വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ മനോഭാവം: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

നിങ്ങളുടെ മനോഭാവം: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

നിങ്ങളുടെ മനോഭാവം: യേശുവിന്റെ വാക്കുകൾക്കു ചേർച്ചയിലോ?

“ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്‌താവിക്കുന്നു.”—യോഹ. 3:34.

1, 2. ഗിരിപ്രഭാഷണത്തിലെ വാക്കുകളെ ഏതിനോട്‌ ഉപമിക്കാനായേക്കും, അവ ‘ദൈവത്തിന്റെ വചനത്തിൽ’ അടിയുറച്ചതായിരുന്നുവെന്ന്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

ചെത്തിമിനുക്കിയ ഏറ്റവും വലിയ വജ്രങ്ങളിൽ ഒന്ന്‌ 530 കാരറ്റുള്ള ‘സ്റ്റാർ ഓഫ്‌ ആഫ്രിക്ക’ ആണ്‌—അങ്ങേയറ്റം വിലപിടിപ്പുള്ള ഒരു രത്‌നം! എന്നാൽ അതിലും വിലപിടിച്ച ആത്മീയ രത്‌നങ്ങളാണ്‌ യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ കാണപ്പെടുന്നത്‌. ഇതിൽ അത്ഭുതപ്പെടേണ്ടതില്ല, യേശുവിന്റെ വാക്കുകളുടെ ഉറവിടം യഹോവയാണല്ലോ! യേശുവിനെക്കുറിച്ച്‌ ബൈബിൾ പറയുന്നു: “ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്‌താവിക്കുന്നു.”—യോഹ. 3:34-36.

2 ഏതാണ്ട്‌ അരമണിക്കൂറിൽക്കുറഞ്ഞ സമയംകൊണ്ടു നടത്തിയ പ്രഭാഷണമാണെങ്കിലും, എബ്രായ തിരുവെഴുത്തുകളിലെ എട്ടുപുസ്‌തകങ്ങളിൽനിന്നുള്ള 21 ഉദ്ധരണികൾ അതിലുണ്ടായിരുന്നു. അതെ, അത്‌ ‘ദൈവത്തിന്റെ വചനത്തിൽ’ അടിയുറച്ചതായിരുന്നു. യഹോവയുടെ പ്രിയപുത്രന്റെ അർഥസമ്പുഷ്ടമായ പ്രഭാഷണത്തിലെ വിലയേറിയ വാക്കുകൾ എങ്ങനെ ബാധകമാക്കാമെന്ന്‌ നമുക്കു നോക്കാം.

“ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക”

3. കോപത്തിന്റെ പരിണതഫലത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയശേഷം യേശു ഏതു ബുദ്ധിയുപദേശം നൽകി?

3 ക്രിസ്‌ത്യാനികളായ നമുക്ക്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവുള്ളതിനാൽ നാം സന്തുഷ്ടരും സമാധാനകാംക്ഷികളുമാണ്‌; പരിശുദ്ധാത്മാവിന്റെ ഫലമാണല്ലോ സന്തോഷവും സമാധാനവും. (ഗലാ. 5:22, 23) തന്റെ ശിഷ്യന്മാരുടെ സമാധാനവും സന്തോഷവും നഷ്ടപ്പെട്ടുകാണാൻ യേശു ആഗ്രഹിച്ചില്ല, അതുകൊണ്ടാണ്‌ കോപം വെച്ചുകൊണ്ടിരിക്കുന്നതിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ച്‌ അവൻ അവർക്കു മുന്നറിയിപ്പു നൽകിയത്‌. (മത്തായി 5:21, 22 വായിക്കുക.) അടുത്തതായി അവൻ പ്രസ്‌താവിച്ചു: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”മത്താ. 5:23, 24.

