വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വ്യർഥകാര്യങ്ങളിൽനിന്ന്‌ ദൃഷ്ടി തിരിക്കുക!

വ്യർഥകാര്യങ്ങളിൽനിന്ന്‌ ദൃഷ്ടി തിരിക്കുക!

വ്യർഥകാര്യങ്ങളിൽനിന്ന്‌ ദൃഷ്ടി തിരിക്കുക!

“വ്യർത്ഥതകളിൽനിന്ന്‌ എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാർഗ്ഗത്തിൽ ചരിക്കാൻ എന്നെ ഉജ്ജീവിപ്പിക്കണമേ!”—സങ്കീ. 119:37, പി.ഒ.സി. ബൈബിൾ.

1. കാഴ്‌ച എന്ന വരദാനം എത്ര പ്രധാനമാണ്‌?

കാഴ്‌ചശക്തി എത്ര അമൂല്യമായ വരദാനമാണ്‌! ചുറ്റുപാടുകൾ നിരീക്ഷിക്കാനും വസ്‌തുക്കളുടെ രൂപവും വലിപ്പവും നിറവുമൊക്കെ തിരിച്ചറിയാനും സാധിക്കുന്നത്‌ നമുക്ക്‌ ഈ പ്രാപ്‌തിയുള്ളതുകൊണ്ടാണ്‌. കാഴ്‌ചശക്തിയുള്ളതുകൊണ്ട്‌ നമുക്ക്‌ നമ്മുടെ പ്രിയസുഹൃത്തുക്കളെ കാണാനും അപകടങ്ങൾ തിരിച്ചറിയാനും കഴിയുന്നു. സൗന്ദര്യം ആസ്വദിക്കാനും സൃഷ്ടിയിലെ അത്ഭുതങ്ങൾ കണ്ട്‌ വിസ്‌മയംകൂറാനും ദൈവത്തിന്റെ മഹത്ത്വം ദർശിക്കാനും അവന്റെ അസ്‌തിത്വത്തിനുള്ള തെളിവുകൾ കാണാനുമൊക്കെ നമുക്കു കഴിയുന്നത്‌ ഈ പ്രാപ്‌തിയുള്ളതുകൊണ്ടാണ്‌. (സങ്കീ. 8:3, 4; 19:1, 2; 104:24; റോമ. 1:20) അറിവിന്റെ വാതായനങ്ങളാണ്‌ കണ്ണുകൾ; മനസ്സിലേക്ക്‌ വിവരങ്ങൾ എത്തിക്കുന്നതിനുള്ള മുഖ്യസരണിയാണ്‌ ഇവ. അതുകൊണ്ട്‌, യഹോവയെക്കുറിച്ച്‌ അറിവു നേടുന്നതിലും അവനിലുള്ള വിശ്വാസം ബലിഷ്‌ഠമാക്കുന്നതിലും കാഴ്‌ചശക്തി വഹിക്കുന്ന പങ്ക്‌ നിസ്സാരമല്ല.—യോശു. 1:8; സങ്കീ. 1:2, 3.

2. എന്തു കാണുന്നു എന്നതിനെക്കുറിച്ച്‌ നാം ശ്രദ്ധയുള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? സങ്കീർത്തനക്കാരന്റെ അപേക്ഷയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും?

2 നാം കാണുന്ന കാര്യങ്ങൾ നമുക്ക്‌ ദോഷം വരുത്തിയെന്നും വരാം. അവയ്‌ക്ക്‌ നമ്മുടെ മനസ്സിനെ ശക്തമായി സ്വാധീനിക്കാനാകും. നമ്മുടെ ആശകളെയും ഹൃദയാഭിലാഷങ്ങളെയും ഉണർത്താനും അവ ശക്തമാക്കാനും ഉള്ള പ്രാപ്‌തി അവയ്‌ക്കുണ്ട്‌. പിശാചായ സാത്താൻ ഭരിക്കുന്ന വഴിപിഴച്ചതും സ്വാർഥമോഹങ്ങൾക്ക്‌ മുൻതൂക്കംകൊടുക്കുന്നതുമായ ഒരു ലോകത്തിൽ ജീവിക്കുന്നതിനാൽ നമ്മെ എളുപ്പം വഴിതെറ്റിച്ചേക്കാവുന്ന ദൃശ്യങ്ങളും പരസ്യങ്ങളും വാർത്തകളും എങ്ങും കാണാം. നാം ഒന്നേ നോക്കുന്നുള്ളുവെങ്കിലും അവയ്‌ക്കു നമ്മെ വഴിതെറ്റിക്കാനാകും. (1 യോഹ. 5:19) സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം ദൈവത്തോട്‌ അപേക്ഷിച്ചതിൽ അതിശയിക്കാനില്ല: “വ്യർത്ഥതകളിൽനിന്ന്‌ എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാർഗ്ഗത്തിൽ ചരിക്കാൻ എന്നെ ഉജ്ജീവിപ്പിക്കണമേ!”​—⁠സങ്കീ. 119:37, പി.ഒ.സി.

