വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു”

“നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു”

“നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു”

“ഞാൻ കൽപ്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു.”—യോഹ. 15:14.

1, 2. (എ) യേശുവിന്റെ സ്‌നേഹിതന്മാർ ഏതൊക്കെ പശ്ചാത്തലത്തിൽനിന്നുള്ളവർ ആയിരുന്നു? (ബി) നാം യേശുവിന്റെ സുഹൃത്തുക്കൾ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

വ്യത്യസ്‌ത ജീവിത പശ്ചാത്തലത്തിൽനിന്നുള്ള പുരുഷന്മാരാണ്‌ യെരുശലേമിലെ ആ മാളികമുറിയിൽ യേശുവിനോടൊപ്പം അന്നുണ്ടായിരുന്നത്‌. സഹോദരന്മാരായ പത്രോസും അന്ത്രെയാസും മുക്കുവന്മാരായിരുന്നു. മത്തായി മുമ്പ്‌ ചുങ്കം പിരിക്കുന്നവനായിരുന്നു; അതാകട്ടെ യഹൂദന്മാരുടെ കണ്ണിൽ ഹീനമായൊരു തൊഴിലും. യാക്കോബിനെയും യോഹന്നാനെയുംപോലുള്ള ചിലർക്ക്‌ ചെറുപ്പംമുതൽക്കേ യേശുവിനെ അറിയാം. എന്നാൽ നഥനയേലിനെപ്പോലുള്ള ചിലർക്ക്‌ യേശുവുമായി ഏതാനും വർഷത്തെ പരിചയമേയുള്ളൂ. (യോഹ. 1:43-50) എന്നിരുന്നാലും നിർണായകമായ ആ പെസഹാ രാത്രിയിൽ അവിടെ കൂടിവന്നിരുന്ന അവർക്ക്‌ യേശുവാണ്‌ ജീവനുള്ള ദൈവത്തിന്റെ പുത്രനെന്നും വാഗ്‌ദത്ത മിശിഹായെന്നും ഉറപ്പുണ്ടായിരുന്നു. (യോഹ. 6:68, 69) ആ സന്ദർഭത്തിൽ യേശു അവരോട്‌, “ഞാനോ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു; എന്തെന്നാൽ എന്റെ പിതാവിൽനിന്നു കേട്ടതൊക്കെയും ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു” എന്ന്‌ പറഞ്ഞപ്പോൾ അവർ എത്ര സന്തോഷിച്ചുകാണും!—യോഹ. 15:15.

2 തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട്‌ യേശു പറഞ്ഞ ആ വാക്കുകൾ തത്ത്വത്തിൽ ഇന്നുള്ള എല്ലാ അഭിഷിക്തർക്കും ബാധകമാണ്‌. ‘വേറെ ആടുകൾ’ ആകുന്ന അവരുടെ സഹകാരികൾക്കുംകൂടി ഈ വാക്കുകൾ ബാധകമാക്കാനാകും. (യോഹ. 10:16) നമ്മുടെ ജീവിതപശ്ചാത്തലം എന്തുതന്നെ ആയിരുന്നാലും നമുക്കും യേശുവിന്റെ സുഹൃത്തുക്കളാകാനാകും. യേശുവുമായുള്ള സൗഹൃദം സർവപ്രധാനമാണ്‌, കാരണം അത്‌ നമ്മെ യഹോവയുടെയും സുഹൃത്തുക്കളാക്കും. യേശുവിനോട്‌ അടുക്കാതെ നമുക്ക്‌ യഹോവയോട്‌ അടുത്തുചെല്ലുക സാധ്യമല്ല. (യോഹന്നാൻ 14:6, 21 വായിക്കുക.) അങ്ങനെയെങ്കിൽ യേശുവിന്റെ സ്‌നേഹിതരാകാനും ആ സ്‌നേഹബന്ധം നിലനിറുത്താനും നാം എന്താണു ചെയ്യേണ്ടത്‌? ആ സുപ്രധാന വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ്‌ യേശു എങ്ങനെയാണ്‌ ഒരു ഉത്തമ സുഹൃത്തായിരുന്നതെന്നും അവന്റെ ശിഷ്യന്മാർ ആ സൗഹൃദത്തെ വിലമതിച്ചതെങ്ങനെയെന്നും നമുക്ക്‌ നോക്കാം.

ഒരു ഉത്തമ സുഹൃത്തായിരുന്ന യേശു

3. യേശു അറിയപ്പെട്ടത്‌ എങ്ങനെ?