4, 5. (എ) മത്തായി 5:23, 24-ൽ യേശു പറഞ്ഞ “വഴിപാട്‌” എന്താണ്‌? (ബി) പ്രകോപിതനായ സഹോദരനുമായി സമാധാനത്തിലാകുന്നത്‌ എത്ര പ്രധാനമാണ്‌?

4 യെരൂശലേമിലെ ആലയത്തിൽ അർപ്പിച്ചിരുന്ന എല്ലാത്തരം ‘വഴിപാടുകളെയുമാണ്‌’ യേശു ഇവിടെ പരാമർശിക്കുന്നത്‌. മൃഗയാഗങ്ങൾ അതിനൊരു ഉദാഹരണമാണ്‌. ദൈവജനത്തിന്റെ ആരാധനയുടെ ഭാഗമായിരുന്നതിനാൽ അവ പ്രധാനമായിരുന്നു. എന്നാൽ ഇവയെക്കാളെല്ലാം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യത്തിന്‌ യേശു ഊന്നൽ നൽകി; പ്രകോപിതനായ സഹോദരനുമായി സമാധാനത്തിലാകുക, അതും യാഗം അർപ്പിക്കുന്നതിനു മുമ്പ്‌!

5 യേശുവിന്റെ ഈ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? മറ്റുള്ളവരുമായി നാം ഇടപെടുന്ന വിധം യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കും. (1 യോഹ. 4:20) സഹമനുഷ്യരോടു പരിഗണന കാണിക്കാത്തവർ അർപ്പിച്ചിരുന്ന യാഗങ്ങൾ യഹോവയ്‌ക്കു സ്വീകാര്യമല്ലായിരുന്നു.—മീഖാ 6:6-8 വായിക്കുക.

താഴ്‌മ വഹിക്കുന്ന പങ്ക്‌

6, 7. പ്രകോപിതനായ ഒരു സഹോദരനുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന്‌ താഴ്‌മ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 സഹോദരനുമായി സമാധാനത്തിലാകുക എന്നത്‌ നമ്മുടെ താഴ്‌മയുടെ ഒരു പരിശോധന ആയേക്കാം. താഴ്‌മയുള്ളവർ, തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾക്കുവേണ്ടി സഹവിശ്വാസികളുമായി തർക്കിക്കുകയോ വാദപ്രതിവാദത്തിൽ ഏർപ്പെടുകയോ ചെയ്‌തുകൊണ്ട്‌ കൊരിന്ത്യ സഭയിൽ ഒരിക്കൽ ഉണ്ടായിരുന്നതുപോലുള്ള ഒരു സാഹചര്യം സൃഷ്ടിക്കുകയില്ല. അവർക്കിടയിൽ നിലനിന്നിരുന്ന അനാരോഗ്യകരമായ ഒരു സാഹചര്യത്തെക്കുറിച്ച്‌ പൗലൊസ്‌ ചിന്തോദ്ദീപകമായ ഈ പ്രസ്‌താവന നടത്തി: “നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്‌മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?”—1 കൊരി. 6:7.

7 സഹോദരന്റെ അടുക്കൽ ചെന്നിട്ട്‌, ‘ഞാൻ ചെയ്‌തതാണ്‌ ശരി, നീ ചെയ്‌തതു തെറ്റാണ്‌’ എന്നു സ്ഥാപിക്കാനല്ല യേശു പറഞ്ഞത്‌. മറിച്ച്‌ നമ്മുടെ ലക്ഷ്യം സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരിക്കണം. അതിനു നാം ചെയ്യേണ്ടത്‌ നമ്മുടെ വികാരങ്ങൾ വ്രണപ്പെട്ടത്‌ എങ്ങനെയെന്നു സത്യസന്ധമായി പറയുകയാണ്‌. മറ്റെയാളുടെ വികാരങ്ങളും വ്രണപ്പെട്ടിട്ടുണ്ടെന്ന്‌ അംഗീകരിക്കുകയും വേണം. ഇനി, തെറ്റ്‌ നമ്മുടെ പക്ഷത്താണെങ്കിൽ താഴ്‌മയോടെ ക്ഷമചോദിക്കാൻ മടിക്കരുത്‌.