കണ്ണ്‌ നമ്മെ വഴിതെറ്റിച്ചേക്കാവുന്നത്‌ എങ്ങനെ?

3-5. നമ്മുടെ കണ്ണുകൾ നമ്മെ വഴിതെറ്റിച്ചേക്കാം എന്ന്‌ ഏത്‌ ബൈബിൾ വിവരണങ്ങൾ കാണിക്കുന്നു?

3 ആദ്യ സ്‌ത്രീയായ ഹവ്വായ്‌ക്ക്‌ എന്തു സംഭവിച്ചു എന്ന്‌ ചിന്തിക്കുക. “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ഫലം തിന്നുന്നനാളിൽ അവളുടെ ‘കണ്ണു തുറക്കും’ എന്ന്‌ സാത്താൻ അവളോടു പറഞ്ഞു. കണ്ണ്‌ ‘തുറക്കും’ എന്ന്‌ കേട്ടപ്പോൾ ഹവ്വായ്‌ക്ക്‌ ആകാംക്ഷ ജനിച്ചു. “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന്‌” കണ്ടപ്പോൾ വിലക്കപ്പെട്ട ആ ഫലം തിന്നാനുള്ള അവളുടെ ആഗ്രഹം ശക്തമായി. അതിയായ മോഹത്തോടെ അവൾ ആ വൃക്ഷത്തെ നോക്കിക്കൊണ്ടിരുന്നത്‌ ദിവ്യകൽപ്പന ലംഘിക്കാൻ കാരണമായി; തുടർന്ന്‌, അവളുടെ ഭർത്താവായ ആദാമും അനുസരണക്കേടു കാണിച്ചു. അത്‌ സകല മനുഷ്യർക്കും ദുരന്തഹേതുവായി.—ഉല്‌പ. 2:17; 3:2-6; റോമ. 5:12; യാക്കോ. 1:14, 15.

4 നോഹയുടെ കാലത്ത്‌, ചില ദൂതന്മാരെയും അവർ കണ്ടകാര്യങ്ങൾ വഴിതെറ്റിച്ചു. അവരെക്കുറിച്ച്‌ ഉല്‌പത്തി 6:2 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ പുത്രൻമാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.” അധാർമിക ചിന്തകളോടെ ആ സ്‌ത്രീകളെ നോക്കിക്കൊണ്ടിരുന്നത്‌ ആ മത്സരികളായ ദൂതന്മാരിൽ മനുഷ്യരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അസ്വാഭാവിക വാഞ്‌ഛ ഉളവാക്കി. അവർക്ക്‌ ഉണ്ടായ മക്കൾ അക്രമാസക്തരായിരുന്നു. അങ്ങനെ ഭൂമിയിൽ ദുഷ്ടത പെരുകി. നോഹയും കുടുംബവും ഒഴികെയുള്ള മുഴു മനുഷ്യരുടെയും നാശത്തിലേക്ക്‌ അത്‌ നയിച്ചു.—ഉല്‌പ. 6:4-7, 11, 12.

5 നൂറ്റാണ്ടുകൾക്കു ശേഷം, ആഖാനെ പ്രലോഭിപ്പിച്ചതും അവന്റെ കണ്ണുകളാണ്‌. ഇസ്രായേല്യർ യെരീഹോ പട്ടണം കീഴടക്കിയപ്പോൾ പിടിച്ചെടുത്ത വസ്‌തുക്കളിൽ ചിലതു മോഷ്ടിക്കാൻ അത്‌ അവനെ പ്രേരിപ്പിച്ചു. യഹോവയുടെ ഭണ്ഡാരത്തിലേക്കുള്ള വസ്‌തുക്കൾ ഒഴികെ ആ പട്ടണത്തിലുള്ള സകലതും നശിപ്പിക്കാനായിരുന്നു യഹോവയുടെ കൽപ്പന. നഗരത്തിൽനിന്ന്‌ വസ്‌തുക്കളൊന്നും എടുക്കാൻ ആഗ്രഹം തോന്നാതിരിക്കേണ്ടതിന്‌, “ശപഥാർപ്പിതമായ വസ്‌തുവൊന്നും തൊടാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ” എന്ന്‌ ഇസ്രായേല്യർക്ക്‌ മുന്നറിയിപ്പു ലഭിച്ചിരുന്നു. ആഖാൻ ആ കൽപ്പന ലംഘിച്ചതുനിമിത്തം ഇസ്രായേല്യർക്ക്‌ ഹായി പട്ടണക്കാരോട്‌ തോറ്റോടേണ്ടിവന്നു, അവരിൽ പലരും കൊല്ലപ്പെട്ടു. പിടിക്കപ്പെടുന്നതുവരെ ആഖാൻ കുറ്റം ഏറ്റുപറഞ്ഞില്ല. താൻ അവ “കണ്ടു മോഹിച്ചു എടുത്തു” എന്ന്‌ ആഖാൻ പിന്നീട്‌ സമ്മതിച്ചു. അതെ, ആഖാൻ വിലക്കപ്പെട്ട വസ്‌തുക്കൾ മോഹിച്ചു. അവന്റെ കണ്മോഹം അവന്റെയും ‘അവനുള്ള സകലതിന്റെയും’ നാശത്തിനിടയാക്കി.—യോശു. 6:18, 19; 7:1-26.

