരുതരമാണെങ്കിൽ വിദഗ്‌ധരായ പല ഡോക്ടർമാരുടെ അഭിപ്രായം ആരായുന്നത്‌ ബുദ്ധിയായിരിക്കും. “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു” എന്ന സദൃശവാക്യങ്ങൾ 15:22-ലെ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരിക്കും നാം അപ്പോൾ. ‘ഈ ലോകത്തിൽ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിക്കാൻ’ അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികളെ ഉപദേശിച്ചു.—തീത്തൊ. 2:13

12 യേശുവിന്റെ വസ്‌ത്രത്തിൽത്തൊട്ട രോഗബാധിതയായിരുന്ന സ്‌ത്രീയുടേതിനു സമാനമായ അവസ്ഥയിലാണ്‌ ഇന്ന്‌ പലരും. മർക്കൊസ്‌ 5:25, 26-ൽ അവളെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: ‘പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായിത്തീർന്നു.’ അനുകമ്പയോടെ യേശു അവളെ സുഖപ്പെടുത്തി. (മർക്കൊ. 5:27-34) നിരാശരായി, എങ്ങനെയും സുഖംപ്രാപിക്കാനുള്ള ശ്രമത്തിൽ, സത്യാരാധനയുടെ തത്ത്വങ്ങൾക്കു വിരുദ്ധമായ രോഗനിർണയ, ചികിത്സാരീതികൾ തിരഞ്ഞെടുക്കാൻ ചില ക്രിസ്‌ത്യാനികൾ പ്രലോഭിതരായിട്ടുണ്ട്‌.

13, 14. (എ) ചില ചികിത്സാരീതികളിലൂടെ സാത്താൻ നമ്മുടെ നിർമലത തകർക്കാൻ ശ്രമിക്കുന്നത്‌ എങ്ങനെ? (ബി) ആത്മവിദ്യയുമായി നേരിയ ബന്ധമെങ്കിലുമുള്ള കാര്യങ്ങളിൽനിന്ന്‌ നാം അകന്നുനിൽക്കേണ്ടത്‌ എന്തുകൊണ്ട്‌?

13 സത്യാരാധനയിൽനിന്ന്‌ നമ്മെ വ്യതിചലിപ്പിക്കാൻ സാത്താൻ ഏതു മാർഗവും അവലംബിക്കും. ചിലരുടെ നിർമലത തകർക്കാൻ സാത്താൻ ലൈംഗിക അധാർമികതയും ഭൗതികത്വ ചിന്താഗതിയും ഉപയോഗിക്കുമ്പോൾ മറ്റുചിലരുടെ കാര്യത്തിൽ ഗൂഢവിദ്യയും ആഭിചാരവും ഉൾപ്പെട്ടേക്കാവുന്ന ചികിത്സാരീതികൾ അവൻ പ്രയോഗിക്കുന്നു. “സകല അധർമ്മത്തിൽനിന്നും” ‘ദുഷ്ടങ്കൽനിന്നും ഞങ്ങളെ വിടുവിക്കേണമേ’ എന്നു യഹോവയോടു പ്രാർഥിക്കുന്ന നാം, ആത്മവിദ്യപോലുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട എന്തിനെങ്കിലും വഴിപ്പെട്ടുകൊണ്ട്‌ നാം എന്തിന്‌ നമ്മെത്തന്നെ സാത്താന്‌ അടിയറവെക്കണം?—മത്താ. 6:13; തീത്തൊ. 2:14.

14 ആഭിചാരവും മന്ത്രവാദവും യഹോവ ഇസ്രായേലിൽ വിലക്കിയിരുന്ന കാര്യങ്ങളാണ്‌. (ആവ. 18:10-12) അപ്പൊസ്‌തലനായ പൗലൊസ്‌ ‘ആഭിചാരത്തെ’ ‘ജഡത്തിന്റെ പ്രവൃത്തികളിൽ’ ഉൾപ്പെടുത്തിയിരിക്കുന്നു. (ഗലാ. 5:19, 20) യഹോവയുടെ പുതിയ വ്യവസ്ഥിതിയിൽ ‘ക്ഷുദ്രക്കാർക്ക്‌’ ഓഹരിയുണ്ടായിരിക്കില്ല. (വെളി. 21: 8) ആത്മവിദ്യയുമായി നേരിയ ബന്ധമുള്ള കാര്യങ്ങൾപോലും യഹോവ വെറുക്കുന്നുവെന്ന്‌ ഇതെല്ലാം വ്യക്തമാക്കുന്നില്ലേ?