3 “ധനവാന്നോ വളരെ സ്‌നേഹിതന്മാർ ഉണ്ട്‌” എന്ന്‌ ജ്ഞാനിയായ ശലോമോൻ രാജാവ്‌ എഴുതി. (സദൃ. 14:20) അപൂർണ മനുഷ്യർക്കിടയിൽ പൊതുവെ കണ്ടുവരുന്ന ഒരു പ്രവണതയെക്കുറിച്ചാണ്‌ ശലോമോൻ ഇവിടെ പറയുന്നത്‌. അതായത്‌, എന്തെങ്കിലുമൊക്കെ കാര്യലാഭം ലക്ഷ്യമിട്ടുള്ള സൗഹൃദത്തെക്കുറിച്ച്‌. എന്നാൽ ഇത്തരം ചിന്താഗതികൾക്കൊന്നും യേശു വശംവദനായിരുന്നില്ല. ആളുകളുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകൾ യേശുവിനെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നു. ധനികനായ ഒരു യുവഭരണാധികാരിയോട്‌ യേശുവിന്‌ സ്‌നേഹം തോന്നിയെന്നും തന്റെ അനുഗാമിയാകാൻ അയാളെ അവൻ ക്ഷണിച്ചെന്നും നാം ബൈബിളിൽ വായിക്കുന്നു. എന്നാൽ, തനിക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു ദാനം ചെയ്‌തിട്ടുവരാനാണ്‌ യേശു അയാളോടു പറഞ്ഞത്‌. (മർക്കോ. 10:17-22; ലൂക്കോ. 18:18, 23) പ്രമുഖരും സമ്പന്നരുമായ ആളുകളുമായുള്ള അടുപ്പത്തിന്റെ പേരിലല്ല യേശു അറിയപ്പെട്ടത്‌. മറിച്ച്‌, പാവങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും സ്‌നേഹിതനായിരുന്നു അവൻ.—മത്താ. 11:19.

4. കുറ്റവും കുറവും ഉള്ളവരായിരുന്നു യേശുവിന്റെ സ്‌നേഹിതർ എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 തെറ്റുകുറ്റങ്ങളൊക്കെ ഉള്ളവരായിരുന്നു യേശുവിന്റെ സുഹൃത്തുക്കൾ. ഒരു സാഹചര്യത്തിൽ, ഉൾപ്പെട്ടിരുന്ന കാര്യങ്ങളുടെ ആത്മീയവശം മനസ്സിലാക്കുന്നതിൽ പത്രോസ്‌ പരാജയപ്പെട്ടു. (മത്താ. 16:21-23) രാജ്യത്തിൽ പ്രമുഖസ്ഥാനങ്ങൾ നൽകാൻ യാക്കോബും യോഹന്നാനും യേശുവിനോട്‌ ആവശ്യപ്പെട്ടപ്പോൾ അവർക്കുണ്ടായിരുന്ന സ്ഥാനമോഹമാണ്‌ വെളിവായത്‌. ഇത്‌ മറ്റ്‌ അപ്പൊസ്‌തലന്മാരെ ചൊടിപ്പിച്ചു. ‘ആരാണു വലിയവൻ’ എന്നുള്ള വിവാദം തുടർന്നും അപ്പൊസ്‌തലന്മാർക്കിടയിൽ പുകഞ്ഞുകൊണ്ടിരുന്നു. എന്നാൽ അപ്പോഴൊക്കെയും അസഹ്യപ്പെടാതെ ക്ഷമയോടെ, യേശു തന്റെ സ്‌നേഹിതന്മാരുടെ തെറ്റായ മനോഗതി തിരുത്തിക്കൊടുക്കുകയാണുണ്ടായത്‌.—മത്താ. 20:20-28.

5, 6. (എ) തന്റെ അപ്പൊസ്‌തലന്മാരിൽ മിക്കവരുമായും യേശു സുഹൃദ്‌ബന്ധം തുടർന്നത്‌ എന്തുകൊണ്ടായിരുന്നു? (ബി) യൂദായുമായുള്ള സൗഹൃദം യേശു അവസാനിപ്പിച്ചത്‌ എന്തുകൊണ്ട്‌?

5 അപൂർണരായ ഈ മനുഷ്യരുമായുള്ള സൗഹൃദം യേശു തുടർന്നത്‌ അവരുടെ തെറ്റുകൾക്കും ദുർവാസനകൾക്കും നേരെ കണ്ണടച്ചതുകൊണ്ടോ അവയൊന്നും തിരിച്ചറിയാൻ കഴിവില്ലാതിരുന്നതുകൊണ്ടോ അല്ല. മറിച്ച്‌, അവരുടെ സദ്‌ഗുണങ്ങളിലും ഉദ്ദേശ്യശുദ്ധിയിലും ശ്രദ്ധിച്ചതുകൊണ്ടാണ്‌. ഉദാഹരണത്തിന്‌, മരണത്തിന്റെ തലേരാത്രി, ജീവിതത്തിലെ ഏറ്റവും കഠിനമായ ആ പ്രതിസന്ധിഘട്ടത്തിൽ യേശുവിനെ പിന്തുണയ്‌ക്കുന്നതിനുപകരം പത്രോസും യാക്കോബും യോഹന്നാനും ഉറങ്ങുകയാണുണ്ടായത്‌. അതുകണ്ട യേശുവിന്‌ സ്വാഭാവികമായും വിഷമം തോന്നിക്കാണും. എങ്കിലും അവർക്ക്‌ തെറ്റായ ആന്തരങ്ങളൊന്നും ഇല്ലായിരുന്നുവെന്ന്‌ അവന്‌ അറിയാമായിരുന്നു. അവൻ പറഞ്ഞു: “ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ.”—മത്താ. 26:41.