ആത്മശിക്ഷണം ആവശ്യം

6, 7. നമ്മെ കുടുക്കാനായി സാത്താൻ മിക്കപ്പോഴും ഉപയോഗിക്കുന്ന ‘തന്ത്രം’ ഏതാണ്‌? പരസ്യക്കമ്പനികൾ അതിനെ മുതലെടുക്കുന്നത്‌ എങ്ങനെ?

6 ഹവ്വായ്‌ക്കും അനുസരണംകെട്ട ദൂതന്മാർക്കും ആഖാനും നേരിട്ടതരത്തിലുള്ള പ്രലോഭനം ഇന്നും ആളുകൾ നേരിടുന്നു. മനുഷ്യരെ തെറ്റിക്കാനായി സാത്താൻ ഉപയോഗിക്കുന്ന ‘തന്ത്രങ്ങളിൽ’ ഏറ്റവുമധികം ഫലം കണ്ടിരിക്കുന്നത്‌ “കണ്മോഹം” ആണ്‌. (2 കൊരി. 2:11; 1 യോഹ. 2:16) കാണുന്ന കാര്യങ്ങൾക്ക്‌ ആളുകളെ ശക്തമായി സ്വാധീനിക്കാൻ കഴിയുമെന്ന്‌ പരസ്യക്കമ്പനികൾക്ക്‌ നന്നായി അറിയാം. ഇക്കാര്യത്തെക്കുറിച്ച്‌ യൂറോപ്യൻ മാർക്കറ്റിങ്‌ രംഗത്തെ ഒരു വിദഗ്‌ധന്റെ അഭിപ്രായം ശ്രദ്ധിക്കുക: “കണ്ണിന്‌ മറ്റ്‌ ഇന്ദ്രിയങ്ങളെ അപേക്ഷിച്ച്‌ ആളുകളെ മയക്കാനുള്ള കഴിവ്‌ കൂടുതലാണ്‌. മിക്കപ്പോഴും ഇത്‌ മറ്റുള്ള ഇന്ദ്രിയങ്ങളെയെല്ലാം കടത്തിവെട്ടുന്നു. വിവേകശൂന്യമാണെന്ന്‌ അറിയാവുന്ന കാര്യങ്ങൾപോലും ചെയ്യാൻ കണ്ണിന്‌ ഒരുവനെ പ്രേരിപ്പിക്കാനാകും.”

7 ഉൽപന്നങ്ങളോടും സേവനങ്ങളോടും താത്‌പര്യം ജനിപ്പിക്കാനായി വിദഗ്‌ധമായി ഒരുക്കിയ നയനാകർഷകമായ പരസ്യങ്ങൾ എവിടെയും കാണുന്നതിൽ അതിശയിക്കാനില്ല. പരസ്യങ്ങൾ എങ്ങനെയാണ്‌ ആളുകളെ സ്വാധീനിക്കുന്നത്‌ എന്നതിനെക്കുറിച്ചു പഠനംനടത്തിയ ഐക്യനാടുകളിലെ ഒരു ഗവേഷകൻ ഇപ്രകാരം പറഞ്ഞു: “കേവലം വിവരങ്ങൾ നൽകുന്നതിനെക്കാളുപരി ആളുകളുടെ വികാരങ്ങളുണർത്തിക്കൊണ്ട്‌ (ഉൽപന്നങ്ങളും സേവനങ്ങളും) സ്വന്തമാക്കാൻ അവരെ പ്രേരിപ്പിക്കുക എന്ന ഉദ്ദേശ്യമാണ്‌” പരസ്യങ്ങൾക്കുള്ളത്‌. ലൈംഗികവികാരങ്ങളുണർത്തുന്ന ദൃശ്യങ്ങൾ മിക്കപ്പോഴും ഇതിനായി ഉപയോഗിക്കുന്നു. അതുകൊണ്ട്‌ നാം എന്തു കാണുന്നു എന്നതിനും അതിലൂടെ എന്തെല്ലാം മനസ്സിലേക്ക്‌ കടത്തിവിടുന്നു എന്നതിനും അതീവശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌.