നിങ്ങളുടെ ന്യായബോധം സകല മനുഷ്യരും അറിയട്ടെ

15, 16. ചികിത്സാരീതികൾ തിരഞ്ഞെടുക്കുമ്പോൾ ജ്ഞാനം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം സുപ്രധാനമായ ഏതു ബുദ്ധിയുപദേശം നൽകി?

15 ഏതെങ്കിലും രോഗനിർണയ, ചികിത്സാ രീതികളുടെ കാര്യത്തിൽ സംശയം തോന്നുന്നെങ്കിൽ അത്‌ ഒഴിവാക്കുന്നതാണ്‌ ജ്ഞാനം. അതേസമയം, ഒരു ചികിത്സാരീതിയുടെ സാങ്കേതികവശം വിശദീകരിക്കാൻ സാധിക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ അതിൽ ഏതെങ്കിലും തരത്തിലുള്ള ആത്മവിദ്യ ഉൾപ്പെട്ടിട്ടുണ്ടെന്നു നിഗമനം ചെയ്യുന്നതും ശരിയല്ല. ഇക്കാര്യങ്ങളിൽ തിരുവെഴുത്തിനു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കുന്നതിന്‌ ദൈവികജ്ഞാനവും വിവേചനാപ്രാപ്‌തിയും ആവശ്യമാണ്‌. സദൃശവാക്യങ്ങൾ 3-ാം അധ്യായത്തിൽ നാം പിൻവരുന്ന ഉദ്‌ബോധനം കാണുന്നു: ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും. ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.’—സദൃ. 3:5, 6, 21, 22.

16 ആരോഗ്യമുള്ളവരായിരിക്കാൻ പരമാവധി ശ്രമിക്കുമ്പോൾത്തന്നെ രോഗത്തെയും വാർധക്യപ്രക്രിയയെയും നേരിടാനുള്ള ഉദ്യമത്തിൽ ദൈവത്തിന്റെ പ്രീതി നഷ്ടപ്പെടുത്താതിരിക്കാനും നാം ശ്രദ്ധിക്കണം. മറ്റേതൊരു കാര്യത്തിലുമെന്നപോലെ ആരോഗ്യപരിചരണത്തിലും ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിച്ചുകൊണ്ട്‌ ‘നമ്മുടെ സൗമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയാൻ’ ഇടയാക്കണം. (ഫിലി. 4:5) ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം ആദിമക്രിസ്‌ത്യാനികൾക്കുള്ള എഴുത്തിൽ വിഗ്രഹാർപ്പിതം, രക്തം, പരസംഗം എന്നിവ വർജിക്കാനുള്ള നിർദേശം നൽകി. സുപ്രധാനമായ ആ കത്തിൽ പിൻവരുന്ന ഉറപ്പും ഉണ്ടായിരുന്നു: “ഈ കാര്യങ്ങളിൽനിന്ന്‌ അകന്നിരുന്നാൽ നിങ്ങൾക്ക്‌ സുസ്ഥിതിയുണ്ടാകും.” (പ്രവൃ. 15:28, 29, NW) ഏതു വിധത്തിൽ?

ആരോഗ്യപരിപാലനം: പൂർണ ആരോഗ്യം മുന്നിൽക്കണ്ട്‌

17. ബൈബിൾ തത്ത്വങ്ങൾ അനുസരിക്കുന്നത്‌ ശാരീരികമായി നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്‌തിരിക്കുന്നു?

17 നമുക്ക്‌ നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘രക്തവും പരസംഗവും സംബന്ധിച്ച ബൈബിൾ തത്ത്വങ്ങൾ കർശനമായി പാലിക്കുന്നതിലൂടെ നേടാനായിട്ടുള്ള പ്രയോജനങ്ങൾ ഞാൻ പൂർണമായി തിരിച്ചറിയുന്നുവോ?’ “ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കാ”നുള്ള നമ്മുടെ ശ്രമത്തിന്റെ ഭാഗമായി നമുക്ക്‌ കൈവരിക്കാനായിരിക്കുന്ന നേട്ടങ്ങളെക്കുറിച്ചും ചിന്തിക്കുക. (2 കൊരി. 7:1) വ്യക്തിപരമായ ശുചിത്വത്തോടു ബന്ധപ്പെട്ട ബൈബിൾ നിലവാരങ്ങൾ പിൻപറ്റുന്നതിലൂടെ പല രോഗങ്ങളും നമുക്ക്‌ ഒഴിവാക്കാനാകുന്നു. ആത്മീയവും ശാരീരികവുമായി നമ്മെ അശുദ്ധരാക്കുന്ന പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിൽനിന്നു വിട്ടുനിൽക്കുന്നതിനാലും നമുക്കു പ്രയോജനം നേടാനാകുന്നു. ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ മിതത്വം പാലിക്കുന്നതിനാൽ കൈവരുന്ന ആരോഗ്യപരമായ പ്രയോജനങ്ങളെക്കുറിച്ചും ചിന്തിക്കുക. (സദൃശവാക്യങ്ങൾ 23:20; തീത്തൊസ്‌ 2:2, 3 വായിക്കുക.) വിശ്രമവും വ്യായാമവും മൊത്തത്തിൽ നമ്മുടെ ആരോഗ്യത്തിന്‌ സംഭാവന ചെയ്‌തേക്കാം. എന്നാൽ തിരുവെഴുത്തു മാർഗനിർദേശം അനുസരിക്കുന്നതുകൊണ്ടാണ്‌ നാം ശാരീരികമായും ആത്മീയമായും വിശേഷാൽ അഭിവൃദ്ധി പ്രാപിച്ചിരിക്കുന്നത്‌.