6 അതേസമയം, യൂദാ ഈസ്‌കര്യോത്തായുമായുള്ള സൗഹൃദം അവൻ തുടർന്നുകൊണ്ടുപോയില്ല. യൂദാ ഒരു സുഹൃത്തായി നടിച്ചിരുന്നെങ്കിലും അവന്റെ ഉള്ളിലെ വഞ്ചന യേശു തിരിച്ചറിഞ്ഞു. അവൻ ലോകത്തിന്റെ ഒരു സ്‌നേഹിതനായിക്കഴിഞ്ഞിരുന്നു, അങ്ങനെ ദൈവത്തിന്റെ ശത്രുവും. (യാക്കോ. 4:4) അതുകൊണ്ട്‌ യൂദായെ പുറത്താക്കിയതിനുശേഷം, വിശ്വസ്‌തരായ തന്റെ 11 അപ്പൊസ്‌തലന്മാരോടാണ്‌ ‘നിങ്ങൾ എന്റെ സ്‌നേഹിതന്മാരാകുന്നു’ എന്ന്‌ യേശു പറഞ്ഞത്‌.—യോഹ. 13:21-35.

7, 8. തന്റെ സ്‌നേഹിതന്മാരോടുള്ള സ്‌നേഹം യേശു കാണിച്ചത്‌ എങ്ങനെയാണ്‌?

7 തന്റെ സ്‌നേഹിതന്മാരുടെ പിഴവുകളിൽ ശ്രദ്ധയൂന്നാതെ അവരുടെ ക്ഷേമം മനസ്സിൽക്കണ്ടാണ്‌ യേശു പ്രവർത്തിച്ചത്‌. പരിശോധനകളിന്മധ്യേ അവരെ കാത്തുകൊള്ളേണമേ എന്ന്‌ പിതാവിനോടു പ്രാർഥിക്കുമ്പോൾ അവരിലുള്ള അവന്റെ താത്‌പര്യമാണ്‌ നമുക്ക്‌ ദർശിക്കാനാകുന്നത്‌. (യോഹന്നാൻ 17:11 വായിക്കുക.) അവരുടെ ശാരീരിക പരിമിതികൾ തിരിച്ചറിഞ്ഞ്‌ അവൻ പരിഗണന കാണിച്ചു. (മർക്കോ. 6:30-32) എല്ലായ്‌പോഴും സ്വന്തം അഭിപ്രായങ്ങൾ മാത്രം പറയാതെ ശിഷ്യന്മാരുടെ അഭിപ്രായങ്ങൾ ആരായാനും മനസ്സിലാക്കാനും അവൻ മനസ്സുകാണിച്ചു.—മത്താ. 16:13-16; 17:24-26.

8 യേശു ജീവിച്ചതും മരിച്ചതും സ്‌നേഹിതർക്കുവേണ്ടിയായിരുന്നു. പിതാവിന്റെ നീതി അനുശാസിക്കുന്നപ്രകാരം തന്റെ ജീവൻ ഒരു ബലിയായി നൽകേണ്ടതുണ്ടെന്ന്‌ അവന്‌ അറിയാമായിരുന്നു. (മത്താ. 26:27, 28; എബ്രാ. 9:22, 28) എന്നാൽ ആ ബലിമരണത്തിൽ മുന്നിട്ടുനിന്നത്‌ അവന്റെ സ്‌നേഹമാണ്‌. “സ്‌നേഹിതർക്കുവേണ്ടി ജീവൻ വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്‌നേഹം ഇല്ല” എന്ന്‌ യേശുതന്നെ പറഞ്ഞു.—യോഹ. 15:13.

യേശുവിന്റെ സൗഹൃദത്തോട്‌ ശിഷ്യന്മാർ പ്രതികരിച്ചത്‌ എങ്ങനെ?

9, 10. യേശുവിന്റെ ഉദാരമനോഭാവത്തോട്‌ ആളുകൾ പ്രതികരിച്ചതെങ്ങനെ?