8. നാം എന്ത്‌ നോക്കുന്നു എന്നതു സംബന്ധിച്ച്‌ ശ്രദ്ധയുള്ളവരായിരിക്കണം എന്ന്‌ ബൈബിൾ ഊന്നിപ്പറയുന്നത്‌ എങ്ങനെ?

8 ജഡമോഹവും കണ്മോഹവും സത്യക്രിസ്‌ത്യാനികളെയും ബാധിച്ചേക്കാം. അതുകൊണ്ട്‌ നാം എന്തു കാണുന്നു, എന്ത്‌ ആഗ്രഹിക്കുന്നു എന്നീ കാര്യങ്ങളിൽ ആത്മശിക്ഷണം കൂടിയേതീരൂ എന്ന്‌ ദൈവവചനം പറയുന്നു. (1 കൊരി. 9:25, 27; 1 യോഹന്നാൻ 2:15-17 വായിക്കുക.) കാണുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ തമ്മിൽ അടുത്തബന്ധമുണ്ടെന്ന്‌ നീതിമാനായ ഇയ്യോബിന്‌ അറിയാമായിരുന്നു. അവൻ പറഞ്ഞു: “ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?” (ഇയ്യോ. 31:1) അധാർമിക ചിന്തകളോടെ ഇയ്യോബ്‌ ഒരു സ്‌ത്രീയെ തൊട്ടില്ലെന്നു മാത്രമല്ല, അത്തരം ചിന്തകൾ തന്റെ മനസ്സിൽ ഇടംനേടാൻ അവൻ അനുവദിച്ചതുമില്ല. അധാർമിക ചിന്തകൾക്ക്‌ ഇടംനൽകാതെ മനസ്സ്‌ ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം യേശുവും പറയുകയുണ്ടായി: “ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.”—മത്താ. 5:28.

ഒഴിവാക്കേണ്ട വ്യർഥകാര്യങ്ങൾ

9. (എ) ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ ജാഗ്രതപാലിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) നിമിഷനേരത്തേക്കുപോലും അശ്ലീലം കാണാനിടയായാൽ എന്തായിരിക്കും ഫലം?

9 അശ്ലീലം ‘നോക്കിക്കൊണ്ടിരിക്കുക’ എന്നത്‌ ഇന്ന്‌ സർവസാധാരണമായി മാറിയിരിക്കുന്നു. അതിന്‌ അവസരമൊരുക്കുന്ന ഒരു പ്രധാന വേദിയാണ്‌ ഇന്റർനെറ്റ്‌. അശ്ലീല സൈറ്റുകൾ നാം തേടിപ്പോകേണ്ടതില്ല, അവ നമ്മെ തേടിവരും! എങ്ങനെ? ആകാംക്ഷ ജനിപ്പിക്കുന്ന ചിത്രത്തോടുകൂടിയ ഒരു പരസ്യം സ്‌ക്രീനിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടേക്കാം. അല്ലെങ്കിൽ, നിരുപദ്രവകരമെന്നു തോന്നുന്ന ഒരു ഇ-മെയിൽ തുറക്കുമ്പോഴായിരിക്കാം ഒരു അശ്ലീല ചിത്രം പ്രത്യക്ഷപ്പെടുന്നത്‌; സ്‌ക്രീനിൽനിന്ന്‌ എളുപ്പം കളയാൻ പറ്റാത്ത വിധത്തിലുള്ളതായിരിക്കാം അത്‌. സ്‌ക്രീനിൽനിന്ന്‌ കളയുന്നതിനുമുമ്പ്‌ നിമിഷനേരത്തേക്കേ കണ്ടുള്ളുവെങ്കിലും ആ ചിത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ടാകും. അങ്ങനെ അബദ്ധത്തിൽപ്പോലും അശ്ലീലം കാണുന്നത്‌ അപകടം വരുത്തിവെച്ചേക്കാം. അത്‌ ഒരാളുടെ മനസ്സാക്ഷിയെ കളങ്കപ്പെടുത്തിയേക്കാം എന്നു മാത്രമല്ല, അത്തരം രംഗങ്ങൾ മനസ്സിൽനിന്നും കളയാൻ എളുപ്പവുമല്ല. എന്നാൽ മനഃപൂർവം അശ്ലീലം ‘നോക്കിക്കൊണ്ടിരിക്കുന്ന’ ഒരാളുടെ അവസ്ഥ അതിലും ഗുരുതരമാണ്‌. അതുകൊണ്ട്‌ അയാൾ തന്റെ അനുചിതമായ മോഹങ്ങളെ നിഗ്രഹിക്കേണ്ടതുണ്ട്‌.—എഫെസ്യർ 5:3, 4, 12 വായിക്കുക; കൊലോ. 3:5, 6.

10. കുട്ടികൾ അശ്ലീലം വീക്ഷിക്കാൻ സാധ്യതയുള്ളത്‌ എന്തുകൊണ്ട്‌? അത്‌ അവരിൽ എന്തു ഫലം ഉളവാക്കിയേക്കാം?