18. നമ്മുടെ മുഖ്യശ്രദ്ധ എന്തിലായിരിക്കണം, ഏതു പ്രവചന നിവൃത്തിക്കായി നാം കാത്തിരിക്കുന്നു?

18 എന്നാൽ ശാരീരിക ആരോഗ്യത്തെക്കാളുപരി നാം നമ്മുടെ ആത്മീയ ആരോഗ്യം കാത്തുസൂക്ഷിച്ചുകൊണ്ട്‌ സ്വർഗീയ പിതാവായ യഹോവയുമായുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്‌; കാരണം “ഇപ്പോഴത്തെ ജീവന്റെയും” പുതിയ ലോകത്തിലെ “വരുവാനിരിക്കുന്ന” ജീവന്റെയും ഉറവാണവൻ. (1 തിമൊ. 4:8; സങ്കീ. 36:9) പുതിയ വ്യവസ്ഥിതിയിൽ, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിലുള്ള പാപമോചനം ആത്മീയവും ശാരീരികവുമായ പൂർണസൗഖ്യം കൈവരുത്തും. ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്‌തു നമ്മെ ‘ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തും.’ കൂടാതെ, ദൈവം നമ്മുടെ “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.” (വെളി. 7:14-17; 22:1, 2) അപ്പോൾ “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.”—യെശ. 33:24.

19. നമുക്ക്‌ എന്ത്‌ ഉറപ്പുണ്ട്‌?

19 വിടുതൽ സമീപമാണെന്ന പൂർണ ബോധ്യം നമുക്കുണ്ട്‌. യഹോവ മനുഷ്യരുടെ രോഗവും മരണവും ഇല്ലായ്‌മ ചെയ്യുന്ന ആ ദിവസത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതുവരെ വേദനയും നൊമ്പരവുമൊക്കെ സഹിച്ചുനിൽക്കാനുള്ള സഹായം സ്‌നേഹവാനാം പിതാവ്‌ നൽകുമെന്ന ഉറപ്പു നമുക്കുണ്ട്‌; കാരണം, ‘അവൻ നമുക്കായി കരുതുന്നു.’ (1 പത്രൊ. 5: 7) അതുകൊണ്ട്‌ ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കവേ അത്‌ എല്ലായ്‌പോഴും ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിലെ വ്യക്തമായ മാർഗനിർദേശങ്ങൾക്കു ചേർച്ചയിലാണെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താം.

[അടിക്കുറിപ്പ്‌]

^ ഖ. 9 2003 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 17-ാം പേജിലെ ചതുരത്തിൽ അത്തരം ലേഖനങ്ങളുടെ ഒരു ലിസ്റ്റ്‌ കാണാനാകും.

പുനരവലോകനത്തിന്‌

• രോഗത്തിനു കാരണക്കാരൻ ആരാണ്‌, പാപത്തിന്റെ അനന്തരഫലങ്ങളിൽനിന്ന്‌ ആർ നമ്മെ വിടുവിക്കും?

• ആരോഗ്യത്തെക്കുറിച്ചു ചിന്തിക്കുന്നതു സ്വാഭാവികമാണെങ്കിലും നാം എന്ത്‌ ഒഴിവാക്കണം?

• ചികിത്സാരീതിയോടു ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകൾ യഹോവ ഗൗരവമായി വീക്ഷിക്കുന്നത്‌ എന്തുകൊണ്ട്‌?

• ആരോഗ്യകാര്യത്തിൽ ബൈബിൾ തത്ത്വങ്ങളിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാം?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രം]

രോഗവും വാർധക്യവും ദൈവോദ്ദേശ്യത്തിൽപ്പെട്ടതല്ല

[25-ാം പേജിലെ ചിത്രം]

ആരോഗ്യപ്രശ്‌നങ്ങൾക്കു നടുവിലും യഹോവയുടെ ജനം ശുശ്രൂഷയിൽ സന്തോഷം കണ്ടെത്തുന്നു