9 തന്റെ സമയവും സ്‌നേഹവും ഉൾപ്പെടെ തനിക്കുള്ളതൊക്കെയും ഉദാരമായി നൽകാൻ യേശു സന്നദ്ധനായിരുന്നു. ഫലമോ? ആളുകൾ അവനിലേക്ക്‌ ആകർഷിക്കപ്പെട്ടു, അവനുവേണ്ടി സമയവും സ്വത്തുക്കളുമെല്ലാം ചെലവഴിക്കാനും അവർ ഒരുക്കമായിരുന്നു. (ലൂക്കോ. 8:1-3) അതുകൊണ്ട്‌, സ്വന്ത അനുഭവത്തിൽനിന്നുതന്നെ അവനു പറയാൻ കഴിഞ്ഞു: “കൊടുത്തുശീലിക്കുവിൻ; അപ്പോൾ ആളുകൾ നിങ്ങൾക്കും തരും. അമർത്തിക്കുലുക്കി, നിറഞ്ഞുകവിയുന്ന നല്ലൊരളവുതന്നെ നിങ്ങളുടെ മടിയിൽ തരും. നിങ്ങൾ അളന്നുകൊടുക്കുന്ന അളവിനാൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും.”—ലൂക്കോ. 6:38.

10 ചിലർ യേശുവിന്റെ പിന്നാലെകൂടിയത്‌ എന്തെങ്കിലും ലഭിക്കുമെന്ന്‌ കരുതിയാണ്‌. യേശു പറഞ്ഞ ചിലകാര്യങ്ങൾ മനസ്സിലാകാതെവന്നപ്പോൾ ഈ കപടസുഹൃത്തുക്കൾ അവനെ വിട്ടുപോയി. അവൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടോയെന്ന്‌ ചിന്തിക്കാതെ അവരുടേതായ നിഗമനങ്ങളിലെത്തിയിട്ട്‌ അവർ യേശുവിനെ പിരിഞ്ഞുപോകുകയാണുണ്ടായത്‌. പക്ഷേ അവന്റെ അപ്പൊസ്‌തലന്മാർ അവന്റെ കൂടെത്തന്നെനിന്നു. യേശുവിനോടുള്ള അവരുടെ കൂറ്‌ പലപ്പോഴും പരിശോധിക്കപ്പെട്ടെങ്കിലും അനുകൂലകാലത്തും പ്രതികൂലകാലത്തും തങ്ങളാലാവുംവിധം അവർ അവന്‌ പിന്തുണയേകി. (യോഹന്നാൻ 6:26, 56, 60, 66-68 വായിക്കുക.) മരണത്തിന്റെ തലേരാത്രിയിൽ യേശു തന്റെ ഉറ്റസ്‌നേഹിതരോടുള്ള അഗാധമായ സ്‌നേഹം വെളിപ്പെടുത്തിക്കൊണ്ടിങ്ങനെ പറഞ്ഞു: “നിങ്ങളാകുന്നു എന്റെ പരീക്ഷകളിൽ എന്നോടു പറ്റിനിന്നവർ.”—ലൂക്കോ. 22:28.

11, 12. യേശു ശിഷ്യന്മാർക്ക്‌ എന്ത്‌ ഉറപ്പുകൊടുത്തു, അവരുടെ പ്രതികരണം എങ്ങനെയായിരുന്നു?

11 യേശു അവരുടെ വിശ്വസ്‌തതയെ പ്രശംസിച്ച്‌ അധികം കഴിയുന്നതിനുമുമ്പുതന്നെ അവർ അവനെ ഉപേക്ഷിച്ച്‌ ഓടിപ്പോയി. അൽപ്പസമയത്തേക്കാണെങ്കിലും, യേശുവിനോടുള്ള അവരുടെ സ്‌നേഹം മാനുഷഭയത്തിനു കീഴടങ്ങി. എങ്കിലും അവൻ അവരോട്‌ ക്ഷമിച്ചു. ഉയിർത്തെഴുന്നേറ്റശേഷവും അവൻ അവർക്ക്‌ പ്രത്യക്ഷനാകുകയും താൻ തുടർന്നും അവരുടെ സ്‌നേഹിതനായിരിക്കുമെന്ന്‌ ഉറപ്പുകൊടുക്കുകയും ചെയ്‌തു. കൂടാതെ പാവനമായൊരു നിയോഗവും അവൻ അവരെ ഭരമേൽപ്പിച്ചു—‘സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാക്കാനും’ “ഭൂമിയുടെ അറ്റംവരെയും” തന്റെ സാക്ഷികളായിരിക്കാനുമുള്ള നിയോഗം. (മത്താ. 28:19; പ്രവൃ. 1:8) ഈ നിയോഗത്തോട്‌ ശിഷ്യന്മാർ എങ്ങനെ പ്രതികരിച്ചു?