10 എന്തുമറിയാൻ ജിജ്ഞാസയുള്ളവരാണ്‌ കുട്ടികൾ. ആ ജിജ്ഞാസ അശ്ലീലം കാണുന്നതിലേക്ക്‌ അവരെ നയിച്ചേക്കാം. അതു സംഭവിച്ചാൽ, ലൈംഗികതയെക്കുറിച്ചു മിഥ്യാധാരണകളായിരിക്കും പിൽക്കാലത്തും അവർക്കുണ്ടായിരിക്കുക. ലൈംഗികത സംബന്ധിച്ച വികലമായ വീക്ഷണം, “സംശുദ്ധമായ സ്‌നേഹബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുള്ള ബുദ്ധിമുട്ട്‌, സ്‌ത്രീകളെക്കുറിച്ചുള്ള തെറ്റായ വീക്ഷണം, സ്‌കൂൾ പഠനത്തെയും സുഹൃദ്‌ബന്ധങ്ങളെയും കുടുംബബന്ധങ്ങളെയും ബാധിക്കുന്ന വിധത്തിൽ അശ്ലീലത്തിന്‌ അടിമപ്പെടാനുള്ള സാധ്യത” എന്നിവയാണ്‌ ഇതിന്റെ പരിണതഫലങ്ങളെന്ന്‌ ഒരു റിപ്പോർട്ട്‌ കാണിക്കുന്നു. ഇവർക്ക്‌ പിന്നീട്‌ വിവാഹജീവിതത്തിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ ഇതിലും ദാരുണമായിരിക്കാം.

11. അശ്ലീലം വീക്ഷിക്കുന്നതിന്റെ അപകടം വ്യക്തമാക്കുന്ന ഒരു ഉദാഹരണം പറയുക.

11 “സാക്ഷിയാകുന്നതിനുമുമ്പ്‌ എനിക്കുണ്ടായിരുന്ന ദുശ്ശീലങ്ങളിൽ, അശ്ലീലത്തിന്റെ പിടിയിൽനിന്ന്‌ ഊരിപ്പോരുന്നതായിരുന്നു ഏറ്റവും പ്രയാസം” എന്ന്‌ ഒരു സഹോദരൻ എഴുതുകയുണ്ടായി. അദ്ദേഹം ഇങ്ങനെ പറയുന്നു: “ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ആ ചിത്രങ്ങൾ മനസ്സിലേക്ക്‌ കടന്നുവരുന്നത്‌. അതിനു തിരികൊളുത്തുന്നത്‌ ഏതെങ്കിലും പ്രത്യേക ഗന്ധമോ ഒരു സംഗീതമോ കാഴ്‌ചയിൽപ്പെടുന്ന എന്തെങ്കിലുമോ മനസ്സിലേക്കു കടന്നുവരുന്ന ഒരു ചിന്തയോ ഒക്കെ ആയിരിക്കും. ദിവസേനയെന്നോണം ഞാൻ ഇതുമായി മല്ലിടുകയാണ്‌.” താൻ കുട്ടിയായിരുന്നപ്പോൾ വീട്ടിൽ മാതാപിതാക്കളില്ലാതിരുന്ന സമയത്ത്‌, അവിശ്വാസിയായ പിതാവിന്റെ പക്കലുണ്ടായിരുന്ന അശ്ലീലമാസികകൾ മറിച്ചുനോക്കിയതിനെക്കുറിച്ച്‌ മറ്റൊരു സഹോദരൻ ഇങ്ങനെ എഴുതി: “ആ ചിത്രങ്ങൾ എന്റെ ഇളം മനസ്സിനെ പിടിച്ചുലച്ചു. ഇപ്പോൾ 25 വർഷം കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇപ്പോഴും ആ ചിത്രങ്ങളിൽ ചിലത്‌ എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. എത്ര ശ്രമിച്ചിട്ടും അവ മാറ്റാനാകുന്നില്ല. ഞാൻ അവയെക്കുറിച്ച്‌ ചിന്തിക്കാറില്ലെങ്കിലും എനിക്ക്‌ ഇതുനിമിത്തം കുറ്റബോധം തോന്നാറുണ്ട്‌.” വ്യർഥമായ കാര്യങ്ങൾ നോക്കി മനസ്സിനെ ഭാരപ്പെടുത്താതിരിക്കുന്നതാണ്‌ ബുദ്ധി എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌? അതിനെങ്ങനെ കഴിയും? ‘സകല ചിന്താഗതികളെയും കീഴടക്കി അവയെ ക്രിസ്‌തുവിനോടുള്ള അനുസരണത്തിന്‌ അടിമപ്പെടുത്തുന്നെങ്കിൽ’ അതിനു കഴിയും.—2 കൊരി. 10:5.