‘വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നുവോ?’

8. മത്തായി 5:29, 30-ലെ യേശുവിന്റെ വാക്കുകൾ ചുരുക്കിപ്പറയുക.

8 ധാർമികതെയക്കുറിച്ച്‌ ഗിരിപ്രഭാഷണത്തിൽ യേശു നൽകിയ ഉപദേശം ഘനപ്പെട്ടതാണ്‌. നമ്മുടെ അപൂർണ ശരീരത്തിലെ അവയവങ്ങൾക്ക്‌ നമ്മെ കുഴപ്പത്തിൽ ചാടിക്കാനാകും എന്ന്‌ അവന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ യേശു പറഞ്ഞു: “വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ [“ഗിഹെന്നയിൽ,” NW] വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ. വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ [“ഗിഹെന്നയിൽ,” NW] പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.”മത്താ. 5:29, 30.

9. ‘കണ്ണും’ ‘കൈയും’ നമുക്ക്‌ ഇടർച്ച ആയേക്കാവുന്നത്‌ എങ്ങനെ?

9 എന്തിലെങ്കിലും ദൃഷ്ടി കേന്ദ്രീകരിക്കാനുള്ള നമ്മുടെ പ്രാപ്‌തിയെയാണ്‌ ‘കണ്ണ്‌’ എന്ന്‌ പറഞ്ഞപ്പോൾ യേശു അർഥമാക്കിയത്‌; കൈകൊണ്ട്‌ ചെയ്യുന്ന കാര്യങ്ങളെ ‘കൈ’ എന്നതുകൊണ്ടും. സൂക്ഷിച്ചില്ലെങ്കിൽ ഈ അവയവങ്ങൾ നമ്മെ ‘ഇടറിച്ചേക്കാം,’ അങ്ങനെ നാം ‘ദൈവത്തോടുകൂടെ നടക്കുന്നത്‌’ നിറുത്തിക്കളയുകപോലും ചെയ്‌തേക്കാം. (ഉല്‌പ. 5:22; 6:9) യഹോവയോട്‌ അനുസരണക്കേടു കാണിക്കാനുള്ള പ്രലോഭനങ്ങളുണ്ടാകുമ്പോൾ അവയെ ചെറുക്കാൻ നാം ശക്തമായ നടപടികൾ കൈക്കൊള്ളണം, കണ്ണു ചൂഴ്‌ന്നുകളയുന്നതുപോലെയോ കൈ വെട്ടിമാറ്റുന്നതുപോലെയോ ഉള്ള നടപടികൾ.

10, 11. ലൈംഗിക അധാർമികത ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?

10 അധാർമികകാര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിക്കുന്നത്‌ തടയാൻ നമുക്ക്‌ എങ്ങനെ കഴിയും? ദൈവഭക്തനായ ഇയ്യോബ്‌ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോ. 31:1) വിവാഹിതനായിരുന്ന ഇയ്യോബ്‌ ദൈവത്തിന്റെ ധാർമികനിലവാരങ്ങൾ ലംഘിക്കില്ല എന്നു ദൃഢനിശ്ചയം ചെയ്‌തിരുന്നു. നമ്മുടെയും മനോഭാവം അതുതന്നെ ആയിരിക്കണം, വിവാഹിതരാണെങ്കിലും അല്ലെങ്കിലും. ലൈംഗിക അധാർമികത ഒഴിവാക്കുന്നതിന്‌ നാം ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടതുണ്ട്‌; ദൈവത്തെ സ്‌നേഹിക്കുന്നവരിൽ ആത്മനിയന്ത്രണം എന്ന ഗുണം ഉളവാക്കാൻ അതിനു കഴിയും.—ഗലാ. 5:22-25.