12 രാജ്യസന്ദേശം പ്രസിദ്ധമാക്കാൻ ശിഷ്യന്മാർ സർവാത്മനാ ശ്രമിച്ചു. യഹോവയുടെ പരിശുദ്ധാത്മാവിന്റെ പിന്തുണയോടെ ചുരുങ്ങിയസമയംകൊണ്ട്‌ അവർ യെരുശലേമിലെങ്ങും അത്‌ പ്രസിദ്ധമാക്കി. (പ്രവൃ. 5:27-29) വധഭീഷണിപോലും, ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ കൽപ്പന അനുസരിക്കുന്നതിൽനിന്ന്‌ അവരെ പിന്തിരിപ്പിച്ചില്ല. കൽപ്പന ലഭിച്ച്‌ ഏതാനും ദശകങ്ങൾക്കുള്ളിൽത്തന്നെ അപ്പൊസ്‌തലനായ പൗലോസിന്‌ സുവിശേഷം ‘ആകാശത്തിൻകീഴിലുള്ള സകല സൃഷ്ടികൾക്കുമിടയിൽ ഘോഷിക്കപ്പെട്ടിരിക്കുന്നു’ എന്ന്‌ പറയാനായി. (കൊലോ. 1:23) യേശുവുമായുണ്ടായിരുന്ന സുഹൃദ്‌ബന്ധത്തെ ആ ശിഷ്യന്മാർ അങ്ങേയറ്റം പ്രിയപ്പെട്ടതായി കരുതിയെന്നല്ലേ ഇതു കാണിക്കുന്നത്‌?

13. ഏതെല്ലാംവിധങ്ങളിലാണ്‌ യേശുവിന്റെ ഉപദേശങ്ങൾ തങ്ങളെ സ്വാധീനിക്കാൻ ശിഷ്യന്മാർ അനുവദിച്ചത്‌?

13 യേശുവിന്റെ അനുഗാമികളായിത്തീർന്നവർ അവന്റെ ഉപദേശങ്ങൾക്കനുസൃതമായി ജീവിക്കാൻ ശ്രമിച്ചു. ഇതിന്‌ പലർക്കും അവരുടെ പെരുമാറ്റത്തിലും വ്യക്തിത്വത്തിലുമെല്ലാം കാതലായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരുന്നു. ഈ പുതുശിഷ്യന്മാരിൽ ചിലർ, മുമ്പ്‌ സ്വവർഗഭോഗികളും വ്യഭിചാരികളും മദ്യപന്മാരും കള്ളന്മാരുമൊക്കെ ആയിരുന്നു. (1 കൊരി. 6:9-11) ചിലർക്ക്‌ മറ്റൊരു വംശത്തിൽപ്പെട്ടവരോടുള്ള മനോഭാവമാണ്‌ മാറ്റേണ്ടിയിരുന്നത്‌. (പ്രവൃ. 10:25-28) ഇങ്ങനെയൊക്കെ ചെയ്യേണ്ടതുണ്ടായിരുന്നിട്ടും അവർ യേശുവിനെ അനുസരിച്ചു. പഴയ വ്യക്തിത്വം ഉരിഞ്ഞെറിഞ്ഞ്‌ അവർ പുതിയ വ്യക്തിത്വം ധരിച്ചു. (എഫെ. 4:20-24) ‘ക്രിസ്‌തുവിന്റെ മനസ്സ്‌’ അവർ അടുത്തറിഞ്ഞു. അവന്റെ ചിന്താരീതികളും പ്രവർത്തനവിധങ്ങളുമൊക്കെ മനസ്സിലാക്കി അത്‌ അനുകരിക്കാൻ അവർ പഠിച്ചു.—1 കൊരി. 2:16.

ക്രിസ്‌തുവുമായുള്ള സുഹൃദ്‌ബന്ധം ഇന്ന്‌

14. “യുഗസമാപ്‌തിയുടെ” സമയത്ത്‌ എന്തുചെയ്യുമെന്നാണ്‌ യേശു വാഗ്‌ദാനം ചെയ്‌തത്‌?