12, 13. ഏതെല്ലാം വ്യർഥകാര്യങ്ങൾ കാണുന്നത്‌ ക്രിസ്‌ത്യാനികൾ ഒഴിവാക്കണം, എന്തുകൊണ്ട്‌?

12 അക്രമം, രക്തച്ചൊരിച്ചിൽ, മരണം എന്നിവയെയോ ഭൗതികത്വം, ഭൂതവിദ്യ എന്നിവയെയോ ചിത്രീകരിക്കുന്ന വിനോദപരിപാടികളാണ്‌ നാം ഒഴിവാക്കേണ്ട മറ്റൊരു “നീചകാര്യം” അഥവാ വ്യർഥകാര്യം. (സങ്കീർത്തനം 101:3 വായിക്കുക.) വീട്ടിൽ ഏതുതരം പരിപാടികൾ കാണാൻ അനുവദിക്കുന്നു എന്നതു സംബന്ധിച്ച്‌ ക്രിസ്‌തീയ മാതാപിതാക്കൾ യഹോവയുടെ മുമ്പാകെ കണക്കുബോധിപ്പിക്കേണ്ടവരാണ്‌. സത്യക്രിസ്‌ത്യാനികളാരും മനഃപൂർവം ഭൂതവിദ്യയിൽ ഉൾപ്പെടില്ല എന്നതു ശരിയാണ്‌. എന്നുവരികിലും, ഭൂതവിദ്യയുമായി ഏതെങ്കിലുംതരത്തിൽ ബന്ധമുള്ള സിനിമകൾ, ടിവി പരമ്പരകൾ, വീഡിയോ ഗെയിമുകൾ, കോമിക്‌ പുസ്‌തകങ്ങൾ, കഥപ്പുസ്‌തകങ്ങൾ എന്നിവയുടെ കാര്യത്തിൽ മാതാപിതാക്കൾ ശ്രദ്ധയുള്ളവരായിരിക്കണം.—സദൃ. 22:5.

13 നാം കുട്ടികളോ മുതിർന്നവരോ ആയിരുന്നാലും, അക്രമത്തെയും കൊലപാതകത്തെയും പച്ചയായി ചിത്രീകരിക്കുന്ന വീഡിയോ ഗെയിമുകളിൽ രസംകണ്ടെത്തരുത്‌. (സങ്കീർത്തനം 11:5 വായിക്കുക.) നമ്മുടെ ചിന്തകളെ മലിനമാക്കാൻ സാത്താൻ ലക്ഷ്യമിട്ടിരിക്കുന്നതിനാൽ യഹോവ കുറ്റംവിധിക്കുന്ന ഒരു കാര്യത്തിലും നാം മനസ്സുകേന്ദ്രീകരിക്കാൻ പാടില്ല. (2 കൊരി. 11:3) ഇനി, കുഴപ്പമില്ലെന്നു തോന്നുന്ന വിനോദപരിപാടികളുടെ കാര്യമോ? അവ കാണാനായി നാം വളരെയേറെ സമയം ചെലവഴിക്കുന്നെങ്കിലോ? അത്‌ നമ്മുടെ കുടുംബാരാധനയെയും ദൈനംദിന ബൈബിൾ വായനയെയും യോഗങ്ങൾക്കുള്ള തയ്യാറാകലിനെയുമെല്ലാം ബാധിക്കും.—ഫിലി. 1:9, 10.

യേശുവിനെ അനുകരിക്കുക

14, 15. ക്രിസ്‌തുവിനെ പ്രലോഭിപ്പിക്കാനുള്ള സാത്താന്റെ മൂന്നാമത്തെ ശ്രമത്തിന്‌ എന്തായിരുന്നു പ്രത്യേകത? അവന്‌ അത്‌ ചെറുത്തുനിൽക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

14 എല്ലാ വ്യർഥകാര്യങ്ങളും കാണുന്നത്‌ ഒഴിവാക്കാൻ ഇന്നത്തെ ദുഷ്ടലോകത്തിൽ സാധിക്കില്ല എന്നതാണ്‌ യാഥാർഥ്യം. യേശുവിനുപോലും ചില വ്യർഥകാര്യങ്ങൾ കാണേണ്ടിവന്നു. ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന്‌ യേശുവിനെ പിന്തിരിപ്പിക്കാൻ സാത്താൻ ഉപയോഗിച്ച മൂന്നാമത്തെ പ്രലോഭനത്തെക്കുറിച്ച്‌ ചിന്തിക്കുക. അവൻ യേശുവിനെ ‘അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനു കാണിച്ചുകൊടുത്തു’ എന്ന്‌ നാം വായിക്കുന്നു. (മത്താ. 4:8) സാത്താൻ എന്തുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌? കണ്ണിന്റെ വശീകരണശക്തിയെ മുതലെടുക്കുകയായിരുന്നു അവന്റെ ലക്ഷ്യം. ലോകരാജ്യങ്ങളുടെ പ്രതാപം കാണുന്നത്‌ ഈ ലോകത്തിന്റെ മഹത്ത്വം തേടാൻ യേശുവിനെ പ്രലോഭിപ്പിക്കുമെന്ന്‌ സാത്താൻ കരുതി. എന്നാൽ യേശു എന്താണ്‌ ചെയ്‌തത്‌?