11 ലൈംഗിക അധാർമികത ഒഴിവാക്കുന്നതിന്‌ നാം പിൻവരുന്ന ചോദ്യം ചോദിക്കുന്നത്‌ നന്നായിരിക്കും: ‘പുസ്‌തകങ്ങളിലും ടെലിവിഷനിലും ഇന്റർനെറ്റിലും സുലഭമായിരിക്കുന്ന അശ്ലീലം വീക്ഷിക്കാനോ വായിക്കാനോ ഉള്ള തൃഷ്‌ണ എന്നിലുളവാക്കാൻ ഞാൻ എന്റെ കണ്ണുകളെ അനുവദിക്കുന്നുണ്ടോ?’ ശിഷ്യനായ യാക്കോബിന്റെ വാക്കുകളും നമുക്കോർക്കാം: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” (യാക്കോ. 1:14, 15) ദൈവത്തിനു തന്നെത്തന്നെ സമർപ്പിച്ച ഒരു വ്യക്തി എതിർലിംഗത്തിൽപ്പെട്ട ആരെയെങ്കിലും അധാർമിക ലക്ഷ്യങ്ങളോടെ ‘നോക്കാറുണ്ടെങ്കിൽ’ അയാൾ പെട്ടെന്നുതന്നെ നിർണായക നടപടികൾ സ്വീകരിക്കേണ്ടതുണ്ട്‌—കണ്ണു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുന്നതുപോലെ.—മത്തായി 5:27, 28 വായിക്കുക.

12. അധാർമിക മോഹങ്ങളെ കീഴ്‌പെടുത്താൻ പൗലൊസിന്റെ ഏതു ബുദ്ധിയുപദേശം നമ്മെ സഹായിക്കും?

12 യഹോവയുടെ ധാർമിക നിലവാരങ്ങൾ ലംഘിക്കാൻ നമ്മുടെ ‘കൈകളുടെ’ ദുരുപയോഗത്തിനു കഴിയുമെന്നതിനാൽ, ധാർമിക ശുദ്ധി നിലനിറുത്താൻ നാം ദൃഢചിത്തരായിരിക്കണം. അതുകൊണ്ട്‌ പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശത്തിന്‌ അടുത്ത ശ്രദ്ധകൊടുക്കുക: “ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.” (കൊലൊ. 3:5) “മരിപ്പിപ്പിൻ” എന്ന വാക്കു സൂചിപ്പിക്കുന്നത്‌ അധാർമിക ജഡികമോഹങ്ങളെ കീഴ്‌പെടുത്താൻ നാം കൈക്കൊള്ളേണ്ട കടുത്ത നടപടികളെയാണ്‌.

13, 14. അധാർമിക ചിന്തകളും പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

13 ജീവൻ രക്ഷിക്കുന്നതിനായി ഒരു അവയവം മുറിച്ചുമാറ്റേണ്ടി വരുന്നെങ്കിൽ അതു ചെയ്യാൻ ആളുകൾ തയ്യാറാകാറുണ്ട്‌. സമാനമായി, അധാർമിക കാര്യങ്ങൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തുകൊണ്ട്‌ ആത്മീയ ജീവൻ നഷ്ടമാകാൻ നമ്മുടെ കണ്ണും കൈയും ഇടയാക്കുന്നെങ്കിൽ അവ ആലങ്കാരികമായി ‘എറിഞ്ഞു കളയേണ്ടത്‌’ പ്രധാനമാണ്‌. മാനസികമായും ധാർമികമായും ആത്മീയമായും ശുദ്ധരായിരിക്കുന്നതാണ്‌ ഗിഹെന്നയാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന നിത്യനാശം ഒഴിവാക്കാനുള്ള ഏകമാർഗം.

14 നാം പാപികളും അപൂർണരും ആയതിനാൽ ധാർമികശുദ്ധി പാലിക്കുന്നതിന്‌ ശ്രമം ആവശ്യമാണ്‌. പൗലൊസ്‌ പറഞ്ഞു: “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നത്‌.” (1 കൊരി. 9:27) അതുകൊണ്ട്‌ ധാർമികത സംബന്ധിച്ച യേശുവിന്റെ കൽപ്പന അനുസരിക്കാനും അവന്റെ മറുവിലയാഗത്തോടു കൃതഘ്‌നത കാണിക്കുന്ന തരത്തിൽ ഒരിക്കലും പെരുമാറാതിരിക്കാനും നമുക്കു നിശ്ചയിച്ചുറയ്‌ക്കാം.—മത്താ. 20:28; എബ്രാ. 6:4-6.

“കൊടുത്തുശീലിക്കുവിൻ”

15, 16. (എ) കൊടുക്കുന്ന കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? (ബി) ലൂക്കൊസ്‌ 6:38-ലെ യേശുവിന്റെ വാക്കുകളുടെ അർഥമെന്താണ്‌?

15 യേശുവിന്റെ വാക്കുകളും അവന്റെ ഉദാത്ത മാതൃകയും, കൊടുക്കുന്നത്‌ ഒരു ശീലമാക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്‌. അപൂർണ മനുഷ്യരുടെ പ്രയോജനത്തിനായി ഭൂമിയിലേക്കു വരാനുള്ള മഹാമനസ്‌കത യേശു കാണിച്ചു. (2 കൊരിന്ത്യർ 8:9 വായിക്കുക.) സ്വർഗീയ മഹത്ത്വം മനസ്സോടെ ഉപേക്ഷിച്ച്‌ ഒരു മനുഷ്യനായി ജനിച്ച്‌ തന്റെ ജീവൻ പാപികളായ മനുഷ്യർക്കുവേണ്ടി യേശു ബലിയർപ്പിച്ചു; അവരിൽ ചിലർക്ക്‌ അവനോടൊപ്പം സ്വർഗീയ രാജ്യത്തിൽ ഭരിക്കാനുള്ള വലിയ പദവി ലഭിക്കുകയും ചെയ്‌തു. (റോമ. 8:16, 17) പിൻവരുന്നപ്രകാരം പറഞ്ഞപ്പോൾ അവൻ ഉദാരമനസ്‌കതയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.

16 “കൊടുപ്പിൻ [“കൊടുത്തുശീലിക്കുവിൻ,” NW]; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കൊ. 6:38) “മടിയിൽ തരും” എന്ന പ്രസ്‌താവന, പുരാതന നാളിൽ സാധനങ്ങൾ വാങ്ങാൻ വരുന്ന ആളിന്റെ മടക്കിയ മേലങ്കിക്കുള്ളിലേക്ക്‌ (മേലങ്കിക്കു ചുറ്റും ഒരു അരക്കച്ച കെട്ടിയിരിക്കും) കച്ചവടക്കാരൻ ധാന്യങ്ങൾ കുടഞ്ഞിടുന്ന രീതി നമ്മുടെ മനസ്സിലേക്കു കൊണ്ടുവന്നേക്കാം. നാം ഉദാരമനസ്‌കരാണെങ്കിൽ തിരിച്ചു ധാരാളമായി ലഭിക്കുന്നതിനുള്ള സാധ്യതയേറെയാണ്‌, ഒരുപക്ഷേ നമുക്കൊരു ആവശ്യം വരുന്ന സമയത്ത്‌.—സഭാ. 11:2.

17. കൊടുക്കുന്നതിന്റെ ഉത്തമ മാതൃക യഹോവയായിരിക്കുന്നത്‌ എന്തുകൊണ്ട്‌, ഏതു തരത്തിലുള്ള കൊടുക്കൽ നമുക്കു സന്തോഷം തരും?

17 സന്തോഷത്തോടെ കൊടുക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു, തക്ക പ്രതിഫലവും നൽകുന്നു. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു” അവനെ നൽകിക്കൊണ്ട്‌ യഹോവതന്നെ കൊടുക്കുന്നതിന്റെ ഉത്തമ മാതൃകവെച്ചു. (യോഹ. 3:16) പൗലൊസ്‌ എഴുതി: “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും. . . . അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.” (2 കൊരി. 9:6, 7) നമ്മുടെ സമയവും ഊർജവും ഭൗതികസമ്പത്തും സത്യാരാധന ഉന്നമിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്നത്‌ സന്തോഷവും അളവറ്റ അനുഗ്രഹങ്ങളും കൈവരുത്തും.—സദൃശവാക്യങ്ങൾ 19:17; ലൂക്കൊസ്‌ 16:9 വായിക്കുക.

“നിന്റെ മുമ്പിൽ കാഹളം ഊതിക്കരുത്‌”

18. നമ്മുടെ പ്രവൃത്തികൾക്ക്‌ സ്വർഗീയ പിതാവിൽനിന്ന്‌ ‘പ്രതിഫലം’ ലഭിക്കാതെ വരുന്നത്‌ എപ്പോൾ?

18 “മനുഷ്യർ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പിൽ ചെയ്യാതിരിപ്പാൻ സൂക്ഷിപ്പിൻ; അല്ലാഞ്ഞാൽ സ്വർഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കൽ നിങ്ങൾക്കു പ്രതിഫലമില്ല.” (മത്താ. 6:1) ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള പ്രവർത്തനങ്ങളെയാണ്‌ “നീതി” എന്നതിനാൽ യേശു അർഥമാക്കിയത്‌. എന്നാൽ മറ്റുള്ളവർ കാൺകെ നീതിപ്രവൃത്തികൾ ഒന്നും ചെയ്യരുതെന്നല്ല അവൻ ഉദ്ദേശിച്ചത്‌. “നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ” എന്ന്‌ അവൻ ശിഷ്യന്മാരോടു പറഞ്ഞിരുന്നല്ലോ. (മത്താ. 5:14-16) പക്ഷേ, ‘മനുഷ്യർ കാണേണ്ടതിനും’ അവരുടെ കയ്യടിനേടുന്നതിനുമാണ്‌ നാം ശ്രമിക്കുന്നതെങ്കിൽ സ്റ്റേജിൽ അഭിനയിക്കുന്ന നടീനടന്മാരെപ്പോലെ ആയിരിക്കും നാം. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിൽനിന്ന്‌ നമുക്ക്‌ യാതൊരു ‘പ്രതിഫലവും’ പ്രതീക്ഷിക്കാനാവില്ല, ദൈവവുമായി ഒരു അടുത്തബന്ധമോ രാജ്യഭരണത്തിന്റെ ശാശ്വതാനുഗ്രഹങ്ങളോ ആസ്വദിക്കാൻ നമുക്കാവില്ല.

19, 20. (എ) “ഭിക്ഷകൊടുക്കുമ്പോൾ” “കാഹളം ഊതിക്കരുത്‌” എന്നു പറഞ്ഞപ്പോൾ യേശു എന്താണ്‌ അർഥമാക്കിയത്‌? (ബി) വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയുന്നില്ലെന്ന്‌ നമുക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