14 ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽ അനേകർക്കും യേശുവിനെ വ്യക്തിപരമായി അറിയാമായിരുന്നു. ചിലർ അവന്റെ പുനരുത്ഥാനശേഷം അവനെ കാണുകയുണ്ടായി. ഇന്ന്‌ നമുക്ക്‌ അങ്ങനെയുള്ള അവസരങ്ങളൊന്നും പ്രതീക്ഷിക്കാനാവില്ല. ആ സ്ഥിതിക്ക്‌, നമുക്ക്‌ യേശുവിന്റെ സ്‌നേഹിതരായിരിക്കാൻ കഴിയുന്നത്‌ എങ്ങനെയാണ്‌? അതിനുള്ള ഒരുവിധം അടിമവർഗത്തിന്റെ നിർദേശങ്ങൾ അനുസരിക്കുക എന്നതാണ്‌. യേശുവിന്റെ ഭൂമിയിലുള്ള ആത്മാഭിഷിക്ത സഹോദരന്മാരാണ്‌ ഈ അടിമവർഗം. വിശ്വസ്‌തനും വിവേകിയുമായ ഈ അടിമയ്‌ക്ക്‌ “യുഗസമാപ്‌തിയുടെ” സമയത്ത്‌ തന്റെ “സകല സ്വത്തുക്കളുടെമേലും” അധികാരം കൊടുക്കുമെന്ന്‌ യേശു വാഗ്‌ദാനം ചെയ്യുകയുണ്ടായി. (മത്താ. 24:3, 45-47) ഇന്ന്‌ യേശുവിന്റെ സുഹൃത്തുക്കളായിരിക്കാൻ ആഗ്രഹിക്കുന്നവരിൽ ഭൂരിഭാഗവും ഈ അടിമവർഗത്തിൽപ്പെട്ടവരല്ല. യേശുവുമായുള്ള അവരുടെ സ്‌നേഹബന്ധവും അടിമവർഗത്തിൽനിന്നു ലഭിക്കുന്ന നിർദേശങ്ങളോടുള്ള അവരുടെ പ്രതികരണവും തമ്മിൽ ബന്ധമുണ്ടോ?

15. ഒരുവൻ ചെമ്മരിയാടാണോ കോലാടാണോ എന്നു തീരുമാനിക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌?

15 മത്തായി 25:31-40 വായിക്കുക. വിശ്വസ്‌ത അടിമവർഗത്തിലുള്ളവരെ ‘എന്റെ സഹോദരന്മാർ’ എന്നാണ്‌ യേശു വിളിച്ചത്‌. ചെമ്മരിയാടുകളെയും കോലാടുകളെയും വേർതിരിക്കുന്നതിനെക്കുറിച്ചുള്ള ആ ദൃഷ്ടാന്തത്തിൽ, തന്റെ സഹോദരന്മാരോടുള്ള നമ്മുടെ പെരുമാറ്റത്തെ അവൻ എത്ര ഗൗരവമായി വീക്ഷിക്കുന്നുവെന്ന്‌ യേശു വ്യക്തമാക്കുന്നുണ്ട്‌. ഒരുവൻ ചെമ്മരിയാടാണോ കോലാടാണോ എന്ന്‌ തീരുമാനിക്കുന്നത്‌ തന്റെ ‘ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുവനോടുള്ള’ ആ വ്യക്തിയുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന്‌ യേശു പറഞ്ഞു. അതുകൊണ്ട്‌, ക്രിസ്‌തുവിന്റെ സ്‌നേഹിതരാകാൻ ആഗ്രഹിക്കുന്ന വേറെ ആടുകളിൽപ്പെട്ടവർ പ്രധാനമായി ചെയ്യേണ്ടത്‌ വിശ്വസ്‌ത അടിമവർഗത്തെ പിന്തുണയ്‌ക്കുക എന്നതാണ്‌.

16, 17. ക്രിസ്‌തുവിന്റെ സഹോദരന്മാരോടുള്ള സ്‌നേഹം നമുക്ക്‌ എങ്ങനെ വെളിപ്പെടുത്താൻ സാധിക്കും?

16 വേറെ ആടുകളിൽപ്പെട്ട ഒരാൾക്ക്‌ താൻ ക്രിസ്‌തുവിന്റെ സഹോദരന്മാരുടെ സ്‌നേഹിതനാണെന്ന്‌ എങ്ങനെ തെളിയിക്കാനാകും? മൂന്നുവിധങ്ങൾ നമുക്കു നോക്കാം. പ്രസംഗപ്രവർത്തനത്തിൽ മുഴുഹൃദയത്തോടെ പങ്കുചേരുകയാണ്‌ ഒന്നാമത്തെ മാർഗം. ലോകവ്യാപകമായി സുവിശേഷം പ്രസംഗിക്കാനുള്ള നിയോഗം യേശു തന്റെ സഹോദരന്മാർക്കാണു നൽകിയത്‌. (മത്താ. 24:14) എന്നാൽ ഇന്ന്‌ ഭൂമിയിൽ ശേഷിച്ചിരിക്കുന്ന ക്രിസ്‌തുവിന്റെ സഹോദരന്മാർക്ക്‌ വേറെ ആടുകളുടെ സഹായമില്ലെങ്കിൽ ആ നിയോഗം നിവർത്തിക്കുകയെന്നത്‌ തികച്ചും ശ്രമകരമായ ഒരു ദൗത്യമായിരിക്കും. വേറെ ആടുകളിൽപ്പെട്ടവർ ഓരോ തവണയും പ്രസംഗവേലയിൽ ഏർപ്പെടുമ്പോൾ ക്രിസ്‌തുവിന്റെ സഹോദരന്മാരെ അവരുടെ പാവനമായ നിയോഗം നിവർത്തിക്കാൻ സഹായിക്കുകയാണുചെയ്യുന്നത്‌. സ്‌നേഹപുരസ്സരം തങ്ങളുടെ സുഹൃത്തുക്കൾ ചെയ്‌തുതരുന്ന ഈ സഹായത്തെ വിശ്വസ്‌തനും വിവേകിയുമായ അടിമവർഗം അങ്ങേയറ്റം വിലമതിക്കുന്നു, അതുപോലെതന്നെ യേശുവും.