15 തന്നെ പ്രലോഭിപ്പിക്കാൻ സാത്താൻ കാണിച്ച കാഴ്‌ചകളിൽ യേശു ശ്രദ്ധകേന്ദ്രീകരിച്ചില്ല. തെറ്റായ മോഹങ്ങൾക്ക്‌ അവൻ മനസ്സിൽ ഇടംനൽകിയില്ല. പിശാചിന്റെ വാഗ്‌ദാനം നിരസിക്കണമോ വേണ്ടയോ എന്ന്‌ യേശുവിന്‌ ആലോചിക്കേണ്ടിവന്നില്ല എന്നതും ശ്രദ്ധിക്കുക. അവന്റെ മറുപടി പെട്ടെന്നായിരുന്നു. “സാത്താനേ, ദൂരെപ്പോകൂ!” എന്ന്‌ അവൻ കൽപ്പിച്ചു. (മത്താ. 4:10) യഹോവയുമായുള്ള ബന്ധത്തിനാണ്‌ യേശു മുൻതൂക്കംനൽകിയത്‌. ദൈവേഷ്ടം ചെയ്യുക എന്ന തന്റെ ജീവിതോദ്ദേശ്യത്തിനു ചേർച്ചയിലായിരുന്നു അവൻ നൽകിയ മറുപടി. (എബ്രാ. 10:7) അങ്ങനെ, സാത്താന്റെ കുടിലതന്ത്രം അവൻ തകർത്തു.

16. യേശു സാത്താന്റെ പ്രലോഭനങ്ങളെ ചെറുത്തുനിന്നതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പാഠങ്ങൾ പഠിക്കാനാകും?

16 യേശുവിന്റെ ഈ മാതൃകയിൽനിന്ന്‌ നമുക്ക്‌ പല കാര്യങ്ങൾ പഠിക്കാനുണ്ട്‌. സാത്താന്റെ തന്ത്രങ്ങളിൽനിന്ന്‌ ആരും ഒഴിവുള്ളവരല്ല എന്നതാണ്‌ ഒന്നാമത്തെ കാര്യം. (മത്താ. 24:24) നാം ദൃഷ്ടിപതിപ്പിക്കുന്ന കാര്യങ്ങൾക്ക്‌ നമ്മുടെ ആഗ്രഹങ്ങളെ നല്ലരീതിയിലോ മോശമായ രീതിയിലോ സ്വാധീനിക്കാനാകും എന്നതാണ്‌ രണ്ടാമത്തേത്‌. നമ്മെ വഴിതെറ്റിക്കാൻ സാത്താൻ ‘കണ്മോഹത്തെ’ പരമാവധി മുതലെടുക്കും എന്നതാണ്‌ മൂന്നാമത്തെ കാര്യം. (1 പത്രോ. 5:8) പ്രലോഭനമുണ്ടാകുന്ന സാഹചര്യങ്ങളിൽ താമസംവിനാ നടപടികൾ സ്വീകരിക്കുന്നെങ്കിൽ നമുക്കും സാത്താന്റെ തന്ത്രങ്ങളെ ചെറുത്തുനിൽക്കാനാകും എന്ന പാഠമാണ്‌ നാലാമത്തേത്‌.—യാക്കോ. 4:7; 1 പത്രോ. 2:21.

കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കുക

17. പ്രലോഭനം ഉണ്ടാകുന്നതിനുമുമ്പേ, അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന്‌ ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 വ്യർഥകാര്യങ്ങളിൽനിന്ന്‌ ഒഴിഞ്ഞിരിക്കുന്നത്‌, യഹോവയ്‌ക്കുള്ള നമ്മുടെ സമർപ്പണ പ്രതിജ്ഞയിൽ ഉൾപ്പെടുന്ന ഒരു കാര്യമാണ്‌. ദൈവേഷ്ടം ചെയ്യാൻ പ്രതിജ്ഞ ചെയ്യുമ്പോൾ, “നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാൻ സകലദുർമ്മാർഗ്ഗത്തിൽനിന്നും കാൽ വിലക്കുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരനോട്‌ നാമും യോജിക്കുകയാണ്‌. (സങ്കീ. 119:101) ഒരു പ്രലോഭനം ഉണ്ടാകുന്നതിനുമുമ്പുതന്നെ, അത്തരമൊരു സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന്‌ ചിന്തിക്കുന്നതാണ്‌ ബുദ്ധി. ദൈവവചനം കുറ്റംവിധിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന്‌ നമ്മെ പഠിപ്പിച്ചിട്ടുണ്ട്‌. സാത്താന്റെ തന്ത്രങ്ങളെക്കുറിച്ചും നാം അജ്ഞരല്ല. ഇതേക്കുറിച്ച്‌ ചിന്തിക്കുക: കല്ലിനെ അപ്പമാക്കാൻ സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചത്‌ എപ്പോഴായിരുന്നു? 40 രാവും പകലും ഉപവസിച്ചശേഷം യേശു ‘വിശന്നിരുന്നപ്പോൾ.’ (മത്താ. 4:1-4) അതെ, നാം ബലഹീനരായിരിക്കുന്നതും പ്രലോഭനത്തിന്‌ വഴിപ്പെടാൻ സാധ്യതയുള്ളതും എപ്പോഴാണെന്ന്‌ സാത്താന്‌ മനസ്സിലാക്കാനാകും. അതുകൊണ്ട്‌, ഇക്കാര്യങ്ങൾക്ക്‌ ഗൗരവമായ ശ്രദ്ധകൊടുക്കേണ്ട സമയം ഇപ്പോഴാണ്‌; ഒട്ടും വൈകരുത്‌! യഹോവയോടുള്ള സമർപ്പണ പ്രതിജ്ഞ എപ്പോഴും നമ്മുടെ മനസ്സിലുണ്ടെങ്കിൽ, വ്യർഥകാര്യങ്ങളിലേക്ക്‌ ശ്രദ്ധതിരിക്കാതിരിക്കാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കും.—സദൃ. 1:5; 19:20.

18, 19. (എ) “തെളിച്ചമുള്ള” കണ്ണും “ദോഷമുള്ള” കണ്ണും തമ്മിലുള്ള വ്യത്യാസമെന്ത്‌? (ബി) മൂല്യമേറിയ കാര്യങ്ങൾകൊണ്ട്‌ മനസ്സ്‌ നിറയ്‌ക്കേണ്ടത്‌ എന്തുകൊണ്ട്‌, ഫിലിപ്പിയർ 4:8 എന്ത്‌ ബുദ്ധിയുപദേശം നൽകുന്നു?

18 കണ്ണിനെ ആകർഷിക്കുന്ന വ്യർഥകാര്യങ്ങൾ ദിവസേനയെന്നോണം വർധിച്ചുവരുകയാണ്‌. അതുകൊണ്ട്‌, കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കാനുള്ള യേശുവിന്റെ ഉദ്‌ബോധനത്തിന്‌ മുമ്പെന്നത്തെക്കാളുപരി ശ്രദ്ധനൽകേണ്ട സമയമാണിത്‌. (മത്താ. 6:22, 23) ‘തെളിച്ചമുള്ള’ കണ്ണ്‌ ദൈവേഷ്ടം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിൽ കേന്ദ്രീകൃതമായിരിക്കും. എന്നാൽ “ദോഷമുള്ള” കണ്ണ്‌, കുടിലവും അത്യാഗ്രഹമുള്ളതും വ്യർഥകാര്യങ്ങളിലേക്ക്‌ നോക്കുന്നതും ആയിരിക്കും.

19 കാണുന്ന കാര്യങ്ങൾ മനസ്സിനെയും മനസ്സ്‌ ഹൃദയത്തെയും സ്വാധീനിക്കും എന്നോർക്കുക. മൂല്യമേറിയ കാര്യങ്ങൾകൊണ്ട്‌ മനസ്സ്‌ നിറയ്‌ക്കുന്നതു പ്രധാനമാണെന്നല്ലേ ഇതു കാണിക്കുന്നത്‌. (ഫിലിപ്പിയർ 4:8 വായിക്കുക.) സങ്കീർത്തനക്കാരൻ പ്രാർഥിച്ചതുപോലെ, “വ്യർത്ഥതകളിൽനിന്ന്‌ എന്റെ ദൃഷ്ടി തിരിക്കണമേ!” എന്നതായിരിക്കട്ടെ നമ്മുടെയും പ്രാർഥന. ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കാൻ ശ്രമിക്കവെ യഹോവ നമ്മെ അവന്റെ ‘മാർഗ്ഗത്തിൽ ചരിക്കാൻ ഉജ്ജീവിപ്പിക്കും’ എന്ന കാര്യത്തിൽ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.—സങ്കീ. 119:37, പി.ഒ.സി.; എബ്രാ. 10:36.

നിങ്ങൾ ഓർമിക്കുന്നുവോ?

• കണ്ണും മനസ്സും ഹൃദയവും തമ്മിലുള്ള ബന്ധമെന്ത്‌?

• അശ്ലീലം വീക്ഷിക്കുന്നതിലെ അപകടമെന്താണ്‌?

• കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമെന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾ എന്ത്‌ വ്യർഥകാര്യങ്ങളാണ്‌ കാണരുതാത്തത്‌?