19 ശരിയായ മനോഭാവമാണ്‌ നമുക്കുള്ളതെങ്കിൽ നാം യേശുവിന്റെ ഈ ഉദ്‌ബോധനം ശ്രദ്ധിക്കും: “ആകയാൽ ഭിക്ഷകൊടുക്കുമ്പോൾ മനുഷ്യരാൽ മാനം ലഭിപ്പാൻ പള്ളികളിലും വീഥികളിലും കപടഭക്തിക്കാർ ചെയ്യുന്നതുപോലെ നിന്റെ മുമ്പിൽ കാഹളം ഊതിക്കരുതു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” (മത്താ. 6:2) ഇവിടെ “ഭിക്ഷ” എന്ന പദം, ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരെ സഹായിക്കാനായി പണമോ വസ്‌തുവകകളോ നൽകുന്നതിനെയാണു സൂചിപ്പിക്കുന്നത്‌. (യെശയ്യാവു 58:6, 7 വായിക്കുക.) യേശുവിനും അപ്പൊസ്‌തലന്മാർക്കും ദരിദ്രരെ സഹായിക്കാനായി ഒരു പൊതുശേഖരമുണ്ടായിരുന്നു. (യോഹ. 12:5-8; 13:29) ദാനധർമങ്ങൾ ചെയ്യുന്നതിനുമുമ്പ്‌ അക്ഷരാർഥത്തിൽ ആരും കാഹളം ഊതിച്ചിരുന്നില്ല. അതുകൊണ്ട്‌, “ഭിക്ഷകൊടുക്കുമ്പോൾ” “കാഹളം ഊതിക്കരുത്‌” എന്ന്‌ പറഞ്ഞപ്പോൾ അൽപ്പം അതിശയോക്തി കലർത്തി സംസാരിക്കുകയായിരുന്നു യേശു. യഹൂദ പരീശന്മാരെപ്പോലെ നാം നമ്മുടെ ദാനധർമങ്ങളെക്കുറിച്ച്‌ കൊട്ടിഘോഷിച്ചു നടക്കരുത്‌. അവർ ചെയ്‌തിരുന്ന ദാനധർമങ്ങളെക്കുറിച്ച്‌ “പള്ളികളിലും വീഥികളിലും” കൊട്ടിഘോഷിച്ചിരുന്നതിനാൽ യേശു അവരെ കപടഭക്തിക്കാർ എന്നു വിളിച്ചു. മനുഷ്യരുടെ പ്രശംസയും സാധ്യതയനുസരിച്ച്‌, പേരുകേട്ട റബ്ബിമാരോടൊപ്പം പള്ളികളിൽ മുഖ്യാസനവും മാത്രമായിരുന്നു അവർക്കു കിട്ടുമായിരുന്ന “പ്രതിഫലം.” (മത്താ. 23:6, 7) യഹോവ അവർക്ക്‌ യാതൊന്നും നൽകുമായിരുന്നില്ല. എന്നാൽ, ക്രിസ്‌തുശിഷ്യന്മാർ എങ്ങനെയായിരുന്നു പ്രവർത്തിക്കേണ്ടിയിരുന്നത്‌? അവരോടും നമ്മോടുമായി യേശു പറഞ്ഞു:

20 “നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.” (മത്താ. 6:3, 4) പലകാര്യങ്ങളും ചെയ്യുന്നതിന്‌ ഇരുകൈകളും ഒരുമിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. അപ്പോൾ വലതുകൈ ചെയ്യുന്നത്‌ ഇടതുകൈ അറിയരുതെന്നു പറഞ്ഞതിന്റെ അർഥമെന്തായിരിക്കും? വലതുകൈക്ക്‌ ഇടതുകൈ എന്നപോലെ അത്ര അടുപ്പമുള്ളവർപോലും നാം ചെയ്യുന്ന ദാനധർമങ്ങൾ അറിയാൻപാടില്ല എന്ന്‌.

21. “രഹസ്യത്തിൽ കാണുന്ന” പിതാവിൽനിന്നുള്ള പ്രതിഫലത്തിൽ എന്തെല്ലാം ഉൾപ്പെടുന്നു?

21 നാം നൽകുന്ന ‘ഭിക്ഷ രഹസ്യത്തിൽ’ ആയിരിക്കണമെങ്കിൽ നമ്മുടെ ദാനധർമങ്ങളെക്കുറിച്ച്‌ നാം വീമ്പിളക്കരുത്‌. അപ്പോൾ, “രഹസ്യത്തിൽ കാണുന്ന” നമ്മുടെ പിതാവ്‌ നമുക്കു പ്രതിഫലം തരും. മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യനായി സ്വർഗത്തിൽ വസിക്കുന്നതിനാൽ നമ്മുടെ പിതാവിനെ “രഹസ്യത്തിൽ” ഉള്ളവൻ എന്നു വിളിക്കാനാകും. (യോഹ. 1:18) “രഹസ്യത്തിൽ കാണുന്ന” പിതാവു നൽകുന്ന പ്രതിഫലങ്ങൾ എന്തൊക്കെയാണ്‌? അവനുമായി നമ്മെ ഒരു ഉറ്റ ബന്ധത്തിലേക്കു കൊണ്ടുവരുന്നതും നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതും നമുക്കു നിത്യജീവൻ നൽകുന്നതും അതിൽ ഉൾപ്പെടുന്നു. (സദൃ. 3:32; യോഹ. 17:3; എഫെ. 1:7) മനുഷ്യരുടെ പ്രശംസയെക്കാൾ എത്രയോ മഹത്തരമായ പ്രതിഫലം!

ഹൃദയത്തോടു ചേർത്തുവെക്കേണ്ട അമൂല്യ വചസ്സുകൾ

22, 23. യേശുവിന്റെ വാക്കുകൾക്ക്‌ അടുത്ത ശ്രദ്ധനൽകേണ്ടത്‌ എന്തുകൊണ്ട്‌?

22 വെട്ടിത്തിളങ്ങുന്ന അതിമനോഹരമായ ആത്മീയ രത്‌നങ്ങളുടെ കലവറയാണ്‌ ഗിരിപ്രഭാഷണം. പ്രശ്‌നപൂരിതമായ ഈ ലോകത്തുപോലും സന്തോഷം പകരാൻ കഴിയുന്ന അമൂല്യ വചസ്സുകൾ ഇതിലുണ്ട്‌. യേശുവിന്റെ വാക്കുകൾ ഹൃദയാ സ്വീകരിക്കുകയും നമ്മുടെ മനോഭാവത്തെയും ജീവിതരീതിയെയും സ്വാധീനിക്കാൻ അവയെ അനുവദിക്കുകയും ചെയ്യുന്നെങ്കിൽ നാം സന്തുഷ്ടരായിരിക്കും, തീർച്ച!

23 യേശു പഠിപ്പിച്ചതൊക്കെയും “കേട്ടു ചെയ്യുന്ന” എല്ലാവരും അനുഗൃഹീതരാകും. (മത്തായി 7:24, 25 വായിക്കുക.) അതുകൊണ്ട്‌ അവന്റെ ഉപദേശങ്ങൾ അനുസരിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. ഗിരിപ്രഭാഷണത്തെക്കുറിച്ചു കൂടുതൽ അറിയാൻ അടുത്ത ലേഖനം നമ്മെ സഹായിക്കും.

നിങ്ങളുടെ ഉത്തരം എന്താണ്‌?

• പ്രകോപിതനായ ഒരു സഹോദരനുമായി രമ്യതയിലാകേണ്ടത്‌ എന്തുകൊണ്ട്‌?

• ‘വലങ്കണ്ണ്‌ നമുക്ക്‌ ഇടർച്ചയാകാതിരിക്കാൻ’ എന്തു ചെയ്യാനാകും?

• ഏതു മനോഭാവത്തോടെ ആയിരിക്കണം നാം ദാനധർമങ്ങൾ ചെയ്യേണ്ടത്‌?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

സഹോദരങ്ങളുമായി സമാധാനത്തിലാകുന്നത്‌ എത്ര നല്ലതാണ്‌!

[12, 13 പേജുകളിലെ ചിത്രങ്ങൾ]

സന്തോഷത്തോടെ കൊടുക്കുന്നവരെ യഹോവ അനുഗ്രഹിക്കും