17 പ്രസംഗപ്രവർത്തനത്തെ സാമ്പത്തികമായി പിന്തുണച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ സഹോദരന്മാരെ സഹായിക്കുകയെന്നതാണ്‌ രണ്ടാമത്തെ മാർഗം. “അനീതിയുടെ ധനംകൊണ്ട്‌” സ്‌നേഹിതരെ സമ്പാദിക്കാൻ യേശു തന്റെ അനുഗാമികളോട്‌ പറയുകയുണ്ടായി. (ലൂക്കോ. 16:9) യഹോവയും യേശുവുമായുള്ള സുഹൃദ്‌ബന്ധം പണംകൊടുത്തുവാങ്ങാൻ കഴിയുമെന്നല്ല അതിനർഥം. പ്രത്യുത, നമുക്കുള്ള ധനവും ആസ്‌തികളുംമറ്റും രാജ്യതാത്‌പര്യങ്ങളുടെ ഉന്നമനത്തിനായി നമുക്ക്‌ വിനിയോഗിക്കാനാകും. അങ്ങനെ നമ്മുടെ ആ സ്‌നേഹബന്ധം വാക്കിൽമാത്രമല്ല “പ്രവൃത്തിയിലും സത്യത്തിലും”കൂടിയുള്ളതാണെന്ന്‌ നമുക്കു തെളിയിക്കാം. (1 യോഹ. 3:16-18) സ്വന്തം ചെലവിൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴും യോഗസ്ഥലങ്ങൾ പണിയാനും കേടുപോക്കാനുമുള്ള ധനസഹായം നൽകുമ്പോഴും ലോകവ്യാപക വേലയ്‌ക്കായി സംഭാവന കൊടുക്കുമ്പോഴുമെല്ലാം നാം അവരെ സാമ്പത്തികമായി പിന്തുണയ്‌ക്കുകയാണ്‌. നാം നൽകുന്ന സംഭാവനകൾ ഏറിയതോ കുറഞ്ഞതോ ആയിക്കൊള്ളട്ടെ, നിറഞ്ഞമനസ്സോടെ നൽകുമ്പോൾ യഹോവയും യേശുവും അത്‌ വിലമതിക്കും.—2 കൊരി. 9:7.

18. മൂപ്പന്മാർ നൽകുന്ന ബൈബിളധിഷ്‌ഠിത നിർദേശങ്ങൾ നാം അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

18 മൂപ്പന്മാരുടെ നിർദേശങ്ങൾ പാലിക്കുക എന്നതാണ്‌ മൂന്നാമത്തെ മാർഗം. ക്രിസ്‌തുവിന്റെ മേൽനോട്ടത്തിൻകീഴിൽ പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നവരാണ്‌ ഈ പുരുഷന്മാർ. (എഫെ. 5:23) “നിങ്ങളുടെ ഇടയിൽ നേതൃത്വംവഹിക്കുന്നവരെ അനുസരിച്ച്‌ അവർക്കു കീഴ്‌പെട്ടിരിക്കുവിൻ” എന്ന്‌ പൗലോസ്‌ എഴുതി. (എബ്രാ. 13:17) മൂപ്പന്മാരിൽനിന്നു ലഭിക്കുന്ന ബൈബിളധിഷ്‌ഠിത നിർദേശങ്ങൾ അനുസരിക്കുക ഒരു വെല്ലുവിളിയായി ചിലപ്പോഴൊക്കെ നമുക്ക്‌ അനുഭവപ്പെട്ടേക്കാം. അവരുടെ കുറവുകളുംമറ്റും മനസ്സിൽവെച്ചുകൊണ്ടായിരിക്കും അവർ നൽകുന്ന ബുദ്ധിയുപദേശത്തെ നാം കാണുന്നത്‌. എന്നാൽ, അവരുടെ അപൂർണതകളൊക്കെ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ യേശു അവരെ ഉപയോഗിക്കുന്നത്‌. അതുകൊണ്ട്‌ അവരുടെ അധികാരത്തോടുള്ള നമ്മുടെ വീക്ഷണം യേശുവുമായുള്ള നമ്മുടെ സൗഹൃദത്തെ നേരിട്ടുബാധിക്കും. മൂപ്പന്മാർക്കു കുറവുകളൊക്കെയുണ്ടെങ്കിലും അവരുടെ നിർദേശങ്ങൾ നാം സന്തോഷത്തോടെ സ്വീകരിക്കുമ്പോൾ യേശുവിനോടുള്ള നമ്മുടെ സ്‌നേഹമാണ്‌ അവിടെ തെളിയുന്നത്‌.

ഉത്തമ സുഹൃത്തുക്കളെ എവിടെ കണ്ടെത്താം?

19, 20. സഭയിൽ നമുക്ക്‌ എങ്ങനെയുള്ള ബന്ധങ്ങൾ കണ്ടെത്താനാകും, അടുത്തലേഖനത്തിൽ നാം എന്ത്‌ പരിചിന്തിക്കും?

19 സ്‌നേഹസമ്പന്നരായ ഇടയന്മാരിലൂടെ മാത്രമല്ല യേശു നമുക്കുവേണ്ടി കരുതുന്നത്‌. സഭയാകുന്ന ആത്മീയകുടുംബത്തിലെ അമ്മമാരും സഹോദരന്മാരും സഹോദരിമാരുമൊക്കെ നമുക്കു താങ്ങും തണലുമായുണ്ട്‌. (മർക്കോസ്‌ 10:29, 30 വായിക്കുക.) യഹോവയുടെ സംഘടനയോടൊപ്പം നിങ്ങൾ ആദ്യമായി സഹവസിച്ചുതുടങ്ങിയപ്പോൾ നിങ്ങളുടെ ബന്ധുമിത്രാദികൾ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? ദൈവത്തോടും ക്രിസ്‌തുവിനോടും അടുത്തുചെല്ലാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഒരുപക്ഷേ അവർ പിന്തുണച്ചുകാണും. എന്നാൽ ചിലപ്പോൾ, “മനുഷ്യന്റെ വീട്ടുകാർതന്നെ അവന്റെ ശത്രുക്കളാകും” എന്ന്‌ യേശു പറഞ്ഞിരുന്നു. (മത്താ. 10:36) ജഡികസഹോദരങ്ങളെക്കാൾ സ്‌നേഹത്തോടെ നമുക്കു പിന്തുണയും ആശ്വാസവും നൽകുന്ന സഹോദരങ്ങൾ സഭയിലുണ്ടെന്നുള്ളത്‌ എത്ര ആശ്വാസകരമാണ്‌!—സദൃ. 18:24.

20 പൗലോസ്‌ റോമർക്കെഴുതിയ ലേഖനത്തിന്റെ ഒടുവിൽ അവിടെയുള്ള പല സഹോദരങ്ങളുടെയും പേരുകൾ എടുത്തുപറഞ്ഞുകൊണ്ട്‌ തന്റെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കുന്നതായി നാം വായിക്കുന്നു. അവന്‌ ക്രിസ്‌തീയ സഭയിൽ നിരവധി ഉറ്റമിത്രങ്ങൾ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണത്‌. (റോമ. 16:8-16) അപ്പൊസ്‌തലനായ യോഹന്നാൻ തന്റെ മൂന്നാംലേഖനം ഉപസംഹരിക്കുന്നത്‌ ഈ വാക്കുകളോടെയാണ്‌: “എല്ലാ സ്‌നേഹിതരെയും പേരുപേരായി അന്വേഷണം അറിയിക്കുക.” (3 യോഹ. 14) സുദൃഢമായ സ്‌നേഹബന്ധങ്ങൾ യോഹന്നാനും ഉണ്ടായിരുന്നുവെന്ന്‌ വ്യക്തം. സഭയിലെ സഹോദരീസഹോദരന്മാരുമായി ആരോഗ്യകരമായ സുഹൃദ്‌ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും അത്‌ തുടർന്നുകൊണ്ടുപോകുന്നതിലും യേശുവിന്റെയും ആദ്യകാല ശിഷ്യന്മാരുടെയും മാതൃക നമുക്കെങ്ങനെ അനുകരിക്കാനാകും? അതാണ്‌ നാം അടുത്തലേഖനത്തിൽ കാണാൻ പോകുന്നത്‌.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

• യേശു ഒരു ഉത്തമ സുഹൃത്ത്‌ ആയിരുന്നത്‌ എങ്ങനെ?

• യേശുവിന്റെ സൗഹൃദത്തോട്‌ ശിഷ്യന്മാർ പ്രതികരിച്ചത്‌ എങ്ങനെ?

• ക്രിസ്‌തുവിന്റെ സ്‌നേഹിതന്മാരാണെന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

സ്‌നേഹിതരുടെ അഭിപ്രായങ്ങളും താത്‌പര്യങ്ങളും ആരാഞ്ഞറിയാൻ യേശു ശ്രമിച്ചിരുന്നു

[16-ാം പേജിലെ ചിത്രം]

ക്രിസ്‌തുവിന്റെ സ്‌നേഹിതരായിരിക്കാനുള്ള നമ്മുടെ ആഗ്രഹം ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാം?